ജനിതകത്തെക്കുറിച്ച് അല്പം എഴുതാം എന്നു ചിന്തിച്ചത്, ഈ ശാസ്ത്രത്തെക്കുറിച്ച് എല്ലാം മനസ്സിലാക്കിയെന്ന ധാരണയാലൊന്നുമല്ല. ജനിതകശാസ്ത്രസംബന്ധിയായ എന്റെ ചില സംശയങ്ങൾ പങ്കുവെക്കുക മാത്രമാണ് ഉദ്ദേശിച്ചത്. ജനിതകശാസ്ത്രം ഇന്ന് ‘സ്റ്റെംസെൽ‘ പരീക്ഷണങ്ങളിലൂടെ കൃത്രിമ അവയവങ്ങൾ (ശരീരഭാഗങ്ങൾ) സൃഷ്ടിക്കാനുള്ള പരിക്ഷണം വരെ എത്തി നിൽക്കുന്നു. അത് പ്രതീക്ഷക്കനുസരിച്ച് പരീക്ഷണശാലയിൽ നിന്നും ജനങ്ങളിലേക്കെത്തിയാൽ മനുഷ്യസമൂഹത്തിന് വലിയ നേട്ടമായിരിക്കും.
നമ്മുടെ കോശങ്ങളിൽ 23 ജോഡി ക്രോമസോമുകൾ ഉണ്ട്. സ്ത്രീ-പുരുഷ ലൈംഗിക കോശങ്ങൾ (haploid cells) തമ്മിൽ ചേരുമ്പോൾ രണ്ടു കോശങ്ങളിലെയും 23 വീതം ക്രോമസോമുകൾ തമ്മിൽ തമ്മിൽ ചേർന്ന് 23 ജോഡിയുടെ പുതിയ ഒരു കോശം (diploid cell) ഉടലെടുക്കുന്നു. (ലൈംഗിക കോശങ്ങളിൽ മറ്റു കോശങ്ങളിലെ ക്രോമസോമിന്റെ പകുതി എണ്ണം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ.) അതിൽ ഒരു ജീവന് പ്രജയായി വളരുവാൻ വേണ്ട പാരമ്പര്യഗുണങ്ങൾ രേഖപ്പെടുത്തി വെച്ചിരിക്കും. ഈ ക്രോമസോമുകളുടെ തിരഞ്ഞെടുപ്പ് ആർക്കും ഇടപെടാനാവാത്തവിധം സങ്കീർണ്ണമായതിനാലാവാം അതിൽ ഒരു ദൈവീക പരിവേഷം പൌരാണികർ ചാർത്തിക്കൊടുത്തത്. ഒരു കോശത്തിലെ ക്രോമസോം കോംബിനേഷൻ 8 മില്ല്യൺ (2^23) (8,388,604) ആണെന്ന് ആധുനികശാസ്ത്രം പറയുന്നു. പിതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ അതുപോലെ മാതാവിന്റെ ഭാഗത്തുനിന്നും 8 മില്ല്യൺ. അങ്ങനെ ബീജവും അണ്ഡവും കൂടിച്ചേരുന്ന സമയത്ത് ഒരു പ്രജയുടെ സൃഷ്ടിയിൽ ആ പ്രജയുടെ തിരഞ്ഞെടുപ്പിന് 64 ട്രില്ല്യൺ സാധ്യതകൾ ഉണ്ട്. ഈ തിരഞ്ഞെടുപ്പുകളിൽ ഒരു ശരീരത്തിന് പാരമ്പര്യമായി ലഭിക്കുന്ന ഗുണങ്ങൾ എങ്ങിനെയെല്ലാം വന്നുചേരുന്നു എന്ന് തീരുമാനിക്കാൻ ആധുനികശാസ്ത്രത്തിനുപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു ഈശ്വരവിശ്വാസി ദൈവീകം എന്നു പറയുന്നിടത്ത്, ഭൌതികവാദി യാദൃശ്ചികം എന്നു പറയും അത്രമാത്രം.
ആധുനികശാസ്ത്രം കണ്ടെത്തുന്നതിനും മുമ്പ്, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ
ഭ്രൂണശാസ്ത്രത്തെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ടെന്നുള്ള പ്രചരണങ്ങളും അതിനെ
വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും കുറെ വർഷങ്ങളായി ബ്ലോഗ് ലോകത്തുണ്ട്. ഒരു ജീവി രൂപപ്പെടുമ്പോൾ എപ്പോഴാണ് അതിന് ജീവൻ ഉത്ഭവിക്കുന്നത് എന്ന വിഷയത്തിൽ
‘ഡോക്കിൻസ് നിരൂപണ‘ ത്തിലെ പോസ്റ്റിൽ
ഒരു ചർച്ച കാണാനിടയായി. ഭ്രൂണത്തിന്റെ നാലാം മാസത്തിലാണ് അള്ളാഹു ജീവൻ ഊതുന്നത് എന്നാണ് ഇസ്ലാമിക വിശ്വാസം. ആധുനികശാസ്ത്രം അറിയുന്നവർ പറയുന്നത് ബീജവും അണ്ഡവും കൂടിച്ചേരുമ്പോൾ ജീവൻ ഉത്ഭവിക്കുന്നു എന്നാണ്.
തെറിച്ചു വീഴുന്ന ഒരു തുള്ളിയിൽ നിന്നും (അത് ബീജമാണെന്നു കരുതാം) ആണ് മനുഷ്യൻ ജനിക്കുന്നത് എന്ന് ഖുർആൻ പറയുന്നു. അത് ഗർഭപാത്രത്തിൽ ഒരു മംസപിണ്ഡമായി വളരാൻ തുടങ്ങുന്നു. പക്ഷെ എങ്ങനെയെല്ലാം വ്യാഖ്യാനിച്ചാലും സ്ത്രീയിലെ അണ്ഡം വേണമെന്ന നിർബന്ധം ഒരിടത്തുമില്ല. ഏക-പുരുഷദൈവം മാത്രം സൃഷ്ടികർത്താവായതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്.
ഭ്രൂണശാസ്ത്രത്തെക്കുറിച്ച് ഭാരതത്തിലെ “മന്ദബുദ്ധികളായ സംസ്കൃതഗോത്രവർഗ്ഗക്കാർ” (അനാര്യനോട് കടപ്പാട്) പണ്ടെഴുതിക്കൂട്ടിയ വിവരക്കേടുകൾ എന്തുകൊണ്ടാണ് അവഗണിക്കപ്പെടുന്നത് എന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. ചരകനും സുശ്രുതനും പകർന്നു തന്ന അറിവുകളിൽ ചിലത് ഇവിടെ പകർത്തിവെക്കാനുള്ള ശ്രമമാണ്. ഇന്നത്തെ ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുമായി യോജിക്കാത്ത പലതും കാണും. ശാസ്ത്രം മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ് എന്ന തത്ത്വം നിലനിൽക്കുമ്പോൾ തന്നെ, പഴയതിനെയെല്ലാം പുനർനിവ്വചിക്കേണ്ടതിനുപകരം അടിച്ചാക്ഷേപിക്കാനാണ് വ്യഗ്രത കാണിക്കുന്നത്. ഇന്ന് ലഭ്യമായ ആയുർവ്വേദഗ്രന്ഥങ്ങളൊന്നും ബ്രഹ്മാവ് മുകളിൽ നിന്നും ഇറക്കിക്കൊടുത്തതാണെന്ന് ജ്ഞാനികളായ ഒരാളും വിശ്വസിക്കുന്നുണ്ടാവില്ല. പരീക്ഷണനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പാകപ്പെട്ടുവന്നതാവാനുള്ള സാധ്യത തെളിഞ്ഞുകിടക്കുമ്പോൾ മാറ്റത്തെ ഉൾക്കൊള്ളാൻ അതിന് വിഷമവും കാണില്ല.
എല്ലാവിധത്തിലുള്ള ആനന്ദങ്ങളെക്കാളും ആഴത്തിൽ അനുഭവപ്പെടുന്നത് രതിസുഖമാണ്. രതിസുഖത്തിനുവേണ്ടിമാത്രമായിട്ടല്ല ദാമ്പത്യജീവിതം എന്ന് കരുതിയിരുന്ന ഭാരതീയ ഋഷിമാരുടെ ഉപദേശങ്ങൾ ഈ വിഷയത്തിൽ ഒരു സംസ്കാരം രൂപപ്പെട്ടുവരാൻ നിമിത്തമായിട്ടുണ്ട്.
രതിക്രീഡയിലൂടെ ബീജം അണ്ഡത്തിൽ പ്രവേശിക്കുന്നു എന്നു ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങൾ പറയുന്നു. അതിനുമുമ്പ്, അത് എന്തിനുവേണ്ടി എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. കവികൾ കൂടിയായ ഋഷിമാർ ആലങ്കാരികമായ ഭാഷയിലാണ് ഈ പാഠങ്ങൾ പറഞ്ഞു തരുന്നത്. ഉപനിഷത്തിൽ എല്ലാ സർജ്ജനപ്രക്രിയകളെയും യജ്ഞമായിട്ടാണ് കരുതുന്നത്.
ആരാണോ പ്രജാതിയായറിഞ്ഞ് (ഉത്പാദനശക്തി) പ്രാണനെ ഉപാസിക്കുന്നത്, അവൻ സന്തതിയെക്കൊണ്ട് അഭിവൃദ്ധിയെ പ്രാപിക്കുന്നു. രേതസ്സ് തന്നെയാണ് പ്രജാതി. ദേഹം ശരീരമായി പ്രവർത്തിക്കുന്നത് അതിൽ പ്രാണന്റെ ആവാസം ഉണ്ടായിരിക്കുന്നതുകൊണ്ടാണ്.
ബ്രഹദാരണ്യകോപനിഷത്തിൽ, എപ്രകാരം ‘സാധന’ ചെയ്തിട്ടുവേണം പുത്രോത്പാദനത്തെ ആഗ്രഹിക്കേണ്ടതെന്ന് പറഞ്ഞിരിക്കുന്നു. ഈ വിഷയത്തെപ്പറ്റി വേണ്ട അറിവില്ലാതെ മൈഥുനകർമ്മം ചെയ്യുന്നവരാണ് അധമന്മാരായ മനുഷ്യരെ സൃഷ്ടിച്ച് ഈ ലോകത്തെ നാശഭൂയിഷ്ഠമാക്കുന്നതെന്നാണ് ഋഷിയുടെ അഭിപ്രായം. സത്സന്താനങ്ങളെ ആശിക്കുന്ന ദമ്പതികൾ എപ്രകാരം ജീവിക്കണമെന്ന് ബൃഹദാരണ്യകം (6:4:13-20 വരെ) വ്യക്തമാക്കുന്നു. ‘സ്ഥാലീപാകവിധിപ്രകാരം വേണ്ടുന്ന സംസ്കാരം അനുഷ്ഠിച്ചതിനുശേഷം ശയനത്തിൽ (ബൃ. 6:4:20) മന്ത്രം ചൊല്ലി, ഉത്തരവാദിത്വമുള്ള ഭാര്യാഭർത്താക്കന്മാരാകണം എന്ന തീരുമാനത്തോടെയാണ് ദമ്പതികൾ മൈഥുനത്തിൽ ഏർപ്പെടേണ്ടതെന്ന് ഉപനിഷത് വ്യക്തമാക്കുന്നു.
ഓരോ ജീവിയും തന്റെ മാതൃയോനിയിൽ വന്ന് അണ്ഡത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് എത്രയോ ആയിരം പ്രാവശ്യം എത്രയെത്ര ജീവരൂപത്തിലുള്ള ശരീരങ്ങളിൽ ജീവിച്ച് എന്തെല്ലാം സംസ്കാരങ്ങൾ നേടിയതിനുശേഷമാണ് തിരികെ വന്നിരിക്കുന്നത്. അപ്രകാരം അണ്ഡത്തിൽ പ്രവേശിച്ചു കഴിയുമ്പോൾ, നനവുതട്ടിയ ഭൂമിയിൽ വീണ ഒരു വിത്തിൽ ഉറങ്ങിക്കിടക്കുന്ന ബീജമുണരുന്നതുപോലെ ജീവശക്തി ഉണർന്ന് തനിക്ക് ഉതകുന്നതായ ഒരു ശരീരത്തെ പിതൃബീജത്തിലും മാതൃബീജത്തിലും (അണ്ഡം) ഇരിക്കുന്ന കരുക്കളെ ചേർത്തിണക്കി ഒരു ശരീരത്തെ ആവിഷ്കരിക്കുന്നു.
‘എംബ്രിയോളജി’ എന്ന പാശ്ചാത്യ ഭ്രൂണശാസ്ത്രത്തിൽ വളരെ വിദഗ്ദമായ രീതിയിൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തി ഇന്ന് പല അത്ഭുതങ്ങളും ഈ വിഷയത്തിൽ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ട്.
വാസ്തവം പറഞ്ഞാൽ നമ്മൾതന്നെയാണ് നമ്മുടെ സ്രഷ്ടാക്കൾ. അച്ഛന്റെയും അമ്മയുടെയും സ്റ്റോർറൂമിൽ വേണ്ടതും വെണ്ടാത്തതുമായ പലതും അവരുടെ ക്രോമസോമുകളിൽ ചുരുട്ടിവെച്ചിട്ടുണ്ട്. അതിനിടയിൽ ചെന്നുപെടുന്ന ജീവൻ ബോധമോ ബുദ്ധിയോ വിവേകമോ ഒന്നും ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പ് നടത്തുന്നത്. നേരത്തെ ആർജിച്ച സംസ്കാരത്തിന്റെ കാന്തശക്തിയിൽ വേഗമിണങ്ങുന്ന കരുക്കളെ ഇണക്കിയെടുക്കുന്നു എന്നുമാത്രം. അതിനെ യാദൃശ്ചികമോ യാന്ത്രികമോ അല്ലാതാക്കുന്നതിനാണ് ഈശ്വരൻ കൂടി ബീജാണ്ഡസങ്കലനത്തിൽ ഒരു പങ്കാളിയാണെന്ന് പറഞ്ഞുപോരുന്നത്.
സാരംഗദേവന്റെ ‘സംഗീതരത്നാകരത്തിൽ’ നാദശ്രവണവും അതിലൂടെ വളരുന്ന സംസ്കാരവും വിവരിക്കുന്നതിനു മുമ്പ് ശരീരോത്പത്തിയും ഭ്രൂണശാസ്ത്രവും പറഞ്ഞു തുടങ്ങുന്നുണ്ട്. ചരകസംഹിതയെയും സുശ്രുതസംഹിതയെയും അവലംഭിച്ചാണ് ഗർഭത്തിന്റെ വൃത്തിക്രമം അദ്ദേഹം വിവരിച്ചിരിക്കുന്നത്.
ശുക്ലശോണിത സംയോഗത്താൽ ഭൂണം ഉണ്ടാകുന്നു എന്നു പറയുന്നത് വിശ്വാസയോഗ്യമല്ല എന്ന വ്യാഖ്യാനം കാണാനിടയായി. ആ വരിമാത്രം വായിക്കുന്നവർക്ക് അങ്ങനെ തോന്നുന്നതിൽ അവരെ കുറ്റം പറയാനാവില്ല. ബീജം അണ്ഡവുമായി സംയോജിക്കുന്നതിനെ പലയിടത്തും ആർത്തവത്തിൽ കലർന്ന്, ബീജവുമായി ചേർന്ന്, രക്തത്തിൽ കലർന്ന് എന്നെല്ലാം കാണുന്നുണ്ട്. അതിന്റെ കാരണം വ്യക്തമാവാതെ വാക്കിൽ മാത്രം പിടിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ ദോഷൈകദൃക്കുകൾക്ക് ഇത് ധാരാളം മതിയാകും.
ചരകസംഹിതയിലെ ‘ശാരീരസ്ഥാനത്തിലും’ ഇന്ദ്രിയസ്ഥാനത്തിലും’ (ഖുഡ്ഡീകാ ഗർഭാവക്രാന്തി ശാരീരം, മഹതീ ഗർഭാവക്രാന്തി ശാരീരം എന്നീ അദ്ധ്യായങ്ങളിൽ) ഗർഭാധാനത്തെപ്പറ്റി ഇങ്ങനെ വിവരിക്കുന്നു: “ശുക്ലദോഷങ്ങളില്ലാത്ത പുരുഷനും, യോനിശോണിതദോഷങ്ങളൊന്നുമില്ലാത്ത സ്ത്രീയും, സ്ത്രീയുടെ ഋതുസ്നാനാനന്തരം ഇണചേരുമ്പോൾ ഗർഭാശയത്തിന്റെ ഉള്ളിൽ വച്ച് ശുക്ലശോണിതങ്ങൾ തമ്മിൽ കലരുകയും ആ ശുക്ലശോണിത സംയോഗത്തിൽ ഉൾപ്പെടുന്ന ബീജത്തിൽ മനസ്സിന്റെ പ്രവർത്തനത്തോടുകൂടിയ ജീവൻ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കിൽ അപ്പോൾ ഗർഭം ഉണ്ടാകുന്നു.
പാശ്ചാത്യ ജനിതകശാസ്ത്രത്തിൽ പറയുന്നതുപോലെ മാതാപിതാക്കളിൽനിന്നുമാത്രം വരുന്ന ഒരു സങ്കരസൃഷ്ടിയല്ല ജീവൻ എന്ന് ചരകൻ വിശദമാക്കുന്നുണ്ട്. കുറച്ച് മാതാപിതാക്കന്മാരുടെ ജീവന്റെ ഇഷ്ടത്തിനനുസരിച്ചും, കുറച്ച് പൂർവജന്മാർജിത കർമ്മവശാലും, കുറച്ച് മനോബുദ്ധീന്ദ്രിയാദികളുടെ ശക്തിക്കനുസരിച്ചും ഗർഭത്തിന്റെ പ്രവർത്തനം ഉണ്ടാകുന്നു എന്ന് അദ്ദേഹം കരുതുന്നു. സുഖദുഃഖങ്ങൾക്ക് കർത്താവ് ആത്മാവല്ലാതെ മറ്റാരുമല്ല എന്ന് ചരകൻ അഭിപ്രായപ്പെടുന്നു. ഗർഭോത്പാദനത്തിന് മാതാവും പിതാവും ആവശ്യമാണെന്നിരുന്നാലും, ഗർഭത്തിൽ വന്ന് ജനിക്കുന്നത് ആത്മാവുതന്നെയാണ്. ആത്മജന്യമായി എന്തെല്ലാം ഉണ്ടാകുന്നു എന്ന് ചരകൻ പറയുന്നു: കർമ്മാനുസാരം ലഭിച്ചിട്ടുള്ള യോനിയിൽ ഉള്ള ജനനം, ആയുസ്സ്, ആത്മജ്ഞാനം, മനസ്സ്, ഇന്ദ്രിയങ്ങൾ, പ്രാണൻ, അപാനൻ, പ്രേരണ, ശരീരധാരണ, ആകൃതിഭേദം, സ്വരഭേദം, വർണ്ണഭേദം, സുഖം, ദുഃഖം, ഇച്ഛ, ദ്വേഷം, ചേതന, ധൃതി, ബുദ്ധി, സ്മൃതി, അഹങ്കാരം, പ്രയത്നം എന്നീ ഭാവങ്ങളെയെല്ലാം ചേർത്ത് ഒരു വ്യക്തിയുടെ ലക്ഷണത്തെ ആവിഷ്കരിക്കുന്നത് പൂർവികമായ ജന്മത്തിന്റെ തുടർച്ചയെന്നതുപോലെയാണ്. മനസ്സിനെയും ശരീരത്തെയും ബന്ധിക്കുന്ന ഗുണത്രയങ്ങളായ സാത്വികം, രാജസം, താമസം എന്നിവയെയും പൂർവജന്മത്തിൽ നിന്നും വരുന്നതായി കണക്കാക്കുന്നു.
പുരുഷശരീരത്തിൽ ശുക്ലത്തിൽ കലർന്നിരിക്കുന്ന നവജീവനും സ്ത്രീയോനിയിൽ പ്രജാസൃഷ്ടിക്കായി കാത്തിരിക്കുന്ന അണ്ഡവും അയസ്കാന്തങ്ങളെപ്പോലെ അന്യോന്യാകർഷണമുള്ളതാകയാൽ സ്ത്രീപുരുഷന്മാരുടെ ഇടയിൽ മൈഥുനാസക്തി ഉണ്ടായി. രതിക്രീഡയിൽ ശുക്ലം ആർത്തവത്തിൽ കലർന്ന് പുരുഷബീജം അണ്ഡത്തെ പ്രാപിക്കുന്നു. ആദ്യത്തെ മാസത്തിൽ നിരന്തരമായി വികാസത്തെ പ്രപിച്ചുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ ‘കല്ലം’ എന്നു പറയുന്നു. ഈ രൂപാന്തരത്തെ പരീക്ഷണശാലയെയോ ഉപകരണങ്ങളെയോ ആശ്രയിക്കാതെ ധ്യാനംകൊണ്ടു മാത്രം മനസ്സിലാക്കിയ ഋഷിമാർക്ക് ആധുനിക എംബ്രിയോളജിക്ക് വിസ്തരിച്ചു പറയാൻ കഴിയുന്നതുപോലെ സാധിച്ചിട്ടില്ല എന്നത് ഒരു നൂനതയായി കാണേണ്ടതില്ല. രണ്ടാമത്തെ മാസത്തിൽ കല്ലത്തിന് ആദ്യമായുണ്ടാകുന്ന രൂപാന്തരത്തെ ‘പിണ്ഡം’ എന്നു പറയുന്നു. ആ പിണ്ഡത്തിന് പേശീലക്ഷണമുണ്ടായാൽ ജനിക്കാൻ പോകുന്ന കുട്ടി ആണാണെന്നും, ഈശത്ഘനലക്ഷണമുണ്ടെങ്കിൽ ജനിക്കാൻ പോകുന്ന കുട്ടി പെണ്ണാണെന്നും പറയുന്നു. ആധുനികശാസ്ത്രം പറയുന്നത്, xx സൈഗോട്ടുള്ളത് സ്ത്രീയും, xy സൈഗോട്ടുള്ളത് പുരുഷപ്രജയും ആകുമെന്നാണ്. ആധുനികശാസ്ത്രത്തിന്റെ അതീവസൂക്ഷ്മമായ ഈ പഠനത്തിനൊപ്പമുള്ള ഒരു അന്വേഷണത്തെ കൊണ്ടുചെല്ലാൻ ഭാരതത്തിലെ ഋഷിമാർക്ക് കഴിഞ്ഞു എന്നുള്ളതു തന്നെ നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്
മൂന്നാം മാസത്തിൽ എല്ലാ ഇന്ദ്രിയങ്ങളും എല്ലാ അംഗപ്രത്യംഗങ്ങളും ഒരുമിച്ചു പ്രകടമാകുന്നു. പഞ്ചഭൂതങ്ങളിൽ അത്യന്തം സൂക്ഷ്മമായ ആകാശം മുതൽ പൃഥ്വിവരെയുള്ള ഭൂതവികാരം അനുസരിച്ച്, ആകാശത്തിന്റെ വികാരങ്ങളായ ശബ്ദം, ശ്രോത്രം, ലഘുതാ, വിവേകം എന്നിവയുടെ സൂക്ഷ്മഭാവങ്ങൾ ആദ്യം ഉണ്ടാകുന്നു. പിന്നെ വായുവിന്റെ വികാരങ്ങളായ സ്പർശേന്ദ്രിയം, രൂക്ഷത, പ്രേരണ, ധാതുരചന, ശരീരചേഷ്ടകൾ എന്നിവ ആവിർഭവിക്കുന്നു. അഗ്നിയുടെ വികാരമായ രൂപം, ദർശനേന്ദ്രിയം, പ്രകാശം, ജഠരാഗ്നി, ഉഷ്ണം എന്നിവയുണ്ടാകുന്നു. ജലത്തിന്റെ വികാരങ്ങളായ രസം, രസന, ശീതളത, മൃദുത്വം, സ്നിഗ്ദ്ധത, ക്ലേദം എന്നിവയുടെ സാധ്യതകൾ നിലവിൽ വരുന്നു. ഭൂമിയുടെ വികാരങ്ങളായ ഗന്ധം, ഘ്രാണം, കനം, സ്ഥിരത, മൂർത്തിത്വം എന്നിവയുണ്ടാകുന്നു. നാലാമത്തെ മാസത്തിൽ അംഗപ്രത്യംഗങ്ങളെല്ലാം കൂടുതൽ സ്പഷ്ടമായി ഭ്രൂണം പ്രജയായി മാറുമ്പോഴേക്കും ആ ശരീരത്തിന്റെ വൃത്തികളെ മുഴുവൻ ബാധിക്കുന്ന മനസ്സ് ജീവന്റെ പ്രത്യേക സ്വഭാവമായി വരുന്നു. അഞ്ചാമത്തെ മാസംമുതൽ സ്വപ്നവൃത്തിയെന്നതുപോലെ കുഞ്ഞിന് ഉണ്ടായി മറയുന്ന പ്രജ്ഞ അനുഭവമായിത്തീരും. ആറാമത്തെ മാസത്തിൽ എല്ലുകൾ, ഞരമ്പുകൾ, രോമം, നഖങ്ങൾ, തലമുടി, അവയവങ്ങൾ എല്ലാം കൂടുതൽ സ്പഷ്ടമായിത്തീരുന്നു. ഏഴാമത്തെ മാസം എല്ലാ അവയവങ്ങളും പൂർത്തിയായതിനുശേഷം ഇരു കൈകൾകൊണ്ടും കാതിന്റെ ദ്വാരങ്ങൾ അടച്ച് തല കാലുകളുടെയിടയിൽ ഒതുക്കിവെച്ചുകൊണ്ട് കിടക്കുന്ന ശിശു അസ്വതന്ത്രത അനുഭവിച്ചു തുടങ്ങുന്നു. താൻ പൂർവജന്മത്തിൽ അനുഭവിച്ച പലമാതിരി ദുഃഖങ്ങളെ ഓർക്കുകയും സ്വാതന്ത്ര്യം ഇച്ഛിക്കുകയും ചെയ്യുന്നു. എട്ടാം മാസത്തിൽ ത്വക്ക് പൂർണ്ണത പ്രാപിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ഹൃദയത്തിനിടയിൽ സഞ്ചരിക്കുന്ന ഓജസ്സ് ജീവന് ശക്തിപകർന്നുകൊടുക്കുന്ന ഒരു വസ്തുവാണ്. അതിന്റെ സങ്കലനം പൂർണ്ണമാകുന്നതിനു മുൻപ് പ്രസവിക്കപ്പെടുന്ന കുഞ്ഞ് മരിച്ചുപോകുകയോ അല്പായുസുള്ളതാവുകയോ ചെയ്യുന്നു. ഒൻപതാം മാസത്തിൽ അമ്മയും കുഞ്ഞും രണ്ടായി പിരിയുന്നു. അതോടെ പ്രസവം നടക്കുന്നു
മാതൃഹൃദയത്തിലുണ്ടാകുന്ന ആനന്ദം തന്നെയാണ് ഗർഭസ്ഥശിശുവിന്റെയും ആനന്ദം. മാതാവിലും ശിശുവിലും ഉണ്ടായിരിക്കുന്ന ഹൃദയസ്പന്ദനത്തിന്റെ ഐക്യമാണ് അതിനു കാരണമായിരിക്കുന്നത്. അതുകൊണ്ട് ഗർഭിണിയായിരിക്കുന്ന സ്ത്രീയുടെ ഹിതങ്ങളെ മറ്റുള്ളവർ ആദരിക്കുകയും ആ ഹിതങ്ങളെ സാധിച്ചുകൊടുക്കുകയും ചെയ്യുന്നു. മാതാവിൽകൂടി ശിശുവിനു ലഭിക്കുന്ന വൈകാരികവും വൈചാരികവും ശാരീരികവുമായ ആഘാതങ്ങൾ കുഞ്ഞിന്റെ വളർച്ചയിൽ വൈകല്യങ്ങൾ ഉണ്ടാക്കുവാനിടയുണ്ട്. ഗർഭിണി ഏതു സാഹചര്യത്തിൽ ജീവിക്കുന്നുവോ ആ സാഹചര്യം കുഞ്ഞിന്റെ സ്വഭാവത്തിൽ സവിശേഷതകൾ ഉണ്ടാക്കുമെന്നു പറയപ്പെടുന്നു. അഭിമന്യു ഗർഭത്തിൽ കിടന്ന് യുദ്ധതന്ത്രം പഠിച്ചു എന്നു പറയുന്നതിനെ ആധുനികശാസ്ത്രം സമ്മതിച്ചാൽ തന്നെയും ഇതെല്ലാം പൌരാണിക ഉഢായിപ്പുകളായിത്തന്നെ അവശേഷിക്കും.
സുശ്രുതന്റെ ‘ഗർഭാവക്രാന്തി ശാരീരത്തിൽ’ ഗർഭസ്ഥശിശുവിന് പിതാവിൽനിന്നുണ്ടായിവരുന്നതും മാതാവിൽനിന്നുണ്ടായിവരുനതും രസത്തിൽ നിന്നുണ്ടായിവരുന്നതും ആത്മാവിൽനിന്നുണ്ടായിവരുന്നതും സത്വഗുണത്തിൽ നിന്നുണ്ടാകുന്നതും സ്വന്തമായുണ്ടാകുന്നതുമായ ശരീരലക്ഷണങ്ങൾ പറഞ്ഞിരിക്കുന്നു.
1. അച്ഛനിൽനിന്നുണ്ടാകുന്നത് :- തലമുടി, താടി, മീശ, ദേഹത്തിലുള്ള മറ്റു രോമങ്ങൾ, അസ്ഥി, നഖം, പല്ല്, സിര, സ്നായു, ധമനി, രേതസ്.
2. അമ്മയിൽനിന്നും വരുന്നത് :- മംസം, രക്തം, മേദസ്, മജ്ജ, ഹൃദയം, നാഭി, യകൃത്ത്, പ്ലീഹ, കുടൽ, ഗുദം.
3. രസത്തിൽനിന്നുണ്ടാകുന്നത് :- ശരീരപുഷ്ടി, ബലം, വർണ്ണം, നിലനില്പ്, നാശം മുതലായവ.
4. ആത്മാവിൽനിന്നും വരുന്നത് :- പതിനൊന്ന് ഇന്ദ്രിയങ്ങൾ, ജ്ഞാനം, വിജ്ഞാനം, ആയുസ്, സുഖം, ദുഃഖം.
5. സത്വഗുണത്തിൽ നിന്നുണ്ടായിവരുന്നത് :- ദയ, ദാനം, ക്ഷമ, സത്യം, ധർമ്മം, ഈശ്വരവിശ്വാസം, ജ്ഞാനം, ബുദ്ധിശക്തി, ഓർമ്മ, ധാരണാശക്തി, ദൃഢത മുതലായവ.
6. സ്വന്തമായുണ്ടാകുന്നത് :- വീര്യം, ആരോഗ്യം, ബലം, കാന്തി, ധാരണാശക്തി.
ആധുനികശാസ്ത്രം ഇതിനെക്കാൾ സൂക്ഷ്മമായ നിരീക്ഷണങ്ങൾ നടത്താൻ ഇന്ന് പര്യാപ്തമാണ്. അതുകൊണ്ട് പൌരാണികമായ ശരീരശാസ്ത്രത്തിന്റെ ഈ നിഗമനങ്ങൾക്ക് ഒരു പ്രാധാന്യവുമില്ല. എങ്കിലും ഇത്തരത്തിലുള്ള ഒരു നിരിക്ഷണം നടത്താൻ പൌരാണികകാലത്ത് സാധ്യമല്ല എന്ന നിഷേധക്കുറിപ്പിനെങ്കിലും ഈ ഗ്രന്ഥങ്ങൾ സഹായകമാകും.
ഭഗവദ്‌ഗീതയിലെ ചില ശ്ലോകങ്ങൾ പകർത്തി ഈ ഉദ്യമം ഇവിടെ അവസാനിപ്പിക്കട്ടെ.
വാസാംസി ജീർണ്ണാനി യഥാ വിഹായ നവാനി ഗൃഹ്ണാതി നരോfപരാണി
തഥാ ശരീരാണി വിഹായ ജീർണ്ണാന്യന്യാനി സംയാതി നവാനി ദേഹീ.
[മനുഷ്യൻ എപ്രകാരം പഴയ വസ്ത്രങ്ങളെ ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങളെ സ്വീകരിക്കുന്നുവോ, അപ്രകാരംതന്നെ ദേഹത്തോടുകൂടിയ ആത്മാവ് ജീർണ്ണങ്ങളായ ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയതായ ശരീരങ്ങളെ പ്രാപിക്കുന്നു.]
ഒറ്റനോട്ടത്തിൽ ജനിക്കുന്നു മരിക്കുന്നു വീണ്ടും ജനിക്കുന്നു എന്നു തോന്നുന്ന ചാക്രികതയായി ഇതിനെ മനസ്സിലാക്കുമ്പോൾ, ജനിതകശാസ്ത്രം പറയുന്നതുപോലെ ശാരീരികമായ പാരമ്പര്യത്തിൽ മാത്രം നിലനിൽക്കുന്ന ജനനമരണങ്ങളായി ഇതിനെ തെറ്റിദ്ധരിച്ചേക്കാം. ആത്മാവ് തിരിയെ എത്തി ശരീരത്തെ എടുക്കുന്നു എന്നതിനെക്കാൾ പ്രധാനം, തന്നിൽ (ജീവാത്മാവിൽ) വന്നു നിക്ഷിപ്തമാകുന്ന ജഡഭാവത്തെ ആത്മാവ് തള്ളിക്കളയുകയും പിന്നീട് സ്വീകരിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പരിശുദ്ധമായ ആത്മാവിന് നവദ്വാരങ്ങളിലൂടെയും അഴുക്ക് പുറംതള്ളുന്ന ഒരു ശരീരത്തിനെ എത്രകാലം സഹിക്കാനാവും.
ശരീരം യദവാപ്നോതി യച്ചാപ്യുത് ക്രമതീശ്വരഃ
ഗൃഹീത്വൈതാനി സംയാതി വായുർഗ്ഗന്ധാനി വാശയാത്.
[ഈശ്വരൻ യാതൊരു ശരീരത്തെ പ്രാപിക്കുന്നുവോ ഏതൊന്നിനെ വിട്ടുപോവുകയും ചെയ്യുന്നുവോ അപ്പോൾ കാറ്റ് പുഷ്പത്തിൽ നിന്ന് ഗന്ധങ്ങളെയെന്നപൊലെ, ഇന്ദ്രിയാകർഷണ രൂപമായ ജീവന്റെ വാസനകളെ സ്വീകരിച്ചുകൊണ്ടു തന്നെ പോകുന്നു.]
ഇവിടെ ഈശ്വരൻ ജനിക്കുന്നു എന്നു പറയുന്നതായി തോന്നുന്നില്ലേ. അത് സെമിറ്റിക് മതങ്ങളിലെ ‘ഗോഡ്’ ആണ് ഈ ഈശ്വരൻ എന്നു മനസ്സിലാക്കുന്നതുകൊണ്ടാണ്. പരമാണുമുതൽ ബ്രഹ്മാണ്ഡംവരെ സകല വ്യവസ്ഥകളിലും നിയമവും നിയാമകനുമായിരിക്കുന്ന സാർവത്രികമായ തത്ത്വമാണ് ഇവിടത്തെ ഈശ്വരൻ. സാമൂഹികവും മതപരവുമായ ഒരു സംജ്ഞയല്ല. ജീവശരീരത്തിൽ നിന്നും ജീവനെ പിൻവലിക്കുമ്പോൾ ആ ശരീരത്തിൽ വസിച്ചിരിക്കുന്ന ജീവി ഏതെല്ലാം ഗുണധർമ്മങ്ങളോടെ ഏതെല്ലാം സംസ്കാരത്തെ ആർജ്ജിച്ചുവോ, ആ സംസ്കാരത്തിന്റെ സാരാംശത്തെ, പുഷ്പത്തിന്റെ ഗന്ധത്തെ വായു എന്നപോലെ, ഈശ്വരൻ തന്നോടൊപ്പം കൊണ്ടുപോകുന്നു. ഇവിടെ ആത്മാവിനെത്തന്നെയാണ് ഈശ്വരൻ എന്നു പറഞ്ഞിരിക്കുന്നത്.
ഓരോ ജീവിക്കും ശാരീരികസത്തയോടു സംബന്ധമുള്ള (ജനിതകമായി ലഭിക്കുന്നത്) ഒരു വ്യക്തിത്വമുണ്ട്. അതുപോലെ തന്നെ പൂർവ്വികമായ കർമ്മപ്രവാഹമുള്ള അദ്ധ്യാത്മമായ ഒരു വ്യക്തിത്വവുമുണ്ട്. ഇതിനെ രണ്ടിനെയും ചേർത്താണ് ഭാരതീയ ശാസ്ത്രങ്ങളിൽ ശരീരോല്പത്തിയെക്കുറിച്ച് വിവരിക്കുന്നത്. പാശ്ചാത്യർ ശാരീരികമായ ഭൂതഭൌതികത മാത്രമെ പഠന വിഷയമാക്കിയിട്ടുള്ളൂ എന്നുമാത്രം.
ഭഗവദ്ഗീതയിൽ ആത്മാവ് മാത്രമാണ് ജീവിയായി ജനിക്കുന്നത് എന്ന സങ്കല്പം മാത്രമാണുള്ളത് എന്നായിരിക്കും എല്ലാവരും ധരിച്ചു വശായിരിക്കുന്നത്. ദേഹിയെ സംബന്ധിക്കുന്ന പാരമ്പര്യത്തെക്കുറിച്ചും ജനിതകശാസ്ത്രം കണ്ടുപിടിക്കുന്നതിനേക്കാൾ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
യത്ര തം ബുദ്ധിസംയോഗം ലഭതേ പൌർവ്വദേഹികം
യതതേ ച തതോ ഭൂയഃ സംസിദ്ധൌ കുരുനന്ദന.
[അല്ലയോ അർജ്ജുന, അപ്പോൾ നേരത്തെ ഉണ്ടായിരുന്ന ദേഹിക്ക് സിദ്ധമായിരുന്ന ആ ബുദ്ധിയോടുള്ള സംയോഗം ലഭിക്കുന്നു. അനന്തരം പിന്നെയും സമ്യക്-ദർശനസിദ്ധിക്കായിക്കൊണ്ട് യത്നിക്കുകയും ചെയ്യുന്നു.]
‘പൌർവ്വദേഹികം’ എന്നത് ഭൌതികശാസ്ത്രപ്രകാരം വ്യാഖ്യാനിക്കുമ്പോൾ വ്യക്തിയുടെ പരമ്പരയെ സംബന്ധിച്ചുള്ള സമീപനമാണ് സ്വീകരിക്കുന്നത്. ഒരു വ്യക്തിയുടെ പരമ്പരാപ്രധാനമായ ഗുണധർമ്മങ്ങളെല്ലാം സാരവത്തായ രീതിയിൽ പുരുഷബീജത്തിലും സ്ത്രീയുടെ അണ്ഡത്തിലും സംഗ്രഹിച്ചുവെച്ചിരിക്കുന്നു. (ഇവയെ ഉൾക്കൊള്ളുന്നത് ക്രോമസോമുകളാണെന്ന് ആധുനികശാസ്ത്രം പറയുന്നു.) ഒരു ഭൂണം വളർന്ന് പുതിയ ജീവനായിട്ടു പുറത്തു വരുമ്പോൾ അതിൽ വാസനാരൂപത്തിലിരിക്കുന്ന പ്രവണതകളും പ്രേരണകളും ചേഷ്ടാശൈലിയും ആ ദേഹത്തിന്റെ ഉല്പത്തിക്ക് കാരണമായ പൂർവ്വദേഹികളോട് സംബന്ധപ്പെട്ടിരിക്കുന്നതായി പറയാം.
പൂർവ്വാഭ്യാസേന തേനൈവ ഹ്രിയതേ ഹ്യവശോ f പിസഃ
ജിജ്ഞാസുരപി യോഗസ്യ ശബ്ദബ്രഹ്മാതിവർത്തതേ.
[അവശനായിരുന്നാലും അവൻ നേരത്തെ ചെയ്തിട്ടുള്ള അഭ്യാസത്താൽ തന്നെ ആകർഷിക്കപ്പെടുന്നു. യോഗത്തെ അറിയാനാഗ്രഹിക്കുന്നവൻ പോലും ശബ്ദബ്രഹ്മത്തെ അതിക്രമിക്കും.]
വ്യഷ്ടിഗതമായ ജീവിതത്തിന്റെ ഒരംശം മാത്രമെ നാം കാണുന്നുള്ളൂ എന്നാണ് ഗീതാമതം. ഈ ജീവനിൽ കാണപ്പെടുന്നതായ വ്യക്തിത്വം പൊടുന്നനെ ഉണ്ടായതല്ലെന്നും, അതു പൊടുന്നനെ അവസാനിക്കുന്നില്ലെന്നും, അതിൽ ഒരിക്കൽ ആർജ്ജിച്ച അറിവും കഴിവും ശാരീരികമായ അവശതകൊണ്ടു മറഞ്ഞുപോയാലും എന്നേക്കുമായി നഷ്ടപ്പെടുന്നില്ലെന്നും ഗീത സിദ്ധാന്തിക്കുന്നു.
പുനർജന്മസിദ്ധാന്തം പ്രാസംഗികമായി പലപ്പോഴും വരുന്നുണ്ട് എങ്കിലും, സൂക്ഷിച്ചു നോക്കുമ്പോൾ ഭഗവദ്ഗീത സാധാരണ അർത്ഥത്തിൽ പുനർജന്മത്തെ പിൻതാങ്ങുന്നില്ല എന്നു കാണാം. ജനിച്ചതൊക്കെ മരിക്കുകയും, മരിച്ചതൊക്കെ ജനിക്കുകയും ചെയ്യുന്നു എന്നു പറയുമ്പോഴും ഇത് മനുഷ്യന്റെ മാത്രം തലമുറകളായി ലഭിക്കുന്ന പുനർജന്മമാണെന്നു കരുതിയാൽ അത് അന്ധവിശ്വാസമാകും. കഴിഞ്ഞ മഴക്കാലത്ത് മരിച്ചുപോയ മുത്തച്ഛൻ ഇതാ കാക്കയായി വന്നിരിക്കുന്നു. കണ്ടില്ലേ എന്തിഷ്ടത്തോടെയാണ് ബലിച്ചോറ് തിന്നുന്നത്. അതുപോലെ എന്റെ പേരക്കുട്ടി എന്റെ അച്ഛന്റെ പോലത്തന്നെ. ആ ഭാവവും ദേഷ്യവും എല്ലാം അതുപോലത്തന്നെ. അങ്ങനെയൊരു പുനർജന്മത്തെക്കുറിച്ചല്ല ഗീതയിലെ പരാമർശം. ചിജ്ജഡങ്ങൾ അന്യോന്യം കലർന്നു പല ജീവഭാവങ്ങൾ രൂപം കൊള്ളുന്നു. അതുകൊണ്ട് ജീവന്റെ ചാക്രികമായ പരിണാമത്തെക്കുറിച്ചുമാത്രമാണ് ഇവിടെ പറയുന്നത്.
ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാർജ്ജുന
താന്യഹം വേദ സർവ്വാണി ന ത്വം വേത്ഥ പരംതപ.
[അല്ലയോ അർജ്ജുന, എനിക്കും നിനക്കും അനേകം ജന്മങ്ങൾ കഴിഞ്ഞിട്ടുണ്ട്. അവയെ എല്ലാം ഞാൻ അറിയുന്നു. അർജ്ജുന, നീ അറിയുന്നില്ല.]
കൃഷ്ണൻ പരമാത്മാവും, അർജ്ജുനൻ ജീവാത്മാവും ആണെന്നു വ്യവഹരിക്കുകയും, ആ ജീവാത്മപരമാത്മാക്കളുടെ ഏകത പ്രസിദ്ധവുമാണ്. എങ്കിലും സമഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന കൃഷ്ണന് മായ സ്വാധീനമാണ്. വ്യഷ്ടിയെ പ്രതിനിധാനം ചെയ്യുന്ന അർജ്ജുനനെ മായ സ്വാധീനം ചെയ്യുന്നു. മായയുടെ സ്വാധീനമാണ് ശുദ്ധമായ ജ്ഞാനത്തെ മറയ്ക്കുന്നത്.
ഇങ്ങനെ പറയുമ്പോൾ മനസ്സിലാവുന്നില്ലെങ്കിൽ ഒന്നുകൂടി വിശദമാക്കാം. ഭഗവദ്‌ഗീതയിൽ മരണത്തെ ചിത്രീകരിച്ചിരിക്കുന്നത് ഒരു പുഷ്പത്തിന്റെ ഗന്ധം വായുവിൽ ലയിക്കുന്നതുപോലെ ഒരു ജീവിയുടെ സൌരഭ്യസമാനമായ സൂക്ഷ്മസ്വരൂപം മരണസമയത്ത് ഈശ്വരൻ തന്നിലേക്കുതന്നെ സ്വീകരിക്കുന്നതായിട്ടാണ്. അതിന്റെ പുനരാവിർഭാവം വീണ്ടും ജീവരൂപം കൈക്കൊള്ളുന്നത് ഈശ്വരസങ്കല്പത്താൽത്തന്നെയാണ്. അതുകൊണ്ട് പൂർവ്വികമായ തന്റെ എല്ലാ കല്പനകളെയും ഈശ്വരൻ എന്ന നിലയ്ക്ക് ഭഗവാൻ അറിയുന്നുണ്ട്. എന്നാൽ ആ കല്പനയിൽ മാറിമാറി വരുന്ന ജീവാത്മാവ് മാത്രമായ അർജ്ജുനന് അത് അറിയാൻ കഴിയുന്നില്ല.
ഈയവസരത്തിൽ ‘യൂങ്’ പറഞ്ഞത് ഈ പരമാത്മാവിനെക്കുറിച്ചു തന്നെയാണോ എന്ന് എനിക്ക് തീർത്തു പറയാൻ കഴിയില്ല. എങ്കിലും എല്ലാം അറിയുന്ന ഭഗവാനെ എങ്ങനെ ശാസ്ത്രീയമായി ചിത്രീകരിക്കാം എന്നതിനുള്ള സൂചനയായി ഇതിനെ കണക്കാക്കാം.
(“If it were possible to personify the unconscious we might think of it as a collective human being combining the characteristics of both sexes transcending youth and age, birth and death, and from having at its command a human experience of one or two million years, practically immortal”.)
[അബോധത്തിന് മാനുഷീകരണം നൽകാൻ സാധ്യമാണെങ്കിൽ നമുക്ക് അതിനെ ഒരു വിശ്വപുരുഷനോട് താരതമ്യപ്പെടുത്താം. അപ്രകാരം സങ്കല്പിക്കപ്പെടുന്ന വ്യക്തിയിൽ ലിംഗവ്യത്യാസം ഉണ്ടായിരിക്കുകയില്ല. അയാൾ യൌവ്വനത്തെയും വാർദ്ധക്യത്തെയും ഉല്ലംഘിച്ചിരിക്കും. ജനനവും മരണവും അയാൾക്ക് ബാധകമല്ല. അയാളുടെ അധീനതയിൽ ചുരുങ്ങിയത് ഒന്നോ, രണ്ടോ ദശലക്ഷവർഷങ്ങളുടെ അനുഭവസമ്പത്തു കാണും. യഥാർത്ഥത്തിൽ അമൃതനാണെന്നു പറയാം.]