Monday, January 24, 2011

പുനർജന്മം


പുനർജന്മവിശ്വാസമാണ് ലോകപ്രശസ്തമായ ചില മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശ്വാസം ബാലിശമോ അന്ധമോ ഒക്കെയാണെന്ന് ഒരു യുക്തിവാദിക്കോ നാസ്തികനോ തർക്കിക്കാം. പക്ഷെ, ഒരു മതവിശ്വാസിക്ക് അതിനധികാരമില്ല. മരിക്കുന്നയാൾ അനിശ്ചിതദൈർഘ്യമുള്ള ഒരു അചേതനകാലസന്ധിക്കുശേഷം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയെന്നത് സംഭവിക്കുമെങ്കിൽ, മോക്ഷം നേടും വരെ ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും കഴിഞ്ഞുകൂടാമെന്നതും സംഭാവ്യമാണ്.

പരമാത്മാവിൽ നിന്നും നേരിട്ട് ജനിക്കുന്ന ആദ്യത്തെ ഒരു ജീവാത്മാവിന് പരമാത്മാവിനു കല്പിച്ചിട്ടുള്ള ശുദ്ധിയുണ്ടായിരുന്നിരിക്കേണ്ടതല്ലെ. ആ ജീവി ദൈവത്തിന്റെ ഇച്ഛക്കനുസരിച്ച് ജീവിച്ചാൽ കളങ്കമില്ലാത്ത ഒരത്മാവായിരിക്കും അവസാനം ബാക്കിയാവുന്നത്. വിചാരണ, നരകം തുടങ്ങിയവയെല്ലാം പിന്നെന്തിന്.
ഈശ്വരൻ തന്റെ സൃഷ്ടികളോട് പക്ഷപാതം കാണിക്കുന്നത് ശരിയാണോ? ഒരാൾ ധനികനും വേറൊരാൾ ദരിദ്രനും ഒരാൾ ഭാഗ്യവാനും പിന്നൊരാൾ ഭാഗ്യദോഷിയുമായി ജനിക്കുന്നത് ഈശ്വരന്റെ നിഷ്പക്ഷതയ്ക്കും ദയാലുതയ്ക്കും കളങ്കമല്ലെ? ഹിന്ദുവിന്റെ ഈശ്വരനെ ഈ ആരോപണം സ്പർശിക്കുകയില്ല. ഹിന്ദുവിന്റെ പുനർജന്മസിദ്ധാന്തം ജഗന്നിയന്താവായ ഈശ്വരനെ ഒരു ദുരാരോപണത്തിൽ നിന്നും രക്ഷിച്ചു മാനിക്കുന്നുണ്ടെന്നുകൂടി സൂചിപ്പിക്കട്ടെ. ഇവിടെ ഓരോ ആത്മാവും അനുഭവിക്കുന്നത് അതാതിന്റെ കർമ്മഫലമാണ്. നന്നാകാൻ സ്വയം ശ്രമിച്ചാൽ മതി. “ഉദ്ധരേദാത്മനാത്മാനം” (സ്വയം ഉദ്ധരിക്കുക) എന്ന ഭഗവദ്ഗീതയുടെ ആഹ്വാനം ഹിന്ദുദർശനത്തിന്റെ മുദ്രാവാക്യമാണ്.
പ്രപഞ്ചസൃഷ്ടി :
പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സൂചനകൾ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഉണ്ടെങ്കിലും, വിശദമായി ചർച്ച ചെയ്യുന്നത് ഐതരേയവും പ്രശ്നവും ബൃഹദാരണ്യകവുമാണ്. ഇക്കാണുന്നതെല്ലാം എവിടെനിന്നുണ്ടായി എന്നതാണ് പ്രശ്നോപനിഷത്തിലെ ആദ്യത്തെ ചോദ്യം. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തിന് സ്വയമേവ സാക്ഷാത്കരിക്കാനുള്ള വിനോദവാസന തോന്നിയതിന്റെ ഫലമാണ് പ്രപഞ്ചസൃഷ്ടി. ആദ്യം സൃഷ്ടിച്ചത് ജഡപ്രകൃതിയെയാണ്. തേജസ്സ്, ഭൂമി, ജലം, വായു, അഗ്നി തുടങ്ങിയവയെ സൃഷ്ടിച്ചതിനുമേൽ ഹിരണ്യഗർഭനെ സൃഷ്ടിച്ചു. ഹിരണ്യഗർഭൻ, വിരാട്പുരുഷൻ, പ്രജാപതി എന്നെല്ലാം വ്യത്യസ്തനാമങ്ങളിൽ പറയുന്നതെല്ലാം ആദ്യസൃഷ്ടിയെയാണ് സൂചിപ്പിക്കുന്നത്. ഹിരണ്യഗർഭൻ വംശവർദ്ധനക്കായി ഒരിണയെ സൃഷ്ടിച്ചുവെന്ന് ‘പ്രശ്നത്തിൽ’ പറയുന്നു. ഭക്ഷണവും പ്രാണനുമാണ് ഈ ഇണ. ചന്ദ്രൻ-സൂര്യൻ എന്നത് അവയുടെ രൂപങ്ങളാണ്. ഭക്ഷണം എന്നു പറയുന്നത് സസ്യലോകവും ജന്തുലോകവുമാണ്. ചന്ദ്രൻ ഔഷധീശനാണ്. ഭക്ഷണസ്ഥാനത്തുള്ള ചന്ദ്രനിൽനിന്നാണ് സസ്യലോകവും അവയെ ഭക്ഷിച്ചു പുലരുന്ന ജന്തുലോകവും ജനിച്ചത്. അവക്കെല്ലാം ഊർജ്ജം പകർന്നു കൊടുക്കുന്നത് പ്രാണസ്ഥാനീയനായ സൂര്യനാണ്. അങ്ങനെ, ഭക്ഷണം-പ്രാണൻ, അഥവാ ചന്ദ്രൻ-സൂര്യൻ എന്ന ഇണയിൽനിന്ന് ഇക്കാണുന്ന നാമരൂപവൈവിധ്യമുള്ള വസ്തുക്കളെല്ലാമുണ്ടായി എന്ന പ്രശ്നത്തിലെ ഉത്തരം തികച്ചും യുക്ത്യധിഷ്ഠിതമാണ്.

ജഡവസ്തുക്കൾ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അവയ്ക്കു പൂർണ്ണത വരുത്താൻ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് ബ്രഹ്മത്തിനു തോന്നി. അങ്ങനെ താൻ കൂടി സ്വസൃഷ്ടിയിൽ പ്രവേശിച്ചതിന്റെ ഫലമാണ് ജീവന്റെ തുടിപ്പെന്നാണ് ‘ഐതരേയം’ പറയുന്നത്.

മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിയുടെ ക്രമത്തെക്കുറിച്ച് ‘ബൃഹദാരണ്യകം’ ഇങ്ങനെ വിവരിക്കുന്നു. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ ക്രമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗം വേണമെന്നതിനാൽ ചാതുർവർണ്ണ്യവും ധർമ്മവും സൃഷ്ടിച്ചു. തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ വിനോദവ്യവഹാരം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താത്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുകയാണ്. ആ ദൌത്യം ജന്തുലോകത്തെ തന്നെയാണ് ഏല്പിച്ചിരിക്കുന്നത്. സന്താനോല്പാദനത്തിന്റെ പ്രാധാന്യമിതാണ്. മനുഷ്യലോകത്തെ ജയിക്കാൻ പുത്രനും, പിതൃലോകത്തെ ജയിക്കാൻ യജ്ഞവും, ദേവലോകത്തെ ജയിക്കാൻ വിദ്യയും വേണമെന്ന് ബൃഹദാരണ്യകം അനുശാസിക്കുന്നു. സന്താനസൃഷ്ടി അങ്ങനെ മനുഷ്യന്റെ കടമയായിത്തീരുന്നു. ഈ നിർദ്ദേശത്തിന്റെ വിശകലനമെന്ന നിലയ്ക്കാണ് ബൃഹദാരണ്യകോപനിഷത്തിന്റെ അവസാനാധ്യായത്തിൽ സന്താനോത്പാദന പ്രക്രിയയായ ലൈംഗികബന്ധത്തെ സൂക്ഷ്മമായി വിസ്തരിക്കുന്നത്.
ജന്മം :
ജീവൻ ശരീരത്തിൽ വസിച്ച് ശരീരധാരണം നിർവഹിക്കുന്നതാണ് ജന്മം. ജീവാത്മാവ് ശരീരം വിടുന്നതാണ് മൃത്യു. ഇവിടെ ശരീരമെന്നു വിശേഷിപ്പിച്ചത് ഏതിനെ. മൂന്നു ശരീരങ്ങളെക്കുറിച്ച് പൌരാണികശാസ്ത്രങ്ങൾ വിവരിക്കുന്നുണ്ട്. കാരണശരീരത്തിൽ നിന്നും ജീവാത്മാവിന് വിടുതലില്ല. മറ്റു രണ്ടു ശരീരങ്ങൾ കാര്യ ശരീരങ്ങളാണ്. അത് ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഈ ശരീരങ്ങളാലാണ് ജീവാത്മാവ് സ്വന്തം മൂന്നു ഗുണങ്ങൾ (കർതൃത്ത്വ – ഭോക്തൃത്വ – ജ്ഞാതൃത്വങ്ങൾ) വികസിപ്പിക്കുന്നത്.
ജീവാത്മാവ് ശരീരത്തിൽ വരുന്നത് എങ്ങിനെയാണ്, എപ്പോഴാണ് ?
ഇതൊരു സാധാരണ ചോദ്യമാണ്. ഈ ചോദ്യത്തിന്റെ അടിസ്ഥാനം ഒരു മിഥ്യാധാരണയാണ്. ശരീരം ആദ്യമേ സമ്പൂർണ്ണമായി ഉണ്ടാവുകയും പിന്നീട് അതിൽ ജീവാത്മാവ് പ്രവേശിച്ച് ജീവിതമാരംഭിക്കുകയും ചെയ്യുന്നു എന്ന വിശ്വാസം നിമിത്തമാണ് ഈ ചോദ്യം ഉണ്ടാകുന്നത്. ഇത് തികച്ചും അബദ്ധവിശ്വാസമാണ്. വീടു പണിഞ്ഞ് ഗൃഹപ്രവേശം നടത്തുന്നതുപോലെയാണ് ജന്മമെടുക്കൽ എന്നത് ശരിയായ വിശ്വാസമല്ല. ജീവാത്മാവ് സ്വന്തം ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
ഈ ശരീരം എപ്പോഴാണ് ഉണ്ടാകാൻ തുടങ്ങിയത്? ഇതിനെക്കുറിച്ച് ഐതരേയം എന്തു പറയുന്നു എന്നു നോക്കാം:
“പുരുഷ ഹവാ അയമാദിതോ ഗർഭോ ഭവതി യദേതദ്രേതഃ.
തദേതത് സർവേഭ്യോf ങ്ഗേഭ്യ സ്തേജഃ സംഭൂതമാത്മന്യേവാത്മാനം ബിഭര്തി.
തദ്യദാസ്തിയാം സിഞ്ചത്യഥൈനഞ്ജനയതി തദസ്യ പ്രഥമം ജന്മം.”
ആദ്യം ഈ ഗർഭം പുരുഷന്റെ ശരീരത്തിൽ ഉണ്ടാകുന്നു. അത് വീര്യരൂപത്തിലാണ്. ഈ വീര്യം അംഗങ്ങളിൽ നിന്നും സംഭരിച്ചുണ്ടാക്കി; പുരുഷൻ ഈ ശരീരത്തെ സ്വന്തം ശരീരത്തിൽ വച്ചിരിക്കുന്നു. പിന്നീടത് സ്ത്രീഗർഭത്തിൽ സേചനം ചെയ്യുന്നു. അതിനെയാണ് പ്രഥമജന്മം എന്നു പറയുന്നത്. പുരുഷന്റെ-പിതാവിന്റെ- ശരീരത്തിൽ വരുന്നതിനുമുമ്പ് അത് സൂക്ഷ്മശരീരമായിരുന്നു. ആ സൂക്ഷ്മ ശരീരം പ്രാണമയ-മനോമയ-വിജ്ഞാനമയ കോശങ്ങളോടൊപ്പം പ്രവർത്തിച്ചു.
ജന്മത്തിനു മുമ്പ് ജീവാത്മാവ് എവിടെ ആയിരുന്നു?
ഇതിനെപ്പറ്റി വിഭിന്ന സമൂഹങ്ങളിൽ വിഭിന്നാഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ചിലർ അനാദിയാണ് ജീവാത്മാവെന്ന് അംഗീകരിക്കുന്നില്ല. ജീവാത്മാവ് ഉണ്ടാകുന്നതാണെന്നാണ് അവരുടെ മതം. എപ്പോൾ, എവിടെ, എവിടെനിന്ന് എന്നീ ചോദ്യങ്ങൾക്കൊന്നും സ്പഷ്ടമായ ഉത്തരം നൽകുകയില്ല. അമ്മയുടെയോ അച്ഛന്റെയോ ശരീരത്തിലാണ് ജീവാത്മാവിന്റെ ഉല്പത്തിയെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അമ്മയുടെ ശരീരത്തിൽ നിന്നുത്ഭവിക്കുന്നെന്ന് ഇവരിൽ ഭൂരിപക്ഷവും പറയും. ഇതും യുക്തി സമർത്ഥമല്ല. ശരീരത്തിൽ നിന്നും ശരീരം മാത്രമെ ഉണ്ടാകൂ. ശരീരമല്ല ആത്മാവ്. ശരീരത്തിൽ നിന്നും ഭിന്നമായ ചേതനവും അഭൌതികവുമായ സത്തയാണ് ആത്മാവ്. അതിനാൽ മാതാപിതാക്കളുടെ ശരീരത്തിൽ സന്താനത്തിന്റെ ജീവാത്മാവ് പിറക്കുന്നു എന്നത് ഉചിതമായ ഒരു നിഗമനമല്ല. മാതാപിതാക്കളുടെ ശരീരത്തിൽ ഒരു ജീവാത്മാവ് മുന്നേ തന്നെ സ്വന്തം വ്യക്തിത്വം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ മാതാപിതാക്കളുടെ ശരീരങ്ങൾക്ക് ആ ജീവത്മാവിനെ സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ജീവാത്മാവിന്റെ തുടക്കം ഈ ജന്മത്തിലല്ലെന്നും മുന്നേ തന്നെ ജീവാത്മാവിന് അസ്തിത്വം ഉണ്ടായിരുന്നെന്നും ഇതിൽ നിന്നും ഗ്രഹിക്കാൻ കഴിയും.

ഒരേ മാതാപിതാക്കൾക്കുണ്ടായ രണ്ടു സന്താനങ്ങളുടെ മാനസിക-ബൌദ്ധിക-വിജ്ഞാനപര-ശാരീരിക വികാസങ്ങൾ വിഭിന്നമായിരിക്കും. ഇതിന്റെ കാരണം ശാരീരികമോ സാമൂഹികമോ ആയ തലത്തിൽ പരതിയാൽ കിട്ടുകയില്ല. മാതാപിതാക്കളിൽ അങ്കുരിക്കുന്നതിനും വളരെ മുൻപിലേക്ക് അന്വേഷണം കൊണ്ടുപോകണം. ഒരു ഉദാഹരണം കൂടി : ഒരു വിദ്യാലയത്തിലെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന നാലു വിദ്യാർത്ഥികളുടെ കഴിവും പ്രജ്ഞയും വിഭിന്നമാണെങ്കിൽ അതിന്റെ കാരണം അന്വേഷിക്കുമ്പോൾ അവരത് പള്ളിക്കൂടത്തിൽ വന്നു നേടിയതല്ല, മറ്റെങ്ങുനിന്നോ നേരത്തെ സമ്പാദിച്ചതാണെന്നു ഗ്രഹിക്കാൻ പ്രയാസമില്ല. അവരുടെ വിദ്യാലയത്തിന്റെ ചുറ്റുപാട് ഒന്നുതന്നെ ആണല്ലൊ. അപ്പോൾ ഇത്രയേറെ അന്തരം അവർക്കിടയിൽ ഉണ്ടായതെങ്ങനെയെന്നതിന് ഉത്തരം കിട്ടുകയില്ല. ഇങ്ങനെ ചിന്തിച്ചാൽ, ശാരീരിക ജീവിതത്തിന്റെ ആരംഭമല്ല ജീവാത്മാവിന്റെ ആരംഭം എന്നു മനസ്സിലാക്കാവുന്നതാണ്.
മരണാനന്തരം:
ജന്മത്തിനുമുമ്പ് എന്ത് എന്നതുപോലെ, മരണാനന്തരം എന്ത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ നാം മരിക്കാത്ത നിമിഷമില്ല. ശരീരത്തിന്റെ അല്പാംശമെങ്കിലും പ്രതിനിമിഷം നമ്മിൽ നിന്നും വേർപ്പെട്ടുപോകുന്നുണ്ട്. ശ്വാസം വിടുമ്പോൾ പ്രാണൻ പുറത്തു പോയി ബാഹ്യാന്തരീക്ഷത്തിൽ ലയിക്കുന്നു. വിയർപ്പും മലമൂത്രാദികളും ശരീരത്തിൽ നിന്ന് വേർപ്പെടുന്നു. നഖവും മുടിയും മുറിച്ചു കളയുന്നു. പൊരിഞ്ഞ ത്വക്ക് ഉരച്ചു കളയുന്നു. കുറച്ചു ദിവസങ്ങൾകൊണ്ട് ശരീരത്തിലെ അണുക്കൾ ഒന്നില്ലാതെ ഒഴിഞ്ഞ് പുതിയതുണ്ടാകുന്നു. ഇത് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ വേർപാട് വളരെ സാവധാനം സംഭവിക്കുന്നതുകൊണ്ട് നമ്മളാരും ഈ വിനാശപ്രക്രിയ അറിയുന്നില്ല. അങ്ങനെയിരിക്കെ ഒരുനാൾ ഈ ശരീരം മറിഞ്ഞു വീണു കിടക്കും. മടക്കാനോ നടക്കാനോ കഴിവില്ലാതാകും. ഇതിനെ മരണമെന്നു പറയുന്നു.

ശരീരം മൃതമാകുമ്പോൾ ജീവാത്മാവും കൂടെച്ചാകുമോ അതോ ശരീരം വിട്ട് വെളിയിൽ പോകുമോ? സാമാന്യ ജനങ്ങളുടെ സങ്കല്പവും വിശ്വാസവും മരണത്തെത്തുടർന്ന് ജീവാത്മാവ് ശരീരം വിട്ട് വെളിയിൽ എവിടെയോ പോകുന്നു എന്നാണ്. എന്നാൽ ദാർശനികർക്കിടയിലും ഇതിനെപ്പറ്റി അഭിപ്രായഭേദമുണ്ട്. ശരീരത്തിന്റെ അവയവങ്ങളും നാഡീ-മാംസ വ്യവസ്ഥകളും കൂടിച്ചേർന്ന യാന്ത്രികക്കൂടിന്റെ പേരാണ് ജീവാത്മാവെന്ന് അവരിൽ ചിലർ കരുതുന്നു. ആ കൂട്ടായ്മ വേർപ്പെട്ട് ഉടഞ്ഞു തകരുന്നതാണ് മരണമെന്നും പറയുന്നു. അപ്പോൾ മരണത്തോടെ ആത്മാവും ഇല്ലാതാകും. പ്രാചീന ചാർവകന്മാരായ നാസ്തികർ പറയും പോലെ “ഭസ്മീഭൂതസ്യദേഹസ്യ പുനരാഗമനം കുതഃ”- [ചാരമായ ദേഹമുണ്ടോ തിരിച്ചു വരുന്നു.]

ഇതാണ് ആത്മാവിന്റെ അവസ്ഥയെങ്കിൽ മഹാകഷ്ടമാണ്. എന്തെല്ലാം ആഗ്രഹത്തോടെയാണ് അരിഷ്ടിച്ച് കഷ്ടപ്പാടോടെ കുറെകാലം ജീവിച്ചു തീർത്തത്. വല്ലതും നേടാറാകുമ്പോഴേക്കും അതാ കടന്നു വരുന്നു മരണമെന്ന വിഘ്നം. ആഗ്രഹസഫലീകരണമില്ലാത്ത ഈ ജീവിതാന്തത്തിന് എന്തർത്ഥമാണുള്ളത്.
പൂർവ്വികരായ മനീഷികളുടെ വാക്കുകളെല്ലാം തന്നെ തള്ളിക്കളയാനുള്ളതല്ല. ദർശനങ്ങൾ എന്തു പറയുന്നു എന്നു നോക്കാം.
“നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ,
നചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ”
[ആയുധങ്ങൾ ഇതിനെ മുറിവേല്പിക്കില്ല; തീ ഇതിനെ പൊള്ളിച്ചു ദഹിപ്പിക്കില്ല; ജലമിതിനെ നനക്കുകയുമില്ല; മാരുതൻ ഇതിനെ ശോഷിപ്പിക്കുകയില്ല.]
“ചരാചരവ്യപാശ്രയസ്തു സ്യാത് തദ് വ്യപദേശോ ഭക്തസ്തദ്ഭാവിത്വാത് “
[ചരാചരഭൂതങ്ങളിൽ ജനനമരണം കാണാറുള്ളത് ജീവനെ സംബന്ധിച്ച് പ്രധാനമല്ല. ഇന്നാരു മരിച്ച് ഇന്നാർക്ക് ജനിച്ചു എന്നത് ഉപചാരഭാഷയാണ്.]
“നാത്മാfശ്രുതേർനിത്യത്വാച്ച താഭ്യഃ”
[ആത്മാവ് മരിക്കുകയോ ഉണ്ടാവുകയോ ചെയ്യുന്നില്ല. എന്തെന്നാൽ ശ്രുതിയൊന്നും അങ്ങനെ പറയുന്നില്ല. ശ്രുതിയിൽ ആത്മാവിന്റെ നിത്യതയാണ് പ്രതിപാദിച്ചിട്ടുള്ളത്.]
“ന ജായതേ മ്രിയതേ വാ വിപശ്ചിത് നായം കുതശ്ചിന്ന ന ബഭൂവ കശ്ചിത്.
അജോ നിത്യോ ശാശ്വതോfയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.”
[അതുണ്ടാകുന്നില്ല, മരിക്കുന്നുമില്ല, അത് ഏതെങ്കിലും വസ്തുവിന്റെ പരിവർത്തിതരൂപമല്ല. അതിനെ മാറ്റി മറിച്ച് വെറൊന്നാക്കാനും വയ്യ. അത് ജനിക്കാത്ത നിത്യനാണ്. സദാ ഉണ്ടായിരിക്കുന്നതും പുരാതനനുമാകുന്നു. ശരീരത്തിന്റെ നാശത്തിൽ അത് നശിക്കുന്നില്ല.]
“ജീവോപേതം വാവ കിലേദം മ്രിയതേ ന ജീവോ മ്രിയതേ”
[ജീവാത്മാവ് മരിക്കുന്നില്ല. ജീവൻ ശരീരത്തിൽ നിന്നു വെളിയിൽ പോയിക്കഴിഞ്ഞാൽ ഈ ശരീരം മരിക്കുന്നു.]
“ന വാ അരേfഹം മോഹം ബ്രയീഭ്യവിനാശീ വാ അരേfയമാത്മാfനുച്ഛിത്തിധർമാ”
[യാജ്ഞവല്ക്യൻ മൈത്രേയിയോടു പറയുന്നു: എടോ! ഞാൻ വെറുതെ ഒന്നും പറയുകയില്ല. ഈ ആത്മാവ് നാശരഹിതമാണ്. അതിന്റെ ഖണ്ഡനം നടപ്പില്ല.]
അഖണ്ഡവസ്തു അവിനാശി ആയിരിക്കും. അഖണ്ഡവും അവിനാശിയുമായതിന്റെ അസ്തിത്വം മരണാനന്തരവും ഉണ്ടെന്ന് അംഗീകരിച്ചേതീരൂ. സ്ഥൂലശരീരത്തിന്റെ വിനാശത്താൽ ആത്മാവ് നശിക്കുകയില്ല എന്ന നിഗമനത്തിലെത്താൻ പ്രയാസമില്ല.
പുനർജന്മം :
ശരീരത്തിന്റെ ജനനവും മരണവും ജീവാത്മാവിന്റെ ജനനമരണങ്ങളല്ലെന്ന് ഇതിനു മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ആത്മാവ് ശരീരത്തിനു മുമ്പേ ഉണ്ടായിരുന്നു. മരണാനന്തരവും ഉണ്ടായിരിക്കും. ചിലർക്ക് ഈ ആശയം അസ്വീകാര്യമാണ്. അവർ ഉന്നയിക്കുന്ന ആക്ഷേപം ജീവാത്മാവിന്റെ ജ്ഞാനഗുണത്തെ സംബന്ധിച്ചാണ്. നവജാതശിശുവിന് ജ്ഞാനം ഒട്ടുമില്ലെന്നും, അത് പതുക്കെ വൃദ്ധിപ്രാപിക്കുന്നതുമാണെന്നതാണ് അവരുടെ ന്യായം. ഇതിലും അല്പം അബദ്ധമുണ്ട്. എത്ര ചെറിയ ശിശുവാണെങ്കിലും അല്പമെങ്കിലും ജ്ഞാനത്തിന്റെ അംശം ഉണ്ടായിരിക്കും. ചില ശാസ്ത്രജ്ഞർ നവജാത ശിശു അല്പം അനുഭവ പരിചയവുമായാണ് ജനിക്കുന്നത് എന്ന് സ്ഥാപിക്കുന്നുണ്ടെങ്കിലും ആത്മാവ് എന്ന സംജ്ഞയെ തീരെ സ്വീകാര്യമല്ല. കുഞ്ഞുങ്ങൾ പഴയ സംസ്കാരത്തെയും കൂട്ടിയാണ് ജന്മമെടുക്കുന്നതെന്നു അംഗീകരിക്കുന്നുണ്ടെങ്കിലും, ശരീരത്തിലെ പരമാണുക്കൾക്ക് ഈ സംസ്കാരം കൊണ്ടുവരാനാവുകയില്ല എന്നാണ് പൌരാണികശാസ്ത്രം സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടനെ മുലപ്പാൽ നുകരുവാനുള്ള വാസന, സ്മരണയെന്ന ജ്ഞാനം എന്നിവ ഭൌതികമല്ല, ആത്മസംബന്ധിതങ്ങളാണ്.

ജീവൻ അനാദിയും അമർത്യവുമാണെങ്കിൽ അതിനുണ്ടാകുന്ന ശരീരബന്ധം ആകസ്മികമോ സ്വാഭാവികമോ എന്നതാണ് അടുത്ത സംശയം. അനന്തകാലപ്രവാഹത്തിനിടെ ആയിരം വർഷം ജീവിക്കുന്ന ഒരു

ജീവിയുടെ ആയുസ്സും ക്ഷണികമാണ്. ആത്മാവിന്റെ അമരത്വത്തെ അംഗീകരിക്കുന്നവർ അതിന് ഒറ്റ ജന്മമേ ഉള്ളൂ എന്നു വിശ്വസിച്ചാൽ ജീവന്റെ മൌലിക സമസ്യകളൊന്നും പരിഹരിക്കാനാവുകയില്ല. ചിലർക്ക് ജീവിതം രണ്ടുനാളേ ഉണ്ടായിരിക്കുകയുള്ളൂ. ചിലർ നാലോ നാല്പതോ എൺപതോ വർഷം ജീവിക്കും. അപൂർവ്വം പേർ എൺപതും കടക്കാറുണ്ട്. നിത്യസ്വർഗ്ഗം നിത്യനരകം എന്നിവ ധർമ്മാധർമ്മങ്ങൾ തിരിച്ചറിയാത്ത പ്രായത്തിൽ അറിവില്ലാതെ നന്മയോ തിന്മയോ ചെയ്ത കുട്ടിക്ക് ലഭിക്കുമെങ്കിൽ ആ വിശ്വാസം അബദ്ധജടിലമാണ്. മാനവബുദ്ധി സത്യാസത്യ നിർണയത്തിനായി ചമച്ചതാണെങ്കിൽ അത് ഒരിക്കലും അബദ്ധങ്ങളെ സ്വീകരിക്കുകയില്ല.

വൈദികശാസ്ത്രങ്ങൾ ഈ സമസ്യയ്ക്ക് കണ്ടെത്തിയ പ്രാമാണികപൂരണമാണ് ഒരു ശരീരം വിട്ടാൽ പുതിയതൊന്ന് ലഭിക്കും എന്നത്. ഇതിന് പുനർജന്മം എന്ന് സാമാന്യ സംജ്ഞയുണ്ട്. ഈ സിദ്ധാന്തപ്രകാരം മൃത്യുവും ജന്മവും രണ്ടുജീവിതങ്ങളുടെ വാതിലുകളാണ്. പുറത്തുകടക്കാൻ മൃത്യുദ്വാരം. അകത്തുകയറാൻ ജന്മദ്വാരം. ആത്മീകജീവനം അനാദിയും അനന്തവും ആയിരിക്കുന്നതുപോലെ, ശാരീരികജീവിതപ്രവാഹവും അനാദ്യനന്തങ്ങളാണ്. നിരന്തരം ആവർത്തിക്കുന്നതാണ്. ആത്മാവിന് മാറ്റമില്ല. ശരീരം മാറിമാറി വരും. ഇതാണ് പുനർജന്മസിദ്ധാന്തത്തിന്റെ ചുരുക്കം.

ചിലർ പുനർജന്മവിശ്വാസികളല്ല. ഇതിനൊരു തെളിവും പ്രമാണവും ഇല്ലെന്ന് അവർ പറയുന്നു. നിരവധി ഊഹാപോഹാ‍ധിഷ്ഠിതമായ വാദങ്ങൾ അവർ ഉന്നയിക്കാറുണ്ട്. ഒരു ബാലന് ഉണ്ടായിരുന്ന രൂപമോ സ്വഭാവമോ ജ്ഞാനമോ ഇച്ഛയോ പ്രവൃത്തികളോ വൃദ്ധാവസ്ഥയിലില്ല. പക്ഷേ ‘ഞാൻ‘ ഞാനല്ല എന്നു പറയുവാൻ ബാലനയിരുന്ന ‘ഞാൻ‘ വൃദ്ധാവസ്ഥയിലായാലും സാധ്യമല്ല. ബാലനായിരുന്ന ഞാനാണ് വൃദ്ധനായ ഞാൻ ആയത്. ഈ സ്മരണ ജീവിതത്തിൽ സദാ ഉണ്ടായിരിക്കും. ചെറുപ്പത്തിൽ കണ്ടത് വാർദ്ധക്യത്തിൽ ഓർക്കണമെങ്കിൽ ഓർക്കുന്നത് മാറ്റം വന്ന ശരീരമായിരിക്കില്ല. അതിനെ അധിവസിക്കുന്ന ആത്മാവാണെന്നത് സ്വതഃസിദ്ധമാകുന്നു. അതുകൊണ്ടാണ് ഒരുകാലത്തും ആളുകൾ പുനർജന്മത്തെ തീർത്തും നിരാകരിക്കാത്തത്.

ഓർമ്മയുടെ അഭാവമാണ് പുനർജന്മ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ എതിരാളി. അനേകം ജന്മങ്ങളിലൂടെ കടന്നുപോകുന്ന നമുക്ക് എന്തുകൊണ്ടാണ് അതിലൊന്നുപോലും സ്മരണയിൽ ഇല്ലാത്തത്? മറന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അഥവാ ഉണ്ടാകുമോ? സ്മൃതി ഉണ്മയുടെ ഭാവസൂചകമാണെന്നത് ശരി. എന്നാൽ സ്മൃതിയുടെ അഭാവം ഉണ്മയുടെ അഭാവത്തെ സൂചിപ്പിക്കുന്നില്ല. അതായത് ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ അഭാവത്തെ സിദ്ധമാക്കുകയില്ല. വിസ്മൃതിക്ക് മറ്റൊരു തലം കൂടിയുണ്ട്. ഉണ്ടായിരുന്നു എന്നറിയാവുന്നതിനെ മാത്രമെ വിസ്മരിക്കാൻ കഴിയൂ. ഉള്ളതിനെ മാത്രമെ മറക്കാനാവൂ. അതിനാൽ സ്മരണയുടെ അഭാവം ഏതെങ്കിലും ഇല്ലായ്മയുടെ കാരണമാകുകയില്ല. ഇപ്പോഴത്തെ ജീവിതത്തിൽ പോലും നടന്ന പല സംഭവങ്ങളും നമുക്കറിവില്ലാത്തതും ഓർമ്മയില്ലാത്തതും ആണെങ്കിലും അവ ഉണ്ടായില്ലെന്നു നിഷേധിക്കാൻ സാധിക്കുകയില്ല. അവ സംഭവിച്ചതാണെന്ന് നിശ്ചയിക്കാൻ നമുക്ക് പ്രതിബന്ധമൊന്നും ഇല്ല. കഴിഞ്ഞവർഷം ഈ ദിവസം നമ്മൾ എന്തു ഭക്ഷണമാണ് കഴിച്ചതെന്ന് നമുക്ക് ഓർക്കാൻ കഴിയുന്നുണ്ടോ. എന്തിന് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഒന്നും ഇടവിടാതെ ഓർക്കാൻ നമുക്ക് കഴിയുന്നുണ്ടോ. നമ്മുടെ ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ / സംഭവത്തിന്റെ അഭാവസൂചകമല്ല. പ്രമാണങ്ങളില്ലാതെ പൂർവ്വ-പുനർജന്മങ്ങളുണ്ടെന്ന് അംഗീകരിക്കണമെന്ന ഒരു താല്പര്യവും ഇല്ല. ഓർമ്മയില്ല എന്ന കാരണത്താൽ നിഷേധിക്കേണ്ട കാര്യമില്ല എന്നു വ്യക്തമാക്കാനായിരുന്നു ഇത്രയും ശ്രമിച്ചത്.

പുനർജന്മം ഉണ്ടെന്ന് വിശ്വസിക്കാവുന്ന ചില തെളിവുകൾ ഉണ്ടായിട്ടും ചിലർ അത് വിശ്വസിക്കുകയില്ല  എന്നു മാത്രമല്ല, ഞങ്ങളുടെ മതഗ്രന്ഥത്തിൽ  പറയാത്തതുകൊണ്ട്    അത്  വിശ്വസിക്കാൻ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധിയും ഉണ്ട്.                                                            (1) രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ വെറ്റിയേറ്റു മരിച്ചുപോയ ജയിംസിന്റെ  ഓർമ്മകൾ  പുനർജനിച്ച  ‘ജയിംസ് ‘ ഓർക്കുന്നു.  വീഡിയോ  ഇവിടെയും ,  ഇവിടെയും -  വാർത്ത ഇവിടെയും.                                   (2)  Brian Weiss ന്റെ  ഭൂതകാല ജന്മസ്മരണകളെക്കുറിച്ചുള്ള  പരീക്ഷണത്തിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ  ‘കാതറിൻ‘ എന്ന പെൺകുട്ടി  4000 വർഷത്തെ ഓർമ്മകൾ  മനശാസ്ത്ര വിശകലനത്തിലൂടെ വെളിപ്പെടുത്തി.  വാർത്ത  ഇവിടെ. വീഡിയോ ഇവിടെ.  ഇതുപോലുള്ള നിരവധി  വാർത്തകൾ ഉണ്ടായിട്ടും  ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല എന്ന തീരുമാനത്തിലാണ് ചിലരെല്ലാം.

നിത്യതയുടെ മഹാസാഗരത്തിൽ ഉണ്ടായി മറയുന്ന ക്ഷണികതയുടെ ഒരു തരംഗം പോലെയാണ് ഭാരതീയൻ ജീവിതത്തെ കാണുന്നത്. ജ്ഞാനിയായ ഒരു ഹിന്ദു മരണത്തെ ഓർത്ത് പരിഭ്രാന്തനാവുന്നില്ല. വേഗംതന്നെ വിട്ടുപോകുന്ന കർമ്മത്തിന്റെ പൂർത്തീകരണത്തിനായി മടങ്ങിവരുമെന്നാണവന്റെ പ്രത്യാശ.
-----------------------------------------------------------------------
[ഇതിനു മുമ്പിലത്തെ “ഭ്രൂണശാസ്ത്രം  ഒരു ഭാരതീയ പഠനം” എന്ന പോസ്റ്റും അതിലെ ചില കമന്റുകളും വായിച്ചാൽ മാത്രമെ ഇങ്ങനെ ഒരു പോസ്റ്റ്  എന്തിന് എഴുതി എന്നു മനസ്സിലാവുകയുള്ളൂ.]

Tuesday, January 11, 2011

‘ഭ്രൂണശാസ്ത്രം‘ ഒരു ഭാരതീയ പഠനം

ജനിതകത്തെക്കുറിച്ച് അല്പം എഴുതാം എന്നു ചിന്തിച്ചത്, ഈ ശാസ്ത്രത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയെന്ന ധാരണയാലൊന്നുമല്ല. ജനിതകശാസ്ത്രസംബന്ധിയായ എന്റെ ചില സംശയങ്ങൾ പങ്കുവെക്കുക മാത്രമാണ് ഉദ്ദേശിച്ചത്. ജനിതകശാസ്ത്രം ഇന്ന് ‘സ്റ്റെംസെൽ‘ പരീക്ഷണങ്ങളിലൂടെ കൃത്രിമ അവയവങ്ങൾ (ശരീരഭാഗങ്ങൾ) സൃഷ്ടിക്കാനുള്ള പരിക്ഷണം വരെ എത്തി നിൽക്കുന്നു. അത് പ്രതീക്ഷക്കനുസരിച്ച് പരീക്ഷണശാലയിൽ നിന്നും ജനങ്ങളിലേക്കെത്തിയാൽ മനുഷ്യസമൂഹത്തിന് വലിയ നേട്ടമായിരിക്കും.

നമ്മുടെ  കോശങ്ങളിൽ 23 ജോഡി ക്രോമസോമുകൾ ഉണ്ട്.  സ്ത്രീ-പുരുഷ ലൈംഗിക കോശങ്ങൾ (haploid cells) തമ്മിൽ ചേരുമ്പോൾ   രണ്ടു കോശങ്ങളിലെയും  23 വീതം ക്രോമസോമുകൾ തമ്മിൽ തമ്മിൽ ചേർന്ന്   23 ജോഡിയുടെ  പുതിയ ഒരു കോശം (diploid cell) ഉടലെടുക്കുന്നു. (ലൈംഗിക കോശങ്ങളിൽ മറ്റു കോശങ്ങളിലെ  ക്രോമസോമിന്റെ പകുതി എണ്ണം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ.)   അതിൽ ഒരു ജീവന് പ്രജയായി വളരുവാൻ വേണ്ട പാരമ്പര്യഗുണങ്ങൾ രേഖപ്പെടുത്തി വെച്ചിരിക്കും. ഈ ക്രോമസോമുകളുടെ തിരഞ്ഞെടുപ്പ് ആർക്കും ഇടപെടാനാവാത്തവിധം സങ്കീർണ്ണമായതിനാലാവാം അതിൽ ഒരു ദൈവീക പരിവേഷം പൌരാണികർ ചാർത്തിക്കൊടുത്തത്. ഒരു കോശത്തിലെ ക്രോമസോം കോംബിനേഷൻ 8 മില്ല്യൺ (2^23) (8,388,604) ആണെന്ന് ആധുനികശാസ്ത്രം പറയുന്നു. പിതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ അതുപോലെ മാതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ. അങ്ങനെ ബീജവും അണ്ഡവും കൂടിച്ചേരുന്ന സമയത്ത് ഒരു പ്രജയുടെ സൃഷ്ടിയിൽ ആ പ്രജയുടെ തിരഞ്ഞെടുപ്പിന് 64 ട്രില്ല്യൺ സാധ്യതകൾ ഉണ്ട്. ഈ തിരഞ്ഞെടുപ്പുകളിൽ ഒരു ശരീരത്തിന് പാരമ്പര്യമായി ലഭിക്കുന്ന ഗുണങ്ങൾ എങ്ങിനെയെല്ലാം വന്നുചേരുന്നു എന്ന് തീരുമാനിക്കാൻ ആധുനികശാസ്ത്രത്തിനുപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഈശ്വരവിശ്വാസി ദൈവീകം എന്നു പറയുന്നിടത്ത്, ഭൌതികവാദി യാദൃശ്ചികം എന്നു പറയും അത്രമാത്രം.

ആധുനികശാസ്ത്രം കണ്ടെത്തുന്നതിനും മുമ്പ്, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ ഭ്രൂണശാസ്ത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ടെന്നുള്ള പ്രചരണങ്ങളും അതിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും കുറെ വർഷങ്ങളായി ബ്ലോഗ് ലോകത്തുണ്ട്. ഒരു ജീവി രൂപപ്പെടുമ്പോൾ എപ്പോഴാണ് അതിന് ജീവൻ ഉത്ഭവിക്കുന്നത് എന്ന വിഷയത്തിൽ ‘ഡോക്കിൻസ് നിരൂപണ‘ ത്തിലെ പോസ്റ്റിൽ ഒരു ചർച്ച കാണാനിടയായി. ഭ്രൂണത്തിന്റെ നാലാം മാസത്തിലാണ് അള്ളാഹു ജീവൻ ഊതുന്നത് എന്നാണ് ഇസ്ലാമിക വിശ്വാസം. ആധുനികശാസ്ത്രം അറിയുന്നവർ പറയുന്നത് ബീജവും അണ്ഡവും കൂടിച്ചേരുമ്പോൾ ജീവൻ ഉത്ഭവിക്കുന്നു എന്നാണ്.

തെറിച്ചു വീഴുന്ന ഒരു തുള്ളിയിൽ നിന്നും (അത് ബീജമാണെന്നു കരുതാം) ആണ് മനുഷ്യൻ ജനിക്കുന്നത് എന്ന് ഖുർആൻ പറയുന്നു. അത് ഗർഭപാത്രത്തിൽ ഒരു മംസപിണ്ഡമായി വളരാൻ തുടങ്ങുന്നു. പക്ഷെ എങ്ങനെയെല്ലാം വ്യാഖ്യാനിച്ചാലും സ്ത്രീയിലെ അണ്ഡം വേണമെന്ന നിർബന്ധം ഒരിടത്തുമില്ല. ഏക-പുരുഷദൈവം മാത്രം സൃഷ്ടികർത്താവായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്.

ഭ്രൂണശാസ്ത്രത്തെക്കുറിച്ച് ഭാരതത്തിലെ “മന്ദബുദ്ധികളായ സംസ്കൃതഗോത്രവർഗ്ഗക്കാർ” (അനാര്യനോട് കടപ്പാട്) പണ്ടെഴുതിക്കൂട്ടിയ വിവരക്കേടുകൾ എന്തുകൊണ്ടാണ് അവഗണിക്കപ്പെടുന്നത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ചരകനും സുശ്രുതനും പകർന്നു തന്ന അറിവുകളിൽ ചിലത് ഇവിടെ പകർത്തിവെക്കാനുള്ള ശ്രമമാണ്. ഇന്നത്തെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുമായി യോജിക്കാത്ത പലതും കാണും. ശാസ്ത്രം മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ് എന്ന തത്ത്വം നിലനിൽക്കുമ്പോൾ തന്നെ, പഴയതിനെയെല്ലാം പുനർനിവ്വചിക്കേണ്ടതിനുപകരം അടിച്ചാക്ഷേപിക്കാനാണ് വ്യഗ്രത കാണിക്കുന്നത്. ഇന്ന് ലഭ്യമായ ആയുർവ്വേദഗ്രന്ഥങ്ങളൊന്നും ബ്രഹ്മാവ് മുകളിൽ നിന്നും ഇറക്കിക്കൊടുത്തതാണെന്ന് ജ്ഞാനികളായ ഒരാളും വിശ്വസിക്കുന്നുണ്ടാവില്ല. പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പാകപ്പെട്ടുവന്നതാവാനുള്ള സാധ്യത തെളിഞ്ഞുകിടക്കുമ്പോൾ മാറ്റത്തെ ഉൾക്കൊള്ളാൻ അതിന് വിഷമവും കാണില്ല.

എല്ലാവിധത്തിലുള്ള ആനന്ദങ്ങളെക്കാളും ആഴത്തിൽ അനുഭവപ്പെടുന്നത് രതിസുഖമാണ്. രതിസുഖത്തിനുവേണ്ടിമാത്രമായിട്ടല്ല ദാമ്പത്യജീവിതം എന്ന് കരുതിയിരുന്ന ഭാരതീയ ഋഷിമാരുടെ ഉപദേശങ്ങൾ ഈ വിഷയത്തിൽ ഒരു സംസ്കാരം രൂപപ്പെട്ടുവരാൻ നിമിത്തമായിട്ടുണ്ട്.

രതിക്രീഡയിലൂടെ ബീജം അണ്ഡത്തിൽ പ്രവേശിക്കുന്നു എന്നു ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങൾ പറയുന്നു. അതിനുമുമ്പ്, അത് എന്തിനുവേണ്ടി എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. കവികൾ കൂടിയായ ഋഷിമാർ ആലങ്കാരികമായ ഭാഷയിലാണ് ഈ പാഠങ്ങൾ പറഞ്ഞു തരുന്നത്. ഉപനിഷത്തിൽ എല്ലാ സർജ്ജനപ്രക്രിയകളെയും യജ്ഞമായിട്ടാണ് കരുതുന്നത്.

ആരാണോ പ്രജാതിയായറിഞ്ഞ് (ഉത്പാദനശക്തി) പ്രാണനെ ഉപാസിക്കുന്നത്, അവൻ സന്തതിയെക്കൊണ്ട് അഭിവൃദ്ധിയെ പ്രാപിക്കുന്നു. രേതസ്സ് തന്നെയാണ് പ്രജാതി. ദേഹം ശരീരമായി പ്രവർത്തിക്കുന്നത് അതിൽ പ്രാണന്റെ ആവാസം ഉണ്ടായിരിക്കുന്നതുകൊണ്ടാണ്.

ബ്രഹദാരണ്യകോപനിഷത്തിൽ, എപ്രകാരം ‘സാധന’ ചെയ്തിട്ടുവേണം പുത്രോത്പാദനത്തെ ആഗ്രഹിക്കേണ്ടതെന്ന് പറഞ്ഞിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി വേണ്ട അറിവില്ലാതെ മൈഥുനകർമ്മം ചെയ്യുന്നവരാണ് അധമന്മാരായ മനുഷ്യരെ സൃഷ്ടിച്ച് ഈ ലോകത്തെ നാശഭൂയിഷ്ഠമാക്കുന്നതെന്നാണ് ഋഷിയുടെ അഭിപ്രായം. സത്സന്താനങ്ങളെ ആശിക്കുന്ന ദമ്പതികൾ എപ്രകാരം ജീവിക്കണമെന്ന് ബൃഹദാരണ്യകം (6:4:13-20 വരെ) വ്യക്തമാക്കുന്നു. ‘സ്ഥാലീപാകവിധിപ്രകാരം വേണ്ടുന്ന സംസ്കാരം അനുഷ്ഠിച്ചതിനുശേഷം ശയനത്തിൽ (ബൃ. 6:4:20) മന്ത്രം ചൊല്ലി, ഉത്തരവാദിത്വമുള്ള ഭാര്യാഭർത്താക്കന്മാരാകണം എന്ന തീരുമാനത്തോടെയാണ് ദമ്പതികൾ മൈഥുനത്തിൽ ഏർപ്പെടേണ്ടതെന്ന് ഉപനിഷത് വ്യക്തമാക്കുന്നു.

ഓരോ ജീവിയും തന്റെ മാതൃയോനിയിൽ വന്ന് അണ്ഡത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് എത്രയോ ആയിരം പ്രാവശ്യം എത്രയെത്ര ജീവരൂപത്തിലുള്ള ശരീരങ്ങളിൽ ജീവിച്ച് എന്തെല്ലാം സംസ്കാരങ്ങൾ നേടിയതിനുശേഷമാണ് തിരികെ വന്നിരിക്കുന്നത്. അപ്രകാരം അണ്ഡത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ, നനവുതട്ടിയ ഭൂമിയിൽ വീണ ഒരു വിത്തിൽ ഉറങ്ങിക്കിടക്കുന്ന ബീജമുണരുന്നതുപോലെ ജീവശക്തി ഉണർന്ന് തനിക്ക് ഉതകുന്നതായ ഒരു ശരീരത്തെ പിതൃബീജത്തിലും മാതൃബീജത്തിലും (അണ്ഡം) ഇരിക്കുന്ന കരുക്കളെ ചേർത്തിണക്കി ഒരു ശരീരത്തെ ആവിഷ്കരിക്കുന്നു.

‘എംബ്രിയോളജി’ എന്ന പാശ്ചാത്യ ഭ്രൂണശാസ്ത്രത്തിൽ വളരെ വിദഗ്ദമായ രീതിയിൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി ഇന്ന് പല അത്ഭുതങ്ങളും ഈ വിഷയത്തിൽ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്.

വാസ്തവം പറഞ്ഞാൽ നമ്മൾതന്നെയാണ് നമ്മുടെ സ്രഷ്ടാക്കൾ. അച്ഛന്റെയും അമ്മയുടെയും സ്റ്റോർ‌റൂമിൽ വേണ്ടതും വെണ്ടാത്തതുമായ പലതും അവരുടെ ക്രോമസോമുകളിൽ ചുരുട്ടിവെച്ചിട്ടുണ്ട്. അതിനിടയിൽ ചെന്നുപെടുന്ന ജീവൻ ബോധമോ ബുദ്ധിയോ വിവേകമോ ഒന്നും ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പ് നടത്തുന്നത്. നേരത്തെ ആർജിച്ച സംസ്കാരത്തിന്റെ കാന്തശക്തിയിൽ വേഗമിണങ്ങുന്ന കരുക്കളെ ഇണക്കിയെടുക്കുന്നു എന്നുമാത്രം. അതിനെ യാദൃശ്ചികമോ യാന്ത്രികമോ അല്ലാതാക്കുന്നതിനാണ് ഈശ്വരൻ കൂടി ബീജാണ്ഡസങ്കലനത്തിൽ ഒരു പങ്കാളിയാണെന്ന് പറഞ്ഞുപോരുന്നത്.

സാരംഗദേവന്റെ ‘സംഗീതരത്നാകരത്തിൽ’ നാദശ്രവണവും അതിലൂടെ വളരുന്ന സംസ്കാരവും വിവരിക്കുന്നതിനു മുമ്പ് ശരീരോത്പത്തിയും ഭ്രൂണശാസ്ത്രവും പറഞ്ഞു തുടങ്ങുന്നുണ്ട്. ചരകസംഹിതയെയും സുശ്രുതസംഹിതയെയും അവലംഭിച്ചാണ് ഗർഭത്തിന്റെ വൃത്തിക്രമം അദ്ദേഹം വിവരിച്ചിരിക്കുന്നത്.

ശുക്ലശോണിത സംയോഗത്താൽ ഭൂണം ഉണ്ടാകുന്നു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല എന്ന വ്യാഖ്യാനം കാണാനിടയായി. ആ വരിമാത്രം വായിക്കുന്നവർക്ക് അങ്ങനെ തോന്നുന്നതിൽ അവരെ കുറ്റം പറയാനാവില്ല. ബീജം അണ്ഡവുമായി സംയോജിക്കുന്നതിനെ പലയിടത്തും ആർത്തവത്തിൽ കലർന്ന്, ബീജവുമായി ചേർന്ന്, രക്തത്തിൽ കലർന്ന് എന്നെല്ലാം കാണുന്നുണ്ട്. അതിന്റെ കാരണം വ്യക്തമാവാതെ വാക്കിൽ മാത്രം പിടിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ ദോഷൈകദൃക്കുകൾക്ക് ഇത് ധാരാളം മതിയാകും.

ചരകസംഹിതയിലെ ‘ശാരീരസ്ഥാനത്തിലും’ ഇന്ദ്രിയസ്ഥാനത്തിലും’ (ഖുഡ്ഡീകാ ഗർഭാവക്രാന്തി ശാരീരം, മഹതീ ഗർഭാവക്രാന്തി ശാരീരം എന്നീ അദ്ധ്യായങ്ങളിൽ) ഗർഭാധാനത്തെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു: “ശുക്ലദോഷങ്ങളില്ലാത്ത പുരുഷനും, യോനിശോണിതദോഷങ്ങളൊന്നുമില്ലാത്ത സ്ത്രീയും, സ്ത്രീയുടെ ഋതുസ്നാനാനന്തരം ഇണചേരുമ്പോൾ ഗർഭാശയത്തിന്റെ ഉള്ളിൽ വച്ച് ശുക്ലശോണിതങ്ങൾ തമ്മിൽ കലരുകയും ആ ശുക്ലശോണിത സംയോഗത്തിൽ ഉൾപ്പെടുന്ന ബീജത്തിൽ മനസ്സിന്റെ പ്രവർത്തനത്തോടുകൂടിയ ജീവൻ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കിൽ അപ്പോൾ ഗർഭം ഉണ്ടാകുന്നു.

പാശ്ചാത്യ ജനിതകശാസ്ത്രത്തിൽ പറയുന്നതുപോലെ മാതാപിതാക്കളിൽനിന്നുമാത്രം വരുന്ന ഒരു സങ്കരസൃഷ്ടിയല്ല ജീവൻ എന്ന് ചരകൻ വിശദമാക്കുന്നുണ്ട്. കുറച്ച് മാതാപിതാക്കന്മാരുടെ ജീവന്റെ ഇഷ്ടത്തിനനുസരിച്ചും, കുറച്ച് പൂർവജന്മാർജിത കർമ്മവശാലും, കുറച്ച് മനോബുദ്ധീന്ദ്രിയാദികളുടെ ശക്തിക്കനുസരിച്ചും ഗർഭത്തിന്റെ പ്രവർത്തനം ഉണ്ടാകുന്നു എന്ന് അദ്ദേഹം കരുതുന്നു. സുഖദുഃഖങ്ങൾക്ക് കർത്താവ് ആത്മാവല്ലാതെ മറ്റാരുമല്ല എന്ന് ചരകൻ അഭിപ്രായപ്പെടുന്നു. ഗർഭോത്പാദനത്തിന് മാതാവും പിതാവും ആവശ്യമാണെന്നിരുന്നാലും, ഗർഭത്തിൽ വന്ന് ജനിക്കുന്നത് ആത്മാവുതന്നെയാണ്. ആത്മജന്യമായി എന്തെല്ലാം ഉണ്ടാകുന്നു എന്ന് ചരകൻ പറയുന്നു: കർമ്മാനുസാരം ലഭിച്ചിട്ടുള്ള യോനിയിൽ ഉള്ള ജനനം, ആയുസ്സ്, ആത്മജ്ഞാനം, മനസ്സ്, ഇന്ദ്രിയങ്ങൾ, പ്രാണൻ, അപാനൻ, പ്രേരണ, ശരീരധാരണ, ആകൃതിഭേദം, സ്വരഭേദം, വർണ്ണഭേദം, സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, ചേതന, ധൃതി, ബുദ്ധി, സ്മൃതി, അഹങ്കാരം, പ്രയത്നം എന്നീ ഭാവങ്ങളെയെല്ലാം ചേർത്ത് ഒരു വ്യക്തിയുടെ ലക്ഷണത്തെ ആവിഷ്കരിക്കുന്നത് പൂർവികമായ ജന്മത്തിന്റെ തുടർച്ചയെന്നതുപോലെയാണ്. മനസ്സിനെയും ശരീരത്തെയും ബന്ധിക്കുന്ന ഗുണത്രയങ്ങളായ സാത്വികം, രാജസം, താമസം എന്നിവയെയും പൂർവജന്മത്തിൽ നിന്നും വരുന്നതായി കണക്കാക്കുന്നു.

പുരുഷശരീരത്തിൽ ശുക്ലത്തിൽ കലർന്നിരിക്കുന്ന നവജീവനും സ്ത്രീയോനിയിൽ പ്രജാസൃഷ്ടിക്കായി കാത്തിരിക്കുന്ന അണ്ഡവും അയസ്കാന്തങ്ങളെപ്പോലെ അന്യോന്യാകർഷണമുള്ളതാകയാൽ സ്ത്രീപുരുഷന്മാരുടെ ഇടയിൽ മൈഥുനാസക്തി ഉണ്ടായി. രതിക്രീഡയിൽ ശുക്ലം ആർത്തവത്തിൽ കലർന്ന് പുരുഷബീജം അണ്ഡത്തെ പ്രാപിക്കുന്നു. ആദ്യത്തെ മാസത്തിൽ നിരന്തരമായി വികാസത്തെ പ്രപിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ ‘കല്ലം’ എന്നു പറയുന്നു. ഈ രൂപാന്തരത്തെ പരീക്ഷണശാലയെയോ ഉപകരണങ്ങളെയോ ആശ്രയിക്കാതെ ധ്യാനംകൊണ്ടു മാത്രം മനസ്സിലാക്കിയ ഋഷിമാർക്ക് ആധുനിക എംബ്രിയോളജിക്ക് വിസ്തരിച്ചു പറയാൻ കഴിയുന്നതുപോലെ സാധിച്ചിട്ടില്ല എന്നത് ഒരു നൂനതയായി കാണേണ്ടതില്ല. രണ്ടാമത്തെ മാസത്തിൽ കല്ലത്തിന് ആദ്യമായുണ്ടാകുന്ന രൂപാന്തരത്തെ ‘പിണ്ഡം’ എന്നു പറയുന്നു. ആ പിണ്ഡത്തിന് പേശീലക്ഷണമുണ്ടായാൽ ജനിക്കാൻ പോകുന്ന കുട്ടി ആണാണെന്നും, ഈശത്ഘനലക്ഷണമുണ്ടെങ്കിൽ ജനിക്കാൻ പോകുന്ന കുട്ടി പെണ്ണാണെന്നും പറയുന്നു. ആധുനികശാസ്ത്രം പറയുന്നത്, xx സൈഗോട്ടുള്ളത് സ്ത്രീയും, xy സൈഗോട്ടുള്ളത് പുരുഷപ്രജയും ആകുമെന്നാണ്. ആധുനികശാസ്ത്രത്തിന്റെ അതീവസൂക്ഷ്മമായ ഈ പഠനത്തിനൊപ്പമുള്ള ഒരു അന്വേഷണത്തെ കൊണ്ടുചെല്ലാൻ ഭാരതത്തിലെ ഋഷിമാർക്ക് കഴിഞ്ഞു എന്നുള്ളതു തന്നെ നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്

മൂന്നാം മാസത്തിൽ എല്ലാ ഇന്ദ്രിയങ്ങളും എല്ലാ അംഗപ്രത്യംഗങ്ങളും ഒരുമിച്ചു പ്രകടമാകുന്നു. പഞ്ചഭൂതങ്ങളിൽ അത്യന്തം സൂക്ഷ്മമായ ആകാശം മുതൽ പൃഥ്വിവരെയുള്ള ഭൂതവികാരം അനുസരിച്ച്, ആകാശത്തിന്റെ വികാരങ്ങളായ ശബ്ദം, ശ്രോത്രം, ലഘുതാ, വിവേകം എന്നിവയുടെ സൂക്ഷ്മഭാവങ്ങൾ ആദ്യം ഉണ്ടാകുന്നു. പിന്നെ വായുവിന്റെ വികാരങ്ങളായ സ്പർശേന്ദ്രിയം, രൂക്ഷത, പ്രേരണ, ധാതുരചന, ശരീരചേഷ്ടകൾ എന്നിവ ആവിർഭവിക്കുന്നു. അഗ്നിയുടെ വികാരമായ രൂപം, ദർശനേന്ദ്രിയം, പ്രകാശം, ജഠരാഗ്നി, ഉഷ്ണം എന്നിവയുണ്ടാകുന്നു. ജലത്തിന്റെ വികാരങ്ങളാ‍യ രസം, രസന, ശീതളത, മൃദുത്വം, സ്നിഗ്ദ്ധത, ക്ലേദം എന്നിവയുടെ സാധ്യതകൾ നിലവിൽ വരുന്നു. ഭൂമിയുടെ വികാരങ്ങളായ ഗന്ധം, ഘ്രാണം, കനം, സ്ഥിരത, മൂർത്തിത്വം എന്നിവയുണ്ടാകുന്നു. നാലാമത്തെ മാസത്തിൽ അംഗപ്രത്യംഗങ്ങളെല്ലാം കൂടുതൽ സ്പഷ്ടമായി ഭ്രൂണം പ്രജയായി മാറുമ്പോഴേക്കും ആ ശരീരത്തിന്റെ വൃത്തികളെ മുഴുവൻ ബാധിക്കുന്ന മനസ്സ് ജീവന്റെ പ്രത്യേക സ്വഭാവമായി വരുന്നു. അഞ്ചാമത്തെ മാസം‌മുതൽ സ്വപ്നവൃത്തിയെന്നതുപോലെ കുഞ്ഞിന് ഉണ്ടായി മറയുന്ന പ്രജ്ഞ അനുഭവമായിത്തീരും. ആറാമത്തെ മാസത്തിൽ എല്ലുകൾ, ഞരമ്പുകൾ, രോമം, നഖങ്ങൾ, തലമുടി, അവയവങ്ങൾ എല്ലാം കൂടുതൽ സ്പഷ്ടമായിത്തീരുന്നു. ഏഴാമത്തെ മാസം എല്ലാ അവയവങ്ങളും പൂർത്തിയായതിനുശേഷം ഇരു കൈകൾകൊണ്ടും കാതിന്റെ ദ്വാരങ്ങൾ അടച്ച് തല കാലുകളുടെയിടയിൽ ഒതുക്കിവെച്ചുകൊണ്ട് കിടക്കുന്ന ശിശു അസ്വതന്ത്രത അനുഭവിച്ചു തുടങ്ങുന്നു. താൻ പൂർവജന്മത്തിൽ അനുഭവിച്ച പലമാതിരി ദുഃഖങ്ങളെ ഓർക്കുകയും സ്വാതന്ത്ര്യം ഇച്ഛിക്കുകയും ചെയ്യുന്നു. എട്ടാം മാസത്തിൽ ത്വക്ക് പൂർണ്ണത പ്രാപിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയത്തിനിടയിൽ സഞ്ചരിക്കുന്ന ഓജസ്സ് ജീവന് ശക്തിപകർന്നുകൊടുക്കുന്ന ഒരു വസ്തുവാണ്. അതിന്റെ സങ്കലനം പൂർണ്ണമാകുന്നതിനു മുൻപ് പ്രസവിക്കപ്പെടുന്ന കുഞ്ഞ് മരിച്ചുപോകുകയോ അല്പായുസുള്ളതാവുകയോ ചെയ്യുന്നു. ഒൻപതാം മാസത്തിൽ അമ്മയും കുഞ്ഞും രണ്ടായി പിരിയുന്നു. അതോടെ പ്രസവം നടക്കുന്നു

മാതൃഹൃദയത്തിലുണ്ടാകുന്ന ആനന്ദം തന്നെയാണ് ഗർഭസ്ഥശിശുവിന്റെയും ആനന്ദം. മാതാവിലും ശിശുവിലും ഉണ്ടായിരിക്കുന്ന ഹൃദയസ്പന്ദനത്തിന്റെ ഐക്യമാണ് അതിനു കാരണമായിരിക്കുന്നത്. അതുകൊണ്ട് ഗർഭിണിയായിരിക്കുന്ന സ്ത്രീയുടെ ഹിതങ്ങളെ മറ്റുള്ളവർ ആദരിക്കുകയും ആ ഹിതങ്ങളെ സാധിച്ചുകൊടുക്കുകയും ചെയ്യുന്നു. മാതാവിൽകൂടി ശിശുവിനു ലഭിക്കുന്ന വൈകാരികവും വൈചാരികവും ശാരീരികവുമായ ആഘാതങ്ങൾ കുഞ്ഞിന്റെ വളർച്ചയിൽ വൈകല്യങ്ങൾ ഉണ്ടാക്കുവാനിടയുണ്ട്. ഗർഭിണി ഏതു സാഹചര്യത്തിൽ ജീവിക്കുന്നുവോ ആ സാഹചര്യം കുഞ്ഞിന്റെ സ്വഭാവത്തിൽ സവിശേഷതകൾ ഉണ്ടാക്കുമെന്നു പറയപ്പെടുന്നു. അഭിമന്യു ഗർഭത്തിൽ കിടന്ന് യുദ്ധതന്ത്രം പഠിച്ചു എന്നു പറയുന്നതിനെ ആധുനികശാസ്ത്രം സമ്മതിച്ചാൽ തന്നെയും ഇതെല്ലാം പൌരാണിക ഉഢായിപ്പുകളായിത്തന്നെ അവശേഷിക്കും.

സുശ്രുതന്റെ ‘ഗർഭാവക്രാന്തി ശാരീരത്തിൽ’ ഗർഭസ്ഥശിശുവിന് പിതാവിൽനിന്നുണ്ടായിവരുന്നതും മാതാവിൽനിന്നുണ്ടായിവരുനതും രസത്തിൽ നിന്നുണ്ടായിവരുന്നതും ആത്മാവിൽനിന്നുണ്ടായിവരുന്നതും സത്വഗുണത്തിൽ നിന്നുണ്ടാകുന്നതും സ്വന്തമായുണ്ടാകുന്നതുമായ ശരീരലക്ഷണങ്ങൾ പറഞ്ഞിരിക്കുന്നു.

1. അച്ഛനിൽനിന്നുണ്ടാകുന്നത് :- തലമുടി, താടി, മീശ, ദേഹത്തിലുള്ള മറ്റു രോമങ്ങൾ, അസ്ഥി, നഖം, പല്ല്, സിര, സ്നായു, ധമനി, രേതസ്.

2. അമ്മയിൽനിന്നും വരുന്നത് :- മംസം, രക്തം, മേദസ്, മജ്ജ, ഹൃദയം, നാഭി, യകൃത്ത്, പ്ലീഹ, കുടൽ, ഗുദം.

3. രസത്തിൽനിന്നുണ്ടാകുന്നത് :- ശരീരപുഷ്ടി, ബലം, വർണ്ണം, നിലനില്പ്, നാശം മുതലായവ.

4. ആത്മാവിൽനിന്നും വരുന്നത് :- പതിനൊന്ന് ഇന്ദ്രിയങ്ങൾ, ജ്ഞാനം, വിജ്ഞാനം, ആയുസ്, സുഖം, ദുഃഖം.

5. സത്വഗുണത്തിൽ നിന്നുണ്ടായിവരുന്നത് :- ദയ, ദാനം, ക്ഷമ, സത്യം, ധർമ്മം, ഈശ്വരവിശ്വാസം, ജ്ഞാനം, ബുദ്ധിശക്തി, ഓർമ്മ, ധാരണാശക്തി, ദൃഢത മുതലായവ.

6. സ്വന്തമായുണ്ടാകുന്നത് :- വീര്യം, ആരോഗ്യം, ബലം, കാന്തി, ധാരണാശക്തി.

ആധുനികശാസ്ത്രം ഇതിനെക്കാൾ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്താൻ ഇന്ന് പര്യാപ്തമാണ്. അതുകൊണ്ട് പൌരാണികമായ ശരീരശാസ്ത്രത്തിന്റെ ഈ നിഗമനങ്ങൾക്ക് ഒരു പ്രാധാന്യവുമില്ല. എങ്കിലും ഇത്തരത്തിലുള്ള ഒരു നിരിക്ഷണം നടത്താൻ പൌരാണികകാലത്ത് സാധ്യമല്ല എന്ന നിഷേധക്കുറിപ്പിനെങ്കിലും ഈ ഗ്രന്ഥങ്ങൾ സഹായകമാകും.

ഭഗവദ്‌ഗീതയിലെ ചില ശ്ലോകങ്ങൾ പകർത്തി ഈ ഉദ്യമം ഇവിടെ അവസാനിപ്പിക്കട്ടെ.

വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോfപരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാന്യന്യാനി സംയാതി നവാനി ദേഹീ.
[മനുഷ്യൻ എപ്രകാരം പഴയ വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങളെ സ്വീകരിക്കുന്നുവോ, അപ്രകാരംതന്നെ ദേഹത്തോടുകൂടിയ ആത്മാവ് ജീർണ്ണങ്ങളായ ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയതായ ശരീരങ്ങളെ പ്രാപിക്കുന്നു.]

ഒറ്റനോട്ടത്തിൽ ജനിക്കുന്നു മരിക്കുന്നു വീണ്ടും ജനിക്കുന്നു എന്നു തോന്നുന്ന ചാക്രികതയായി ഇതിനെ മനസ്സിലാക്കുമ്പോൾ, ജനിതകശാസ്ത്രം പറയുന്നതുപോലെ ശാരീരികമായ പാരമ്പര്യത്തിൽ മാത്രം നിലനിൽക്കുന്ന ജനനമരണങ്ങളായി ഇതിനെ തെറ്റിദ്ധരിച്ചേക്കാം. ആത്മാവ് തിരിയെ എത്തി ശരീരത്തെ എടുക്കുന്നു എന്നതിനെക്കാൾ പ്രധാനം, തന്നിൽ (ജീവാത്മാവിൽ) വന്നു നിക്ഷിപ്തമാകുന്ന ജഡഭാവത്തെ ആത്മാവ് തള്ളിക്കളയുകയും പിന്നീട് സ്വീകരിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പരിശുദ്ധമായ ആത്മാവിന് നവദ്വാരങ്ങളിലൂടെയും അഴുക്ക് പുറംതള്ളുന്ന ഒരു ശരീരത്തിനെ എത്രകാലം സഹിക്കാനാവും.

ശരീരം യദവാപ്നോതി യച്ചാപ്യുത് ക്രമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി വായുർഗ്ഗന്ധാനി വാശയാത്.
[ഈശ്വരൻ യാതൊരു ശരീരത്തെ പ്രാപിക്കുന്നുവോ ഏതൊന്നിനെ വിട്ടുപോവുകയും ചെയ്യുന്നുവോ അപ്പോൾ കാറ്റ് പുഷ്പത്തിൽ നിന്ന് ഗന്ധങ്ങളെയെന്നപൊലെ, ഇന്ദ്രിയാകർഷണ രൂപമായ ജീവന്റെ വാസനകളെ സ്വീകരിച്ചുകൊണ്ടു തന്നെ പോകുന്നു.]

ഇവിടെ ഈശ്വരൻ ജനിക്കുന്നു എന്നു പറയുന്നതായി തോന്നുന്നില്ലേ. അത് സെമിറ്റിക് മതങ്ങളിലെ ‘ഗോഡ്’ ആണ് ഈ ഈശ്വരൻ എന്നു മനസ്സിലാക്കുന്നതുകൊണ്ടാണ്. പരമാണുമുതൽ ബ്രഹ്മാണ്ഡംവരെ സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരിക്കുന്ന സാർവത്രികമായ തത്ത്വമാണ് ഇവിടത്തെ ഈശ്വരൻ. സാമൂഹികവും മതപരവുമായ ഒരു സംജ്ഞയല്ല. ജീവശരീരത്തിൽ നിന്നും ജീവനെ പിൻ‌വലിക്കുമ്പോൾ ആ ശരീരത്തിൽ വസിച്ചിരിക്കുന്ന ജീവി ഏതെല്ലാം ഗുണധർമ്മങ്ങളോടെ ഏതെല്ലാം സംസ്കാരത്തെ ആർജ്ജിച്ചുവോ, ആ സംസ്കാരത്തിന്റെ സാരാംശത്തെ, പുഷ്പത്തിന്റെ ഗന്ധത്തെ വായു എന്നപോലെ, ഈശ്വരൻ തന്നോടൊപ്പം കൊണ്ടുപോകുന്നു. ഇവിടെ ആത്മാവിനെത്തന്നെയാണ് ഈശ്വരൻ എന്നു പറഞ്ഞിരിക്കുന്നത്.

ഓരോ ജീവിക്കും ശാരീരികസത്തയോടു സംബന്ധമുള്ള (ജനിതകമായി ലഭിക്കുന്നത്) ഒരു വ്യക്തിത്വമുണ്ട്. അതുപോലെ തന്നെ പൂർവ്വികമായ കർമ്മപ്രവാഹമുള്ള അദ്ധ്യാത്മമായ ഒരു വ്യക്തിത്വവുമുണ്ട്. ഇതിനെ രണ്ടിനെയും ചേർത്താണ് ഭാരതീയ ശാസ്ത്രങ്ങളിൽ ശരീരോല്പത്തിയെക്കുറിച്ച് വിവരിക്കുന്നത്. പാശ്ചാത്യർ ശാരീരികമായ ഭൂതഭൌതികത മാത്രമെ പഠന വിഷയമാക്കിയിട്ടുള്ളൂ എന്നുമാത്രം.

ഭഗവദ്ഗീതയിൽ ആത്മാവ് മാത്രമാണ് ജീവിയായി ജനിക്കുന്നത് എന്ന സങ്കല്പം മാത്രമാണുള്ളത് എന്നായിരിക്കും എല്ലാവരും ധരിച്ചു വശായിരിക്കുന്നത്. ദേഹിയെ സംബന്ധിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും ജനിതകശാസ്ത്രം കണ്ടുപിടിക്കുന്നതിനേക്കാൾ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

യത്ര തം ബുദ്ധിസംയോഗം ലഭതേ പൌർവ്വദേഹികം
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന.
[അല്ലയോ അർജ്ജുന, അപ്പോൾ നേരത്തെ ഉണ്ടായിരുന്ന ദേഹിക്ക് സിദ്ധമായിരുന്ന ആ ബുദ്ധിയോടുള്ള സംയോഗം ലഭിക്കുന്നു. അനന്തരം പിന്നെയും സമ്യക്-ദർശനസിദ്ധിക്കായിക്കൊണ്ട് യത്നിക്കുകയും ചെയ്യുന്നു.]

‘പൌർവ്വദേഹികം’ എന്നത് ഭൌതികശാസ്ത്രപ്രകാരം വ്യാഖ്യാനിക്കുമ്പോൾ വ്യക്തിയുടെ പരമ്പരയെ സംബന്ധിച്ചുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഒരു വ്യക്തിയുടെ പരമ്പരാപ്രധാനമായ ഗുണധർമ്മങ്ങളെല്ലാം സാരവത്തായ രീതിയിൽ പുരുഷബീജത്തിലും സ്ത്രീയുടെ അണ്ഡത്തിലും സംഗ്രഹിച്ചുവെച്ചിരിക്കുന്നു. (ഇവയെ ഉൾക്കൊള്ളുന്നത് ക്രോമസോമുകളാണെന്ന് ആധുനികശാസ്ത്രം പറയുന്നു.) ഒരു ഭൂണം വളർന്ന് പുതിയ ജീവനായിട്ടു പുറത്തു വരുമ്പോൾ അതിൽ വാസനാരൂപത്തിലിരിക്കുന്ന പ്രവണതകളും പ്രേരണകളും ചേഷ്ടാശൈലിയും ആ ദേഹത്തിന്റെ ഉല്പത്തിക്ക് കാരണമായ പൂർവ്വദേഹികളോട് സംബന്ധപ്പെട്ടിരിക്കുന്നതായി പറയാം.

പൂർവ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോ f പിസഃ
ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവർത്തതേ.
[അവശനായിരുന്നാലും അവൻ നേരത്തെ ചെയ്തിട്ടുള്ള അഭ്യാസത്താൽ തന്നെ ആകർഷിക്കപ്പെടുന്നു. യോഗത്തെ അറിയാനാഗ്രഹിക്കുന്നവൻ പോലും ശബ്ദബ്രഹ്മത്തെ അതിക്രമിക്കും.]

വ്യഷ്ടിഗതമായ ജീവിതത്തിന്റെ ഒരംശം മാത്രമെ നാം കാണുന്നുള്ളൂ എന്നാണ് ഗീതാമതം. ഈ ജീവനിൽ കാണപ്പെടുന്നതായ വ്യക്തിത്വം പൊടുന്നനെ ഉണ്ടായതല്ലെന്നും, അതു പൊടുന്നനെ അവസാനിക്കുന്നില്ലെന്നും, അതിൽ ഒരിക്കൽ ആർജ്ജിച്ച അറിവും കഴിവും ശാരീരികമായ അവശതകൊണ്ടു മറഞ്ഞുപോയാലും എന്നേക്കുമായി നഷ്ടപ്പെടുന്നില്ലെന്നും ഗീത സിദ്ധാന്തിക്കുന്നു.

പുനർജന്മസിദ്ധാന്തം പ്രാസംഗികമായി പലപ്പോഴും വരുന്നുണ്ട് എങ്കിലും, സൂക്ഷിച്ചു നോക്കുമ്പോൾ ഭഗവദ്ഗീത സാധാരണ അർത്ഥത്തിൽ പുനർജന്മത്തെ പിൻ‌താങ്ങുന്നില്ല എന്നു കാണാം. ജനിച്ചതൊക്കെ മരിക്കുകയും, മരിച്ചതൊക്കെ ജനിക്കുകയും ചെയ്യുന്നു എന്നു പറയുമ്പോഴും ഇത് മനുഷ്യന്റെ മാത്രം തലമുറകളായി ലഭിക്കുന്ന പുനർജന്മമാണെന്നു കരുതിയാൽ അത് അന്ധവിശ്വാസമാകും. കഴിഞ്ഞ മഴക്കാലത്ത് മരിച്ചുപോയ മുത്തച്ഛൻ ഇതാ കാക്കയായി വന്നിരിക്കുന്നു. കണ്ടില്ലേ എന്തിഷ്ടത്തോടെയാണ് ബലിച്ചോറ് തിന്നുന്നത്. അതുപോലെ എന്റെ പേരക്കുട്ടി എന്റെ അച്ഛന്റെ പോലത്തന്നെ. ആ ഭാവവും ദേഷ്യവും എല്ലാം അതുപോലത്തന്നെ. അങ്ങനെയൊരു പുനർജന്മത്തെക്കുറിച്ചല്ല ഗീതയിലെ പരാമർശം. ചിജ്ജഡങ്ങൾ അന്യോന്യം കലർന്നു പല ജീവഭാവങ്ങൾ രൂപം കൊള്ളുന്നു. അതുകൊണ്ട് ജീവന്റെ ചാക്രികമായ പരിണാമത്തെക്കുറിച്ചുമാത്രമാണ് ഇവിടെ പറയുന്നത്.

ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാർജ്ജുന
താന്യഹം വേദ സർവ്വാണി ന ത്വം വേത്ഥ പരംതപ.
[അല്ലയോ അർജ്ജുന, എനിക്കും നിനക്കും അനേകം ജന്മങ്ങൾ കഴിഞ്ഞിട്ടുണ്ട്. അവയെ എല്ലാം ഞാൻ അറിയുന്നു. അർജ്ജുന, നീ അറിയുന്നില്ല.]
കൃഷ്ണൻ പരമാത്മാവും, അർജ്ജുനൻ ജീവാത്മാവും ആണെന്നു വ്യവഹരിക്കുകയും, ആ ജീവാത്മപരമാത്മാക്കളുടെ ഏകത പ്രസിദ്ധവുമാണ്. എങ്കിലും സമഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന കൃഷ്ണന് മായ സ്വാധീനമാണ്. വ്യഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന അർജ്ജുനനെ മായ സ്വാധീനം ചെയ്യുന്നു. മായയുടെ സ്വാധീനമാണ് ശുദ്ധമായ ജ്ഞാനത്തെ മറയ്ക്കുന്നത്.

ഇങ്ങനെ പറയുമ്പോൾ മനസ്സിലാവുന്നില്ലെങ്കിൽ ഒന്നുകൂടി വിശദമാക്കാം. ഭഗവദ്‌ഗീതയിൽ മരണത്തെ ചിത്രീകരിച്ചിരിക്കുന്നത് ഒരു പുഷ്പത്തിന്റെ ഗന്ധം വായുവിൽ ലയിക്കുന്നതുപോലെ ഒരു ജീവിയുടെ സൌരഭ്യസമാനമായ സൂക്ഷ്മസ്വരൂപം മരണസമയത്ത് ഈശ്വരൻ തന്നിലേക്കുതന്നെ സ്വീകരിക്കുന്നതായിട്ടാണ്. അതിന്റെ പുനരാവിർഭാവം വീണ്ടും ജീവരൂപം കൈക്കൊള്ളുന്നത് ഈശ്വരസങ്കല്പത്താൽത്തന്നെയാണ്. അതുകൊണ്ട് പൂർവ്വികമായ തന്റെ എല്ലാ കല്പനകളെയും ഈശ്വരൻ എന്ന നിലയ്ക്ക് ഭഗവാൻ അറിയുന്നുണ്ട്. എന്നാൽ ആ കല്പനയിൽ മാറിമാറി വരുന്ന ജീവാത്മാവ് മാത്രമായ അർജ്ജുനന് അത് അറിയാൻ കഴിയുന്നില്ല.

ഈയവസരത്തിൽ ‘യൂങ്’ പറഞ്ഞത് ഈ പരമാത്മാവിനെക്കുറിച്ചു തന്നെയാണോ എന്ന് എനിക്ക് തീർത്തു പറയാൻ കഴിയില്ല. എങ്കിലും എല്ലാം അറിയുന്ന ഭഗവാനെ എങ്ങനെ ശാസ്ത്രീയമായി ചിത്രീകരിക്കാം എന്നതിനുള്ള സൂചനയായി ഇതിനെ കണക്കാക്കാം.

(“If it were possible to personify the unconscious we might think of it as a collective human being combining the characteristics of both sexes transcending youth and age, birth and death, and from having at its command a human experience of one or two million years, practically immortal”.)

[അബോധത്തിന് മാനുഷീകരണം നൽകാൻ സാധ്യമാണെങ്കിൽ നമുക്ക് അതിനെ ഒരു വിശ്വപുരുഷനോട് താരത‌മ്യപ്പെടുത്താം. അപ്രകാരം സങ്കല്പിക്കപ്പെടുന്ന വ്യക്തിയിൽ ലിംഗവ്യത്യാസം ഉണ്ടായിരിക്കുകയില്ല. അയാൾ യൌവ്വനത്തെയും വാർദ്ധക്യത്തെയും ഉല്ലംഘിച്ചിരിക്കും. ജനനവും മരണവും അയാൾക്ക് ബാധകമല്ല. അയാളുടെ അധീനതയിൽ ചുരുങ്ങിയത് ഒന്നോ, രണ്ടോ ദശലക്ഷവർഷങ്ങളുടെ അനുഭവസമ്പത്തു കാണും. യഥാർത്ഥത്തിൽ അമൃതനാണെന്നു പറയാം.]