Saturday, January 31, 2009

“തഥാസ്തു”

“ആമേൻ“

“so be it“

“തഥാസ്തു“

“അങ്ങിനെയായിരിക്കട്ടെ”

“ഓം“

“ഉം“

“അങ്ങനത്തന്നെ“

ഈ പറഞ്ഞതെല്ലാം ഒരേ അർത്ഥം തന്നെ.


“നാഥാ നീ ഇത്‌ സ്വീകരിക്കേണമേ“ (എന്ന് ഇവിടെയും വായിച്ചു.)


“വിളക്കിലെ“ ‘ആമീൻ‘ എന്ന പോസ്റ്റിൽ അവസാനം എഴുതിയിട്ടുള്ളത്‌ ഇങ്ങനെയാണ്.

[“ആമീനിന്റെ വിഷയത്തിൽ ജൂതന്മാർ നിങ്ങളോട്‌ അസൂയ ഉള്ളത്പോലെ മറ്റൊന്നിലും അവർ നിങ്ങളോട്‌ അസൂയ വെക്കുന്നില്ല അതിനാൽ നിങ്ങൾ ആമീൻ വർദ്ധിപ്പിക്കുക(ഇബ്നു മാജ:). കൂട്ട്‌ പ്രാർത്ഥനയുടെ പ്രസക്തിയാണിത്‌ വിളിച്ചോതുന്നത്‌. കൂട്ട്‌ പ്രാർത്ഥനക്ക്‌ തടസം നിൽക്കുന്നവർ അറിഞ്ഞോ അറിയാതെ ജൂതന്മാരെ സന്തോഷിപ്പിക്കുകയാണെന്ന് തിരിച്ചറിയുമല്ലോ“]

മുസ്ലീംങ്ങൾ “ആമീൻ” എന്നു പറയുന്നതിന് ജൂതന്മാർക്ക് അസൂയയുണ്ടോ?


ആമീൻ അന്വേഷിച്ചൊരു യാത്ര.


യഹൂദരും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പ്രാർത്ഥനയുടെ അവസാനം ആമീൻ / ആമേൻ എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്‌.

സെമിറ്റിക്‌ മതങ്ങളുടെ ആദിവേദമായ പഴയ നിയമത്തിലെ ദൈവത്തിന്, പേരുപോലും നൽകുവാൻ കഴിയുകില്ല എന്നു മനസ്സിലാക്കിയിട്ടും ദൈവത്തെ ധ്വനിമയമായി വരുന്ന ശബ്ദത്തോട് സദൃശനാക്കി. അങ്ങനെ മനുഷ്യമനസ്സിനു സത്യം വെളിപ്പെടുത്തിക്കൊടുക്കുന്ന ഉപാധിയായി ദൈവത്തിന്റെ വാക്കിനെ കണ്ടു. ക്രിസ്ത്യാനികൾ ആ വാക്കിന് തങ്ങളോടൊപ്പം ജീവിക്കുന്ന ഒരു സ്നേഹസമ്പന്നനും കാരുണ്യമൂർത്തിയും സത്യധർമ്മനുമായ മനുഷ്യന്റെ രൂപം നൽകി. ആ സങ്കല്പത്തിൽ അവരുടെ രക്ഷകനെ നിത്യ വർത്തമാനത്തിലെ ഈശ്വരീയ സാന്നിദ്ധ്യമാക്കി. ഇസ്ലാമിൽ ദൈവത്തെ അനുപമേയനെന്നു സങ്കല്പിച്ച്‌ ‘ലാ ഇലാഹ്‌ ഇല്ലല്ല’ എന്ന് ഉൽഘോഷണം ചെയ്തെങ്കിലും ഈശ്വരൻ മനുഷ്യഹൃദയത്തിന്റെ മിടിപ്പിനേക്കാളും അധികം അവനോടു ചേർന്നിരിക്കുന്ന സത്യമാണെന്ന്‌ ആനുഭൂതികമായി പറയുന്നു.



ദൈവത്തിന്റെ പേരു പറയാൻ വയ്യാത്തതുകൊണ്ട്, യഹൂദന്മാർ നാലു വാക്കുകളുടെ ആദ്യത്തെ അക്ഷരങ്ങളെടുത്ത്‌ YHVH എന്നൊരു വാക്കുണ്ടാക്കി. എന്നാലും ആരും ‘യഹോവ’ എന്നു പറഞ്ഞുകൂടാ. അത്‌ ദൈവനിന്ദയാണ്.

ദൈവം തന്റെ പേരിലെ നാലക്ഷരം കൊണ്ടാണ് ലോകത്തെ മുഴുവൻ സൃഷ്ടിച്ചത്‌ എന്ന്‌ യഹൂദന്മാർ പറയുന്നു. അതായത്, ‘YHVH' , ‘ആമേൻ’ , ‘അ‌ഉ‌മം’ , ‘അൽ-ലാഹ്‌‘ , ‘യഹ്‌വ-ഹ്‌‘ ഇതെല്ലാം നാലു മാത്രകൾ കൊണ്ടുണ്ടാക്കിയിട്ടുള്ള വാക്കുകളാണ്.


ദൈവം അക്ഷരത്തിനും അതീതനാണെന്ന്‌ എല്ലാ മതങ്ങളും സങ്കല്പിക്കുന്നു. പരമമായിട്ടുള്ളതിനെ ആദ്യകാലം മുതലേ മനുഷ്യൻ ഉച്ചരിക്കാൻപോലും ഭയപ്പെട്ടിരുന്നു. ഈശ്വരൻ വാക്കുകൊണ്ടു പഠിപ്പിക്കുന്നു എന്ന ആശയം വരുന്നതിനുമുമ്പേ അവന്റെ ഭാഷ മൌനമാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു.



മൂന്നു കാലത്തിലും ഉണ്ടായിരിക്കുന്നതെല്ലാം ഓങ്കാരത്തിൽനിന്നും വന്നിട്ടുള്ളതാണ് എന്ന്‌ ഉപനിഷത്തുക്കൾ (മാണ്ഡൂക്യം, ചാന്ദോഗ്യം) പറയുന്നു. ഓങ്കാരത്തിനും ഒരു ജന്മമുണ്ട്‌. ‘ഓം‘ മൌനത്തിൽനിന്നും ആവിർഭവിച്ചു മൌനത്തിൽ തിരോഭവിക്കുന്നു (ഐതരേയം).

ചാന്ദോഗ്യോപനിഷത്തിൽ ‘ഓം’കാരത്തെ അനുജ്ഞാവാക്യം എന്നാണ് പറയുന്നത്‌. (അനുജ്ഞാനം = അനുവാദം, കല്പന). യഹൂദൻ ‘ആമേൻ’ എന്നു പറയുമ്പോൾ ‘അങ്ങനെയായിരിക്കട്ടെ’ എന്നു സമ്മതിക്കുകയാണ്. സംസ്കൃതത്തിൽ ‘ഓം’ എന്നു പറയുമ്പോഴും ‘ശരി’ ഞാൻ സമ്മതിക്കുന്നു എന്നർത്ഥം. മലയാളത്തിലും സംഭാഷണം ശ്രദ്ധിക്കുന്നയാൾ ‘ഉം - ഉം’ എന്നു മൂളി സമ്മതിക്കുന്നു. എന്തിനു പറയുന്നു പഴയ കാലത്ത്‌ നീണ്ട മുദ്രാവാക്യം വിളിക്കുമ്പോൾ ‘അങ്ങനത്തന്നെ’ എന്നല്ലെ കോറസ്സ് ഏറ്റുപറഞ്ഞിരുന്നത്‌.


ഈജിപ്റ്റുകാർ പേരു കൊടുക്കാൻ വയ്യാത്തതായ പരമ പുരുഷനെ പേരുചൊല്ലി വിളിക്കുന്നതിനു പകരം മുഖ്യ പുരോഹിതൻ ദൈവത്തിന്റെ അടയാളം കാണിക്കുമ്പോൾ ‘ആമേൻ’ എന്നു മാത്രം പറഞ്ഞിരുന്നു. അവർ പിന്നീട്‌ ഉഷസ്സിൽ ലോകത്തെ വെളിവാക്കിത്തരുന്ന ദൈവത്തെ ‘അൽ റാ ആമേൻ’ എന്നു വിളിച്ചു. ആമേൻ എന്നു പറഞ്ഞാൽ അറിയപ്പെടാത്തത്‌ എന്നാണ് അവിടെ അർത്ഥം സൂചിപ്പിക്കുന്നത്. അത്‌ ബുദ്ധമതത്തിലെ ശൂന്യത എന്നു സങ്കല്പിക്കുന്നതിനോട് സമമാണ്. എന്നാൽ എബ്രായ ഭാഷയിൽ വന്നപ്പോഴേയ്ക്കും ‘ആമേൻ’ പരമാർത്ഥത്തിനു തുല്യമായി. സുനിശ്ചിതമായത്‌, വിശ്വസനീയമായത്‌ എന്ന അർത്ഥമായി. പൌരോഹിത്യത്തിൽ ഈ വാക്കിനു പ്രാധാന്യം വന്നപ്പോൾ മുഖ്യ പുരോഹിതനോടു വിശ്വാസികൾ സമ്മതം മൂളുന്നതിനു “ആമേൻ” എന്നു പറഞ്ഞു തുടങ്ങി.

‘ആമീന്റെ’ കാര്യത്തിൽ യഹൂദരെ പാരമ്പര്യ വൈരികളാക്കാൻ ഇതിൽ കൂടുതൽ ഒന്നും കണ്ടെത്താനായില്ല. എന്തെങ്കിലും കൂടുതൽ അറിയുന്നവർ ഇവിടെ പങ്കുവെയ്ക്കുമല്ലോ.