Wednesday, September 21, 2011

അന്ത്യേഷ്ടിയും സമാധിയും



അടുത്തയിടെ അന്തരിച്ച സത്യസായിബാബയുടെ അന്തിമ ചടങ്ങുകൾ വേദവിധിപ്രകാരമാണ് നടന്നത് എന്നു പറയുകയും,  ഭൌതിക ശരീരം സമാധിയിരുത്തുകയുമാണുണ്ടായത്.  സമാധിയിരുത്തൽ  വേദവിധിപ്രകാ‍രം  ചെയ്യുന്ന അന്ത്യകർമ്മമാണോ  എന്നതാണ്  ഇന്നത്തെ വിഷയം.

അതുപോലത്തന്നെ ഒസാമ ബിൻലാദന്റെ  മൃതദേഹം ഇസ്ലാമിക ആചാരപ്രകാരം കടലിൽ ഒഴുക്കി  സംസ്കരിച്ചു.  ഇതും വിധിപ്രകാരമല്ല എന്നാണ് എന്റെ അഭിപ്രായം.  പ്രാർത്ഥന കർമ്മങ്ങൾ നടത്തിയിരിക്കാം.  ആചാരപ്രകാരവും  അന്ധവിശ്വാസപ്രകാരവും  മുസ്ലീങ്ങളുടെ ഭൌതികശരീരം മണ്ണിനോട് ചേർക്കണം. മണ്ണിൽ നിന്നും ജനിച്ചവനെ മണ്ണിലേക്കുതന്നെ അയക്കുന്നു.  അവിടെക്കിടന്നാൽ മാത്രമെ അന്ത്യദിനത്തിൽ ഉയർത്തെഴുന്നേൽക്കാൻ കുറച്ച് എല്ലെങ്കിലും ബാക്കി ലഭിക്കുകയുള്ളൂ.

നാട്ടിലുള്ള സമയത്ത്  അടുത്ത വീട്ടിലെ ഒരു സ്ത്രീ മരിച്ചതിന്റെ അന്ത്യകർമ്മങ്ങൾ നടക്കുകയായിരുന്നു.  പരിസരത്തുള്ള എല്ലാവരും അവിടെ കൂടിയിരുന്നു.  മൃതദേഹം  സംസ്കരിക്കാൻ (സ്ഫുടം ചെയ്യൽ ആയിരുന്നു) എടുത്തപ്പോൾ  അടുത്ത വീട്ടിലെ മുസ്ലീം സുഹൃത്ത് പറഞ്ഞു; “ഞാൻ പോവുകയാണ്, എനിക്ക്  ഈ ശരീരം തീയിൽ വെയ്ക്കുന്നത് കാണാൻ കഴിയില്ല”.  മണ്ണിട്ടു മൂടുമ്പോൾ തോന്നുന്ന വിഷമം  മാത്രമെ  ഇക്കാര്യത്തിലും മൃതദേഹത്തിന് ഉണ്ടാവുകയുള്ളൂ  എന്നു ഞാൻ മറുപടി പറഞ്ഞു.

ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ  അനുഷ്ഠിക്കേണ്ട ചില ആചാരങ്ങൾ ഉണ്ട്.   ശരീരത്തിന്റെ ആരംഭം ഗർഭാധാനത്താലും, അന്ത്യം ഭസ്മീകരണത്താലും ആകുന്നു.  ഷോഡശഃ കർമ്മങ്ങൾ  എന്നറിയപ്പെടുന്ന  പതിനാറ് സംസ്കാരവിധികൾ ജീവിതത്തിൽ അനുഷ്ഠിക്കുവാൻ  നമുക്ക് നിയോഗമുണ്ട്.      ഇത്തരത്തിലുള്ള സംസ്കാരത്തിലൂടെയാണ് മാനവൻ സംസ്കാരസമ്പന്നനാകുന്നത്‌. 
മരിച്ചു കഴിഞ്ഞാൽ മൃതദേഹം   സംസ്കരിക്കുന്നതിൽ നമുക്ക്  പലതരം അഭിപ്രായങ്ങളാണ്.  കുട്ടികളായാൽ കുഴിച്ചിടുന്നത് നല്ലത്.  പ്രായമായവരെങ്കിൽ ചിതയിൽ വെയ്ക്കുന്നത് നല്ലത്.   മൂത്തവർ നിൽക്കുമ്പോൾ ഇളയവർ മരിച്ചാൽ   കുഴിച്ചിടണം എന്നാണ് വിധി എന്നുവരെയുള്ള  നാട്ടുപ്രമാണിത്തം കേൾക്കാം.

 മറ്റുള്ളവയ്ക്കൊന്നിനും ദോഷം വരാത്തവിധം  അടക്കം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതിനെയാണ്  സംസ്കരിക്കുക എന്നു പറയുന്നത്.  ദോഷം പ്രകൃതിക്കുപോലും ഉണ്ടാകരുത് എന്നതാണ്  ധർമ്മം.  അന്തരീക്ഷവും ഭൂമിയും ദുഷിക്കാതിരിക്കാൻ  ഭസ്മാന്തം ശരീരം എന്ന വേദാനുശാസനം പിന്തുടരുകയാണ് ദുർബുദ്ധിയില്ലാത്തവർക്ക് ചെയ്യുവാൻ വിധിയുള്ളത്.  ജലസമാധി ജലത്തെയും, ഭൂസമാധി ഭൂമിയെയും മലീമസമാക്കും.  വിശേഷബുദ്ധിയുള്ള മനുഷ്യൻ ഇതറിയണം.  ഹിന്ദുക്കളാണ് എന്നഭിമാനിക്കുന്നവർ വേദത്തെ പ്രമാണമാക്കുകതന്നെവേണം.   വേദാനുസാരമല്ലാത്ത  സമാധിയും സംസ്കരണവും കാരണം ഗംഗയും പ്രയാഗയും കാശിയും യമുനയും പമ്പയും നിളയും വിഷപൂരിതമാക്കുകയാണ്  ചെയ്യുന്നത്.  മറ്റു മതക്കാരുടെ ഗ്രന്ഥങ്ങൾ അവർക്ക് പ്രാമാണികമായതുപോലെ  ഹിന്ദുക്കളും വേദത്തെ പ്രമാണമാക്കണം.  വേദനിന്ദകൻ നാസ്തികനാണ്, എന്ന് സ്മൃതി വചനം ഉണ്ട്.

കുഞ്ഞുങ്ങൾ  അന്നപ്രാശന സംസ്കാരം (ചോറൂണ്) കഴിയുന്നതിനുമുമ്പുവരെയുള്ള  സമയത്ത്  മരിച്ചാൽ മറവു ചെയ്യാം.  കാരണം, ശിശുവിന്റെ ശരീരം അല്പമാത്രമാകയാൽ മണ്ണിനെ ദുഷിപ്പിക്കുന്നതിന് പരിധിയുണ്ട്.  ആ ദൂഷ്യം പരിഹരിക്കാൻ  പ്രകൃതി സമർത്ഥയുമാണ്.   അന്നപ്രാശനത്തിനുശേഷമുള്ള ഏതു ജഡവും  ഇഷ്ടികർമ്മം (ദഹനം) നടത്തണം എന്നാണ്  വേദവിധി.   ആറടി മണ്ണ്  സംസ്കാരത്തിന് ഉപയോഗിക്കാമെന്നല്ലാതെ അത് കൈവശപ്പെടുത്താൻ  നമുക്ക് അധികാരമില്ല.   ശവശരീരം അടക്കം ചെയ്യുന്ന സെമിത്തേരികളുള്ള  സ്ഥലങ്ങളിൽ  കുറെകഴിയുമ്പോൾ  കടുത്ത മാലിന്യ സമസ്യയുണ്ടാകും.  അന്ന് പരിസ്ഥിതിവാദികൾ ഉപവസിച്ചതുകൊണ്ടോ  ആക്രോശിച്ചതുകൊണ്ടോ പ്രയോജനമൊന്നും  ഉണ്ടാവില്ല.   ഭൂമിയിൽ ജനിക്കുന്ന ജനങ്ങൾക്കെല്ലാം  കല്ലറയുണ്ടാക്കിയാൽ ഭാവിയിൽ  ശവസംസ്കാരത്തിന്   അന്യഗ്രഹങ്ങളെ  ആശ്രയിക്കേണ്ടിവന്നേക്കാം. 

നെയ്യും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള അന്ത്യേഷ്ടിയാണ്  വേദവിധി.   ചാരമായിത്തീരലാണ് ശരീരത്തിന്റെ അന്ത്യമെന്ന് യജുർവേദം  അറിയിക്കുന്നു.  “വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം”.   ശരീരം മൂത്തവരുടെയോ ഇളയവരുടെയോ എന്നു നോക്കേണ്ടതില്ല.   ‘ഉച്ചി വച്ച കൈകൊണ്ട് ഉദകക്രിയ‘ എന്നുണ്ട്.  ഉദകക്രിയ ദാഹകർമ്മത്തിലേ ഉള്ളൂ.  മരണാനന്തരം ആർക്കും കല്ലറയും സമാധിയും ഉണ്ടാക്കരുതെന്ന നിഷ്കർഷയും കൂടി  സന്ദർഭം നിമിത്തം സ്മരിക്കാൻ ഇടവരുത്തുന്നു ഭസ്മാന്തം ശരീരമെന്ന വേദവാണി. 

സംഗമില്ലാതെ നിഷ്കാമകർമ്മം ചെയ്ത് സാക്ഷാത്കാരം നേടിയ ആൾ ജീവന്മുക്തനായിട്ടാണ് ശിഷ്ടകാലം  ജീവിക്കുന്നത്.  ശരീരം വിട്ട ജീവന്മുക്തന്റെ ശവ്യം (ശവസംസ്കാരം) ചെയ്യണം.  ശരീരത്തിന്റെ അന്ത്യം  ഭസ്മാത്കരണത്തിലാകണം.   അന്തിമ  സംസ്കാരമൊന്നും ജീവന്മുക്തനു ചെയ്തില്ലെങ്കിലും ആ ആത്മാവിനെ അതൊന്നും ബാധിക്കുകയില്ല.  ജീവന്മുക്തനല്ലെങ്കിൽ അയാൾ ലൌകികനാണ്.   അതിനാൽ  ദാഹസംസ്കാരം കൂടിയേ കഴിയൂ.  ലോകത്തിന് ഹാനി വരുത്തുന്ന, മണ്ണിൽ മറവു ചെയ്യൽ,  വെള്ളത്തിലൊഴുക്കൽ, കല്ലറകൾ കെട്ടി സമാധിയിരുത്തൽ ഇവയൊന്നും വിട്ടുപോയ ജീവന്മുക്തനു വേണ്ടിയല്ല ചെയ്യുന്നത്.  സമാധിയിരുത്തുകയും മറ്റും ചെയ്താൽ വേദവിരുദ്ധക്രിയ നിമിത്തം ഉണ്ടാകുന്ന അന്ധവിശ്വാസജന്യമായ സമാധിപൂജാദികൾ ലൌകികരുടെ ധ്യേയമായ ജീവന്മുക്തി പ്രാ‍പ്തിക്കു  വിഘാതമായിത്തീരും.  അവർ ജീവന്മുക്തന്റെ അനുഗ്രഹം കൊണ്ട് ആ പദവി ലഭിക്കുമെന്ന മൌഢ്യത്തിലായിപ്പോകും.  ശവ്യം പരേതനുവേണ്ടി ചെയ്യുന്നതല്ല.  ലൌകികനുവേണ്ടിയാണ് അതെല്ലാം ചെയ്യുന്നത്. 

അന്ത്യേഷ്ടി കഴിഞ്ഞ മണ്ണ്‌ വീണ്ടെടുത്ത് കൃഷിഭൂമിയാക്കുന്ന പ്രക്രിയയാണ്  ‘സഞ്ചയനം’.   തെങ്ങും വാഴയും  ധാന്യങ്ങളും ആ മണ്ണിൽ നടുകയും വിതയ്ക്കുകയും ചെയ്യുന്നത് വളരെ ശാസ്ത്രീയമായ ഭൂസംരക്ഷണമാണ്.  അങ്ങിനെ  അന്ത്യേഷ്ടി കഴിഞ്ഞ സ്ഥലം  ഉപയോഗയോഗ്യമാക്കുന്നു.

മാടനടിച്ചാലും മരണകാരണം ഹൃദയസ്തംഭനം തന്നെ.  പുല അസ്പൃശ്യതയാണ്.  രക്ഷസ്സുകളാണ് രോഗാണുക്കൾ.  അവ ആക്രമിച്ച് ചോരകുടിക്കാതെ സൂക്ഷിക്കണം.  അതിന് പുല ആചരിക്കുന്നത് നല്ലതാണ്.  പത്തു ദിവസം ശുദ്ധി ആചരിക്കാൻ  സ്മൃതികൾ  പറയുന്നു.   16 ദിവസം  പുലയുള്ളവർ പണ്ട് പടയാളികളും വാല്യക്കാരുമായിരുന്നു. ജോലി ചെയ്യാതിരിക്കാൻ ആറു ദിവസംകൂടി നേടിയെടുത്തതാവാം.  ശാസ്ത്രീയമായി പറഞ്ഞാൽ ഇന്ന് പുല ആചരിക്കേണ്ടതില്ല.  നല്ല അണു-കുമിൾ നാശിനികൾ എല്ലായിടത്തും   ലഭ്യമാണ്.  സുഗന്ധവസ്തുക്കൾ ഉപയോഗിച്ചു  പുകയ്ക്കുമ്പോൾ അന്തരീക്ഷം ശുദ്ധമാകും.  വായുവും  ജലവും ഭൂമിയും ശുദ്ധമായാൽ അഗ്ന്യാകാശങ്ങളും ശുദ്ധമാകും.  അങ്ങനെ പുല ഇല്ലാതെയാകും.  പിന്നെ ആർക്കു പുല.  സുഗന്ധങ്ങളുടെ പുക പുലയകറ്റും.  പിന്നെ അവധി വേണമെങ്കിൽ  പത്തോ, പതിനാറോ, നല്പത്തിയൊന്നോ ദിവസം ബലിയിട്ട് ഉണ്ടിരിക്കാൻ വിരോധമില്ല.  “അമൃതം പരിത്യജ്യ വിഷം പിബന്തി”.  അമൃതം കളഞ്ഞ് വിഷം കുടിക്കുന്ന ലോകമാണ്.   ഇതിൽ കൂടുതൽ എന്തു പറയാൻ.

എന്തുകൊണ്ട്  ഈ ലേഖനം എഴുതി എന്ന് പലരും ചോദിച്ചേയ്ക്കാം.   ഗുരുദേവദർശനങ്ങൾ വായിച്ചതുകൊണ്ടുമാത്രം എന്നേ മറുപടിയുള്ളൂ. കൂടാതെ ഇന്ന്  (കന്നി 5 – സെപ്റ്റംബർ 21)   ഗുരുദേവസമാധിദിനമാണ്. ഒരിക്കൽ സംശയ നിവൃത്തിക്കായി  ശിഷ്യന്മാരിൽ ഒരാൾ ഗുരുദേവനോടു ചോദിച്ചു; “മരിച്ചു കഴിഞ്ഞാൽ മൃതദേഹം കുഴിച്ചിടുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലത്” എന്ന്‌.   അതിന് ഗുരു പറഞ്ഞ മറുപടി;  “ചക്കിലിട്ടാട്ടി കൃഷിക്ക് വളമാക്കുന്നതല്ലേ അതിലും നല്ലത്” എന്ന മറുചോദ്യമായിരുന്നു.  അങ്ങനെ യുക്ത്യാധിഷ്ടിതമായി  സംസാരിക്കാനുള്ള തർക്കശാസ്ത്ര പടുതയും   വേദാർത്ഥജ്ഞാനവും  അദ്ദേഹത്തിന്  ഉണ്ടായിരുന്നു.


Monday, June 6, 2011

യോഗിയും സിദ്ധനും

സമ്പൂർണ്ണ മനുഷ്യത്വത്തിന്റെ പര്യായം എന്ന നിലയിലാണ് സന്ന്യാസിത്വം, ഋഷിത്വം, യോഗിത്വം, ദേവത്വം തുടങ്ങിയ വാക്കുകൾ ഭാരതത്തിന്റെ സംസ്കൃതിയിൽ പ്രയോഗിച്ചിട്ടുള്ളത്. ഒരു മനുഷ്യൻ സമ്പൂർണ്ണനാണെന്നു പറയുമ്പോൾ, മറ്റു പക്ഷിമൃഗാദികളിൽ നിന്നും എന്തു പ്രത്യേകതയാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്? ഏകകോശജീവിയിൽനിന്നും മനുഷ്യൻ വരെയുള്ള പരിണാമദശയിലെ എല്ലാ ജീവികളെയും ജന്തുക്കൾ എന്നാണ് പറയുന്നത്. ഒരേ ചൈതന്യത്തിന്റെ ഭാഗമായ പക്ഷിമൃഗാദികളുടെ തുടർച്ചതന്നെയാണ് മനുഷ്യനും എന്ന് ശ്രുതികളും വ്യക്തമാക്കുന്നു. ഈശ്വരന്റെ മുന്നിൽ എല്ലാ ജീവജാലങ്ങൾക്കും ഒരേ സ്ഥാനം തന്നെയാണുള്ളത്. ആധുനിക ശാസ്ത്രവും മനുഷ്യനെ – thinking animal, political animal, tool using animal - ജന്തുക്കളുടെ കൂട്ടത്തിൽ തന്നെയാണ് ചേർത്തിട്ടുള്ളത്. ചില സെമിറ്റിക് മതങ്ങൾ മാത്രമെ മനുഷ്യൻ ദൈവത്തിന്റെ വിശേഷമായ സൃഷ്ടിയാണെന്ന പ്രാധാന്യം കൊടുക്കുന്നുള്ളൂ.


വളരെയധികം ആളുകൾ 'ഭഗവാൻ' എന്നു വിശേഷിപ്പിച്ചുപോന്ന സായിബാബയ്ക്ക് അസുഖം വന്നതും, അദ്ദേഹം പ്രവചിച്ചതിനെക്കാൾ (?) മുമ്പുതന്നെ മരിച്ചു എന്നതും എന്തോ ഒരു മഹാസംഭവം ആയി പലരും പറഞ്ഞുകേട്ടു. ഈ പ്രപഞ്ചത്തിൽ നശിക്കാത്ത എന്തെങ്കിലും ഉണ്ടോ? കർമ്മം ചെയ്യുന്ന ഏതൊരു വസ്തുവിനും കുറെ കഴിയുമ്പോൾ ക്ഷീണം ഉണ്ടാകും. പിന്നീട് അത് നശിക്കുകയും ചെയ്യും. അങ്ങിനെയാകുമ്പോൾ പ്രവർത്തിക്കുന്നത് ഈശ്വരനാണെങ്കിൽ തന്നെ അത് നശിച്ചുപോകും. പ്രപഞ്ചത്തിൽ കർമ്മം ചെയ്യാത്ത ഒരേഒരു വസ്തു മാത്രമെ ഉള്ളൂ. പരബ്രഹ്മം എന്ന ആദിമൂലദ്രവ്യം – നിർഗുണബ്രഹ്മം. ബ്രഹ്മത്തിന്റെ സഗുണാവസ്ഥയാണ് ഈശ്വരൻ. ഈശ്വരന് കർമ്മം ഉണ്ട്. അതുകൊണ്ട് ഈശ്വരനും ഈശ്വരാവതാരത്തിനും ജനനമരണങ്ങളുണ്ട്.

സന്ന്യാസി എന്നാൽ സന്തോഷ് മാധവനെപ്പോലുള്ള ഒരു ഫ്രോഡ് ആണെന്നു വിശ്വസിക്കുന്ന ജനങ്ങളോട്, ഒരു യഥാർത്ഥ സന്ന്യാസിയുടെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് എങ്ങിനെ വിശദീകരിച്ചാലും സ്വീകാര്യമാവില്ല എന്ന ബോധത്തോടുകൂടിത്തന്നെ ചില കാര്യങ്ങൾ ഇവിടെ എഴുതിവെയ്ക്കുന്നു.

(ദൈവം, ഈശ്വരൻ എന്നീ സങ്കല്പത്തെക്കുറിച്ച് ഇവിടേയുംസന്ന്യാസിയെക്കുറിച്ച് ഇവിടെയും  ചെറുതായി സൂചിപ്പിച്ചിരുന്നു.)

ഒരു പൂർണ്ണനായ മനുഷ്യന്റെ ജീവിതം, സ്ഥിതപ്രജ്ഞനായ സന്ന്യാസിയിലാണ് നമുക്ക് ദർശിക്കാനാവുക. സുഖദുഃഖങ്ങളിൽ സമചിത്തതയോടെ കഴിയുക എന്നതാണ് ഒരു സന്ന്യാസിയുടെ പ്രത്യേകത. പരിശീലനംകൊണ്ട് ഒരാൾക്ക് ഈ കഴിവുകൾ ആർജ്ജിക്കുവാൻ സാധിക്കും. മനുഷ്യനെ മനുഷ്യനാക്കി നിലനിർത്തുന്നതും, പ്രവർത്തിപ്പിക്കുന്നതും, അനുഭവിപ്പിക്കുന്നതും മനുഷ്യനിലെ ചൈതന്യമാണ്. ഈ ചൈതന്യത്തെ സാക്ഷാത്ക്കരിച്ച് അതിൽ സദാസമയവും മുഴുകിയിരിക്കുന്ന പ്രക്രിയയിൽ ഏർപ്പെടുന്നതിനെയാണ് യോഗാവസ്ഥ എന്നു പറയുന്നത്. ഒരു യോഗി ബ്രഹ്മസാക്ഷാത്ക്കാരം നേടി എന്നു വച്ചാൽ, ബ്രഹ്മത്തിന്റെ ഇടതടവില്ലാത്ത ആനന്ദത്തിൽ ലയിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എപ്പോഴും പ്രപഞ്ചത്തിന്റെ പരമകാരണമായ സച്ചിദാനന്ദത്തിൽ ലയിച്ചിരിക്കും. അവിടെ ആദിമദ്ധ്യാന്തങ്ങൾ ഉണ്ടായിരിക്കുകയില്ല. ബ്രഹ്മജ്ഞാനിയായ യോഗി എപ്പോഴും ബ്രഹ്മത്തിന്റെ സർവ്വജ്ഞതയിൽ മുഴുകിയിരിക്കും. അപ്പോൾ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് താനെ തെളിഞ്ഞുവരും. അതായിരിക്കാം അറിവ് (വേദം) ബ്രഹ്മാവിന്റെ മുഖത്തുനിന്ന് ഉത്ഭവിച്ചു എന്ന്‌ ശ്രുതികൾ പറയുന്നത്.

വേദോപനിഷത്തുക്കൾ ഒന്നും പഠിക്കാത്ത ശ്രീരാമകൃഷ്ണദേവന്റെ നാവിൽ നിന്നും വരുന്ന വേദാന്ത വിശദീകരണങ്ങൾ ശ്രവിച്ചിട്ടുള്ളവർ ഈ ദൈവീകത്വം രേഖപ്പെടുത്തിയിട്ടുണ്ട്. രമണമഹർഷിയും ഗ്രന്ഥങ്ങളൊന്നും വായിച്ചിരുന്നില്ലെന്ന് രേഖപ്പെടുത്തിക്കാണുന്നു.

ഐന്ദ്രികവും മാനസികവുമായിട്ടുള്ള ഭോഗവിഷയങ്ങളുടെ ആസ്വാദനങ്ങളെ കാംക്ഷിക്കാത്ത യതീശ്വരന്മാരെയാണ് ഋഷി / യോഗി എന്നെല്ലാം പറഞ്ഞിരിക്കുന്നത്. അവർ യോഗയുക്തരായി കഴിയുന്നു. അതിന്റെ മറുവശമാണ് ഭോക്തൃപ്രപഞ്ചം - ഭോഗികളുടെ പ്രപഞ്ചം. എല്ലാ ജീവികളുടെയും സുഖദുഃഖങ്ങൾ തന്റെ സുഖദുഃഖങ്ങളായി കാണുന്ന യോഗിയാണ് പരമനായ യോഗി എന്ന് ഗീത സൂചിപ്പിക്കുന്നുണ്ട്. അവനവന്റെ ഓരോ കർമ്മവും മറ്റുള്ളവരുടെ സുഖത്തിനായി വരണം എന്ന് ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറയുന്നത് ഇങ്ങനെയാണ്:

“അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.”

ഗുരുദേവൻ അരുവിപ്പുറത്ത് ഉണ്ടായിരുന്ന കാലത്ത് ധ്യാനം കഴിഞ്ഞ് പുറത്തു വരുമ്പോൾ പതിവായി കാണാറുള്ള മുഖകാന്തിയെപ്പറ്റി, പലപ്പോഴും സഹോദരനയ്യപ്പനോട് കുമാരനാശാൻ പറയാറുണ്ടയിരുന്നത്രെ. നേരിട്ടനുഭവിച്ചിട്ടുള്ള ഗുരുദേവന്റെ വിശേഷണങ്ങൾ തന്നെയാണ് ‘നളിനി’യിലെ നായകനിൽ നാം ദർശിക്കുന്നത്.

“പാരിലില്ല ഭയമെന്നു, മേറെയു-
ണ്ടാരിലും കരുണയെന്നു, മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവൻ.”


“സ്നേഹമാം അഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതിൽ
സ്നേഹമൂലമമലേ വെടിഞ്ഞു ഞാൻ.”


ബാഹ്യപ്രപഞ്ചത്തിലെ വസ്തുക്കൾ നമ്മളെ ആകർഷിക്കുന്നു. നമുക്കുണ്ടാകുന്ന ആകർഷണം നമ്മളെ അതിന്റെ അടിമകളാക്കുകയും ചെയ്യുന്നു. ഒരു യോഗി തന്റെ ഇന്ദ്രിയങ്ങളെ ഇന്ദ്രിയജന്യമായ ഭോഗവിഷയങ്ങളിൽ നിന്നും മോചിപ്പിച്ച് ഒന്നിലും സംഗമില്ലാതെയിരിക്കുന്നു. അതിനുശേഷം പ്രാണാപാനവായുക്കളെ ചലിക്കാത്ത നിലയിൽ നിർത്താൻ യോഗി പരിശീലിക്കുന്നു. ആ പരിശീലനം പൂർണ്ണമാകുമ്പോൾ യോഗി ബ്രഹ്മപ്രാപ്തിയുടെ ആദ്യപടിയായ ആദ്യന്തികമായ സത്യത്തിന്റെ ബോധത്തിലേയ്ക്ക് പ്രവേശിക്കും. ലഘുത്വം (ശരീരത്തിന് ഭാരമില്ലായ്മ), ആരോഗ്യം (രോഗം ദുഃഖിപ്പിക്കാത്ത അവസ്ഥ), അലോരുപത്വം (ഭോഗവസ്തുക്കളോടുള്ള വിരക്തി) എന്നീ അനുഭവം യോഗിക്ക് ഈയവസരത്തിൽ സിദ്ധിക്കും. “വർണ്ണപ്രസാദംസ്വരസൌഷ്ഠവംച“. വാക്കുകൾ ഉച്ഛരിക്കുമ്പോൾ അത് കേൾക്കുന്നയാൾക്ക് അതിനോട് പ്രീതിയുണ്ടാകും. വാക്കുകളുടെ അർത്ഥം മനസ്സിലായില്ലെങ്കിൽ പോലും, വാക്കിന്റെ ശബ്ദസൌകുമാര്യത്തിൽ ആകൃഷ്ടരാകും. യോഗിയുടെ ശരീരത്തിന് ആകർഷണീയമായ നിറം വന്നുചേരും.

സിദ്ധനെന്നു പറഞ്ഞാൽ ‘കിട്ടിയവൻ’ എന്നാണ് അർത്ഥം. സാദ്ധ്യമായതിനെ സാധനകൊണ്ട് സാക്ഷാത്കരിക്കുമ്പോൾ അത് സിദ്ധിയായി. യോഗസൂത്രങ്ങളിൽ അഷ്ടൈശ്വര്യസിദ്ധികളെക്കുറിച്ച് പറയുന്നുണ്ട്. ജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള രഹസ്യമറിയുന്നത് ഒരു സിദ്ധിയാണ്. അതറിഞ്ഞവന് ഗ്രഹങ്ങളുടെ ചലനവും, സൂര്യ-ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും കൃത്യമായി പറയാൻ കഴിയും. വേറൊരാളുടെ മനസ്സിന്റെ വ്യാപാരം അറിയാൻ കഴിയുന്നത് ഒരു സിദ്ധിയാണ്. സിദ്ധികൾ കൈവരിച്ചിട്ടുള്ള നിരവധി സിദ്ധന്മാർ ഉണ്ടായിട്ടുണ്ട്. അതിൽ ചിലർ രോഗങ്ങൾ മനസ്സിലാക്കി ചികിത്സിച്ചു മാറ്റാൻ കഴിവുള്ളവരായിരിക്കും. അതുപോലെ ചിലർക്ക് പല ശാസ്ത്രങ്ങളിലും പ്രാവീണ്യം നേടാനുള്ള കഴിവുണ്ടായിരിക്കും. പക്ഷെ ഇത്തരം സിദ്ധികളൊന്നും ലോകസംഗ്രഹത്തിനുള്ളതല്ല എന്നാണ് അദ്ദ്വൈതമതം. സിദ്ധന്മാർ യോഗികളായിരിക്കണമെന്നില്ല. പക്ഷെ ആത്മാവിനെ വശപ്പെടുത്തിയ ഒരു യോഗിക്ക് (ബ്രഹ്മജ്ഞാനിക്ക്) ഏതു സിദ്ധിയും കൈവരിക്കാനാകും. സിദ്ധിയിലൂടെയുള്ള അത്ഭുതങ്ങൾ കാണിക്കൽ ഒരു യോഗിയെ സംബന്ധിച്ചിടത്തോളം നിസ്സാരങ്ങളാണ്. ബ്രഹ്മജ്ഞാനി എപ്പോഴും ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നു എന്നു പറയുന്നു. എപ്പോഴും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അത് അർത്ഥമാക്കുന്നത്.

ഇത്രയൊക്കെ സിദ്ധികളുള്ള യോഗികൾക്ക് എന്തുകൊണ്ട് രോഗം ഉണ്ടാകുന്നു എന്നതാണ് ചോദ്യം. ഓരോ മനുഷ്യനും ജനിക്കുന്നത് പൂർവ്വജന്മകർമ്മഫലവുമായിട്ടാണ് (സഞ്ചിതകർമ്മം). അതുപോലെ ആർജ്ജിതകർമ്മങ്ങളും മനുഷ്യനെ രോഗിയാക്കും, യോഗിയെയും.

ദുഃഖിക്കുന്ന രോഗികളോട് തോന്നുന്ന അനുകമ്പ മൂലം പലപ്പോഴും അവരുടെ രോഗാവസ്ഥയെ യോഗി പകർന്നെടുക്കും. ഗുരുദേവൻ ഇങ്ങനെ പലരെയും ആശ്വസിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, രോഗം ഒരു യോഗിയെ ദുഃഖിപ്പിക്കുന്നില്ല. ഒരു യോഗിയും അവരുടെ രോഗം ദുഃഖമായി കരുതിയിരുന്നില്ല. മറ്റുള്ളവർക്കെല്ലാം മരുന്ന് നിർദ്ദേശിച്ചിരുന്ന ഗുരുദേവനും അസുഖം വന്നിട്ടുണ്ട്. അടുത്ത കാലത്ത് ജീവിച്ചിരുന്ന യോഗികളായ ഗുരുദേവനും, രമണമഹർഷിയും, ശ്രീരാമകൃഷ്ണപരമഹംസനും രോഗം വന്നിട്ടാണ് സമാധിയായത്.

ബ്രഹ്മജ്ഞാനികൾക്കും ദൈവീകത്വം ഉണ്ടെന്നു കരുതുന്നവർക്കും മരണമില്ലെന്ന് പറഞ്ഞു പരത്തിയ മഹാൻ ആരെന്നറിയില്ല. എന്തായാലും ചിലരെല്ലാം അങ്ങനെ വിശ്വസിക്കുന്നു. ദൈവീകത്വം സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവരുന്നതൊന്നുമല്ല. സ്വപ്രയത്നത്താൽ നേടിയെടുക്കുന്നതാണ്. ഒരാൾ അയാളിലുള്ള കഴിവുകളെ ക്ലേശിച്ച് വളർത്തി വളർത്തി അതിന്റെ പൂർണ്ണതയിലെത്തുമ്പോൾ, സാധാരണ ജനങ്ങളുടെ ജീവിതത്തിൽ നിന്നും പ്രവർത്തികളിൽനിന്നും വ്യത്യസ്ഥമായിരിക്കും അയാളുടെ പ്രവർത്തികൾ. ലോകത്തിലെ സത്യങ്ങളെ കണ്ടമാത്രയിൽ തന്നെ ഗ്രഹിക്കത്തക്ക വിധത്തിൽ അയാളുടെ പ്രജ്ഞാശക്തി വികസിക്കും. സർവ്വപ്രാണികളുടെയും ശബ്ദാർത്ഥപരിജ്ഞാനമുണ്ടാകുന്നതുകൊണ്ട് എല്ലാ ജീവികളുമായും സംവദിക്കാൻ ഒരു യോഗിക്ക് കഴിവുണ്ടാകും. ഒരാളെ കാണുമ്പോഴേക്കും അയാളുടെ ആഗമനോദ്ദേശംപോലും മനസ്സിലാക്കാൻ കഴിയും. അങ്ങനെയുള്ള വ്യക്തിയുടെ ജീവിതത്തിൽ സമാർജ്ജിച്ച വ്യത്യസ്ഥതക്ക് കൊടുക്കുന്ന അംഗീകാരമാണ് ദേവത്വം / ദൈവീകത്വം.

 ചൈതന്യം നിറഞ്ഞ ചില മഹത്വ്യക്തികളുടെ മരണം അവർ എങ്ങിനെ സ്വീകരിച്ചു എന്ന് നമുക്കു നോക്കാം.
കൃഷ്ണൻ തന്റെ കുടുംബനാശം കണ്ടുകൊണ്ട് മരിക്കേണ്ടിവരും എന്ന് ഗാന്ധാരി കൃഷ്ണനെ ശപിക്കുമ്പോഴും, വേടൻ എയ്ത അമ്പുകൊണ്ട് കൃഷ്ണൻ മരിക്കാനിടയാകുമ്പോഴും വിധിയുടെ സഹജമായ അവസ്ഥകണ്ട് കൃഷ്ണൻ മന്ദഹസിക്കുകയാണുണ്ടായത്.

സ്നേഹത്തിന്റെ മൂർത്തിയായ ഒരു ദൈവത്തിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയ യേശുവിനെ എല്ലാവരും ചേർന്ന് കുരിശ്ശിലേറ്റി. ക്രൂശിതനായ യേശു കുരിശിൽ കിടന്നു പിടയുമ്പോഴും, ഏകസത്യമായ ദൈവത്തോട് “പിതാവേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയില്ല. ഇവർക്ക് മാപ്പു നല്കേണമേ” എന്നു പറയുമ്പോൾ സത്യത്തിലധിഷ്ഠിതമായ ക്രോധരഹിതമായ അഹിംസയുടെ ഒരു ദൃഷ്ടാന്തം നമുക്കു ലഭിക്കുന്നു.

ചുന്ദൻ എന്ന ഒരു സാധു മനുഷ്യൻ കൊടുത്ത, വിഷലിപ്തമായ പഴയ ആഹാരം കഴിച്ചാണ് ഭഗവാൻ ബുദ്ധന് ശരീരം വെടിയേണ്ടി വന്നതെങ്കിലും, തന്റെ ജീവിതത്തിൽ ലഭിച്ച മൂന്ന് അനുഗ്രഹീത ആഹാരങ്ങളിലൊന്നാണ് ചുന്ദൻ കൊടുത്ത അത്താഴം എന്നു പറഞ്ഞ്, തന്റെ മരണത്തിനിടയാക്കിയ ആതിഥേയനെ അനുഗ്രഹിക്കുകയാണ് ബുദ്ധൻ ചെയ്തത്.

സോക്രട്ടീസ് തന്റെ തടവറയുടെ സൂക്ഷിപ്പുകാരനിൽ നിന്നും ‘ഹെംലോക്ക്’ എന്ന വിഷം വാങ്ങി സൌമ്യനായി കുടിക്കുമ്പോൾ, തനിക്കെതിരായി കോടതിയിൽ പോയവരോടോ, വധശിക്ഷ നല്കിയവരോടോ അല്പം പോലും വെറുപ്പ് പ്രകടിപ്പിച്ചിരുന്നില്ല.

ഒരു യോഗിയുടെ ജീവിതം നയിച്ച് രാഷ്രത്തിനുവേണ്ടി സ്വയം സമർപ്പിച്ച
മഹാത്മാഗാന്ധി വെടികൊണ്ട് മരിക്കുമ്പോഴും, തന്നെ വെടിവെച്ച ഗോഡ്സെയ്ക്ക് മാപ്പുകൊടുത്തിരുന്നു.

ഇങ്ങനെ നമുക്ക് അഹിംസ, സത്യം, ദയ, സ്നേഹം എന്നീ അദ്ധ്യാത്മിക ഗുണങ്ങളോടെ ജീവിക്കാൻ കഴിഞ്ഞിട്ടുള്ളവരുടെ അനേകം ദൃഷ്ടാന്തങ്ങൾ കാണാം.


Monday, May 30, 2011

വിഭൂതി



‘വിഭൂതി’  ഇന്ന് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വാക്കാണ്. വിഭൂതി എന്നാൽ, വിസ്തരിക്കാനുള്ളത്, മായകൊണ്ട് പല രൂപങ്ങളായി തോന്നുന്നത് എന്നൊക്കെയാണ് ആദ്ധ്യാത്മികമായ അർത്ഥം. പ്രപഞ്ചത്തെ നാമരൂപങ്ങളാക്കി പെരുപ്പിച്ച് കാണിക്കുന്നത് മായയാണ്. ‘വിഭൂതി’യ്ക്ക് ഐശ്വര്യം, ശക്തി, വലുപ്പം, ധനം, സൃഷ്ടി, ഭസ്മം എന്നെല്ലാം അർത്ഥം കാണാം. പക്ഷെ ഇന്ന് അന്ധവിശ്വാസികളായ ജനങ്ങൾക്ക് ‘വിഭൂതി’ എന്നാൽ കഞ്ഞിവെള്ളത്തിൽ ഭസ്മം കുഴച്ച് ഉണക്കി ഗുളികയാക്കി ചില ദിവ്യന്മാർ ഭക്തന്മാർക്ക് കൊടുക്കുന്ന പൊടി മാത്രമാണ്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശങ്ങളാണെന്ന് ഭഗവദ്ഗീത വ്യക്തമാക്കുന്നുണ്ട്. ഭഗവദ്ഗീതയിലെ ‘വിഭൂതിയോഗം’ എന്താണെന്ന് പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ.

ഒരു മതത്തിലെ വ്യവസ്ഥാപിതമായ താല്പര്യങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഇവിടെ വിഭൂതിവർണ്ണന നടത്തിയിരിക്കുന്നത്. എക്കാലത്തും ലോകത്ത് എവിടെയും മനുഷ്യജാതിക്ക് പ്രിയങ്കരമായിരിക്കുന്ന അധിഷ്ഠാനമൂല്യങ്ങളെയെല്ലാം ഇവിടെ പരാമർശിക്കുന്നുണ്ട്.

ബുദ്ധിർജ്ഞാനമസംമോഹഃ ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോ ഭാവോ ഭയം ചാഭയമേവ ച.
അഹിംസാ, സമതാ തുഷ്ടിസ്തപോ ദാനം യശോ യശഃ
ഭവന്തി ഭാവാ ഭൂതാനാം മത്ത ഏവ പൃഥഗ്വിധാഃ.

[ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ബാഹ്യേന്ദ്രിയങ്ങളെ അടക്കൽ, അന്തഃകരണത്തെ അടക്കൽ, സുഖം, ദുഃഖം, ഉല്പത്തി ഇല്ലായ്മ, പേടിയില്ലായ്മ, അഹിംസ, സമചിത്തത, തൃപ്തി, തപസ്സ്, ദാനം, സത്കീർത്തി, ദുഷ്കീർത്തി – ഇങ്ങനെ ഭൂതങ്ങളുടെ വെവ്വേറെയുള്ള ഭാവങ്ങൾ എന്നിൽ നിന്നുതന്നെ ഉണ്ടാകുന്നു.]

ബുദ്ധി, ജ്ഞാനം, സത്യം, സുഖം, യശസ്സ് എന്നൊക്കെ പറയുന്നത്, എല്ലാ മനുഷ്യരും ഇഷ്ടപ്പെടുന്നതും വിലമതിക്കുന്നതുമാണ്. എന്നാൽ ദുഃഖം, അഭാവം, ഭയം മുതലായവ ഭഗവാന്റെ വിഭൂതികളായി സ്വീകരിക്കാവുന്നതാണോ എന്ന ഒരു സംശയം എല്ലാവർക്കും ഉണ്ടാകും. രണ്ടായിരം വർഷത്തോളം ഭാരതീയ തത്ത്വചിന്തകളെ മാറ്റിനിർത്തി പാശ്ചാത്യ അധിനിവേശ സംസ്കാരത്തെ സ്വീകരിച്ചതിന്റെ ഫലമായി നമ്മളിൽ ആണ്ടുപോയ വിശ്വാസമാണ് ഈ പ്രതിസന്ധിക്കു കാരണം. സെമിറ്റിക് മതങ്ങളിൽ നന്മയെ എല്ലാം പകുത്ത് ഒരു വശത്തു വച്ചിട്ട് അതൊക്കെ ദൈവത്തിന്റെ ഗുണങ്ങളായി എണ്ണുന്നു. തിന്മയെല്ലാം മറുവശത്തു വച്ചിട്ട് അതിനെയെല്ലാം ചെകുത്താന് ചേർന്നതായി എണ്ണുന്നു. എന്നാൽ ഇതല്ല ഗീതയുടെ സമീപനം. ഏകവും എല്ലാറ്റിന്റെയും കാരണവുമാണ് പരംപൊരുളെങ്കിൽ അതിൽ ഉയർച്ചയും താഴ്ചയും, സുഖവും ദുഃഖവും ഒരുപോലെ ഉൾപ്പെട്ടിരിക്കും. ജീവിതാനുഭവങ്ങളെല്ലാം ഈശ്വരന്റെ വിഭൂതികളായിത്തന്നെ സ്വീകരിക്കേണ്ടതാണ്.

‘വിഭൂതി’ എന്താണെന്ന് ഒന്നുകൂടി വിശദമാക്കാം. ഒരു വൃക്ഷത്തെ നമ്മൾ എങ്ങനെയാണ് മനസ്സിലാക്കുന്നത്. അതിന്റെ തടികൊണ്ടും, ഇലകൊണ്ടും, പൂവുകൊണ്ടും, ഫലംകൊണ്ടും ഒരു വൃക്ഷത്തെ അറിയുന്നു. അവയെല്ലാം വൃക്ഷത്തിന്റെ വിഭൂതികളാണ്. വൃക്ഷത്തിന്റെ ഈ വിഭൂതികൾ മാത്രമെ നമുക്ക് ഗോചരമായിട്ടുള്ളൂ. ഈശ്വരൻ അഗോചരനാണെങ്കിലും ഈശരന്റെ ഐശ്വര്യാദി അനന്ത കല്യാണഗുണങ്ങളെ നാം പ്രതിനിമിഷം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജീവന് ശരീരം എങ്ങനെയാണോ അതുപോലെയാണ് ഈശ്വരന് ഈ വിശ്വവിധാനീയത. അതിൽ നമുക്ക് നിത്യപരിചയമുള്ള നിത്യകല്യാണഗുണങ്ങളെ ഇവിടെ വിഭൂതിയായി എടുത്തു പറയുന്നു.

സൃഷ്ടിക്ക് വെളിയിൽ സ്രഷ്ടാവിനെ വച്ചിരിക്കുന്നതിൽക്കൂടിയാണ് മതപരമായ ഒട്ടേറെ അന്ധവിശ്വാസങ്ങളും പൌരോഹിത്യവും ചൂഷണവും ഒക്കെ ലോകത്തെവിടെയും വളർന്നു പടർന്നു കിടക്കുന്നത്. സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രിയും സൃഷ്ടിജാലങ്ങളും ഒന്നുതന്നെയാണെന്ന് കരുതുന്നതാണ് കുറെകൂടി ഔചിത്യം എന്നാണ് ശങ്കരാചാര്യരുടെ വീക്ഷണം.

(യതിയുടെ ഭഗവദ്ഗീതാസ്വാദ്ധ്യായത്തിലെ വിഭൂതിയോഗത്തിൽ നിന്നുള്ള ചില വ്യാഖ്യാനങ്ങൾ ഇവിടെ പകർത്തുന്നു.)

“ആദിത്യാനാമഹം വിഷ്ണുർജ്യോതിഷാം രവിരംശുമാൻ
മരീചിർമരുതാമസ്മി നക്ഷത്രാണാമഹം ശശിഃ” (ഭ.ഗീ. 10:21)

[ആദിത്യന്മാരിൽ ഞാൻ വിഷ്ണുവാകുന്നു. പ്രകാശമുള്ളവയിൽ വളരെ രശ്മികളോടുകൂടിയ സൂര്യനാകുന്നു. മരുത്തുക്കളുടെയിടയിൽ മരീചിയും. നക്ഷത്രങ്ങളുടെ ഇടയിൽ (ഞാൻ)ചന്ദ്രനും ആകുന്നു.]
നമ്മുടെ സാധാരണയുള്ള അറിവനുസരിച്ച് ആദിത്യനും രവിയും ഒന്നുതന്നെയാണ്. പക്ഷെ ആദ്ധ്യാത്മിക ചിന്തയിൽ ഇതെല്ലാം വ്യത്യസ്തങ്ങളാണ്. 12 മാസങ്ങൾക്ക് സമമായ 12 സൂര്യന്മാരെപ്പറ്റി പൌരാണികന്മാർ പറഞ്ഞുപോരുന്നു. അവർ, വിഷ്ണു, ശുക്രൻ, ആര്യമാവ്, ധാതാവ്, ത്വഷ്ടാവ്, വിവസ്വാൻ, പൂഷാവ്, സവിതാവ്, മിത്രൻ, വരുണൻ, അംശൻ, ഭഗൻ എന്നിവരാണ്.

കശ്യപന് അദിതിയിലുണ്ടായ പുത്രന്മാരാണ് ‘ആദിത്യന്മാർ‘. സപ്തർഷികളിൽ ഒരാളാണ് ‘മരീചി’. ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ഒരാളും ‘മരീചി’യാണ്. കശ്യപന്റെ പിതാവും ഒരു മരീചിയാണ്. അതുപോലെ മരുത്തുക്കൾ ഇന്ദ്രന്റെ കൂടെയുള്ള ഒരു ദേവതാസമൂഹമാണെന്നും കഥകൾ ഉണ്ട്. ഇത്തരം കഥകൾ പഠിക്കുന്നതുകൊണ്ട് നമുക്ക് ഒരു പ്രയോജനവും ഇല്ല. പൌരാണികമായ പ്രതീകങ്ങളെ ശാസ്ത്രബുദ്ധ്യാ നിരൂപണം ചെയ്ത് മനുഷ്യബോധത്തിന്റെ ആഴത്തിലുള്ള ആദിരൂപങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞാൽ ഇതൊക്കെ വളരെ അർത്തവത്തായിത്തീരും.

പ്രപഞ്ചത്തിലെ എല്ലാറ്റിനെയും നിലനിർത്തുന്ന ഒരു ഓർമ്മയാണ് വിഷ്ണു എന്ന് ഇതിനുമുമ്പും വിവരിച്ചിരുന്നു. ഓർമ്മ ഉള്ളിൽ നിന്നും ഉണരുന്നത് ഇരുളിൽനിന്നും ഒരു പ്രകാശം വരുന്നതുപോലെയാണ്. ബോധം മുറിവില്ലാത്തതാണ്. മുറിവില്ലാത്ത അദിതിയിൽ നിന്നും പ്രകാശരൂപത്തിൽ പിറന്നു വരുന്ന വിഷ്ണു എന്ന മഹാസ്മരണയ്ക്കുതന്നെ സർവ്വാധിപത്യം. അന്തഃകരണം ഉണർന്നാൽ ഇന്ദ്രിയങ്ങൾക്ക് ബാഹ്യപ്രകാശത്തെ ഏറ്റുവാങ്ങാം. ബാഹ്യലോകത്തെ പ്രകാശിപ്പിക്കുന്ന അംശുമാനായ രവിക്ക് പിന്നത്തെ സ്ഥാനം നൽകിയിരിക്കുന്നു. മരുത്തുക്കൾ വായുവിനെ  സംബന്ധിച്ചതാണ്. ആവഹൻ, സംവഹൻ, പ്രവഹൻ, ഉദ്വഹൻ, വിവഹൻ, പരിവഹൻ, പരാവഹൻ എന്നീ സപ്തമാരുതന്മാരെ ഒരുമിച്ച് ‘മരുത്തുക്കൾ’ എന്നു പറയുന്നു. ‘മരീചി’ എന്നാൽ രശ്മി, കാനൽ ജലം എന്നൊക്കെയാണ് അർത്ഥം. അന്തരീക്ഷത്തിലെ പ്രകാശ രശ്മികളിൽ നീരാവികൊണ്ട് തോന്നുന്ന മഴവില്ലുപോലെയുള്ള പ്രാതിഭാസികതയാണ് ജഗദ്ദർശനത്തിനു കാരണമായ മരീചിയായി എടുത്തു പറയുന്നത്. അവസാനം നക്ഷത്രങ്ങളിൽ ചന്ദ്രനാണെന്നു പറയുന്നു. ഇവിടെ നക്ഷത്രം എന്നു പറയുന്നത്, ജ്യോതിശാസ്ത്രത്തിലെ ‘സ്റ്റാർ’സിനെപ്പറ്റിയല്ല. ‘ണക്ഷ ഗതൌ’ എന്നതുകൊണ്ട് ഗമനശീലമുള്ളത് എന്നാണ് നക്ഷത്ര ശബ്ദം സൂചിപ്പിക്കുന്നത്. മനസ്സ് ചഞ്ചലാത്മകമാണ്. ഒരിക്കലും നിശ്ചലമാകാത്ത മനസ്സിനെ ശശിയായി സങ്കല്പിച്ചിരിക്കുന്നു. ജ്യോതിഷത്തിൽ മനസ്സിന്റെ കാരകൻ ചന്ദ്രനാണ്. ഇത് പ്രാതിഭാസികതയുടെയും വികാരീഭാവത്തിന്റെയും പ്രതീകമാണ്. ഇങ്ങനെ ചിന്തിച്ചാൽ ഇവിടെ വെറുതെ ചില പേരുകൾ പറയുകയല്ല, മറിച്ച് പ്രപഞ്ച സംരചനയിൽ നിഹിതമായിരിക്കുന്ന ഗൂഢാവബോധപ്രധാനമായ രഹസ്യങ്ങൾ കൃഷ്ണൻ അർജ്ജുനന് വെളിപ്പെടുത്തിക്കൊടുക്കുകയാണെന്ന് മനസ്സിലാകും.

(തുടരും.---)

Thursday, April 21, 2011

എന്തുകൊണ്ട് രാമരാജ്യം.



കേട്ടുകേൾവിയുള്ള കഥകളിലൂടെ തത്ത്വങ്ങളുടെ ആവിഷ്ക്കരണവും സമർത്ഥനവുമാണ് ഇതിഹാസരചനയുടെ ധർമ്മം. ആലങ്കാരിക ഭാഷയിലാണ് ദർശനങ്ങളെല്ലാം എഴുതപ്പെട്ടിട്ടുള്ളത്. പുരാണേതിഹാസങ്ങൾ വേദാന്തപ്രകരണങ്ങളാണെങ്കിലും, കഥാരൂപത്തിലാകയാൽ അതിൽ അന്തർലീനമായിരിക്കുന്ന വേദാന്തരഹസ്യം മനസ്സിലാക്കാൻ കഥയുടെ അന്തരാർത്ഥം അറിഞ്ഞിരിക്കണം. ആചാര്യന്മാർ പലകാലങ്ങളിലായി ഈ രഹസ്യം ജനങ്ങൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്.

“മാനിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീഃ സമാഃ
യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതഃ”
(കാമമോഹിതരായിരിക്കുന്ന ക്രൌഞ്ചമിഥുനങ്ങളിൽ ഒന്നിനെ കൊന്ന് പെൺപക്ഷിയെ ദുഃഖിപ്പിച്ചതുകൊണ്ട്, അല്ലയോ കാട്ടാളാ നീ നശിച്ചു പോ.)
അധർമ്മത്തിനെതിരെ ലോകത്ത് ആദ്യമായി ഇത്രയും തീവ്രമായി പ്രതികരിച്ചത് ഒരുപക്ഷെ വാല്മീകിയായിരിക്കാം. അത് രേഖപ്പെടുത്തിയത് രാമായണത്തിലും.
രാമായണകാവ്യം രചിക്കാനിടയായ സംഭവത്തെക്കുറിച്ചും ഒരു ഐതിഹ്യം നിലനില്ക്കുന്നുണ്ട്. ഒരിക്കൽ വാല്മീകിയുടെ ആശ്രമത്തിൽ വിരുന്നുവന്ന നാരദമുനിയോട് വാല്മീകി ചോദിച്ചു:
“ക്വോ നസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ തത്ര വീര്യവാൻ”
അതിനുള്ള മറുപടിയായി നാരദൻ പറഞ്ഞു ; ‘എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ ഉണ്ടാകുക എന്നത് അസംഭവ്യമാണ്. എന്നാൽ ഏറക്കുറെ ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യൻ ദശരഥമഹാരാജാവിന്റെ മകൻ രാമനാണ്’. തുടർന്ന് രാമകഥ മുഴുവനും വാൽമീകിക്ക് വിസ്തരിച്ചു കൊടുക്കുകയും ചെയ്തു.

ഒരു ദിവസം തമസാനദിയിൽ സന്ധ്യാവന്ദനത്തിന് പോകുന്ന വാല്മീകി മഹർഷി, ക്രൌഞ്ചമിഥുനങ്ങളിൽ ഒന്നിനെ ഒരു വേടൻ അമ്പെയ്തു വീഴ്തുന്നതാണ് കണ്ടത്. ആൺപക്ഷി ചത്തുവീണപ്പോൾ, പെൺപക്ഷി സങ്കടം സഹിക്കാതെ ദയനീയമായി കരയുകയും ചിറകിട്ടടിക്കുകയും ചെയ്തു. ആ സാധു പക്ഷിയുടെ ദയനീയാവസ്ഥ കണ്ട് വാല്മീകി മഹർഷിയുടെ മനസ്സലിഞ്ഞു. അദ്ദേഹം അറിയാതെത്തന്നെ ഏതോ ദിവ്യശക്തിയാൽ പ്രചോതിതനായി ആ കാട്ടാളനെ ശപിക്കുന്ന തരത്തിലുള്ള ഒരു വാക്ക് നാവിൽനിന്നും പുറത്തു വന്നു. അതാണ് മുകളിൽ കൊടുത്തിരിക്കുന്ന ശ്ലോകം.

സന്ധ്യാവന്ദനവും കാട്ടാളനെ ശപിക്കലും കഴിഞ്ഞ് വാല്മീകി ആശ്രമത്തിലെത്തുമ്പോഴേക്കും, വേദസ്വരൂപനായ ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വാല്മീകിയുടെ ഈ ആദ്യശ്ലോകത്തിൽ ഒളിഞ്ഞു കിടക്കുന്ന രാമായണസാരത്തെ വിസ്തരിച്ച് ഉപന്യസിക്കാൻ നിർദ്ദേശിച്ച് വാല്മീകിയെ അനുഗ്രഹിച്ച് ബ്രഹ്മദേവൻ അന്തർദ്ധാനം ചെയ്തു. വാല്മീകി, സമാധിയിലൂടെ ലോകസംഗ്രഹത്തിനായി നിലകൊള്ളുന്ന ധർമ്മാനുഷ്ഠാനങ്ങൾ ദർശിച്ച് ശ്രീരാമോദന്തം, ലക്ഷ്മണോപദേശം, യോഗവാസിഷ്ഠം എന്നീ പേരുകളിൽ ഈ ഇതിഹാസകാവ്യത്തിലൂടെ പുറമെക്ക് പ്രകാശിപ്പിച്ചു.

വാല്മീകി നാരദനെയും, ബ്രഹ്മാവിനെയും കാണുന്നുണ്ട് ഈ       സംഭവത്തിൽ.   ‘നാരദൻ‘ എന്നു പറയുന്നത് ഒരു ആശയപ്രതിരൂപമാണ്. എല്ലാ ഗുണങ്ങളും തികഞ്ഞ ഒരാളെ സാക്ഷിയാക്കി ഒരു കാവ്യം രചിക്കാനുള്ള വാല്മീകിയുടെ ആഗ്രഹം നിറവേറുന്നതിനുള്ള മാർഗ്ഗം ധ്യാനത്തിലൂടെ താനെ തെളിഞ്ഞു വന്നു. ആ ആഗ്രഹം സാധിച്ചതിന്റെ അനുഭൂതിൽ നിന്ന് നാരദനെ കണ്ടതായി ആലങ്കാരികമായി പറയുന്നു. അല്ലാതെ നാരായണ നാരായണ എന്നും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ചു രസിക്കുന്ന ഹാസ്യകഥാകാരനല്ല നാരദൻ. അതുപോലെ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു എന്നു പറയുമ്പോഴും വാല്മീകിയുടെ മനസ്സിലെ ആഗ്രഹങ്ങൾ സഫലമായി എന്നാണ് അതിനർത്ഥം. പൌരാണികവും കാവ്യാത്മകവുമായ ഒരു വർണ്ണന മാത്രമാണത്. കാട്ടാളനെ ശപിക്കുന്നതിലൂടെ അതുവരെ ധ്യാനിച്ചുകൊണ്ടിരുന്ന രാമായണകഥയുടെ ആശയത്തിന് ഒരു തുടക്കം കിട്ടി എന്ന സംതൃപ്തി ലഭിച്ചു. നമ്മൾ ഓരോരുത്തരും ഉദ്ദേശിച്ച കാര്യം സഫലമാകുമ്പോൾ പറയുന്നതും ഇതുതന്നെയാണ്; ഈശ്വരൻ പ്രത്യക്ഷപ്പെട്ട് എല്ലാം സാധിച്ചു തന്നു.

ലോക ജീവിതത്തിൽ ഓരോരുത്തരും എങ്ങിനെയെല്ലാം പെരുമാറണം, എങ്ങിനെയെല്ലാം പ്രവർത്തിച്ചാൽ ശ്രേയസ്സുണ്ടാകും എന്നു തുടങ്ങി ഒരു രാജാവ് എന്തെല്ലാം അനുഷ്ഠിക്കണം, എന്തെല്ലാമാണ് ഒരു രാജാവിന്റെ കർത്തവ്യങ്ങൾ എന്നുള്ള ദാർശനികമായ തത്വങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കുന്ന ഒരു ഗ്രന്ഥമാണ് രാമായണം. ലൌകികജീവിതത്തിലെ കർത്തവ്യങ്ങൾ എന്തൊക്കെയെന്ന് വിശദീകരിക്കുകയാണ് മറ്റു പുരാണേതിഹാസങ്ങളുടെയും ഉദ്ദേശം. ജനങ്ങളുടെ ഇടയിലുള്ള വ്യക്തിബന്ധങ്ങൾ - ജ്യേഷ്ഠനും അനുജനും, അച്ഛനും മകനും, അമ്മയും മകനും, ഭാര്യയും ഭർത്താവും, തമ്മിൽ എങ്ങനെയെല്ലാം പെരുമാറണമെന്ന് രാമായണകാവ്യത്തിൽ വ്യക്തമായി ഉപന്യസിച്ചിട്ടുണ്ട്. ആരുടെയെല്ലാം അപരാധത്തെ പൊറുക്കണം, ആരോടെല്ലാം പ്രതികാരം ചെയ്യണം, ബന്ധുവാര് ശത്രുവാര് എന്നെല്ലാം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.

രാമനും ലക്ഷ്മണനും, ബാലിയും സുഗ്രീവനും, രാവണനും വിഭീഷണനും സഹോദരന്മാരാണ്. ഇതിൽ ആരുടെ സാഹോദര്യമാണ് ഐശ്വര്യപൂർണ്ണമായ ജീവിതത്തിന് സ്വീകരിക്കേണ്ടത് എന്ന് ആർക്കും ഉപദേശിച്ചുകൊടുക്കേണ്ട ആവശ്യം പോലും വരുന്നില്ല. സ്വന്തം മകനോടുള്ള കൈകേയിയുടെ സ്നേഹവും സ്വാർത്ഥതയും കാരണം, രാമന്റെ രാജ്യാധികാരം സൂത്രത്തിൽ തട്ടിയെടുത്ത് ഭരതനെ രാജാവായി വാഴിച്ചു. ഒരാൾക്ക് ഒന്നിലധികം ഭാര്യമാരിൽ മക്കളുണ്ടായാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് വ്യക്തമായിത്തന്നെ രാമന്റെ ഏകഭാര്യാവ്രതത്തെ വളരെയധികം പുകർകഴ്ത്തുന്നുണ്ട്. സീതയെ തട്ടിക്കൊണ്ടുപോയപ്പോഴും, ഉപേക്ഷിച്ചപ്പോഴും രാമൻ ബ്രഹ്മചാരിയായി ജീവിച്ചു. സീതയും അതുപോലത്തന്നെ രാമനിൽ മനസ്സുറപ്പിച്ച് ജീവിച്ചു. ‘താര’ സുഗ്രീവന്റെ ഭാര്യയായും, ബാലിയുടെ ഭാര്യയായും, എന്തിന് ബാലി മരിച്ചപ്പോൾ പൊട്ടിത്തെറിച്ച താര, പിറ്റെദിവസം മുതൽ വീണ്ടും സുഗ്രീവന്റെ ഭാര്യയായും ജീവിക്കുന്നതിലെ ചാപല്യം സീതയെ ഒട്ടും ബാധിക്കുന്നില്ല. രാമനും സുഗ്രീവനുമായുള്ള ഉടമ്പടിയിൽ, ബാലിയെക്കൊന്ന് സുഗ്രീവൻ വീണ്ടും രാജാവായപ്പോൾ, മദ്യത്തിലും അന്തപ്പുരത്തിലെ ഭാര്യമാരുമായുള്ള ആനന്ദത്തിലും മുഴുകി, രാമനോടുള്ള കടപ്പാട് മറന്നു പോകുന്നു. ഹനുമാനാണെങ്കിൽ സീതാദേവിയെ വീണ്ടെടുത്തതിനുശേഷമെ വിശ്രമമുള്ളൂ എന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയുമാണ്. രാവണന്റെ സഹതാപം നേടാൻ, രാമനോടുള്ള വിവാഹാഭ്യർത്ഥനയാണ് തന്റെ മൂക്കും ചെവിയും മുറിയാൻ കാരണമായതെന്ന വസ്തുത മറച്ചു വെച്ച്, ലോകത്തിലെ ഏറ്റവും സുന്ദരിയായ സീതയെ നിനക്കുവേണ്ടി പിടിച്ചു കൊണ്ടുപോരാൻ ശ്രമിച്ചപ്പോഴാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് നുണ പറയുന്ന സഹോദരി-ശൂർപ്പണക. മൂന്നു ലോകങ്ങളിൽ നിന്നും സ്ത്രീകളെ പിടിച്ചുകൊണ്ടുവന്ന് കൊട്ടാരത്തിൽ പാർപ്പിക്കുമ്പോഴും സീതയുടെ കാര്യത്തിലല്ലാതെ ഒരിക്കൽ പോലും എതിരഭിപ്രായം പറയാത്ത രാവണന്റെ ഭാര്യ- മണ്ഡോദരി. സ്ത്രീക്ക് മറ്റൊരു സ്ത്രീ തന്നെ ശത്രുവാകുന്ന അധാർമ്മികപ്രവർത്തികളുടെ നേർക്കാഴ്ചകൾ ഇവിടെ കാണാനാകും.

ഒരു രാജാവ് നിർമമനായി എങ്ങനെ രാജ്യം ഭരിക്കണം എന്ന് നമുക്ക് കാണിച്ചു തരികയാണ് രാമായണവും മഹാഭാരതവും. ശ്രീരാമന്റെ സത്യനിഷ്ഠ, പ്രജാപരിപാലനം, ഏകപത്നീവ്രതം എന്നിവയിലൂടെ ഒരു ഉത്തമ പുരുഷനെ  ചിത്രീകരിക്കുകയാണ്  വാൽമീകി ചെയ്യുന്നത്പൌരാണികകാലത്ത് ‘ഭരണം’ എന്ന വാക്ക് ഉണ്ടായിരുന്നില്ല. രാജാവ് പ്രജാസംരക്ഷകനാണ്- പ്രജാപതി. പ്രജകളെ ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കുക എന്നതാണ് രാജാവിന്റെ പ്രധാന ധർമ്മം. ഭരണാധിപൻ ഇച്ഛാദ്വേഷങ്ങളില്ലാതെ കർമ്മം ചെയ്യണം. സ്വന്തമായ ഒരു വസ്തുവിലും (പുത്രൻ, മിത്രം, ധനം, അധികാരം) സംഗം ഇല്ലാതെ എന്തിനെയും എപ്പോൾ വേണമെങ്കിലും ത്യജിക്കാനുള്ള കഴിവ് ആണ് ജ്ഞാനിയായ ഒരു ഭരണാധിപന് ഉണ്ടായിരിക്കേണ്ടത്. അവിടെ മമതാബന്ധം പാടില്ല.

ഒരു പ്രത്യേക സാഹചര്യത്തിൽ ഭരതനെ രാജാവാക്കാനും ശ്രീരാമനെ 14 വർഷം കാട്ടിൽ അയയ്ക്കാനും ഉത്തരവിടുകയായിരുന്നു, ശ്രീരാമന്റെ പട്ടാഭിഷേകം തീരുമാനിച്ച ദിവസം കാലത്ത് ദശരഥൻ ചെയ്തത്. ശ്രീരാമൻ യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അച്ഛനെ അനുസരിക്കുക മാത്രം ചെയ്തു. ഭരതനാകട്ടെ അവിഹിതമായി കിട്ടിയ രാജസിംഹാസനം സ്വീകരിച്ചില്ല. ദശരഥന്റെ മരണശേഷം എല്ലാവരുടെയും നിർബ്ബന്ധപ്രകാരം ശ്രിരാമന്റെ പകരക്കാരനായി അയോധ്യക്ക് പുറത്ത് നന്ദിഗ്രാമിൽ ഇരുന്നു ഭരണം നടത്തുക മാത്രമാണ് ഭരതൻ ചെയ്തത്. വനവാസവും രാവണവധവും കഴിഞ്ഞ് തിരിച്ചെത്തുന്നതുവരെ ഭരതൻ അധികാര കസേരയിൽ ഇരിക്കാതെ രാമന്റെ പകരക്കാരനായിമാത്രം രാജ്യം ഭരിച്ചു.

ഇന്നത്തെ ജനാധിപത്യ രാജ്യത്തിലെ ഏത് ഭരണകർത്താവാണ് തനിക്ക് അർഹതയില്ലാത്ത അധികാരത്തിനെ വേണ്ടെന്നു വെയ്ക്കുക. നമ്മുടെതല്ലാത്ത ഒന്നും മറ്റുള്ളവരിൽ നിന്നും സ്വീകരിക്കരുത്. അർഹതപ്പെട്ടതല്ലാത്തതിനെ നിഷേധിക്കുന്നത് അഹങ്കാരമല്ല, ധാർമ്മിക പ്രവർത്തിയാണ്. പുരാണങ്ങളിലെ ധർമ്മിഷ്ഠരായ രാജാക്കന്മാർ രാജാധികാരത്തെ എങ്ങിനെ സമീപിച്ചിരുന്നു എന്ന് നോക്കാം. ദുഷ്യന്തന്റെ മകൻ ഭരതന്റെ പേരിലാണ് ഇന്ന് ‘ഭാരതം’ അറിയപ്പെടുന്നത്. രാജാവാകാൻ യോഗ്യതയുള്ള ആരും തന്റെ ഒമ്പത് മക്കളിൽ ഇല്ല എന്ന് പ്രഖ്യാപിച്ചതിനുശേഷം ‘ഭരദ്വാജ് ‘നെ ദത്തെടുത്ത് അടുത്ത അവകാശിയക്കുകയായിരുന്നു. ഭരദ്വാജിന്റെ മകൻ ‘ഹസ്തി’ ആണ് ഹസ്തിനപുരം ഭരണകേന്ദ്രമാക്കിയത്. അവിടന്നും കുറെ തലമുറകൾ കഴിഞ്ഞതിനുശേഷമാണ് ‘ശാന്തനു’ വരുന്നത്. ശാന്തനുവിന്റെ ജ്യേഷ്ഠൻ ‘ദേവപി’ യുടെ അംഗലക്ഷണങ്ങളിൽ, ശരീരത്തിൽ അശുഭകരമായ ഒരു വെളുത്ത അടയാളം ഉള്ളതുകൊണ്ട് സ്വയം അധികാരം ഉപേക്ഷിച്ച് കാട്ടിൽ തപസ്സുചെയ്യാൻ പോയതുകൊണ്ടാണ് ശാന്തനുവിന് ഹസ്തിനപുരത്തിന്റെ രാജാവാകാൻ കഴിഞ്ഞത്. ശാന്തനുവിന്റെ മകൻ ഗംഗാദത്തൻ രാജാധികാരം ഉപേക്ഷിച്ച് ഭീഷ്മശപഥം ചെയ്തങ്കിലും, അധർമ്മത്തോട് ജന്മനാലുള്ള ആഭിമുഖ്യം കൊട്ടാരത്തിലെ സുഖസൌകര്യങ്ങൾ ഉപേക്ഷിച്ച് രാജ്യം വിട്ടുപോകാൻ മനസ്സനുവദിച്ചില്ല. മഹാഭാരതകാലം മുതൽ അധികാരമോഹവും ധർമ്മച്യുതിയും ഭാരതത്തിൽ വളർന്നു വരുന്നതായി നമുക്ക് ദർശിക്കാവുന്നതാണ്. ധർമ്മം നിലനിർത്താൻ അർജ്ജുനനെ അടിസ്ഥാനമാക്കി സ്വാർത്ഥമോഹികളല്ലാത്ത കർമ്മശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഭഗവദ്ഗീതയിലൂടെ വ്യാസൻ ശ്രമിക്കുന്നുണ്ട്.

മൂന്നു ലോകങ്ങളെയും വിറപ്പിക്കുന്ന രാവണന്റെ കഴിവുകൾ വിവരണാധീതമാണ്. ചെറുപ്പത്തിൽ തന്നെ, തന്റെ ജ്യേഷ്ഠൻ വൈശ്രവണന്റെ ആഢംബരങ്ങൾ കണ്ട്, എനിക്കും ഇതെല്ലാം സ്വന്തമാക്കണം എന്ന മോഹം മനസ്സിൽ സൂക്ഷിച്ചിരുന്ന ആളാണ് രാവണൻ. വേദപഠനവും തപസ്സുചെയ്ത് വരങ്ങളും നേടിയതിനുശേഷം, വൈശ്രവണന്റെ കൊട്ടാരം പിടിച്ചെടുക്കാൻ പടനയിക്കുകയാണ് രാവണൻ ആദ്യം ചെയ്തത്. സാത്വികനായ വൈശ്രവണൻ യുദ്ധത്തിന് നില്ക്കാതെ എല്ലാം ഉപേക്ഷിച്ച് കൈലാസത്തിൽ ചെന്ന് താമസിച്ചു. ലോകത്തുള്ള സകല വസ്തുക്കളും സ്വന്തമാക്കാൻ വേണ്ടി യുദ്ധം ചെയ്യുന്നതായിരുന്നു രാവണന്റെ ഏറ്റവും വലിയ വിനോദം. കൂടാതെ എവിടെയെല്ലാം സുന്ദരികളായ സ്ത്രീകളുണ്ടോ അവരെയെല്ലാം പിടിച്ചുകൊണ്ടുവന്ന് കൊട്ടാരത്തിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. സീത ഇതുവരെ കണ്ടതിൽ വെച്ചേറ്റവും സുന്ദരിയാണെന്നുള്ള ശൂർപ്പണഖയുടെ വാക്കുകേട്ടാണ് സീതയെ കട്ടുകൊണ്ടുപോയത്. അതോടെ മരണം ചോദിച്ചു വാങ്ങുകയും ചെയ്തു. ഭോഗാസക്തിയുടെ ഫലം മരണമാണ്.

ശ്രീരാമൻ അനേകം രാക്ഷസന്മാരെ വധിക്കുന്നുണ്ട്. അവസാനം രാവണനെയും. രാക്ഷസന്മാർ ഭോഗ വാസനയുള്ളവരാണ്. മറ്റുള്ളവരെ ഉപയോഗിച്ച് സ്വന്തം ജീവിതത്തെ ഭൌതിക സമൃദ്ധമാക്കുന്നവരാണവർ. രാക്ഷസന്മാർ തക്കതായ പ്രതിഫലം കൊടുക്കാതെ മറ്റുള്ളവരുടെ അദ്ധ്വാനത്തെ ഭുജിക്കുന്നു. അതുകൊണ്ട് രാക്ഷസന്മാരെ നരഭോജികൾ എന്നും ആലങ്കാരികമായി പറയുന്നു. ഭരണ-വ്യവസായ രംഗത്തുള്ള ഈ രാക്ഷസന്മാർ ഇന്നും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട്.

(മനുഷ്യനെ കൊന്നു തിന്നിരുന്ന ആളുകൾ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. ചില ആധുനിക കൾട്ട് വിശ്വാസികൾ മനുഷ്യനെ കൊന്ന് തിന്നുന്നതിന്റെ വീഡിയോ കാണാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊന്നും സാമാന്യ വല്ക്കരിക്കാവുന്ന പ്രവർത്തിയല്ല. അതിനെ ചില മാനസിക രോഗലക്ഷണമായി മാത്രം കാണേണ്ടതാണ്. ലോകത്തിലെ ഒരു ജീവി വർഗ്ഗവും ആതേ വർഗ്ഗത്തിലുള്ളതിനെ കൊന്ന് ഭക്ഷിക്കുന്നില്ല. പ്രകൃതി നിയമം അങ്ങിനെയിരിക്കെ മനുഷ്യനുമാത്രം മനുഷ്യനെ കൊന്നു തിന്നുന്ന ജന്മവാസന ഉണ്ടാകുന്നതെങ്ങിനെ?)

ഞങ്ങളുടെ ആളുകൾ, ഞങ്ങളുടെ പാർട്ടി എന്ന് നമ്മുടെ ജനാധിപത്യരാജ്യത്ത് ജനങ്ങളെ വേർതിരിച്ചു കാണുന്ന സർവ്വസമത്വദർശനം കണ്ട് രാവണൻ പോലും അത്ഭുതപ്പെടുന്നുണ്ടാവും. രാമായണകാലത്തിനുശേഷം മഹാഭാരതത്തിലേക്ക് വരുമ്പോൾ, എന്റെയും നിന്റെയും എന്ന വിഭാഗീയത വളരെയധികം പ്രകടമാകുന്നു. ഗീതയിലെ ആദ്യശ്ലോകത്തിൽ തന്നെ എന്റെ മക്കളും, പാണ്ഡൂന്റെ മക്കളും എന്ന ധ്വനി, ഇന്നത്തെ രാഷ്ട്രീയത്തിന്റെ തനി പകർപ്പാണ്. എന്റെ ആളുകൾ, എന്റെ പാർട്ടി – എന്നു പറയുമ്പോൾ; എതിർ ഭാഗത്ത് ഒരു ശത്രുവിനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ധൃതരാഷ്ട്രർക്ക് കണ്ണ്‌ കാണില്ല എന്നത് അക്ഷരാർത്ഥത്തിൽ മാത്രം എടുത്താൽ പോര. നഷ്ടപ്പെട്ട ആത്മീയതയെയാണ് ഈ അന്ധത സൂചിപ്പിക്കുന്നത്. അതുപോലെ അധർമ്മതിമിരം ബാധിച്ച രാജാവിനെയും ധൃതരാഷ്ട്രർ (രാഷ്ട്രത്തെ ധരിക്കുന്നവൻ / ഭരിക്കുന്നവൻ) പ്രതിനിധാനം ചെയ്യുന്നു. അതിനാൽ മക്കളോടുള്ള അന്ധമായ സ്നേഹത്താൽ അവർ ചെയ്യുന്ന അധാർമ്മിക പ്രവർത്തികളെ കണ്ടില്ലെന്നു നടിക്കുന്ന അച്ഛനെയും ഇവിടെ നമുക്ക് കാണിച്ചു തരുന്നു. ‘ദുര്യോധനൻ’ ധനം ദുർവ്യയം ചെയ്യുന്നവനാണ്; ‘ദുശ്ശാസനൻ’ തെറ്റായ ശാസനകൾ പുറപ്പെടുവിക്കുന്നവനും. ദുര്യോധനൻ ചെയ്തിരുന്ന അധർമ്മങ്ങളെ മഹാഭാ‍രതത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്വയംവര പന്തലിൽ ചെന്ന് അവിടെ പ്രശ്നങ്ങളുണ്ടാക്കി കന്യകയെ പിടിച്ചുകൊണ്ടു പോരുക, സ്വകാര്യ സ്വത്ത് സമ്പാദിക്കുക, തന്റെതല്ലാത്ത രാജ്യം കൈവശം വെയ്ക്കുക, സാമന്തന്മാരിൽ നിന്നും നിർബ്ബന്ധമായി പാരിതോഷികങ്ങൾ ആവശ്യപ്പെടുക, ഉദ്ദ്യോഗസ്ഥന്മാർക്ക് പാരിതോഷികങ്ങൾ നൽകി സ്വന്തം കുറ്റകൃത്യങ്ങൾ മറച്ചു വെയ്ക്കുക, ഇങ്ങനെ നിരവധി രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങൾ ദുര്യോധനനും കൂട്ടരും ചെയ്തു പോന്നിരുന്നു.

ധർമ്മാധർമ്മങ്ങളെ വിശകലനം ചെയ്ത് പെട്ടെന്ന് ധമ്മം നിശ്ചയിക്കാൻ ഭരണസംവിധാനവുമായി ബന്ധപ്പെട്ടവർക്ക് എപ്പോഴും കഴിയണം. ആശാപാശങ്ങളില്ലാത്ത ഒരു യോഗിക്ക് മാത്രമെ പെട്ടെന്ന് ധാർമ്മികമായ ഒരു കർമ്മം ചെയ്യാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് രാജാക്കന്മാർ ജ്ഞാനികളായ ഋഷിമാരുടെ അഭിപ്രായത്തിനെ മാനിച്ചിരുന്നത്. സന്ന്യാസിക്ക് വികാരങ്ങളല്ല; ചിന്തകളാണ് ഉള്ളത്. നമുക്ക് വികാരങ്ങളാണ് സ്ഥായിയായിട്ടുള്ളത്. വികാരത്തിനടിപ്പെട്ട് ധർമ്മം തീരുമാനിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് അർജ്ജുനൻ യുദ്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞത്. ഇനി ഒരു അർജ്ജുനനും അങ്ങിനെ പ്രവർത്തിക്കരുതെന്നാണ് ഗീതയിലൂടെ ഭഗവാൻ ആഗ്ര ഹിക്കുന്നത്. അതിനുവേണ്ടി അർജ്ജുനനെ ആധാരമാക്കിക്കൊണ്ട് ഭാരതത്തിലെ സകല ഭരണവർഗ്ഗത്തെയും ധർമ്മം പ്രവർത്തിക്കുന്നതിനായി ഭഗവാൻ ഉൽബോധിപ്പിക്കുന്നു.

സർവ്വസങ്കല്പസന്ന്യാസത്തിൽ നിന്നാണ് യഥാർത്ഥമായ സംസ്കാരം ഉണ്ടാകുന്നത് എന്നാണ് പൌരാണികമായ നിശ്ചയം. സങ്കല്പങ്ങളിലെ താല്പര്യം ഇല്ലാതായാൽ കർമ്മങ്ങളിൽ താല്പര്യമില്ലാതെയാകും. സ്വന്തം പ്രവർത്തികളിൽ താല്പര്യം ഇല്ലാതെ വരുമ്പോൾ, അങ്ങനെയുള്ളയാൾ മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കും. അങ്ങിനെ ഓരോ വ്യക്തിയും അന്യന്മാർക്കുവേണ്ടി പ്രവർത്തിക്കുന്ന ധർമ്മാധിഷ്ഠിതമായ ഒരു സമത്വരാഷ്ട്രരാഷ്ട്രീയത്തിന്റെ സങ്കല്പം സംജാതമാകും. ഇതാണ് സന്ന്യാസത്തിന്റെ പിന്നിലെ പ്രായോഗിക രാഷ്ട്രീയം. നിസ്വാർത്ഥമായ സമൂഹ-രാഷ്ട്ര സേവനം.

സാമൂഹികമായ സമത്വം ഭൌതികാധിഷ്ഠിതമായ രാഷ്ട്രീയത്തിൽ ഉണ്ടാവുകയില്ല. ഭൌതികവാദതത്വശാസ്ത്രം ജഢത്തിന് പ്രാധാന്യം നല്കിക്കൊണ്ടാണ് നിലനില്ക്കുന്നത്. ഭൌതികവാദത്തിൽ നിന്നും സ്വേച്ഛാധിപതികൾ ഉണ്ടാകും. ഞാനാണ് സർവ്വശക്തൻ, ഞാനാണ് ദൈവം എന്ന ചിന്ത ഉണ്ടാകും. ‘ഹിരണ്യായനമഃ’ എന്ന് ജപിക്കണം (പ്രകീർത്തിക്കണം) എന്നു പറയും. ജനനം കൊണ്ടും, ആകൃതികൊണ്ടും, അവയവങ്ങളുടെ പ്രവർത്തനം കൊണ്ടും ലോകത്തെ ജനങ്ങളെല്ലാം ഒരുപോലെയാണ്. പക്ഷെ അവകാശങ്ങളിലും അധികാരങ്ങളിലും സമത്വം ഉണ്ടെന്നു പറയുന്നത് സങ്കല്പം മാത്രമാണ്. ഒരു രാജ്യത്തിന് ലഭിച്ചിട്ടുള്ള പ്രകൃതി വിഭവങ്ങളിലെല്ലാം ജനങ്ങൾക്ക് തുല്യ അധികാരം ഉണ്ട് എന്നതാണ് ഈ സമത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉപനിഷത്തുക്കൾ ഈ ദർശനത്തിന് എതിരാ‍ണ്. ‘ഈശാവാസ്യം ഇദം സർവ്വം’ എന്നാണ് ഭാരതീയ ദർശനങ്ങൾ ഉദ്ഘോഷിക്കുന്നത്‌. മനുഷ്യന് പ്രകൃതിയുടെ മേലോ, ഭൂമിയുടെ മേലോ ഒരു അവകാശവും ഇല്ല. അതൊന്നും മനുഷ്യൻ ഉണ്ടാക്കിയതല്ല. നമുക്ക് ഭരണഘടനാപരമായ സ്വാതന്ത്ര്യം മാത്രമെ ഉള്ളൂ. അത് പൂർണ്ണ സ്വാതന്ത്ര്യം അല്ല. ഞാനും നീയും ഉള്ളിടത്ത് – ദ്വൈതം ഉള്ളിടത്ത് പാരതന്ത്ര്യം ഉണ്ടായിരിക്കും. അദ്വൈതം മാത്രമാണ് പാരതന്ത്ര്യത്തിന് പരിഹാരമായിട്ടുള്ളത്. ദ്വൈതം ഉള്ളിടത്ത്, ചിന്തിക്കുന്നത് ഒന്നും, പ്രവർത്തിക്കുന്നത് വേറൊന്നും ആയിരിക്കും. അദ്വൈതത്തിൽ ചിന്തയും പ്രവർത്തിയും ഒന്നുതന്നെയാണ്. രഹസ്യങ്ങൾ ഉണ്ടായിരിക്കില്ല. എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്നത് ഒരേ ചൈതന്യമാണെന്ന ബോധമാണ് സമത്വദർശനം. നിർമ്മമനായ ഒരു സന്ന്യാസിക്കു മാത്രമെ പക്ഷപാതമില്ലാതെ കർമ്മം ചെയ്യാൻ കഴിയുകയുള്ളൂ.

അനീതി കാണുന്നിടത്ത് പ്രതികരിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്. അഹിംസയെ ഇന്ന് തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. അഹിംസ എന്നാൽ സഹിഷ്ണുതയല്ല. സഹിഷ്ണുത നമ്മുടെ ദൌർബല്യം പ്രകടമാക്കുന്നു. വിദേശികളോട് കാണിച്ച ആഥിത്യമര്യാദ നമ്മുടെ ദൌർബല്യം കൊണ്ടുണ്ടായതാണ്. അതു തന്നെയാണ് നമ്മുടെ രാഷ്ട്രത്തിനു സംഭവിച്ച അധഃപതനത്തിന്റെ കാരണവും. വിദേശികളോടുള്ള ദൌർബല്യം ഇന്നും നമ്മുടെ നാടിനെ അടിമത്തിൽ തന്നെ നിലനിർത്തുന്നു. അധർമ്മത്തിനെ അധർമ്മം കൊണ്ടു തന്നെയാണ് നേരിടേണ്ടത്. സൌ‌മ്യമായി പെരുമാറുന്നത് മിഥ്യാചാരമാണ്. അവിടെ സാംസ്കാരികമായി പെരുമാറുമ്പോൾ നമ്മുടെ ഭീരുത്വം പ്രകടമാകുന്നു. സംസ്കാരം എന്നാൽ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു മാറലല്ല. പ്രശ്നങ്ങളിൽ ഇടപെട്ട് ധാർമ്മികമായി പരിഹരിക്കുന്നതിനെയാണ് സംസ്കാരം എന്നു പറയുന്നത്. അടി കൊടുക്കേണ്ടിടത്ത് അടി കൊടുക്കുക തന്നെ വേണം. അത് വാക്കുകൊണ്ടായാലും പ്രവർത്തികൊണ്ടായാലും. അതിനുള്ള ആർജ്ജവം പൊതുജനങ്ങളിലും ഭരണകർത്താക്കളിലും ഉണ്ടാവണം. സ്വന്തം കാര്യം സിന്ദാബാദ് എന്നുള്ള ചിന്ത മാറ്റി എന്റെ രാഷ്ട്രം സിന്ദാബാദ് എന്ന് ഉൾക്കൊള്ളാൻ സാധിക്കണം.

Wednesday, February 2, 2011

ആത്മാവ്



ആദ്ധ്യാത്മികത:



ആത്മാവിനെക്കുറിച്ച് പറയുന്നതിനുമുമ്പ് എന്താണ് ആദ്ധ്യാത്മികത എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.   മനുഷ്യന്റെ  വിശ്വാസത്തിൽ അധിഷ്ഠിതമായി വികസിച്ചു വന്ന മതബോധത്തിന് രണ്ടു  പ്രധാന മണ്ഡലങ്ങൾ ഉണ്ട്ഏതു മതഗ്രന്ഥം വായിച്ചാലും, ഏതു പ്രവാചകന്റെ വാക്കുകൾ  വിശകലനം ചെയ്താലും, ഏതു പുരോഹിതന്റെ പ്രഭാഷണം  ശ്രദ്ധിച്ചാലും, അവയിൽ ജീവിതത്തിന്റെ രണ്ടു വശങ്ങൾ സ്പർശിക്കുന്നുണ്ടെന്നു കാണാംഇവയെയാണ് ആദ്ധ്യാത്മികം, ആധിഭൌതികം എന്നു തരം തിരിച്ചു പറയാറുള്ളത്ഈ ലോകജീവിതത്തെസംബന്ധിച്ച് ഒട്ടേറെ കാര്യങ്ങൾ മതങ്ങൾ വിശദീകരിക്കാറുണ്ട്അതിനെയെല്ലാം  ആധിഭൌതികാംശം എന്നു പറയുന്നു.    ഭൌതികസുഖങ്ങളുടെ പ്രസക്തി, അവയുടെ നശ്വരത്വം എന്നിവയെല്ലാം  മതം കൈകാര്യം ചെയ്യുന്ന ആധിഭൌതിക  വിഷയങ്ങളാണ്ഇവയ്ക്കെല്ലാം  ഹിന്ദുമതം ധർമ്മമെന്നാണ് പറയുന്നത്ഇതിൽ നിന്നും വ്യത്യസ്തമായി  മതത്തിന്റെ മാത്രം  ലോകമാണ് ആദ്ധ്യാത്മികമണ്ഡലം.  (സംഘടിത മതത്തിനോട് ചേരാത്ത  സനാതന ധർമ്മത്തിനെ മതം എന്നു വിശേഷിപ്പിക്കേണ്ടി  വന്നതിൽ ഖേദമുണ്ട്.)  ഭൌതിക താല്പര്യങ്ങളുടെ  അടിസ്ഥാനാധാരമായ ശരീരത്തിൽ നിന്നു ഭിന്നമായ ഒരു ഘടകവും അതിന്റെതായ ഒരു പരലോകവും ഉണ്ടെന്ന വിശ്വാസത്തിൽ ഊന്നുന്ന ചിന്തകളാണ് ആദ്ധ്യാത്മികമെന്നു  വ്യവഹരിക്കപ്പെടുന്നത്.
ആദ്ധ്യാത്മികതയെ വിശകലനം ചെയ്തു വരുമ്പോൾ അതിൽ അഞ്ച് വിഷയങ്ങൾ അന്തർഭവിച്ചിട്ടുള്ളതായി കാണാംഅത് - അത്മാവ്, ഈശ്വരൻ, ജീവാത്മപരമാത്മബന്ധം, പരലോകം, ഇഹപരബന്ധം എന്നിവയാണ്പ്രസ്ഥാനത്രയമെന്ന്  പ്രസിദ്ധി നേടിയ  ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത  എന്നിവയാണ് അദ്ധ്യാത്മികചിന്തയിൽ ഹിന്ദുവിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ


ആത്മാവ് :
ആദ്ധ്യാത്മിക ചിന്തകളുടെയെല്ലാം പ്രാരംഭഘടകം ജീവാത്മാവാണ്അങ്ങനെയൊന്നിനെ അംഗീകരിക്കാത്തപക്ഷം   ആദ്ധ്യാത്മിക ലോകത്തെ മറ്റു പ്രശ്നങ്ങൾക്കൊന്നും നിലനില്പില്ലഭൌതികവാദികൾ ആത്മാവിന്റെ അസ്തിത്വം അംഗീകരിക്കുന്നില്ലഅതേ സമയം ആത്മാവുണ്ടെന്ന് പരിപൂർണ്ണമായി വിശ്വസിക്കുന്നതാണ് മതങ്ങളുടെയെല്ലാം സമീപനംആത്മാവിൽ വിശ്വസിക്കാത്ത ഭൌതികവാദികൾ വേദകാലത്തുതന്നെ ഭാരതത്തിൽ ഉണ്ടായിരുന്നുഅവരെ ചാർവാകന്മാർ എന്നു വിളിച്ചു  പോന്നു.   പഞ്ചഭൂതങ്ങളിൽ ആകാശമൊഴികെയുള്ള തത്ത്വചതുഷ്ടയങ്ങളുടെ സമഞ്ജസസമ്മേളന ഫലമായുത്ഭവിക്കുന്ന ചൈതന്യമാണ് ജീവികളിൽ പ്രവർത്തിക്കുന്നതെന്ന് അവർ വാദിക്കുന്നുമദ്യത്തിന്  ഇരിക്കുന്തോറും സ്വാഭാവികമായി ലഹരി വരുന്നതുപോലെയാണ്   തത്ത്വമിശ്രണത്തിൽ ചൈതന്യത്തിന്റെ സ്വാഭാവികമായ ഉല്പത്തിയെന്ന് അവർ ഉദാഹരണവും നൽകുന്നുഈ ചൈതന്യം ജനിക്കുമ്പോൾ ജീവി പ്രവർത്തിക്കുന്നുനിലയ്ക്കുമ്പോൾ ജീവി മരിക്കുന്നു.
ഭാരതീയരുടെ ആറു ദർശനങ്ങളിൽ - ന്യായം, വൈശേഷികം, സാംഖ്യം, യോഗം, വേദാന്തംഇവയഞ്ചും ആത്മാവുണ്ടെന്നു  സമ്മതിക്കുന്നുപൂർവ്വമീമാംസയുടെ  പരമാചാര്യനായ ജൈമിനിയുടെ സൂത്രങ്ങളിൽ ശരീരഭിന്നമായ ഒരാത്മാവിനെക്കുറിച്ച് പറയുന്നില്ലെങ്കിലും  അതിന്റെ വ്യാഖ്യാനങ്ങളിൽ  ആത്മാവിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നുണ്ട്.
ജൈനമതവും ആത്മാവിനെ സ്വീകരിക്കുന്നുണ്ട്എന്നാൽ ശ്രീബുദ്ധൻ ഇക്കാര്യത്തിൽ അർത്ഥഗർഭമായ മൌനം പാലിക്കുന്നു. എങ്കിലും പുനർജന്മത്തിലുള്ള വിശ്വാസം അവർക്കും ഉണ്ട്.
സെമിറ്റിക് മതങ്ങളും ആത്മാവുണ്ടെന്നു വിശ്വസിക്കുന്നുപക്ഷെ അവയ്ക്കും  ഭാരതീയ മതങ്ങൾക്കും ഒരു കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്ആത്മാവ് മനുഷ്യർക്കു മാത്രമുള്ളതാണെന്നാണ് അവരുടെ നിലപാട്സർവ്വചരാചരങ്ങൾക്കും  ആത്മാവുണ്ടെന്നാണ് ഹിന്ദുമതത്തിന്റെ സുനിശ്ചിതമായ അഭിപ്രായംഒരേ ആത്മാവ് പുല്ലിലും, പുഴുവിലും ജന്തുക്കളിലും കൂടിക്കടന്ന്  മനുഷ്യനിലെത്തുന്നുവെന്നുംപാപിയായ മനുഷ്യന്റെ ആത്മാവ് ചരാചരസചേതനങ്ങളിലൂടെ വീണ്ടും  ചാക്രികമായ ഗതി തുടരുന്നുവെന്നും ദൃഢമായി വിശ്വസിക്കുന്നു.  “സർവ ഭൂതസ്ഥമെന്നത്   ഹൈന്ദവദർശനത്തിൽ ആത്മാവിന്റെ സ്ഥിരം വിശേഷണമാണ്.
ആത്മാവുണ്ടോ എന്ന ചോദ്യത്തിന്  ഉണ്ടെന്ന് ആദ്ധ്യാത്മിക വാദികളും  ഇല്ലെന്ന് ഭൌതികവാദികളും തർക്കിക്കുന്നു. ജീവികളിലെല്ലാം സ്ഥൂലശരീരത്തിൽ നിന്നു വ്യത്യസ്തമായ ഒരു ശക്തി ഉണ്ടെന്നതിൽ ആർക്കും തർക്കമില്ലമരിക്കുമ്പോൾ ദേഹികൾ നിശ്ചലമാകുന്നത് ദേഹത്തിൽ നിന്ന് എന്തോ ഒന്ന് പൊയ്പ്പോയതുകൊണ്ടാണെന്ന് എല്ലാവരും അംഗീകരിക്കുന്നുഅതുകൊണ്ട് നൈതികന്യായമനുസരിച്ച്   സംശയത്തിന്റെ ആനുകൂല്യം കൊടുത്ത് ആത്മാവുണ്ടെന്ന് തത്ക്കാലം അംഗീകരിക്കാംആംഗീകരിക്കാത്തവർക്ക് ഇവിടന്നങ്ങോട്ട് പ്രവേശനമില്ല.

ബാഹ്യദൃഷ്ടികൾക്ക് ദൃശ്യമാകുന്ന ഈ സ്ഥൂലശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ആന്തരികശക്തിയാണ് ആത്മാവെന്നു പറഞ്ഞാൽആത്മാവിന് സരളമായ ഒരു നിർവചനമായിഎന്നാലും അത്ര ലളിതമായി പരിചയപ്പെടുത്താവുന്നതല്ല അതിന്റെ അസ്തിത്വാദികളെന്നു വ്യക്തമാണ്ആത്മാവെന്ന ശക്തി ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ഒന്നുമല്ലെന്ന അറിവാണ്  ആത്മജ്ഞാനമെന്നാണ് കേനോപനിഷത്തിന്റെ  മറുപടിആത്മജ്ഞാനം  തീഷ്ണബുദ്ധികൾക്കുമാത്രം പ്രാപ്യമാകുന്നതാണെന്ന് കഠോപനിഷത്തും പ്രഖ്യാപിക്കുന്നുഅതുകൊണ്ട്ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്നിബോധത”  (ഉണർന്നെഴുന്നേറ്റ് യോഗ്യന്മാരിൽ നിന്ന് ബോധമാർജ്ജിക്കൂ) എന്നാണ് കഠത്തിലെ ആഹ്വാനംഛാന്ദോഗ്യം ആത്മജ്ഞാനം നേടാനുള്ള ക്ലേശത്തെ ഒരുപാഖ്യാനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്ദേവേന്ദ്രനും വിരോചനനും ആത്മജ്ഞാനം നേടാൻ പ്രജാപതിയെ സമീപിച്ചുപ്രജാപതിയുടെ സമാധി ഭാഷകേട്ട് വിരോചനൻ ധരിച്ചത് ശരീരമാണ്  ആത്മാവെന്നാണ്അതുകൊണ്ട്  അദ്ദേഹം കൂടുതൽ അന്വേഷണം നടത്താതെ പിന്മാറിപക്ഷെ, ദേവേന്ദ്രന് വിശ്വാസം വന്നില്ലഅദ്ദേഹം പല പ്രാവശ്യം പ്രജാപതിയിൽ നിന്ന് ഉപദേശം തേടുകയും വീണ്ടും 101 വർഷം പഠിക്കുകയും ചെയ്തുഇതിൽ നിന്നും  നാം മനസ്സിലാക്കേണ്ടത്, ആത്മാവിനെക്കുറിച്ചുള്ള അറിവ് അത്ര ലളിതമായി ആർജ്ജിക്കാവുന്നതല്ലെന്നും അതിഗൂഢമാനണെന്നുമാണ്ബാലബുദ്ധികൾക്ക്   മനസ്സിലായില്ലെങ്കിൽ  കൂടുതൽ വ്യക്തമാക്കാൻ   വേറെ വഴിയൊന്നും  ആചാര്യന്മാർ പറഞ്ഞിട്ടില്ല.
ശരീരമാകുന്ന പുരത്തിന്റെ അധിപനാണ് ആത്മാവെന്നും, ആ അധിപന്റെ കീഴിൽ പ്രവർത്തിക്കുന്ന അധികാരികളാണ് പ്രാണൻ, ബുദ്ധി, മനസ്സ് തുടങ്ങിയവയെന്നും ഛാന്ദോഗ്യം  ഉദാഹരണം നൽകുന്നുണ്ട്
“ആത്മാനം രഥിനം വിദ്ധി
ശരീരം രഥ മേവ ച “
(എന്നാണ് കഠത്തിലെ വർണ്ണന.)
“ആത്മാവിനെ രഥിയെന്നറിക ശരീരം രഥമെന്നതും,
ബുദ്ധിയാം സാരഥി ധരിപ്പൂ മനമാം കടിഞ്ഞാണിനെ.
ഇന്ദ്രിയാശ്വങ്ങൾ കാണുന്നൂ വിഷയമാം ലക്ഷ്യങ്ങളെ,
ആത്മേന്ദ്രിയമനങ്ങൾ ചേർന്നാൽ ഭോക്താവതെന്നു മനീഷികൾ.”

പ്രവർത്തനക്ഷമമായ ശരീരത്തിലേക്ക്  ജീവാത്മാവ് കടന്നു ചെല്ലുകയല്ല ചെയ്യുന്നത്. അങ്ങിനെയാണെങ്കിൽ എവിടെനിന്നു വന്നു, അതിനെ പുനഃസ്ഥാപിക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്, നമുക്ക് പുതിയ ഒരു ജീവാത്മാവിനെ സൃഷ്ടിക്കാൻ കഴിയാത്തതെന്തുകൊണ്ട്തുടങ്ങിയ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആത്മാവിന്റെ  അസ്തിത്വത്തോടു ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാണ്, ആത്മജ്ഞാനം ഗൂഢവും ദുർജ്ഞേയവുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നത്.
സെമിറ്റിക് മതത്തിൽ  ഒരു ശരീരം ഗർഭത്തിൽ  വളർന്നതിനുശേഷം ആത്മാവിനെ  അതിലേക്ക് പ്രവേശിപ്പിക്കുന്നതായി പറയുന്നുപിന്നീട് ആ  വ്യക്തി മരിക്കുമ്പോൾ അതിലുള്ള ആത്മാവ്    അന്ത്യദിനം വരെ  വിചാരണക്കായി കാത്തുകിടക്കുന്നുഅത്രയും കാലം ആ ആത്മാവ് എവിടെ കിടക്കുന്നു എന്നൊന്നും ചോദിച്ചേക്കരുത്.   കുഴിമാടത്തിൽ തന്നെയങ്കിൽ  കഷ്ടം തന്നെ.
 പുനർജന്മവിശ്വാസമുള്ള ഹിന്ദുക്കൾക്ക് ആത്മാവിന്റെ ഗതിവിഗതികൾ കൂടുതൽ സങ്കീർണ്ണമാണ്.   പരമാത്മാവിന്റെ ഒരംശം തന്നെയാണ് ജീവാത്മാവ് എന്നതുകൊണ്ട്  ജീവന്റെ ഉല്പത്തിയെക്കുറിച്ച്  പ്രത്യേകിച്ചൊന്നും എവിടെയും പറയുന്നില്ല. “മമൈവാംശോ ജീവലോകേജീവഭൂതഃ സനാതനഃ” (എന്റെ അംശംതന്നെയാണ് പ്രപഞ്ചത്തിലെ ജീവികളിലുള്ള സനാതനമായ ആത്മാവ്.)   ആത്മാവ് നശിക്കുന്നില്ലആത്മാവ് അനാദിയാണ്എങ്ങനെ ഉണ്ടായെന്നു നിശ്ചയിക്കാൻ കഴിയാത്തവയെക്കുറിച്ചാണ് ഹിന്ദുദർശനം അനാദിയെന്നു പറയുന്നത്അത് ഒരു  പരിമിതിയല്ലജീവന്റെ ഉല്പത്തി എന്ന്, എങ്ങനെയെന്നതിനെക്കുറിച്ച് ആധുനിക ശാസ്ത്രത്തിനും വ്യക്തമായിട്ടൊന്നും പറയാൻ കഴിഞ്ഞിട്ടില്ലസെമിറ്റിക് മതങ്ങളിലാണെങ്കിൽ  ദൈവവചനത്തിന്റെ പിൻബലം മാത്രമെ ഉള്ളൂ.
ആത്മാവിന്റെ ഭൌതികബന്ധത്തെ നിലനിർത്തുന്ന ശക്തികൾപ്രാണൻ, ബുദ്ധി, മനസ്സ്, ഇന്ദ്രിയങ്ങൾ എന്നിവയാണ്. ആത്മാവിന്റെ പ്രവർത്തനമേലദ്ധ്യക്ഷൻ പ്രാണൻ ആകുന്നു. അതിനുതാഴെ ബുദ്ധി, പിന്നെ മനസ്സ്, അതിനുതാഴെ ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും.    ഇതാണ് ആത്മാവിന്റെ ശരീര ഭരണസംവിധാനം.
ശാസ്ത്രങ്ങളിൽ മൂന്നു ശരീരങ്ങളെപ്പറ്റി വർണ്ണിക്കുന്നുണ്ട്.  കാരണം,  സൂക്ഷ്മം, സ്ഥൂലം  എന്നിവയാണ് ശരീരത്തിന്റെ മൂന്ന് അവസ്ഥകൾ.   നാമരൂപാദികളുള്ള ബാഹ്യശരീരത്തെ സ്ഥൂലശരീരമെന്നു പറയുന്നുഅത് പഞ്ചഭൂതാത്മകമാണ്ഇതാണ് ശരീരത്തിന്റെ പ്രാധമിക തലംഈ സ്ഥൂലശരീരത്തിനു പിന്നിൽ ഒരു സൂക്ഷ്മ ശരീരമുണ്ട്മരണത്തിൽ സ്ഥൂലശരീരം വിട്ടുപോകുന്നത് ഈ സൂക്ഷ്മശരീരത്തോടുകൂടിയ ആത്മാവാണ്സൂക്ഷ്മശരീരത്തിനു പിന്നിൽ അതിന്റെ ബീജരൂപത്തിൽ ഒരു കാരണശരീരമുണ്ട്അത് പ്രളയകാലത്തിൽ പോലും നശിക്കുന്നില്ലഅതിൽ ജീവാത്മാവും വാസനാജന്യമായ സംസ്കാരവും മാത്രമെ ഉള്ളൂ.    പ്രളയത്തിനുശേഷം പ്രപഞ്ചം വീണ്ടും സൃഷ്ടിക്കപ്പെടുമ്പോൾ ഈ കാരണശരീരത്തിൽ നിന്ന് അതിന്റെ ബാഹ്യരൂപമായി പുതിയ സ്ഥൂലശരീരമുണ്ടാകുന്നു. സൂക്ഷ്മശരീരം കാരണ ശരീരത്തെ അപേക്ഷിച്ച്  സ്ഥൂലമാണ്.  എന്നാൽ ഭൌതിക ശരീരമെന്നു നാം പറയാറുള്ളതിനെ അപേക്ഷിച്ച് സൂക്ഷ്മമാകുന്നു.   അതിനാൽ ഇത് അതീന്ദ്രിയവും അതിയന്ത്രവുമാണ്.  ഇന്ദ്രിയങ്ങൾക്കതീതവും യന്ത്രങ്ങൾക്ക് അദൃശ്യവുമാണ്.  എന്നാൽ അന്തർമുഖ ധ്യാനവൃത്തികൊണ്ട് ഇതിനെ അനുഭൂതമാക്കാവുന്നതുമാണ്.
 വിശ്വാസത്തിൽ ഊന്നുന്നു എന്ന പരിമിതി ഒഴിവാക്കിയാൽ ജീവന്റെ ഈ സംസാരചംക്രമണം പഴുതില്ലാത്തവിധം  കോർത്തിണക്കിയിരിക്കുന്നു.

ബൃഹദാരണ്യകം വളരെ  വ്യക്തമായി  ജീവാത്മാവിന്റെ  ചാക്രികതയെപ്പറ്റി  വിവരിക്കുന്നുണ്ട്. വിദ്യ അഭ്യസിച്ച് ഗർവ്വിഷ്ഠനായ ശ്വേതകേതുവിനോട്  ജ്ഞാനിയായ പ്രവാഹണൻ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്ജനങ്ങൾ മരിച്ചതിനുശേഷം വിഭിന്ന മാർഗ്ഗങ്ങളെ സ്വീകരിക്കുന്നതെങ്ങനെയെന്ന് നിനക്കറിയുമോ?   എങ്ങനെയാണ് അവർ വീണ്ടും ഈ ലോകത്തെ പ്രാപിക്കുന്നതെന്ന് നിനക്കറിയുമോഎന്തുകൊണ്ടാണ് പരലോകം വീണ്ടും വീണ്ടും മരിച്ചുപോകുന്ന അനേകം ജനങ്ങളെക്കൊണ്ട് നിറയാതിരിക്കുന്നത് എന്ന് നിനക്കറിയാമോ? – തുടങ്ങിയ  5 ചോദ്യങ്ങൾ ഉണ്ട്അതിനുള്ള മറുപടി ബൃ. 6.2.9 മുതൽ  6.2.16 വരെയുള്ള മന്ത്രങ്ങളിൽ വിവരിക്കുന്നുമുണ്ട്ഇതുപോലെയുള്ള സങ്കീർണ്ണമായ ചോദ്യവും അതിനുള്ള ഉത്തരവും ഏതെങ്കിലും സെമിറ്റിക് മതഗ്രന്ഥങ്ങളിൽ  വിവരിച്ചിട്ടുണ്ടെങ്കിൽ  അറിവുള്ളവർ വിശദീകരിക്കുക. അവിടെ ഗർഭപാത്രം മുതൽ ശ്മശാനം വരെയുള്ള  യാത്രയിൽ ഒതുങ്ങുന്നു  പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്റെ  വിശേഷപ്പെട്ട  മനുഷ്യന്റെ ആത്മാവിന്റെ ഗതി.
(ബൃ.6.2.11) അല്ലയോ  ഗൌതമാ, ഈ ലോകം തന്നെ അഗ്നിയാകുന്നു. അതിന് പൃഥ്വിയാണ്  വിറക്‌അഗ്നി പുകയാകുന്നുരാത്രി ജ്വാലയാകുന്നുചന്ദ്രൻ കനലാകുന്നുനക്ഷത്രങ്ങൾ തീപ്പൊരികളാണ്ആ അഗ്നിയിൽ ദേവന്മാർ വ്യഷ്ടിയെ ഹോമിക്കുന്നുആ ആഹുതിയിൽ നിന്ന് അന്നമുണ്ടാകുന്നു.
ഇവിടെ ബ്രഹ്മാണ്ഡത്തെ ആകവെ എടുത്തുകൊണ്ട് ഒരു ആഹുതിയായി പറഞ്ഞതുപോലെ പിണ്ഡാണ്ഡത്തിൽ നടക്കുന്ന സർജനക്രിയയെയും യജ്ഞമായി പറയുന്നു:
(ബൃ.6.2.12) അല്ലയോ ഗൌതമാ, പുരുഷൻ അഗ്നിയാകുന്നുഅവന്റെ തുറന്ന വായ വിറകാകുന്നുവാക്ക് ജ്വാലയാകുന്നുകണ്ണ് തീക്കനലാകുന്നുചെവി തീപ്പൊരികളാകുന്നുഈ അഗ്നിയിൽ ദേവന്മാർ (ഇന്ദ്രിയങ്ങൾ) അന്നത്തെ ഹോമിക്കുന്നുആ ആഹുതിയിൽനിന്ന് ശുക്ലമുണ്ടാകുന്നു.
ബൃ.6.2.13,14)  അല്ലയോ ഗൌതമാസ്ത്രീ അഗ്നിയാകുന്നുഈ അഗ്നിയിൽ ദേവന്മാർ രേതസ്സിനെ ഹോമിക്കുന്നുആ ആഹുതിയിൽ നിന്ന് പുരുഷനുണ്ടാകുന്നുഅവൻ ആയുസ്സുള്ളിടത്തോളം കാലം ജീവിക്കുന്നുഅതിനുശേഷം അവൻ മരിക്കുമ്പോൾ അവനെ അഗ്നിയിലേക്കുതന്നെ കൊണ്ടുപോകുന്നു. അഗ്നിതന്നെ അവന് അഗ്നിയായി ഭവിക്കുന്നു. വിറകുതന്നെ വിറക്പുകതന്നെ പുക. തീജ്ജ്വാലതന്നെ ജ്വാലതീക്കനൽ തന്നെ കനൽതീപ്പൊരികൾ തന്നെ തീപ്പൊരി. ഈ അഗ്നിയിൽ ദേവന്മാർ പുരുഷന്മാരെ ഹോമിക്കുന്നുആ ആഹുതിയിൽ നിന്ന് ശോഭിക്കുന്ന നിറത്തോടുകൂടിയ  (സ്വർണ്ണവർണ്ണമുള്ള) പുരുഷനുണ്ടാകുന്നു.
പ്രകാശരൂപികളായി മാറുന്ന പുരുഷന്മാരിൽ ആര് എങ്ങനെ തിരിച്ചുവരുന്നു എന്ന് പറയുന്നു.
(ബൃ.6.2.16) യജ്ഞം കൊണ്ടും ദാനം കൊണ്ടും തപസ്സുകൊണ്ടും ലോകങ്ങളെ ജയിക്കുന്നവൻ ധൂമാദിദേവതയെ പ്രാപിക്കുന്നുധൂമത്തിൽ നിന്നും രാത്ര്യാഭിമാനി ദേവതയെയും അവിടെനിന്ന് കൃഷ്ണപക്ഷാഭിമാനിയെയും ദക്ഷിണായന  മാസങ്ങളെയും പ്രാപിച്ചിട്ട് പിതൃലോകത്തിലെത്തുന്നുപിന്നെ ചന്ദ്രലോകത്തെ പ്രാപിക്കുന്നു. (അമ്പിളിമാമനല്ല- സമഷ്ടിമനസ്സിന്റെ ഒരു മായികലോകം.) അവിടെവെച്ച് അന്നമായി മാറുന്നു. ( ചോറല്ല ‌– ലോകപോഷണത്തെ ഉളവാക്കുന്ന ജീവോർജ്ജം) സോമരസത്തെ പാനം ചെയ്യുന്നതുപോലെ ദേവന്മാർ അവിടെയെത്തിയിട്ടുള്ള ഈ പുരുഷന്മാരെ ഭക്ഷിക്കുന്നു (ഉപയോഗിക്കുന്നു).  അവരുടെ കർമ്മഫലം അവസാനിക്കുമ്പോൾ, ദേവന്മാർ അവരെ പ്രജകളാകുവാൻ യോഗ്യന്മാരാക്കി ആകാശത്തിൽ വിക്ഷേപിക്കുന്നുആകാശത്തിൽ നിന്ന് വായുവിലേക്കും  വായുവിൽ നിന്ന് മഴയിലേക്കും വന്നിട്ട് പ്രജയുടെ പ്രാഗ്രൂപമായ ലിംഗശരീരികൾ ഭൂമിയിൽ എത്തുന്നുഭൂമിയിൽ അവർ (അവർക്കിണങ്ങുന്ന മാതാപിതാക്കന്മാരുടെ) അന്നമായിത്തീരുന്നുഅവർ പിന്നെയും പുരുഷനാകുന്ന അഗ്നിയിൽ ഹോമിക്കപ്പെടുന്നു. പിന്നീട് സ്ത്രീയാകുന്ന അഗ്നിയിലുംഅവിടെനിന്നും  ലോകങ്ങളെ പ്രാപിക്കാനുള്ള കർമ്മങ്ങൾ ചെയ്യാനായി മാതൃയോനിയിൽനിന്നും പ്രജയായി  പ്രസവിക്കപ്പെടുന്നുജ്ഞാനകർമ്മങ്ങളുടെ ഫലമായി  ഉത്തരായണമാർഗ്ഗത്തിലുടെ പോകുവാനുള്ള അർഹത നേടുന്നതുവരെ ഇങ്ങനെ സംസാരത്തിൽ ചിറ്റിക്കൊണ്ടിരിക്കുന്നു.
ആത്മാവ് ഈ ഭൂമിയിൽ എങ്ങനെ ചുറ്റിത്തിരിയുന്നു എന്ന്   സൂക്ഷ്മമായി ചിന്തിച്ചാൽ മനസ്സിലാക്കാം എന്നു കരുതുന്നു.  ആത്മാവിന്റെ  വഴികളും സ്റ്റോപ്പുകളും വിശദീകരിക്കുകയാണെങ്കിൽ  പോസ്റ്റ് ഇനിയും   വിപുലീകരിക്കേണ്ടിവരും. 
ഇവിടെ ഇനി ഹൈന്ദവ വിശ്വാസത്തിലെ  സംശയങ്ങൾക്ക്  എന്തെങ്കിലും പ്രാധാന്യമുണ്ടെന്നു തോന്നുന്നില്ല.  മറ്റു മതങ്ങൾ  എന്തു പറയുന്നു എന്നറിയാൻ  താല്പര്യമുണ്ട്.



Monday, January 24, 2011

പുനർജന്മം


പുനർജന്മവിശ്വാസമാണ് ലോകപ്രശസ്തമായ ചില മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശ്വാസം ബാലിശമോ അന്ധമോ ഒക്കെയാണെന്ന് ഒരു യുക്തിവാദിക്കോ നാസ്തികനോ തർക്കിക്കാം. പക്ഷെ, ഒരു മതവിശ്വാസിക്ക് അതിനധികാരമില്ല. മരിക്കുന്നയാൾ അനിശ്ചിതദൈർഘ്യമുള്ള ഒരു അചേതനകാലസന്ധിക്കുശേഷം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയെന്നത് സംഭവിക്കുമെങ്കിൽ, മോക്ഷം നേടും വരെ ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും കഴിഞ്ഞുകൂടാമെന്നതും സംഭാവ്യമാണ്.

പരമാത്മാവിൽ നിന്നും നേരിട്ട് ജനിക്കുന്ന ആദ്യത്തെ ഒരു ജീവാത്മാവിന് പരമാത്മാവിനു കല്പിച്ചിട്ടുള്ള ശുദ്ധിയുണ്ടായിരുന്നിരിക്കേണ്ടതല്ലെ. ആ ജീവി ദൈവത്തിന്റെ ഇച്ഛക്കനുസരിച്ച് ജീവിച്ചാൽ കളങ്കമില്ലാത്ത ഒരത്മാവായിരിക്കും അവസാനം ബാക്കിയാവുന്നത്. വിചാരണ, നരകം തുടങ്ങിയവയെല്ലാം പിന്നെന്തിന്.
ഈശ്വരൻ തന്റെ സൃഷ്ടികളോട് പക്ഷപാതം കാണിക്കുന്നത് ശരിയാണോ? ഒരാൾ ധനികനും വേറൊരാൾ ദരിദ്രനും ഒരാൾ ഭാഗ്യവാനും പിന്നൊരാൾ ഭാഗ്യദോഷിയുമായി ജനിക്കുന്നത് ഈശ്വരന്റെ നിഷ്പക്ഷതയ്ക്കും ദയാലുതയ്ക്കും കളങ്കമല്ലെ? ഹിന്ദുവിന്റെ ഈശ്വരനെ ഈ ആരോപണം സ്പർശിക്കുകയില്ല. ഹിന്ദുവിന്റെ പുനർജന്മസിദ്ധാന്തം ജഗന്നിയന്താവായ ഈശ്വരനെ ഒരു ദുരാരോപണത്തിൽ നിന്നും രക്ഷിച്ചു മാനിക്കുന്നുണ്ടെന്നുകൂടി സൂചിപ്പിക്കട്ടെ. ഇവിടെ ഓരോ ആത്മാവും അനുഭവിക്കുന്നത് അതാതിന്റെ കർമ്മഫലമാണ്. നന്നാകാൻ സ്വയം ശ്രമിച്ചാൽ മതി. “ഉദ്ധരേദാത്മനാത്മാനം” (സ്വയം ഉദ്ധരിക്കുക) എന്ന ഭഗവദ്ഗീതയുടെ ആഹ്വാനം ഹിന്ദുദർശനത്തിന്റെ മുദ്രാവാക്യമാണ്.
പ്രപഞ്ചസൃഷ്ടി :
പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സൂചനകൾ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഉണ്ടെങ്കിലും, വിശദമായി ചർച്ച ചെയ്യുന്നത് ഐതരേയവും പ്രശ്നവും ബൃഹദാരണ്യകവുമാണ്. ഇക്കാണുന്നതെല്ലാം എവിടെനിന്നുണ്ടായി എന്നതാണ് പ്രശ്നോപനിഷത്തിലെ ആദ്യത്തെ ചോദ്യം. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തിന് സ്വയമേവ സാക്ഷാത്കരിക്കാനുള്ള വിനോദവാസന തോന്നിയതിന്റെ ഫലമാണ് പ്രപഞ്ചസൃഷ്ടി. ആദ്യം സൃഷ്ടിച്ചത് ജഡപ്രകൃതിയെയാണ്. തേജസ്സ്, ഭൂമി, ജലം, വായു, അഗ്നി തുടങ്ങിയവയെ സൃഷ്ടിച്ചതിനുമേൽ ഹിരണ്യഗർഭനെ സൃഷ്ടിച്ചു. ഹിരണ്യഗർഭൻ, വിരാട്പുരുഷൻ, പ്രജാപതി എന്നെല്ലാം വ്യത്യസ്തനാമങ്ങളിൽ പറയുന്നതെല്ലാം ആദ്യസൃഷ്ടിയെയാണ് സൂചിപ്പിക്കുന്നത്. ഹിരണ്യഗർഭൻ വംശവർദ്ധനക്കായി ഒരിണയെ സൃഷ്ടിച്ചുവെന്ന് ‘പ്രശ്നത്തിൽ’ പറയുന്നു. ഭക്ഷണവും പ്രാണനുമാണ് ഈ ഇണ. ചന്ദ്രൻ-സൂര്യൻ എന്നത് അവയുടെ രൂപങ്ങളാണ്. ഭക്ഷണം എന്നു പറയുന്നത് സസ്യലോകവും ജന്തുലോകവുമാണ്. ചന്ദ്രൻ ഔഷധീശനാണ്. ഭക്ഷണസ്ഥാനത്തുള്ള ചന്ദ്രനിൽനിന്നാണ് സസ്യലോകവും അവയെ ഭക്ഷിച്ചു പുലരുന്ന ജന്തുലോകവും ജനിച്ചത്. അവക്കെല്ലാം ഊർജ്ജം പകർന്നു കൊടുക്കുന്നത് പ്രാണസ്ഥാനീയനായ സൂര്യനാണ്. അങ്ങനെ, ഭക്ഷണം-പ്രാണൻ, അഥവാ ചന്ദ്രൻ-സൂര്യൻ എന്ന ഇണയിൽനിന്ന് ഇക്കാണുന്ന നാമരൂപവൈവിധ്യമുള്ള വസ്തുക്കളെല്ലാമുണ്ടായി എന്ന പ്രശ്നത്തിലെ ഉത്തരം തികച്ചും യുക്ത്യധിഷ്ഠിതമാണ്.

ജഡവസ്തുക്കൾ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അവയ്ക്കു പൂർണ്ണത വരുത്താൻ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് ബ്രഹ്മത്തിനു തോന്നി. അങ്ങനെ താൻ കൂടി സ്വസൃഷ്ടിയിൽ പ്രവേശിച്ചതിന്റെ ഫലമാണ് ജീവന്റെ തുടിപ്പെന്നാണ് ‘ഐതരേയം’ പറയുന്നത്.

മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിയുടെ ക്രമത്തെക്കുറിച്ച് ‘ബൃഹദാരണ്യകം’ ഇങ്ങനെ വിവരിക്കുന്നു. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ ക്രമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗം വേണമെന്നതിനാൽ ചാതുർവർണ്ണ്യവും ധർമ്മവും സൃഷ്ടിച്ചു. തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ വിനോദവ്യവഹാരം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താത്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുകയാണ്. ആ ദൌത്യം ജന്തുലോകത്തെ തന്നെയാണ് ഏല്പിച്ചിരിക്കുന്നത്. സന്താനോല്പാദനത്തിന്റെ പ്രാധാന്യമിതാണ്. മനുഷ്യലോകത്തെ ജയിക്കാൻ പുത്രനും, പിതൃലോകത്തെ ജയിക്കാൻ യജ്ഞവും, ദേവലോകത്തെ ജയിക്കാൻ വിദ്യയും വേണമെന്ന് ബൃഹദാരണ്യകം അനുശാസിക്കുന്നു. സന്താനസൃഷ്ടി അങ്ങനെ മനുഷ്യന്റെ കടമയായിത്തീരുന്നു. ഈ നിർദ്ദേശത്തിന്റെ വിശകലനമെന്ന നിലയ്ക്കാണ് ബൃഹദാരണ്യകോപനിഷത്തിന്റെ അവസാനാധ്യായത്തിൽ സന്താനോത്പാദന പ്രക്രിയയായ ലൈംഗികബന്ധത്തെ സൂക്ഷ്മമായി വിസ്തരിക്കുന്നത്.
ജന്മം :
ജീവൻ ശരീരത്തിൽ വസിച്ച് ശരീരധാരണം നിർവഹിക്കുന്നതാണ് ജന്മം. ജീവാത്മാവ് ശരീരം വിടുന്നതാണ് മൃത്യു. ഇവിടെ ശരീരമെന്നു വിശേഷിപ്പിച്ചത് ഏതിനെ. മൂന്നു ശരീരങ്ങളെക്കുറിച്ച് പൌരാണികശാസ്ത്രങ്ങൾ വിവരിക്കുന്നുണ്ട്. കാരണശരീരത്തിൽ നിന്നും ജീവാത്മാവിന് വിടുതലില്ല. മറ്റു രണ്ടു ശരീരങ്ങൾ കാര്യ ശരീരങ്ങളാണ്. അത് ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഈ ശരീരങ്ങളാലാണ് ജീവാത്മാവ് സ്വന്തം മൂന്നു ഗുണങ്ങൾ (കർതൃത്ത്വ – ഭോക്തൃത്വ – ജ്ഞാതൃത്വങ്ങൾ) വികസിപ്പിക്കുന്നത്.
ജീവാത്മാവ് ശരീരത്തിൽ വരുന്നത് എങ്ങിനെയാണ്, എപ്പോഴാണ് ?
ഇതൊരു സാധാരണ ചോദ്യമാണ്. ഈ ചോദ്യത്തിന്റെ അടിസ്ഥാനം ഒരു മിഥ്യാധാരണയാണ്. ശരീരം ആദ്യമേ സമ്പൂർണ്ണമായി ഉണ്ടാവുകയും പിന്നീട് അതിൽ ജീവാത്മാവ് പ്രവേശിച്ച് ജീവിതമാരംഭിക്കുകയും ചെയ്യുന്നു എന്ന വിശ്വാസം നിമിത്തമാണ് ഈ ചോദ്യം ഉണ്ടാകുന്നത്. ഇത് തികച്ചും അബദ്ധവിശ്വാസമാണ്. വീടു പണിഞ്ഞ് ഗൃഹപ്രവേശം നടത്തുന്നതുപോലെയാണ് ജന്മമെടുക്കൽ എന്നത് ശരിയായ വിശ്വാസമല്ല. ജീവാത്മാവ് സ്വന്തം ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
ഈ ശരീരം എപ്പോഴാണ് ഉണ്ടാകാൻ തുടങ്ങിയത്? ഇതിനെക്കുറിച്ച് ഐതരേയം എന്തു പറയുന്നു എന്നു നോക്കാം:
“പുരുഷ ഹവാ അയമാദിതോ ഗർഭോ ഭവതി യദേതദ്രേതഃ.
തദേതത് സർവേഭ്യോf ങ്ഗേഭ്യ സ്തേജഃ സംഭൂതമാത്മന്യേവാത്മാനം ബിഭര്തി.
തദ്യദാസ്തിയാം സിഞ്ചത്യഥൈനഞ്ജനയതി തദസ്യ പ്രഥമം ജന്മം.”
ആദ്യം ഈ ഗർഭം പുരുഷന്റെ ശരീരത്തിൽ ഉണ്ടാകുന്നു. അത് വീര്യരൂപത്തിലാണ്. ഈ വീര്യം അംഗങ്ങളിൽ നിന്നും സംഭരിച്ചുണ്ടാക്കി; പുരുഷൻ ഈ ശരീരത്തെ സ്വന്തം ശരീരത്തിൽ വച്ചിരിക്കുന്നു. പിന്നീടത് സ്ത്രീഗർഭത്തിൽ സേചനം ചെയ്യുന്നു. അതിനെയാണ് പ്രഥമജന്മം എന്നു പറയുന്നത്. പുരുഷന്റെ-പിതാവിന്റെ- ശരീരത്തിൽ വരുന്നതിനുമുമ്പ് അത് സൂക്ഷ്മശരീരമായിരുന്നു. ആ സൂക്ഷ്മ ശരീരം പ്രാണമയ-മനോമയ-വിജ്ഞാനമയ കോശങ്ങളോടൊപ്പം പ്രവർത്തിച്ചു.
ജന്മത്തിനു മുമ്പ് ജീവാത്മാവ് എവിടെ ആയിരുന്നു?
ഇതിനെപ്പറ്റി വിഭിന്ന സമൂഹങ്ങളിൽ വിഭിന്നാഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ചിലർ അനാദിയാണ് ജീവാത്മാവെന്ന് അംഗീകരിക്കുന്നില്ല. ജീവാത്മാവ് ഉണ്ടാകുന്നതാണെന്നാണ് അവരുടെ മതം. എപ്പോൾ, എവിടെ, എവിടെനിന്ന് എന്നീ ചോദ്യങ്ങൾക്കൊന്നും സ്പഷ്ടമായ ഉത്തരം നൽകുകയില്ല. അമ്മയുടെയോ അച്ഛന്റെയോ ശരീരത്തിലാണ് ജീവാത്മാവിന്റെ ഉല്പത്തിയെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അമ്മയുടെ ശരീരത്തിൽ നിന്നുത്ഭവിക്കുന്നെന്ന് ഇവരിൽ ഭൂരിപക്ഷവും പറയും. ഇതും യുക്തി സമർത്ഥമല്ല. ശരീരത്തിൽ നിന്നും ശരീരം മാത്രമെ ഉണ്ടാകൂ. ശരീരമല്ല ആത്മാവ്. ശരീരത്തിൽ നിന്നും ഭിന്നമായ ചേതനവും അഭൌതികവുമായ സത്തയാണ് ആത്മാവ്. അതിനാൽ മാതാപിതാക്കളുടെ ശരീരത്തിൽ സന്താനത്തിന്റെ ജീവാത്മാവ് പിറക്കുന്നു എന്നത് ഉചിതമായ ഒരു നിഗമനമല്ല. മാതാപിതാക്കളുടെ ശരീരത്തിൽ ഒരു ജീവാത്മാവ് മുന്നേ തന്നെ സ്വന്തം വ്യക്തിത്വം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ മാതാപിതാക്കളുടെ ശരീരങ്ങൾക്ക് ആ ജീവത്മാവിനെ സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ജീവാത്മാവിന്റെ തുടക്കം ഈ ജന്മത്തിലല്ലെന്നും മുന്നേ തന്നെ ജീവാത്മാവിന് അസ്തിത്വം ഉണ്ടായിരുന്നെന്നും ഇതിൽ നിന്നും ഗ്രഹിക്കാൻ കഴിയും.

ഒരേ മാതാപിതാക്കൾക്കുണ്ടായ രണ്ടു സന്താനങ്ങളുടെ മാനസിക-ബൌദ്ധിക-വിജ്ഞാനപര-ശാരീരിക വികാസങ്ങൾ വിഭിന്നമായിരിക്കും. ഇതിന്റെ കാരണം ശാരീരികമോ സാമൂഹികമോ ആയ തലത്തിൽ പരതിയാൽ കിട്ടുകയില്ല. മാതാപിതാക്കളിൽ അങ്കുരിക്കുന്നതിനും വളരെ മുൻപിലേക്ക് അന്വേഷണം കൊണ്ടുപോകണം. ഒരു ഉദാഹരണം കൂടി : ഒരു വിദ്യാലയത്തിലെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന നാലു വിദ്യാർത്ഥികളുടെ കഴിവും പ്രജ്ഞയും വിഭിന്നമാണെങ്കിൽ അതിന്റെ കാരണം അന്വേഷിക്കുമ്പോൾ അവരത് പള്ളിക്കൂടത്തിൽ വന്നു നേടിയതല്ല, മറ്റെങ്ങുനിന്നോ നേരത്തെ സമ്പാദിച്ചതാണെന്നു ഗ്രഹിക്കാൻ പ്രയാസമില്ല. അവരുടെ വിദ്യാലയത്തിന്റെ ചുറ്റുപാട് ഒന്നുതന്നെ ആണല്ലൊ. അപ്പോൾ ഇത്രയേറെ അന്തരം അവർക്കിടയിൽ ഉണ്ടായതെങ്ങനെയെന്നതിന് ഉത്തരം കിട്ടുകയില്ല. ഇങ്ങനെ ചിന്തിച്ചാൽ, ശാരീരിക ജീവിതത്തിന്റെ ആരംഭമല്ല ജീവാത്മാവിന്റെ ആരംഭം എന്നു മനസ്സിലാക്കാവുന്നതാണ്.
മരണാനന്തരം:
ജന്മത്തിനുമുമ്പ് എന്ത് എന്നതുപോലെ, മരണാനന്തരം എന്ത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ നാം മരിക്കാത്ത നിമിഷമില്ല. ശരീരത്തിന്റെ അല്പാംശമെങ്കിലും പ്രതിനിമിഷം നമ്മിൽ നിന്നും വേർപ്പെട്ടുപോകുന്നുണ്ട്. ശ്വാസം വിടുമ്പോൾ പ്രാണൻ പുറത്തു പോയി ബാഹ്യാന്തരീക്ഷത്തിൽ ലയിക്കുന്നു. വിയർപ്പും മലമൂത്രാദികളും ശരീരത്തിൽ നിന്ന് വേർപ്പെടുന്നു. നഖവും മുടിയും മുറിച്ചു കളയുന്നു. പൊരിഞ്ഞ ത്വക്ക് ഉരച്ചു കളയുന്നു. കുറച്ചു ദിവസങ്ങൾകൊണ്ട് ശരീരത്തിലെ അണുക്കൾ ഒന്നില്ലാതെ ഒഴിഞ്ഞ് പുതിയതുണ്ടാകുന്നു. ഇത് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ വേർപാട് വളരെ സാവധാനം സംഭവിക്കുന്നതുകൊണ്ട് നമ്മളാരും ഈ വിനാശപ്രക്രിയ അറിയുന്നില്ല. അങ്ങനെയിരിക്കെ ഒരുനാൾ ഈ ശരീരം മറിഞ്ഞു വീണു കിടക്കും. മടക്കാനോ നടക്കാനോ കഴിവില്ലാതാകും. ഇതിനെ മരണമെന്നു പറയുന്നു.

ശരീരം മൃതമാകുമ്പോൾ ജീവാത്മാവും കൂടെച്ചാകുമോ അതോ ശരീരം വിട്ട് വെളിയിൽ പോകുമോ? സാമാന്യ ജനങ്ങളുടെ സങ്കല്പവും വിശ്വാസവും മരണത്തെത്തുടർന്ന് ജീവാത്മാവ് ശരീരം വിട്ട് വെളിയിൽ എവിടെയോ പോകുന്നു എന്നാണ്. എന്നാൽ ദാർശനികർക്കിടയിലും ഇതിനെപ്പറ്റി അഭിപ്രായഭേദമുണ്ട്. ശരീരത്തിന്റെ അവയവങ്ങളും നാഡീ-മാംസ വ്യവസ്ഥകളും കൂടിച്ചേർന്ന യാന്ത്രികക്കൂടിന്റെ പേരാണ് ജീവാത്മാവെന്ന് അവരിൽ ചിലർ കരുതുന്നു. ആ കൂട്ടായ്മ വേർപ്പെട്ട് ഉടഞ്ഞു തകരുന്നതാണ് മരണമെന്നും പറയുന്നു. അപ്പോൾ മരണത്തോടെ ആത്മാവും ഇല്ലാതാകും. പ്രാചീന ചാർവകന്മാരായ നാസ്തികർ പറയും പോലെ “ഭസ്മീഭൂതസ്യദേഹസ്യ പുനരാഗമനം കുതഃ”- [ചാരമായ ദേഹമുണ്ടോ തിരിച്ചു വരുന്നു.]

ഇതാണ് ആത്മാവിന്റെ അവസ്ഥയെങ്കിൽ മഹാകഷ്ടമാണ്. എന്തെല്ലാം ആഗ്രഹത്തോടെയാണ് അരിഷ്ടിച്ച് കഷ്ടപ്പാടോടെ കുറെകാലം ജീവിച്ചു തീർത്തത്. വല്ലതും നേടാറാകുമ്പോഴേക്കും അതാ കടന്നു വരുന്നു മരണമെന്ന വിഘ്നം. ആഗ്രഹസഫലീകരണമില്ലാത്ത ഈ ജീവിതാന്തത്തിന് എന്തർത്ഥമാണുള്ളത്.
പൂർവ്വികരായ മനീഷികളുടെ വാക്കുകളെല്ലാം തന്നെ തള്ളിക്കളയാനുള്ളതല്ല. ദർശനങ്ങൾ എന്തു പറയുന്നു എന്നു നോക്കാം.
“നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ,
നചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ”
[ആയുധങ്ങൾ ഇതിനെ മുറിവേല്പിക്കില്ല; തീ ഇതിനെ പൊള്ളിച്ചു ദഹിപ്പിക്കില്ല; ജലമിതിനെ നനക്കുകയുമില്ല; മാരുതൻ ഇതിനെ ശോഷിപ്പിക്കുകയില്ല.]
“ചരാചരവ്യപാശ്രയസ്തു സ്യാത് തദ് വ്യപദേശോ ഭക്തസ്തദ്ഭാവിത്വാത് “
[ചരാചരഭൂതങ്ങളിൽ ജനനമരണം കാണാറുള്ളത് ജീവനെ സംബന്ധിച്ച് പ്രധാനമല്ല. ഇന്നാരു മരിച്ച് ഇന്നാർക്ക് ജനിച്ചു എന്നത് ഉപചാരഭാഷയാണ്.]
“നാത്മാfശ്രുതേർനിത്യത്വാച്ച താഭ്യഃ”
[ആത്മാവ് മരിക്കുകയോ ഉണ്ടാവുകയോ ചെയ്യുന്നില്ല. എന്തെന്നാൽ ശ്രുതിയൊന്നും അങ്ങനെ പറയുന്നില്ല. ശ്രുതിയിൽ ആത്മാവിന്റെ നിത്യതയാണ് പ്രതിപാദിച്ചിട്ടുള്ളത്.]
“ന ജായതേ മ്രിയതേ വാ വിപശ്ചിത് നായം കുതശ്ചിന്ന ന ബഭൂവ കശ്ചിത്.
അജോ നിത്യോ ശാശ്വതോfയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.”
[അതുണ്ടാകുന്നില്ല, മരിക്കുന്നുമില്ല, അത് ഏതെങ്കിലും വസ്തുവിന്റെ പരിവർത്തിതരൂപമല്ല. അതിനെ മാറ്റി മറിച്ച് വെറൊന്നാക്കാനും വയ്യ. അത് ജനിക്കാത്ത നിത്യനാണ്. സദാ ഉണ്ടായിരിക്കുന്നതും പുരാതനനുമാകുന്നു. ശരീരത്തിന്റെ നാശത്തിൽ അത് നശിക്കുന്നില്ല.]
“ജീവോപേതം വാവ കിലേദം മ്രിയതേ ന ജീവോ മ്രിയതേ”
[ജീവാത്മാവ് മരിക്കുന്നില്ല. ജീവൻ ശരീരത്തിൽ നിന്നു വെളിയിൽ പോയിക്കഴിഞ്ഞാൽ ഈ ശരീരം മരിക്കുന്നു.]
“ന വാ അരേfഹം മോഹം ബ്രയീഭ്യവിനാശീ വാ അരേfയമാത്മാfനുച്ഛിത്തിധർമാ”
[യാജ്ഞവല്ക്യൻ മൈത്രേയിയോടു പറയുന്നു: എടോ! ഞാൻ വെറുതെ ഒന്നും പറയുകയില്ല. ഈ ആത്മാവ് നാശരഹിതമാണ്. അതിന്റെ ഖണ്ഡനം നടപ്പില്ല.]
അഖണ്ഡവസ്തു അവിനാശി ആയിരിക്കും. അഖണ്ഡവും അവിനാശിയുമായതിന്റെ അസ്തിത്വം മരണാനന്തരവും ഉണ്ടെന്ന് അംഗീകരിച്ചേതീരൂ. സ്ഥൂലശരീരത്തിന്റെ വിനാശത്താൽ ആത്മാവ് നശിക്കുകയില്ല എന്ന നിഗമനത്തിലെത്താൻ പ്രയാസമില്ല.
പുനർജന്മം :
ശരീരത്തിന്റെ ജനനവും മരണവും ജീവാത്മാവിന്റെ ജനനമരണങ്ങളല്ലെന്ന് ഇതിനു മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ആത്മാവ് ശരീരത്തിനു മുമ്പേ ഉണ്ടായിരുന്നു. മരണാനന്തരവും ഉണ്ടായിരിക്കും. ചിലർക്ക് ഈ ആശയം അസ്വീകാര്യമാണ്. അവർ ഉന്നയിക്കുന്ന ആക്ഷേപം ജീവാത്മാവിന്റെ ജ്ഞാനഗുണത്തെ സംബന്ധിച്ചാണ്. നവജാതശിശുവിന് ജ്ഞാനം ഒട്ടുമില്ലെന്നും, അത് പതുക്കെ വൃദ്ധിപ്രാപിക്കുന്നതുമാണെന്നതാണ് അവരുടെ ന്യായം. ഇതിലും അല്പം അബദ്ധമുണ്ട്. എത്ര ചെറിയ ശിശുവാണെങ്കിലും അല്പമെങ്കിലും ജ്ഞാനത്തിന്റെ അംശം ഉണ്ടായിരിക്കും. ചില ശാസ്ത്രജ്ഞർ നവജാത ശിശു അല്പം അനുഭവ പരിചയവുമായാണ് ജനിക്കുന്നത് എന്ന് സ്ഥാപിക്കുന്നുണ്ടെങ്കിലും ആത്മാവ് എന്ന സംജ്ഞയെ തീരെ സ്വീകാര്യമല്ല. കുഞ്ഞുങ്ങൾ പഴയ സംസ്കാരത്തെയും കൂട്ടിയാണ് ജന്മമെടുക്കുന്നതെന്നു അംഗീകരിക്കുന്നുണ്ടെങ്കിലും, ശരീരത്തിലെ പരമാണുക്കൾക്ക് ഈ സംസ്കാരം കൊണ്ടുവരാനാവുകയില്ല എന്നാണ് പൌരാണികശാസ്ത്രം സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടനെ മുലപ്പാൽ നുകരുവാനുള്ള വാസന, സ്മരണയെന്ന ജ്ഞാനം എന്നിവ ഭൌതികമല്ല, ആത്മസംബന്ധിതങ്ങളാണ്.

ജീവൻ അനാദിയും അമർത്യവുമാണെങ്കിൽ അതിനുണ്ടാകുന്ന ശരീരബന്ധം ആകസ്മികമോ സ്വാഭാവികമോ എന്നതാണ് അടുത്ത സംശയം. അനന്തകാലപ്രവാഹത്തിനിടെ ആയിരം വർഷം ജീവിക്കുന്ന ഒരു

ജീവിയുടെ ആയുസ്സും ക്ഷണികമാണ്. ആത്മാവിന്റെ അമരത്വത്തെ അംഗീകരിക്കുന്നവർ അതിന് ഒറ്റ ജന്മമേ ഉള്ളൂ എന്നു വിശ്വസിച്ചാൽ ജീവന്റെ മൌലിക സമസ്യകളൊന്നും പരിഹരിക്കാനാവുകയില്ല. ചിലർക്ക് ജീവിതം രണ്ടുനാളേ ഉണ്ടായിരിക്കുകയുള്ളൂ. ചിലർ നാലോ നാല്പതോ എൺപതോ വർഷം ജീവിക്കും. അപൂർവ്വം പേർ എൺപതും കടക്കാറുണ്ട്. നിത്യസ്വർഗ്ഗം നിത്യനരകം എന്നിവ ധർമ്മാധർമ്മങ്ങൾ തിരിച്ചറിയാത്ത പ്രായത്തിൽ അറിവില്ലാതെ നന്മയോ തിന്മയോ ചെയ്ത കുട്ടിക്ക് ലഭിക്കുമെങ്കിൽ ആ വിശ്വാസം അബദ്ധജടിലമാണ്. മാനവബുദ്ധി സത്യാസത്യ നിർണയത്തിനായി ചമച്ചതാണെങ്കിൽ അത് ഒരിക്കലും അബദ്ധങ്ങളെ സ്വീകരിക്കുകയില്ല.

വൈദികശാസ്ത്രങ്ങൾ ഈ സമസ്യയ്ക്ക് കണ്ടെത്തിയ പ്രാമാണികപൂരണമാണ് ഒരു ശരീരം വിട്ടാൽ പുതിയതൊന്ന് ലഭിക്കും എന്നത്. ഇതിന് പുനർജന്മം എന്ന് സാമാന്യ സംജ്ഞയുണ്ട്. ഈ സിദ്ധാന്തപ്രകാരം മൃത്യുവും ജന്മവും രണ്ടുജീവിതങ്ങളുടെ വാതിലുകളാണ്. പുറത്തുകടക്കാൻ മൃത്യുദ്വാരം. അകത്തുകയറാൻ ജന്മദ്വാരം. ആത്മീകജീവനം അനാദിയും അനന്തവും ആയിരിക്കുന്നതുപോലെ, ശാരീരികജീവിതപ്രവാഹവും അനാദ്യനന്തങ്ങളാണ്. നിരന്തരം ആവർത്തിക്കുന്നതാണ്. ആത്മാവിന് മാറ്റമില്ല. ശരീരം മാറിമാറി വരും. ഇതാണ് പുനർജന്മസിദ്ധാന്തത്തിന്റെ ചുരുക്കം.

ചിലർ പുനർജന്മവിശ്വാസികളല്ല. ഇതിനൊരു തെളിവും പ്രമാണവും ഇല്ലെന്ന് അവർ പറയുന്നു. നിരവധി ഊഹാപോഹാ‍ധിഷ്ഠിതമായ വാദങ്ങൾ അവർ ഉന്നയിക്കാറുണ്ട്. ഒരു ബാലന് ഉണ്ടായിരുന്ന രൂപമോ സ്വഭാവമോ ജ്ഞാനമോ ഇച്ഛയോ പ്രവൃത്തികളോ വൃദ്ധാവസ്ഥയിലില്ല. പക്ഷേ ‘ഞാൻ‘ ഞാനല്ല എന്നു പറയുവാൻ ബാലനയിരുന്ന ‘ഞാൻ‘ വൃദ്ധാവസ്ഥയിലായാലും സാധ്യമല്ല. ബാലനായിരുന്ന ഞാനാണ് വൃദ്ധനായ ഞാൻ ആയത്. ഈ സ്മരണ ജീവിതത്തിൽ സദാ ഉണ്ടായിരിക്കും. ചെറുപ്പത്തിൽ കണ്ടത് വാർദ്ധക്യത്തിൽ ഓർക്കണമെങ്കിൽ ഓർക്കുന്നത് മാറ്റം വന്ന ശരീരമായിരിക്കില്ല. അതിനെ അധിവസിക്കുന്ന ആത്മാവാണെന്നത് സ്വതഃസിദ്ധമാകുന്നു. അതുകൊണ്ടാണ് ഒരുകാലത്തും ആളുകൾ പുനർജന്മത്തെ തീർത്തും നിരാകരിക്കാത്തത്.

ഓർമ്മയുടെ അഭാവമാണ് പുനർജന്മ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ എതിരാളി. അനേകം ജന്മങ്ങളിലൂടെ കടന്നുപോകുന്ന നമുക്ക് എന്തുകൊണ്ടാണ് അതിലൊന്നുപോലും സ്മരണയിൽ ഇല്ലാത്തത്? മറന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അഥവാ ഉണ്ടാകുമോ? സ്മൃതി ഉണ്മയുടെ ഭാവസൂചകമാണെന്നത് ശരി. എന്നാൽ സ്മൃതിയുടെ അഭാവം ഉണ്മയുടെ അഭാവത്തെ സൂചിപ്പിക്കുന്നില്ല. അതായത് ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ അഭാവത്തെ സിദ്ധമാക്കുകയില്ല. വിസ്മൃതിക്ക് മറ്റൊരു തലം കൂടിയുണ്ട്. ഉണ്ടായിരുന്നു എന്നറിയാവുന്നതിനെ മാത്രമെ വിസ്മരിക്കാൻ കഴിയൂ. ഉള്ളതിനെ മാത്രമെ മറക്കാനാവൂ. അതിനാൽ സ്മരണയുടെ അഭാവം ഏതെങ്കിലും ഇല്ലായ്മയുടെ കാരണമാകുകയില്ല. ഇപ്പോഴത്തെ ജീവിതത്തിൽ പോലും നടന്ന പല സംഭവങ്ങളും നമുക്കറിവില്ലാത്തതും ഓർമ്മയില്ലാത്തതും ആണെങ്കിലും അവ ഉണ്ടായില്ലെന്നു നിഷേധിക്കാൻ സാധിക്കുകയില്ല. അവ സംഭവിച്ചതാണെന്ന് നിശ്ചയിക്കാൻ നമുക്ക് പ്രതിബന്ധമൊന്നും ഇല്ല. കഴിഞ്ഞവർഷം ഈ ദിവസം നമ്മൾ എന്തു ഭക്ഷണമാണ് കഴിച്ചതെന്ന് നമുക്ക് ഓർക്കാൻ കഴിയുന്നുണ്ടോ. എന്തിന് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഒന്നും ഇടവിടാതെ ഓർക്കാൻ നമുക്ക് കഴിയുന്നുണ്ടോ. നമ്മുടെ ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ / സംഭവത്തിന്റെ അഭാവസൂചകമല്ല. പ്രമാണങ്ങളില്ലാതെ പൂർവ്വ-പുനർജന്മങ്ങളുണ്ടെന്ന് അംഗീകരിക്കണമെന്ന ഒരു താല്പര്യവും ഇല്ല. ഓർമ്മയില്ല എന്ന കാരണത്താൽ നിഷേധിക്കേണ്ട കാര്യമില്ല എന്നു വ്യക്തമാക്കാനായിരുന്നു ഇത്രയും ശ്രമിച്ചത്.

പുനർജന്മം ഉണ്ടെന്ന് വിശ്വസിക്കാവുന്ന ചില തെളിവുകൾ ഉണ്ടായിട്ടും ചിലർ അത് വിശ്വസിക്കുകയില്ല  എന്നു മാത്രമല്ല, ഞങ്ങളുടെ മതഗ്രന്ഥത്തിൽ  പറയാത്തതുകൊണ്ട്    അത്  വിശ്വസിക്കാൻ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധിയും ഉണ്ട്.                                                            (1) രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ വെറ്റിയേറ്റു മരിച്ചുപോയ ജയിംസിന്റെ  ഓർമ്മകൾ  പുനർജനിച്ച  ‘ജയിംസ് ‘ ഓർക്കുന്നു.  വീഡിയോ  ഇവിടെയും ,  ഇവിടെയും -  വാർത്ത ഇവിടെയും.                                   (2)  Brian Weiss ന്റെ  ഭൂതകാല ജന്മസ്മരണകളെക്കുറിച്ചുള്ള  പരീക്ഷണത്തിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ  ‘കാതറിൻ‘ എന്ന പെൺകുട്ടി  4000 വർഷത്തെ ഓർമ്മകൾ  മനശാസ്ത്ര വിശകലനത്തിലൂടെ വെളിപ്പെടുത്തി.  വാർത്ത  ഇവിടെ. വീഡിയോ ഇവിടെ.  ഇതുപോലുള്ള നിരവധി  വാർത്തകൾ ഉണ്ടായിട്ടും  ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല എന്ന തീരുമാനത്തിലാണ് ചിലരെല്ലാം.

നിത്യതയുടെ മഹാസാഗരത്തിൽ ഉണ്ടായി മറയുന്ന ക്ഷണികതയുടെ ഒരു തരംഗം പോലെയാണ് ഭാരതീയൻ ജീവിതത്തെ കാണുന്നത്. ജ്ഞാനിയായ ഒരു ഹിന്ദു മരണത്തെ ഓർത്ത് പരിഭ്രാന്തനാവുന്നില്ല. വേഗംതന്നെ വിട്ടുപോകുന്ന കർമ്മത്തിന്റെ പൂർത്തീകരണത്തിനായി മടങ്ങിവരുമെന്നാണവന്റെ പ്രത്യാശ.
-----------------------------------------------------------------------
[ഇതിനു മുമ്പിലത്തെ “ഭ്രൂണശാസ്ത്രം  ഒരു ഭാരതീയ പഠനം” എന്ന പോസ്റ്റും അതിലെ ചില കമന്റുകളും വായിച്ചാൽ മാത്രമെ ഇങ്ങനെ ഒരു പോസ്റ്റ്  എന്തിന് എഴുതി എന്നു മനസ്സിലാവുകയുള്ളൂ.]

Tuesday, January 11, 2011

‘ഭ്രൂണശാസ്ത്രം‘ ഒരു ഭാരതീയ പഠനം

ജനിതകത്തെക്കുറിച്ച് അല്പം എഴുതാം എന്നു ചിന്തിച്ചത്, ഈ ശാസ്ത്രത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയെന്ന ധാരണയാലൊന്നുമല്ല. ജനിതകശാസ്ത്രസംബന്ധിയായ എന്റെ ചില സംശയങ്ങൾ പങ്കുവെക്കുക മാത്രമാണ് ഉദ്ദേശിച്ചത്. ജനിതകശാസ്ത്രം ഇന്ന് ‘സ്റ്റെംസെൽ‘ പരീക്ഷണങ്ങളിലൂടെ കൃത്രിമ അവയവങ്ങൾ (ശരീരഭാഗങ്ങൾ) സൃഷ്ടിക്കാനുള്ള പരിക്ഷണം വരെ എത്തി നിൽക്കുന്നു. അത് പ്രതീക്ഷക്കനുസരിച്ച് പരീക്ഷണശാലയിൽ നിന്നും ജനങ്ങളിലേക്കെത്തിയാൽ മനുഷ്യസമൂഹത്തിന് വലിയ നേട്ടമായിരിക്കും.

നമ്മുടെ  കോശങ്ങളിൽ 23 ജോഡി ക്രോമസോമുകൾ ഉണ്ട്.  സ്ത്രീ-പുരുഷ ലൈംഗിക കോശങ്ങൾ (haploid cells) തമ്മിൽ ചേരുമ്പോൾ   രണ്ടു കോശങ്ങളിലെയും  23 വീതം ക്രോമസോമുകൾ തമ്മിൽ തമ്മിൽ ചേർന്ന്   23 ജോഡിയുടെ  പുതിയ ഒരു കോശം (diploid cell) ഉടലെടുക്കുന്നു. (ലൈംഗിക കോശങ്ങളിൽ മറ്റു കോശങ്ങളിലെ  ക്രോമസോമിന്റെ പകുതി എണ്ണം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ.)   അതിൽ ഒരു ജീവന് പ്രജയായി വളരുവാൻ വേണ്ട പാരമ്പര്യഗുണങ്ങൾ രേഖപ്പെടുത്തി വെച്ചിരിക്കും. ഈ ക്രോമസോമുകളുടെ തിരഞ്ഞെടുപ്പ് ആർക്കും ഇടപെടാനാവാത്തവിധം സങ്കീർണ്ണമായതിനാലാവാം അതിൽ ഒരു ദൈവീക പരിവേഷം പൌരാണികർ ചാർത്തിക്കൊടുത്തത്. ഒരു കോശത്തിലെ ക്രോമസോം കോംബിനേഷൻ 8 മില്ല്യൺ (2^23) (8,388,604) ആണെന്ന് ആധുനികശാസ്ത്രം പറയുന്നു. പിതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ അതുപോലെ മാതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ. അങ്ങനെ ബീജവും അണ്ഡവും കൂടിച്ചേരുന്ന സമയത്ത് ഒരു പ്രജയുടെ സൃഷ്ടിയിൽ ആ പ്രജയുടെ തിരഞ്ഞെടുപ്പിന് 64 ട്രില്ല്യൺ സാധ്യതകൾ ഉണ്ട്. ഈ തിരഞ്ഞെടുപ്പുകളിൽ ഒരു ശരീരത്തിന് പാരമ്പര്യമായി ലഭിക്കുന്ന ഗുണങ്ങൾ എങ്ങിനെയെല്ലാം വന്നുചേരുന്നു എന്ന് തീരുമാനിക്കാൻ ആധുനികശാസ്ത്രത്തിനുപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഈശ്വരവിശ്വാസി ദൈവീകം എന്നു പറയുന്നിടത്ത്, ഭൌതികവാദി യാദൃശ്ചികം എന്നു പറയും അത്രമാത്രം.

ആധുനികശാസ്ത്രം കണ്ടെത്തുന്നതിനും മുമ്പ്, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ ഭ്രൂണശാസ്ത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ടെന്നുള്ള പ്രചരണങ്ങളും അതിനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും കുറെ വർഷങ്ങളായി ബ്ലോഗ് ലോകത്തുണ്ട്. ഒരു ജീവി രൂപപ്പെടുമ്പോൾ എപ്പോഴാണ് അതിന് ജീവൻ ഉത്ഭവിക്കുന്നത് എന്ന വിഷയത്തിൽ ‘ഡോക്കിൻസ് നിരൂപണ‘ ത്തിലെ പോസ്റ്റിൽ ഒരു ചർച്ച കാണാനിടയായി. ഭ്രൂണത്തിന്റെ നാലാം മാസത്തിലാണ് അള്ളാഹു ജീവൻ ഊതുന്നത് എന്നാണ് ഇസ്ലാമിക വിശ്വാസം. ആധുനികശാസ്ത്രം അറിയുന്നവർ പറയുന്നത് ബീജവും അണ്ഡവും കൂടിച്ചേരുമ്പോൾ ജീവൻ ഉത്ഭവിക്കുന്നു എന്നാണ്.

തെറിച്ചു വീഴുന്ന ഒരു തുള്ളിയിൽ നിന്നും (അത് ബീജമാണെന്നു കരുതാം) ആണ് മനുഷ്യൻ ജനിക്കുന്നത് എന്ന് ഖുർആൻ പറയുന്നു. അത് ഗർഭപാത്രത്തിൽ ഒരു മംസപിണ്ഡമായി വളരാൻ തുടങ്ങുന്നു. പക്ഷെ എങ്ങനെയെല്ലാം വ്യാഖ്യാനിച്ചാലും സ്ത്രീയിലെ അണ്ഡം വേണമെന്ന നിർബന്ധം ഒരിടത്തുമില്ല. ഏക-പുരുഷദൈവം മാത്രം സൃഷ്ടികർത്താവായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്.

ഭ്രൂണശാസ്ത്രത്തെക്കുറിച്ച് ഭാരതത്തിലെ “മന്ദബുദ്ധികളായ സംസ്കൃതഗോത്രവർഗ്ഗക്കാർ” (അനാര്യനോട് കടപ്പാട്) പണ്ടെഴുതിക്കൂട്ടിയ വിവരക്കേടുകൾ എന്തുകൊണ്ടാണ് അവഗണിക്കപ്പെടുന്നത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ചരകനും സുശ്രുതനും പകർന്നു തന്ന അറിവുകളിൽ ചിലത് ഇവിടെ പകർത്തിവെക്കാനുള്ള ശ്രമമാണ്. ഇന്നത്തെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുമായി യോജിക്കാത്ത പലതും കാണും. ശാസ്ത്രം മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ് എന്ന തത്ത്വം നിലനിൽക്കുമ്പോൾ തന്നെ, പഴയതിനെയെല്ലാം പുനർനിവ്വചിക്കേണ്ടതിനുപകരം അടിച്ചാക്ഷേപിക്കാനാണ് വ്യഗ്രത കാണിക്കുന്നത്. ഇന്ന് ലഭ്യമായ ആയുർവ്വേദഗ്രന്ഥങ്ങളൊന്നും ബ്രഹ്മാവ് മുകളിൽ നിന്നും ഇറക്കിക്കൊടുത്തതാണെന്ന് ജ്ഞാനികളായ ഒരാളും വിശ്വസിക്കുന്നുണ്ടാവില്ല. പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പാകപ്പെട്ടുവന്നതാവാനുള്ള സാധ്യത തെളിഞ്ഞുകിടക്കുമ്പോൾ മാറ്റത്തെ ഉൾക്കൊള്ളാൻ അതിന് വിഷമവും കാണില്ല.

എല്ലാവിധത്തിലുള്ള ആനന്ദങ്ങളെക്കാളും ആഴത്തിൽ അനുഭവപ്പെടുന്നത് രതിസുഖമാണ്. രതിസുഖത്തിനുവേണ്ടിമാത്രമായിട്ടല്ല ദാമ്പത്യജീവിതം എന്ന് കരുതിയിരുന്ന ഭാരതീയ ഋഷിമാരുടെ ഉപദേശങ്ങൾ ഈ വിഷയത്തിൽ ഒരു സംസ്കാരം രൂപപ്പെട്ടുവരാൻ നിമിത്തമായിട്ടുണ്ട്.

രതിക്രീഡയിലൂടെ ബീജം അണ്ഡത്തിൽ പ്രവേശിക്കുന്നു എന്നു ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങൾ പറയുന്നു. അതിനുമുമ്പ്, അത് എന്തിനുവേണ്ടി എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. കവികൾ കൂടിയായ ഋഷിമാർ ആലങ്കാരികമായ ഭാഷയിലാണ് ഈ പാഠങ്ങൾ പറഞ്ഞു തരുന്നത്. ഉപനിഷത്തിൽ എല്ലാ സർജ്ജനപ്രക്രിയകളെയും യജ്ഞമായിട്ടാണ് കരുതുന്നത്.

ആരാണോ പ്രജാതിയായറിഞ്ഞ് (ഉത്പാദനശക്തി) പ്രാണനെ ഉപാസിക്കുന്നത്, അവൻ സന്തതിയെക്കൊണ്ട് അഭിവൃദ്ധിയെ പ്രാപിക്കുന്നു. രേതസ്സ് തന്നെയാണ് പ്രജാതി. ദേഹം ശരീരമായി പ്രവർത്തിക്കുന്നത് അതിൽ പ്രാണന്റെ ആവാസം ഉണ്ടായിരിക്കുന്നതുകൊണ്ടാണ്.

ബ്രഹദാരണ്യകോപനിഷത്തിൽ, എപ്രകാരം ‘സാധന’ ചെയ്തിട്ടുവേണം പുത്രോത്പാദനത്തെ ആഗ്രഹിക്കേണ്ടതെന്ന് പറഞ്ഞിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി വേണ്ട അറിവില്ലാതെ മൈഥുനകർമ്മം ചെയ്യുന്നവരാണ് അധമന്മാരായ മനുഷ്യരെ സൃഷ്ടിച്ച് ഈ ലോകത്തെ നാശഭൂയിഷ്ഠമാക്കുന്നതെന്നാണ് ഋഷിയുടെ അഭിപ്രായം. സത്സന്താനങ്ങളെ ആശിക്കുന്ന ദമ്പതികൾ എപ്രകാരം ജീവിക്കണമെന്ന് ബൃഹദാരണ്യകം (6:4:13-20 വരെ) വ്യക്തമാക്കുന്നു. ‘സ്ഥാലീപാകവിധിപ്രകാരം വേണ്ടുന്ന സംസ്കാരം അനുഷ്ഠിച്ചതിനുശേഷം ശയനത്തിൽ (ബൃ. 6:4:20) മന്ത്രം ചൊല്ലി, ഉത്തരവാദിത്വമുള്ള ഭാര്യാഭർത്താക്കന്മാരാകണം എന്ന തീരുമാനത്തോടെയാണ് ദമ്പതികൾ മൈഥുനത്തിൽ ഏർപ്പെടേണ്ടതെന്ന് ഉപനിഷത് വ്യക്തമാക്കുന്നു.

ഓരോ ജീവിയും തന്റെ മാതൃയോനിയിൽ വന്ന് അണ്ഡത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് എത്രയോ ആയിരം പ്രാവശ്യം എത്രയെത്ര ജീവരൂപത്തിലുള്ള ശരീരങ്ങളിൽ ജീവിച്ച് എന്തെല്ലാം സംസ്കാരങ്ങൾ നേടിയതിനുശേഷമാണ് തിരികെ വന്നിരിക്കുന്നത്. അപ്രകാരം അണ്ഡത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ, നനവുതട്ടിയ ഭൂമിയിൽ വീണ ഒരു വിത്തിൽ ഉറങ്ങിക്കിടക്കുന്ന ബീജമുണരുന്നതുപോലെ ജീവശക്തി ഉണർന്ന് തനിക്ക് ഉതകുന്നതായ ഒരു ശരീരത്തെ പിതൃബീജത്തിലും മാതൃബീജത്തിലും (അണ്ഡം) ഇരിക്കുന്ന കരുക്കളെ ചേർത്തിണക്കി ഒരു ശരീരത്തെ ആവിഷ്കരിക്കുന്നു.

‘എംബ്രിയോളജി’ എന്ന പാശ്ചാത്യ ഭ്രൂണശാസ്ത്രത്തിൽ വളരെ വിദഗ്ദമായ രീതിയിൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി ഇന്ന് പല അത്ഭുതങ്ങളും ഈ വിഷയത്തിൽ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്.

വാസ്തവം പറഞ്ഞാൽ നമ്മൾതന്നെയാണ് നമ്മുടെ സ്രഷ്ടാക്കൾ. അച്ഛന്റെയും അമ്മയുടെയും സ്റ്റോർ‌റൂമിൽ വേണ്ടതും വെണ്ടാത്തതുമായ പലതും അവരുടെ ക്രോമസോമുകളിൽ ചുരുട്ടിവെച്ചിട്ടുണ്ട്. അതിനിടയിൽ ചെന്നുപെടുന്ന ജീവൻ ബോധമോ ബുദ്ധിയോ വിവേകമോ ഒന്നും ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പ് നടത്തുന്നത്. നേരത്തെ ആർജിച്ച സംസ്കാരത്തിന്റെ കാന്തശക്തിയിൽ വേഗമിണങ്ങുന്ന കരുക്കളെ ഇണക്കിയെടുക്കുന്നു എന്നുമാത്രം. അതിനെ യാദൃശ്ചികമോ യാന്ത്രികമോ അല്ലാതാക്കുന്നതിനാണ് ഈശ്വരൻ കൂടി ബീജാണ്ഡസങ്കലനത്തിൽ ഒരു പങ്കാളിയാണെന്ന് പറഞ്ഞുപോരുന്നത്.

സാരംഗദേവന്റെ ‘സംഗീതരത്നാകരത്തിൽ’ നാദശ്രവണവും അതിലൂടെ വളരുന്ന സംസ്കാരവും വിവരിക്കുന്നതിനു മുമ്പ് ശരീരോത്പത്തിയും ഭ്രൂണശാസ്ത്രവും പറഞ്ഞു തുടങ്ങുന്നുണ്ട്. ചരകസംഹിതയെയും സുശ്രുതസംഹിതയെയും അവലംഭിച്ചാണ് ഗർഭത്തിന്റെ വൃത്തിക്രമം അദ്ദേഹം വിവരിച്ചിരിക്കുന്നത്.

ശുക്ലശോണിത സംയോഗത്താൽ ഭൂണം ഉണ്ടാകുന്നു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല എന്ന വ്യാഖ്യാനം കാണാനിടയായി. ആ വരിമാത്രം വായിക്കുന്നവർക്ക് അങ്ങനെ തോന്നുന്നതിൽ അവരെ കുറ്റം പറയാനാവില്ല. ബീജം അണ്ഡവുമായി സംയോജിക്കുന്നതിനെ പലയിടത്തും ആർത്തവത്തിൽ കലർന്ന്, ബീജവുമായി ചേർന്ന്, രക്തത്തിൽ കലർന്ന് എന്നെല്ലാം കാണുന്നുണ്ട്. അതിന്റെ കാരണം വ്യക്തമാവാതെ വാക്കിൽ മാത്രം പിടിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ ദോഷൈകദൃക്കുകൾക്ക് ഇത് ധാരാളം മതിയാകും.

ചരകസംഹിതയിലെ ‘ശാരീരസ്ഥാനത്തിലും’ ഇന്ദ്രിയസ്ഥാനത്തിലും’ (ഖുഡ്ഡീകാ ഗർഭാവക്രാന്തി ശാരീരം, മഹതീ ഗർഭാവക്രാന്തി ശാരീരം എന്നീ അദ്ധ്യായങ്ങളിൽ) ഗർഭാധാനത്തെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു: “ശുക്ലദോഷങ്ങളില്ലാത്ത പുരുഷനും, യോനിശോണിതദോഷങ്ങളൊന്നുമില്ലാത്ത സ്ത്രീയും, സ്ത്രീയുടെ ഋതുസ്നാനാനന്തരം ഇണചേരുമ്പോൾ ഗർഭാശയത്തിന്റെ ഉള്ളിൽ വച്ച് ശുക്ലശോണിതങ്ങൾ തമ്മിൽ കലരുകയും ആ ശുക്ലശോണിത സംയോഗത്തിൽ ഉൾപ്പെടുന്ന ബീജത്തിൽ മനസ്സിന്റെ പ്രവർത്തനത്തോടുകൂടിയ ജീവൻ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കിൽ അപ്പോൾ ഗർഭം ഉണ്ടാകുന്നു.

പാശ്ചാത്യ ജനിതകശാസ്ത്രത്തിൽ പറയുന്നതുപോലെ മാതാപിതാക്കളിൽനിന്നുമാത്രം വരുന്ന ഒരു സങ്കരസൃഷ്ടിയല്ല ജീവൻ എന്ന് ചരകൻ വിശദമാക്കുന്നുണ്ട്. കുറച്ച് മാതാപിതാക്കന്മാരുടെ ജീവന്റെ ഇഷ്ടത്തിനനുസരിച്ചും, കുറച്ച് പൂർവജന്മാർജിത കർമ്മവശാലും, കുറച്ച് മനോബുദ്ധീന്ദ്രിയാദികളുടെ ശക്തിക്കനുസരിച്ചും ഗർഭത്തിന്റെ പ്രവർത്തനം ഉണ്ടാകുന്നു എന്ന് അദ്ദേഹം കരുതുന്നു. സുഖദുഃഖങ്ങൾക്ക് കർത്താവ് ആത്മാവല്ലാതെ മറ്റാരുമല്ല എന്ന് ചരകൻ അഭിപ്രായപ്പെടുന്നു. ഗർഭോത്പാദനത്തിന് മാതാവും പിതാവും ആവശ്യമാണെന്നിരുന്നാലും, ഗർഭത്തിൽ വന്ന് ജനിക്കുന്നത് ആത്മാവുതന്നെയാണ്. ആത്മജന്യമായി എന്തെല്ലാം ഉണ്ടാകുന്നു എന്ന് ചരകൻ പറയുന്നു: കർമ്മാനുസാരം ലഭിച്ചിട്ടുള്ള യോനിയിൽ ഉള്ള ജനനം, ആയുസ്സ്, ആത്മജ്ഞാനം, മനസ്സ്, ഇന്ദ്രിയങ്ങൾ, പ്രാണൻ, അപാനൻ, പ്രേരണ, ശരീരധാരണ, ആകൃതിഭേദം, സ്വരഭേദം, വർണ്ണഭേദം, സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, ചേതന, ധൃതി, ബുദ്ധി, സ്മൃതി, അഹങ്കാരം, പ്രയത്നം എന്നീ ഭാവങ്ങളെയെല്ലാം ചേർത്ത് ഒരു വ്യക്തിയുടെ ലക്ഷണത്തെ ആവിഷ്കരിക്കുന്നത് പൂർവികമായ ജന്മത്തിന്റെ തുടർച്ചയെന്നതുപോലെയാണ്. മനസ്സിനെയും ശരീരത്തെയും ബന്ധിക്കുന്ന ഗുണത്രയങ്ങളായ സാത്വികം, രാജസം, താമസം എന്നിവയെയും പൂർവജന്മത്തിൽ നിന്നും വരുന്നതായി കണക്കാക്കുന്നു.

പുരുഷശരീരത്തിൽ ശുക്ലത്തിൽ കലർന്നിരിക്കുന്ന നവജീവനും സ്ത്രീയോനിയിൽ പ്രജാസൃഷ്ടിക്കായി കാത്തിരിക്കുന്ന അണ്ഡവും അയസ്കാന്തങ്ങളെപ്പോലെ അന്യോന്യാകർഷണമുള്ളതാകയാൽ സ്ത്രീപുരുഷന്മാരുടെ ഇടയിൽ മൈഥുനാസക്തി ഉണ്ടായി. രതിക്രീഡയിൽ ശുക്ലം ആർത്തവത്തിൽ കലർന്ന് പുരുഷബീജം അണ്ഡത്തെ പ്രാപിക്കുന്നു. ആദ്യത്തെ മാസത്തിൽ നിരന്തരമായി വികാസത്തെ പ്രപിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ ‘കല്ലം’ എന്നു പറയുന്നു. ഈ രൂപാന്തരത്തെ പരീക്ഷണശാലയെയോ ഉപകരണങ്ങളെയോ ആശ്രയിക്കാതെ ധ്യാനംകൊണ്ടു മാത്രം മനസ്സിലാക്കിയ ഋഷിമാർക്ക് ആധുനിക എംബ്രിയോളജിക്ക് വിസ്തരിച്ചു പറയാൻ കഴിയുന്നതുപോലെ സാധിച്ചിട്ടില്ല എന്നത് ഒരു നൂനതയായി കാണേണ്ടതില്ല. രണ്ടാമത്തെ മാസത്തിൽ കല്ലത്തിന് ആദ്യമായുണ്ടാകുന്ന രൂപാന്തരത്തെ ‘പിണ്ഡം’ എന്നു പറയുന്നു. ആ പിണ്ഡത്തിന് പേശീലക്ഷണമുണ്ടായാൽ ജനിക്കാൻ പോകുന്ന കുട്ടി ആണാണെന്നും, ഈശത്ഘനലക്ഷണമുണ്ടെങ്കിൽ ജനിക്കാൻ പോകുന്ന കുട്ടി പെണ്ണാണെന്നും പറയുന്നു. ആധുനികശാസ്ത്രം പറയുന്നത്, xx സൈഗോട്ടുള്ളത് സ്ത്രീയും, xy സൈഗോട്ടുള്ളത് പുരുഷപ്രജയും ആകുമെന്നാണ്. ആധുനികശാസ്ത്രത്തിന്റെ അതീവസൂക്ഷ്മമായ ഈ പഠനത്തിനൊപ്പമുള്ള ഒരു അന്വേഷണത്തെ കൊണ്ടുചെല്ലാൻ ഭാരതത്തിലെ ഋഷിമാർക്ക് കഴിഞ്ഞു എന്നുള്ളതു തന്നെ നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്

മൂന്നാം മാസത്തിൽ എല്ലാ ഇന്ദ്രിയങ്ങളും എല്ലാ അംഗപ്രത്യംഗങ്ങളും ഒരുമിച്ചു പ്രകടമാകുന്നു. പഞ്ചഭൂതങ്ങളിൽ അത്യന്തം സൂക്ഷ്മമായ ആകാശം മുതൽ പൃഥ്വിവരെയുള്ള ഭൂതവികാരം അനുസരിച്ച്, ആകാശത്തിന്റെ വികാരങ്ങളായ ശബ്ദം, ശ്രോത്രം, ലഘുതാ, വിവേകം എന്നിവയുടെ സൂക്ഷ്മഭാവങ്ങൾ ആദ്യം ഉണ്ടാകുന്നു. പിന്നെ വായുവിന്റെ വികാരങ്ങളായ സ്പർശേന്ദ്രിയം, രൂക്ഷത, പ്രേരണ, ധാതുരചന, ശരീരചേഷ്ടകൾ എന്നിവ ആവിർഭവിക്കുന്നു. അഗ്നിയുടെ വികാരമായ രൂപം, ദർശനേന്ദ്രിയം, പ്രകാശം, ജഠരാഗ്നി, ഉഷ്ണം എന്നിവയുണ്ടാകുന്നു. ജലത്തിന്റെ വികാരങ്ങളാ‍യ രസം, രസന, ശീതളത, മൃദുത്വം, സ്നിഗ്ദ്ധത, ക്ലേദം എന്നിവയുടെ സാധ്യതകൾ നിലവിൽ വരുന്നു. ഭൂമിയുടെ വികാരങ്ങളായ ഗന്ധം, ഘ്രാണം, കനം, സ്ഥിരത, മൂർത്തിത്വം എന്നിവയുണ്ടാകുന്നു. നാലാമത്തെ മാസത്തിൽ അംഗപ്രത്യംഗങ്ങളെല്ലാം കൂടുതൽ സ്പഷ്ടമായി ഭ്രൂണം പ്രജയായി മാറുമ്പോഴേക്കും ആ ശരീരത്തിന്റെ വൃത്തികളെ മുഴുവൻ ബാധിക്കുന്ന മനസ്സ് ജീവന്റെ പ്രത്യേക സ്വഭാവമായി വരുന്നു. അഞ്ചാമത്തെ മാസം‌മുതൽ സ്വപ്നവൃത്തിയെന്നതുപോലെ കുഞ്ഞിന് ഉണ്ടായി മറയുന്ന പ്രജ്ഞ അനുഭവമായിത്തീരും. ആറാമത്തെ മാസത്തിൽ എല്ലുകൾ, ഞരമ്പുകൾ, രോമം, നഖങ്ങൾ, തലമുടി, അവയവങ്ങൾ എല്ലാം കൂടുതൽ സ്പഷ്ടമായിത്തീരുന്നു. ഏഴാമത്തെ മാസം എല്ലാ അവയവങ്ങളും പൂർത്തിയായതിനുശേഷം ഇരു കൈകൾകൊണ്ടും കാതിന്റെ ദ്വാരങ്ങൾ അടച്ച് തല കാലുകളുടെയിടയിൽ ഒതുക്കിവെച്ചുകൊണ്ട് കിടക്കുന്ന ശിശു അസ്വതന്ത്രത അനുഭവിച്ചു തുടങ്ങുന്നു. താൻ പൂർവജന്മത്തിൽ അനുഭവിച്ച പലമാതിരി ദുഃഖങ്ങളെ ഓർക്കുകയും സ്വാതന്ത്ര്യം ഇച്ഛിക്കുകയും ചെയ്യുന്നു. എട്ടാം മാസത്തിൽ ത്വക്ക് പൂർണ്ണത പ്രാപിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയത്തിനിടയിൽ സഞ്ചരിക്കുന്ന ഓജസ്സ് ജീവന് ശക്തിപകർന്നുകൊടുക്കുന്ന ഒരു വസ്തുവാണ്. അതിന്റെ സങ്കലനം പൂർണ്ണമാകുന്നതിനു മുൻപ് പ്രസവിക്കപ്പെടുന്ന കുഞ്ഞ് മരിച്ചുപോകുകയോ അല്പായുസുള്ളതാവുകയോ ചെയ്യുന്നു. ഒൻപതാം മാസത്തിൽ അമ്മയും കുഞ്ഞും രണ്ടായി പിരിയുന്നു. അതോടെ പ്രസവം നടക്കുന്നു

മാതൃഹൃദയത്തിലുണ്ടാകുന്ന ആനന്ദം തന്നെയാണ് ഗർഭസ്ഥശിശുവിന്റെയും ആനന്ദം. മാതാവിലും ശിശുവിലും ഉണ്ടായിരിക്കുന്ന ഹൃദയസ്പന്ദനത്തിന്റെ ഐക്യമാണ് അതിനു കാരണമായിരിക്കുന്നത്. അതുകൊണ്ട് ഗർഭിണിയായിരിക്കുന്ന സ്ത്രീയുടെ ഹിതങ്ങളെ മറ്റുള്ളവർ ആദരിക്കുകയും ആ ഹിതങ്ങളെ സാധിച്ചുകൊടുക്കുകയും ചെയ്യുന്നു. മാതാവിൽകൂടി ശിശുവിനു ലഭിക്കുന്ന വൈകാരികവും വൈചാരികവും ശാരീരികവുമായ ആഘാതങ്ങൾ കുഞ്ഞിന്റെ വളർച്ചയിൽ വൈകല്യങ്ങൾ ഉണ്ടാക്കുവാനിടയുണ്ട്. ഗർഭിണി ഏതു സാഹചര്യത്തിൽ ജീവിക്കുന്നുവോ ആ സാഹചര്യം കുഞ്ഞിന്റെ സ്വഭാവത്തിൽ സവിശേഷതകൾ ഉണ്ടാക്കുമെന്നു പറയപ്പെടുന്നു. അഭിമന്യു ഗർഭത്തിൽ കിടന്ന് യുദ്ധതന്ത്രം പഠിച്ചു എന്നു പറയുന്നതിനെ ആധുനികശാസ്ത്രം സമ്മതിച്ചാൽ തന്നെയും ഇതെല്ലാം പൌരാണിക ഉഢായിപ്പുകളായിത്തന്നെ അവശേഷിക്കും.

സുശ്രുതന്റെ ‘ഗർഭാവക്രാന്തി ശാരീരത്തിൽ’ ഗർഭസ്ഥശിശുവിന് പിതാവിൽനിന്നുണ്ടായിവരുന്നതും മാതാവിൽനിന്നുണ്ടായിവരുനതും രസത്തിൽ നിന്നുണ്ടായിവരുന്നതും ആത്മാവിൽനിന്നുണ്ടായിവരുന്നതും സത്വഗുണത്തിൽ നിന്നുണ്ടാകുന്നതും സ്വന്തമായുണ്ടാകുന്നതുമായ ശരീരലക്ഷണങ്ങൾ പറഞ്ഞിരിക്കുന്നു.

1. അച്ഛനിൽനിന്നുണ്ടാകുന്നത് :- തലമുടി, താടി, മീശ, ദേഹത്തിലുള്ള മറ്റു രോമങ്ങൾ, അസ്ഥി, നഖം, പല്ല്, സിര, സ്നായു, ധമനി, രേതസ്.

2. അമ്മയിൽനിന്നും വരുന്നത് :- മംസം, രക്തം, മേദസ്, മജ്ജ, ഹൃദയം, നാഭി, യകൃത്ത്, പ്ലീഹ, കുടൽ, ഗുദം.

3. രസത്തിൽനിന്നുണ്ടാകുന്നത് :- ശരീരപുഷ്ടി, ബലം, വർണ്ണം, നിലനില്പ്, നാശം മുതലായവ.

4. ആത്മാവിൽനിന്നും വരുന്നത് :- പതിനൊന്ന് ഇന്ദ്രിയങ്ങൾ, ജ്ഞാനം, വിജ്ഞാനം, ആയുസ്, സുഖം, ദുഃഖം.

5. സത്വഗുണത്തിൽ നിന്നുണ്ടായിവരുന്നത് :- ദയ, ദാനം, ക്ഷമ, സത്യം, ധർമ്മം, ഈശ്വരവിശ്വാസം, ജ്ഞാനം, ബുദ്ധിശക്തി, ഓർമ്മ, ധാരണാശക്തി, ദൃഢത മുതലായവ.

6. സ്വന്തമായുണ്ടാകുന്നത് :- വീര്യം, ആരോഗ്യം, ബലം, കാന്തി, ധാരണാശക്തി.

ആധുനികശാസ്ത്രം ഇതിനെക്കാൾ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്താൻ ഇന്ന് പര്യാപ്തമാണ്. അതുകൊണ്ട് പൌരാണികമായ ശരീരശാസ്ത്രത്തിന്റെ ഈ നിഗമനങ്ങൾക്ക് ഒരു പ്രാധാന്യവുമില്ല. എങ്കിലും ഇത്തരത്തിലുള്ള ഒരു നിരിക്ഷണം നടത്താൻ പൌരാണികകാലത്ത് സാധ്യമല്ല എന്ന നിഷേധക്കുറിപ്പിനെങ്കിലും ഈ ഗ്രന്ഥങ്ങൾ സഹായകമാകും.

ഭഗവദ്‌ഗീതയിലെ ചില ശ്ലോകങ്ങൾ പകർത്തി ഈ ഉദ്യമം ഇവിടെ അവസാനിപ്പിക്കട്ടെ.

വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോfപരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാന്യന്യാനി സംയാതി നവാനി ദേഹീ.
[മനുഷ്യൻ എപ്രകാരം പഴയ വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങളെ സ്വീകരിക്കുന്നുവോ, അപ്രകാരംതന്നെ ദേഹത്തോടുകൂടിയ ആത്മാവ് ജീർണ്ണങ്ങളായ ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയതായ ശരീരങ്ങളെ പ്രാപിക്കുന്നു.]

ഒറ്റനോട്ടത്തിൽ ജനിക്കുന്നു മരിക്കുന്നു വീണ്ടും ജനിക്കുന്നു എന്നു തോന്നുന്ന ചാക്രികതയായി ഇതിനെ മനസ്സിലാക്കുമ്പോൾ, ജനിതകശാസ്ത്രം പറയുന്നതുപോലെ ശാരീരികമായ പാരമ്പര്യത്തിൽ മാത്രം നിലനിൽക്കുന്ന ജനനമരണങ്ങളായി ഇതിനെ തെറ്റിദ്ധരിച്ചേക്കാം. ആത്മാവ് തിരിയെ എത്തി ശരീരത്തെ എടുക്കുന്നു എന്നതിനെക്കാൾ പ്രധാനം, തന്നിൽ (ജീവാത്മാവിൽ) വന്നു നിക്ഷിപ്തമാകുന്ന ജഡഭാവത്തെ ആത്മാവ് തള്ളിക്കളയുകയും പിന്നീട് സ്വീകരിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പരിശുദ്ധമായ ആത്മാവിന് നവദ്വാരങ്ങളിലൂടെയും അഴുക്ക് പുറംതള്ളുന്ന ഒരു ശരീരത്തിനെ എത്രകാലം സഹിക്കാനാവും.

ശരീരം യദവാപ്നോതി യച്ചാപ്യുത് ക്രമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി വായുർഗ്ഗന്ധാനി വാശയാത്.
[ഈശ്വരൻ യാതൊരു ശരീരത്തെ പ്രാപിക്കുന്നുവോ ഏതൊന്നിനെ വിട്ടുപോവുകയും ചെയ്യുന്നുവോ അപ്പോൾ കാറ്റ് പുഷ്പത്തിൽ നിന്ന് ഗന്ധങ്ങളെയെന്നപൊലെ, ഇന്ദ്രിയാകർഷണ രൂപമായ ജീവന്റെ വാസനകളെ സ്വീകരിച്ചുകൊണ്ടു തന്നെ പോകുന്നു.]

ഇവിടെ ഈശ്വരൻ ജനിക്കുന്നു എന്നു പറയുന്നതായി തോന്നുന്നില്ലേ. അത് സെമിറ്റിക് മതങ്ങളിലെ ‘ഗോഡ്’ ആണ് ഈ ഈശ്വരൻ എന്നു മനസ്സിലാക്കുന്നതുകൊണ്ടാണ്. പരമാണുമുതൽ ബ്രഹ്മാണ്ഡംവരെ സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരിക്കുന്ന സാർവത്രികമായ തത്ത്വമാണ് ഇവിടത്തെ ഈശ്വരൻ. സാമൂഹികവും മതപരവുമായ ഒരു സംജ്ഞയല്ല. ജീവശരീരത്തിൽ നിന്നും ജീവനെ പിൻ‌വലിക്കുമ്പോൾ ആ ശരീരത്തിൽ വസിച്ചിരിക്കുന്ന ജീവി ഏതെല്ലാം ഗുണധർമ്മങ്ങളോടെ ഏതെല്ലാം സംസ്കാരത്തെ ആർജ്ജിച്ചുവോ, ആ സംസ്കാരത്തിന്റെ സാരാംശത്തെ, പുഷ്പത്തിന്റെ ഗന്ധത്തെ വായു എന്നപോലെ, ഈശ്വരൻ തന്നോടൊപ്പം കൊണ്ടുപോകുന്നു. ഇവിടെ ആത്മാവിനെത്തന്നെയാണ് ഈശ്വരൻ എന്നു പറഞ്ഞിരിക്കുന്നത്.

ഓരോ ജീവിക്കും ശാരീരികസത്തയോടു സംബന്ധമുള്ള (ജനിതകമായി ലഭിക്കുന്നത്) ഒരു വ്യക്തിത്വമുണ്ട്. അതുപോലെ തന്നെ പൂർവ്വികമായ കർമ്മപ്രവാഹമുള്ള അദ്ധ്യാത്മമായ ഒരു വ്യക്തിത്വവുമുണ്ട്. ഇതിനെ രണ്ടിനെയും ചേർത്താണ് ഭാരതീയ ശാസ്ത്രങ്ങളിൽ ശരീരോല്പത്തിയെക്കുറിച്ച് വിവരിക്കുന്നത്. പാശ്ചാത്യർ ശാരീരികമായ ഭൂതഭൌതികത മാത്രമെ പഠന വിഷയമാക്കിയിട്ടുള്ളൂ എന്നുമാത്രം.

ഭഗവദ്ഗീതയിൽ ആത്മാവ് മാത്രമാണ് ജീവിയായി ജനിക്കുന്നത് എന്ന സങ്കല്പം മാത്രമാണുള്ളത് എന്നായിരിക്കും എല്ലാവരും ധരിച്ചു വശായിരിക്കുന്നത്. ദേഹിയെ സംബന്ധിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും ജനിതകശാസ്ത്രം കണ്ടുപിടിക്കുന്നതിനേക്കാൾ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.

യത്ര തം ബുദ്ധിസംയോഗം ലഭതേ പൌർവ്വദേഹികം
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന.
[അല്ലയോ അർജ്ജുന, അപ്പോൾ നേരത്തെ ഉണ്ടായിരുന്ന ദേഹിക്ക് സിദ്ധമായിരുന്ന ആ ബുദ്ധിയോടുള്ള സംയോഗം ലഭിക്കുന്നു. അനന്തരം പിന്നെയും സമ്യക്-ദർശനസിദ്ധിക്കായിക്കൊണ്ട് യത്നിക്കുകയും ചെയ്യുന്നു.]

‘പൌർവ്വദേഹികം’ എന്നത് ഭൌതികശാസ്ത്രപ്രകാരം വ്യാഖ്യാനിക്കുമ്പോൾ വ്യക്തിയുടെ പരമ്പരയെ സംബന്ധിച്ചുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഒരു വ്യക്തിയുടെ പരമ്പരാപ്രധാനമായ ഗുണധർമ്മങ്ങളെല്ലാം സാരവത്തായ രീതിയിൽ പുരുഷബീജത്തിലും സ്ത്രീയുടെ അണ്ഡത്തിലും സംഗ്രഹിച്ചുവെച്ചിരിക്കുന്നു. (ഇവയെ ഉൾക്കൊള്ളുന്നത് ക്രോമസോമുകളാണെന്ന് ആധുനികശാസ്ത്രം പറയുന്നു.) ഒരു ഭൂണം വളർന്ന് പുതിയ ജീവനായിട്ടു പുറത്തു വരുമ്പോൾ അതിൽ വാസനാരൂപത്തിലിരിക്കുന്ന പ്രവണതകളും പ്രേരണകളും ചേഷ്ടാശൈലിയും ആ ദേഹത്തിന്റെ ഉല്പത്തിക്ക് കാരണമായ പൂർവ്വദേഹികളോട് സംബന്ധപ്പെട്ടിരിക്കുന്നതായി പറയാം.

പൂർവ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോ f പിസഃ
ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവർത്തതേ.
[അവശനായിരുന്നാലും അവൻ നേരത്തെ ചെയ്തിട്ടുള്ള അഭ്യാസത്താൽ തന്നെ ആകർഷിക്കപ്പെടുന്നു. യോഗത്തെ അറിയാനാഗ്രഹിക്കുന്നവൻ പോലും ശബ്ദബ്രഹ്മത്തെ അതിക്രമിക്കും.]

വ്യഷ്ടിഗതമായ ജീവിതത്തിന്റെ ഒരംശം മാത്രമെ നാം കാണുന്നുള്ളൂ എന്നാണ് ഗീതാമതം. ഈ ജീവനിൽ കാണപ്പെടുന്നതായ വ്യക്തിത്വം പൊടുന്നനെ ഉണ്ടായതല്ലെന്നും, അതു പൊടുന്നനെ അവസാനിക്കുന്നില്ലെന്നും, അതിൽ ഒരിക്കൽ ആർജ്ജിച്ച അറിവും കഴിവും ശാരീരികമായ അവശതകൊണ്ടു മറഞ്ഞുപോയാലും എന്നേക്കുമായി നഷ്ടപ്പെടുന്നില്ലെന്നും ഗീത സിദ്ധാന്തിക്കുന്നു.

പുനർജന്മസിദ്ധാന്തം പ്രാസംഗികമായി പലപ്പോഴും വരുന്നുണ്ട് എങ്കിലും, സൂക്ഷിച്ചു നോക്കുമ്പോൾ ഭഗവദ്ഗീത സാധാരണ അർത്ഥത്തിൽ പുനർജന്മത്തെ പിൻ‌താങ്ങുന്നില്ല എന്നു കാണാം. ജനിച്ചതൊക്കെ മരിക്കുകയും, മരിച്ചതൊക്കെ ജനിക്കുകയും ചെയ്യുന്നു എന്നു പറയുമ്പോഴും ഇത് മനുഷ്യന്റെ മാത്രം തലമുറകളായി ലഭിക്കുന്ന പുനർജന്മമാണെന്നു കരുതിയാൽ അത് അന്ധവിശ്വാസമാകും. കഴിഞ്ഞ മഴക്കാലത്ത് മരിച്ചുപോയ മുത്തച്ഛൻ ഇതാ കാക്കയായി വന്നിരിക്കുന്നു. കണ്ടില്ലേ എന്തിഷ്ടത്തോടെയാണ് ബലിച്ചോറ് തിന്നുന്നത്. അതുപോലെ എന്റെ പേരക്കുട്ടി എന്റെ അച്ഛന്റെ പോലത്തന്നെ. ആ ഭാവവും ദേഷ്യവും എല്ലാം അതുപോലത്തന്നെ. അങ്ങനെയൊരു പുനർജന്മത്തെക്കുറിച്ചല്ല ഗീതയിലെ പരാമർശം. ചിജ്ജഡങ്ങൾ അന്യോന്യം കലർന്നു പല ജീവഭാവങ്ങൾ രൂപം കൊള്ളുന്നു. അതുകൊണ്ട് ജീവന്റെ ചാക്രികമായ പരിണാമത്തെക്കുറിച്ചുമാത്രമാണ് ഇവിടെ പറയുന്നത്.

ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാർജ്ജുന
താന്യഹം വേദ സർവ്വാണി ന ത്വം വേത്ഥ പരംതപ.
[അല്ലയോ അർജ്ജുന, എനിക്കും നിനക്കും അനേകം ജന്മങ്ങൾ കഴിഞ്ഞിട്ടുണ്ട്. അവയെ എല്ലാം ഞാൻ അറിയുന്നു. അർജ്ജുന, നീ അറിയുന്നില്ല.]
കൃഷ്ണൻ പരമാത്മാവും, അർജ്ജുനൻ ജീവാത്മാവും ആണെന്നു വ്യവഹരിക്കുകയും, ആ ജീവാത്മപരമാത്മാക്കളുടെ ഏകത പ്രസിദ്ധവുമാണ്. എങ്കിലും സമഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന കൃഷ്ണന് മായ സ്വാധീനമാണ്. വ്യഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന അർജ്ജുനനെ മായ സ്വാധീനം ചെയ്യുന്നു. മായയുടെ സ്വാധീനമാണ് ശുദ്ധമായ ജ്ഞാനത്തെ മറയ്ക്കുന്നത്.

ഇങ്ങനെ പറയുമ്പോൾ മനസ്സിലാവുന്നില്ലെങ്കിൽ ഒന്നുകൂടി വിശദമാക്കാം. ഭഗവദ്‌ഗീതയിൽ മരണത്തെ ചിത്രീകരിച്ചിരിക്കുന്നത് ഒരു പുഷ്പത്തിന്റെ ഗന്ധം വായുവിൽ ലയിക്കുന്നതുപോലെ ഒരു ജീവിയുടെ സൌരഭ്യസമാനമായ സൂക്ഷ്മസ്വരൂപം മരണസമയത്ത് ഈശ്വരൻ തന്നിലേക്കുതന്നെ സ്വീകരിക്കുന്നതായിട്ടാണ്. അതിന്റെ പുനരാവിർഭാവം വീണ്ടും ജീവരൂപം കൈക്കൊള്ളുന്നത് ഈശ്വരസങ്കല്പത്താൽത്തന്നെയാണ്. അതുകൊണ്ട് പൂർവ്വികമായ തന്റെ എല്ലാ കല്പനകളെയും ഈശ്വരൻ എന്ന നിലയ്ക്ക് ഭഗവാൻ അറിയുന്നുണ്ട്. എന്നാൽ ആ കല്പനയിൽ മാറിമാറി വരുന്ന ജീവാത്മാവ് മാത്രമായ അർജ്ജുനന് അത് അറിയാൻ കഴിയുന്നില്ല.

ഈയവസരത്തിൽ ‘യൂങ്’ പറഞ്ഞത് ഈ പരമാത്മാവിനെക്കുറിച്ചു തന്നെയാണോ എന്ന് എനിക്ക് തീർത്തു പറയാൻ കഴിയില്ല. എങ്കിലും എല്ലാം അറിയുന്ന ഭഗവാനെ എങ്ങനെ ശാസ്ത്രീയമായി ചിത്രീകരിക്കാം എന്നതിനുള്ള സൂചനയായി ഇതിനെ കണക്കാക്കാം.

(“If it were possible to personify the unconscious we might think of it as a collective human being combining the characteristics of both sexes transcending youth and age, birth and death, and from having at its command a human experience of one or two million years, practically immortal”.)

[അബോധത്തിന് മാനുഷീകരണം നൽകാൻ സാധ്യമാണെങ്കിൽ നമുക്ക് അതിനെ ഒരു വിശ്വപുരുഷനോട് താരത‌മ്യപ്പെടുത്താം. അപ്രകാരം സങ്കല്പിക്കപ്പെടുന്ന വ്യക്തിയിൽ ലിംഗവ്യത്യാസം ഉണ്ടായിരിക്കുകയില്ല. അയാൾ യൌവ്വനത്തെയും വാർദ്ധക്യത്തെയും ഉല്ലംഘിച്ചിരിക്കും. ജനനവും മരണവും അയാൾക്ക് ബാധകമല്ല. അയാളുടെ അധീനതയിൽ ചുരുങ്ങിയത് ഒന്നോ, രണ്ടോ ദശലക്ഷവർഷങ്ങളുടെ അനുഭവസമ്പത്തു കാണും. യഥാർത്ഥത്തിൽ അമൃതനാണെന്നു പറയാം.]