Saturday, January 30, 2010

പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിയോ ?

മഹാപുരോഹിതന്റെ വസതിയിൽ കൂടിനിന്നവർ പത്രോസിന്റെ അടുത്തുവന്ന് മൂന്നാമതും ചോദിച്ചു ;

“നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ, സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലൊ”.

ഉടൻ തന്നെ പത്രോസ് : “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി”.    ഉടനെ കോഴി കൂകി.

കോഴികൂകും മുമ്പെ നീ എന്നെ മൂന്നുവട്ടം തള്ളിപ്പറയും എന്ന് യേശു പറഞ്ഞ വാക്ക് പത്രോസ് ഓർത്തു. പുറത്തുപോയി അതി ദുഃഖത്തോടെ കരഞ്ഞു.

പത്രോസിന് ഗുരുവിനെ തള്ളിപ്പറയാൻ എങ്ങിനെ കഴിഞ്ഞു. അത് സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കള്ളം പറഞ്ഞതാകാനും സാധ്യതയില്ലേ. അതിനു സാധ്യതയുള്ള ഒരു കാര്യം യേശു പറയുന്നുണ്ട്. “ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം”.


കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തത് പാപം എന്നു തോന്നി, 30 വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞ് യൂദാ കെട്ടിഞാന്നു ചത്തു. അങ്ങിനെ ആ പാപത്തിന് പരിഹാരം കണ്ടു.



പത്രോസിന് യൂദായെ പോലെ മനസ്സിൽ പാപം തോന്നാതിരുന്നത് എന്തു കൊണ്ടാണ് .



“നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും” എന്ന് പൂർണ്ണവിശ്വാസത്തോടെ യേശു പറഞ്ഞ അതേ പത്രോസ്.



പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞിട്ടും, ഉയർത്തെഴുന്നേല്പിനുശേഷം മൂന്നു പ്രാവശ്യം യേശു പത്രോസിന് പ്രത്യക്ഷനായി. യേശുവിന് ഇത്രയും പ്രിയപ്പെട്ടവനായത് എന്തുകൊണ്ട്.



[ഇത്രയും പറഞ്ഞതിൽ നിന്നും നിങ്ങൾക്കും എന്നെപ്പോലെ ചില സംശയങ്ങളും അതിനുള്ള വിശദീകരണങ്ങളും പറയാനുണ്ടാകും. ചില ബൈബിൾ വ്യാഖ്യാനങ്ങൾ കമന്റിലൂടെ ലഭിച്ചതിനുശേഷം അതുകൂടി ഉൾപ്പെടുത്തി ഈ ലേഖനം പൂർത്തീകരിക്കണമെന്നുണ്ട്. അനുഗ്രഹിക്കുക.]

Sunday, January 17, 2010

ജീവവൃക്ഷം

മരം, മല, പുഴ എന്നിവയിൽ ഏറ്റവും പ്രധാന്യമുള്ളത് ഏതാണെന്നു ചോദിച്ചാൽ, മരം തന്നെയെന്ന് ഉറപ്പിച്ച് പറയാം. മരം ഇല്ലെങ്കിൽ മലയുമില്ല പുഴയുമില്ല. പൌരാണികർ മരത്തിന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്നത്, ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആധുനിക ലോകം സമ്മേളനം നടത്തിയ വാർത്തകൾ കേട്ടിട്ടായിരുന്നില്ല.
“മരം മുറിച്ചാൽ മലങ്കാളി കോപിക്കും” എന്ന് ഒരു ആദിവാസി മൂപ്പൻ പറയുമ്പോൾ, അന്ധവിശ്വാസം എന്ന് നെറ്റിചുളിച്ചിരുന്ന ആധുനിക പ്രയോജനവാദികളുടെ മനസ്സിൽ ഇപ്പോൾ ഒരു കാളൽ അനുഭവപ്പെടുന്നുണ്ട്. ആഗോള താപനത്തിനെതിരെ മനുഷ്യന് ശ്വാശ്വതപരിഹാരം കാണാൻ കഴിയാതെ അന്യോന്യം കുറ്റപ്പെടുത്തുന്ന ലോകരാജ്യങ്ങളെയും നമ്മൾ കണ്ടു.

കുറിഞ്ഞി ഓൺലൈനിലെ പോസ്റ്റിൽ മരത്തിനെക്കുറിച്ചും, മരം ഒരു വംശത്തിന്റെ ഉന്മൂലനാശത്തിന് കാരണമായതും വിവരിച്ചിരുന്നു.

[പെറുവിലെ നാസ്‌ക (Nasca) വര്‍ഗക്കാര്‍ക്ക് ഏതാണ്ട് 1500 വര്‍ഷംമുമ്പ്
സംഭവിച്ചത് എന്താണെന്ന് പഠിച്ച പുരാവസ്തുഗവേഷകരാണ് അക്കാര്യം കണ്ടെത്തിയത് - ആ പ്രാചീന ജനതയെ സംബന്ധിച്ചിടത്തോളം കല്‍പ്പവൃക്ഷമെന്ന് കരുതാവുന്ന ഹ്യുരാന്‍ഗോ മരങ്ങള്‍ (huarango trees) വ്യാപകമായി നശിപ്പിക്കപ്പെട്ടതാണത്രേ അവരുടെ സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചത്.]

ഭൂമിയിൽ മരങ്ങൾ നിലനിൽക്കണം എന്ന് നമ്മളെക്കാൾ പൂർവ്വികർക്ക് അറിയാമായിരുന്നു. ഭൂമിയിലെ ജന്തുവർഗ്ഗം നിലനിൽക്കുന്നതുതന്നെ ഈ മരങ്ങളെ ആശ്രയിച്ചാണ്. മരങ്ങൾ ഇല്ലാതായാൽ അത് ഭൂമിയുടെ സർവ്വനാശത്തിന് കാരണമായേക്കും എന്ന് പണ്ടുണ്ടായിരുന്നവർക്ക് അറിയാമായിരുന്നതുകൊണ്ടാണ് മരങ്ങളെ സംരക്ഷിക്കാൻ വേണ്ട മിത്തുകളും വിശ്വാസങ്ങളും വളർന്നു വന്നത്. മരത്തിനെയും കാവിനെയും കാടിനെയും മലയെയും പുഴയെയും ആരാധിച്ചിരുന്ന ഒരു ജനസമൂഹം ഇവിടെ നിലനിന്നിരുന്നു. ഇന്ന്, എന്ത് സമൂഹം, എന്ത് ലോകസംഗ്രഹം എന്നു ചോദിക്കുന്ന സ്വാർത്ഥമോഹികളായ ജനങ്ങൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതുകൊണ്ട് ലോകത്ത് ജന്തുവർഗ്ഗത്തിന്റെ നിലനില്പ് ഒരു ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്നു.



ജോസഫ് ആന്റണിയുടെ (JA) ലേഖനം, എന്നെ വൃക്ഷങ്ങളെ സംരക്ഷിച്ചിരുന്ന ഒരു പഴയ സംസ്കാരത്തിന്റെ അന്ധവിശ്വാസങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിച്ചു. അവിടന്ന് തപ്പിത്തടഞ്ഞ് കിട്ടിയ ചിലത് ഇവിടെ പകർത്തുന്നു.

അദ്ധ്യാത്മിക സത്യങ്ങൾ ഈ ലോകത്തിന്റെ പ്രകൃതത്തിൽ കലർന്നു നിൽക്കുന്നത് രൂപാത്മകമായ ഭാഷയിൽ പറഞ്ഞുകൊടുക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന അത്ഭുതകരമായ ഒരു പ്രതീകമാണ് ‘മരം’. ഓരോ രാജ്യത്തും വളർന്നുവന്ന സംസ്കാരമനുസരിച്ച് ആ രാജ്യത്തിന്റെ പ്രാദേശിക പ്രാമാണ്യമനുസരിച്ച് ഏറ്റവും എളുപ്പമായ ഒരു വൃക്ഷത്തെ പ്രതീകമായി സങ്കല്പിക്കുന്നു. ജീവവൃക്ഷത്തെപ്പറ്റി പറയുമ്പോൾ അതൊരു ദിവ്യമായ സങ്കല്പമാണ്. ജീവവൃക്ഷം മരണത്തിന്റെ വൃക്ഷം കൂടിയാണ്. അത് നന്മയുടെ വൃക്ഷമായിരിക്കുന്നതുപോലെത്തന്നെ തിന്മയുടെയും വൃക്ഷമാണ്.

കെൽട് സംസ്കാരത്തിലും ഗ്രീക്ക് മിത്തോളജിയിലും ‘ഓക്ക്’ മരവും, സ്കാൻഡിനേവിയൻ സംസ്കാരത്തിൽ ‘ആഷ്’ മരവും, ജർമ്മൻകാർ ‘നാരക’വും പ്രതീകാത്മകമായി എടുക്കുന്ന മരങ്ങളാണ്. (കൂടുതൽ അറിയാൻ ഇവിടെ സന്ദർശിക്കുക.) ഇന്ത്യയിൽ ‘അശ്വത്ഥ’ വൃക്ഷമാണ് പ്രതീകാത്മകമായി എടുത്തിട്ടുള്ളത്.

വൃക്ഷത്തിന്, ഭൂമിയിൽ വേരും, വേരുമുതൽ ശിഖരാഗ്രംവരെ നീരും, ആഹാരത്തിന്റെ പചനക്രിയക്കായി സൂര്യനിൽ നിന്നു സ്വീകരിച്ച തേജസ്സുകൊണ്ട് വായുവിന്റെ ചേരുവയിൽ നിരന്തരമായ പരിവർത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സസ്യജീവിതമാണ് ജീവന്റെ തന്നെ ഉല്പത്തി. സസ്യലോകത്തുനിന്ന് ജന്തുലോകവും, ജന്തുലോകത്തുനിന്ന് ബൌദ്ധിക മഹിമയുള്ള മനുഷ്യജീവിതവും വരെ വളർന്നു സങ്കീർണ്ണമായി വ്യാപിച്ചിരിക്കുന്ന ജൈവപ്രഭാവത്തിന്റെ അടിവേരിനെ തൊട്ടുകാണിക്കുന്നതിനു മരം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം.




ബൈബിളിൽ ജീവവൃക്ഷത്തെക്കുറിച്ചും ജ്ഞാനവൃക്ഷത്തെക്കുറിച്ചും പ്രാമർശിക്കുന്നുണ്ട്. ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഭൌതികവും ആത്മീയവുമായ ബന്ധം വൃക്ഷത്തെ പ്രതീകവൽക്കരിച്ച് വ്യക്തമാക്കുന്നുണ്ട്.

പാശ്ചാത്യ ശാസ്ത്രങ്ങൾ, കാണപ്പെടുന്ന കാര്യത്തെ അപഗ്രഥനം ചെയ്ത് കാരണത്തെ തേടുമ്പോൾ, ഭാരതീയമായ ദർനശങ്ങളും ശാസ്ത്രങ്ങളും കാഴ്ചക്കതീതമായ കാരണത്തെ അന്വേഷിക്കുകയാണ്.

എല്ലാ മരങ്ങളുടെയും വേര് ഭൂമിയിലേക്ക് ആഴ്ന്നുപോയി മണ്ണിനടിയിൽ മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പറയുന്ന അദൃശ്യബ്രഹ്മമാകുന്ന വേരുകളോടുകൂടിയ ആൽമരത്തെ ഭഗവദ്ഗീത വ്യക്തമാക്കുന്നത് ഇങ്ങനെ:

(ഭ.ഗീ.15:01) [മുകളിൽ വേരുകളുള്ളതും കീഴോട്ട് ശാഖകളുള്ളതും നാശമില്ലാത്തതുമാണ് അരയാൽ എന്ന് പറയപ്പെടുന്നു. ഇതിന്റെ ഇലകൾ ഛന്ദസ്സുകളാകുന്നു. ഏതൊരുവൻ അതിനെ അറിയുന്നുവോ അവൻ വേദാർത്ഥത്തെ അറിയുന്നവനാകുന്നു.]

കഠോപനിഷത്തിൽ ഈ ചൈതന്യത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു:

[ഈ സംസാരമാകുന്ന അരയാൽ വൃക്ഷം മുകളിൽ ബ്രഹ്മമാകുന്ന മൂലത്തോടുകൂടിയതും, കീഴെ വിവിധ ലോകങ്ങളാകുന്ന ശാഖകളോടുകൂടിയതും, അനാദിയുമാകുന്നു. ഇതുതന്നെ ചൈതന്യ ജ്യോതിഃസ്വരൂപമെന്നും ബ്രഹ്മമെന്നും പറയപ്പെടുന്നു.]

വീണ്ടും ഭഗവദ്ഗീത താഴെ വേരുകളുള്ള വൃക്ഷത്തെ പ്രതീകമാക്കുന്നു.

(ഭ.ഗീ.15:02) [ഗുണങ്ങളാൽ പുഷ്ടിപ്പെട്ടവയും വിഷയങ്ങളാകുന്ന തളിരുകളോടുകൂടിയവയുമായ അതിന്റെ ശാഖകൾ താഴോട്ടും മേലോട്ടും വ്യാപിച്ചവയാണ്. കർമ്മബന്ധം ഉണ്ടാക്കുന്ന വേരുകൾ താഴെയുള്ള മനുഷ്യലോകത്ത് പടർന്നു പിടിച്ചതായുമിരിക്കുന്നു.]

[മുകളിൽ വേരുകളുള്ളതും കീഴോട്ട്
ശാഖകളുള്ളതുമായ അരയാൽ]


ജ്ഞാനകർമ്മങ്ങളുടെ ഫലങ്ങളെ അനുസരിച്ച് പ്രാപിക്കപ്പെടുവാൻ യോഗ്യമായ ലോകങ്ങളെപ്പറ്റിയാണ് ‘ബ്രഹ്മലോകം’ എന്നു പറയുന്നത്. വിഷയാനുഭവങ്ങൾകൊണ്ട് കർമ്മത്തിൽ ബന്ധിക്കുന്ന വേരുകളിലേക്ക് മനുഷ്യൻ ആകൃഷ്ടനാകുന്നു. അങ്ങിനെ, മുൾപ്പടർപ്പുപോലെ കർമ്മം അനുബന്ധമായി മനുഷ്യരുടെ ഇടയിൽ ഒരിക്കലും സ്വതന്ത്രമാകുവാൻ കഴിയാത്തമാതിരിയുള്ള കെട്ടുപാടുകൾ ഉണ്ടാക്കുന്നു. ഇങ്ങനെ കർമ്മബന്ധങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ലോകത്തെ ‘മനുഷ്യലോകം’ എന്നു പറയുന്നു.

ആത്മീയജ്ഞാനത്തിന്റെ വളർച്ചയെ പ്രതീകവൽക്കരിക്കുന്നത് വൃക്ഷത്തെ ബന്ധപ്പെടുത്തിയാണ്. ജീവിതാവസാനം വരെയും വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു ജീവനുള്ള വസ്തു വൃക്ഷമാണ്. കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യന്റെ ബുദ്ധിയുടെ വളർച്ച മരണംവരെയുണ്ടാകും. മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്. വൃക്ഷത്തിന്റെ ബുദ്ധി അതിന്റെ വേരിലാണിരിക്കുന്നത്. ബുദ്ധിയെ മരവിപ്പിച്ചാൽ വളർച്ച മുരടിക്കും. അത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. വൃക്ഷത്തിന്റെ ബുദ്ധിയിരിക്കുന്ന വേരിനെ ഷണ്ഡീകരിച്ച് അതിന്റെ വളർച്ചയെ മുരടിപ്പിച്ച് രൂപപ്പെടുത്തിയെടുക്കുന്നതാണ് ‘ബോൺസായി‘ വൃക്ഷങ്ങൾ എന്ന് ജപ്പാൻകാർ സ്ഥിരീകരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കാനും പ്രത്യേക ദിശയിലേക്കുമാത്രം ചിന്തിപ്പിക്കാനും പരിശീലനത്തിലൂടെ കഴിയും. ലോകസംഗ്രഹത്തിനായി ജീവിക്കുന്ന യോഗിവര്യന്മാർ മുതൽ സർവ്വനാശത്തിന് ഹേതുവായ തീവ്രവാദികൾ വരെ അതിനുദാഹരണങ്ങളാണ്.

മനുഷ്യൻ ഉന്നതലോകങ്ങളെ സ്വർഗ്ഗമെന്നു കരുതി അതിലേക്കുയരണമെന്നു പറയുമ്പോൾ ഭൌതികമായ നിർബ്ബന്ധങ്ങളെ മറികടക്കുക എന്നാണ് അർത്ഥമാക്കുന്നത്.
മനുഷ്യമനസ്സിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി ഗിരിശൃംഗം, ഏണി, മരം, കുരിശ്, കയർ, എട്ടുകാലിനൂല് തുടങ്ങിയവ വിവിധ മതങ്ങളിൽ വർണ്ണിച്ചു കാണുന്നുണ്ട്. എല്ലാ രാജ്യത്തും ഇപ്രകാരമുള്ള ധാരണകൾ ഉണ്ട്. ചക്രവർത്തിയുടെ ഔദാര്യത്തിന്റെ മഹിമയായിട്ടാണ് ചീനക്കാർ ഉന്നത പർവ്വതങ്ങൾ രാജകീയ ചിഹ്നമാക്കിയത്. ഹിന്ദുക്കൾ മേരുപർവ്വതത്തെ ഉന്നതമായി കണക്കാക്കുന്നു. ഇസ്രായേൽകാർ താബോർ മലയെപ്പറ്റി പറയുന്നു.

വെറുതെ മലമുകളിൽ പോയതുകൊണ്ട് അദ്ധ്യാത്മമായ പുരോഗതി ഉണ്ടാകുമോ ?
മലമുകളിൽ പോയാൽ അവിടെ എന്തുണ്ട്, എന്ന ചോദ്യത്തിന്, സെന്റ് ജോൺ ഓഫ് ദി ക്രോസ്സ് (കുരിശ്ശിന്റെ യോഹന്നാൻ) ഇങ്ങനെ പറയുന്നു.

“മലമുകളിൽ ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല. അവിടെ അന്വേഷിച്ചാലും ഒന്നുമില്ല, ഒന്നുമില്ല“.


(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)