Saturday, April 18, 2009

മത്സരം.

എവിടെ നോക്കിയാലും മത്സരം. ജീവിതത്തിന്റെ ഓരോ മാത്രയിലും മത്സരം. ഒരു വീട്ടിൽ തന്നെയുള്ള കാര്യങ്ങൾ നോക്കൂ. അമ്മായിയമ്മയും മരുമക്കളും തമ്മിൽ മത്സരം. ഏതെങ്കിലും ജോലി ആരാണ് വേഗം ചെയ്തു തീർക്കുന്നത് എന്നുള്ള മത്സരമല്ല. ആരുടെ അഹങ്കാരമാണ്, അധികാരമാണ് മുന്നിലെത്തുന്നത് എന്നുള്ള മത്സരമാണ്. അതുമൂലം ഒരു പണിയും നടക്കില്ല. ഫലമോ, കുടുംബ കലഹം.

ചെറുപ്പം മുതലേ കുട്ടികളെ ഏറ്റവും മുന്നിലെത്താൻ നമ്മൾ മത്സരിപ്പിക്കുന്നു. ക്ലാസിൽ ഒന്നാമനാവാൻ, ഓട്ടത്തിൽ ഒന്നാമനാവാൻ, ആദ്യം ജോലികിട്ടാൻ (അർഹതപ്പെട്ടതല്ലെങ്കിലും), പേരും പ്രശസ്തിയും ലഭിക്കാൻ. എല്ലാറ്റിന്റെ പിന്നിലും സ്വാർത്ഥം എന്ന വികാരമാണ് നമ്മളെ നയിക്കുന്നത്.

മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു തന്നെ പറയേണ്ടി വരും. മത്സരം ഏറ്റവും ചീത്തയായിട്ടുള്ളതിനെയാണ് പ്രകടമാക്കുന്നത് . വിദ്വേഷമാണ് മത്സരത്തിൽ നിന്നും ഉണ്ടാകുന്നത്‌. മത്സരത്തിൽ പങ്കെടുക്കുന്നവർ പരാജയപ്പെട്ടാൽ, ജയിച്ചവനോട് വിദ്വേഷം ജനിക്കും. അപ്പോഴാവും ഒരു വക്കീലിന്റെ പ്രവേശനം. ഇതിനെ നമുക്കു ചോദ്യം ചെയ്യണം. അതിനുള്ള വകുപ്പുണ്ട്. പിന്നെ കേസായി, കോടതിയായി, വിചാരണയായി. അതു കൂടാതെ ഈ വിദ്വേഷം സ്വയം പീഠിപ്പിക്കുന്ന അവസ്ഥയിലേയ്ക്കും എത്തിച്ചേരും. സ്കൂൾ യുവജനോത്സവങ്ങളിൽ പരാജയപ്പെട്ടെന്നറിയുമ്പോൾ ചിലങ്ക വലിച്ചെറിയലും ശപിക്കലും പലപ്പോഴും പ്രകടമാകാറുണ്ട്. എന്തിന് കുട്ടികളെ പറയുന്നു, അന്തർദ്ദേശീയ ടെന്നീസ് മത്സരങ്ങളിൽ അമർഷം പ്രകടിപ്പിക്കാൻ റാക്കറ്റ് വലിച്ചെറിയുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. ഏറ്റവും നികൃഷ്ടമായതിനെ ഉത്ഭവിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മത്സരവേദികൾ.

ഇന്ന് ഏറ്റവും അധമമായ രീതിയിൽ കാണുന്ന ഒരു മത്സരമാണ് നമ്മുടെ പൊതു തിരഞ്ഞെടുപ്പ്. പൊതുജനസേവന തല്പരരായ നേതാക്കന്മാർ അധികാരം കൈക്കലാക്കാനുള്ള വ്യഗ്രതയിൽ അവിഹിതമായ കൂട്ടുകെട്ടിലൂടെയും നികൃഷ്ടമായ മാർഗ്ഗങ്ങളിലൂടെയും എന്തെല്ലാം കാട്ടിക്കൂട്ടുന്നു.

ഏതെങ്കിലും മാറ്റം കൊണ്ടുവരാനാണെങ്കിൽ അത് മത്സരം കൊണ്ട് സാധിക്കില്ല. മാറ്റങ്ങൾ ഉണ്ടാക്കണമെങ്കിൽ സ്നേഹത്തിനു മാത്രമെ സാധിക്കൂ. മാറ്റം ഉണ്ടാകേണ്ടത് മനുഷ്യന്റെ ഹൃദയത്തിലാണ്. അതായത് സ്വരൂപമോ സ്വഭാവമോ സ്വന്തമായില്ലാത്ത മനസ്സിൽ. മനസ്സെന്നു പറയുന്ന ഒരു പ്രത്യേക വസ്തു എവിടെയും നിലനിൽക്കുന്നില്ല. മനുഷ്യർ തമ്മിൽ തമ്മിൽ പരസ്പരസ്നേഹവും, സാഹോദര്യവും, സഹകരണവും വളർത്തിയെടുക്കുമ്പോൾ അവിടെ അനിർവ്വചനീയമായ ഒരു അറിവ്‌ ഉണ്ടാകും. ആ അറിവ് നമ്മളെ നന്മയിലേയ്ക്ക് നയിക്കട്ടെ.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’

'ജയ് ഹിന്ദ് '

Tuesday, April 7, 2009

ദാസേട്ടൻ ശരത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ:

മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു പറയേണ്ടിവരും. മത്സരം വെറുപ്പിന് കാരണമാകും.

ശരത്തിനെ അനുകരിച്ച് യേശുദാസ് സംസാരിച്ചത് ശരിയായില്ല എന്ന് അഖിലേഷിന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു.
ആ അഭിപ്രായത്തോട് എന്റെ വിയോചിപ്പ് വഴികാട്ടിയിൽ കുറിച്ചിട്ടു.