Tuesday, February 24, 2009

ശിവശക്തിത്വം


ഭാരതീയരുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്ന്‌,
വിശ്വത്തിന്റെ ഘടനയിൽത്തന്നെ
'അറിവും' 'വസ്തുവും' ഇരിക്കുന്നു എന്നുള്ളതാണ്‌. കപിലന്റേതുപോലുള്ള  പ്രകൃതിശാസ്ത്രപഠനങ്ങളിൽ 
 അ‍റിവിനെ ചിന്മാത്രമെന്നും വസ്തുസംബന്ധമായതിനെ സന്മാത്രമെന്നും രണ്ടായി തിരിച്ചിട്ട്‌, ചിന്മാത്രമായതിനെ പുരുഷനെന്നും സന്മാത്രമായതിനെ പ്രകൃതിയെന്നും വിളിക്കുന്നു. (പ്രപഞ്ച)പുരുഷൻ തന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം പ്രകൃതീഘടകങ്ങളായ വസ്തുക്കളെ സ്വാധീനം ചെയ്യുന്നു. ആ വസ്തുക്കൾ കാന്തികക്ഷേത്രത്തിൽ ഉൾപ്പെട്ട അയോരേണുക്കളെപ്പോലെ പ്രതികരിക്കുന്നു. ഗുണത്രയങ്ങളുടെ മിശ്രഭാവങ്ങൾകൊണ്ട്‌ ശക്തിചാലനമുണ്ടാകുന്നു. പുരുഷ-പ്രകൃതികളുടെ ഈ സ്വഭാവത്തെ കണക്കിലെടുത്തുകൊണ്ട്‌ ഈശ്വരീയമായി ചിന്തിക്കുന്നവർ ഈ തത്ത്വങ്ങൾക്ക്‌ ആലങ്കാരികമായ മാനുഷീകരണം നൽകി, ചിന്മാത്രമായതിനെ ശിവനെന്നും സന്മാത്രമായതിനെ ശക്തിയെന്നും സങ്കല്പിക്കുന്നു.
ജീവന്റെ ആദ്യരൂപമായ ബാക്ടീരിയ തുടങ്ങിയവയിൽ സ്ത്രീപുരുഷവ്യത്യാസമുള്ളതായി കാണുന്നില്ല. എന്നാൽ അവയുടെ വർദ്ധനവിന്‌ അന്യോന്യം പരിപൂരണം ചെയ്യുന്ന രണ്ടു ഘടകങ്ങൾ നിശ്ചയമായും അതിലുണ്ടായിരുന്നു. ജീവന്റെ ആദ്യരൂപം ഉണ്ടായത്‌ മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർ ചില പരീക്ഷണങ്ങൾ നടത്തി. ഭൂമി ഇന്നത്തെപോലെ ആകുന്നതിനും മുമ്പ്‌, അഗ്നിപർവ്വതങ്ങൾ പൊട്ടി ലാവയും ചാരവും ഒഴുകികൊണ്ടിരിക്കുന്ന കാലത്തെ അന്തരീക്ഷം (ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്, അമോണിയ, മീഥൈൻ) പരീക്ഷണശാലയിൽ പുനസൃഷ്ടിച്ചപ്പോൾ അതിൽ നിന്നും സങ്കീർണ്ണമായ മാത്രകൾ രൂപം കൊള്ളുന്നത് കാണുവാൻ കഴിഞ്ഞു. പിന്നീട് ആ പഠനം മുന്നോട്ടു പോയപ്പോൾ
അതിൽ നിന്നും ന്യൂക്ലിക് ആസിഡുകളും, അമിനോ ആസിഡുകളും, പ്രോട്ടീൻ ബ്ലോക്കുകളും ഉരുത്തിരിഞ്ഞു വന്നു. മാത്രകൾ തമ്മിലുള്ള സംഘർഷവും സമ്മേളനവും ആയിരിക്കണം ആദ്യത്തെ ജീവരൂപങ്ങളെ ഉണ്ടാക്കുവാനിടയാക്കിയ ആ ഇണചേരൽ.

ആ അവ്യക്തതയിൽ നിന്ന് മനസ്സും പഞ്ചഭൂതങ്ങളും ഉണ്ടായിവന്നു എന്ന് കപിലൻ പറയുമ്പോൾ, ആ‍ധുനിക ശാസ്ത്രജ്ഞൻ പറയുന്നത് Deoxy-ribo Nucleic Acid (DNA) എന്നാണ്. വളരെ സൂക്ഷിച്ചു നോക്കിയാൽ നമുക്കതിൽ കാണാൻ കഴിയുന്നത് ശിവശക്തികളെയെന്നു പറയാം. ഈ ഒരു ബിന്ദുവിൽ കപിലൻ ദർശിച്ചത് ശിവശക്തിയും, ആധുനിക ശാസ്ത്രജ്ഞൻ കണ്ടെത്തിയത് DNA യും. ഇവിടെ ശിവനെന്നു പറയുമ്പോൾ അമിനോ ആസിഡിൽ ഇരിക്കുന്ന സംരചനാ‍പദ്ധതി എന്നു മനസ്സിലാക്കണം, ശക്തിയെന്നു പറയുമ്പോൾ അതിന് അതിന്റെ പ്രതിരൂപങ്ങളെ പ്രസവിക്കുവാനുള്ള കഴിവ്‌ എന്ന് മനസ്സിലാക്കണം. ഇങ്ങനെ പറയുന്നു എങ്കിലും , DNA = ശിവശക്തി ആണെന്ന് ആരും തെളിയിച്ചിട്ടില്ല.

അറിഞ്ഞോ അറിയാതെയോ ശങ്കരാചാര്യർ ‘സൌന്ദര്യലഹരി‘യിൽ ഇങ്ങനെ പറഞ്ഞു:

ശിവഃ ശക്ത്യാ യുക്തോ യദി ഭവതിശക്തഃ പ്രഭവിതും;
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതു മപി;

[പ്രപഞ്ചത്തിന് ആധാരഭൂതയായ അല്ലയോ അമ്മേ! ശിവൻ ശക്തിയോടു കൂടിചേരുന്നുവെങ്കിൽ പ്രഭവിക്കുന്നതിനു (സൃഷ്ടിസ്ഥിതിസംഹാരാദികളായ പ്രവൃത്തികൾ ചെയ്യുന്നതിന്) ശക്തനായി ഭവിക്കുന്നു.]


പ്രകൃതി നൽകുന്ന ആദിരൂപം മുതൽ മനുഷ്യന്റെ ധാരണാശക്തിയിൽ രൂപം കൊള്ളുന്ന മനോഹരമായ സൌന്ദര്യാവിഷ്കരണംവരെ നിറഞ്ഞു നിൽക്കുന്ന രചനാവൈഭവത്തിൽ ധനാത്മകതയും ഋണാത്മകതയും ആദ്യബിന്ദുവിൽത്തന്നെ ഒരു കടംകഥയായി ഒളിഞ്ഞു കിടക്കുന്നു. ഇപ്പോൾ സ്ത്രീയെന്നും പുരുഷനെന്നും പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ചില സങ്കല്പങ്ങളുണ്ട്. എങ്കിലും കൃത്യമായി അങ്ങനെയൊന്നുമല്ല സ്ത്രീത്വവും പുരുഷത്വവുമിരിക്കുന്നത്‌. നമ്മുടെ ആദ്യജീവരൂപങ്ങളിൽ ആണും പെണ്ണും കൂടി ഒന്നിലായിരുന്നു. ഉദാഹരണത്തിന് നാടവിര, കക്കാ, ഒച്ച് എന്നിവയിലൊക്കെ ശിവശക്തിമാർ പകുതി പകുതി ഇണങ്ങി അർദ്ധനാരീശ്വരന്മാരായിരിക്കുകയാണ്. ബീജാധാനം ചെയ്യുവാനുള്ള കരുത്തും, ബീജത്തെ ഗർഭിതമാക്കുവാനുള്ള ഉപകരണവും ഒരേ ജീവിയിൽത്തന്നെ ഇരിക്കുന്നു. കാമവിഷയത്തിൽ പൊതുവെ രണ്ടു വ്യക്തികൾ കൂടിച്ചേരേണ്ടി വരുന്നു. പണ്ടൊക്കെ പൊതുവെ സ്ത്രീയെന്നും പുരുഷനെന്നും പറയാമായിരുന്നു. ഇപ്പോൾ സ്ത്രീക്ക് കാമസന്ദർഭങ്ങളിൽ വരുന്നത് വേറൊരു സ്ത്രി തന്നെയാകാം, പുരുഷന് പുരുഷൻ തന്നെയുമാകാം.



പുരുഷനിലും സ്ത്രീയിലും ഒരുപോലെ കാണുന്ന ദാഹങ്ങളുടെയും അന്വേഷണങ്ങളുടെയും ക്രിയാസ്വഭാവങ്ങളെയും പ്രതികരണങ്ങളെയും അന്വേഷിച്ചു ചെന്ന മനഃശാസ്ത്രജ്ഞന്മാർക്ക് കാണാനിടയായത് സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഭാരതീയർ വരച്ചു കാട്ടിയ അർദ്ധനാരീശ്വരനെയാണ്. സ്ത്രീപുരുഷന്മാരെ സംബന്ധിക്കുന്ന സകല രഹസ്യങ്ങളുടെയും ഏറ്റവും സമ്പന്നമായ പ്രതീകമായി അർദ്ധനാരീശ്വരതയെ കാണാൻ കഴിയുന്നതാണ്.



(അവലംബം : യതിയുടെ ലേഖനം, സൌന്ദര്യലഹരി)

Tuesday, February 17, 2009

ആദ്യത്തെ ദൈവം.

ദൈവം മനുഷ്യനെയാണോ സൃഷ്ടിച്ചത്, അതോ മനുഷ്യൻ ദൈവത്തിനെയോ. ഇപ്പോഴും അതിനൊരു ഉത്തരം കിട്ടിയിട്ടില്ല. ഈ ചോദ്യകർത്താക്കൾക്കൊന്നും അതിനു കഴിയുന്നും ഇല്ല.

ആധുനികനും പാശ്ചാത്യ ഋഷിയുമായ കാറൽ മാർക്സ്‌ ‘മൂലധനം‘ എന്ന പേരിൽ ഒരു പുസ്തകം എഴുതാൻ തുടങ്ങിയപ്പോൾ മനുഷ്യന്റെ രണ്ട്‌ ആവശ്യങ്ങളെപ്പറ്റിയാണ്‌ ചിന്തിച്ചത്‌. ഒന്ന്, ശരീരത്തിന്റെ ആവശ്യം; രണ്ട്‌, മനസ്സിന്റെ ആവശ്യം. ശരീരത്തിന്റെ ആവശ്യത്തെ അദ്ദേഹം പ്രതീകാത്മകമായി 'വിശപ്പ്‌' എന്നു വിളിച്ചു. വിശപ്പ്‌ ഒരു ആത്യന്തികമായ ആവശ്യമാണ്‌. അതുണ്ടാകുന്ന സമയത്തൊക്കെ നിറവേറലുണ്ടായില്ലെങ്കിൽ സകല ജീവജാലങ്ങൾക്കും ജീവിതം അസാദ്ധ്യമായിവരും. പണ്ടുപണ്ട്‌ ഭാരതത്തിലുണ്ടായിരുന്ന ഋഷിമാർക്കും ഇതേ സങ്കല്പം തന്നെയാണ്‌ ഉണ്ടായിരുന്നത്‌ എന്നു പയുമ്പോൾ, Das Capital വായിച്ചിട്ടായിരിക്കും എന്നു തോന്നും. ഇത്‌ അതിനും മുമ്പുള്ള കാര്യം തന്നെയാണ്‌. ഒന്നു വിശദമാക്കാം.

സകല ജീവരൂപങ്ങളിലും ‘വിശപ്പ്‘ അഗ്നിപൊലെയിരുന്ന് ഇന്ധനത്തെ (ആഹാരത്തെ) എരിച്ചുകൊണ്ടിരിക്കുന്നു. ഇതിൽനിന്നും ആദ്യമായി മനുഷ്യനുണ്ടായ ഭയത്തെ വിശപ്പിന്റെ ദേവനായി സങ്കല്പിച്ചു. വിശപ്പുകൊണ്ട്‌ ആർത്തനായി വായ്‌ തുറന്നു വരുന്ന ദേവൻ. മധുവിലായാലും മലത്തിലായാലും കൊതിയോടെ അതിൽ വിശപ്പടക്കാൻ ചെന്നിരിക്കുന്ന ഈച്ച. ഈച്ചയെ നാക്കെത്തിപ്പിടിക്കുന്ന തവള. വലിയ വായ്‌ തുറന്ന്‌ തവളയെ പിടിക്കുന്ന പാമ്പ്‌. പാമ്പിനെ കൊത്തിക്കൊണ്ടു പറന്നു പോകുന്ന പ്രാപിടിയൻ. അതിനെ കണ്ടിട്ട്‌ വായിൽ വെള്ളമൂറുന്ന വേടൻ. ഇങ്ങനെ വിശ്വം മുഴുവൻ അഗ്നിയായിരിക്കുന്ന ആ വിശപ്പാണ്‌ ജീവന്റെ യോനി, എന്ന്‌ പ്രാക്‌ വൈദികരായ പൂർവ്വികർ പറയുന്നതു കേട്ട്‌ ആര്യബ്രാഹ്മണൻ അതിന്‌ സംസ്കൃതത്തിൽ ഒരു പേരുകൊടുത്തു - ‘വൈശ്വാനരൻ‘.


അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുർവിധം. (ഭ.ഗീ. 15:14)
[ഞാൻ ജീവികളുടെ ശരീരത്തെ ആശ്രയിച്ചു വൈശ്വാനരനായി തീർന്നിട്ട് പ്രാണൻ, അപാനൻ എന്നീ വായുക്കളോടു ചേർന്ന് നാലുതരമായി ആഹാരത്തെ പചിക്കുന്നു.]
അരൂപിയായ പരമാത്മാവുതന്നെ വൈശ്വാനരനായി അന്നപാനാദികളെ ഭുജിക്കുന്നു എന്നാണ് ഇവിടെ പറയുന്നത്. അരൂപിയായ വിശ്വേശ്വരൻ ആഹാരം കഴിക്കുന്നു. ഇതാണ് ഗീത പറയുന്നതെല്ലാം നുണയാണെന്ന് ജനങ്ങൾ പറയുന്നത്.

എന്താണ്‌ ചതുർവിധത്തിലുള്ള അന്നം?
ഗന്ധരൂപവും, രസരൂപവും, തേജോരൂപവും, സ്പർശരൂപവും എന്നു ചിലർ എണ്ണുന്നു. ചവച്ചുതിന്നാവുന്നത്‌ (ചർവ്യം) കടിച്ചുതിന്നാവുന്നത്‌ (ഖാദ്യം) കുടിക്കാവുന്നത്‌ (പേയം) നക്കിത്തിന്നാവുന്നത്‌ (ലേഹ്യം) എന്നു വേ‍റെ ചിലർ പയുന്നു. ശരീരത്തെ പോഷിപ്പിക്കുന്നത്‌, പ്രാണനെ പോഷിപ്പിക്കുന്നത്‌, മനസ്സിനെ പോഷിപ്പിക്കുന്നത്‌, വിജ്ഞാനത്തെ പോഷിപ്പിക്കുന്നത്‌ എന്നും ചതുർവിധമായ അന്നത്തെപ്പറ്റി പറയുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന ചോദിതമായ ആവശ്യം (demand ) എന്നതിനെയാണ്‌ വൈശ്വാനരന്റെ വിശപ്പായി പറയുന്നത്‌. അതിന്റെ നിവേറ്റലാണ്‌ (supply ) ചതുർവിധമായ അന്നത്തിൽ കൊടുത്തിരിക്കുന്നത്‌. ചതുർയുഗങ്ങളിൽക്കൂടി സംഭവിക്കുന്ന പ്രഭവപ്രലയനം എടുത്തുനോക്കിയാൽ ചാക്രികമായിട്ടാണ്‌ അത്‌ സംഭവിക്കുന്നത്‌. ഇതു വലിയ ഒരു രചനാരഹസ്യമാണ്‌. മനുഷ്യാദ്ധ്വാനത്തിലൂടെ അവൻ ഉൽപാദകനായി ഉപഭോഗവസ്തുക്കളെ ഉണ്ടാക്കുന്നു. ഭോക്താവായി, ഉൽപന്നമായതിനെയെല്ലാം അനുഭവിക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും
.
സ്രഷ്ടാവിലും സൃഷ്ടിയിലും സൃഷ്ടിജാലങ്ങളിലും ഒരേ തത്ത്വംതന്നെ എപ്രകാരം സങ്കീർണ്ണമായിരിക്കുന്നു എന്നതാണ്‌ ഗുരുദേവനും സമർത്ഥിക്കുന്നത്‌.

ആദ്യമൊന്നും ജീവരൂപങ്ങൾക്ക് കണ്ണോ, നമുക്കുള്ളതുപോലെ സങ്കീർണ്ണമായ മസ്തിഷ്കമോ ഉണ്ടായിരുന്നില്ല. ഒരു ബാക്റ്റീരിയയോ അമീബയോ പോഷണം നൽകുന്ന ഏതിന്റെയെങ്കിലും മുകളിൽക്കൂടി നിരങ്ങിപ്പോയാൽ മതി വിശപ്പു തീരും. മനുഷ്യനു വിശന്നാൽ എന്തു ചെയ്യും. വിശക്കുമ്പോൾ ഒരു നല്ല കവിതയെഴുതി വായിച്ചാലോ, ഒരു പാട്ടു കേട്ടാലോ, ചിത്രം വരച്ചാലോ പോര. ചോറോ, പഴമോ, കിഴങ്ങോ, മുട്ടയോ, മത്സ്യമോ, മാംസമോ എന്തെങ്കിലും ചൈതന്ന്യമുള്ളതിനെത്തന്നെ കൊടുത്താലേ വിശപ്പെന്ന അഗ്നി അടങ്ങുകയുള്ളൂ. വിശപ്പിന് പ്രജാരൂപത്തിലുള്ള ജീവരൂപങ്ങൾ തന്നെ ആഹാരമായിട്ടു വേണം. വിശപ്പു മാറ്റുവാൻ കോഴിക്ക് പുഴുവിനെ, കുറുക്കനു കോഴിയെ, രക്തം കൊതിച്ചു നടക്കുന്ന കൊതുകിനു മനുഷ്യനെ - എന്നിങ്ങനെ ഏർപ്പാടു ചെയ്തു വെച്ചിരിക്കുന്ന ആ ശക്തിവിശേഷത്തെ ‘പ്രജാപതി‘ എന്ന് ഉപനിഷദ്‌ഋഷി പേരിട്ടു. നിറവേറലിനേക്കാൾ വിശപ്പ് മുറുകി വന്നപ്പോൾ അന്വേഷണത്തിന്റെ ആധിക്യം കൂടി. ഗുണമുള്ളതും വിഷമുള്ളതും, പ്രിയമായതും ഹിതമായതും തിരിച്ചറിയുക എന്നത് മുഖ്യ പരിപാടിയായി. ഏതു രസങ്ങളുടെ പിന്നാലെ പോയാൽ അത് വ്യക്തിയുടെ ആകെ നന്മക്ക് ഉതകുന്നതാകും അല്ലെങ്കിൽ നാശകരമാകും എന്നുള്ള അന്വേഷണം ജീവിതത്തിന് മൂല്യമുണ്ടാക്കി.

ഇന്ദ്രിയങ്ങളുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്ന ഈ ഭൌതിക പ്രപഞ്ചത്തിൽ ഓരോ വിഷയവും നമ്മുടെ മുൻപിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടു നിൽക്കുന്നു. അവയൊക്കെ ‘വിതർക്കങ്ങൾ‘ എന്നു പറയുന്നു. ബോധത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് ഇതൊക്കെ തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണ് കണ്ണ് കൂടുതൽ തുറന്നു നോക്കി പരിശോധിക്കുന്നത്. കാതു കൂർപ്പിച്ചു കേൾക്കുന്നത്. ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ തേടുന്നത്. പിന്നെയും പിന്നെയും തൊട്ടുനോക്കുന്നത്. ചിലപ്പോൾ തൊട്ടാൽ പോര. ഒന്നു തടവണം. അതുകൊണ്ടും മതിയാവുന്നില്ല. കെട്ടിപ്പിടിക്കണം. കൊതിയടങ്ങുന്നില്ല. ഒന്ന് ഉമ്മവയ്ക്കണം. അത്രയും ആയാൽ വൈശ്വാനരന്റെ വിശപ്പടക്കേണ്ടുന്നതിനായ് അടുത്ത പ്രജയുടെ ഉത്പാദനത്തിനുള്ള സമയമായി. പിന്നെ സുരതമായി. സുരതത്തിന്റെ അന്തിമദശയിൽ പുരുഷന്റെ ശുക്ലം സ്രവിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? വിശപ്പാളികളായ ലക്ഷക്കണക്കിന് ബീജങ്ങൾ സ്ത്രീയിലെ അണ്ഡത്തെ തേടി ഓടുകയാണ്. വിശക്കുന്നവർക്ക് മുഴുവൻ ആഹാരം പ്രകൃതി കരുതി വച്ചിട്ടില്ല. പലരെയും വിളിക്കുന്നു. എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്നതോ വളരെ കുറച്ചുമാത്രം. അങ്ങനെ ഗർഭപാത്രത്തിലെ അണ്ഡത്തിലേയ്ക്ക് പ്രവേശിക്കുവാനോടുന്ന അനേക ലക്ഷങ്ങളിൽ ഒരുവനുമാത്രം വാതിൽ തുറന്നു കിട്ടുന്നു. ഇണകളുടെ ഈ മൈഥുനവേളയിൽ സ്ത്രീപുരുഷന്മാർ എല്ലാ അഹന്തയും ശരീരബോധവും മറന്ന് സ്ത്രീയിൽ പുരുഷനും, പുരുഷനിൽ സ്ത്രീയും നിറഞ്ഞിരിക്കുന്നു. അങ്ങനെ ഗർഭത്തിൽ ബീജാധാനം ലഭിച്ച അണ്ഡം വിശപ്പ് മാറിയതുപോലെ പ്രശാന്തമായി കുറച്ചു നേരത്തേയ്ക്ക് സുഷുപ്തിയിൽ ലയിക്കുന്നു. ഇവിടെയാണ് യോഗി അതായത് ‘നോർമൽ പേഴ്സൺ’ അവന്റെ ഐഹികമായ ഏറ്റവും വലിയ സുഖവും സമാധാനവും കണ്ടെത്തുന്നത്. തൽക്കാലം നമുക്ക് അതിനെ വിതർക്കത്തിൽ നിന്നും ഉണ്ടാകുന്ന സമാധി എന്ന പേരിൽ ‘സവിതർക്കസമാധി’ എന്നു വിളിക്കാം.

ചുരിക്കിപ്പറഞ്ഞാൽ സകലതിലും നിറഞ്ഞു നിൽക്കുന്നതായിട്ടുള്ള ഒരു വിശപ്പുണ്ട്. ആ വിശപ്പാണ് വൈശ്വാനരൻ. ബൃഹദാരണ്യകോപനിഷത്തിൽ തുറന്ന വായോടു കൂടിയ വൈശ്വാനരൻ എന്ന അഗ്നിയെ ജീവന്റെ മുന്നോടിയായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഛാന്ദോഗ്യോപനിഷത്തിലും വൈശ്വാനരാത്മാവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

[അവലംബം : ഭവവദ്‌ഗീത, ഗുരുദേവകൃതികൾ, ഉപനിഷദ് വ്യാഖ്യാനം, യതിയുടെ ലേഖനം.]


Friday, February 13, 2009

മതത്തിന്റെ യുക്തി; യുക്തിയുടെ മതം:

(കേരള യുക്തിവാദി സംഘം പ്രസിഡന്റ്‌ യു.കലാനാഥനും കൊളത്തൂർ അദ്വൈതാശ്രമം ആചാര്യൻ സ്വാമി ചിദാനന്ദപുരിയും കൂടി നടന്ന ഒരു ചർച്ചയുടെ പ്രസക്ത ഭാഗം. "പിറവി” മാസികയിൽ - ഡിസമ്പർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. )

ഇതിലെ പോയാൽ ‘വഴികാട്ടി’ യിലെ (മതത്തിന്റെ യുക്തി; യുക്തിയുടെ മതം:)പോസ്റ്റ് വായിക്കാം.

Monday, February 9, 2009

‘ആമേൻ’

ഞാൻ കേട്ടതും വായിച്ചതുമായ ‘ആമേൻ’ എന്ന പദത്തിനെക്കുറിച്ച് ഒരു വിവരണം ആയിരുന്നു ഇതിനു മുൻപിലത്തെ പോസ്റ്റ്. അതിലെ വിവരണങ്ങളുടെ ആധികാരികതയെക്കുറിച്ച് ഒന്നു വിശദീകരിക്കാൻ വേണ്ടിയാണ് ഇതെഴുതുന്നത്.നമ്മൾ എന്തു വായിക്കുന്നുവോ അത് മനസ്സിലാക്കുന്നത് ഓരോരുത്തരുടെയും ഭാഷാപരിജ്ഞാനവും ചിന്താധാരയും അനുസരിച്ചായിരിക്കും.

ഞാൻ വടക്കെ കിണറ്റിലെ വെള്ളം മാത്രമല്ല കുടിക്കാറുള്ളത്‌. അറബിക്കടലിലെയും, പുഴയിലെയും, ചതുപ്പിലെയും ഓടയിലെയുംവെള്ളം രുചിച്ചു നോക്കും. ഏതു ചളിയിൽ നിന്നാണ് ചെന്താമരയുടെ സുഗന്ധം പരക്കുന്നത് എന്നന്വേഷിക്കും. ഉപയോഗശൂന്യമായി അഴുക്കു നിറഞ്ഞു കിടക്കുന്ന കിണറ്റിലെ വെള്ളം, അത് എന്റെ അച്ഛൻ കുഴിച്ചതാണെന്നും പറഞ്ഞ് കോരിക്കുടിക്കണം എന്ന നിർബ്ബന്ധം എന്റെ ശീലങ്ങളിലോ ആചാരങ്ങളിലോ ഇല്ല.

‘തഥാസ്തു’ എഴുതാനായി താഴെ കൊടുത്തിരിക്കുന്നതെല്ലാം സഹായകമായിട്ടുണ്ട്.
* Semantic - ശബ്ദാർത്ഥങ്ങളുടെ ഭാഷാശാസ്ത്രീയ പഠനം.
* Synonyms - സമാനാ‍ർത്ഥക പദം.
* Etymology - പദങ്ങളുടെ വ്യുല്പത്തിയെയും ചരിത്രത്തെയും പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം. (നിരുക്തം)
* ഭഗവദ് ഗീത - പ്രധാനമായും യതിയുടെ വ്യാഖ്യാനം.
* ക്രൈസ്തവ വിശ്വാസികളായ സുഹൃത്തുക്കൾ.
* വിളക്കിലെ ‘ആമീൻ’ (പോസ്റ്റ്)
* സി.കെ. യുടെ (മരിക്കുന്ന ദൈവങ്ങൾ ഭരിക്കുന്ന അർദ്ധദൈവങ്ങൾ) ലെ പോസ്റ്റുകൾ.

മുകളിൽ കാണിച്ചിരിക്കുന്ന വിക്കി ലിങ്കുകളിൽ നോക്കിയാൽ വാക്കുകളുടെ കാലദേശഭാഷാ വ്യത്യാസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
ലോകത്തിലെ ഏതൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തുന്ന പ്രക്രിയയിൽ വാക്കിന്റെ അർത്ഥവും രൂപവും മാറാതെനിലനിൽക്കുന്ന ഒരേ ഒരു വാക്ക്‌ ‘ആമേൻ’ ആണെന്ന് ഒരു ക്വിസ്സ് മത്സരത്തിൽ കേട്ടിരുന്നു. ഈജിപ്തിൽ പ്രചാരത്തിലിരുന്ന ‘ഹിബ്രു’ ഭാഷയിൽ ആണ് ‘ആമേൻ’ എന്ന പദം ഉത്ഭവിച്ചത് എന്നാണ് ചരിത്രം പറയുന്നത്. അത് പല ഭാഷകളിലേയ്ക്കും തർജ്ജമ ചെയ്തു പ്രയോഗിക്കുമ്പോഴും, അതിന്റെ അർത്ഥത്തിനും ഉപയോഗിക്കുന്ന സാഹചര്യത്തിനും മാറ്റമുണ്ടായിരുന്നില്ല. ഇപ്പോഴുള്ള അവസാനത്തെ സെമിറ്റിക് മതമായ ഇസ്ലാമിലേയ്ക്ക് വന്നപ്പോഴും ‘ആമീൻ’ ഉപയോഗിക്കുന്ന സ്ഥലവും സന്ദർഭവും മാറ്റമില്ലാതെത്തന്നെ നിലനിൽക്കുന്നു. പക്ഷെ, അവിടെ പുരോഹിതനോട് സമ്മതം പറയുന്നതിനുപകരം (ആദ്യകാലത്ത് ഇസ്ലാം പുരോഹിതമതമല്ലായിരുന്നു) നേരിട്ട്‌ അള്ളാഹുവിനോട് ആവശ്യപ്പെടുകയാണ് എന്നുള്ള ഒരു വ്യത്യാസം മാത്രമെയുള്ളൂ. ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ ദൈവം ഇറങ്ങിവന്ന്‌ പറയുകയൊന്നും വേണ്ട. വിക്കി തന്നെ ധാരാളം.

മതത്തിലെ ദർശനങ്ങൾ അവ്യക്തമോ മലിനമോ ആയി തുടങ്ങുമ്പോൾ ആചാരങ്ങൾ തലക്കനമുള്ളതായിത്തീരുന്നു. ഒഴുക്കില്ലാതെ കെട്ടി നിൽക്കുന്ന വെള്ളം കൃമികീടങ്ങളെ വളർത്തിയെടുക്കുന്ന പൊട്ടക്കുളമായിത്തീരുന്നതുപോലെ മതങ്ങളും കാ‍ലാന്തരത്തിൽ ഗുണത്തിനു പകരം ദോഷമുള്ളതായി പരിണമിക്കുന്നു. വേദങ്ങളിൽ മനുഷ്യദ്രോഹപരമായിട്ടുള്ള വല്ല നിർദ്ദേശവും കാണുകയാണെങ്കിൽ സംശയരഹിതമായിത്തന്നെ അതിനെ ത്യജിക്കേണ്ടതാണ്. ഈ വസ്തുത സോദാഹരണം ‘വേദാധികാര നിരൂപണ‘ ത്തിൽ ചട്ടമ്പിസ്വാമികൾ അതിശക്തമായ ഭാഷയിൽ പറഞ്ഞിട്ടുണ്ട്. ശബ്ബത്തിനു വേണ്ടിയല്ല മനുഷ്യൻ, മനുഷ്യനു വേണ്ടിയാണ് ശബ്ബത്ത് എന്ന്‌ യേശുക്രിസ്തു അരുളിചെയ്തിരിക്കുന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.
ഓരോ ഭാഷയിലും ഉള്ള വാക്കുകൾ നാം പഠിക്കുമ്പോൾ, ശബ്ദാക്ഷരങ്ങളെ വച്ചുകൊണ്ടാണ് സർവ്വവും സംരചിച്ചിട്ടുള്ളത് എന്നുമനസ്സിലാകും. ചില വാക്കുകളുടെ അർത്ഥപരിണാമങ്ങളും കാലദേശ വ്യത്യാസങ്ങളും ഒന്നു പരിചയപ്പെടാം.

സൃഷ്ടി, ക്രിയ എന്ന വാക്കിനോടു ബന്ധപ്പെട്ടതാണ്. സംസ്കൃതത്തിലെ ക്രിയയും, ലത്തീൻ ഭാഷയിലെ (creon) ക്രിയോൺ എന്ന വാക്കും അന്യോന്യം ബന്ധമുള്ളതാണ്. ക്രിയയോടു ബന്ധപ്പെട്ടതാണ് കർമ്മവും, ക്രമവും.

സംസ്കൃതത്തിലെ ‘ഹുത’ ശബ്ദവും ഇംഗ്ലീഷിലെ 'God' എന്നു പറയുന്ന ഈശ്വര നാമവും തമ്മിൽ സാമ്യം തോന്നുന്നില്ലേ.

‘ലിംഗ’ ശബ്ദത്തിൽ നിന്നുമാണ് ‘language' എന്ന വാക്കുണ്ടായിട്ടുള്ളത്‌ എന്നും കേട്ടിട്ടുണ്ട്.

ഇതുപോലെ കലാന്തരത്തിൽ വാക്കുകളുടെ അർത്ഥങ്ങൾക്കും മാറ്റം വരുന്നുണ്ട്. പൌരാണിക സംസ്കൃത ഗ്രന്ഥങ്ങളിലെ ചില വാക്കുകളുടെ അർത്ഥങ്ങൾക്കും പരിണാമം സംഭവിച്ചിട്ടുണ്ട്. അതുവെച്ചാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ദുർവ്യാഖ്യാനങ്ങൾക്ക് ആധികാരികത കൊടുക്കുന്നത്‌.
നമുക്ക് ഇപ്പോൾ പരിചയമുള്ള ഒരു വാക്ക് പരിശോധിക്കാം.

‘ചെത്ത്’ എന്ന വാക്ക് എല്ലാവർക്കും പരിചയം കാണും. - ചെത്ത്, കള്ളുചെത്തുക, പുല്ലുചെത്തുക തുടങ്ങിയ പ്രയോഗങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് “ചെത്ത്” എന്നു പറയുമ്പോൾ, സൂപ്പർ, സൌന്ദര്യമുള്ളത് എന്നെല്ലാം ആണ് അർത്ഥം തോന്നിപ്പിക്കുന്നത്‌.

Saturday, January 31, 2009

“തഥാസ്തു”

“ആമേൻ“

“so be it“

“തഥാസ്തു“

“അങ്ങിനെയായിരിക്കട്ടെ”

“ഓം“

“ഉം“

“അങ്ങനത്തന്നെ“

ഈ പറഞ്ഞതെല്ലാം ഒരേ അർത്ഥം തന്നെ.


“നാഥാ നീ ഇത്‌ സ്വീകരിക്കേണമേ“ (എന്ന് ഇവിടെയും വായിച്ചു.)


“വിളക്കിലെ“ ‘ആമീൻ‘ എന്ന പോസ്റ്റിൽ അവസാനം എഴുതിയിട്ടുള്ളത്‌ ഇങ്ങനെയാണ്.

[“ആമീനിന്റെ വിഷയത്തിൽ ജൂതന്മാർ നിങ്ങളോട്‌ അസൂയ ഉള്ളത്പോലെ മറ്റൊന്നിലും അവർ നിങ്ങളോട്‌ അസൂയ വെക്കുന്നില്ല അതിനാൽ നിങ്ങൾ ആമീൻ വർദ്ധിപ്പിക്കുക(ഇബ്നു മാജ:). കൂട്ട്‌ പ്രാർത്ഥനയുടെ പ്രസക്തിയാണിത്‌ വിളിച്ചോതുന്നത്‌. കൂട്ട്‌ പ്രാർത്ഥനക്ക്‌ തടസം നിൽക്കുന്നവർ അറിഞ്ഞോ അറിയാതെ ജൂതന്മാരെ സന്തോഷിപ്പിക്കുകയാണെന്ന് തിരിച്ചറിയുമല്ലോ“]

മുസ്ലീംങ്ങൾ “ആമീൻ” എന്നു പറയുന്നതിന് ജൂതന്മാർക്ക് അസൂയയുണ്ടോ?


ആമീൻ അന്വേഷിച്ചൊരു യാത്ര.


യഹൂദരും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പ്രാർത്ഥനയുടെ അവസാനം ആമീൻ / ആമേൻ എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്‌.

സെമിറ്റിക്‌ മതങ്ങളുടെ ആദിവേദമായ പഴയ നിയമത്തിലെ ദൈവത്തിന്, പേരുപോലും നൽകുവാൻ കഴിയുകില്ല എന്നു മനസ്സിലാക്കിയിട്ടും ദൈവത്തെ ധ്വനിമയമായി വരുന്ന ശബ്ദത്തോട് സദൃശനാക്കി. അങ്ങനെ മനുഷ്യമനസ്സിനു സത്യം വെളിപ്പെടുത്തിക്കൊടുക്കുന്ന ഉപാധിയായി ദൈവത്തിന്റെ വാക്കിനെ കണ്ടു. ക്രിസ്ത്യാനികൾ ആ വാക്കിന് തങ്ങളോടൊപ്പം ജീവിക്കുന്ന ഒരു സ്നേഹസമ്പന്നനും കാരുണ്യമൂർത്തിയും സത്യധർമ്മനുമായ മനുഷ്യന്റെ രൂപം നൽകി. ആ സങ്കല്പത്തിൽ അവരുടെ രക്ഷകനെ നിത്യ വർത്തമാനത്തിലെ ഈശ്വരീയ സാന്നിദ്ധ്യമാക്കി. ഇസ്ലാമിൽ ദൈവത്തെ അനുപമേയനെന്നു സങ്കല്പിച്ച്‌ ‘ലാ ഇലാഹ്‌ ഇല്ലല്ല’ എന്ന് ഉൽഘോഷണം ചെയ്തെങ്കിലും ഈശ്വരൻ മനുഷ്യഹൃദയത്തിന്റെ മിടിപ്പിനേക്കാളും അധികം അവനോടു ചേർന്നിരിക്കുന്ന സത്യമാണെന്ന്‌ ആനുഭൂതികമായി പറയുന്നു.



ദൈവത്തിന്റെ പേരു പറയാൻ വയ്യാത്തതുകൊണ്ട്, യഹൂദന്മാർ നാലു വാക്കുകളുടെ ആദ്യത്തെ അക്ഷരങ്ങളെടുത്ത്‌ YHVH എന്നൊരു വാക്കുണ്ടാക്കി. എന്നാലും ആരും ‘യഹോവ’ എന്നു പറഞ്ഞുകൂടാ. അത്‌ ദൈവനിന്ദയാണ്.

ദൈവം തന്റെ പേരിലെ നാലക്ഷരം കൊണ്ടാണ് ലോകത്തെ മുഴുവൻ സൃഷ്ടിച്ചത്‌ എന്ന്‌ യഹൂദന്മാർ പറയുന്നു. അതായത്, ‘YHVH' , ‘ആമേൻ’ , ‘അ‌ഉ‌മം’ , ‘അൽ-ലാഹ്‌‘ , ‘യഹ്‌വ-ഹ്‌‘ ഇതെല്ലാം നാലു മാത്രകൾ കൊണ്ടുണ്ടാക്കിയിട്ടുള്ള വാക്കുകളാണ്.


ദൈവം അക്ഷരത്തിനും അതീതനാണെന്ന്‌ എല്ലാ മതങ്ങളും സങ്കല്പിക്കുന്നു. പരമമായിട്ടുള്ളതിനെ ആദ്യകാലം മുതലേ മനുഷ്യൻ ഉച്ചരിക്കാൻപോലും ഭയപ്പെട്ടിരുന്നു. ഈശ്വരൻ വാക്കുകൊണ്ടു പഠിപ്പിക്കുന്നു എന്ന ആശയം വരുന്നതിനുമുമ്പേ അവന്റെ ഭാഷ മൌനമാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു.



മൂന്നു കാലത്തിലും ഉണ്ടായിരിക്കുന്നതെല്ലാം ഓങ്കാരത്തിൽനിന്നും വന്നിട്ടുള്ളതാണ് എന്ന്‌ ഉപനിഷത്തുക്കൾ (മാണ്ഡൂക്യം, ചാന്ദോഗ്യം) പറയുന്നു. ഓങ്കാരത്തിനും ഒരു ജന്മമുണ്ട്‌. ‘ഓം‘ മൌനത്തിൽനിന്നും ആവിർഭവിച്ചു മൌനത്തിൽ തിരോഭവിക്കുന്നു (ഐതരേയം).

ചാന്ദോഗ്യോപനിഷത്തിൽ ‘ഓം’കാരത്തെ അനുജ്ഞാവാക്യം എന്നാണ് പറയുന്നത്‌. (അനുജ്ഞാനം = അനുവാദം, കല്പന). യഹൂദൻ ‘ആമേൻ’ എന്നു പറയുമ്പോൾ ‘അങ്ങനെയായിരിക്കട്ടെ’ എന്നു സമ്മതിക്കുകയാണ്. സംസ്കൃതത്തിൽ ‘ഓം’ എന്നു പറയുമ്പോഴും ‘ശരി’ ഞാൻ സമ്മതിക്കുന്നു എന്നർത്ഥം. മലയാളത്തിലും സംഭാഷണം ശ്രദ്ധിക്കുന്നയാൾ ‘ഉം - ഉം’ എന്നു മൂളി സമ്മതിക്കുന്നു. എന്തിനു പറയുന്നു പഴയ കാലത്ത്‌ നീണ്ട മുദ്രാവാക്യം വിളിക്കുമ്പോൾ ‘അങ്ങനത്തന്നെ’ എന്നല്ലെ കോറസ്സ് ഏറ്റുപറഞ്ഞിരുന്നത്‌.


ഈജിപ്റ്റുകാർ പേരു കൊടുക്കാൻ വയ്യാത്തതായ പരമ പുരുഷനെ പേരുചൊല്ലി വിളിക്കുന്നതിനു പകരം മുഖ്യ പുരോഹിതൻ ദൈവത്തിന്റെ അടയാളം കാണിക്കുമ്പോൾ ‘ആമേൻ’ എന്നു മാത്രം പറഞ്ഞിരുന്നു. അവർ പിന്നീട്‌ ഉഷസ്സിൽ ലോകത്തെ വെളിവാക്കിത്തരുന്ന ദൈവത്തെ ‘അൽ റാ ആമേൻ’ എന്നു വിളിച്ചു. ആമേൻ എന്നു പറഞ്ഞാൽ അറിയപ്പെടാത്തത്‌ എന്നാണ് അവിടെ അർത്ഥം സൂചിപ്പിക്കുന്നത്. അത്‌ ബുദ്ധമതത്തിലെ ശൂന്യത എന്നു സങ്കല്പിക്കുന്നതിനോട് സമമാണ്. എന്നാൽ എബ്രായ ഭാഷയിൽ വന്നപ്പോഴേയ്ക്കും ‘ആമേൻ’ പരമാർത്ഥത്തിനു തുല്യമായി. സുനിശ്ചിതമായത്‌, വിശ്വസനീയമായത്‌ എന്ന അർത്ഥമായി. പൌരോഹിത്യത്തിൽ ഈ വാക്കിനു പ്രാധാന്യം വന്നപ്പോൾ മുഖ്യ പുരോഹിതനോടു വിശ്വാസികൾ സമ്മതം മൂളുന്നതിനു “ആമേൻ” എന്നു പറഞ്ഞു തുടങ്ങി.

‘ആമീന്റെ’ കാര്യത്തിൽ യഹൂദരെ പാരമ്പര്യ വൈരികളാക്കാൻ ഇതിൽ കൂടുതൽ ഒന്നും കണ്ടെത്താനായില്ല. എന്തെങ്കിലും കൂടുതൽ അറിയുന്നവർ ഇവിടെ പങ്കുവെയ്ക്കുമല്ലോ.

Thursday, December 4, 2008

ബലി

ബലി എന്നു കേൾക്കുമ്പോൾ എന്താണ് നമ്മുടെ മനസ്സിൽ വരുന്ന ബിംബം.

ചെറുപ്പം മുതൽ ഞാൻ കേട്ടിരുന്ന ബലിയുടെയും ബലിയുമായി ബന്ധപ്പെട്ട പദങ്ങളുടെയും യാഥാർഥ്യം മനസ്സിലാക്കിയത് ഒന്ന്‌ വിലയിരുത്തുകയാണ് ഇവിടെ.



ബലി - മഹാബലി - ബലിദാനം - ദിവ്യബലി - ഭൂതബലി - ജന്തുബലി - തുടങ്ങിയവ നമ്മുടെ മനസ്സിൽ എന്തെല്ലാം അബദ്ധധാരണകൾ വളർത്തിയെടുത്തിട്ടുണ്ട്. ഞാൻ മനസ്സിലാക്കിയ ചില വിശദീകരണങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നു.

ബലിദാനം എന്നു പറയുന്നത്‌ സമർപ്പണമാണ്. നമ്മുടെ കടമകൾ ചെയ്യാനായി നമ്മളെ തന്നെ സമർപ്പിക്കുക. കൊന്നുകളയുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ കടമകൾ നിറവേറ്റാനുള്ള സമയം ഉണ്ടാവുകയില്ല. നമുക്ക്‌ എന്തെല്ലാം കടമകളുണ്ട്‌, ആരോടെല്ലാം ഉണ്ട് എന്നു നോക്കാം.

നമ്മൾ കഴിക്കുന്ന ആഹാരം നമ്മുടെ മുമ്പിൽ വരുന്നതിന് അനേകം സഹായം വേണ്ടി വരുന്നുണ്ട്‌. കൃഷിക്കാ‍രൻ വിതയ്ക്കുന്ന വിത്തുകളും ഫലങ്ങളും വളർന്നു പുഷ്പിച്ച്‌ കായ്ച്ച്‌ ആഹാരമായിത്തീരുന്നതിന് സുര്യൻ ദിവസവും സൌരോർജ്ജം ഭൂമിയിലേയ്ക്കയക്കണം. കടലിൽ കിടക്കുന്ന വെള്ളം ആവിയായി, മേഘമായി, ആ മഴമേഘങ്ങളെ കാറ്റ്‌ കർഷകന്റെ ഭൂമിയിൽ കൊണ്ടുവന്നു മഴപെയ്യിക്കണം. വെള്ളം വീണ് ഭൂമിയിലെ രസങ്ങളും ധാതുക്കളും എല്ലാം ചെടിയുടെ വേരിൽ പ്രവേശിക്കവണ്ണം പാകമായി വരണം. വൃക്ഷലതാതികൾ ഋതുകാലത്ത്‌ പൂവിടണം, ശരത്കാലമാകുമ്പോഴേയ്ക്കും ഫലമൂലാദികൾ തരണം. കൃഷിചെയ്യാൻ കർഷകർ ഉണ്ടാവണം. യഥാസമയത്ത് വിളവെടുത്ത് കളപ്പുരയിലെത്തിക്കണം. വീണ്ടും വാഹനങ്ങളിൽ കയറ്റി വിദൂരത്തുള്ള വിപണികളിൽ എത്തിക്കണം. ആഹാരസമ്പാദനത്തിനുവേണ്ടി വീട്ടിലെ അംഗങ്ങൾ പണം സമ്പാദിച്ച്‌ ആഹാരസാധനങ്ങൾ അടുക്കളയിലെത്തിച്ചു കൊടുക്കണം. അത്‌ അത്യന്തം സ്നേഹത്തോടെ, കരുതലോടെ പ്രിയപ്പെട്ടവർ പാകം ചെയ്തു വിളമ്പിത്തരണം. അങ്ങനെ ഒരുപിടി അന്നം നാം കയ്യിലെടുക്കുമ്പോൾ അത്‌ എവിടെ നിന്നു വന്നു എന്നു ചോദിച്ചാൽ, ഒട്ടനേകം പേരുടെ പ്രയത്നഫലമായാണ് ആഹാരം നമ്മുടെ ഉള്ളിൽ എത്തുന്നത്‌ എന്നു നമുക്കു മനസ്സിലാകും. എല്ലാവരിൽ നിന്നും നാം ഇങ്ങോട്ട് സ്വീകരിക്കുകയായിരുന്നു. ഇനി അതിന്റെ പ്രതിഫലമായി, പോഷണം ലഭിച്ച്‌ ബലമുണ്ടായ നാം ലോകത്തിനു തിരിച്ച്‌ നമ്മുടെ ശക്തിയെ അങ്ങോട്ട്‌ സംഭാവന ചെയ്യണം. അപ്രകാരം ഒരു ഭാവനയുണ്ടാകുമ്പോഴാണ്‌ ഒരാൾ തന്നെ ലോകത്തിനായി ‘ബലിദാനം’ ചെയ്യാമെന്ന്‌ വിചാ‍രിക്കുന്നത്‌. കൊന്നുകളയുക എന്നല്ല ഇതിന് അർത്ഥം. ബന്ധപ്പെട്ടവരെയെല്ലാം തിരികെ ഓർക്കാൻ കഴിയുക, ഓർമ്മയിൽ വന്നവരോടെല്ലാമുള്ള കടപ്പാട്‌ കൃത്യമായി അറിയാൻ കഴിയുക. ഇതിന്റെ നിറവേറ്റലിനുവേണ്ടി തന്നെ ഉത്തരവാദിയാക്കുക. ഇപ്രകാരമുള്ള ഉത്തരവാദിത്വത്തോടെ, ഞാനിതു നിറവേറ്റേണ്ടവനാണ്, ഞാനേറ്റവും സ്നേഹിക്കുന്ന ഈ ജനങ്ങളോട്‌ എനിയ്ക്ക് വിധേയത്വമുണ്ട്‌ എന്ന്‌ ദൃഢമായി വിശ്വസിച്ചുകൊണ്ട്, ആ വിധേയത്വത്തിന്റെ നിറവേറലിനുവേണ്ടി രാത്രിയും പകലും ഊണിലും ഉറക്കത്തിലും തന്നെ തന്റെ സ്നേഹമൂർത്തിക്കായി അർപ്പണം ചെയ്യുവാൻ തീരുമാനിക്കുമ്പോൾ മനസ്സിനൊരു ചാഞ്ചല്യവും ഉണ്ടാകരുത്‌. പകുതി അർപ്പണബുദ്ധിയോടു‌കൂടിയല്ല തന്നെ തന്റെ സ്നേഹത്തിന്റെ അടയാളമാക്കുവാൻ തീരുമാനിക്കുന്നത്‌.

‘ബലി’ - ഹൈന്ദവ ആചാരങ്ങളിൽ ദേവന്മാരെയും പിതൃക്കളെയും ഉദ്ദേശിച്ച്‌ യാഗസമയത്ത്‌ ചെയ്യുന്ന ഉപഹാരമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്‌. ദേവന്മാർക്ക്‌ കുരുതി നൽകൽ എന്നു പറയുന്നത് “ഭൂതബലി” യാണ്.

‘മഹാബലി’ - മഹാബലി ബലിയർപ്പിച്ചത്‌ അഹങ്കാരത്തിനെയാണ്. അഹങ്കാരത്തിൽ നിന്നും അഹംബോധത്തിലേയ്ക്കുണരാനുള്ള സമർപ്പണം.

‘ദിവ്യബലി’ - ദിവ്യബലി എന്ന ക്രിസ്തീയ ആചാരവും, യേശു സ്വന്തം ശരീരവും രക്തവും ശിഷ്യന്മാർക്ക് പങ്കുവെച്ചതാണെന്നു മനസ്സിലാക്കിയാൽ അബദ്ധമാകും. തന്റെ ജീവിതവും പ്രയത്നവും ശിഷ്യന്മാരിലൂടെ ജനങ്ങൾക്കായി സമർപ്പിക്കുകയാണ്‌ അദ്ദേഹവും ചെയ്തത്.

ഞാൻ വിശ്വസിക്കുന്ന ഈശ്വരചൈതന്യം അഹിംസാ വാദിയാണ്. വിചാരംകൊണ്ടോ, വാക്കുകൊണ്ടോ, കർമ്മം കൊണ്ടോ വേറൊരു ജീവിക്ക്‌ വേദനയുണ്ടാക്കാതിരിക്കുന്നതാണ് അഹിംസ. സ്രഷ്ടാവ്‌ തന്റെ സൃഷ്ടിയെ കൊന്ന്‌ അതിന്റെ രക്തവും മാംസവും തനിക്കുവേണ്ടി സമർപ്പിക്കാൻ കല്പിക്കുമെന്ന്‌ വിശ്വസിക്കാൻ പ്രയാസമുണ്ട്. എല്ലാ തരം അഴുക്കുകളും നിറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ട ശരീരം ദൈവത്തിന് എന്തിനാണ്. എപ്പോഴും ഈശ്വരനിൽ ശ്രദ്ധയോടെയുള്ള ആത്മസമർപ്പണം ആണ് ദൈവത്തിന് ഹിതകരമായിട്ടുള്ളത് എന്നാണ് എനിയ്ക്ക് തോന്നിയിട്ടുള്ളത്‌. ‘വിവേകചൂഢാമണി’യിൽ, “നമിക്കുന്നവരുടെ ബന്ധുവായിട്ടുള്ള അല്ലയോ ഭഗവൻ, അങ്ങയുടെ ആത്മീയമാകുന്ന കണ്ണുകൊണ്ട്‌ എന്നെ ഉദ്ധരിച്ചാലും“ എന്നാണ് പറയുന്നത്‌.

ഹജ്ജ് കർമ്മത്തിലെ ഒരു പ്രധാന ആചാരമായ ജന്തുബലി ദൈവഹിതമായിട്ടാണ് അനുഷ്ഠിക്കുന്നത് എന്നു പറയുന്നു. ഖുർ‌ആനിൽ ഇതിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോൾ ഈ രണ്ട് ആയത്തുകൾ വായിച്ചു.

(22:36) ബലിയൊട്ടകങ്ങളെ നാം നിങ്ങൾക്ക്‌ അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാക്കിയിരിക്കുന്നു. നിങ്ങൾക്കവയിൽ ഗുണമുണ്ട്‌. അതിനാൽ അവയെ വരിവരിയായി നിർത്തിക്കൊണ്ട്‌ അവയുടെമേൽ നിങ്ങൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട്‌ ബലിയർപ്പിക്കുക. അങ്ങനെ അവ പാർശ്വങ്ങളിൽ വീണു കഴിഞ്ഞാൽ അവയിൽ നിന്നെടുത്ത്‌ നിങ്ങൾ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. നിങ്ങൾ നന്ദി കാണിക്കുവാൻ വേണ്ടി അവയെ നിങ്ങൾക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.

(22:37) അവയുടെ മംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കൽ എത്തുന്നതേയില്ല. എന്നാൽ നിങ്ങളുടെ ധർമ്മനിഷ്ഠയാണ് അവങ്കൽ എത്തുന്നത്‌. അല്ലാഹു നിങ്ങൾക്ക്‌ മാർഗ്ഗദർശനം നൽകിയതിന്റെ പേരിൽ നിങ്ങൾ അവന്റെ മഹത്വം പ്രകീർത്തിക്കേണ്ടതിനായി അപ്രകാരം അവൻ അവയെ നിങ്ങൾക്ക്‌ കീഴ്പ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തർക്ക്‌ നീ സന്തോഷവാർത്ത അറിയിക്കുക.

ആവശ്യമുള്ളവന് ആഹാരം നൽകുന്നതിലെ ധർമ്മനിഷ്ഠയാണ് അല്ലാഹുവിന്‌ പ്രിയങ്കരം എന്നിരിക്കെ, ആവശ്യത്തിൽ കൂടുതൽ ജീവനുകൾ അറുക്കപ്പെടുന്നതിലെ അനൌചിത്യത്തെക്കുറിച്ചെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ.

Wednesday, November 26, 2008

"ഓം” ഹിന്ദു ആയപ്പോൾ



“ഓം“ സത്യവും മിഥ്യയും

അനിൽശ്രീയുടെ ‘സ്വകാര്യങ്ങൾ’ ലെ പോസ്റ്റിൽ ‘ഓം‘ നെക്കുറിച്ച്‌ ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ചില കാര്യങ്ങൾ വിശദീകരിക്കാൻ ഒരു കമന്റുകൊണ്ട് മതിയാവില്ല എന്നതിനാൽ ഇത്രയും (ചുരുക്കി ? ) എഴുതേണ്ടിവന്നു.


ഓംങ്കാരത്തെക്കുറിച്ച് ഞാൻ വായിച്ച ചില ഭാഗങ്ങൾ ഇവിടെ പകർത്തുന്നു.


ഏതു മന്ത്രവും തുടങ്ങുന്നത്‌ ‘ഓം’ എന്ന അനാഹതനാദത്തോടുകൂടിയാണ്. ആദ്യമന്ത്രം എന്നു വിശേഷിപ്പിക്കുന്ന ‘ഗായത്രീ മന്ത്രവും’ ഓം ഭൂഃ, ഓം ഭുവഃ, ഓം സുവഃ, ഓം മഹഃ, ഓം ജനഃ, ഓം തപഃ, ഓം സത്യം എന്നു പറഞ്ഞാണ് തുടങ്ങുന്നത്.



മാണ്ഡൂക്യോപനിഷത്തിലും കഠോപനിഷത്തിലും ബ്രഹ്മത്തെ അക്ഷരമെന്നും പരമമെന്നും ഓംങ്കാരമെന്നും വർണ്ണിച്ചിട്ടുണ്ട്‌.


മാണ്ഡൂക്യോപനിഷത്തിൽ - ആ, ഉ, മ, o - ഇങ്ങനെ നാലു മാത്രകളോടുകൂടിയ പ്രണവത്തിൽ നിന്നും ഈ പ്രപഞ്ചം മുഴുവനും ത്രികാലങ്ങളിലുമുള്ള അതിന്റെ സകല സ്വരൂപങ്ങളും ഉരുത്തിരിഞ്ഞു വന്നു എന്ന്‌ പറഞ്ഞിരിക്കുന്നു.



ആത്മാവിൽ നിന്നും ആദ്യം ആകാശവും, അതിനെത്തുടർന്ന്‌ വായുവും, അഗ്നിയും, ജലവും, പൃഥിവിയും ക്രമപ്രകാരം ഉണ്ടായിവന്നു. ഇവയെ മഹാഭൂതങ്ങൾ എന്നു വിളിക്കുന്നു. ഇവയെല്ലാം ചേർന്നാണ് ബ്രഹ്മം അല്ലെങ്കിൽ വിരാട്‌പുരുഷൻ ആയിരിക്കുന്നത്‌. ഈ പ്രപഞ്ചവും മനുഷ്യ ശരീരവും പഞ്ചഭൂതാത്മകമാണ്.




ഊർജ്ജ തരംഗങ്ങളുടെ മേഖലയാണ് ആ‍കാശം. ആകാശമാകട്ടെ അനന്തമാണ്. എല്ലാം സംഭവിക്കുന്നത്‌ ആകാശത്തിലാകുന്നു. തരംഗത്തിന്റെ ആവൃത്തിതന്നെയാണ് നാദം. ഈ ആവൃത്തിയാൽ എല്ലാം സംരചിതമായി വരുന്നു. ആ സംരചനാ പ്രക്രിയക്ക് ദേവതാരൂപം നൽകിയതാണ് ബ്രഹ്മാവ്‌ എന്ന കല്പന.





ഒരു വൃക്ഷത്തിന്റെ അടുത്തു നിൽക്കുന്ന ലത അതിന്റെ ആത്മരക്ഷയ്ക്ക് മരത്തിൽ ചുറ്റിപ്പടരുവാൻ വിരുത്‌ കാണിക്കുന്നു. മനുഷ്യൻ ശരീരത്തിൽ വ്യക്തിയാണെങ്കിലും മനസ്സിൽ സമഷ്ടി താല്പര്യത്തോടു കൂടിയവനാണ്. അതുകൊണ്ട്‌ ചുറ്റുപാടും തനിക്കിണങ്ങുന്നവരെയൊക്കെ എത്തിപ്പിടിക്കാനും തനിക്കിണങ്ങാത്തവരെ തള്ളിമാറ്റാനും അല്ലെങ്കിൽ ആപത്കാരികളിൽ നിന്ന്‌ ഓടി ഒളിക്കാനും ഔത്സുക്യം കാണിക്കുന്നു. സമഷ്ടിയോട്‌ ചേർന്ന്‌ അവരിലൊന്നായി ജീവിക്കാനുള്ള ത്വര ദൈനംദിന ജീവിതത്തിൽ പ്രകടമാകുന്നത്‌ ആശയവിനിമയത്തിൽ കൂടിയാണ്. അത്‌ അബോധത്തിൽ നിന്ന്‌ ബോധത്തിലേയ്ക്ക് പൊന്തിവന്ന്‌ ആശയമായി പ്രകടമാകുന്നത്‌ സ്വരവ്യഞ്ജനവർണ്ണാദികളുടെ ശക്തിരൂപങ്ങളായിട്ടാണ്.



ശാരീരികമായിത്തന്നെ മസ്തിഷ്കത്തിൽനിന്നും അകന്ന്‌ ദൂരത്തിലും ഇരുളിലുമിരിക്കുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം എന്നിവിടങ്ങളിൽനിന്ന്‌ ഊർജ്ജത്തെ ഉണർത്തി ഹൃദയത്തിൽ കൊണ്ടുവന്നിട്ട്‌, കണ്ഠനാളംവഴി ശബ്ദത്തെ ജനിപ്പിക്കുവാൻ പോകുന്നമാതിരി വായിൽക്കൊണ്ടുവന്ന്‌ ഓഷ്ഠംവഴി പുറത്തേക്കു നിർഗ്ഗമിപ്പിക്കുന്ന പ്രാണപ്രക്രിയയാണ് നാദത്തെ ധ്വനിപ്പിക്കുന്നത്‌.



യാതൊന്നാണോ ഒരുവന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്നത്‌, അതാണ് സ്വരം (സ്വ+രം). നാദം കേവല വിനിമയം എന്നതിൽനിന്ന്‌ ആത്മരതിയിലേക്കു തിരിയുമ്പോൾ സ്വരമായി ഭവിക്കുന്നു.



അനാഹതം, ആഹതം എന്ന്‌ നാദം രണ്ടുവിധം. ‘നദ’ എന്ന ധാതുവിൽനിന്നും ‘നാദഃ’ എന്ന പദം കിട്ടുന്നു. ഇതിന് ധ്വനി എന്ന്‌ അർത്ഥം. ഇതിന്റെ ആദ്യരൂപമായ ഓംകാരത്തെ പ്രണവമെന്നു പറയുന്നു. എങ്ങനെ ബ്രഹ്മത്തിൽ മായ എപ്പോഴും സംയുക്തമായിരിക്കുന്നുവോ അതുപോലെ നാദത്തോട്‌ കലയും എപ്പോഴും സംയുക്തമായിരിക്കുന്നു. പ്രണവത്തിൽ ‘ഒ’ എന്നത്‌ നാദം. അനുസ്വാരം ബിന്ദു. നാദവും ബിന്ദുവും ചേർന്നുണ്ടാകുന്ന ‘ഓം’കാരത്തിൽ കലയെന്നതു സ്വയം വരുന്നു.



നാദത്തെ കേൾക്കാവുന്ന ആവൃത്തികളുടെ (audible frequencies) കണക്കനുസരിച്ച്‌ 22 തരങ്ങളായി തിരിച്ചിരിക്കുന്നു. ഹൃദയത്തിൽനിന്നും ഊർദ്ധ്വമായിപ്പോകുന്ന 2 നാഡികളുടെ പിരിവുകളായി 22 നാഡികളെ പറഞ്ഞുപോരുന്നു. ഈ നാഡികളിൽ പ്രവേശിക്കുന്ന പ്രാണശക്തികളുടെ വ്യത്യാസംകൊണ്ട്‌ 22 തരത്തിലുള്ള ശ്രുതികൾ ഉണ്ടാകുന്നതായി പ്രതിപാദിച്ചിരിക്കുന്നു. ഈ സ്വരങ്ങൾ സപ്തധാതുക്കളോ‌ടും ബന്ധപ്പെട്ടിരിക്കുന്നു.



നാദം എന്ന വാക്കിലെ ‘നാ’ ശബ്ദംകൊണ്ട്‌ പ്രാണനെയും ‘ദ’ ശബ്ദംകൊണ്ട്‌ അഗ്നിയെയും കുറിക്കുന്നു. പ്രാണന്റെയും അഗ്നിയുടെയും സംയോഗം കൊണ്ട്‌ ഉണ്ടാകുന്നതാണ് നാദം. നാദത്തിലെ ഏറ്റവും ചെറിയ ഘടകം ശ്രുതിയാണ്(microtonal units). ശ്രുതി-സ്വര-വർണ്ണാദികളെ വ്യഞ്ജനമാക്കി അതിൽകൂടി ആശയങ്ങളെ അക്ഷരൈക്യംകൊണ്ട്‌ വാക്യരചന നടത്തിയാണ് ആശയവിനിമയം നടത്തുന്നത്‌.




കുഞ്ഞുങ്ങളിൽ നിന്ന്‌ ആദ്യം വരുന്ന ശബ്ദങ്ങൾ ആ, ഇ, ഉ,എ എന്നീ സ്വരങ്ങളാണ്. ശബ്ദത്തിന്റെ ആദ്യബീജമായി ‘അ’കാരത്തെ തിരുക്കുറളിൽ തിരുവള്ളുവർ പുകഴ്ത്തിയിട്ടുണ്ട്‌.



അകരം മുതൽ എഴുത്തെല്ലാ;
ആതിപകവൻ മുതറ്റേഉലക്‌.




(അകാരമാമെഴുത്താദി-
യാകുമെല്ലായെഴുത്തിനും
ലോകത്തിനേകനാമാദി
ഭഗവാനാദിയായിടും.)



ഏകാക്ഷരത്തിന്റെ പ്രസക്തി മന്ത്രത്തിന്റെതുപോലെയാണ്. മിക്ക മൃഗങ്ങളും പക്ഷികളും ഒരേ ശബ്ദത്തിന്റെ ഉച്ചാരണത്തിലുണ്ടാകുന്ന ധ്വനിവിശേഷംകൊണ്ടും സ്വരവിശേഷംകൊണ്ടും സ്ഥായിവിശേഷംകൊണ്ടുമാണ് ആശയവിനിമയം ചെയ്യുന്നത്‌. മനുഷ്യനിലുണ്ടാകുന്ന മന്ത്രം മുതൽ നടനം വരെയുള്ള രൂപാന്തരങ്ങളെ ചിജ്ജഡ വിചാരമായി ഭാരതീയർ എണ്ണിപ്പോരുന്നു. മൂന്നു മാത്രകളുടെ ശബ്ദത്തെയും നാലാമത്തെ മാത്രയുടെ നിശബ്ദതയെയും ചേർത്താണ് ഓങ്കാരം എന്നു പറയുന്നത്‌.


ഋഗ്വേദത്തിൽ വാക്കിന്റെ നാലു രൂപങ്ങൾ കൊടുത്തിരിക്കുന്നു. അത് ഇപ്രകാരമാണ്:


ഛത്വാരി വാക്ക്‌ പരിമിതി പദാനിതാനി വിദുർ
ബ്രാഹ്മണ ഏഃ മനീഷിനാഃ
ഗുഹാ തൃണീ നിഹിതാ നേംഗയന്തീ തുരീയം
വാചേമനുഷ്യാവദന്തി.



ഇവിടെ പറയുന്ന നാലു പാദങ്ങൾ ഓംങ്കാരത്തിൽ കാണാവുന്ന അ, ഉ, മ, ‘--‘ നാലു മാത്രകളിൽ പ്രതീകാത്മകമായി സംഗ്രഹിച്ചു വെച്ചിരിക്കുന്നതാണ്.



ഛാന്ദോഗ്യോപനിഷത്തിൽ :


ഓമിത്യേതദക്ഷരമുദ്‌ഗീഥമുപാസീതം
ഓമിതി ഹൃദ്‌യാഗതി, തസ്യോപവ്യാഖ്യാനം.
ഏഷാം ഭൂതാനാം പൃഥിവീ രസഃ.
പൃഥിവ്യാ ആപോ രസഃ.
അപാമോഷധയോ രസഃ
ഓഷധീനാം പുരുഷോ രസഃ
പുരുഷസ്യ വാഗ്‌രസോ വാച
ഋഗ്‌രസ ഋചഃ സാമരസഃ
സാമ്നൌദ്‌ഗീഥോ രസഃ



ഉദ്‌ഗീഥമെന്നു പ്രസിദ്ധമായ ഓം എന്ന ഈ അക്ഷരത്തെ ഉപാസിക്കണം.
ഓം എന്നു നാം ധ്യാനിക്കുമ്പോൾ അകാരം ഉകാരത്തിലും, ഉകാരം മകാരത്തിലും, മകാരം ഉച്ചരിക്കാനാവാത്ത ശാന്തിയിലും മഗ്നമാകുന്നു. അകാരമെന്നാൽ ജാഗ്രത്താണ്. അകാരം ഉകാരത്തിൽ ലയിക്കുക എന്നു പറഞ്ഞാൽ എല്ലാ കൊടുക്കൽ‌വാങ്ങലുകളുടെയും വ്യവഹാരഭൂമികയായ സ്ഥൂലപ്രപഞ്ചത്തെ തൈജസമായ സ്വപ്നത്തിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. ഉകാരം മകാരത്തിൽ ലയിക്കുന്നുവെന്നു പറഞ്ഞാൽ മനസ്സിന്റെ എല്ലാ കല്പനകളെയും പ്രജ്ഞനായ ഈശ്വരനിൽ ലയിപ്പിക്കുന്നുവെന്നർത്ഥം. മായാസംവലിതമായ ഈശ്വരീയതപോലും അവസാനം നിരാകാരവും നിർഗുണവുമായ തുരീയത്തിൽ ലയിക്കുന്നു.



ഭഗവദ് ഗീതയിൽ 'ഓം' എന്ന ഏകാക്ഷരത്തെ സ്മരിക്കുന്നതിനെക്കുറിച്ച്‌ ഇതാ ഇങ്ങിനെ പറയുന്നു:


സർവ്വദ്വാരാണി സംയ‌മ്യ മനോ ഹൃദി നിരുദ്ധ്യ ച
മൂർദ്ധന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം. (ഭ.ഗീ. 8:12)
ഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരൻ
യഃ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം. (ഭ.ഗീ. 8:13)
[ആരാണോ എല്ലാ ഇന്ദ്രിയങ്ങളെയും അടക്കിയിട്ട്‌ മനസ്സിനെ ഹൃദയപുണ്ഡരീകത്തിൽ നിർത്തി തന്റെ പ്രാണനെ മൂർദ്ധാവിൽ വച്ച്‌ യോഗധാരണയനുഷ്ഠിച്ച്‌ ‘ഓം’ എന്ന ഏകാക്ഷരത്തെ ഉച്ചരിച്ചുകൊണ്ടു ബ്രഹ്മമാകുന്ന എന്നെ സ്മരിക്കുന്നവനായി ദേഹത്തെ വിട്ട്‌ പോകുന്നത്‌ അവൻ പരമമായ ഗതിയെ പ്രാപിക്കുന്നു.]



ഓംങ്കാരോപാസനയുടെ ഫലത്തെക്കുറിച്ച്‌ അക്ഷരശാസ്ത്രത്തിൽ വിശദീകരിച്ചിട്ടൂണ്ട്. അതു വായിച്ചാൽ ഓംങ്കാരത്തിലെ അ,ഉ,മ എന്ന അക്ഷരങ്ങൾ വേദങ്ങളെ പ്രതിനിധീകരിക്കുന്നത് എങ്ങിനെ എന്നു മനസ്സിലാക്കാം. അല്ലാതെ വിക്കി പറയുന്നപോലെ ‘അ’ ഋഗ്വേദത്തിൽനിന്നും, ‘ഉ’ യജുർവ്വേദത്തിൽനിന്നും, ‘മ’ സാമവേദത്തിൽനിന്നും എടുത്തിട്ടാണ് ‘ഓം’ എന്ന ഏകാക്ഷരം ഉണ്ടാക്കിയിട്ടുള്ളത്‌ എന്ന പ്രസ്താവനയിലെ തെറ്റിദ്ധാരണ മാറിക്കിട്ടും.