Tuesday, February 24, 2009

ശിവശക്തിത്വം


ഭാരതീയരുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്ന്‌,
വിശ്വത്തിന്റെ ഘടനയിൽത്തന്നെ
'അറിവും' 'വസ്തുവും' ഇരിക്കുന്നു എന്നുള്ളതാണ്‌. കപിലന്റേതുപോലുള്ള  പ്രകൃതിശാസ്ത്രപഠനങ്ങളിൽ 
 അ‍റിവിനെ ചിന്മാത്രമെന്നും വസ്തുസംബന്ധമായതിനെ സന്മാത്രമെന്നും രണ്ടായി തിരിച്ചിട്ട്‌, ചിന്മാത്രമായതിനെ പുരുഷനെന്നും സന്മാത്രമായതിനെ പ്രകൃതിയെന്നും വിളിക്കുന്നു. (പ്രപഞ്ച)പുരുഷൻ തന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം പ്രകൃതീഘടകങ്ങളായ വസ്തുക്കളെ സ്വാധീനം ചെയ്യുന്നു. ആ വസ്തുക്കൾ കാന്തികക്ഷേത്രത്തിൽ ഉൾപ്പെട്ട അയോരേണുക്കളെപ്പോലെ പ്രതികരിക്കുന്നു. ഗുണത്രയങ്ങളുടെ മിശ്രഭാവങ്ങൾകൊണ്ട്‌ ശക്തിചാലനമുണ്ടാകുന്നു. പുരുഷ-പ്രകൃതികളുടെ ഈ സ്വഭാവത്തെ കണക്കിലെടുത്തുകൊണ്ട്‌ ഈശ്വരീയമായി ചിന്തിക്കുന്നവർ ഈ തത്ത്വങ്ങൾക്ക്‌ ആലങ്കാരികമായ മാനുഷീകരണം നൽകി, ചിന്മാത്രമായതിനെ ശിവനെന്നും സന്മാത്രമായതിനെ ശക്തിയെന്നും സങ്കല്പിക്കുന്നു.
ജീവന്റെ ആദ്യരൂപമായ ബാക്ടീരിയ തുടങ്ങിയവയിൽ സ്ത്രീപുരുഷവ്യത്യാസമുള്ളതായി കാണുന്നില്ല. എന്നാൽ അവയുടെ വർദ്ധനവിന്‌ അന്യോന്യം പരിപൂരണം ചെയ്യുന്ന രണ്ടു ഘടകങ്ങൾ നിശ്ചയമായും അതിലുണ്ടായിരുന്നു. ജീവന്റെ ആദ്യരൂപം ഉണ്ടായത്‌ മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർ ചില പരീക്ഷണങ്ങൾ നടത്തി. ഭൂമി ഇന്നത്തെപോലെ ആകുന്നതിനും മുമ്പ്‌, അഗ്നിപർവ്വതങ്ങൾ പൊട്ടി ലാവയും ചാരവും ഒഴുകികൊണ്ടിരിക്കുന്ന കാലത്തെ അന്തരീക്ഷം (ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്, അമോണിയ, മീഥൈൻ) പരീക്ഷണശാലയിൽ പുനസൃഷ്ടിച്ചപ്പോൾ അതിൽ നിന്നും സങ്കീർണ്ണമായ മാത്രകൾ രൂപം കൊള്ളുന്നത് കാണുവാൻ കഴിഞ്ഞു. പിന്നീട് ആ പഠനം മുന്നോട്ടു പോയപ്പോൾ
അതിൽ നിന്നും ന്യൂക്ലിക് ആസിഡുകളും, അമിനോ ആസിഡുകളും, പ്രോട്ടീൻ ബ്ലോക്കുകളും ഉരുത്തിരിഞ്ഞു വന്നു. മാത്രകൾ തമ്മിലുള്ള സംഘർഷവും സമ്മേളനവും ആയിരിക്കണം ആദ്യത്തെ ജീവരൂപങ്ങളെ ഉണ്ടാക്കുവാനിടയാക്കിയ ആ ഇണചേരൽ.

ആ അവ്യക്തതയിൽ നിന്ന് മനസ്സും പഞ്ചഭൂതങ്ങളും ഉണ്ടായിവന്നു എന്ന് കപിലൻ പറയുമ്പോൾ, ആ‍ധുനിക ശാസ്ത്രജ്ഞൻ പറയുന്നത് Deoxy-ribo Nucleic Acid (DNA) എന്നാണ്. വളരെ സൂക്ഷിച്ചു നോക്കിയാൽ നമുക്കതിൽ കാണാൻ കഴിയുന്നത് ശിവശക്തികളെയെന്നു പറയാം. ഈ ഒരു ബിന്ദുവിൽ കപിലൻ ദർശിച്ചത് ശിവശക്തിയും, ആധുനിക ശാസ്ത്രജ്ഞൻ കണ്ടെത്തിയത് DNA യും. ഇവിടെ ശിവനെന്നു പറയുമ്പോൾ അമിനോ ആസിഡിൽ ഇരിക്കുന്ന സംരചനാ‍പദ്ധതി എന്നു മനസ്സിലാക്കണം, ശക്തിയെന്നു പറയുമ്പോൾ അതിന് അതിന്റെ പ്രതിരൂപങ്ങളെ പ്രസവിക്കുവാനുള്ള കഴിവ്‌ എന്ന് മനസ്സിലാക്കണം. ഇങ്ങനെ പറയുന്നു എങ്കിലും , DNA = ശിവശക്തി ആണെന്ന് ആരും തെളിയിച്ചിട്ടില്ല.

അറിഞ്ഞോ അറിയാതെയോ ശങ്കരാചാര്യർ ‘സൌന്ദര്യലഹരി‘യിൽ ഇങ്ങനെ പറഞ്ഞു:

ശിവഃ ശക്ത്യാ യുക്തോ യദി ഭവതിശക്തഃ പ്രഭവിതും;
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതു മപി;

[പ്രപഞ്ചത്തിന് ആധാരഭൂതയായ അല്ലയോ അമ്മേ! ശിവൻ ശക്തിയോടു കൂടിചേരുന്നുവെങ്കിൽ പ്രഭവിക്കുന്നതിനു (സൃഷ്ടിസ്ഥിതിസംഹാരാദികളായ പ്രവൃത്തികൾ ചെയ്യുന്നതിന്) ശക്തനായി ഭവിക്കുന്നു.]


പ്രകൃതി നൽകുന്ന ആദിരൂപം മുതൽ മനുഷ്യന്റെ ധാരണാശക്തിയിൽ രൂപം കൊള്ളുന്ന മനോഹരമായ സൌന്ദര്യാവിഷ്കരണംവരെ നിറഞ്ഞു നിൽക്കുന്ന രചനാവൈഭവത്തിൽ ധനാത്മകതയും ഋണാത്മകതയും ആദ്യബിന്ദുവിൽത്തന്നെ ഒരു കടംകഥയായി ഒളിഞ്ഞു കിടക്കുന്നു. ഇപ്പോൾ സ്ത്രീയെന്നും പുരുഷനെന്നും പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ചില സങ്കല്പങ്ങളുണ്ട്. എങ്കിലും കൃത്യമായി അങ്ങനെയൊന്നുമല്ല സ്ത്രീത്വവും പുരുഷത്വവുമിരിക്കുന്നത്‌. നമ്മുടെ ആദ്യജീവരൂപങ്ങളിൽ ആണും പെണ്ണും കൂടി ഒന്നിലായിരുന്നു. ഉദാഹരണത്തിന് നാടവിര, കക്കാ, ഒച്ച് എന്നിവയിലൊക്കെ ശിവശക്തിമാർ പകുതി പകുതി ഇണങ്ങി അർദ്ധനാരീശ്വരന്മാരായിരിക്കുകയാണ്. ബീജാധാനം ചെയ്യുവാനുള്ള കരുത്തും, ബീജത്തെ ഗർഭിതമാക്കുവാനുള്ള ഉപകരണവും ഒരേ ജീവിയിൽത്തന്നെ ഇരിക്കുന്നു. കാമവിഷയത്തിൽ പൊതുവെ രണ്ടു വ്യക്തികൾ കൂടിച്ചേരേണ്ടി വരുന്നു. പണ്ടൊക്കെ പൊതുവെ സ്ത്രീയെന്നും പുരുഷനെന്നും പറയാമായിരുന്നു. ഇപ്പോൾ സ്ത്രീക്ക് കാമസന്ദർഭങ്ങളിൽ വരുന്നത് വേറൊരു സ്ത്രി തന്നെയാകാം, പുരുഷന് പുരുഷൻ തന്നെയുമാകാം.



പുരുഷനിലും സ്ത്രീയിലും ഒരുപോലെ കാണുന്ന ദാഹങ്ങളുടെയും അന്വേഷണങ്ങളുടെയും ക്രിയാസ്വഭാവങ്ങളെയും പ്രതികരണങ്ങളെയും അന്വേഷിച്ചു ചെന്ന മനഃശാസ്ത്രജ്ഞന്മാർക്ക് കാണാനിടയായത് സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഭാരതീയർ വരച്ചു കാട്ടിയ അർദ്ധനാരീശ്വരനെയാണ്. സ്ത്രീപുരുഷന്മാരെ സംബന്ധിക്കുന്ന സകല രഹസ്യങ്ങളുടെയും ഏറ്റവും സമ്പന്നമായ പ്രതീകമായി അർദ്ധനാരീശ്വരതയെ കാണാൻ കഴിയുന്നതാണ്.



(അവലംബം : യതിയുടെ ലേഖനം, സൌന്ദര്യലഹരി)

Tuesday, February 17, 2009

ആദ്യത്തെ ദൈവം.

ദൈവം മനുഷ്യനെയാണോ സൃഷ്ടിച്ചത്, അതോ മനുഷ്യൻ ദൈവത്തിനെയോ. ഇപ്പോഴും അതിനൊരു ഉത്തരം കിട്ടിയിട്ടില്ല. ഈ ചോദ്യകർത്താക്കൾക്കൊന്നും അതിനു കഴിയുന്നും ഇല്ല.

ആധുനികനും പാശ്ചാത്യ ഋഷിയുമായ കാറൽ മാർക്സ്‌ ‘മൂലധനം‘ എന്ന പേരിൽ ഒരു പുസ്തകം എഴുതാൻ തുടങ്ങിയപ്പോൾ മനുഷ്യന്റെ രണ്ട്‌ ആവശ്യങ്ങളെപ്പറ്റിയാണ്‌ ചിന്തിച്ചത്‌. ഒന്ന്, ശരീരത്തിന്റെ ആവശ്യം; രണ്ട്‌, മനസ്സിന്റെ ആവശ്യം. ശരീരത്തിന്റെ ആവശ്യത്തെ അദ്ദേഹം പ്രതീകാത്മകമായി 'വിശപ്പ്‌' എന്നു വിളിച്ചു. വിശപ്പ്‌ ഒരു ആത്യന്തികമായ ആവശ്യമാണ്‌. അതുണ്ടാകുന്ന സമയത്തൊക്കെ നിറവേറലുണ്ടായില്ലെങ്കിൽ സകല ജീവജാലങ്ങൾക്കും ജീവിതം അസാദ്ധ്യമായിവരും. പണ്ടുപണ്ട്‌ ഭാരതത്തിലുണ്ടായിരുന്ന ഋഷിമാർക്കും ഇതേ സങ്കല്പം തന്നെയാണ്‌ ഉണ്ടായിരുന്നത്‌ എന്നു പയുമ്പോൾ, Das Capital വായിച്ചിട്ടായിരിക്കും എന്നു തോന്നും. ഇത്‌ അതിനും മുമ്പുള്ള കാര്യം തന്നെയാണ്‌. ഒന്നു വിശദമാക്കാം.

സകല ജീവരൂപങ്ങളിലും ‘വിശപ്പ്‘ അഗ്നിപൊലെയിരുന്ന് ഇന്ധനത്തെ (ആഹാരത്തെ) എരിച്ചുകൊണ്ടിരിക്കുന്നു. ഇതിൽനിന്നും ആദ്യമായി മനുഷ്യനുണ്ടായ ഭയത്തെ വിശപ്പിന്റെ ദേവനായി സങ്കല്പിച്ചു. വിശപ്പുകൊണ്ട്‌ ആർത്തനായി വായ്‌ തുറന്നു വരുന്ന ദേവൻ. മധുവിലായാലും മലത്തിലായാലും കൊതിയോടെ അതിൽ വിശപ്പടക്കാൻ ചെന്നിരിക്കുന്ന ഈച്ച. ഈച്ചയെ നാക്കെത്തിപ്പിടിക്കുന്ന തവള. വലിയ വായ്‌ തുറന്ന്‌ തവളയെ പിടിക്കുന്ന പാമ്പ്‌. പാമ്പിനെ കൊത്തിക്കൊണ്ടു പറന്നു പോകുന്ന പ്രാപിടിയൻ. അതിനെ കണ്ടിട്ട്‌ വായിൽ വെള്ളമൂറുന്ന വേടൻ. ഇങ്ങനെ വിശ്വം മുഴുവൻ അഗ്നിയായിരിക്കുന്ന ആ വിശപ്പാണ്‌ ജീവന്റെ യോനി, എന്ന്‌ പ്രാക്‌ വൈദികരായ പൂർവ്വികർ പറയുന്നതു കേട്ട്‌ ആര്യബ്രാഹ്മണൻ അതിന്‌ സംസ്കൃതത്തിൽ ഒരു പേരുകൊടുത്തു - ‘വൈശ്വാനരൻ‘.


അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുർവിധം. (ഭ.ഗീ. 15:14)
[ഞാൻ ജീവികളുടെ ശരീരത്തെ ആശ്രയിച്ചു വൈശ്വാനരനായി തീർന്നിട്ട് പ്രാണൻ, അപാനൻ എന്നീ വായുക്കളോടു ചേർന്ന് നാലുതരമായി ആഹാരത്തെ പചിക്കുന്നു.]
അരൂപിയായ പരമാത്മാവുതന്നെ വൈശ്വാനരനായി അന്നപാനാദികളെ ഭുജിക്കുന്നു എന്നാണ് ഇവിടെ പറയുന്നത്. അരൂപിയായ വിശ്വേശ്വരൻ ആഹാരം കഴിക്കുന്നു. ഇതാണ് ഗീത പറയുന്നതെല്ലാം നുണയാണെന്ന് ജനങ്ങൾ പറയുന്നത്.

എന്താണ്‌ ചതുർവിധത്തിലുള്ള അന്നം?
ഗന്ധരൂപവും, രസരൂപവും, തേജോരൂപവും, സ്പർശരൂപവും എന്നു ചിലർ എണ്ണുന്നു. ചവച്ചുതിന്നാവുന്നത്‌ (ചർവ്യം) കടിച്ചുതിന്നാവുന്നത്‌ (ഖാദ്യം) കുടിക്കാവുന്നത്‌ (പേയം) നക്കിത്തിന്നാവുന്നത്‌ (ലേഹ്യം) എന്നു വേ‍റെ ചിലർ പയുന്നു. ശരീരത്തെ പോഷിപ്പിക്കുന്നത്‌, പ്രാണനെ പോഷിപ്പിക്കുന്നത്‌, മനസ്സിനെ പോഷിപ്പിക്കുന്നത്‌, വിജ്ഞാനത്തെ പോഷിപ്പിക്കുന്നത്‌ എന്നും ചതുർവിധമായ അന്നത്തെപ്പറ്റി പറയുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന ചോദിതമായ ആവശ്യം (demand ) എന്നതിനെയാണ്‌ വൈശ്വാനരന്റെ വിശപ്പായി പറയുന്നത്‌. അതിന്റെ നിവേറ്റലാണ്‌ (supply ) ചതുർവിധമായ അന്നത്തിൽ കൊടുത്തിരിക്കുന്നത്‌. ചതുർയുഗങ്ങളിൽക്കൂടി സംഭവിക്കുന്ന പ്രഭവപ്രലയനം എടുത്തുനോക്കിയാൽ ചാക്രികമായിട്ടാണ്‌ അത്‌ സംഭവിക്കുന്നത്‌. ഇതു വലിയ ഒരു രചനാരഹസ്യമാണ്‌. മനുഷ്യാദ്ധ്വാനത്തിലൂടെ അവൻ ഉൽപാദകനായി ഉപഭോഗവസ്തുക്കളെ ഉണ്ടാക്കുന്നു. ഭോക്താവായി, ഉൽപന്നമായതിനെയെല്ലാം അനുഭവിക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും
.
സ്രഷ്ടാവിലും സൃഷ്ടിയിലും സൃഷ്ടിജാലങ്ങളിലും ഒരേ തത്ത്വംതന്നെ എപ്രകാരം സങ്കീർണ്ണമായിരിക്കുന്നു എന്നതാണ്‌ ഗുരുദേവനും സമർത്ഥിക്കുന്നത്‌.

ആദ്യമൊന്നും ജീവരൂപങ്ങൾക്ക് കണ്ണോ, നമുക്കുള്ളതുപോലെ സങ്കീർണ്ണമായ മസ്തിഷ്കമോ ഉണ്ടായിരുന്നില്ല. ഒരു ബാക്റ്റീരിയയോ അമീബയോ പോഷണം നൽകുന്ന ഏതിന്റെയെങ്കിലും മുകളിൽക്കൂടി നിരങ്ങിപ്പോയാൽ മതി വിശപ്പു തീരും. മനുഷ്യനു വിശന്നാൽ എന്തു ചെയ്യും. വിശക്കുമ്പോൾ ഒരു നല്ല കവിതയെഴുതി വായിച്ചാലോ, ഒരു പാട്ടു കേട്ടാലോ, ചിത്രം വരച്ചാലോ പോര. ചോറോ, പഴമോ, കിഴങ്ങോ, മുട്ടയോ, മത്സ്യമോ, മാംസമോ എന്തെങ്കിലും ചൈതന്ന്യമുള്ളതിനെത്തന്നെ കൊടുത്താലേ വിശപ്പെന്ന അഗ്നി അടങ്ങുകയുള്ളൂ. വിശപ്പിന് പ്രജാരൂപത്തിലുള്ള ജീവരൂപങ്ങൾ തന്നെ ആഹാരമായിട്ടു വേണം. വിശപ്പു മാറ്റുവാൻ കോഴിക്ക് പുഴുവിനെ, കുറുക്കനു കോഴിയെ, രക്തം കൊതിച്ചു നടക്കുന്ന കൊതുകിനു മനുഷ്യനെ - എന്നിങ്ങനെ ഏർപ്പാടു ചെയ്തു വെച്ചിരിക്കുന്ന ആ ശക്തിവിശേഷത്തെ ‘പ്രജാപതി‘ എന്ന് ഉപനിഷദ്‌ഋഷി പേരിട്ടു. നിറവേറലിനേക്കാൾ വിശപ്പ് മുറുകി വന്നപ്പോൾ അന്വേഷണത്തിന്റെ ആധിക്യം കൂടി. ഗുണമുള്ളതും വിഷമുള്ളതും, പ്രിയമായതും ഹിതമായതും തിരിച്ചറിയുക എന്നത് മുഖ്യ പരിപാടിയായി. ഏതു രസങ്ങളുടെ പിന്നാലെ പോയാൽ അത് വ്യക്തിയുടെ ആകെ നന്മക്ക് ഉതകുന്നതാകും അല്ലെങ്കിൽ നാശകരമാകും എന്നുള്ള അന്വേഷണം ജീവിതത്തിന് മൂല്യമുണ്ടാക്കി.

ഇന്ദ്രിയങ്ങളുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്ന ഈ ഭൌതിക പ്രപഞ്ചത്തിൽ ഓരോ വിഷയവും നമ്മുടെ മുൻപിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടു നിൽക്കുന്നു. അവയൊക്കെ ‘വിതർക്കങ്ങൾ‘ എന്നു പറയുന്നു. ബോധത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് ഇതൊക്കെ തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണ് കണ്ണ് കൂടുതൽ തുറന്നു നോക്കി പരിശോധിക്കുന്നത്. കാതു കൂർപ്പിച്ചു കേൾക്കുന്നത്. ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ തേടുന്നത്. പിന്നെയും പിന്നെയും തൊട്ടുനോക്കുന്നത്. ചിലപ്പോൾ തൊട്ടാൽ പോര. ഒന്നു തടവണം. അതുകൊണ്ടും മതിയാവുന്നില്ല. കെട്ടിപ്പിടിക്കണം. കൊതിയടങ്ങുന്നില്ല. ഒന്ന് ഉമ്മവയ്ക്കണം. അത്രയും ആയാൽ വൈശ്വാനരന്റെ വിശപ്പടക്കേണ്ടുന്നതിനായ് അടുത്ത പ്രജയുടെ ഉത്പാദനത്തിനുള്ള സമയമായി. പിന്നെ സുരതമായി. സുരതത്തിന്റെ അന്തിമദശയിൽ പുരുഷന്റെ ശുക്ലം സ്രവിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? വിശപ്പാളികളായ ലക്ഷക്കണക്കിന് ബീജങ്ങൾ സ്ത്രീയിലെ അണ്ഡത്തെ തേടി ഓടുകയാണ്. വിശക്കുന്നവർക്ക് മുഴുവൻ ആഹാരം പ്രകൃതി കരുതി വച്ചിട്ടില്ല. പലരെയും വിളിക്കുന്നു. എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്നതോ വളരെ കുറച്ചുമാത്രം. അങ്ങനെ ഗർഭപാത്രത്തിലെ അണ്ഡത്തിലേയ്ക്ക് പ്രവേശിക്കുവാനോടുന്ന അനേക ലക്ഷങ്ങളിൽ ഒരുവനുമാത്രം വാതിൽ തുറന്നു കിട്ടുന്നു. ഇണകളുടെ ഈ മൈഥുനവേളയിൽ സ്ത്രീപുരുഷന്മാർ എല്ലാ അഹന്തയും ശരീരബോധവും മറന്ന് സ്ത്രീയിൽ പുരുഷനും, പുരുഷനിൽ സ്ത്രീയും നിറഞ്ഞിരിക്കുന്നു. അങ്ങനെ ഗർഭത്തിൽ ബീജാധാനം ലഭിച്ച അണ്ഡം വിശപ്പ് മാറിയതുപോലെ പ്രശാന്തമായി കുറച്ചു നേരത്തേയ്ക്ക് സുഷുപ്തിയിൽ ലയിക്കുന്നു. ഇവിടെയാണ് യോഗി അതായത് ‘നോർമൽ പേഴ്സൺ’ അവന്റെ ഐഹികമായ ഏറ്റവും വലിയ സുഖവും സമാധാനവും കണ്ടെത്തുന്നത്. തൽക്കാലം നമുക്ക് അതിനെ വിതർക്കത്തിൽ നിന്നും ഉണ്ടാകുന്ന സമാധി എന്ന പേരിൽ ‘സവിതർക്കസമാധി’ എന്നു വിളിക്കാം.

ചുരിക്കിപ്പറഞ്ഞാൽ സകലതിലും നിറഞ്ഞു നിൽക്കുന്നതായിട്ടുള്ള ഒരു വിശപ്പുണ്ട്. ആ വിശപ്പാണ് വൈശ്വാനരൻ. ബൃഹദാരണ്യകോപനിഷത്തിൽ തുറന്ന വായോടു കൂടിയ വൈശ്വാനരൻ എന്ന അഗ്നിയെ ജീവന്റെ മുന്നോടിയായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഛാന്ദോഗ്യോപനിഷത്തിലും വൈശ്വാനരാത്മാവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

[അവലംബം : ഭവവദ്‌ഗീത, ഗുരുദേവകൃതികൾ, ഉപനിഷദ് വ്യാഖ്യാനം, യതിയുടെ ലേഖനം.]


Friday, February 13, 2009

മതത്തിന്റെ യുക്തി; യുക്തിയുടെ മതം:

(കേരള യുക്തിവാദി സംഘം പ്രസിഡന്റ്‌ യു.കലാനാഥനും കൊളത്തൂർ അദ്വൈതാശ്രമം ആചാര്യൻ സ്വാമി ചിദാനന്ദപുരിയും കൂടി നടന്ന ഒരു ചർച്ചയുടെ പ്രസക്ത ഭാഗം. "പിറവി” മാസികയിൽ - ഡിസമ്പർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. )

ഇതിലെ പോയാൽ ‘വഴികാട്ടി’ യിലെ (മതത്തിന്റെ യുക്തി; യുക്തിയുടെ മതം:)പോസ്റ്റ് വായിക്കാം.

Monday, February 9, 2009

‘ആമേൻ’

ഞാൻ കേട്ടതും വായിച്ചതുമായ ‘ആമേൻ’ എന്ന പദത്തിനെക്കുറിച്ച് ഒരു വിവരണം ആയിരുന്നു ഇതിനു മുൻപിലത്തെ പോസ്റ്റ്. അതിലെ വിവരണങ്ങളുടെ ആധികാരികതയെക്കുറിച്ച് ഒന്നു വിശദീകരിക്കാൻ വേണ്ടിയാണ് ഇതെഴുതുന്നത്.നമ്മൾ എന്തു വായിക്കുന്നുവോ അത് മനസ്സിലാക്കുന്നത് ഓരോരുത്തരുടെയും ഭാഷാപരിജ്ഞാനവും ചിന്താധാരയും അനുസരിച്ചായിരിക്കും.

ഞാൻ വടക്കെ കിണറ്റിലെ വെള്ളം മാത്രമല്ല കുടിക്കാറുള്ളത്‌. അറബിക്കടലിലെയും, പുഴയിലെയും, ചതുപ്പിലെയും ഓടയിലെയുംവെള്ളം രുചിച്ചു നോക്കും. ഏതു ചളിയിൽ നിന്നാണ് ചെന്താമരയുടെ സുഗന്ധം പരക്കുന്നത് എന്നന്വേഷിക്കും. ഉപയോഗശൂന്യമായി അഴുക്കു നിറഞ്ഞു കിടക്കുന്ന കിണറ്റിലെ വെള്ളം, അത് എന്റെ അച്ഛൻ കുഴിച്ചതാണെന്നും പറഞ്ഞ് കോരിക്കുടിക്കണം എന്ന നിർബ്ബന്ധം എന്റെ ശീലങ്ങളിലോ ആചാരങ്ങളിലോ ഇല്ല.

‘തഥാസ്തു’ എഴുതാനായി താഴെ കൊടുത്തിരിക്കുന്നതെല്ലാം സഹായകമായിട്ടുണ്ട്.
* Semantic - ശബ്ദാർത്ഥങ്ങളുടെ ഭാഷാശാസ്ത്രീയ പഠനം.
* Synonyms - സമാനാ‍ർത്ഥക പദം.
* Etymology - പദങ്ങളുടെ വ്യുല്പത്തിയെയും ചരിത്രത്തെയും പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം. (നിരുക്തം)
* ഭഗവദ് ഗീത - പ്രധാനമായും യതിയുടെ വ്യാഖ്യാനം.
* ക്രൈസ്തവ വിശ്വാസികളായ സുഹൃത്തുക്കൾ.
* വിളക്കിലെ ‘ആമീൻ’ (പോസ്റ്റ്)
* സി.കെ. യുടെ (മരിക്കുന്ന ദൈവങ്ങൾ ഭരിക്കുന്ന അർദ്ധദൈവങ്ങൾ) ലെ പോസ്റ്റുകൾ.

മുകളിൽ കാണിച്ചിരിക്കുന്ന വിക്കി ലിങ്കുകളിൽ നോക്കിയാൽ വാക്കുകളുടെ കാലദേശഭാഷാ വ്യത്യാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
ലോകത്തിലെ ഏതൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തുന്ന പ്രക്രിയയിൽ വാക്കിന്റെ അർത്ഥവും രൂപവും മാറാതെനിലനിൽക്കുന്ന ഒരേ ഒരു വാക്ക്‌ ‘ആമേൻ’ ആണെന്ന് ഒരു ക്വിസ്സ് മത്സരത്തിൽ കേട്ടിരുന്നു. ഈജിപ്തിൽ പ്രചാരത്തിലിരുന്ന ‘ഹിബ്രു’ ഭാഷയിൽ ആണ് ‘ആമേൻ’ എന്ന പദം ഉത്ഭവിച്ചത് എന്നാണ് ചരിത്രം പറയുന്നത്. അത് പല ഭാഷകളിലേയ്ക്കും തർജ്ജമ ചെയ്തു പ്രയോഗിക്കുമ്പോഴും, അതിന്റെ അർത്ഥത്തിനും ഉപയോഗിക്കുന്ന സാഹചര്യത്തിനും മാറ്റമുണ്ടായിരുന്നില്ല. ഇപ്പോഴുള്ള അവസാനത്തെ സെമിറ്റിക് മതമായ ഇസ്ലാമിലേയ്ക്ക് വന്നപ്പോഴും ‘ആമീൻ’ ഉപയോഗിക്കുന്ന സ്ഥലവും സന്ദർഭവും മാറ്റമില്ലാതെത്തന്നെ നിലനിൽക്കുന്നു. പക്ഷെ, അവിടെ പുരോഹിതനോട് സമ്മതം പറയുന്നതിനുപകരം (ആദ്യകാലത്ത് ഇസ്ലാം പുരോഹിതമതമല്ലായിരുന്നു) നേരിട്ട്‌ അള്ളാഹുവിനോട് ആവശ്യപ്പെടുകയാണ് എന്നുള്ള ഒരു വ്യത്യാസം മാത്രമെയുള്ളൂ. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവം ഇറങ്ങിവന്ന്‌ പറയുകയൊന്നും വേണ്ട. വിക്കി തന്നെ ധാരാളം.

മതത്തിലെ ദർശനങ്ങൾ അവ്യക്തമോ മലിനമോ ആയി തുടങ്ങുമ്പോൾ ആചാരങ്ങൾ തലക്കനമുള്ളതായിത്തീരുന്നു. ഒഴുക്കില്ലാതെ കെട്ടി നിൽക്കുന്ന വെള്ളം കൃമികീടങ്ങളെ വളർത്തിയെടുക്കുന്ന പൊട്ടക്കുളമായിത്തീരുന്നതുപോലെ മതങ്ങളും കാ‍ലാന്തരത്തിൽ ഗുണത്തിനു പകരം ദോഷമുള്ളതായി പരിണമിക്കുന്നു. വേദങ്ങളിൽ മനുഷ്യദ്രോഹപരമായിട്ടുള്ള വല്ല നിർദ്ദേശവും കാണുകയാണെങ്കിൽ സംശയരഹിതമായിത്തന്നെ അതിനെ ത്യജിക്കേണ്ടതാണ്. ഈ വസ്തുത സോദാഹരണം ‘വേദാധികാര നിരൂപണ‘ ത്തിൽ ചട്ടമ്പിസ്വാമികൾ അതിശക്തമായ ഭാഷയിൽ പറഞ്ഞിട്ടുണ്ട്. ശബ്ബത്തിനു വേണ്ടിയല്ല മനുഷ്യൻ, മനുഷ്യനു വേണ്ടിയാണ് ശബ്ബത്ത് എന്ന്‌ യേശുക്രിസ്തു അരുളിചെയ്തിരിക്കുന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.
ഓരോ ഭാഷയിലും ഉള്ള വാക്കുകൾ നാം പഠിക്കുമ്പോൾ, ശബ്ദാക്ഷരങ്ങളെ വച്ചുകൊണ്ടാണ് സർവ്വവും സംരചിച്ചിട്ടുള്ളത് എന്നുമനസ്സിലാകും. ചില വാക്കുകളുടെ അർത്ഥപരിണാമങ്ങളും കാലദേശ വ്യത്യാസങ്ങളും ഒന്നു പരിചയപ്പെടാം.

സൃഷ്ടി, ക്രിയ എന്ന വാക്കിനോടു ബന്ധപ്പെട്ടതാണ്. സംസ്കൃതത്തിലെ ക്രിയയും, ലത്തീൻ ഭാഷയിലെ (creon) ക്രിയോൺ എന്ന വാക്കും അന്യോന്യം ബന്ധമുള്ളതാണ്. ക്രിയയോടു ബന്ധപ്പെട്ടതാണ് കർമ്മവും, ക്രമവും.

സംസ്കൃതത്തിലെ ‘ഹുത’ ശബ്ദവും ഇംഗ്ലീഷിലെ 'God' എന്നു പറയുന്ന ഈശ്വര നാമവും തമ്മിൽ സാമ്യം തോന്നുന്നില്ലേ.

‘ലിംഗ’ ശബ്ദത്തിൽ നിന്നുമാണ് ‘language' എന്ന വാക്കുണ്ടായിട്ടുള്ളത്‌ എന്നും കേട്ടിട്ടുണ്ട്.

ഇതുപോലെ കലാന്തരത്തിൽ വാക്കുകളുടെ അർത്ഥങ്ങൾക്കും മാറ്റം വരുന്നുണ്ട്. പൌരാണിക സംസ്കൃത ഗ്രന്ഥങ്ങളിലെ ചില വാക്കുകളുടെ അർത്ഥങ്ങൾക്കും പരിണാമം സംഭവിച്ചിട്ടുണ്ട്. അതുവെച്ചാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ദുർവ്യാഖ്യാനങ്ങൾക്ക് ആധികാരികത കൊടുക്കുന്നത്‌.
നമുക്ക് ഇപ്പോൾ പരിചയമുള്ള ഒരു വാക്ക് പരിശോധിക്കാം.

‘ചെത്ത്’ എന്ന വാക്ക് എല്ലാവർക്കും പരിചയം കാണും. - ചെത്ത്, കള്ളുചെത്തുക, പുല്ലുചെത്തുക തുടങ്ങിയ പ്രയോഗങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് “ചെത്ത്” എന്നു പറയുമ്പോൾ, സൂപ്പർ, സൌന്ദര്യമുള്ളത് എന്നെല്ലാം ആണ് അർത്ഥം തോന്നിപ്പിക്കുന്നത്‌.