Monday, September 7, 2009

ഒരു ജാതി ഒരു മതം - 4

ഭാരതത്തിൽ ജാതിയെയും വർണ്ണത്തെയും കൂട്ടികലർത്തി രണ്ടും തിരിച്ചറിയാൻ കഴിയാത്തവിധത്തിലാണ് ഇന്ന് വിമർശിച്ചുകൊണ്ടിരിക്കുന്നത്. ജാതിമതവർണ്ണനിരപേക്ഷതയ്ക്കുവേണ്ടി വാദിക്കുന്നവർപോലും സ്വന്തം കാര്യം വരുമ്പോൾ ജാത്യാധിഷ്ഠിതമായിത്തന്നെ ചുരുങ്ങിപ്പോകും. ജാതിമതങ്ങൾ വേണ്ട എന്ന് ഒരു യാഥാസ്തിതികനും പറയുമെന്നും തോന്നുന്നില്ല. പുരോഗമനവാദികളാണെങ്കിലോ സംവരണ കോലാഹലങ്ങൾ വരുമ്പോൾ അവരുടെ ജാതിയും വർണ്ണവും തെളിഞ്ഞു കാണുകയും ചെയ്യും.
‘ചാതുർവർണ്ണ്യം മയാസൃഷ്ടം’ എന്ന ഗീതാ വാക്യവും മനുസ്മൃതിയിലെ വർണ്ണാടിസ്ഥാനത്തിലുള്ള ഉച്ഛനീചത്ത്വങ്ങളുമാണ് ലോകത്ത് ജാതി ചിന്തകൾ വളർന്നു വരാൻ കാരണം എന്ന ഒരു അപഖ്യാതി ഇപ്പോൾ ചിന്താശേഷി കുറഞ്ഞവരിൽ അപകർഷതാബോധം വളർത്താൻ വളരെയധികം സഹായിക്കുന്നുണ്ട്.

‘സവർണ്ണമേധാവിത്ത്വം’ ഇന്ന് എവിടെയും കേൾക്കുന്ന ഒരു പ്രയോഗമാണ്. സവർണ്ണൻ എന്നാൽ ഒരു വർണ്ണത്തിൽ അല്ലെങ്കിൽ ജാതിയിൽ പെട്ടത് എന്നാണ് നിഘണ്ടുവിൽ അർത്ഥം കാണുന്നത്. വർണ്ണവ്യവസ്ഥയിൽ പെട്ടത് എന്നാൽ ചാതുർവർണ്ണ്യത്തിൽ ഉൾപ്പെടുന്നത് എന്ന അർത്ഥം വരുന്നുണ്ട്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്ന നാലു വർണ്ണത്തിലും പെട്ടവരെത്തന്നെയല്ലെ സവർണ്ണർ എന്ന് വിളിക്കുന്നത്. അപ്പോൾ അവർണ്ണർ എന്നു പറയുന്നത് ഈ വർണ്ണ വ്യവസ്ഥയിൽ പെടാത്തവരെയാണ്. സവർണ്ണൻ അവർണ്ണൻ എന്നുള്ള സാമൂഹികമായ വിവക്ഷ അപഹാസ്യമായ ദുരാചാരത്തെയും മിഥ്യാഭിമാനത്തെയും ചുറ്റിപ്പറ്റി ഉണ്ടായതാണ്. എല്ലാ മനുഷ്യരും ജനിക്കുന്നത് അവർണ്ണരായിട്ടാണ്. കാലാന്തരത്തിൽ കർമ്മം കൊണ്ട് വർണ്ണമുള്ളവരായിത്തീരുന്നു. ജീവിതത്തിന്റെ പരമമായ ലക്ഷ്യം വർണ്ണാതീതമായ സച്ചിദാനന്ദത്തെ പ്രാപിക്കുക എന്നുള്ളതാണ്. വർണ്ണവ്യവസ്ഥയിൽതന്നെ തളച്ചിടപ്പെട്ട ഒരാൾ സംസ്കാരരൂപേണ ഉള്ളിൽ കലർന്നു കിടക്കുന്ന വർണ്ണത്തെ ആവുന്നത്ര ഇല്ലാതാക്കി വർണ്ണാതീതനാവുന്നതാണ് നാം സന്ന്യാസിയിൽ കാണുന്നത്. അതുകൊണ്ട് സന്ന്യാസിവര്യൻ ഒരു വർണ്ണത്തിലും പെടാത്ത ആളാണ്. സർവ്വസംഗപരിത്യാഗികളായ ഋഷീശ്വരന്മാരും വർണ്ണാതീതരാണ് എന്നു മനസ്സിലാകും.

ഭഗവദ് ഗീതയിലെ ‘ചാതുർവർണ്ണ്യ’ വിവരണത്തിന്റെ വെളിച്ചത്തിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവരെ മനഃശാസ്ത്രപരിഗണന വച്ചു നോക്കുന്നപക്ഷം അങ്ങനെയുള്ള വ്യക്തിത്വമാതൃകകൾ ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടെയും കാണാവുന്നതാണ്. ഒരു സർവ്വകലാശാലാ പ്രൊഫസറെയും ചുമട്ടുതൊഴിലാളിയെയും ആർച്ച്ബിഷപ്പിനെയും അദ്ദേഹത്തിന്റെ സഭയിൽപ്പെട്ട നിരക്ഷരനായ ഒരു മുക്കുവനെയും മനുഷ്യനെന്ന നിലയിൽ ഒന്നായി കാണാൻ കഴിയുമെങ്കിലും സാമൂഹിക തലത്തിൽ അവർക്ക് തുല്യമായ സ്ഥാനം കൊടുക്കാൻ കഴിയാതെപോകും. അതുകൊണ്ട് അദ്ധ്യാത്മജീവിതത്തിൽ മുഴുകിയിരിക്കുന്നവരെയും ഭരണതന്ത്രജ്ഞന്മാരെയും കച്ചവടക്കാരെയും കൂലിപ്പണി എടുക്കുന്നവരെയും വേർതിരിച്ചു കാണുന്നത് പ്ലേറ്റോയുടെ റിപ്പബ്ലിക്കിലായാലും ആധുനിക സോഷ്യലിസ്റ്റ് രാജ്യത്തിലായാലും “സനാതന കോളനിയിലായാലും” ഒരുപോലെത്തന്നെയാണ്.

സമൂഹത്തിലെപ്പോഴും ഇപ്രകാരമുള്ള വിഭജനങ്ങളുണ്ടായിട്ടുണ്ട്; ഉണ്ടായിരിക്കുകയും ചെയ്യും. സാമൂഹികവ്യവസ്ഥ വെറും ആദർശങ്ങളുടെയോ ആശയങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിലവിൽ വന്നിട്ടുള്ളത്. ശാരീരികവും മാനസികവും സാംസ്കാരികവും സാമ്പത്തികവുമായ യാഥാർത്ഥ്യങ്ങളും മുൻവിധികളും കീഴ്വഴക്കങ്ങളും അതിൽ കലർന്നു കിടക്കുന്നു. സത്ത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളാലും ഏർപ്പെട്ടിരിക്കുന്ന കർമ്മങ്ങളുടെ സവിശേഷതയാലും ഒരുവൻ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ശൂദ്രനോ ആയിത്തിർന്നാൽ ആ വ്യക്തിത്വമാതൃകയ്ക്ക് ചേരുന്ന ഗുണദോഷങ്ങൾ അനുഭവിക്കേണ്ടിവരും. സാമാന്യത്തെയും വിശേഷത്തെയും നിയന്ത്രിക്കുന്ന നിയമങ്ങൾ നിയന്താവായ ഈശ്വരന്റെ നിശ്ചയത്തിൽ പെടുന്നതാണെങ്കിലും ഒരുവൻ ഒരു പ്രത്യേക വർണ്ണമുള്ളവനായിത്തീരുന്നത് ദൈവനിയോഗത്താലല്ല. അവന്റെ ശ്രദ്ധ ധൃതി, രുചി മുതലായവയാലാണ്. പുരാണങ്ങളിൽ ഈ വ്യവസ്ഥയെ സൂചിപ്പിക്കുന്ന പല കഥകളും ഉണ്ട്. ക്ഷത്രിയകുലത്തിൽ ജനിച്ച വ്യക്തി സത്യസാക്ഷാൽകാരംകൊണ്ട് ബ്രാഹ്മണനായിത്തീർന്നതിനാൽ രാജ്യഭരണത്തിന് അവകാശിയല്ലാതായിട്ടുണ്ട്. ശ്രീബുദ്ധൻ രാജ്യം ഉപേക്ഷിച്ചാണ് ആത്മസാക്ഷാൽക്കാരത്തിനിറങ്ങിത്തിരിച്ചത്.

വർണ്ണവ്യവസ്ഥയ്ക്ക് ഇങ്ങനെയൊരു ന്യായീകരണം ഉണ്ടെങ്കിലും കർമ്മ സവിശേഷതയിലൂടെയല്ലാതെ ജന്മനാൽതന്നെ ഓരോരുത്തരും തലമുറകളിലൂടെ വർണ്ണവ്യവസ്ഥയ്ക്ക് വിധേയമായി ജീവിക്കേണ്ടി വരുന്നു എന്നത് നമ്മുടെ സാമൂഹികനീതിയായി മാറിക്കഴിഞ്ഞു. ഓരോരുത്തരും സഹജമായ ഗുണദോഷങ്ങളനുസരിച്ചാണ് ജീവിക്കുന്നത് എന്നത് വാസ്തവമാണെങ്കിലും, താമസപ്രകൃതിയുള്ള ഒരാൾ ബ്രഹ്മണജാതിയിലോ ക്ഷത്രിയജാതിയിലോ വന്നുപിറന്നാൽ അയാളുടെ അടിസ്ഥാനപരമായ ദോഷങ്ങളെ കുറെയൊക്കെ സമൂഹം കല്പിച്ചുകൊടുക്കുന്ന മേന്മകൊണ്ട് മൂടിവയ്ക്കാൻ കഴിയുന്നുണ്ട്. ഈ വ്യവസ്ഥിതിക്ക് നമ്മൾ തന്നെയാണ് ഉത്തരവാദി. ധർമ്മാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ വർണ്ണവ്യവസ്ഥയെ ന്യായീകരിച്ച ഋഷിവര്യന്മാരെയല്ല കുറ്റപ്പെടുത്തേണ്ടത്. പൂർവ്വികമായ കർമ്മവിധേയത്വംകൊണ്ടോ ജനിതകമായ കാരണങ്ങളാലോ ഒരു വ്യക്തി ശൂദ്രനായോ മറ്റേതെങ്കിലും വിഭാഗത്തിലോ ജനിച്ചാലും സത്യസാക്ഷാത്കാരംകൊണ്ട് ശാരീരികമായ കുറവിനെ അതിജീവിക്കാൻ സാധിക്കുമെന്നാണ് ഭഗവദ് ഗീത നമുക്ക് കാണിച്ചു തരുന്നത്.

ആധുനിക ജനിതക ശാസ്ത്രത്തിലും ഇപ്രകാരമുള്ള സ്ഥായിയായ ഭാവങ്ങൾ തലമുറകളിൽകൂടി കടന്നുപോകുന്നത് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ആതേപ്പറ്റി കാര്യമായ അറിവ് മനുഷ്യന് ഉണ്ടായിട്ടും ജനിതകം കൊണ്ട് മനുഷ്യന്റെ ബുദ്ധിവിശേഷത്തിലോ പെരുമാറ്റച്ചിട്ടയിലോ വരുന്ന തകരാറുകൾ ഒഴിവാക്കാൻ കഴിയുന്നില്ല. ജനിതകസംബന്ധമായ വൈകല്യം ഇപ്പോൾ കുഞ്ഞ് ഗർഭത്തിലായിരിക്കുമ്പോൾതന്നെ കണ്ടുപിടിക്കാൻ കഴിയുമെങ്കിലും പ്രതിവിധിയുടെ കാര്യത്തിൽ നാം ഇപ്പോഴും നിസ്സഹായരാണ്. ജീവികൾക്ക് അനുഭവിക്കേണ്ടിവരുന്ന ദുഃഖത്തിലുള്ള നീതിയും നീതികേടുമൊന്നും പ്രകൃതിക്ക് ഒരു പ്രശനമല്ല. ശാസ്ത്രത്തിൽ വരുമ്പോൾ അതെല്ലാം എല്ലാവർക്കും സമ്മതമാണെങ്കിലും ഗീതപോലുള്ള ഒരു ഗ്രന്ഥത്തിൽ വരുമ്പോൾ അതിനെ മനുഷ്യദ്രോഹപരമായി എണ്ണി പുസ്തകം കത്തിച്ചുകളയാൻ ആഹ്വാനം ചെയ്യും.

കർമ്മശേഷിയേയും കർമ്മതാല്പര്യത്തെയും വ്യക്തിത്വലക്ഷണമായി കണക്കാക്കിയാണ് വർണ്ണങ്ങൾ ഉരുത്തിരിഞ്ഞിട്ടുള്ളത്. അങ്ങിനെ നോക്കുമ്പോൾ ഒരു കർമ്മവും ചെയ്യാൻ കഴിവ് ഇല്ലാത്തവരെയും, അതിനു മനസ്സ് വരാത്തവരെയും ‘അവർണ്ണർ’ എന്ന് വിളിക്കാം. അല്ലാതെ ജാതിയുടെയും വർണ്ണത്തിന്റെയും അടിസ്ഥാനത്തിൽ ഉച്ചനീചത്വങ്ങൾ സൃഷ്ടിച്ച് അതിലെ ഉയർന്ന കുലത്തിലുള്ളവർ സവർണ്ണരെന്നും നീച കുലത്തിലുള്ളവർ അവർണ്ണരെന്നും പറയുന്നത് വർണ്ണവ്യവസ്ഥയ്ക്ക് യോചിക്കുന്നതല്ല. ഇത്തരത്തിൽ ഇന്ത്യയിൽ കാണുന്ന നൂറുകണക്കിനുള്ള ജാതികളെ ശാസ്ത്രീയമായ തത്ത്വത്തിൽ ഉൾപ്പെടുത്തുന്നതിനുപകരം മതം വളർത്തിയെടുത്തിട്ടുള്ള ഒരു അസംബന്ധമായെണ്ണിയാൽ മതി. ഇന്ത്യയിലെ ജാതിവർണ്ണവ്യവസ്ഥയിൽ സാമൂഹികമായ ജാതിവിഭജനം മാത്രമല്ല, അതിൽ ഉച്ചനീചത്വങ്ങളും ആരോപിച്ചിട്ടുണ്ട്. അതുകൊണ്ട് ആഢ്യന് അടിയാനെ ഭരിക്കുവാനും ചൂഷണം ചെയ്യുവാനും ഈ വ്യവസ്ഥിതി സഹായകമായിട്ടുണ്ട്. അതിനെ അശാസ്ത്രീയവും അന്യായവുമായി കണക്കിലെടുത്തു തള്ളിക്കളയേണ്ടതുതന്നെയാണ്.

കമ്മ്യൂണിസ്റ്റു സിദ്ധാന്തം ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ള വർഗ്ഗരഹിതമായ സമുദായം ഉണ്ടായാൽ ചാതുർവർണ്ണ്യം ഇല്ലാതെയാകുമോ? ഇല്ല എന്നു തന്നെയാണ് അതിന്റെ സാമൂഹികനീതിയിൽ നിന്നും മനസ്സിലാകുന്നത്. വർഗ്ഗരഹിതമായ സമുദായത്തെ ഉണ്ടാക്കുവാൻ ശ്രമിക്കുന്നവരും ബുദ്ധിജീവികൾ, പട്ടാളക്കാർ, തൊഴിലാളിവിദഗ്ദർ, തൊഴിലാളികൾ എന്ന് അവരുടെ സമുദായത്തെ നാലായി തരംതിരിച്ചു നിർത്തിയാണ് സാമൂഹിക ഘടന ചിട്ടപ്പെടുത്തിയിരിക്കുന്നത്.

കൃഷിഗൌരക്ഷയവാണിജ്യം, വൈശ്യകർമ്മ സ്വഭാവജം
പരിചര്യാത്മകം കർമ്മ ശൂദ്രസ്യാപി സ്വഭാവജം.
(ഭ.ഗീ. 18:44)

[കൃഷി ഗോരക്ഷ വാണിജ്യം ഇവ സ്വാഭാവികമായ വൈശ്യന്മാരുടെ കർമ്മമാകുന്നു. ശുശ്രൂഷയാകുന്ന കർമ്മം ശൂദ്രനും സ്വാഭാവികമാകുന്നു.]

വാസ്തവത്തിൽ ശൂദ്രന് ഇവിടെ കൊടുത്തിരിക്കുന്ന സ്ഥാനമാണ് ഏറ്റവും ഉയർന്നത്. സാമൂഹികമായ നന്മയുടെ ഏറ്റവും അടിത്തട്ടിൽ ഇരിക്കുന്ന അനിവാര്യമായ സേവനത്തെയാണ് ഇവിടെ ശൂദ്രന്റെ താല്പര്യമായി പറഞ്ഞിരിക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ദന്മാർ, കർഷകത്തൊഴിലാളികൾ എന്നിവരുടെ പരിചര്യാത്മകമായ സേവനമില്ലെങ്കിൽ മനുഷ്യവർഗ്ഗത്തിന് ഒരു ദിവസം പോലും ക്ഷേമമുള്ളവരായിരിക്കാൻ കഴിയുകയില്ല. എന്നിട്ടും സാമൂഹികമായ മൂല്യങ്ങളെ വിലയിരുത്തുന്ന ഈ ഗീതാശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്നവർ സേവനത്തിന്റെ ശ്രേഷ്ഠതയെ നിന്ദ്യമാക്കി പറയുന്നത് അത്ഭുതം തന്നെ. ഗീതയെപ്പോലുള്ള ഒരു ശാസ്ത്രത്തെ പണ്ഡിതന്മാർ ഉപയോഗിക്കേണ്ടത് സാമൂഹികവ്യവസ്ഥയിൽ വരുന്ന അയുക്തവും അശാസ്ത്രീയവുമായ ധാരണകളെ തിരുത്തുന്നതിനുവേണ്ടിയാണ്. അതിനുപകരം തെറ്റായ ഉദ്ധരണികൾ കൊണ്ടും വ്യാഖ്യാനം കൊണ്ടും പണ്ഡിതന്മാരായി നടിക്കുന്നവർപോലും അന്ധവിശ്വാസത്തെയും തെറ്റിദ്ധാരണയെയും ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.

41 comments:

പാര്‍ത്ഥന്‍ said...

ഒരുവൻ ഒരു പ്രത്യേക വർണ്ണമുള്ളവനായിത്തീരുന്നത് ദൈവനിയോഗത്താലല്ല. അവന്റെ ശ്രദ്ധ ധൃതി, രുചി മുതലായവയാലാണ്.

Manoj മനോജ് said...

കേട്ട് പഴകിയ വാക്കുകള്‍. പണ്ട് ഗാന്ധിയും ഇതൊക്കെ തന്നെ പറഞ്ഞ് ക്ലെച്ച് പിടിക്കാതെ ഒടുവില്‍ “ഹരിജനെ” പുണര്‍ന്നത് ചരിത്രം.

ഇന്നത്തെ “ശുശ്രുഷയാണ്” ആയിരക്കണക്കിന് മുന്‍പ് ഉണ്ടായിരുന്നത് എന്ന വ്യാഖ്യാനം തന്നെ ഏച്ച് നില്‍ക്കുന്നു. അപ്പോള്‍ ബാക്കിയുള്ള കാര്യങ്ങളെ പറ്റി പറഞ്ഞ് സമയം കളയുന്നില്ല.....

പാര്‍ത്ഥന്‍ said...

Manoj /മനോജ്‌
ഈ ഭാഷ പഴയ പുസ്തകത്തിലെ തന്നെയാണ്. (ഗീതാ വ്യഖ്യാനം, ഗുരുദേവന്റെ കൃതികൾ, iish.org (site) ഇതൊക്കെ
ത്തന്നെയാണ് അവലംഭം. പുതിയതായി കമ്മ്യൂണിസ്റ്റ് സിദ്ധാന്തം മാത്രമാണ് ഇതിനു യോജിച്ചതായി കണ്ടത്.

ഗാന്ധിജി ഒരു ഈഴവന്റെ മുന്നിൽ മുട്ടുകുത്തിയതാണ് എന്ന് പറയാനാണ് എനിക്കിഷ്ടം.

ഇന്നത്തെ വർണ്ണവ്യവസ്ഥയിൽ എഴുതിയപ്പോൾ പുതിയ പ്രൊഫഷണൽ കാറ്റഗറി ആയിക്കോട്ടെ എന്നു
കരുതി.
പഴയതാക്കണമെങ്കിൽ : വൈദ്യം, ഉഴിച്ചിൽ, വിശ്വകർമ്മ, കൊല്ലപ്പണി, തെങ്ങുകയറ്റം, തേക്ക് പൂട്ട് കൊയ്ത് പണിക്കാർ എന്നൊക്കെ
പരിഭാഷപ്പെടുത്തിയാൽ മതി. അതിന് ഇത്രയൊന്നും വ്യാകുലപ്പെടേണ്ടതില്ല എന്നു തോന്നുന്നു.

kaalidaasan said...

ഒരുവൻ ഒരു പ്രത്യേക വർണ്ണമുള്ളവനായിത്തീരുന്നത് ദൈവനിയോഗത്താലല്ല. അവന്റെ ശ്രദ്ധ ധൃതി, രുചി മുതലായവയാലാണ്.

വര്‍ണ്ണമില്ലാത്തവനായി തീരുന്നതോ?

പാര്‍ത്ഥന്‍ said...

ഒരു സന്ന്യാസിയുടെ ജീവിതം നയിക്കുന്നവർക്ക് വർണ്ണാതീതനാവാം.

ഒരു പണിയും എടുക്കാത്ത (എടുക്കാൻ കഴിവില്ലാത്ത) മന്ദബുദ്ധികൾക്ക് വർണ്ണമില്ലാത്തവനാവാം (അവർണ്ണൻ).

മാണിക്യം said...

സാമൂഹികവ്യവസ്ഥ വെറും ആദർശങ്ങളുടെയോ ആശയങ്ങളുടെയോ അടിസ്ഥാനത്തിലല്ല നിലവിൽ വന്നിട്ടുള്ളത്. ശാരീരികവും മാനസികവും സാംസ്കാരികവും സാമ്പത്തികവുമായ യാഥാർത്ഥ്യങ്ങളും മുൻവിധികളും കീഴ്വഴക്കങ്ങളും അതിൽ കലർന്നു കിടക്കുന്നു. ..

നല്ലൊരു പോസ്റ്റ് അഭിനന്ദനങ്ങള്‍

★ Shine said...

പാർഥൻ ചേട്ടാ.. നല്ല ലേഖനം. ജാതി - വർണ്ണ വിവേചനങ്ങൾ സാമാന്യ ബുദ്ധിക്കു നിരക്കുന്ന രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്നു.

മനോജ്‌, താങ്കൾ പറയുന്നതു പോലെ മുൻപു ഞാനും ഇത്തരം ആശയങ്ങൾ വായിച്ചിട്ടുണ്ട്‌. പക്ഷെ, ഇത്തരം ചിന്താഗതിയോ, കാഴ്ചപ്പാടുകളൊ പരിചയമില്ലാത്ത ഒരാളെങ്കിലും വായിച്ചു മനസ്സിലാക്കിയാൽ അതു നല്ല കാര്യമല്ലേ?

ഉദാഹരണതിനു "ആഗോള താപനത്തെ" കുറിച്ചു താങ്ങളെഴുതിയ കാര്യങ്ങൾ ഞാൻ മുൻപു വായിച്ചിരുന്നു. ഒരു ശരാശരി മലയാളിക്കു അതു പുതിയ കാര്യങ്ങൾ ആണു. ആ അറിവു എന്റെ ധിഷണയെ ഉയർത്തുമെങ്കിൽ അതു ഞാനുൾപ്പെടുന്ന സമൂഹത്തിനു നല്ലതല്ലേ?

പിന്നെ, ഇക്കാലത്തു ഒരു വ്യക്തിയെ ജാതിയുടെ അടിസ്ഥാനത്തിൽ വർണ്ണ വ്യത്യാസം ആരോപിക്കൻ കഴിയാത്ത വിധം നമ്മുടെ സമൂഹം ഉയർന്നില്ലേ?

ഇപ്പൊഴുത്തെ ഏറ്റവും പ്രഗൽഫരായ പല ശാസ്ത്രഞ്ഞന്മാരും, എഴുത്തുകാരും ഒക്കെ പഴയ രീതിയ്‌ല്‌ ജാതി തിരിച്ചു നോക്കിയാൽ വൈശ്യനും, ശൂദ്രനുമൊക്കെ തന്നെ അല്ലേ? പഴയ അധികാരികൾ അടിയാളരാക്കിയവർ ഒന്നു രക്ഷപെട്ടു മനുഷ്യരായി ജീവിക്കാൻ വേണ്ടി ക്രിസ്ത്യാനിയും, മുസ്ലിമും ആയി. ഏതോ കഷ്ടകാലത്തിനു കുറെ ബ്രാഹ്മണരും ക്രിസ്ത്യൻ ആശയങ്ങളിൽ ആക്രുഷ്ടരായി മതം മാറി. അവരുടെ പഴയ തലമുറക്കാർ ഇപ്പോൾ പറയുന്നതു, പഴയ നംബൂതിരി കുടുംബം മാർഗ്ഗം കൂടിയവർ ആണെന്നാണു. കുറെ ഗൾഫ്‌ പണവും കൂടിയായപ്പോൾ അതും പറഞ്ഞു, ഇടവകയിലെ സാധാരണ ജനങ്ങളെ അകറ്റിനിർത്താൻ നോക്കുകയാണു..!! ജാതിയിൽ നീന്നു രെക്ഷപെടാൻ വേണ്ടി ക്രിസ്തു മാർഗ്ഗം സ്വീകരിച്ചവർക്കു അവിടെയും രക്ഷ ഇല്ല!!!

ഇന്നു ഞാനുൾപ്പെടുന്ന "വിവര സാങ്കേതിക" ജോലിക്കാർ എന്നറിയപ്പെടുന്ന ഏതു ജാതിയിലോ മതത്തിലോ പെട്ട പുതിയ തലമുറ ചെറുപ്പക്കാർ, ഏതു വർണതിൽ പെടും? എനിക്കു തോന്നുന്നതു ബ്രഹ്മജ്ഞാനം നേടാൻ വേണ്ട യോഗ്യത ഉള്ളവർ ആണെന്നാണു. അതിനു വേണ്ട ശ്രദ്ധയും, ധിഷണയും ഇല്ലെങ്കിൽ ഈ ജോലി ചെയ്യാൻ പറ്റുമായിരുന്നില്ലല്ലോ?

ബ്രാഹ്മണൻ എന്നാൽ ബ്രഹ്മജ്ഞാനം നേടിയവൻ എന്നാണെന്നണു എന്റെ അറിവു. അത്രയുമെത്തിയില്ലെങ്കിലും, സർവ ജാതിയിലും, മതത്തിലും പെട്ട പുതിയ തലമുറ, "ബ്രാഹ്മണർ" ആവാൻ ശ്രമിക്കട്ടെ.. ആരും പേടിക്കെണ്ട.. യോഗ്യനല്ലാത്തവനു ബ്രഹ്മജ്ഞാനം കിട്ടില്ലല്ലോ?!!

Unknown said...
This comment has been removed by the author.
kaalidaasan said...

ഒരു സന്ന്യാസിയുടെ ജീവിതം നയിക്കുന്നവർക്ക് വർണ്ണാതീതനാവാം.

ഒരു പണിയും എടുക്കാത്ത (എടുക്കാൻ കഴിവില്ലാത്ത) മന്ദബുദ്ധികൾക്ക് വർണ്ണമില്ലാത്തവനാവാം (അവർണ്ണൻ).




വേദങ്ങളിലും, പുരാണങ്ങളിലും ഒക്കെ പരാമര്‍ശിക്കപ്പെടുന്ന ചാതുര്‍വര്‍ണ്യത്തിനു പുറത്തായിരുന്നവരെങ്ങനെ അവര്‍ണ്ണരായി? സന്ന്യാസിമാരുടെ ജീവിതംനയിച്ചവരായിരുന്നതുകൊണ്ടോ? അതോ ഒരു പണിയും എടുക്കാത്ത (എടുക്കാന്‍ കഴിവില്ലാത്ത) മന്ദബുദ്ധികളായിരുന്നതു കൊണ്ടോ?

കാവലാന്‍ said...

"കർമ്മശേഷിയേയും കർമ്മതാല്പര്യത്തെയും വ്യക്തിത്വലക്ഷണമായി കണക്കാക്കിയാണ് വർണ്ണങ്ങൾ ഉരുത്തിരിഞ്ഞിട്ടുള്ളത്."

ഇങ്ങനെയായിരുന്നിരിക്കാം, പൂര്‍വരൂപത്തിലെ സൂക്ഷ്മമായ ആ ആശയം കാലാന്തരത്തില്‍ ഒരുപാടു പരിണാമത്തിന് വിധേയമായി ഇന്നുകാണുന്ന വിധം സഹസ്രമുഖിയായ ഒരു ഭീകരസത്വമായിരിക്കുന്നു.

★ Shine said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

ഈ വർണ്ണവ്യവസ്ഥയെക്കുറിച്ച് വിശദമായി ഒന്നു മനസ്സിലാക്കാൻ വേണ്ടി വായിച്ച ഒരു പുസ്തകത്തിലും ‘സവർണ്ണൻ’ ‘അവർണ്ണൻ’ എന്ന വേർതിരിവ് കണ്ടില്ല. വർണ്ണവ്യവസ്ഥയെക്കുറിച്ചു മാത്രമെ പറയുന്നുള്ളൂ. എല്ലാവരെയും പിടിച്ച് ഏതെങ്കിലും ഒരു വർണ്ണത്തിന്റെ കള്ളിയിലിടും.

പ്രക്ഷുബ്ധരും പ്രകോപിതരുമായ ഇന്നത്തെ സമൂഹമാണ് അവർണ്ണനെയും ഹരിജനെയും ഗിരിജനെയും ദളിതനെയും സൃഷ്ടിച്ച് വോട്ടുബാങ്കാക്കുന്നത്. എന്നോ അവഗണിക്കേണ്ടിയിരുന്ന വർണ്ണവ്യവസ്ഥ ഇന്നും നിലനിന്നുകാണാനല്ലെ അതിനെക്കുറിച്ച് വീണ്ടും വീണ്ടും സവർണ്ണമേധവിത്ത്വം എന്നെല്ലാം പറഞ്ഞ് കണ്ഠക്ഷോഭം നടത്തുന്നത്.

@കാളിദാസൻ:
സവർണ്ണൻ - അവർണ്ണൻ - വർണ്ണാധീതൻ : ഇതിന്റെ അർത്ഥം ഞാൻ വീണ്ടും പറയാതെത്തന്നെ മനസ്സിലാക്കാൻ കഴിവുള്ളവർത്തന്നെയാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നത് എന്നറിയാം.

പഴയ ധർമ്മശാസ്ത്രങ്ങളിൽ അവർണ്ണനെ സൃഷ്ടിച്ചിട്ടില്ല. അത് ആധുനികന്റെ സൃഷ്ടിയാണ്. ഇത് വായനക്കാർ മനസ്സിലാക്കും എന്ന സദുദ്ദേശത്തോടുകൂടിയാണ് ഈ പോസ്റ്റ് എഴുതിയത്.

kaalidaasan said...

ഈ വർണ്ണവ്യവസ്ഥയെക്കുറിച്ച് വിശദമായി ഒന്നു മനസ്സിലാക്കാൻ വേണ്ടി വായിച്ച ഒരു പുസ്തകത്തിലും ‘സവർണ്ണൻ’ ‘അവർണ്ണൻ’ എന്ന വേർതിരിവ് കണ്ടില്ല. വർണ്ണവ്യവസ്ഥയെക്കുറിച്ചു മാത്രമെ പറയുന്നുള്ളൂ. എല്ലാവരെയും പിടിച്ച് ഏതെങ്കിലും ഒരു വർണ്ണത്തിന്റെ കള്ളിയിലിടും.


വയിച്ച പുസ്തകങ്ങളില്‍ കണ്ടില്ല എന്നത് ഒരു പക്ഷെ ശരിയായിരിക്കാം. എന്നു കരുതി എങ്ങുമില്ല എന്നു തീരുമാനിക്കുന്നത് ശരിയാണോ?. വര്‍ണ്ണ വ്യവസ്ഥയേക്കുറിച്ച് വളരെ സമഗ്രമായ ഒരു പഠനമാണ്, ബി ആര്‍ അം ബെദ്ക്കറുടെ Untouchables എന്ന പുസ്തകം. ചാതുര്‍ വര്‍ണ്ണ്യത്തിനു പുറത്തുള്ളവരെയാണ്, Untouchables എന്ന പദം ​കൊണ്ട് ഉദ്ദേശിക്കുന്നത്. അതില്‍ തൊട്ടുകൂടാത്തവരേക്കുറിച്ച് പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്.

The distinguishing features of untouchables, according to a census circular issued by Census Commissioner in 1911, are these: "they deny the supremacy of Bhramins, do not receive Mantra from a Bhramin or otherwise recognise Hindu Guru, deny the authority of Vedas, do not worship Hindu Gods, are not served by good Bhrahmins as family priests, have no Bhrahmin priests at all, are denied access to interior of Hindu temples, cause pollution (a) by touch, or (b) within a certain distance, bury their dead and eat beef and not reverence the cow."

പാര്‍ത്ഥന്‍ said...

@കാളിദാസൻ.
താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ ക്ഷേത്രാചാരങ്ങൾ ഉണ്ടായതിനുശേഷമുള്ള കാര്യങ്ങളാണ്.

ഇതിനു കാരണം നമ്മൾ തന്നെയാണ് എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു.

താങ്കൾ ഇവിടെ പറയുന്നത് അയിത്താചാരം എന്ന ദുരാചാരത്തെക്കുറിച്ചാണ്. അതെല്ലാം ആധുനികന്റെ കണ്ടുപിടുത്തങ്ങളാ‍ണെന്നാണ് ഞാൻ പറഞ്ഞത്. അത് ഇല്ലെന്നല്ല. പക്ഷെ അതൊന്നും ആദ്യകാല വർണ്ണവ്യവസ്ഥയുടെ ചട്ടക്കൂടിലുള്ളതല്ല. അയിത്തത്തെക്കുറിച്ചാണ് അടുത്ത പോസ്റ്റ്. ആ വിഷയത്തിൽ എനിയ്ക്ക് പറയാനുള്ളതു കൂടി കേൾക്കൂ.

Manoj മനോജ് said...

പാര്‍ത്ഥന്‍,
“ഗാന്ധിജി ഒരു ഈഴവന്റെ മുന്നിൽ മുട്ടുകുത്തിയതാണ് എന്ന് പറയാനാണ് എനിക്കിഷ്ടം.”
ഒരിക്കലുമില്ല... ഗാന്ധി ഗുരുദേവനുമായി സംസാരിച്ച് കഴിഞ്ഞപ്പോള്‍ ഹരിജനങ്ങളെ കൂടി കൂട്ടിയാലേ തന്റെ ആശയങ്ങള്‍ ഇന്ത്യ മൊത്തം എത്തുകയുള്ളൂ എന്ന് മനസ്സിലാക്കി. തുടര്‍ന്ന് “ഹരിജന്‍” പ്രസിദ്ധീകരിച്ചു. ആ മനസ്സില്‍ നിന്ന് ഒരിക്കലും ചാതുര്‍വര്‍ണ്ണ്യം മാഞ്ഞ് പോയിരുന്നില്ല.

ചാതുര്‍ വര്‍ണ്ണ്യം വരുന്നതിന് മുന്‍പും “കുലത്തൊഴിലിനൊപ്പം” എല്ലാവര്‍ക്കും മറ്റ് തലങ്ങളിലുള്ള വിദ്യാഭ്യാസവും ലഭിച്ചിരുന്നില്ലേ. പുരോഹിത വര്‍ഗ്ഗം (ആര്യന്‍) മേല്‍കൈ നേടിയതോടെ മനു സ്മൃതിയിലുള്‍പ്പെടെ വെള്ളം ചേര്‍ക്കപ്പെടുകയല്ലേ ചെയ്തത്. ഇന്ന് ഇസ്രയേല്‍ നടത്തുന്ന ചരിത്ര ഘനനങ്ങള്‍ പോലെ അന്നും പുരോഹിത വര്‍ഗ്ഗം സാവധാനം ഇന്ത്യയിലുണ്ടായ സംസ്കാരത്തിലേയ്ക്ക് കടന്ന് കയറി. വളരെ ബുദ്ധിപരമായി കുലത്തൊഴില്‍ മാത്രം അഭ്യസിച്ചാല്‍ മതിയെന്ന അവസ്ഥയില്‍ എത്തിച്ചു. എല്ലാത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ കൊടുത്തു. തലമുറകള്‍ കഴിഞ്ഞപ്പോള്‍ കുലത്തൊഴിലല്ലാതെ മറ്റ് വിദ്യകള്‍ അറിയുവാനും കഴിയാത്തവരായി.

ഷൈന്‍,
“പിന്നെ, ഇക്കാലത്തു ഒരു വ്യക്തിയെ ജാതിയുടെ അടിസ്ഥാനത്തിൽ വർണ്ണ വ്യത്യാസം ആരോപിക്കൻ കഴിയാത്ത വിധം നമ്മുടെ സമൂഹം ഉയർന്നില്ലേ?”
ഇത് കേരള കോണ്ടെസ്റ്റില്‍ മാത്രമല്ലേ സത്യമാകുന്നുള്ളൂ!! നോര്‍ത്തിലെ കാര്യമോ? ഒ.ബി.സി. സംവരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇന്നും നോര്‍ത്തില്‍ സജീവമല്ലേ. എന്നാല്‍ ഇന്ന് കേരളത്തിലും ആ ജാതീയ വര്‍ഗ്ഗീയ ചിന്താഗതികള്‍ വളര്‍ന്ന് വരുന്നില്ലേ? എന്തിന് ചില സാമുദായിക നേതാക്കളുടെ പ്രസംഗങ്ങള്‍ തന്നെ ശ്രദ്ധിച്ചാല്‍ മതിയല്ലോ? ഗുരുദേവ വചനങ്ങള്‍ വരെ വളച്ചൊടിച്ചു.

പാര്‍ത്ഥന്‍ said...

വളരെ ബുദ്ധിപരമായി കുലത്തൊഴില്‍ മാത്രം അഭ്യസിച്ചാല്‍ മതിയെന്ന അവസ്ഥയില്‍ എത്തിച്ചു. എല്ലാത്തിനും പുതിയ വ്യാഖ്യാനങ്ങള്‍ കൊടുത്തു.

Manoj:
ഈ കോപ്പി ചെയ്ത ആശയം ഞാൻ അടുത്ത ഭാഗത്തിലേയ്ക്ക് എഴുതിവെച്ചതായിരുന്നു.
കോപ്പിയടിച്ചു എന്നു പറയല്ലെ.

kaalidaasan said...

പാര്‍ത്ഥന്‍,


താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ ക്ഷേത്രാചാരങ്ങൾ ഉണ്ടായതിനുശേഷമുള്ള കാര്യങ്ങളാണ്.

ക്ഷേത്രങ്ങള്‍ എന്നാണുണ്ടായത്? ആധുനിക കാലത്താണോ?

ക്ഷേത്രങ്ങളുണ്ടായപ്പോള്‍ ക്ഷേത്രാചാരങ്ങളുമുണ്ടായി. അതൊക്കെ ഉണ്ടായത് സഹസ്രബ്ദങ്ങള്‍ക്ക് മുമ്പാണ്. ഈ അനാചാരങ്ങളൊക്കെ ഉണ്ടാക്കിയത് ബ്രാഹ്മണരാണ്. അവര്‍ കുറെയധികം ആളുകളെ തൊട്ടുകൂടാത്തവര്‍ എന്ന മുദ്ര കുത്തി സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തി. ദൈവവെളിപാടുണ്ടായി അവര്‍ സ്വയം അങ്ങ് മാറിപ്പോയതല്ല. അതിനു മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നും കുറെ കള്ളക്കഥകള്‍ നിര്‍മ്മിച്ചെടുത്തു.

ബ്രാഹമണന്‍ ദൈവത്തിന്റെ ശിരസില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണെനു പാര്‍ത്ഥന്‍ കരുതുന്നുണ്ടോ? അത്തരത്തില്‍ വ്യാഖ്യാനിച്ചല്ലേ ബ്രാഹ്മണ്യം അധീശത്വം നേടിയത്? ഇന്നും നാരായണപ്പണിക്കര്‍ പറയുന്ന ബ്രാഹമണ മഹത്വത്തിന്റെ കാരണം അതല്ലേ?

ഇതിനു കാരണം നമ്മൾ തന്നെയാണ് എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു.

നമ്മള്‍ എന്നു പറഞ്ഞത് മനസിലായില്ല. ഇപ്പോഴത്തെ മനുഷ്യരെന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?

ഏതായലും ഈ നമ്മളില്‍ ഞാന്‍ ഉള്‍പ്പെടില്ല.

ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും, അനാചാരങ്ങള്‍ ഉണ്ടാക്കുകയും അവ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തത് നമ്മളാരുമല്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അധീശത്വം നേടിയ ബ്രാഹ്മണര്‍ തന്നെയായായിരുന്നു. അവരാണ്, ബ്രാഹ്മണ ശാപം എന്ന ദുഷിപ്പ് ഉപയോഗിച്ച് കുത്സിത മാര്‍ഗ്ഗത്തിലൂടെ ഇതൊക്കെ നേടിയെടുത്തത്.

താങ്കൾ ഇവിടെ പറയുന്നത് അയിത്താചാരം എന്ന ദുരാചാരത്തെക്കുറിച്ചാണ്. അതെല്ലാം ആധുനികന്റെ കണ്ടുപിടുത്തങ്ങളാ‍ണെന്നാണ് ഞാൻ പറഞ്ഞത്. അത് ഇല്ലെന്നല്ല. പക്ഷെ അതൊന്നും ആദ്യകാല വർണ്ണവ്യവസ്ഥയുടെ ചട്ടക്കൂടിലുള്ളതല്ല.

അയിത്താചാരം എന്ന ദുരാചാരം ഉണ്ടായത് വര്‍ണ്ണ വ്യവസ്ഥയില്‍ നിന്നാണ്. ഉയര്‍ന്ന ജാതിക്കാരാണു താഴ്ന്ന ജാതിക്കാരെ തൊട്ടുകൂടാത്തവര്‍ എന്നമുദ്ര കുത്തി സമൂഹത്തില്‍ നിന്നും ആട്ടിപ്പായിച്ചത്. ഒരു അധകൃ തനും സ്വയം അങ്ങനെ ഒരു മുദ്ര സ്വീകരിച്ച് മാറിനിന്നതല്ല.
വര്‍ണ്ണ വ്യവസ്ഥ ഉണ്ടായത്, വര്‍ണ്ണങ്ങള്‍ ഉണ്ടായതു കൊണ്ടാണ്. വേദങ്ങള്‍ മുതലുള്ള സനാതന മത പുസ്തകങ്ങളിലെല്ലാം ഈ വര്‍ണ്ണ വ്യവവസ്ഥയേക്കുറിച്ച് വിശദമായി തന്നെ എഴുതിയിട്ടുണ്ട്.

മനു എന്ന മഹര്‍ഷിയാണ്, വര്‍ണ്ണ വ്യവവസ്ഥയിലെ നിയമങ്ങള്‍ ക്രോഡീകരിച്ചത്. അദ്ദേഹം ആധുനിക കലത്തു ജീവിച്ചിരുന്ന ഒരു ബ്രിട്ടീഷുകാരനല്ല.

അദ്യകാല വര്‍ണ്ണ വ്യവസ്ഥയില്‍ എതാണുണ്ടായിരുന്നതെന്നതിന്, ഇന്ന് വലിയ പ്രസക്തിയില്ല. ഈ ദുരചാരങ്ങളൊക്കെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ വര്‍ണ്ണ വ്യവസ്ഥയും ആധ്യകാല വര്‍ണ്ണ വ്യ്വവസ്ഥ പോലെ തന്നെ സനാതന മതത്തിന്റെ ഭാഗമായിരുന്നു. അത് ആധുനികന്റെ കണ്ടുപിടുത്തമെന്നൊക്കെ താമാശ പറഞ്ഞു ചിരിപ്പിക്കാന്‍ ശ്രമിച്ചാലൊന്നും ആരും വിശ്വസിക്കാന്‍ പോകുന്നില്ല.

വേദങ്ങളിലും പുരണങ്ങളിലും ഈ അസ്പൃശ്യത പരാമര്‍ശിക്കുന്നുണ്ട്.

Manoj മനോജ് said...

പാര്‍ത്ഥന്‍,
ഇതൊന്നും എന്റേതായ ആശയങ്ങളല്ല. പലയിടങ്ങളില്‍ നിന്നായി വായിച്ച് എനിക്ക് മനസ്സിലായവ. അവയ്ക്ക് ഞാന്‍ പേറ്റന്റ് എടുക്കുവാന്‍ പാടുണ്ടോ :)

കാളിദാസന്‍,
“ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും, അനാചാരങ്ങള്‍ ഉണ്ടാക്കുകയും അവ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തത് നമ്മളാരുമല്ല. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അധീശത്വം നേടിയ ബ്രാഹ്മണര്‍ തന്നെയായായിരുന്നു.”
ഞാന്‍ സ്ഥാപിച്ചത് ഈഴവ ശിവനെയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച നാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ പലതിലും ഇന്ന് “പൂണൂലിട്ട” ശാന്തിമാരെയും തന്ത്രിമാരെയും തെരഞ്ഞ് പിടിച്ച് നിയമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവുമോ? അതിനര്‍ത്ഥം എന്താണ്? ഗുരുവിനെ പോലെയുള്ളവര്‍ നടത്തിയ സാമൂഹിക പരിഷ്കാര തേരോട്ടങ്ങള്‍ വെറുതെയായന്നല്ലേ! ഇതിന് ഉത്തരവാദി ആരാണ്?

പാര്‍ത്ഥന്‍ said...

കാളിദാദൻ:
ഞാൻ ഇവിടെ ഉദ്ദേശിക്കുന്ന ‘അവർ’ മനുഷ്യനന്മക്കുവേണ്ടി ആചാരങ്ങൾ കാണിച്ചുതന്ന ഋഷിമാരും.
‘നമ്മൾ’ എന്ന് ഉദ്ദേശിച്ചത് സ്വന്തം ആവശ്യത്തിനും മറ്റുള്ളവരെ അടിമകളാക്കാനും വേണ്ടി അത് ദുർവ്യാഖ്യാനം ചെയ്തവരും.

അതിൽ ബ്രാഹ്മണനും അല്ലാത്തവരുമായ ഭരണപക്ഷവും സ്മാർത്തന്മാരും പെടും. ഇന്നും നമ്മുടെ ഇന്ത്യൻ പീനൽ കോഡ് ഉപയോഗിച്ചുതന്നെയല്ലെ സ്വാധീനമുള്ള ഒരാൾ വിദ്വേഷമുള്ള ഒരാളെ പോലീസ് എന്ന നിയമപാ‍ലകരെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുന്നതും ഒടുവിൽ ഒരു സൌകര്യവുമില്ലാത്ത ജയിലിൽ കെട്ടിത്തൂങ്ങുന്നതും.

പുതിയ ഉദാഹരണം പോൾ വധക്കേസ് തന്നെ. പോലീസ് അന്വേഷിക്കുന്നതിനുമുമ്പുതന്നെ ‘ഇതൊരു ആസൂത്രിത കൊലപാതകം അല്ല’ എന്ന് ഉറപ്പിച്ചു പറഞ്ഞു. പോലീസിന്റെ പ്രസ്താവന വരുന്നതിനുമുമ്പുതന്നെ മന്ത്രിയുടെ വക ‘S ആടയാളത്തിലുള്ള കത്തി ഉപയോഗിക്കുന്നത് ആരാ, ‘ശ്രീ‘ എന്ന പേര് ഉപയോഗിക്കുന്നത് ആരാ’ എന്ന ചോദ്യങ്ങളും നമ്മൾ കേട്ടതല്ലെ. അധികാരം കയ്യിലുള്ളവന് എന്തും ചെയ്യാൻ സാധിക്കും. അന്നും ഇന്നും.

ഇന്നത്തെ ചാതുർവർണ്ണ്യവ്യവസ്ഥയിൽ ഭരിക്കുന്നവരെല്ലാം ‘ശൂദ്രർ’ തന്നെ എന്നു പറയാം.
(വിശദമായി അടുത്ത പോസ്റ്റിൽ.)

പാര്‍ത്ഥന്‍ said...

മനോജ് ;
നമ്പൂതിരീസ് പൽ‌പ്പൊടിയുടെയും ആണ്ടവാ അച്ചാറിന്റെയും പിന്നാലെ പോകുന്നതിന് ആരെ കുറ്റപ്പെടുത്തണം. കണ്ടീഷ്യൻ ചെയ്തെടുത്ത ജനങ്ങളായിപ്പോയി എന്നു സമാധാനിക്കാം. അത് റി-കണ്ടീഷ്യൻ ചെയ്ത് തിരുത്തേണ്ടത് നമ്മുടെ ആവശ്യമാണ്.

Kaithamullu said...

വായിച്ചു.

തര്‍ക്കങ്ങളിലൂടെ വെളിച്ചവും തെളിച്ചവും ലഭിക്കുമെന്ന് പ്രത്യാശിക്കുന്നതിനാല്‍ തുടരട്ടെ എന്ന് ആശംസ.

kaalidaasan said...

മനോജ്,


ഞാന്‍ സ്ഥാപിച്ചത് ഈഴവ ശിവനെയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ച നാരായണഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ പലതിലും ഇന്ന് “പൂണൂലിട്ട” ശാന്തിമാരെയും തന്ത്രിമാരെയും തെരഞ്ഞ് പിടിച്ച് നിയമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവുമോ? അതിനര്‍ത്ഥം എന്താണ്? ഗുരുവിനെ പോലെയുള്ളവര്‍ നടത്തിയ സാമൂഹിക പരിഷ്കാര തേരോട്ടങ്ങള്‍ വെറുതെയായന്നല്ലേ! ഇതിന് ഉത്തരവാദി ആരാണ്?

ഞാന്‍ സ്ഥാപിച്ചത് ഈഴവ ശിവനെയാണ് എന്ന് നാരായണഗുരു പ്രഖ്യാപിച്ചപ്പോള്‍ തന്നെ, അദ്ദേഹം നടത്തിയ സാമൂഹിക പരിഷ്കാര തേരോട്ടങ്ങള്‍ അവിടെ മൂക്കും കുത്തി വീണു. ശിവനെ പ്രതിഷ്ടിക്കാനുള്ള അവകാശമാണദ്ദേഹം നേടിയെടുത്തത്. ഈഴവ ശിവനായാലും ബ്രാഹ്മണ ശിവനായാലും, ശിവന്‍ ശിവന്‍ തന്നെ. ബ്രാഹ്മണ ശിവന്‍ ഉള്ളപ്പോള്‍, എന്തിനാണൊരു ഈഴവ ശിവന്‍ എന്ന അനുയായികള്‍ ആലോചിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. സാമൂഹിക പരിഷ്കരണം എന്നതിനു പകരം ഹിന്ദു ദൈവങ്ങളെ ആരാധിക്കാനുള്ള അവകാശം എന്ന നിലയിലേക്ക് അദ്ദേഹത്തിന്റെ പരിഷ്കരണം ചുരുങ്ങിപ്പോയി.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, എന്നത് മഹത്തായ ഒരു സങ്കല്‍പ്പമാണ്. അത് പക്ഷെ ഹിന്ദുമതത്തിലെ ഏതെങ്കിലും ഒരു ജാതി എന്നു പറഞ്ഞപ്പോള്‍ ആ ആദര്‍ശം പൊള്ളയായിപ്പോയി. അതുകൊണ്ടാണ്, ഈഴവര്‍ക്ക് പുറത്ത് ഒരു അധകൃതനും അദ്ദേഹം പറഞ്ഞ തത്വത്തില്‍ ആകൃഷ്ടരാകാഞ്ഞത്.


അദേഹത്തിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന അശയം , ഈഴവ ജാതി ഈഴവ മതം ഈഴവ ശിവന്‍ എന്നതിനപ്പുറം കടന്നു പോയില്ല. മരണശേഷം അദ്ദേഹം പോലും പ്രതിമകളായി പൂജിക്കപ്പെടുന്ന അവസ്ഥ ഉണ്ടായത് അതുകൊണ്ടാണ്. കള്ളു ചെത്തരുത് , കുടിക്കരുത് വില്‍ക്കരുത് എന്നു പറഞ്ഞ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ നയിക്കാന്‍ കള്ളു കച്ചവടക്കാര്‍ വരെ ഉണ്ടായി. ബ്രാഹ്മണ്യത്തോടു കലഹിച്ച അദ്ദേഹത്തിന്റെ അനുയായികള്‍ “പൂണൂലിട്ട” ശാന്തിമാരുടെയും തന്ത്രിമാരുടെയും പിന്നാലെ പോയില്ലെങ്കിലേ അത്ഭുതതിനവകാശമുള്ളു.

അവിടെയാണു ശ്രീ ബുദ്ധന്‍ ഒരു മഹാമേരു പോലെ ഉയര്‍ന്നു നില്‍ക്കുന്നത്. ഹിന്ദു മതത്തിലെ ബ്രാഹ്മണ മേധാവിത്തം സ്വന്തം രാജ്യത്തിലെങ്കിലും തുടച്ചു മറ്റാനുള്ള രഷ്ട്രീയാധികാരം ​ അദ്ദേഹത്തിനു കിട്ടുമായിരുന്നു. എന്നിട്ടും ആ മതത്തിന്റെ വിഴുപ്പു പേറാതെ അതില്‍ നിന്നും പുറത്തു കടക്കുകയാണദ്ദേഹം ചെയ്തത്. അതു കൊണ്ട് അദ്ദേഹത്തിന്റെ ചിന്താധാര സാര്‍വത്രികമായി സ്വീകരിക്കപ്പെട്ടു. പക്ഷെ ചതുര്‍ വര്‍ണ്യം മഹത്തരമെന്നു പറഞ്ഞ ഗന്ധിജിക്കും, ഈഴവ ശിവനെ പ്രതിഷ്ടിക്കാനുള്ള ഭാഗ്യത്തിനു വേണ്ടി പോരാടിയ ശ്രീനാരായണനും ശ്രീബുദ്ധനോളം സ്വീകാര്യത കിട്ടിയില്ല.

kaalidaasan said...

പാര്‍ ത്ഥന്‍ ,

ഞാൻ ഇവിടെ ഉദ്ദേശിക്കുന്ന ‘അവർ’ മനുഷ്യനന്മക്കുവേണ്ടി ആചാരങ്ങൾ കാണിച്ചുതന്ന ഋഷിമാരും.

മനു എന്ന ഋഷിയാണ്, സനാതന ധര്‍മ്മത്തിലെ ആചാരങ്ങള്‍ രൂപപ്പെടുത്തിയതെന്നു പറയപ്പെടുന്നു. എന്തുകൊണ്ടവ മനുഷ്യ നന്മക്ക് ഉപയോഗപ്പെട്ടില്ല.

പാര്‍ത്ഥന്‍ said...

കാളിദാസൻ:
മനുവിന്റെ മനുസ്മൃതി ഇതിനുശേഷം പോസ്റ്റുന്നുണ്ട്.

Manoj മനോജ് said...

കാളിദാസ,
“ഞാന്‍ സ്ഥാപിച്ചത് ഈഴവ ശിവനെയാണ് എന്ന് നാരായണഗുരു പ്രഖ്യാപിച്ചപ്പോള്‍ തന്നെ, അദ്ദേഹം നടത്തിയ സാമൂഹിക പരിഷ്കാര തേരോട്ടങ്ങള്‍ അവിടെ മൂക്കും കുത്തി വീണു.“
മതഭ്രാന്തില്‍ കണ്ണൂകള്‍ കാണുവാന്‍ കഴിയാതിരുന്ന അന്നത്തെ ആളുകളെ നിശബ്ദരാക്കുവാന്‍ ആ വാക്കുകള്‍ ധാരാളം. പക്ഷേ ഗുരുദേവന്‍ ആ വാക്കുകള്‍ മനപൂര്‍വ്വം ഉപയോഗിച്ചതാണ് എന്ന് പിന്നീടുള്ള പ്രവൃത്തികളില്‍ നിന്ന് മനസ്സിലാക്കാമല്ലോ. ക്ഷേത്രങ്ങളിലൂടെ മനുഷ്യ മനസ്സുകളില്‍ കയറി കൂടിയ അദ്ദേഹം ഒടുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും, തൊഴില്‍ ശാലകളും, ക്ഷേത്ര പ്രതിഷ്ഠയായി കണ്ണാടിയും, വിളക്കും മറ്റും ഉപയോഗിച്ചത് എന്തിനെന്ന് ഒന്ന് ചിന്തിച്ചാല്‍ മതിയല്ലോ? കുറച്ച് ആയുസ്സ് കൂടി അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കില്‍ മനുഷ്യരുടെയിടയില്‍ ജാതി ചിന്ത പാടേ മാറ്റപ്പെടുമായിരുന്നു. ക്ഷേത്രങ്ങളിലെ വിഗ്രഹാരാധനയ്ക്ക് പകരം മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന അവസ്ഥയുണ്ടാകുമായിരുന്നു.

“ഈഴവ ശിവനായാലും ബ്രാഹ്മണ ശിവനായാലും, ശിവന്‍ ശിവന്‍ തന്നെ.“
അന്നത്തെ കാലഘട്ടം അറിയുന്ന കാളീദാസന്‍ തന്നെയാണോ ഈ പറഞ്ഞത്!!!!!!!!! കഷ്ടം.

“ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, എന്നത് മഹത്തായ ഒരു സങ്കല്‍പ്പമാണ്. അത് പക്ഷെ ഹിന്ദുമതത്തിലെ ഏതെങ്കിലും ഒരു ജാതി എന്നു പറഞ്ഞപ്പോള്‍ ആ ആദര്‍ശം പൊള്ളയായിപ്പോയി.”
താങ്കളോട് എന്ത് പറയാന്‍? ഒരു ജാതി ഒരു മതം ഒരു ദൈവം മനുജന് എന്ന ഗുരു വചനങ്ങള്‍ ഒരു പ്രത്യേക മനുഷ്യര്‍ക്കാണെന്ന് താങ്കള്‍ പറയുമ്പോള്‍ താങ്കളും വെള്ളാപള്ളിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്!!! ഒരു വ്യത്യാസമേയുള്ളൂ വെള്ളാപ്പള്ളി പറഞ്ഞത് അത് ഈഴവര്‍ക്കല്ല എന്നും താങ്കള്‍ പറയുന്നത് ഈഴവര്‍ക്ക് വേണ്ടിയാണെന്നും :)

ബുദ്ധമതം ഇന്ത്യയില്‍ ന്യൂനപക്ഷമായത് എന്ത് കൊണ്ട് എന്നത് എന്തേ മറക്കുന്നത്? അത് തന്നെയല്ലേ നാരായണഗുരുവിനും സംഭവിച്ചത്. ഓഷോ മരിച്ച് കഴിഞ്ഞതിന് ശേഷം എന്ത് കൊണ്ട് രജനീഷിന്റെ ആശയങ്ങള്‍ ഉയര്‍ന്ന് വന്നില്ല? അത് തന്നെ കാരണങ്ങള്‍ പിന്തുടര്‍ച്ചക്കാര്‍ തങ്ങളുടെ ഗുരുവിന്റെ വചനങ്ങളേക്കാള്‍ മറ്റ് പലതിനും പ്രാധാന്യം നല്‍കിയെന്നത് തന്നെ....

ഒന്ന് കൂടി പറഞ്ഞോട്ടേ നാരായണഗുരുവിനെ ഒന്ന് കൂടി വായിക്കുക. താങ്കള്‍ക്ക് പൂര്‍ണ്ണമായി ഗുരുവിനെ വായിച്ചിട്ടില്ല എന്ന് താങ്കളുടെ വാക്കുകള്‍ തന്നെ വിളിച്ച് പറയുന്നു. നാരായണഗുരുവിനെ അടുത്തറിഞ്ഞവര്‍ ഒരിക്കലും അദ്ദേഹത്തെ ശ്രീനാരായണന്‍ എന്ന് വിളിക്കില്ല :)

★ Shine said...

നാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ടിച്ചതു ദൈവങ്ങളും, വിഗ്രഹങ്ങളും സമൂഹത്തിലെ മേലേക്കിടയിലുള്ളവർക്ക്‌ എന്നു വിശ്യസിക്കപെട്ട കാലതാണു എന്നുള്ളതു "കാളിദാസൻ" മറക്കരുത്‌. ഒരു പക്ഷെ ഇന്നായിരുന്നെങ്കിൽ ഗുരു ഒരു പക്ഷെ ഒരു സമാന്തര സംബദ്ഘടന ഉണ്ടാക്കാൻ ശ്രമിച്ചേനെ...കാരണം, ഇന്നു പണമാണല്ലോ സമൂഹത്തിൽ വലുത്‌. (പക്ഷെ, ഗുരു ദേവൻ ഒരിക്കലും സമ്പതിലധിഷ്ടിതമായ ഒരു സമൂഹ വളർച്ചക്കു ആഹ്വാനം ചെയുന്ന ആളല്ലായിരുന്നു. ഗുരുദേവന്റെയും, വിവേകാനന്ദന്റെയും, ഗന്ധിജിയുട്യൂം മഹത്വം - അവർ സാധാരണക്കാരന്റെ അത്മീയവും, ഭൗതികവുമായ ഉയർച്ച്ക്കു ശ്രമിച്ചു എന്നുള്ളാതാണു. പുകൾപെറ്റ "Communisam" ഭൗതിക വാദത്തിൽ അധിഷ്ടിതമാണു. "Bible" വളരെ കാൽപനികമായ ഒരു സ്വപ്നം ആയി മാറുകയാണു ഇന്നത്തെ സമൂഹത്തിൽ. ലോകഥിനു ലഭിച്ച ഏറ്റവും മഹതയ പുസ്തകം "ഭഗവദ്ഗിത" ആണെന്നു ഞാൻ വിശ്വ്വസിക്കുന്നു. കാരണം "ഗീത" മാത്രമാണു അത്മീയതയും, ഭൗതികതയും ഏറ്റവും നന്നായി സമന്യിപ്പിച്ച പുസ്തകം. അതു കൊണ്ടു തന്നെ ആണു, കഴിഞ്ഞ വർഷം ഞാൻ പങ്കെടുത്ത "Business Management" സെമിനാറിൽ U.S കാരനായ "Management Guru" "ഗീത" പല തവണ ഉദ്ധരിച്ചത്‌.

പിന്നെ, ഗുരു മന്ദിരങ്ങളിലെ പൂണൂലിട്ട "തിരുമേനി" മാരുടെ കാര്യം. അതു മാറണമെങ്കിൽ ഗുരു നിർദ്ദേശിച്ച വിദ്യാഭ്യാസ പധതി നടപ്പിലാവണം. അതു, ഒരു സമുദായത്തിനു മാത്രം ഉള്ള പ്രശ്നമല്ല... എതു സമുദായത്തിൽ പെട്ട മനുഷ്യനും ഉയരണമെങ്കിൽ, ശരിയായ വിദ്യഭാസം വേണം.

പിന്നെ ശ്രീബുദ്ധന്റെ കാര്യം. മഹത്തായ ആശയങ്ങൾ തന്നെ ആയിരുന്നു. പക്ഷെ പ്രചാരം കിട്ടിയതു അതിന്റെ മഹിമ കൊണ്ടു മാത്രമല്ലാ.. മഹാനായ അശോക ചക്രവർത്തി കാരണമാണെന്നു ചരിത്രം പഠിച്ച ആർക്കും അറിയാം.

kaalidaasan said...

മനോജ്,

മതഭ്രാന്തില്‍ കണ്ണൂകള്‍ കാണുവാന്‍ കഴിയാതിരുന്ന അന്നത്തെ ആളുകളെ നിശബ്ദരാക്കുവാന്‍ ആ വാക്കുകള്‍ ധാരാളം.

ആരും നിശബ്ദരായില്ല. നരായണ ഗുരു പ്രതിഷ്ടിച്ച ഈഴവശിവനെ അവരാരും ആരാധിച്ചുമില്ല. അവരുടെ ശിവന്റെ അടുത്തേക്ക് നാരയണഗുരുവിനെയോ മറ്റ് അധഃകൃതരെയോ പ്രവേശിപ്പിച്ചും ഇല്ല.

ക്ഷേത്രങ്ങളിലൂടെ മനുഷ്യ മനസ്സുകളില്‍ കയറി കൂടിയ അദ്ദേഹം ഒടുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും, തൊഴില്‍ ശാലകളും, ക്ഷേത്ര പ്രതിഷ്ഠയായി കണ്ണാടിയും, വിളക്കും മറ്റും ഉപയോഗിച്ചത് എന്തിനെന്ന് ഒന്ന് ചിന്തിച്ചാല്‍ മതിയല്ലോ?

അതേ ക്ഷേത്രങ്ങളില്‍ കൂടി മനുഷ്യ മനസുകളിലേക്ക് കടന്നു കയറുന്ന കുറുക്കു വഴിയാണദ്ദേഹം സ്വീകരിച്ചത്. നേരെ മനുഷ്യമനസുകളിലേക്ക് കയറാന്‍ നോക്കിയില്ല. ശ്രീബുദ്ധന്‍ പുതിയ ഒരു സന്ദേശവുമായി നേരെ മനുഷ്യ മനസുകളിലേക്ക് കയറുകയാണുണ്ടായത്. ഹൈന്ദവ ക്ഷേത്രങ്ങളിലൂടെയോ ഹൈന്ദവ അമ്പലങ്ങളിലൂടെയോ അത് ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചില്ല.


വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ ശാലകളും സ്ഥാപിച്ചത് ഒരു സമൂഹിക പരിഷ്കരണവും ഉണ്ടാക്കിയില്ല. അതെല്ലാം ഈഴവരുടെ സ്ഥപനങ്ങളായി ഇന്നും നില നില്‍ ക്കുന്നു. ഈഴവര്‍ വിദ്യാഭ്യാസം നേടി എന്നതിനപ്പുറം അത് സമൂഹത്തിലെ ജാതി ചിന്ത മാറ്റാനൊന്നും ഉപകരിച്ചിട്ടില്ല.

നാരായണ ഗുരു നടത്തിയ കണ്ണാടി പ്രതിഷ്ട ആരും സ്വീകരിച്ചില്ല. ഈഴവര്‍ പോലും. അവരെല്ലം ഇന്ന് അരാധിക്കുന്നത് ഹൈന്ദവ ദൈവങ്ങളെ തന്നെയാണ്.

കുറച്ച് ആയുസ്സ് കൂടി അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കില്‍ മനുഷ്യരുടെയിടയില്‍ ജാതി ചിന്ത പാടേ മാറ്റപ്പെടുമായിരുന്നു.

ഞാന്‍ ഒരിക്കലും അങ്ങനെ കരുതുന്നില്ല. കുറച്ചു കൂടി ആയുസ്സു കിട്ടിയിരുന്നെങ്കില്‍ അദ്ദേഹത്തിനു ബ്രാഹ്മണ ശിവനെ തന്നെ ആരാധിക്കാനുള്ള ഭാഗ്യം കിട്ടിയേനെ. തിരുവിതാം കൂര്‍ മഹാരാജാവു കല്‍പ്പിച്ചു നല്‍കിയ ക്ഷേത്രപ്രവേശനം വഴി മറ്റ് അധഃകൃതരോടൊപ്പം മറ്റു ഹൈന്ദവ ദൈവങ്ങളേക്കൂടി ആരാധിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയേനെ.

ഹിന്ദു മതത്തിനുള്ളില്‍ നിന്നും ജാതി ചിന്ത മാറ്റിയെടുക്കാന്‍ ആര്‍ക്കും ആകില്ല. കാരണം ജാതിക്കുള്ളില്‍ ആണ്ടു പോയ ഒരു സമൂഹമാണത്. ഹിന്ദുമതത്തിന്റെ അടിസ്ഥാനപ്രമാണമാണത്.

kaalidaasan said...

മനോജ്,

താങ്കളോട് എന്ത് പറയാന്‍? ഒരു ജാതി ഒരു മതം ഒരു ദൈവം മനുജന് എന്ന ഗുരു വചനങ്ങള്‍ ഒരു പ്രത്യേക മനുഷ്യര്‍ക്കാണെന്ന് താങ്കള്‍ പറയുമ്പോള്‍ താങ്കളും വെള്ളാപള്ളിയും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്!!! ഒരു വ്യത്യാസമേയുള്ളൂ വെള്ളാപ്പള്ളി പറഞ്ഞത് അത് ഈഴവര്‍ക്കല്ല എന്നും താങ്കള്‍ പറയുന്നത് ഈഴവര്‍ക്ക് വേണ്ടിയാണെന്നും :)

മനോജ് എഴുതാപ്പുറം വായിക്കുകയാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുജന്, എന്ന ഗുരു വചനങ്ങള്‍ ഒരു പ്രത്യേക മനുഷ്യര്‍ക്കാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ആ വചനങ്ങള്‍ ഈഴവ ജാതിക്കാര്‍ മത്രമാണു മനസിലാക്കിയതെന്നേ പറഞ്ഞുള്ളു.

വെള്ളാപ്പള്ളി എന്തു പറയുന്നു എന്നതിനു പ്രസക്തിയില്ല. ഈഴവരും മറ്റു മതക്കാരും ജാതികളും, ഈ അഹ്വാനം കേട്ട് ജാതിയോ മതമോ ഉപേക്ഷിച്ചില്ല എന്നെ ഞാന്‍ പറഞ്ഞതിന്' അര്‍ത്ഥം കൊടുക്കേണ്ടതുള്ളു.

മനോജ് ഏതു മത വിശ്വാസിയാണ്? ക്രിസ്ത്യാനിയോ മുസ്ലീമോ, ബുദ്ധമതക്കാരനോ, ജൈന മതക്കാരനോ, അതോ സിഖു മതക്കാരനോ?

ഗുരു വചനം കേട്ട് ജാതിയും മതവുമുപേക്ഷിച്ച എത്ര പേരെ മനോജിനറിയാം ?

kaalidaasan said...

മനോജ്,

ബുദ്ധമതം ഇന്ത്യയില്‍ ന്യൂനപക്ഷമായത് എന്ത് കൊണ്ട് എന്നത് എന്തേ മറക്കുന്നത്? അത് തന്നെയല്ലേ നാരായണഗുരുവിനും സംഭവിച്ചത്.

ബുദ്ധമതം ന്യൂനപക്ഷമായതെന്തുകൊണ്ട് എന്നതിന്, എന്താണു പ്രസക്തി? ചരിത്രത്തില്‍ അങ്ങനെ പല മതങ്ങളും ഭൂരിപക്ഷവും ന്യൂനപക്ഷവും ആയിട്ടുണ്ട്. സംഘപരിവര്‍ പറഞ്ഞു പേടിപ്പിക്കുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍, ഹിന്ദു മതം ഇന്‍ഡ്യയില്‍ ന്യൂനപക്ഷമാകാന്‍ എല്ലാ സാധ്യതയുമുണ്ട്.

ശ്രീബുദ്ധന്‍ മുന്നോട്ടു വച്ച പുതിയ തത്വം ഇന്‍ഡ്യയില്‍ ഭൂരിപക്ഷം ആളുകളും ഒരു കാലത്തു പിന്തുടര്‍ന്നിരുന്നു. പക്ഷെ ശ്രീനാരയണന്‍ മുന്നോട്ടു വച്ച ആദര്‍ശം, കേരളത്തില്‍ പോലും പടര്‍ന്നു പന്തലിച്ചില്ല. മറ്റു മതക്കാരെ വിടാം. ഹിന്ദുക്കളില്‍ പോലും ഈഴവര്‍ക്ക് പുറത്ത് അതിനു സ്വീകാര്യത കിട്ടിയില്ല. സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി വെള്ളപ്പള്ളിയും പണിക്കരും ചില നാടകം കളികള്‍ നടത്തിയതൊഴിച്ചാല്‍ ഈ രണ്ടു സമുദായങ്ങള്‍ കീരിയം ​പാമ്പും പോലും തന്നെയാണിന്നും.

ഒന്ന് കൂടി പറഞ്ഞോട്ടേ നാരായണഗുരുവിനെ ഒന്ന് കൂടി വായിക്കുക. താങ്കള്‍ക്ക് പൂര്‍ണ്ണമായി ഗുരുവിനെ വായിച്ചിട്ടില്ല എന്ന് താങ്കളുടെ വാക്കുകള്‍ തന്നെ വിളിച്ച് പറയുന്നു. നാരായണഗുരുവിനെ അടുത്തറിഞ്ഞവര്‍ ഒരിക്കലും അദ്ദേഹത്തെ ശ്രീനാരായണന്‍ എന്ന് വിളിക്കില്ല :)

ഞാന്‍ മനസിലാക്കാത്ത എന്താണു ഇനി വായിച്ചു പഠിക്കാനുള്ളതെന്നു പറഞ്ഞാല്‍ കൊള്ളാം . ഈഴവരൊഴികെ മറ്റു മതക്കാരും ജാതിക്കാരും നാരയണഗുരുവിനെ പിന്തുടരാത്തത് എന്തു കൊണ്ടാണെന്നു പറഞ്ഞു തന്നാല്‍ വളരെ ഉപകാരമായിരുന്നു. ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും വിട്ടുകളയാം. ഹിന്ദു മതത്തിലെ ജാതിയുടെ കെട്ടുപാടുകളില്‍ നിനും അവര്‍ പണ്ടെ പുറത്തു കടന്നതാണല്ലോ.

ബുദ്ധനെയും രാമനെയും കൃഷ്ണനെയും അടുത്തറിയാത്തവരാണോ അവരെ ശ്രീബുദ്ധന്‍ എന്നും ശ്രീരാമന്‍ എന്നും ശ്രീകൃഷ്ണന്‍ എന്നും വിളിക്കുന്നത്?

kaalidaasan said...

ഷൈന്‍,

നാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ടിച്ചതു ദൈവങ്ങളും, വിഗ്രഹങ്ങളും സമൂഹത്തിലെ മേലേക്കിടയിലുള്ളവർക്ക്‌ എന്നു വിശ്യസിക്കപെട്ട കാലതാണു എന്നുള്ളതു "കാളിദാസൻ" മറക്കരുത്‌.


ഞാന്‍ പറഞ്ഞത് നാരായണ ഗുരു എന്തു കൊണ്ട് ഈഴവ ശിവനെ പ്രതിഷ്ടിച്ചു എന്നല്ലല്ലോ? ശിവന്‍ രണ്ടുണ്ടോ? ഈ ഈഴവ ശിവനെ ഉയര്‍ന്ന ജാതിക്കാര്‍ ആരെങ്കിലും ആരാധിച്ചോ?

ദൈവങ്ങളും, വിഗ്രഹങ്ങളും സമൂഹത്തിലെ മേലേക്കിടയിലുള്ളവര്‍ക്ക്‌ എന്നു വിശ്വസിക്കപ്പെട്ട കാലം എന്നൊന്നുണ്ടായിരുന്നോ? ബ്രാഹ്മണര്‍ അങ്ങു തീരുമാനിച്ചു. മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചു. പൂര്‍ണ്ണ മനസോടെ ഒരു താഴ്ന്ന ജാതിക്കാരനും ഈ അപഹാസ്യത സ്വീകരിച്ചില്ല. നിസഹായത കൊണ്ട് സ്വീകരിക്കേണ്ടി വന്നു.

ഗുരുദേവന്റെയും, വിവേകാനന്ദന്റെയും, ഗന്ധിജിയുട്യൂം മഹത്വം - അവർ സാധാരണക്കാരന്റെ അത്മീയവും, ഭൗതികവുമായ ഉയർച്ച്ക്കു ശ്രമിച്ചു എന്നുള്ളാതാണു.

ഇവിടെ ഷൈന്റെ വീക്ഷണം അപ്പാടെ തെറ്റി. സാധാരണക്കാരന്റെ അത്മീയ ഉയര്‍ച്ച എന്നു പറഞ്ഞാല്‍, ക്ഷേത്ര പ്രവേശനത്തിനും വിഗ്രഹാരാധനക്കുമുള്ള അവകാശമാണെനു ഞാന്‍ കരുതുന്നില്ല. സാധാരണക്കാരനെ ഇതില്‍ നിന്നും വിലക്കിയ ഉയര്‍ന്ന ജാതിക്കാരായിരുന്നു, യധാര്‍ത്ഥത്തില്‍ ആത്മീയമായി അധഃപ്പതിച്ചിരുന്നവര്‍. അവരുടെ ആത്മീയ ഉയര്‍ച്ചക്ക് വേണ്ടിയാണ്, ഇവരൊക്കെ ശ്രമിച്ചത്.
അല്ലാതെ സാധാരണക്കാരന്റെയല്ല.

ശ്രീനാരായണന്‍ ഭൌതിക ഉയര്‍ച്ചക്ക് ശ്രമിച്ചു എന്ന പരാമര്‍ശം, ഷൈന്റെ പക്ഷെ, ഗുരു ദേവൻ ഒരിക്കലും സമ്പതിലധിഷ്ടിതമായ ഒരു സമൂഹ വളർച്ചക്കു ആഹ്വാനം ചെയുന്ന ആളല്ലായിരുന്നു, എന്ന പ്രസ്താവനയുമായി യോജിക്കുന്നില്ല.

കഴിഞ്ഞ വർഷം ഞാൻ പങ്കെടുത്ത "Business Management" സെമിനാറിൽ U.S കാരനായ "Management Guru" "ഗീത" പല തവണ ഉദ്ധരിച്ചത്‌.

ഗീതയില്‍ നിന്നുമുദ്ധരിച്ച ആ ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് ഒന്നു പറയാമോ?

ലാലു പ്രസാദ് മന്ത്രിയായിരുന്നപ്പോള്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നുമുള്ള മാനേജ് മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ക്ളാസെടുത്തു എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. പണത്തില്‍ മാത്രം കണ്ണുള്ളവര്‍ എങ്ങനെ ലാഭമുണ്ടാക്കാനാകും എന്നറിയാന്‍ വേണ്ടി വന്നതായിരുന്നു. അല്ലാതെ പ്രത്യേക തത്വം ഒന്നും കേള്‍ക്കാനായിരുന്നില്ല.


എന്തായാലും താങ്കള്‍ പങ്കെടുത്ത "Business Management" സെമിനാറില്‍ U.S കാരനായ "Management Guru" ഉദ്ധരിച്ച ഗീതാ വാക്യങ്ങള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ട്.

kaalidaasan said...

പിന്നെ ശ്രീബുദ്ധന്റെ കാര്യം. മഹത്തായ ആശയങ്ങൾ തന്നെ ആയിരുന്നു. പക്ഷെ പ്രചാരം കിട്ടിയതു അതിന്റെ മഹിമ കൊണ്ടു മാത്രമല്ലാ.. മഹാനായ അശോക ചക്രവർത്തി കാരണമാണെന്നു ചരിത്രം പഠിച്ച ആർക്കും അറിയാം.

അത് ഷൈന്‍ പഠിച്ച ചരിത്രം. പക്ഷെ ഞാന്‍ പഠിച്ചത് അതല്ല. അതി ഭീകരമായ യുദ്ധത്തില്‍ അനേകായിരങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍, ആ ദുഖത്തിനറുതി വരുത്താനായിട്ടാണ്, അദ്ദേഹം ബുദ്ധമതം സ്വീകരിച്ചതും അതിനു പ്രചാരം കൊടുത്തതും എന്നാണ്. അദ്ദേഹത്തിനു തോന്നിയ ഒരു തമാശ ആയിരുന്നില്ല അത്. മഹത്തായ ആശയമായതു കൊണ്ടു മത്രമാണദ്ദേഹം ബുദ്ധമതം സ്വീകരിച്ചതും, അതു വഴി മഹത്തായ കാര്യങ്ങള്‍ ചെയ്തതും, മഹാനായ ചക്രവര്‍ത്തി എന്ന പേരിനര്‍ ഹനായതും.

തിബറ്റിലും, ബര്‍മയിലും, തായ്ലന്റിലും, ലാവോസിലും,കംബോഡിയയിലും കൊറിയയിലും മറ്റും ബുദ്ധമതം പ്രചരിച്ചത് അശോക ചക്രവര്‍ത്തി കരണമല്ല എന്നും ഒരു ബുദ്ധമത രാജവും അടിച്ചേല്‍പ്പിച്ചതായിരുന്നില്ല എന്നും ചരിത്രം പഠിച്ചവര്‍ക്കറിയാം.

★ Shine said...

Sorry, for writing in english here.

Regarding Gita. Our Speaker was talking about the work culture proposed by Gita named "daivi sampat" and "Asuri sampat". And some other topics related to Transactional Analysis based on Krishans advice about Duty & guilty feelings of one. (I understand you are a senior knowledgable person, so without saying much you can understand.)

If you know Nataraja Guru & Nitya Chaitanya yathi, who are disciples of Narayana Guru, got friends and followers from all religions.

Also, as per my understanding, Narayana Gurus vision about physical growth is more oriented to an individuals psychic growth based on Education and the resulting self confidence. Then Power will naturally follows. Also, I guess you are always misinterpreting/misunderstanding Gurus symbloic actions. So, there is no point of talking more about it. But you can easily understand, if you want.

About Buddhisam, I am not saying "Emperor Asoka" reached all countries you mentioned for spreading budhism. But defenitly he and his sister done a lot for spreading it and most importantly layed a strong foundation for the growth. Please see the title "The early spread of Buddhism" in http://en.wikipedia.org/wiki/Buddhism

At last, bot not least, I believe when we are talking abouit such sensitive issues, we should prepare with open mind to accept and analyze to find the ultimate truth.

I studied very little and learning every moment - what to do do & what shouldn't. As learning more and more, I realize there are more to know. :-)

നിസ്സഹായന്‍ said...

പ്രിയപ്പെട്ട പാര്‍ത്ഥാ,
“ഭഗവത്ഗീതയും ഭാരതീയ ആത്മീയതയും തത്വത്തില്‍ ബഹുകേമമായിരുന്നെന്നും എന്നാല്‍ തല്പരകക്ഷികള്‍ അത് വളച്ചൊടിച്ച് നടപ്പാക്കിയതാണ് നമ്മുടെ ദുര്‍ഗ്ഗതി ” എന്ന മട്ടിലുള്ള താങ്കളുടെ ചിന്താഗതി അസ്ഥാനത്താണ്. തത്വത്തിലും പ്രയോഗത്തിലും അത് മനുഷ്യവിരുദ്ധവും ചൂഷണാധിഷ്ഠിതവും ആയിരുന്നു.
കര്‍മ്മഗുണത്തെ അടിസ്ഥാനമാക്കി ഭഗവത്ഗീതയെന്തിന് ഒരു വിഭജനം നടത്തി ? അത്തരം വിഭജനം ഇല്ലാതെ തന്നെ അവരവര്‍ക്ക് ശേഷിയുള്ള തൊഴിലോ മേഖലയോ അല്ലേ ഓരോ മനുഷ്യനും തെരഞ്ഞെടുക്കൂ ? ബാര്‍ബറോട് ആരും ശസ്ത്രക്രിയ ചെയ്യാന്‍ ആവശ്യപെടില്ലല്ലോ. പാശ്ചാത്യ സമൂഹം ഇത്തരം വിഭജനം നടത്തിയാണോ സാമൂഹിക മുന്നേറ്റം നേടിയത് ?വിഭജനത്തിന്റെ ഇത്തരം ആത്മീയ പ്രത്യയശ്ശാസ്ത്രം അവതരിപ്പിക്കാത്ത, അവരുടെ സമൂഹം നമ്മേക്കാള്‍ ഏത് കാര്യത്തിനാണ് പുറകോട്ടു പോയത് ? അല്ലെങ്കില്‍ ചാതുര്‍വര്‍ണ്ണ്യം എന്ന ‘ശാസ്ത്രീയസത്യം’ പാശ്ചാത്യര്‍ക്കെന്തേ ഭഗവാന്‍ ബാധകമാക്കിയില്ല? ലോകം മുഴുവന്‍ ഒറ്റഭഗവാന്റെ സൃഷ്ടിയല്ലേ ? മഹത്തായ, ദൈവപ്രോക്തമായ ചാതുര്‍വര്‍ണ്ണ്യവും കൊണ്ടുനടന്ന ഭാരതീയനാണോ ആധുനികസയന്‍സും സാങ്കേതികശാസ്ത്രവും കണ്ടുപിടിച്ചത് ? തൊഴിലിന്റെ മാന്യതയുമായി ബന്ധപ്പെടുത്തിയുള്ള സോഷ്യല്‍ സ്റ്റിഗ്മ അവിടെ ഒരു മനുഷ്യനേയും അവഹേളിതനാക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അഥവാ തൊഴില്‍ മോശമാണെങ്കില്‍ അത് ചെയ്യുന്ന മനുഷ്യന്‍ മോശക്കാരനാവില്ല. അയാള്‍ക്ക് ഒരു തൊഴില്‍ വിട്ട് മറ്റൊന്ന് തെരഞ്ഞെടുക്കാനുള്ള അവകാശവും ഉണ്ട്. എന്നാല്‍ ഭഗവത്ഗീതയുണ്ടാക്കിയ വിഭജനം, മനുഷ്യനെ ഒരിക്കലും മോചനമില്ലാത്ത സ്ലോട്ടുകളില്‍ തള്ളിയിട്ടു. യഥാര്‍ത്ഥത്തില്‍ ഗീത ഉല്പാദിപ്പിച്ച വര്‍ണ്ണം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. ചെയ്യുന്ന കര്‍മ്മത്തിന്റെ ഗുണത്തിന്റെ മഹനീയത അനുസരിച്ചാണ് ഒരുവന്‍ നാലു വര്‍ണ്ണത്തില്‍ ഒന്നില്‍ പെടുന്നതെങ്കില്‍ ബ്രാഹ്മണന്റെ മക്കളെല്ലാവരും ബ്രാഹ്മണരാകുമോ ? അവരില്‍ ക്ഷത്രിയ/വൈശ്യ /ശൂദ്രസ്വഭാവമുള്ളവരെയെല്ലാം പ്രത്യേക വര്‍ണ്ണങ്ങളായി കണക്കാക്കുമോ?അങ്ങിനെയെങ്കില്‍ പാരമ്പര്യം വഴി ഒരു വര്‍ണ്ണത്തിന് നിലനില്‍പ്പില്ലാതെ വരും. മുജ്ജന്മകര്‍മ്മമാണ് ഒരുവനെ പ്രത്യേക വര്‍ണ്ണത്തില്‍ പിറക്കാനിടയാ‍ക്കുന്നതെന്നും ഗീത പറയുന്നു. അതായത് മുജ്ജന്മത്തില്‍ നീച പ്രവൃത്തികള്‍ ചെയ്തവരോ, മുജ്ജന്മത്തിലെ തന്റെ വര്‍ണ്ണത്തിന്റെ ധര്‍മ്മം അനുഷ്ഠിക്കാത്തവരോ ഇഹജന്മത്തില്‍ നീചയോനിയില്‍ പിറന്ന് നീചവര്‍ണ്ണം നേടുന്നു. [മുജ്ജന്മത്തില്‍ മോഷണം നടത്തിയ ബ്രാഹ്മണന്‍ ഇഹജന്മത്തില്‍ ചണ്ഢാളനാകും, പക്ഷേ മുജ്ജന്മത്തില്‍ അയാളെ കര്‍മ്മഗുണം കൊണ്ട് ബ്രാഹ്മണനായി ഭഗവാന്‍ തിരുമാനിച്ചിരിക്കയാല്‍ അയാള്‍ക്കെങ്ങനെ നീചകര്‍മ്മമായ മോഷണം നടത്താനായി ?] അപ്പോള്‍ ബ്രാഹ്മണകുലത്തില്‍ ജനിച്ചവരെല്ലാം മുജ്ജന്മകര്‍മ്മം കൊണ്ട് ബ്രാഹ്മണവര്‍ണ്ണത്തിന് യോഗ്യതയുള്ളവരാണെന്നു വരുന്നു. അപ്പോള്‍ വര്‍ണ്ണം പാരമ്പര്യസിദ്ധമെന്നും വരുന്നു. ഇത് വൈരുദ്ധ്യമല്ലേ ?!! ഭഗവത്ഗീതയെല്ലാം വെറും തട്ടിപ്പല്ലേ പാര്‍ത്ഥാ ?

പാര്‍ത്ഥന്‍ said...

@നിസ്സഹായൻ:

താങ്കൾ ഭഗവദ് ഗീതയല്ല അതിന്റെ ആധുനിക വിമർശനമാണ് മനസ്സിലാക്കിയിട്ടുള്ളത്
എന്ന് താങ്കളുടെ കമന്റിൽ നിന്നും വ്യക്തമാണ്. അത് തിരുത്തി താങ്കളെ മനസ്സിലാക്കിപ്പിക്കാനുള്ള
കഴിവൊന്നും എനിക്കില്ല. ഗീതയിലെ വാഖ്യങ്ങൾ സർവ്വകാലപ്രസക്തമാണെന്ന് വിശ്വസിക്കണം
എന്ന് അതിൽ പറയുന്നതായി എനിക്ക് തോന്നിയിട്ടില്ല. എന്തെങ്കിലും അങ്ങിനെയുണ്ടെങ്കിൽ
അത് തള്ളിക്കളയണം എന്നും ഇല്ല. ആധുനിക വിമർശനവും ഗീതയിലെ ചില ശ്ലോകങ്ങളും
വളരെയധികം ചിന്താകുഴപ്പം ഉണ്ടാക്കുന്നുണ്ട്. താങ്കളുടെ പ്രസ്ഥാവനകൾക്ക് ഗീതയിലെ വ്യാഖ്യാനത്തിൽ തന്നെ മറുപടിയുണ്ട്.
(സമയം ഒരു പ്രശ്നമാണ്.)
താങ്കൾ ഇന്ന് അറിയപ്പെടുന്ന സനാതന ധർമ്മത്തെ മനസ്സിലാക്കിയതിന്റെ പോരായ്മയാണ് ഈ ബാലിശമായ താങ്കളുടെ ചോദ്യങ്ങൾ.

1- ഭഗവത്ഗീതയെന്തിന് ഒരു വിഭജനം നടത്തി ?

(ഭഗവദ് ഗീതക്കു മുമ്പും ചാ‍തുർവർണ്ണ്യം ഉണ്ടായിരുന്നു.)

2- ലോകം മുഴുവന്‍ ഒറ്റഭഗവാന്റെ സൃഷ്ടിയല്ലേ ?

ദ്വൈതത്തിലൂടെയും വൈശേഷികത്തിലൂടെയും കടന്ന് അദ്വൈതത്തിൽ എത്തി നിൽക്കുന്ന ഹിന്ദുമതത്തിലെ
ഈശ്വരൻ ഒരു ‘കൊശവനല്ല‘ (artisan) .

ഈ പോസ്റ്റിൽ തന്നെയുള്ള ഈ വരികൾ നോക്കുക.

താമസപ്രകൃതിയുള്ള ഒരാൾ ബ്രഹ്മണജാതിയിലോ ക്ഷത്രിയജാതിയിലോ വന്നുപിറന്നാൽ അയാളുടെ അടിസ്ഥാനപരമായ ദോഷങ്ങളെ കുറെയൊക്കെ സമൂഹം കല്പിച്ചുകൊടുക്കുന്ന മേന്മകൊണ്ട് മൂടിവയ്ക്കാൻ കഴിയുന്നുണ്ട്.
പൂർവ്വികമായ കർമ്മവിധേയത്വംകൊണ്ടോ ജനിതകമായ കാരണങ്ങളാലോ ഒരു വ്യക്തി ശൂദ്രനായോ മറ്റേതെങ്കിലും വിഭാഗത്തിലോ ജനിച്ചാലും സത്യസാക്ഷാത്കാരംകൊണ്ട് ശാരീരികമായ കുറവിനെ അതിജീവിക്കാൻ സാധിക്കുമെന്നാണ് ഭഗവദ് ഗീത നമുക്ക് കാണിച്ചു തരുന്നത്.

ജനിതകസംബന്ധമായ വൈകല്യം ഇപ്പോൾ കുഞ്ഞ് ഗർഭത്തിലായിരിക്കുമ്പോൾതന്നെ കണ്ടുപിടിക്കാൻ കഴിയുമെങ്കിലും പ്രതിവിധിയുടെ കാര്യത്തിൽ നാം ഇപ്പോഴും നിസ്സഹായരാണ്.


അടുത്ത പോസ്റ്റ് വായിക്കുമ്പോൾ ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കുറെകൂടി വ്യക്തമാകും.

kaalidaasan said...

Shine,

Have you ever read the chapter of Gita which discusses Daivi and Asuri attributes? There is no work culture discussed in that. You can read that in the SIXTEENTH CHAPTERof Bhagavt Gita.. You can read an explanation for this chapter given by Svaami Sivananda in the article, Divine Wealth - Daivi Sampat
I do not see any thing related to management or economics in those verses. If you can find anything, please clarify.

I do not think that Krishna’s advice about Duty & guilty feelings of one, does have any relationship with Transactional Analysis. Arjuna was reluctant to kill his blood relatives in Mahabharatha war. Krishna instilled in Arjuna the perverted instinct to kill his relatives. This is totally against the ahimsa principle of the Devine attributes discussed in Verse 2 and 3 of Chapter 16 of Gita. Those read as follows.
2. Non-injury, truth, absence of anger, renunciation, tranquillity, absence of calumny, compassion to beings, un-covetousness, gentleness, modesty, absence of fickleness;
3. Boldness, forgiveness, fortitude, purity, absence of hatred, absence of pride; these belong to one born for a divine state, O descendant of Bharata.


Probably Ambanis may get inspiration from the Duty Guilt issue to cut the throats of brothers. Nobody else can get any such inspiration.

Both Nataraj Guru and Nitya Chaithynya Yathi were both Izhavas by birth. Not from other religions, not even from other castes in Hinduism.

Education leads to psychic growth and increase self confidence. It is not the theory of Narayana Guru. That is the aim of education from time immemorial.


I do not think Naraayana Guru was ignorant about the God in Hinduism . But he chose to consecrate Sivan and when questioned, called it Izhava Sivan. He could have argued that Sivan is not the private property of Brahmins, but for all human beings. I can understand Kannaati prathishta as symbolic, but not the name Izhava Sivan.


Asoka did a lot to spread Buddhism. But that was not by invasion or coercion. He sent monks to various countries to spread Buddha’s message. And people voluntarily accepted that religion. That’s is similar to Christian monks coming to India to spread Christianity and many people voluntarily accepting that faith.

★ Shine said...

@Kalidasa If you really think chapter 16 is not giving any insight for a person, how to do Karma successfuly by adopting daivi sampat in nature, there is no point in further discussion.

Also, I feel the discussion is going far from the original topic. So no further comments from my side. Divide and rule is always applicable, thats why we have religion and caste columns even in our primary school admission forms. But rulers will say, it's for bringing equality by reservations!

@parthanji. However, I feel happy that your blog posts are igniting active discussions. Congrats!

★ Shine said...

@Kalidasa I thank you for the links you provided.

★ Shine said...

If anyone interested to see Gitas importance in Modern Management, just google for "bhagavadgita management". Here I got an interesting link http://in.rediff.com/money/2006/nov/02bspec.htm

kaalidaasan said...

Shine,
I do think that chapter 16 of Gita gives many insight regarding , how to do Karma successfully by adopting daivi sampat in nature. That is for spiritual well being of a human being. But I did not find any thing which helps business management specifically. All religions aim at making a better human being. If the religion you believe in, makes you a better human being than today, it is definitely a success of the religion you follow.

You might have interpreted the word Sampat mentioned in Gita as material wealth created in a business. That is why this is misinterpreted.


Divide and Rule was there from time immemorial. Even when the daivi sampat was written in Gita, there was Divide and Rule. That division was according to caste. Those who have guilty conscience regarding that are high lighting the issue with more vigor now. People were divided by upper castes for many millenniums and many were banned from society based on caste.


When Narayana Guru, Nataraja Guru, Ayyan Kaali and others revolted against this atrocity, it was resisted and defeated by upper castes. When Narayana Guru put forward One caste, one religion and one God theory, it was opposed by upper castes. Now when the lower castes are getting their due share in social life, suddenly all crooks became supporters of Single caste theory. When their hegemony is threatened, they are playing another dubious game. If all others support one caste theory, then merit will be the sole criterion and they can enjoy everything as before. They are sure that lower caste can never compete with them in any field. Others are not fools not to realize the real intention behind that.


You are talking tall about religion and caste columns in primary school admission forms. Did you support the school text book chapter, മതമില്ലാത്ത ജീവന്‍, introduced by M A Baby? Who all waged a war against that? Were not the Brahmin and Nair outfits in the forefront of that agitation?

You talked about the greatness of Narayana guru's slogan. In your opinion which is that caste, or religion or God? Why cannot it be Christianity and Christian God? Why not it be Islam and Allah? Why Narayana guru and Hindus decide that it should be Hindu religion and Hindu God?

kaalidaasan said...

If anyone interested to see Gitas importance in Modern Management, just google for "bhagavadgita management". Here I got an interesting link http://in.rediff.com/money/2006/nov/02bspec.htm


Seems to be similar to some Muslims claiming that Quran contains everything and interpreting even modern science based on Quran. A fanatic Christian can interpret and apply many Bible verses and words into modern issues as well.

പാര്‍ത്ഥന്‍ said...

ജാതിവ്യവസ്ഥയിലെ അയിത്തത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും അന്വേഷണ ഫലങ്ങളും
ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.