Monday, September 28, 2009

മനുവിന്റെ ക്രൂരകൃത്യങ്ങൾ

നിങ്ങൾ മനുസ്മൃതി വായിച്ചിട്ടുണ്ടോ? ശ്രുതികൾ സ്മൃതികൾ ധർമ്മസൂത്രങ്ങൾ
തുടങ്ങിയ പൌരാണിക ഗ്രന്ഥങ്ങൾ ഒരിക്കലെങ്കിലും നിങ്ങൾ വായിച്ചിട്ടുണ്ടോ? മനുസ്മൃതിയിലെ നിയമങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലാത്തതുകൊണ്ട് ഏതു ശൂദ്രനും ഏതു ഗ്രന്ഥവും വായിക്കാം.

ഇവിടെ എന്താ ഇങ്ങനെ ഒരു ചോദ്യം എന്നാവും നിങ്ങൾ ആലോചിക്കുന്നത്.
ഞാൻ മനുസ്മൃതി മുഴുവനും വായിച്ചിട്ടില്ല. 12 അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളുള്ള കാലഹരണപ്പെട്ടുപോയ ആ ഗ്രന്ഥം മുഴുവനും വായിക്കണം എന്നു തോന്നിയിട്ടും ഇല്ല.

സി.കെ. ബാബു എനിക്കിട്ടൊന്നു താങ്ങിയ മറുപടിയിൽ പ്രധാനമായ ഒരു കാര്യം ഇതാണ്. “ഒരു ഗ്രന്ഥത്തിൽ എന്തൊക്കെ പരാമർശിച്ചിട്ടുണ്ടെന്നറിയാൻ അത് വായിച്ചുനോക്കുകയല്ലാതെ മറ്റ് വഴിയെന്തെങ്കിലുമുള്ളതായി പാർത്ഥനറിയുമോ? അതോ ഗ്രന്ഥം വായിച്ചിട്ടുള്ളവനെ ചോദ്യം ചെയ്യാനുള്ള യോഗ്യത അത് വായിക്കാത്തവനായിരിക്കണം എന്നാണോ?”

വളരെ ശരിയാണ് അദ്ദേഹം പറഞ്ഞത്. ഒരു കമന്റെഴുതുന്നതിനുമുമ്പ് ആ വിഷയം പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം വായിച്ചിരിക്കണം എന്ന ഒരു അറിവ് അതിനുശേഷം എനിയ്ക്ക് ഉണ്ടായി. അതിന് അദ്ദേഹത്തോട് കടപ്പാടേറെയുണ്ട്. ഇതൊക്കെ സമ്മതിക്കുന്നു എങ്കിലും ചില പൊതുവായ തത്ത്വങ്ങളുടെ വെളിച്ചത്തിൽ അസ്വീകാര്യമായ വിഷയങ്ങളെക്കുറിച്ച് ചോദിക്കുന്നത് ബൂലോകത്ത് തെറ്റാണോ എന്നെനിക്കറിയില്ല. പല അഭിപ്രായപ്രകടനങ്ങളിലൂടെ ചില കാര്യങ്ങളുടെ സത്യസ്ഥിതി മനസ്സിലാക്കാൻ പലപ്പോഴും ബ്ലോഗുകൾ സഹായിക്കാറുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തിലാണ് ചിലപ്പോഴെല്ലാം സംശയങ്ങൾ ചോദ്യരൂപത്തിലാവുന്നത്.

ബ്ലോഗിൽ ആരെല്ലാം മനുസ്മൃതിയെക്കുറിച്ച് ചർച്ചചെയ്തിട്ടുണ്ട് എന്ന് ഗൂഗിളമ്മച്ചിയോട് ചോദിച്ചു. ഗുരുകുലത്തിൽ (ഇവിടെയും - ഇവിടെയും) ഇതിനെക്കുറിച്ച് നല്ല രീതിയിലുള്ള ചർച്ച നടന്നിരുന്നു. അവിടെയും ഒരാൾ മാത്രമാണ് മനുസ്മൃതി വായിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. എനിക്കു
സമാധാനമായി. എന്നെപ്പോലെയുള്ള അയോഗ്യപ്പയലുകൾ വേറെയുമുണ്ടല്ലോ.

മനുസ്മൃതി മുഴുവനായും വായിക്കാതെ തന്നെ മനുസ്മൃതിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ കുറിച്ചുവെക്കുന്നു. ഇതിനുമുമ്പത്തെ “ഒരു ജാതി ഒരു മതം” എന്ന 5 ഭാഗങ്ങളുള്ള പോസ്റ്റിൽ പലയിടത്തും മനുസ്മൃതിയിലെ ചില കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് തയ്യാറാക്കാൻ നിർബ്ബന്ധിതനായത്. ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവർ മനുസ്മൃതി മുഴുവനും വായിച്ചിട്ടുണ്ടെങ്കിൽ ഒന്ന് സൂചിപ്പിക്കണം.
*** *** *** *** *** *** *** *** ***
ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമവ്യവസ്ഥകൾ ധർമ്മാചരണങ്ങളിൽ ഉണ്ടെന്ന് എന്റെ അച്ഛാച്ചൻ പറഞ്ഞു തരുമ്പോൾ എനിയ്ക്ക് എത്ര വയസുണ്ടായിരുന്നു എന്നുപോലും ഓർമ്മയില്ല.
ഇത് മനുസ്മൃതിയിലും ഉണ്ടെന്ന് മനസ്സിലാക്കിയത് കുറെ കാലങ്ങൾക്ക് ശേഷമാണ്. ഇപ്പോൾ സി.കെ. സൂചിപ്പിച്ചപ്പോഴും ആശ്രമവ്യവസ്ഥയെക്കുറിച്ച് മനുസ്മൃതിയിലും പറഞ്ഞിട്ടുണ്ടെന്ന കാര്യം ഓർമ്മ വന്നു. എന്റെ ഈ വിഷയത്തിലുള്ള അജ്ഞത തന്നെ കാരണം. “നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി” (“ന സ്ത്രീ സ്വാതന്ത്ര്യമർഹതി“ എന്നാണ് ശരി എന്ന് ഉമേഷ്ജി പറയുന്നു. സ്വീകരിച്ചിരിക്കുന്നു.) തുടങ്ങിയ സ്ത്രീവിരുദ്ധ നിയമങ്ങൾ എഴുതിയ ഒരു ഗ്രന്ഥമാണ് മനുസ്മൃതി എന്നു പറഞ്ഞ് ഇടതുപക്ഷ പ്രസ്ഥാനക്കാർ അത് കത്തിക്കാനൊരുങ്ങിയപ്പോഴാണ് ഇതിൽ മനുഷ്യദ്രോഹപരമായ കാര്യങ്ങൾ മാത്രമാണോ എഴുതിവെച്ചിട്ടുണ്ടായിരുന്നത് എന്ന തോന്നൽ എനിക്കുണ്ടായത്.

വേദമന്ത്രങ്ങൾ ശ്രവിച്ച ശ്രൂദ്രന്റെ ചെവിയിൽ ഇയ്യം ഉരുക്കിയൊഴിക്കണം എന്നാണ് മനുസ്മൃതിയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. അപ്പോൾ എന്റെ ബാലമനസ്സിൽ ഒരു സംശയം. വേദങ്ങളിലും ഇതിഹാസ പുരാണങ്ങളിലും സുലഭമായി വിവരിച്ചിട്ടുള്ളത് സ്വർണ്ണത്തെക്കുറിച്ചാണ്. ദേവന്മാരും രാജാക്കന്മാരും ധാരാളം സ്വർണ്ണം ഉപയോഗിച്ചിരുന്നതായി കാണുന്നു. ഇയ്യത്തിന്റെ ഉപയോഗം ഒന്നും എഴുതിക്കണ്ടിട്ടും ഇല്ല. അന്നൊക്കെ സ്വർണ്ണമായിരിക്കുമോ ഉരുക്കി ചെവിയിൽ ഒഴിച്ചിരുന്നത് എന്നതാണ് എന്റെ ബലമായ സംശയം. ഈ സംശയം ഉണ്ടാകാൻ കാരണം,
എണ്ണ തിളപ്പിച്ചാണ് ചെവിയിൽ ഒഴിച്ചിരുന്നത് എന്ന് ഈയിടെ ഒരു വ്യാഖ്യാനത്തിൽ വായിച്ചു. ഇതാ ഇങ്ങനെ:

[ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെക്കുറിച്ച് ഗർവ്വോടുകൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവന്റെ വായിലേയ്ക്കും ചെവികളിലേയ്ക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പിക്കണം. (അദ്ധ്യായം VIII സൂക്തം: 272) ]



ഏതാണ് ശരി എന്നറിയണമെങ്കിൽ മനുസ്മൃതിയുടെ ഒറിജിനൽ തപ്പിയെടുക്കേണ്ടി വരും.

മനുസ്മൃതിയെക്കുറിച്ച് സി.കെ.ചന്ദ്രശേഖരൻ നായർ, നിത്യചൈതന്യയതി, ഗുരുദേവൻ എന്നിവരുടെ അഭിപ്രായങ്ങളിലൂടെ ഒന്നു പരതിനോക്കി. അവർ എന്നെപ്പോലെയല്ലല്ലോ. മനുസ്മൃതി വായിച്ചു കാണും. അതിൽ നിന്നും കിട്ടിയ ചില വരികൾ ഇവിടെ പകർത്തുന്നു :

മനുസ്മൃതിയിലെ ഒട്ടേറെ വാക്യങ്ങൾ കാലദേശഭേദമില്ലാതെ മാനവധർമ്മത്തെ ഉൾക്കൊള്ളുന്നതാണെന്നു വാദിക്കാമെങ്കിലും മാറി വന്നിട്ടുള്ളതായ പരിതഃസ്ഥിതിയിൽ തികച്ചും അന്യായമായിട്ടുള്ള പരാമർശങ്ങളും അതിലുണ്ട്. വർണ്ണവും ആശ്രമവും ധർമ്മവും മൂന്നു വ്യത്യസ്ത കാര്യങ്ങളാണ്. വർണ്ണത്തെയും മറ്റും ധർമ്മമാക്കി പറയുമ്പോഴാണ് മനു അനുകരണീയനല്ലാതെ വരുന്നത്. ഉദാഹരണത്തിന്: “കഴിവുണ്ടായാൽ പോലും ശൂദ്രൻ വസ്തു സമ്പാദിച്ചുകൂടാ. എന്തുകൊണ്ടെന്നാൽ, ശൂദ്രർ ധനവാനായാൽ അത് ബ്രാഹ്മണരിൽ അസൂയയുണ്ടാക്കും. തല്ഫലമായി ബ്രാഹ്മണന്റെ ബ്രാഹ്മണ്യം നഷ്ടപ്പെടുകയും ശൂദ്രനു ബ്രഹ്മഹത്യാപാപം ഉണ്ടാവുകയും ചെയ്യും.” “തന്റെ അടിമയായ ശൂദ്രൻ ധനം സമ്പാദിച്ചാൽ ബ്രാഹ്മണന് ബലാൽക്കാരമായി അത് ശൂദ്രനിൽ നിന്നും പിടിച്ചെടുക്കാവുന്നതാണ്.”

(ങേ, ഇതു തന്നെയല്ലെ പഴയ സോവിയറ്റു യൂണിയനിൽ ഉണ്ടായിരുനതും. ആർക്കും സ്വത്തു സമ്പാദിക്കാൻ അവകാശമില്ല. എല്ലാം സ്റ്റേറ്റിനു സ്വന്തം. സ്വത്തുണ്ടെങ്കിൽ പിടിച്ചെടുക്കാനും സ്റ്റേറ്റിനു അധികാരമുണ്ടായിരുന്നു. സോവിയറ്റു യൂണിയനിലെ ഒരു പ്രോവിൻസിൽ കരം കൊടുക്കാതിരുന്ന ഒരു പൌരനെ പിടിച്ചുകെട്ടി ചിത്രവധം ചെയ്യുന്ന ഒരു വീഡിയോ കാണാൻ അവസരമുണ്ടായിട്ടുണ്ട്. കാലും കയ്യും കൂട്ടിക്കെട്ടി
ആ കയർ കുതിരയുടെ കാലിൽ കെട്ടിയിട്ട് കുതിരയെ ഓടിപ്പിക്കും. കുറെ കഴിയുമ്പോൾ എല്ലുപോലും ബാക്കിയുണ്ടാവില്ല.)

മനുവിന്റെ ഈ മാതിരി വചനങ്ങളെ സൂക്തങ്ങളായി കരുതി ഹിന്ദു സമുദായം ആക്ഷേപാർഹമായ ഒരു ജീവിതം നൂറ്റാണ്ടുകളായി ഇവിടെ വളർത്തുന്നുണ്ടായിരുന്നു.
ഇതിനെ തിരുത്താനോ വിമർശിക്കാനോ ആരും ഉണ്ടായിരുന്നില്ല എന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. ശ്രീനാരായണഗുരുദേവന്റെ “ജാതിനിർണ്ണയം” എന്ന കൃതിയിലൂടെയാണ് മനുവിന് ഒരു മറുപടി കൊടുത്തതായി കാണുന്നത്.

മനുസ്മൃതിയുടെ കാലഘട്ടം:
മനുസ്മൃതി എഴുതിയിട്ടുള്ളത് 200BCE മുതൽ 200CE വരെയുള്ള കാലഘട്ടത്തിലാണെന്നാണ് ചരിത്ര പണ്ഡിതന്മാർ അവകാശപ്പെടുന്നത്.
ഗുരുകുലത്തിൽ ഇങ്ങനെ : ബൌദ്ധന്മാരെ കൂട്ടക്കൊല ചെയ്തതിനുശേഷം ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ സംഘരാജാവായിരുന്ന പുഷ്യമിത്രനാണ് മനുസ്മൃതി എഴുതിച്ചത് എന്നും ചിലർ പറയുന്നു. (ഇതെല്ലാം വിക്കിയിൽ പറയുന്നുണ്ട്.)

ധർമ്മസൂത്രങ്ങൾ എഴുതിയ (Late Vedic Language) കാലഘട്ടം വിക്കിയിൽ ഇങ്ങനെയും പറയുന്നു.
(It is difficult to determine exact dates for these texts, but the dates between 500-300 BCE have been suggested for the oldest Dharmasutras.)

വേദിക് കാലഘട്ടം മാക്സ് മുള്ളറും മൈക്കിൾ വിറ്റ്സലും ഇത്രയൊക്കെ സമ്മതിച്ചിട്ടുണ്ട്.
According to Max Müller, based on internal evidence (philological and linguistic), the Rigveda was composed roughly between 1700–1100 BCE (the early Vedic period) in the Punjab (Sapta Sindhu) region of the Indian subcontinent.[38] Michael Witzel believes that the Rig Veda must have been composed more or less in the period 1450-1350 BCE, in the Greater Punjab, before the onset of the Iron Age.[39]
അപ്പോൾ വേദകാലത്ത് മനുസ്മൃതി ഉണ്ടായിരുന്നോ എന്നകാര്യത്തിൽ ഒരു ഉറപ്പ് കിട്ടുന്നില്ല.

ആരാണ് മനുസൃതി എഴുതിയ മനു:

വിക്കിയിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്:

* The original treatise consisted of one thousand chapters of law, polity, and pleasure given by Brahmā. His son, Manu, learns these lessons and proceeds to teach his own students, including Bhrigu. Bhrigu then relays this information in the Manu Smriti, to an audience of his own pupils. [12]

The Manu Smriti was written as the words of the original creator, the “Imperishable One,” or “Brahmā”.

എന്നുവച്ച് ഇത് ദൈവീകമാണെന്ന് വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്നിടത്താണ് പ്രശ്നം. ഈ ഗ്രന്ഥം എഴുതുമ്പോൾ ഇങ്ങനെ ഒരു രീതി സ്വീകരിച്ചിരുന്നിരിക്കാം. നിയമപുസ്തകം എഴുതുന്നതിനിടയിൽ പ്രപഞ്ചോല്പത്തിയെക്കുറിച്ച് വിവരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ആരും ചോദിക്കുന്നില്ല.
**ഭഗവദ് ഗീതയിൽ ഒരു മനുവിനെ (ശ്ലോകം 4:1) ഇങ്ങനെ പരിചയപ്പെടുത്തുന്നു:
ഞാൻ നാശശൂന്യമായ ഈ യോഗത്തെ സൂര്യന് പറഞ്ഞുകൊടുത്തു. സൂര്യൻ അത് മനുവിന് ഉപദേശിച്ചു. ആ മനു (ഒന്നാമത്തെ രാജാവായ) ഇക്ഷാകുവിന് ഉപദേശിച്ചു.

ശാസ്ത്ര തത്ത്വങ്ങളാ‍ണെന്നും പറഞ്ഞ് ഇമ്മാതിരി ഉഢായിപ്പുകളാണ് ഗീതയിൽ മുഴുവനും. പ്രയോജനവാദികൾക്ക് തർക്കിക്കാൻ വേണ്ടുവോളം ഉണ്ട്.

ഞാൻ ഇതൊന്ന് വിശദമാക്കാം. (യതിയുടെ വ്യാഖ്യാനം)
“ഞാൻ സൂര്യനെ ഉപദേശിച്ചു” എന്നു പറഞ്ഞാൽ, മാറ്റമില്ലാത്ത നിയമത്തിന് സൂര്യനെ വിധേയനാക്കിയിരിക്കുന്നു എന്നു മാത്രം മനസ്സിലാക്കുക. മനുഷ്യന്റെ ഉല്പത്തിക്കു മുൻപുതന്നെ ഈശ്വരീയമായ നിയമം പ്രവർത്തിച്ചു തുടങ്ങി എന്നു മനസ്സിലാക്കണം. പ്രകൃതിയാണ് മനുഷ്യന് അതിന്റെ ഗുപ്തമായിരിക്കുന്ന രഹസ്യങ്ങൾ വെളിവാക്കിക്കൊടുക്കുന്നത്. മനുഷ്യൻ അവന്റെ ജൈവീകമായ ഊർജ്ജത്തിന്റെ മൂലകാരണമായിരിക്കുന്ന സൂര്യനെ സവിതാവെന്നും പൂഷാവെന്നും വിളിച്ച് ആരാധിച്ചു പോരുന്നത് സ്വന്തം സത്തയുടെ മൂലകാരണത്തോട് അവനുള്ള അനിഷേധ്യമായ ബന്ധത്തെ അംഗീകരിക്കലാണ്.
ആദ്യത്തെ ചിന്തകനായ മനു (മനുഷ്യൻ) സൂര്യനിൽ നിന്നും ഈ സത്യം മനസ്സിലാക്കി എന്നു പറയുന്നതിൽ ഒരു അസാംഗത്യവും ഇല്ല. പ്രകൃതിയുടെ നിയമമായാലും സമൂഹത്തിന്റെ നിയമമായാലും അതൊരു ബുദ്ധിമാൻ കണ്ടെത്തി മറ്റുള്ളവർക്കു വിവരിച്ചു കൊടുക്കുന്നു.

നിയമം അറിഞ്ഞിരുന്നാൽ മാത്രം പോര. അത് അനുശാസിക്കുവാനും പ്രവർത്തനപഥത്തിൽ കൊണ്ടുവരാനും കഴിവുള്ള രാജാവ് ആവശ്യമായിരുന്നു. മനു മനസ്സിലാക്കിയ തത്ത്വത്തെ രാജാവായ ഇക്ഷാകുവിന് ഉപദേശിച്ചുകൊടുത്തു.

ഇവിടെ ഭഗവാൻ, വൈവസ്വതൻ, മനു, ഇക്ഷാകു എന്നു പറഞ്ഞിട്ടുള്ളത്, ആദിമമായ നിയാമശക്തി, നിയമം, നിയമജ്ഞൻ, നിയമത്തെ അനുശാസിച്ചു നടപ്പിൽ വരുത്തുന്ന ഭരണാധിപൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതാണ്.

*** ഭാരതീയ വിശ്വാസപ്രകാരമുള്ള കാലഗണനയിൽ ബ്രഹ്മാവ് ജനിച്ച് നശിക്കുന്നതിനിടക്കുള്ള കാലത്തിന് മഹാകല്പം എന്നു പറയുന്നു.
ഒരു മാഹായുഗം (ചതുർ‌യുഗം) 43,20,000 വർഷം ആണ്. 71 യുഗങ്ങൾ ചേർന്നതാണ് ഒരു മന്വന്തരം (30,67,20,000 വർഷം). ഇങ്ങനെ 14 മന്വന്തരം കൂട്ടിയാൽ ഒരു കല്പം അതായത് ബ്രഹ്മാവിന്റെ ഒരു പകൽ. ഈ ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കുന്നു. സ്വായംഭുവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുഷൻ, വൈവസ്വതൻ, സാവർണ്ണി, ദക്ഷസാവർണ്ണി, ബ്രഹ്മസാവർണ്ണി, ധർമ്മസാവർണ്ണി, രുദ്രസാവർണ്ണി, രൌച്യ- ദൈവ സാവർണ്ണി, ഇന്ദ്രസാവർണ്ണി - എന്നിവരാണ് 14 മനുക്കൾ.

മനുസ്മൃതിയുടെ ആധികാരികതയ്ക്കുവേണ്ടി വിക്കിയിൽ പറയുന്ന മനു ഈ കാലഗണനയനുസരിച്ചുള്ള മനുവാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ആദ്യത്തെ മനുവായ സ്വായംഭുവൻ ആണോ ഇപ്പോഴത്തെ മന്വന്തരത്തിന്റെ അധിപനായ വൈവസ്വതൻ ആണോ എന്നും തീർച്ചയില്ല. ഈ പറയുന്ന മനുക്കളെല്ലാം കാലത്തിന്റെ ഒരു തത്ത്വം മാത്രമാണ്.

ചരിത്രപണ്ഡിതന്മാരുടെ കണക്കനുസരിച്ച് ചന്ദ്രഗുപ്തന്റെ കാലഘട്ടത്തിലാണ് ഈ മനുസ്മൃതി എഴുതിയത് എന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. അക്കാലത്ത് ചാണക്യൻ ഉണ്ടായിരുന്നതുകൊണ്ട് വേറൊരു മനുവിനുള്ള സാധ്യതയും ഇല്ല. ചാണക്യൻ മനുസ്മൃതി പോലെ ഒരു നിയമസംഹിതയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. പക്ഷെ ‘അർത്ഥശാസ്ത്ര‘ത്തിൽ രാജാവും മന്ത്രിയും ഉദ്ദ്യോഗസ്ഥന്മാരും ജനങ്ങളും എന്തിന് ജയിൽ പുള്ളികൾ വരെ ചെയ്യേണ്ട ആചാരങ്ങളെക്കുറിച്ച് പരാമർശമുണ്ട്. ഈ ആചാരങ്ങളിലെ പ്രായശ്ചിത്തം പിന്നീട് ശിക്ഷാവിധിക്ക് വഴിമാറിയിട്ടുണ്ടാവാം.


പിന്നെയുള്ളത് മൌര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം അധികാരം പിടിച്ചെടുത്ത പുഷ്യമിത്രന്റെ കാലത്ത് ബൃഗു എന്നു പേരുള്ള ഒരു മനുവിനെക്കൊണ്ട് എഴുതിച്ചതാകാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.

ഋഷിമാർ:
ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷിമാർ എന്നു പറയുന്നത്. അവർ യോഗയുക്തരായി കഴിയുന്നവരാണ്. ഋഷിമാർ അദ്ധ്യാത്മതത്ത്വത്തിൽ കൂടി പരമപുരുഷാർത്ഥമായ മോക്ഷത്തിലേയ്ക്ക് പോകുവാനുള്ള മാർഗ്ഗം ഉപദേശിച്ചു തരുന്നവരാണ്.

മനുക്കൾ:
ഐഹികമായ ലൌകികജീവിതത്തിൽ ധർമ്മാനുസാരം ജീവിക്കുന്നതിന് നിയമാവലി ഉണ്ടാക്കി തന്നവരെയാണ് മനുക്കൾ എന്നു പറയുന്നത്. മനുഷ്യന്റെ വളർച്ചക്കനുസരിച്ച് അവൻ അനുവർത്തിക്കേണ്ട നിയമങ്ങൾക്കും ധാർമ്മികമെന്നു കരുതേണ്ട മൂല്യങ്ങൾക്കും വ്യത്യാസം വരുമെന്നുള്ളതുകൊണ്ട് കാലത്തെ മന്വന്തരങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മന്വന്തരത്തിലും അതാത് മന്വന്തരത്തിലെ മനുവിന്റെ സംഹിത പ്രമാണമായിരിക്കും എന്നു പറയുന്നത് അതുകൊണ്ടാണ്.

(തുടരും)

Monday, September 14, 2009

ഒരു ജാതി ഒരു മതം - 5

ഹൈന്ദവ സംസ്കാരത്തെ എന്നും ലജ്ജിപ്പിക്കേണ്ട ഒരു വസ്തുതയാണ് സ്മാർത്തന്മാർ അസ്പൃശ്യതയെ ന്യായീകരിക്കാൻ ശ്രമിച്ചു എന്നുള്ളത്. ഇന്ന് കേരളത്തിൽ ഒരു പരിധിവരെ സമൂഹത്തെയോ ജാതിയെയോ അടിസ്ഥാനപ്പെടുത്തിയുള്ള ‘അയിത്തം’ എന്ന ദുരാചാരം ഇല്ലാതായിട്ടുണ്ടെങ്കിലും, വടക്കെ ഇന്ത്യയിൽ ഇപ്പോഴും പലയിടത്തും ദളിതരോടുള്ള പെരുമാറ്റത്തിലെ ജീർണ്ണത നിലനിൽക്കുന്നു. ഇന്ന് നിലനിൽക്കുന്നത് ജാതിവ്യത്യാസത്താൽ ഉണ്ടായിട്ടുള്ള ഉച്ചനീചത്വങ്ങളാണ്. ഈ ജാതി വ്യത്യാസത്തെ വർണ്ണാശ്രമധർമ്മങ്ങളാണെന്ന് തെറ്റിദ്ധരിച്ചാണ് കോലാഹലങ്ങൾ അധികവും കണ്ടുവരുന്നത്.

എന്നു മുതലാണ് ജാതിയും ജാതിവ്യത്യാസവും ഉണ്ടായത് എന്നു അന്വേഷിക്കുകയാണ് ഇവിടെ. എന്റെ പരിമിതമായ അറിവിലും സൌകര്യങ്ങളിലുമാണ് ഇതെഴുതുന്നത്. വായനക്കാരുടെ അഭിപ്രായങ്ങളിലൂടെ ഈ ലേഖനം പൂർണ്ണതയിലെത്തിക്കുവാൻ കഴിയുമെന്ന് കരുതുന്നു.

ആദിമ മനുഷ്യർക്ക് ജാതി എന്ന ചിന്ത ഉണ്ടായിരിക്കാൻ സാധ്യതയില്ല. മനുഷ്യൻ സംഘം ചേർന്നു ജീവിക്കാൻ തുടങ്ങിയതുമുതൽ ജീവിതാവശ്യങ്ങൾക്കുവേണ്ടി പ്രകൃതിയുമായി മല്ലിടേണ്ടി വന്നിട്ടുണ്ട്. ഒരു സമൂഹത്തിന്റെ വളർച്ചയിൽ അന്വേഷണവും കീഴടക്കലും അവകാശം സ്ഥാപിക്കലും ഉണ്ടായിരിക്കും. സാംസ്കാരികമായി വളർന്ന സമൂഹങ്ങൾ ഒരു നേതാവിന്റെ കീഴിൽ ജീവിക്കാൻ തുടങ്ങി. ഈ അവസരത്തിൽ കർമ്മതാല്പര്യത്തെ അടിസ്ഥാനപ്പെടുത്തി ഓരോരുത്തരും അവരുടെ കർമ്മങ്ങളിൽ താല്പര്യമുള്ളവരായിട്ടുണ്ടാകും. ഈ നേതാവിന്റെ (മൂപ്പന്റെ) പരമ്പര പിന്നീട് ചില ആചാരങ്ങളുടെ ചട്ടക്കൂടുകളുള്ള ഗോത്രങ്ങളായി അറിയപ്പെടാൻ തുടങ്ങി. സംസ്കാരത്തിന്റെയും ഭാഷയുടെയും വളർച്ചയിൽ ജനങ്ങളുടെ ഓരോ തൊഴിലിനോടും ബന്ധപ്പെട്ട കർമ്മത്തിന്റെ പ്രാവീണ്യത്തിൽ അതിനോട് ബന്ധപ്പെടുത്തിയ ‘ജാതി‘ എന്ന് അറിയപ്പെടാൻ തുടങ്ങി.
ഇന്ന് ഒരു ജാതിപ്പേർ കേൾക്കുമ്പോൾ അവർ പ്രതിനിധാനം ചെയ്യുന്ന തൊഴിൽ ആണ് ആദ്യം മനസ്സിൽ തെളിയുക. പണ്ട് ഒരു ഗ്രാമം പൂർണ്ണമായും സ്വയം പര്യാപ്തമായിരുന്നു. ഓരോ ഗ്രാമത്തിലും ആ ഗ്രാമത്തിനുവേണ്ട വിഭവങ്ങൾ അവിടെത്തന്നെ ഉണ്ടായിരിക്കും. ഒരു ഗ്രാമത്തലവന്റെ കീഴിൽ എല്ലാവരും സഹകരണത്തോടെ ജീവിച്ചു പോന്നിരുന്നു എന്നുവേണം കരുതാൻ. എല്ലാ ഗ്രാമങ്ങളിലും അവിടെത്തെ മനുഷ്യർക്കുവേണ്ട സൌകര്യങ്ങൾ ഒരുക്കാൻ നാട്ടുവൈദ്യനും, ആശാരിയും, കൊല്ലനും, തട്ടാനും, മൂശാരിയും, അമ്പട്ടനും ഉണ്ടായിരുന്നു. ഗ്രാമവാസികൾ ഈ കുലത്തൊഴിൽ അനുഷ്ഠിക്കുന്നവരുടെ അവകാശങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഈ അടുത്ത കാലം വരെ ഈ വ്യവസ്ഥകളെല്ലാം ഗ്രാമങ്ങളിൽ ഉണ്ടായിരുന്നു. ഒരു പ്രസവം നടന്നാൽ 90 ദിവസം വരെ ആ അമ്മയെയും കുഞ്ഞിനെയും പരിചരിക്കാനുള്ള അവകാശം നാട്ടിലെ മണ്ണാത്തിക്കാണ്. അവർ അലക്കിക്കൊണ്ടു വന്ന മുണ്ട് ഉടുത്താലേ വാലായ്മ തീരുകയുള്ളൂ എന്ന അന്ധവിശ്വാസം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. ഒരു വ്യക്തി മരിച്ചാൽ അടിയന്തിര ദിവസം നാട്ടിലെ അമ്പട്ടൻ വന്ന് മുടിവെട്ടി ചാണകവെള്ളം തെളിച്ചാലെ വാലായ്മ പോകുകയുള്ളൂ. എന്താ ഇത് വെള്ളരിക്കാ പട്ടണമോ എന്നു ചോദിക്കാവുന്ന ഒരു ആചാരം. എന്നും ആ ജാതിവ്യവസ്ഥയിലെ സഹകരണത്തിനെ ജനങ്ങൾ മാനിച്ചിരുന്നു.

മനുഷ്യനെയും അവന്റെ സംസ്കാരത്തെയും കുറിച്ച് നമുക്ക് അറിയാൻ കഴിയുന്നത് പുരാതന ഗ്രന്ഥങ്ങളിലുടെയും ശിലാലിഖിതങ്ങളിലൂടെയും ആണ്. ഭാരതത്തിലെ പൌരാണിക ഗ്രന്ഥം വേദങ്ങളാണ്. അതിനുശേഷമാണ് ബ്രാഹ്മണങ്ങളും ഇതിഹാസങ്ങളും എല്ലാം ഉണ്ടായത്.

വേദങ്ങളിൽ പ്രപഞ്ചസത്യത്തെക്കുറിച്ച് വിവരിക്കുമ്പോൾ അതിൽ മനുഷ്യൻ എന്ന ഘടകത്തെക്കുറിച്ച് സ്വാഭാവികമായും പരാമർശിക്കുന്നുണ്ടെന്നല്ലാതെ, മനുഷ്യനെയോ സമൂഹത്തെയോ കുറിച്ചുള്ള കഥകളോ സംഭവങ്ങളോ അതിൽ കാര്യമായി പരാമർശിക്കുന്നില്ല. ഇതിഹാസങ്ങളിലും പുരാണങ്ങളിലുമാണ് മനുഷ്യന്റെ കഥകൾ പറയുന്നത്. ആദ്യകാവ്യമെന്ന് അറിയപ്പെടുന്ന വാത്മീകി രാമായണത്തിൽ വിവിധ ജാതികളെയും വർണ്ണാശ്രമധർമ്മങ്ങളെയും കുറിച്ച് നിരവധി വിവരണങ്ങൾ ഉണ്ട്. അയോദ്ധ്യാകാണ്ഡത്തിൽ തൊഴിലിനോട് ബന്ധപ്പെട്ട 88 ജാതികളെക്കുറിച്ച് പറയുന്നുണ്ട്. കാട്ടുനിവാസികളായിരുന്ന വാനരന്മാരായിരുന്നു ശ്രീരാമന്റെ ഏറ്റവും അടുത്ത സഹായികൾ. അവർക്ക് അസ്പൃശ്യതയുള്ളതായി വിവരണമൊന്നും ഇല്ല. അയിത്തക്കാരൻ എന്നു വിളിക്കാവുന്ന ഒരാളായിരുന്നു ശ്രീരാമനെ കടത്തുവഞ്ചിയിൽ കൊണ്ടുപോയത്. ‘മാനിഷാദാ’ എന്നു പറഞ്ഞല്ലെ രാമായണം തുടങ്ങുന്നതുതന്നെ. എടാ കാട്ടാളാ നീ ദൂരെ പോ എന്ന് അവിടെ പറയുന്നില്ല എന്നാണ് എനിയ്ക്ക് മനസ്സിലായിട്ടുള്ളത്.

ചാതുർവർണ്ണ്യത്തിന് പൂർണ്ണമായ ആധിപത്യമുണ്ടായിരുന്ന കാലത്താണ് ‘മഹാഭാരത’ രചന നടന്നിട്ടുള്ളത്. അതിൽ കർണ്ണൻ സൂതപുത്രനാണ്. കൃഷ്ണൻ യാദവനും. അവരെ രാജസൂയത്തിൽ ക്ഷത്രിയരായി അംഗീകരിക്കുന്നില്ല. പക്ഷെ തൊട്ടുകൂടായ്മ ഉണ്ടായിരുന്നില്ല. പണ്ഡിതശ്രേഷ്ഠനായ വിദുരരെ ശൂദ്രനായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ദുര്യോധനൻ അംഗരാജാവാക്കിയതോടെ കർണ്ണന്റെ പദവി ഉയർന്നു. ശിശുപാലവധത്തിനുശേഷം ക്ഷത്രിയർക്കുമാത്രം അവകാശപ്പെട്ട രാജസൂയത്തിന് കൃഷ്ണനെയും ക്ഷണിക്കുകയുണ്ടായി. ചാതുർവർണ്ണ്യം തൊഴിൽ വിഭജനകാര്യത്തിലല്ലാതെ സമുദായത്തിലെ ഉച്ചനീചത്വത്തിന് അടിസ്ഥാനമായിരുന്നില്ല എന്നാണ് ഇതിൽനിന്നും മനസ്സിലാകുന്നത്. ശൂദ്രനായ വിദുരർക്ക് മഹാഭാരതത്തിൽ ഉന്നതസ്ഥാനം ലഭിച്ചിരുന്നു. ദുര്യോധനന്റെ വിരുന്നുപേക്ഷിച്ച് ശ്രീകൃഷ്ണൻ വിദുരരുടെ ശൂദ്രഭക്ഷണം കഴിച്ചിരുന്നു.

ധർമ്മം / കർമ്മം തിരഞ്ഞെടുക്കുന്നതിൽ നിന്നുമാണ് ജാതി ഉരുത്തിരിഞ്ഞിട്ടുള്ളത് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്. ചാതുർവർണ്ണ്യം തൊഴിൽ വിഭജനമെന്ന നിലയിൽ നിന്നും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമായി അധഃപതിച്ചത് പിന്നീട് എപ്പോഴോ സ്വാർത്ഥമതികളായ മനുഷ്യന്റെ കൈകളിലേയ്ക്ക് ഭരണം വന്നതിനുശേഷമാവണം. മഹാഭാരതത്തിൽ ദുർഭരണത്തിന്റെ മൂർത്തീഭാവമായ ദുര്യോധനൻ പോലും ജാതി-വർണ്ണ വ്യവസ്ഥയിലെ അസ്പൃശ്യത കാര്യമായെടുത്തിട്ടില്ല. എങ്കിലും അക്കാലത്ത് ജനങ്ങൾ ചാതുർവർണ്ണ്യത്തിലും ജാതിധർമ്മത്തിലും അറിയുറച്ച് വിശ്വസിച്ചിരുന്നു എന്ന് വ്യക്തമാണ്. അതുകൊണ്ടാണ് അധർമ്മബാധകൊണ്ട് ജാതിക്കലർപ്പുണ്ടാകുമെന്നും, വർണ്ണസങ്കരം കുലത്തിന് നാശമുണ്ടാക്കുമെന്നുമുള്ള സാധാരണ ജനത്തിന്റെ സംശയം അർജ്ജുനനിലൂടെ ചോദിക്കുന്നത്.

അക്കാലത്തെ ചില മഹത് വ്യക്തികളുടെ ജനനത്തെക്കുറിച്ചും ഒന്നു നോക്കാം.
വേദവ്യാസന്റെ പിതാവായ പരാശരമഹർഷി അദൃശ്യന്തി എന്നു പേരുള്ള പറച്ചിയിൽ നിന്നും ജനിച്ചതായിട്ടാണ് പറയുന്നത്. വേദങ്ങളെ ചിട്ടപ്പെടുത്തിയ വേദവ്യാസൻ ജനിച്ചത് മത്സ്യഗന്ധി എന്നു പേരായ മുക്കുവസ്ത്രീയിലും. പരാശരന്റെയും വ്യാസന്റെയും ഒപ്പം നിൽക്കാവുന്ന ബ്രാഹ്മണരോ സത്യദർശികളോ അപൂർവ്വമായിരുന്നു. വേദകാലത്തുതന്നെ ഇത്തരം കഥകൾ പ്രസിദ്ധമായിരിക്കുമ്പോൾ മനുഷ്യമാഹാത്മ്യത്തിനും ജന്മത്തിനും തമ്മിൽ ബന്ധം കല്പിച്ചത് ഏതോ സ്വാർത്ഥമതികൾ ഇടയ്ക്കുവെച്ച് ചെയ്ത കൃത്രിമമാണെന്നത് തീർച്ചയാണ്.

മഹാഭാരതകാലത്ത് ജാതിവ്യവസ്ഥ ഒട്ടുംതന്നെ പ്രബലമായിരുന്നില്ല എന്നു കരുതാൻ യുധിഷ്ഠിരൻ പറയുന്നതായ ഈ വരികൾ ധാരാളം മതിയാകും. “നാനാജാതിയിൽ പെട്ട സ്ത്രീകളിലും പുരുഷന്മാർ സന്തതികളെ ഉല്പാദിപ്പിക്കുന്നു. അതുകൊണ്ട് ആരുടെയും ജാതി നിശ്ചയിക്കുക സാധ്യമല്ല. ഓരോരുത്തരുടെയും പെരുമാറ്റച്ചിട്ട കണ്ട് അയാളുടെ സ്വഭാവം നിർണ്ണയിക്കുകയേ നിവൃത്തിയുള്ളൂ” എന്നാണ് ഡോ.എസ്.രാധാകൃഷ്ണൻ പറയുന്നത്. കുരങ്ങത്തിയെയും പാമ്പിനെയും വരെ കല്ല്യാണം കഴിച്ചവരായിരുന്നു മഹാഭാരതത്തിലെ കഥാപാത്രങ്ങൾ എന്ന് ‘ഗുരുകുലത്തിൽ’ ഉമേഷ്ജി (അതിശയോക്തിയാണ്) എഴുതിയിരുന്നു. സ്വാർത്ഥമതികളായ ഭരണാധികാരികൾ മനുസ്മൃതിയിൽ കൃത്രിമം കാട്ടി ധർമ്മശാസ്ത്രത്തിന് പുതിയമുഖങ്ങൾ ചമയ്ക്കാൻ തുടങ്ങിയതുകൊണ്ടാണ് ഭഗവദ് ഗീതയിൽ ഒമ്പതാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടാം ശ്ലോകം ഉണ്ടായത് എന്നാണ് പണ്ഡിതന്മാർ പറയുന്നത്.


“ശുചം ആദ്രവതി ഇതി ശൂദ്രഃ” എന്നാണ് ശൂദ്രശബ്ദത്തിന്റെ വ്യുല്പത്തി. അതനുസരിച്ച് ദുഃഖത്തിനു പിന്നാലെ പോകുന്നവനാണ് ശൂദ്രൻ. അത് ഒരു ജാതിയെ കുറിക്കുന്നതാകണമെന്നില്ല. ജ്ഞാനപ്രാപ്തി ലക്ഷ്യമാക്കിയുള്ള കർമ്മം ഹൃദയ ശുദ്ധീകരനത്തിനു സഹായിക്കും. കർമ്മങ്ങൾ വർണ്ണാശ്രമധർമ്മങ്ങൾക്കനുസൃതമായാണ് അനുഷ്ഠിക്കേണ്ടത്. ശൂദ്രന്മാർക്ക് ആശ്രമധർമ്മങ്ങൾ വിധിച്ചിട്ടില്ല. വേദങ്ങളിൽ ശൂദ്രന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ബ്രഹ്മസൂത്രത്തിൽ ശൂദ്രന് വേദാധികാരം ഇല്ല എന്ന് സമർത്ഥിക്കാൻ ശ്രമിച്ചത് ബാദരായണന്റെ ഒരു കൃത്രിമം ആയിരുന്നു. അതിന് അദ്ദേഹം സ്മൃതികളെ കൂട്ടുപിടിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ആശ്രമങ്ങളൊന്നുമില്ലാത്തവർക്കും ബ്രഹ്മജ്ഞാനമാകാമെന്ന് ബ്രഹ്മസൂത്രത്തിൽ തന്നെ സിദ്ധാന്തിക്കുന്നുണ്ട്. സ്ത്രീകളും വേദാധികാരമില്ലാത്തവരാണ്. പക്ഷെ ഉപനിഷത്തുക്കളിലെ മൈത്രേയിയും ഗാർഗിയും ബ്രഹ്മജ്ഞാനം നേടിയവരായിരുന്നു. ശങ്കരാചാര്യരും വിദുരർ തുടങ്ങിയവരെ ചൂണ്ടിക്കാണിച്ച് ഈ സിദ്ധാന്തത്തിന്റെ വികലതയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്.

28 ധർമ്മശാസ്ത്രഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു എന്ന് www.iish.org സാക്ഷ്യപ്പെടുത്തുന്നു. ചില വിക്കി സൈറ്റിൽ 40 എണ്ണം ഉണ്ടെന്നും പറയുന്നുണ്ട്.
മനുസ്മൃതി അടക്കമുള്ള ധർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ആചാരങ്ങളും അതിൽ തെറ്റു വന്നാൽ അനുഷ്ഠിക്കേണ്ട പ്രായശ്ചിത്തങ്ങളും ആണ് അധികവും ഉള്ളത്. കുറ്റവാളികൾക്കുള്ള ശിക്ഷകളും അതിൽ ഉൾപ്പെടുന്നു . പിന്നീട് സ്മൃതികളുടെ മറവിൽ ശൂദ്രദണ്ഡനത്തിനുവേണ്ടിമാത്രം എഴുതിച്ചേർത്ത അന്യായമായ ശിക്ഷാവിധികളാണ് ആർഷസംസ്കാരത്തിന് കളങ്കം ചാർത്തിയ ദുരാചാരങ്ങൾ. പൌരാണിക കാലത്തെക്കാൾ ആധുനിക കാലത്തിലാണ് അതിന്റെ ദോഷം കൂടുതൽ രൂക്ഷമായത്. ശൂദ്രന്മാർ മേൽജാതിക്കാർ നടക്കുന്ന വഴികളിൽ നടക്കാൻ പാടില്ലെന്നും, തുപ്പാൻ പാടില്ലെന്നും ഉള്ള നിയമങ്ങൾ മനുസ്മൃതിയിൽ പോലും കാണുന്നില്ല.

ഇതിനു മുമ്പിലത്തെ പോസ്റ്റിൽ ‘കാളിദാസൻ’ ചോദിച്ചിരുന്നു, “ക്ഷേത്രങ്ങൾ എന്നാണ് ഉണ്ടായത്, ആധുനിക കാലത്താണോ’?

ബ്രാഹ്മണമേധാവിത്വവും താന്ത്രികവിധികളും ഭരണവും ഒരേ കുടക്കീഴിൽ വന്ന കാലഘട്ടത്തിലാവണം അയിത്താചാരങ്ങൾ കൂടുതൽ തീവ്രമായത് എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. രാമായണത്തിൽ ആരും ക്ഷേത്രദർശനം നടത്തിയിരുന്നതായി കാണുന്നില്ല. സേതുബന്ധനത്തിനുമുമ്പ് ശ്രീരാമൻ ശിവനെ ഒന്നു പ്രാർത്ഥിക്കാനായി അവിടെയെല്ലാം തിരഞ്ഞു. മരുന്നിനുപോലും ഒരു ക്ഷേത്രം കാണാഞ്ഞ് കടപ്പുറത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ച് അത്യാവശ്യം വേണ്ട കാര്യങ്ങൾ
പറയുകയാണുണ്ടായത്. മഹാഭാരതത്തിലും അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് ഒരു ചന്ദനക്കുറിയും തൊട്ടുമടങ്ങുന്ന കാമുകീകാമുകന്മാരെപ്പറ്റി ഒന്നും പറയുന്നില്ല. വടക്കൻ പാട്ടു സിനിമകളിൽ അങ്കത്തിനുപോകുന്നതിനുമുമ്പ് ലോകനാർകാവിലോ തൃപ്പങ്കോട്ടപ്പന്റെയടുത്തോ പോയി അനുഗ്രഹം വാങ്ങുന്ന ചടങ്ങുകൾ കാണാറുണ്ട്. മഹാഭാരതയുദ്ധത്തിനുപോകുന്ന രാജാക്കന്മാരാരും ഒരു ക്ഷേത്രത്തിൽ പോയി കുങ്കുമവും തൊട്ട് കുരുക്ഷേത്രത്തിലേയ്ക്ക് പോയതായി അറിവില്ല. പക്ഷെ ദുര്യോധനാദികളും പാണ്ഡവരും അവരുടെ മാതാവിന്റെ അടുത്തുപോയി അനുഗ്രഹം വാങ്ങി എന്നു വിശദമായി പറയുന്നുണ്ട്. ഹൈന്ദവ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ BC3000 നും മുമ്പാണ് മഹാഭാരതയുദ്ധം ഉണ്ടായത് എന്നു പറയുന്നു. ആധുനിക ചരിത്ര പണ്ഡിതന്മാർ BC1000 വർഷം മുമ്പാണ് മഹാഭാരതയുദ്ധം ഉണ്ടായത് എന്നു തെളിവുകൾ നിരത്തി പറയുന്നു. വേദിക് കാലത്തിനുശേഷം ബ്രിട്ടീഷുകാർ വരെ ഭാരതത്തിൽ ഫ്യൂഡൽ ഭരണവും അധിനിവേശഭരണവും ആയിരുന്നു. അതിൽ ഫ്യൂഡൽ ഭരണകാലമായിരിക്കും ക്ഷേത്രങ്ങളുടെ സുവർണ്ണകാലം. കേരളത്തിലെ ഒരു പ്രത്യേകത എന്താണെന്നു വച്ചാൽ ബുദ്ധമതക്കാരെ ആട്ടിയോടിച്ച് അവരുടെ വിഹാരങ്ങൾ ബ്രാഹ്മണന്മാർ ക്ഷേത്രങ്ങളാക്കി മാറ്റി എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അത് ശരിയാണെങ്കിൽ കേരളത്തിലെ ക്ഷേത്രാചാരങ്ങൾക്ക് 10-ആം നൂറ്റാണ്ടിനുശേഷമുള്ള ചരിത്രമേ പറയാനുള്ളൂ. “ ബുദ്ധമതം അതുവരെ നേടിയിരുന്ന നല്ല കാര്യങ്ങളെല്ലാം ഉൾക്കൊണ്ട് ഹിന്ദുമത പുനരുദ്ധാരണം ശക്തിപ്രാപിച്ചു. വിഷ്ണുവും സുബ്രഹ്മണ്യനും ശാസ്താവുമെല്ലാം ഹൈന്ദവീകരിച്ച ബുദ്ധവിഗ്രഹങ്ങളാണ്. ബുദ്ധമതത്തിൽ നിന്നും സ്വീകരിച്ചിട്ടുള്ളതാണ് ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ടിട്ടുള്ള ദേവീദേവ വിഗ്രഹങ്ങൾ, ഉത്സവങ്ങൾ, ആറാട്ടുകൾ, എന്നിവയെല്ലാം.” (മാതൃഭൂമി പ്രസിദ്ധീകരിച്ച ഡോ. കെ.സുഗതന്റെ ‘ബുദ്ധനും നാണുഗുരുവും‘ എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട്.)


ഓരോ രാജ്യത്തും രൂപം കൊള്ളുന്ന സാമുദായികതയിൽ ശാസ്ത്രീയമല്ലാത്ത ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നുണ്ട്. ഭാരതത്തിൽ അത് അതിന്റെ ഏറ്റവും നികൃഷ്ടമായ അവസ്ഥയിലായിരുന്നു എന്നുമാത്രം. ലോകത്തിൽ പല രാജ്യങ്ങളിലും ഈ അയിത്തവും മനുസ്മൃതിയിൽ പറയുന്ന രീതിയിലുള്ള ശിക്ഷാവിധികളും നിലനിന്നിരുന്നു എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

“ഇത്രദൂരം നടന്നു ഞാനിന്നീ-
കത്തുമാതപ ജ്വാലയീ;
ഹാ, തളർന്നു ഞാൻ ദാഹത്താൽപ്പരം,
ശീതളസ്വച്ഛമിജ്ജലം
തെല്ലെനിക്കെടുത്തേകുവാൻ സ്നേഹ-
ശാലിനി, കനിഞ്ഞാലും നീ.”

“ആരു നീ, യൊരുജൂതനല്ലയോ?
ഞാനഹോജലം നൽകയോ?
ജൂതരും ഹാ, സമേരിയാക്കാരും
ജാതിയിലെന്തന്തരം!
നീ കുടിപ്പതു ഞായമോ ഞാനി-
ന്നേകുകിൽപ്പോലു, മിജ്ജലം?”
(പാവുണ്ണി തൈക്കാടിന്റെ ഒരു ചെറിയ കവിതയിലെയാണിത്.)
ആശാന്റെ ചണ്ഡാലഭിക്ഷുകിയിലെ “ദാഹിക്കുന്നു ഭഗിനി …. എന്ന കവിതയുടെ ചുവടുപിടിച്ചാണെങ്കിലും, ഇവ തമ്മിലുള്ള ഒരു സാമ്യം കാണിക്കാൻ വേണ്ടി മാത്രം കോപ്പി ചെയ്തതാണ്.

ക്രിസ്തുദേവന്റെ കാലത്ത് ജൂതരും സമേരിയക്കാരും തമ്മിൽ യാതൊരു സമ്പർക്കവും ഉണ്ടായിരുന്നില്ല. ജൂതന്മാർ ഉന്നത ജാതിക്കാരായിരുന്നു. സമേരിയവംശക്കാരിൽ നിന്ന് ദാഹജലം പോലും അവർ വാങ്ങുമായിരുന്നില്ല.

ബുദ്ധമതത്തിൽ ജാതിവ്യവസ്ഥയില്ല എന്നാണ് പൊതുവെ കേൾക്കുന്നത്. ലഡാക്കിലെ Garba (the smiths), Mon (musician) and Beda ജാതിയിൽ പെട്ടവർക്ക് മറ്റുള്ളവർ വെള്ളവും ഭക്ഷണവും അവർ ഉപയോഗിക്കുന്ന പാത്രങ്ങളിൽ കൊടുക്കുകയില്ല. ലഡാക്കിലെ തന്നെ ഷിയ മുസ്ലീമുകൾ ബുദ്ധമതക്കാരുടെ പക്കൽ നിന്നും ഭക്ഷണം കഴിക്കില്ല. മുസ്ലീങ്ങൾക്ക് ബുദ്ധമതക്കാർ തൊട്ടുകൂടാത്തവരും ബുദ്ധമതക്കാർക്ക് അവരുടെ ഇടയിൽ തന്നെയുള്ള ദളിതർ തൊട്ടുകൂടാത്തവരും ആണ്.

ചില രാജ്യങ്ങളിലെ ജാതി വ്യത്യാസങ്ങൾ പൊതു അറിവിലേയ്ക്കായി മാത്രം കോപ്പി ചെയ്തതാണ് താഴെ കൊടുത്തിട്ടുള്ളത്. പൂർണ്ണമായ വായനയ്ക്ക് ഇവിടെ നോക്കുക.
Japan
Feudal Japan hierarchy and Burakumin The two main castes in Japan were samurai and peasants. Only the samurai caste was allowed to bear arms. A samurai had a right to kill any peasant whom he felt was disrespectful.
Korea
The Baekjeong were an "untouchable" outcaste group of Korea, often compared with the burakumin of Japan and the dalits of India and Nepal. The term baekjeong itself means "a butcher,"
Caste in Hawaiʻi
Kauwa, the outcast or slave class. They are believed to have been war captives, or the descendants of war captives. Marriage between higher castes and the kauwa was strictly forbidden. The kauwa worked for the chiefs and were often used as human sacrifices at the luakini heiau.

West Africa
The Osu caste system in Nigeria and southern Cameroon, can be traced back to an indigenous religious belief system, practiced within the Igbo nation. It is the belief of many Igbo traditionalists that the Osus are people historically owned by deities, and are therefore considered to be a 'living sacrifice', an outcaste, untouchable and sub-human
Yemen
In Yemen there exists a further caste, the Al-Akhdam who are kept as perennial manual workers through practices that mirror untouchability.[19] A traditional saying in the region goes: "Clean your plate if it is touched by a dog, but break it if it's touched by a Khadem."[

ജാതിവർണ്ണവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങൾ ആരും വിമർശിക്കാതെ എല്ലാം സഹിച്ച് കഴിയുകയായിരുന്നോ ഭാരതത്തിലെ ജനങ്ങൾ എന്നു ചോദിക്കാം. ഇക്കാര്യത്തിൽ ശ്രീബുദ്ധനാണ് ഒരു വിപ്ലവാത്മകമായ മുന്നേറ്റം ഉണ്ടാക്കാനായത്. അദ്ദേഹം അന്ത്യജന്മാരെ സംഘത്തിലേയ്ക്ക് സ്വാഗതം ചെയ്തു. ശൈവമതത്തിലെയും വൈഷ്ണവമതത്തിലെയും ഭക്തന്മാരും മനുഷ്യന്റെ സമത്വത്തിനുവേണ്ടി വാദിച്ചിട്ടുള്ളവരാണ്. ചൈതന്യന്റെ ശിഷ്യന്മാരിൽ ഹിന്ദുക്കളും മുസ്ലീംങ്ങളും കൊള്ളക്കാരും വേശ്യകൾ പോലും ഉണ്ടായിരുന്നു. ഗാന്ധിജിയും ദളിതർക്കുവേണ്ടി പ്രവർത്തിച്ചെങ്കിലും ജാതീയത സാമൂഹിക ജീവിതത്തിൽ ഒളിച്ചിരുന്നതല്ലാതെ നിർമ്മാർജ്ജനം ചെയ്യപ്പെടുകയുണ്ടായില്ല. ഗുരുദേവനും ജാതിപ്പിശാചിനെ ഇല്ലാതാക്കാൻ ശ്രമിച്ചെങ്കിലും അതിനെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയാതെ പോയി.

മനുഷ്യന്മാർക്കിടയിൽ മാത്രമാണോ ഈ ജാതി വർണ്ണ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്. ഉറുമ്പുകളുടെയും തേനീച്ചകളുടെയും സാമൂഹിക ജീവിത ചക്രങ്ങൾ നിരീക്ഷിച്ചവർ പറയുന്നത്, ആ ചെറുജീവികളുടെ ഇടയിലും രാജ്ഞിയും പടയാളിയും തൊഴിലാളിയും മടിയന്മാരും ചേർന്നുള്ള ഒരു വ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നാണ്. ചിലപ്പോൾ ഭഗവദ് ഗീതയും മനുസ്മൃതിയും ആയിരിക്കാം ആ ജീവികളുടെ ആത്മീയ-നിയമ ഗ്രന്ഥങ്ങൾ.

കർമ്മം തിരഞ്ഞെടുക്കുന്നതിൽ നിന്നുമാണ് ജാതി ഉരുത്തിരിഞ്ഞിട്ടുള്ളത്. അത് പ്രകൃതി നിയമമാണ്. പക്ഷെ അഹങ്കാരത്താൽ വിവേകശൂന്യരായ നമുക്ക് അത് അംഗീകരിക്കാനാവുന്നില്ലെന്നുമാത്രം.

പ്രകൃതേഃ ക്രിയമാണാനി ഗുണൈഃ കർമ്മാണി സർവ്വശഃ
അഹങ്കാര വിമൂഢാത്മാ കർത്താഹമിതി മന്യതേ.
(ഭ.ഗീ. 3:27)
[പ്രകൃതിയുടെ ഗുണങ്ങളാൽ ആണ് സർവ്വപ്രകാരത്തിലുമുള്ള കർമ്മങ്ങൾ ചെയ്യപ്പെടുന്നത്.]

ലോകത്തിലെല്ലായിടത്തും തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതിവ്യത്യാസവും തൊട്ടുകൂടായ്മയും നിലനിന്നിരുന്നു എന്നു മാത്രമല്ല ഇപ്പോഴും ഈ വ്യവസ്ഥിതി നിലനിൽക്കുന്നുണ്ടെന്നാണ് അത് അവസാനിപ്പിക്കാനായി ലോകരാജ്യങ്ങളിലെ പ്രധാനികൾ സംഘടിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന ഈ വാർത്തയിൽ നിന്നും മനസ്സിലാവുന്നത്. ഒരു നല്ല നാളെക്കുവേണ്ടി നമുക്കും പ്രാർത്ഥിക്കാം.

“ലോകാ സമസ്തഃ സുഖിനോ ഭവന്തു”

Monday, September 7, 2009

ഒരു ജാതി ഒരു മതം - 4

ഭാരതത്തിൽ ജാതിയെയും വർണ്ണത്തെയും കൂട്ടികലർത്തി രണ്ടും തിരിച്ചറിയാൻ കഴിയാത്തവിധത്തിലാണ് ഇന്ന് വിമർശിച്ചുകൊണ്ടിരിക്കുന്നത്. ജാതിമതവർണ്ണനിരപേക്ഷതയ്ക്കുവേണ്ടി വാദിക്കുന്നവർപോലും സ്വന്തം കാര്യം വരുമ്പോൾ ജാത്യാധിഷ്ഠിതമായിത്തന്നെ ചുരുങ്ങിപ്പോകും. ജാതിമതങ്ങൾ വേണ്ട എന്ന് ഒരു യാഥാസ്തിതികനും പറയുമെന്നും തോന്നുന്നില്ല. പുരോഗമനവാദികളാണെങ്കിലോ സംവരണ കോലാഹലങ്ങൾ വരുമ്പോൾ അവരുടെ ജാതിയും വർണ്ണവും തെളിഞ്ഞു കാണുകയും ചെയ്യും.
‘ചാതുർവർണ്ണ്യം മയാസൃഷ്ടം’ എന്ന ഗീതാ വാക്യവും മനുസ്മൃതിയിലെ വർണ്ണാടിസ്ഥാനത്തിലുള്ള ഉച്ഛനീചത്ത്വങ്ങളുമാണ് ലോകത്ത് ജാതി ചിന്തകൾ വളർന്നു വരാൻ കാരണം എന്ന ഒരു അപഖ്യാതി ഇപ്പോൾ ചിന്താശേഷി കുറഞ്ഞവരിൽ അപകർഷതാബോധം വളർത്താൻ വളരെയധികം സഹായിക്കുന്നുണ്ട്.

‘സവർണ്ണമേധാവിത്ത്വം’ ഇന്ന് എവിടെയും കേൾക്കുന്ന ഒരു പ്രയോഗമാണ്. സവർണ്ണൻ എന്നാൽ ഒരു വർണ്ണത്തിൽ അല്ലെങ്കിൽ ജാതിയിൽ പെട്ടത് എന്നാണ് നിഘണ്ടുവിൽ അർത്ഥം കാണുന്നത്. വർണ്ണവ്യവസ്ഥയിൽ പെട്ടത് എന്നാൽ ചാതുർവർണ്ണ്യത്തിൽ ഉൾപ്പെടുന്നത് എന്ന അർത്ഥം വരുന്നുണ്ട്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്ന നാലു വർണ്ണത്തിലും പെട്ടവരെത്തന്നെയല്ലെ സവർണ്ണർ എന്ന് വിളിക്കുന്നത്. അപ്പോൾ അവർണ്ണർ എന്നു പറയുന്നത് ഈ വർണ്ണ വ്യവസ്ഥയിൽ പെടാത്തവരെയാണ്. സവർണ്ണൻ അവർണ്ണൻ എന്നുള്ള സാമൂഹികമായ വിവക്ഷ അപഹാസ്യമായ ദുരാചാരത്തെയും മിഥ്യാഭിമാനത്തെയും ചുറ്റിപ്പറ്റി ഉണ്ടായതാണ്. എല്ലാ മനുഷ്യരും ജനിക്കുന്നത് അവർണ്ണരായിട്ടാണ്. കാലാന്തരത്തിൽ കർമ്മം കൊണ്ട് വർണ്ണമുള്ളവരായിത്തീരുന്നു. ജീവിതത്തിന്റെ പരമമായ ലക്ഷ്യം വർണ്ണാതീതമായ സച്ചിദാനന്ദത്തെ പ്രാപിക്കുക എന്നുള്ളതാണ്. വർണ്ണവ്യവസ്ഥയിൽതന്നെ തളച്ചിടപ്പെട്ട ഒരാൾ സംസ്കാരരൂപേണ ഉള്ളിൽ കലർന്നു കിടക്കുന്ന വർണ്ണത്തെ ആവുന്നത്ര ഇല്ലാതാക്കി വർണ്ണാതീതനാവുന്നതാണ് നാം സന്ന്യാസിയിൽ കാണുന്നത്. അതുകൊണ്ട് സന്ന്യാസിവര്യൻ ഒരു വർണ്ണത്തിലും പെടാത്ത ആളാണ്. സർവ്വസംഗപരിത്യാഗികളായ ഋഷീശ്വരന്മാരും വർണ്ണാതീതരാണ് എന്നു മനസ്സിലാകും.

ഭഗവദ് ഗീതയിലെ ‘ചാതുർവർണ്ണ്യ’ വിവരണത്തിന്റെ വെളിച്ചത്തിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവരെ മനഃശാസ്ത്രപരിഗണന വച്ചു നോക്കുന്നപക്ഷം അങ്ങനെയുള്ള വ്യക്തിത്വമാതൃകകൾ ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും കാണാവുന്നതാണ്. ഒരു സർവ്വകലാശാലാ പ്രൊഫസറെയും ചുമട്ടുതൊഴിലാളിയെയും ആർച്ച്ബിഷപ്പിനെയും അദ്ദേഹത്തിന്റെ സഭയിൽപ്പെട്ട നിരക്ഷരനായ ഒരു മുക്കുവനെയും മനുഷ്യനെന്ന നിലയിൽ ഒന്നായി കാണാൻ കഴിയുമെങ്കിലും സാമൂഹിക തലത്തിൽ അവർക്ക് തുല്യമായ സ്ഥാനം കൊടുക്കാൻ കഴിയാതെപോകും. അതുകൊണ്ട് അദ്ധ്യാത്മജീവിതത്തിൽ മുഴുകിയിരിക്കുന്നവരെയും ഭരണതന്ത്രജ്ഞന്മാരെയും കച്ചവടക്കാരെയും കൂലിപ്പണി എടുക്കുന്നവരെയും വേർതിരിച്ചു കാണുന്നത് പ്ലേറ്റോയുടെ റിപ്പബ്ലിക്കിലായാലും ആധുനിക സോഷ്യലിസ്റ്റ് രാജ്യത്തിലായാലും “സനാതന കോളനിയിലായാലും” ഒരുപോലെത്തന്നെയാണ്.

സമൂഹത്തിലെപ്പോഴും ഇപ്രകാരമുള്ള വിഭജനങ്ങളുണ്ടായിട്ടുണ്ട്; ഉണ്ടായിരിക്കുകയും ചെയ്യും. സാമൂഹികവ്യവസ്ഥ വെറും ആദർശങ്ങളുടെയോ ആശയങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിലവിൽ വന്നിട്ടുള്ളത്. ശാരീരികവും മാനസികവും സാംസ്കാരികവും സാമ്പത്തികവുമായ യാഥാർത്ഥ്യങ്ങളും മുൻവിധികളും കീഴ്വഴക്കങ്ങളും അതിൽ കലർന്നു കിടക്കുന്നു. സത്ത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാലും ഏർപ്പെട്ടിരിക്കുന്ന കർമ്മങ്ങളുടെ സവിശേഷതയാലും ഒരുവൻ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ആയിത്തിർന്നാൽ ആ വ്യക്തിത്വമാതൃകയ്ക്ക് ചേരുന്ന ഗുണദോഷങ്ങൾ അനുഭവിക്കേണ്ടിവരും. സാമാന്യത്തെയും വിശേഷത്തെയും നിയന്ത്രിക്കുന്ന നിയമങ്ങൾ നിയന്താവായ ഈശ്വരന്റെ നിശ്ചയത്തിൽ പെടുന്നതാണെങ്കിലും ഒരുവൻ ഒരു പ്രത്യേക വർണ്ണമുള്ളവനായിത്തീരുന്നത് ദൈവനിയോഗത്താലല്ല. അവന്റെ ശ്രദ്ധ ധൃതി, രുചി മുതലായവയാലാണ്. പുരാണങ്ങളിൽ ഈ വ്യവസ്ഥയെ സൂചിപ്പിക്കുന്ന പല കഥകളും ഉണ്ട്. ക്ഷത്രിയകുലത്തിൽ ജനിച്ച വ്യക്തി സത്യസാക്ഷാൽകാരംകൊണ്ട് ബ്രാഹ്മണനായിത്തീർന്നതിനാൽ രാജ്യഭരണത്തിന് അവകാശിയല്ലാതായിട്ടുണ്ട്. ശ്രീബുദ്ധൻ രാജ്യം ഉപേക്ഷിച്ചാണ് ആത്മസാക്ഷാൽക്കാരത്തിനിറങ്ങിത്തിരിച്ചത്.

വർണ്ണവ്യവസ്ഥയ്ക്ക് ഇങ്ങനെയൊരു ന്യായീകരണം ഉണ്ടെങ്കിലും കർമ്മ സവിശേഷതയിലൂടെയല്ലാതെ ജന്മനാൽതന്നെ ഓരോരുത്തരും തലമുറകളിലൂടെ വർണ്ണവ്യവസ്ഥയ്ക്ക് വിധേയമായി ജീവിക്കേണ്ടി വരുന്നു എന്നത് നമ്മുടെ സാമൂഹികനീതിയായി മാറിക്കഴിഞ്ഞു. ഓരോരുത്തരും സഹജമായ ഗുണദോഷങ്ങളനുസരിച്ചാണ് ജീവിക്കുന്നത് എന്നത് വാസ്തവമാണെങ്കിലും, താമസപ്രകൃതിയുള്ള ഒരാൾ ബ്രഹ്മണജാതിയിലോ ക്ഷത്രിയജാതിയിലോ വന്നുപിറന്നാൽ അയാളുടെ അടിസ്ഥാനപരമായ ദോഷങ്ങളെ കുറെയൊക്കെ സമൂഹം കല്പിച്ചുകൊടുക്കുന്ന മേന്മകൊണ്ട് മൂടിവയ്ക്കാൻ കഴിയുന്നുണ്ട്. ഈ വ്യവസ്ഥിതിക്ക് നമ്മൾ തന്നെയാണ് ഉത്തരവാദി. ധർമ്മാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ വർണ്ണവ്യവസ്ഥയെ ന്യായീകരിച്ച ഋഷിവര്യന്മാരെയല്ല കുറ്റപ്പെടുത്തേണ്ടത്. പൂർവ്വികമായ കർമ്മവിധേയത്വംകൊണ്ടോ ജനിതകമായ കാരണങ്ങളാലോ ഒരു വ്യക്തി ശൂദ്രനായോ മറ്റേതെങ്കിലും വിഭാഗത്തിലോ ജനിച്ചാലും സത്യസാക്ഷാത്കാരംകൊണ്ട് ശാരീരികമായ കുറവിനെ അതിജീവിക്കാൻ സാധിക്കുമെന്നാണ് ഭഗവദ് ഗീത നമുക്ക് കാണിച്ചു തരുന്നത്.

ആധുനിക ജനിതക ശാസ്ത്രത്തിലും ഇപ്രകാരമുള്ള സ്ഥായിയായ ഭാവങ്ങൾ തലമുറകളിൽകൂടി കടന്നുപോകുന്നത് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ആതേപ്പറ്റി കാര്യമായ അറിവ് മനുഷ്യന് ഉണ്ടായിട്ടും ജനിതകം കൊണ്ട് മനുഷ്യന്റെ ബുദ്ധിവിശേഷത്തിലോ പെരുമാറ്റച്ചിട്ടയിലോ വരുന്ന തകരാറുകൾ ഒഴിവാക്കാൻ കഴിയുന്നില്ല. ജനിതകസംബന്ധമായ വൈകല്യം ഇപ്പോൾ കുഞ്ഞ് ഗർഭത്തിലായിരിക്കുമ്പോൾതന്നെ കണ്ടുപിടിക്കാൻ കഴിയുമെങ്കിലും പ്രതിവിധിയുടെ കാര്യത്തിൽ നാം ഇപ്പോഴും നിസ്സഹായരാണ്. ജീവികൾക്ക് അനുഭവിക്കേണ്ടിവരുന്ന ദുഃഖത്തിലുള്ള നീതിയും നീതികേടുമൊന്നും പ്രകൃതിക്ക് ഒരു പ്രശനമല്ല. ശാസ്ത്രത്തിൽ വരുമ്പോൾ അതെല്ലാം എല്ലാവർക്കും സമ്മതമാണെങ്കിലും ഗീതപോലുള്ള ഒരു ഗ്രന്ഥത്തിൽ വരുമ്പോൾ അതിനെ മനുഷ്യദ്രോഹപരമായി എണ്ണി പുസ്തകം കത്തിച്ചുകളയാൻ ആഹ്വാനം ചെയ്യും.

കർമ്മശേഷിയേയും കർമ്മതാല്പര്യത്തെയും വ്യക്തിത്വലക്ഷണമായി കണക്കാക്കിയാണ് വർണ്ണങ്ങൾ ഉരുത്തിരിഞ്ഞിട്ടുള്ളത്. അങ്ങിനെ നോക്കുമ്പോൾ ഒരു കർമ്മവും ചെയ്യാൻ കഴിവ് ഇല്ലാത്തവരെയും, അതിനു മനസ്സ് വരാത്തവരെയും ‘അവർണ്ണർ’ എന്ന് വിളിക്കാം. അല്ലാതെ ജാതിയുടെയും വർണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ഉച്ചനീചത്വങ്ങൾ സൃഷ്ടിച്ച് അതിലെ ഉയർന്ന കുലത്തിലുള്ളവർ സവർണ്ണരെന്നും നീച കുലത്തിലുള്ളവർ അവർണ്ണരെന്നും പറയുന്നത് വർണ്ണവ്യവസ്ഥയ്ക്ക് യോചിക്കുന്നതല്ല. ഇത്തരത്തിൽ ഇന്ത്യയിൽ കാണുന്ന നൂറുകണക്കിനുള്ള ജാതികളെ ശാസ്ത്രീയമായ തത്ത്വത്തിൽ ഉൾപ്പെടുത്തുന്നതിനുപകരം മതം വളർത്തിയെടുത്തിട്ടുള്ള ഒരു അസംബന്ധമായെണ്ണിയാൽ മതി. ഇന്ത്യയിലെ ജാതിവർണ്ണവ്യവസ്ഥയിൽ സാമൂഹികമായ ജാതിവിഭജനം മാത്രമല്ല, അതിൽ ഉച്ചനീചത്വങ്ങളും ആരോപിച്ചിട്ടുണ്ട്. അതുകൊണ്ട് ആഢ്യന് അടിയാനെ ഭരിക്കുവാനും ചൂഷണം ചെയ്യുവാനും ഈ വ്യവസ്ഥിതി സഹായകമായിട്ടുണ്ട്. അതിനെ അശാസ്ത്രീയവും അന്യായവുമായി കണക്കിലെടുത്തു തള്ളിക്കളയേണ്ടതുതന്നെയാണ്.

കമ്മ്യൂണിസ്റ്റു സിദ്ധാന്തം ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ള വർഗ്ഗരഹിതമായ സമുദായം ഉണ്ടായാൽ ചാതുർവർണ്ണ്യം ഇല്ലാതെയാകുമോ? ഇല്ല എന്നു തന്നെയാണ് അതിന്റെ സാമൂഹികനീതിയിൽ നിന്നും മനസ്സിലാകുന്നത്. വർഗ്ഗരഹിതമായ സമുദായത്തെ ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരും ബുദ്ധിജീവികൾ, പട്ടാളക്കാർ, തൊഴിലാളിവിദഗ്ദർ, തൊഴിലാളികൾ എന്ന് അവരുടെ സമുദായത്തെ നാലായി തരംതിരിച്ചു നിർത്തിയാണ് സാമൂഹിക ഘടന ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കൃഷിഗൌരക്ഷയവാണിജ്യം, വൈശ്യകർമ്മ സ്വഭാവജം
പരിചര്യാത്മകം കർമ്മ ശൂദ്രസ്യാപി സ്വഭാവജം.
(ഭ.ഗീ. 18:44)

[കൃഷി ഗോരക്ഷ വാണിജ്യം ഇവ സ്വാഭാവികമായ വൈശ്യന്മാരുടെ കർമ്മമാകുന്നു. ശുശ്രൂഷയാകുന്ന കർമ്മം ശൂദ്രനും സ്വാഭാവികമാകുന്നു.]

വാസ്തവത്തിൽ ശൂദ്രന് ഇവിടെ കൊടുത്തിരിക്കുന്ന സ്ഥാനമാണ് ഏറ്റവും ഉയർന്നത്. സാമൂഹികമായ നന്മയുടെ ഏറ്റവും അടിത്തട്ടിൽ ഇരിക്കുന്ന അനിവാര്യമായ സേവനത്തെയാണ് ഇവിടെ ശൂദ്രന്റെ താല്പര്യമായി പറഞ്ഞിരിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ദന്മാർ, കർഷകത്തൊഴിലാളികൾ എന്നിവരുടെ പരിചര്യാത്മകമായ സേവനമില്ലെങ്കിൽ മനുഷ്യവർഗ്ഗത്തിന് ഒരു ദിവസം പോലും ക്ഷേമമുള്ളവരായിരിക്കാൻ കഴിയുകയില്ല. എന്നിട്ടും സാമൂഹികമായ മൂല്യങ്ങളെ വിലയിരുത്തുന്ന ഈ ഗീതാശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്നവർ സേവനത്തിന്റെ ശ്രേഷ്ഠതയെ നിന്ദ്യമാക്കി പറയുന്നത് അത്ഭുതം തന്നെ. ഗീതയെപ്പോലുള്ള ഒരു ശാസ്ത്രത്തെ പണ്ഡിതന്മാർ ഉപയോഗിക്കേണ്ടത് സാമൂഹികവ്യവസ്ഥയിൽ വരുന്ന അയുക്തവും അശാസ്ത്രീയവുമായ ധാരണകളെ തിരുത്തുന്നതിനുവേണ്ടിയാണ്. അതിനുപകരം തെറ്റായ ഉദ്ധരണികൾ കൊണ്ടും വ്യാഖ്യാനം കൊണ്ടും പണ്ഡിതന്മാരായി നടിക്കുന്നവർപോലും അന്ധവിശ്വാസത്തെയും തെറ്റിദ്ധാരണയെയും ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.