Sunday, January 17, 2010

ജീവവൃക്ഷം

മരം, മല, പുഴ എന്നിവയിൽ ഏറ്റവും പ്രധാന്യമുള്ളത് ഏതാണെന്നു ചോദിച്ചാൽ, മരം തന്നെയെന്ന് ഉറപ്പിച്ച് പറയാം. മരം ഇല്ലെങ്കിൽ മലയുമില്ല പുഴയുമില്ല. പൌരാണികർ മരത്തിന് വളരെയധികം പ്രാധാന്യം കൊടുത്തിരുന്നത്, ആഗോള താപനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആധുനിക ലോകം സമ്മേളനം നടത്തിയ വാർത്തകൾ കേട്ടിട്ടായിരുന്നില്ല.
“മരം മുറിച്ചാൽ മലങ്കാളി കോപിക്കും” എന്ന് ഒരു ആദിവാസി മൂപ്പൻ പറയുമ്പോൾ, അന്ധവിശ്വാസം എന്ന് നെറ്റിചുളിച്ചിരുന്ന ആധുനിക പ്രയോജനവാദികളുടെ മനസ്സിൽ ഇപ്പോൾ ഒരു കാളൽ അനുഭവപ്പെടുന്നുണ്ട്. ആഗോള താപനത്തിനെതിരെ മനുഷ്യന് ശ്വാശ്വതപരിഹാരം കാണാൻ കഴിയാതെ അന്യോന്യം കുറ്റപ്പെടുത്തുന്ന ലോകരാജ്യങ്ങളെയും നമ്മൾ കണ്ടു.

കുറിഞ്ഞി ഓൺലൈനിലെ പോസ്റ്റിൽ മരത്തിനെക്കുറിച്ചും, മരം ഒരു വംശത്തിന്റെ ഉന്മൂലനാശത്തിന് കാരണമായതും വിവരിച്ചിരുന്നു.

[പെറുവിലെ നാസ്‌ക (Nasca) വര്‍ഗക്കാര്‍ക്ക് ഏതാണ്ട് 1500 വര്‍ഷംമുമ്പ്
സംഭവിച്ചത് എന്താണെന്ന് പഠിച്ച പുരാവസ്തുഗവേഷകരാണ് അക്കാര്യം കണ്ടെത്തിയത് - ആ പ്രാചീന ജനതയെ സംബന്ധിച്ചിടത്തോളം കല്‍പ്പവൃക്ഷമെന്ന് കരുതാവുന്ന ഹ്യുരാന്‍ഗോ മരങ്ങള്‍ (huarango trees) വ്യാപകമായി നശിപ്പിക്കപ്പെട്ടതാണത്രേ അവരുടെ സംസ്‌ക്കാരത്തിന് അന്ത്യംകുറിച്ചത്.]

ഭൂമിയിൽ മരങ്ങൾ നിലനിൽക്കണം എന്ന് നമ്മളെക്കാൾ പൂർവ്വികർക്ക് അറിയാമായിരുന്നു. ഭൂമിയിലെ ജന്തുവർഗ്ഗം നിലനിൽക്കുന്നതുതന്നെ ഈ മരങ്ങളെ ആശ്രയിച്ചാണ്. മരങ്ങൾ ഇല്ലാതായാൽ അത് ഭൂമിയുടെ സർവ്വനാശത്തിന് കാരണമായേക്കും എന്ന് പണ്ടുണ്ടായിരുന്നവർക്ക് അറിയാമായിരുന്നതുകൊണ്ടാണ് മരങ്ങളെ സംരക്ഷിക്കാൻ വേണ്ട മിത്തുകളും വിശ്വാസങ്ങളും വളർന്നു വന്നത്. മരത്തിനെയും കാവിനെയും കാടിനെയും മലയെയും പുഴയെയും ആരാധിച്ചിരുന്ന ഒരു ജനസമൂഹം ഇവിടെ നിലനിന്നിരുന്നു. ഇന്ന്, എന്ത് സമൂഹം, എന്ത് ലോകസംഗ്രഹം എന്നു ചോദിക്കുന്ന സ്വാർത്ഥമോഹികളായ ജനങ്ങൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതുകൊണ്ട് ലോകത്ത് ജന്തുവർഗ്ഗത്തിന്റെ നിലനില്പ് ഒരു ചോദ്യചിഹ്നമായിക്കൊണ്ടിരിക്കുന്നു.



ജോസഫ് ആന്റണിയുടെ (JA) ലേഖനം, എന്നെ വൃക്ഷങ്ങളെ സംരക്ഷിച്ചിരുന്ന ഒരു പഴയ സംസ്കാരത്തിന്റെ അന്ധവിശ്വാസങ്ങളിലേക്ക് എത്തിനോക്കാൻ പ്രേരിപ്പിച്ചു. അവിടന്ന് തപ്പിത്തടഞ്ഞ് കിട്ടിയ ചിലത് ഇവിടെ പകർത്തുന്നു.

അദ്ധ്യാത്മിക സത്യങ്ങൾ ഈ ലോകത്തിന്റെ പ്രകൃതത്തിൽ കലർന്നു നിൽക്കുന്നത് രൂപാത്മകമായ ഭാഷയിൽ പറഞ്ഞുകൊടുക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന അത്ഭുതകരമായ ഒരു പ്രതീകമാണ് ‘മരം’. ഓരോ രാജ്യത്തും വളർന്നുവന്ന സംസ്കാരമനുസരിച്ച് ആ രാജ്യത്തിന്റെ പ്രാദേശിക പ്രാമാണ്യമനുസരിച്ച് ഏറ്റവും എളുപ്പമായ ഒരു വൃക്ഷത്തെ പ്രതീകമായി സങ്കല്പിക്കുന്നു. ജീവവൃക്ഷത്തെപ്പറ്റി പറയുമ്പോൾ അതൊരു ദിവ്യമായ സങ്കല്പമാണ്. ജീവവൃക്ഷം മരണത്തിന്റെ വൃക്ഷം കൂടിയാണ്. അത് നന്മയുടെ വൃക്ഷമായിരിക്കുന്നതുപോലെത്തന്നെ തിന്മയുടെയും വൃക്ഷമാണ്.

കെൽട് സംസ്കാരത്തിലും ഗ്രീക്ക് മിത്തോളജിയിലും ‘ഓക്ക്’ മരവും, സ്കാൻഡിനേവിയൻ സംസ്കാരത്തിൽ ‘ആഷ്’ മരവും, ജർമ്മൻകാർ ‘നാരക’വും പ്രതീകാത്മകമായി എടുക്കുന്ന മരങ്ങളാണ്. (കൂടുതൽ അറിയാൻ ഇവിടെ സന്ദർശിക്കുക.) ഇന്ത്യയിൽ ‘അശ്വത്ഥ’ വൃക്ഷമാണ് പ്രതീകാത്മകമായി എടുത്തിട്ടുള്ളത്.

വൃക്ഷത്തിന്, ഭൂമിയിൽ വേരും, വേരുമുതൽ ശിഖരാഗ്രംവരെ നീരും, ആഹാരത്തിന്റെ പചനക്രിയക്കായി സൂര്യനിൽ നിന്നു സ്വീകരിച്ച തേജസ്സുകൊണ്ട് വായുവിന്റെ ചേരുവയിൽ നിരന്തരമായ പരിവർത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സസ്യജീവിതമാണ് ജീവന്റെ തന്നെ ഉല്പത്തി. സസ്യലോകത്തുനിന്ന് ജന്തുലോകവും, ജന്തുലോകത്തുനിന്ന് ബൌദ്ധിക മഹിമയുള്ള മനുഷ്യജീവിതവും വരെ വളർന്നു സങ്കീർണ്ണമായി വ്യാപിച്ചിരിക്കുന്ന ജൈവപ്രഭാവത്തിന്റെ അടിവേരിനെ തൊട്ടുകാണിക്കുന്നതിനു മരം തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം.




ബൈബിളിൽ ജീവവൃക്ഷത്തെക്കുറിച്ചും ജ്ഞാനവൃക്ഷത്തെക്കുറിച്ചും പ്രാമർശിക്കുന്നുണ്ട്. ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഭൌതികവും ആത്മീയവുമായ ബന്ധം വൃക്ഷത്തെ പ്രതീകവൽക്കരിച്ച് വ്യക്തമാക്കുന്നുണ്ട്.

പാശ്ചാത്യ ശാസ്ത്രങ്ങൾ, കാണപ്പെടുന്ന കാര്യത്തെ അപഗ്രഥനം ചെയ്ത് കാരണത്തെ തേടുമ്പോൾ, ഭാരതീയമായ ദർനശങ്ങളും ശാസ്ത്രങ്ങളും കാഴ്ചക്കതീതമായ കാരണത്തെ അന്വേഷിക്കുകയാണ്.

എല്ലാ മരങ്ങളുടെയും വേര് ഭൂമിയിലേക്ക് ആഴ്ന്നുപോയി മണ്ണിനടിയിൽ മറഞ്ഞിരിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പറയുന്ന അദൃശ്യബ്രഹ്മമാകുന്ന വേരുകളോടുകൂടിയ ആൽമരത്തെ ഭഗവദ്ഗീത വ്യക്തമാക്കുന്നത് ഇങ്ങനെ:

(ഭ.ഗീ.15:01) [മുകളിൽ വേരുകളുള്ളതും കീഴോട്ട് ശാഖകളുള്ളതും നാശമില്ലാത്തതുമാണ് അരയാൽ എന്ന് പറയപ്പെടുന്നു. ഇതിന്റെ ഇലകൾ ഛന്ദസ്സുകളാകുന്നു. ഏതൊരുവൻ അതിനെ അറിയുന്നുവോ അവൻ വേദാർത്ഥത്തെ അറിയുന്നവനാകുന്നു.]

കഠോപനിഷത്തിൽ ഈ ചൈതന്യത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നു:

[ഈ സംസാരമാകുന്ന അരയാൽ വൃക്ഷം മുകളിൽ ബ്രഹ്മമാകുന്ന മൂലത്തോടുകൂടിയതും, കീഴെ വിവിധ ലോകങ്ങളാകുന്ന ശാഖകളോടുകൂടിയതും, അനാദിയുമാകുന്നു. ഇതുതന്നെ ചൈതന്യ ജ്യോതിഃസ്വരൂപമെന്നും ബ്രഹ്മമെന്നും പറയപ്പെടുന്നു.]

വീണ്ടും ഭഗവദ്ഗീത താഴെ വേരുകളുള്ള വൃക്ഷത്തെ പ്രതീകമാക്കുന്നു.

(ഭ.ഗീ.15:02) [ഗുണങ്ങളാൽ പുഷ്ടിപ്പെട്ടവയും വിഷയങ്ങളാകുന്ന തളിരുകളോടുകൂടിയവയുമായ അതിന്റെ ശാഖകൾ താഴോട്ടും മേലോട്ടും വ്യാപിച്ചവയാണ്. കർമ്മബന്ധം ഉണ്ടാക്കുന്ന വേരുകൾ താഴെയുള്ള മനുഷ്യലോകത്ത് പടർന്നു പിടിച്ചതായുമിരിക്കുന്നു.]

[മുകളിൽ വേരുകളുള്ളതും കീഴോട്ട്
ശാഖകളുള്ളതുമായ അരയാൽ]


ജ്ഞാനകർമ്മങ്ങളുടെ ഫലങ്ങളെ അനുസരിച്ച് പ്രാപിക്കപ്പെടുവാൻ യോഗ്യമായ ലോകങ്ങളെപ്പറ്റിയാണ് ‘ബ്രഹ്മലോകം’ എന്നു പറയുന്നത്. വിഷയാനുഭവങ്ങൾകൊണ്ട് കർമ്മത്തിൽ ബന്ധിക്കുന്ന വേരുകളിലേക്ക് മനുഷ്യൻ ആകൃഷ്ടനാകുന്നു. അങ്ങിനെ, മുൾപ്പടർപ്പുപോലെ കർമ്മം അനുബന്ധമായി മനുഷ്യരുടെ ഇടയിൽ ഒരിക്കലും സ്വതന്ത്രമാകുവാൻ കഴിയാത്തമാതിരിയുള്ള കെട്ടുപാടുകൾ ഉണ്ടാക്കുന്നു. ഇങ്ങനെ കർമ്മബന്ധങ്ങളാൽ കെട്ടുപിണഞ്ഞു കിടക്കുന്ന ലോകത്തെ ‘മനുഷ്യലോകം’ എന്നു പറയുന്നു.

ആത്മീയജ്ഞാനത്തിന്റെ വളർച്ചയെ പ്രതീകവൽക്കരിക്കുന്നത് വൃക്ഷത്തെ ബന്ധപ്പെടുത്തിയാണ്. ജീവിതാവസാനം വരെയും വളർന്നുകൊണ്ടിരിക്കുന്ന ഒരേയൊരു ജീവനുള്ള വസ്തു വൃക്ഷമാണ്. കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി ചിന്തിക്കുന്ന മനുഷ്യന്റെ ബുദ്ധിയുടെ വളർച്ച മരണംവരെയുണ്ടാകും. മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്. വൃക്ഷത്തിന്റെ ബുദ്ധി അതിന്റെ വേരിലാണിരിക്കുന്നത്. ബുദ്ധിയെ മരവിപ്പിച്ചാൽ വളർച്ച മുരടിക്കും. അത് ശാസ്ത്രം തെളിയിച്ച കാര്യമാണ്. വൃക്ഷത്തിന്റെ ബുദ്ധിയിരിക്കുന്ന വേരിനെ ഷണ്ഡീകരിച്ച് അതിന്റെ വളർച്ചയെ മുരടിപ്പിച്ച് രൂപപ്പെടുത്തിയെടുക്കുന്നതാണ് ‘ബോൺസായി‘ വൃക്ഷങ്ങൾ എന്ന് ജപ്പാൻകാർ സ്ഥിരീകരിക്കുന്നു. മനുഷ്യന്റെ ബുദ്ധിയെ മരവിപ്പിക്കാനും പ്രത്യേക ദിശയിലേക്കുമാത്രം ചിന്തിപ്പിക്കാനും പരിശീലനത്തിലൂടെ കഴിയും. ലോകസംഗ്രഹത്തിനായി ജീവിക്കുന്ന യോഗിവര്യന്മാർ മുതൽ സർവ്വനാശത്തിന് ഹേതുവായ തീവ്രവാദികൾ വരെ അതിനുദാഹരണങ്ങളാണ്.

മനുഷ്യൻ ഉന്നതലോകങ്ങളെ സ്വർഗ്ഗമെന്നു കരുതി അതിലേക്കുയരണമെന്നു പറയുമ്പോൾ ഭൌതികമായ നിർബ്ബന്ധങ്ങളെ മറികടക്കുക എന്നാണ് അർത്ഥമാക്കുന്നത്.
മനുഷ്യമനസ്സിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി ഗിരിശൃംഗം, ഏണി, മരം, കുരിശ്, കയർ, എട്ടുകാലിനൂല് തുടങ്ങിയവ വിവിധ മതങ്ങളിൽ വർണ്ണിച്ചു കാണുന്നുണ്ട്. എല്ലാ രാജ്യത്തും ഇപ്രകാരമുള്ള ധാരണകൾ ഉണ്ട്. ചക്രവർത്തിയുടെ ഔദാര്യത്തിന്റെ മഹിമയായിട്ടാണ് ചീനക്കാർ ഉന്നത പർവ്വതങ്ങൾ രാജകീയ ചിഹ്നമാക്കിയത്. ഹിന്ദുക്കൾ മേരുപർവ്വതത്തെ ഉന്നതമായി കണക്കാക്കുന്നു. ഇസ്രായേൽകാർ താബോർ മലയെപ്പറ്റി പറയുന്നു.

വെറുതെ മലമുകളിൽ പോയതുകൊണ്ട് അദ്ധ്യാത്മമായ പുരോഗതി ഉണ്ടാകുമോ ?
മലമുകളിൽ പോയാൽ അവിടെ എന്തുണ്ട്, എന്ന ചോദ്യത്തിന്, സെന്റ് ജോൺ ഓഫ് ദി ക്രോസ്സ് (കുരിശ്ശിന്റെ യോഹന്നാൻ) ഇങ്ങനെ പറയുന്നു.

“മലമുകളിൽ ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല. അവിടെ അന്വേഷിച്ചാലും ഒന്നുമില്ല, ഒന്നുമില്ല“.


(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)

43 comments:

Unknown said...

“മലമുകളിൽ ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല. അവിടെ അന്വേഷിച്ചാലും ഒന്നുമില്ല, ഒന്നുമില്ല“.

www.tomskonumadam.blogspot.com

പാര്‍ത്ഥന്‍ said...

വൃക്ഷം :
ഭൂമിയിൽ വേരും, വേരുമുതൽ ശിഖരാഗ്രംവരെ നീരും, ആഹാരത്തിന്റെ പചനക്രിയക്കായി സൂര്യനിൽ നിന്നു സ്വീകരിച്ച തേജസ്സുകൊണ്ട് വായുവിന്റെ ചേരുവയിൽ നിരന്തരമായ പരിവർത്തനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സസ്യജീവിതമാണ് ജീവന്റെ തന്നെ ഉല്പത്തി.

Appu Adyakshari said...

വൃക്ഷങ്ങൾ ജൈവചൈക്രത്തിന്റെ അവശ്യഘടകങ്ങളിലൊന്നാണ് എന്ന ആശയം നന്നായി പറഞ്ഞിട്ടുണ്ട്. അതിലപ്പുറം ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ കമന്റുകൾ പറയുവാൻ കഴിവില്ലാത്തതിനാൽ കൂടുതൽ എഴുതുന്നില്ല.

★ Shine said...

ലേഖനം മൊത്തത്തിൽ ഇഷ്ടമായി...

ഒരു സംശയം- "മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്."

ഈ വരികളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾക്കു ശാസ്ത്രീയമായ അടിത്തറയുണ്ടോ, അതോ ഏതെങ്കിലും പൗരാണിക ഗ്രന്ഥങ്ങളിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടൊ?

മരത്തിനു ചുറ്റും തൊഴുതു വലം വെക്കുമ്പോൾ ഭക്തിയേക്കാൾ കൂടുതൽ ആ സംസ്കാരം തുടങ്ങിതന്ന മുത്തഛ്ചന്മാരോടുള്ള ബഹുമാനമാണു മുന്നിട്ടു നിൽക്കുന്നത്‌.

ഉപാസന || Upasana said...

sarppakkaave oru Eco System roopam kodukkunnunde enne avideyO vaayichchathOrththu ippOl
:-)
Upasana

പാര്‍ത്ഥന്‍ said...

@ കുട്ടേട്ടൻ :

"മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്."
-------------------------
മുകളിൽ പറഞ്ഞതിൽ ഏതു വാചകമാണ് ശാസ്ത്രവിരുദ്ധമായി തോന്നുന്നത്.
ശാശ്വത സത്യങ്ങൾക്ക് ഒരു ശാസ്ത്രസമ്മതി വേണമെന്ന നിർബ്ബന്ധമുണ്ടോ.
ഈ വരികൾ എഴുതാൻ പ്രധാനമായും തത്ത്വചിന്തയാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്.
പക്ഷെ ഗീതയിലെയും, നേക്കഡ് എയ്പ്സിലെയും, കൂടാതെ ഇടമറുകിന്റെയും, മാർക്സിന്റെ ചിന്തയിലെയും ചില വാക്കുകൾ കടമെടുത്ത് അതിന്റെ ആശയം ഇതിൽ അരച്ചു ചേർത്തിട്ടുണ്ട്.

സൂര്യഗ്രഹണ ദിവസം രണ്ട് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം ടി.വി.യിൽ കേട്ടത് ഇവിടെ ചേർക്കാം. ഗ്രഹണസമയത്തെ അന്തരീക്ഷത്തിൽ മനുഷ്യന് ദോഷം ചെയ്യുന്ന എന്തെങ്കിലും ഘടകങ്ങൾ ഉണ്ടോ എന്നതായിരുന്നു ചോദ്യം. സൂര്യൻ മറഞ്ഞിരിക്കുന്നതുകൊണ്ട്, സൂര്യനിൽ നിന്നും ഉത്ഭവിക്കുന്ന ദോഷം ചെയ്യുന്ന രശ്മികൾ ഭൂമിയിൽ പതിക്കുന്നത് കുറവായിരിക്കും. അതുകൊണ്ട് ദോഷം കുറവായിരിക്കും എന്നാണ് ഒരു ശാസ്ത്രജ്ഞൻ പറഞ്ഞത്.

വേറൊരു ശാസ്ത്രജ്ഞൻ പറഞ്ഞത്; സൂര്യരശ്മികളാണ് ഭൂമിയിലെ ജീവജാലങ്ങൾക്ക് ശക്തി പകരുന്നതും അന്തരീക്ഷം ശുദ്ധിചെയ്യുന്നതും. അതുകൊണ്ട് സൂര്യരശ്മി പതിക്കുന്നത് കുറയുമ്പോൾ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഇനിയും പഠിക്കാനുണ്ട് എന്നാണ്. ഈ പറഞ്ഞ അഭിപ്രായത്തിനെ ഞാൻ കൂടുതൽ മാനിക്കുന്നു.

* മനുഷ്യന്റെ ജൈവികമായ ഊർജ്ജത്തിന്റെ മൂലകാരണമായിരിക്കുന്നത് സൂര്യനാണ്.

ഭഗവദ്ഗീതയിൽ പറയുന്നു : നാശശൂന്യമായ യോഗത്തെ സൂര്യന് പറഞ്ഞുകൊടുത്തു. സൂര്യൻ അത് മനുവിന് ഉപദേശിച്ചു.
( ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ സൂര്യന്റെ ചൈതന്യത്തിൽ നിന്നും ഈ സത്യം മനസ്സിലാക്കി എന്ന് ഇതിനെ സംഗ്രഹിക്കാം. )

** നേക്കഡ് എയ്പ്സിൽ നിന്നും മനസ്സിലാക്കിയത് : നാലുകാലിൽ നടന്നിരുന്ന നഗ്നവാനരൻ കാലക്രമത്തിൽ രണ്ടു കാലിൽ നിവർന്നു നിൽക്കാൻ പഠിച്ചു. അതിനുശേഷമാണ് മനുഷ്യൻ എന്ന നിലയിലുള്ള എല്ലാ പുരോഗമനങ്ങളും ഉണ്ടായിട്ടുള്ളത്.

*** ഇടമറുകിൽ നിന്നും : സമൂഹമായി ജീവിക്കേണ്ടി വന്ന മനുഷ്യന് ആശയവിനിമയം നടത്തേണ്ടി വന്നതിൽ നിന്നും ഭാഷ ഉത്ഭവിച്ചു. (സാരംഗദേവൻ കാതിന്റെ പരിണാമത്തിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്.)
(CKLatheef അവകാശപ്പെട്ടതുപോലെ, ദൈവം ഭാഷയും പഠിപ്പിച്ചിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല>)

**** മർക്സിൽ നിന്നും : പരിണാമ ചരിത്രത്തിൽ കൈകളുടെ പരിണാമത്തിനാണ് മാർക്സ് പ്രഥമസ്ഥാനം നൽകുന്നത്. യന്ത്രസാമഗ്രികൾ സൂക്ഷ്മതയോടെ പ്രവർത്തിക്കാൻ വിരുതുള്ള ഉല്പാദകനായ തൊഴിലാളിയുടെ അദ്ധ്വാനത്തിന് കൈകളാണ് കൂടുതൽ ഉപയോഗപ്പെടുത്തുന്നത്.

Kaithamullu said...

പറഞ്ഞ കാര്യങ്ങളില്‍ മിക്കതിലും എന്റെ കൂടി ശബ്ദം ചേര്‍ക്കണമെന്ന് തോന്നി.

പ്രവൃത്തിയിലും ഊണിലും ഉറക്കത്തിലും വരെ പ്രകൃതിയെ “പീഢിപ്പിക്കുന്ന’നാം എന്ന് ഒന്ന് തിരിഞ്ഞ് നിന്ന് ചിന്തിക്കാന്‍‍ സമയം കണ്ടെത്തും?

കാട്ടിപ്പരുത്തി said...

വൃക്ഷത്തിന്റെ ബുദ്ധി അതിന്റെ വേരിലാണിരിക്കുന്നത്?

ഏതു ശാസ്ത്രമനുസരിച്ചാണാവോ?

കാട്ടിപ്പരുത്തി said...

നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്.????

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തി :


അത് സ്വതഃപ്രമാണമാണ്.

കാട്ടിപ്പരുത്തി said...

പ്രമാണങ്ങള്‍ പ്രമാണങ്ങള്‍ മാത്രമാണല്ലോ അല്ലെ- ശാസ്ത്രമെന്നു വാദിച്ചതിനാല്‍ ചോദിച്ചതാണെ-

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തി :

ബാലമനസ്സുകളെ ശാസ്ത്രം പഠിപ്പിക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.
ജീവനുള്ള (ആത്മാവുള്ള) എന്തിനും ബുദ്ധിയുണ്ടെന്ന് ഭാരതീയ ദർശനങ്ങൾ പറയുന്നു. അത് ബാധകമാകാത്തവർ ഇവിടെ കൂടുതൽ ചോദ്യം ചോദിക്കുന്നതിൽ അർത്ഥമില്ല.

അങ്ങോട്ട് ഒരു ചോദ്യം. താങ്ങളുടെ വിശ്വാസപ്രകാരം മനുഷ്യന് മാത്രമാണല്ലോ ആത്മാവുള്ളത്. മനുഷ്യന്റെ ബുദ്ധി എവിടെയാണിരിക്കുന്നത് ? ബുദ്ധി വളരുക എന്നു വച്ചാൽ എന്താണ് ?

Kuzhur Wilson said...

ഒന്നുമില്ല, ഒന്നുമില്ല, ഒന്നുമില്ല

മരങ്ങളല്ലാതെ

കാട്ടിപ്പരുത്തി said...

ബാലനായാലും യുവാവായാലും ശാസ്ത്രം ശാസ്ത്രം തന്നെയല്ലെ-

ഭാരതീയ ദർശനങ്ങളിൽ ഒരബദ്ധവുമുണ്ടാവാൻ പാടില്ലെന്നൊന്നുമില്ലല്ലോ? പാർത്ഥന്റെ ഉത്തരം ശാസ്ത്രമെന്ന രീതിയിൽ അവതരിപ്പിക്കുന്നതിനെ എനിക്കു ചോദ്യം ചെയ്യാൻ പാടില്ലെങ്കിൽ അത് പറഞ്ഞോളൂ-

എന്റെ വിശ്വാസത്തെ എന്റെ പോസ്റ്റുകളിൽ വന്നു ചോദ്യം ചെയ്തോളൂ- ഇവിടെ പാർത്ഥൻ എഴുതിയവയെ കുറിച്ചുള്ള ഒരു ചർച്ചയാണെനിക്കു താത്പര്യം
എല്ലാ ചർച്ചയും ഒരിടത്തു വേണ്ടല്ലോ

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തി :

ഇവിടെ ബുദ്ധിയെക്കുറിച്ചാണ് സംശയം. അതിന് പൂർണ്ണരൂപമുണ്ടാവണമെങ്കിൽ ഒരു വിവരണം ആവശ്യവുമാണ്.

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തി :
പ്രധാനമായും ഒരു ബോൻസായി വൃക്ഷം പാകപ്പെടുത്തിയെടുക്കുമ്പോൾ ആദ്യം ചെയ്യുന്നത്
Meticulous root pruning എന്ന സൂത്രം ആണ്. ബ്രെയിൽ വാഷ് ചെയ്ത് ഒരു ചാവേറിനെ സൃഷ്ടിക്കുന്നതുപോലെ കാണാവുന്നതാണ് ബോൺസായിയുടെ നിർമ്മാണവും. അവർ (ജപ്പാൻ & ചൈന) അതിനെ ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ കാണുന്നു. ഇതെല്ലാം നെറ്റിൽ എല്ലായിടത്തും ലഭ്യമാണ്. എളുപ്പത്തിനുവേണ്ടി, ഇതാ, ഇതാ, ഇതാ.

കാട്ടിപ്പരുത്തി said...

ബോണ്‍‌സായിയും മരത്തിന്റെ ബുദ്ധിയും(?) തമ്മിലെന്തു ബന്ധം- ഏതു ബോട്ടണിയിലാണു ബോണ്‍സായിയാക്കുന്ന മരത്തിനു സാധാരണമരത്തേക്കാള്‍ ബുദ്ധികൂടുതലുണ്ടെന്നു തെളിയിച്ചിട്ടുള്ളത്?

അപ്പോ ഇനി ബോണ്‍സായികള്‍ ചാവേര്‍ പണി ചെയ്യുമോ?

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തി :

[പ്രമാണങ്ങള്‍ പ്രമാണങ്ങള്‍ മാത്രമാണല്ലോ അല്ലെ- ശാസ്ത്രമെന്നു വാദിച്ചതിനാല്‍ ചോദിച്ചതാണെ-]


ശാസ്ത്രം പ്രമാണം, ആപ്തവാക്യം പ്രമാണം, പ്രത്യക്ഷം പ്രമാണം, അനുമാനം പ്രമാണം, ശ്രുതി പ്രമാണം എന്നിങ്ങനെയൊക്കെ കേട്ടിട്ടുണ്ട്. ഇതെല്ലാം സത്യം മനസ്സിലാക്കേണ്ടവർക്ക് അനുഗമിക്കാനുള്ള മാർഗ്ഗങ്ങളാണ്.

(താങ്കളുടെ ചോദ്യം എനിക്കു മനസ്സിലായില്ല.)

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തി :

തീർച്ചയായും.

ബോൺസായികളാക്കപ്പെട്ട മനുഷ്യരാണ് ചാവേറുകളാകുന്നത്.

ഇത് മനസ്സിലാക്കാൻ ബോട്ടണിയും ഫിലോസഫിയും പഠിക്കേണ്ടതില്ല.
ഒരേ തത്ത്വമാണ് രണ്ടിലും ഉപയോഗിക്കുന്നത്.

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തി :

ഭാരതീയ ദർശനങ്ങളിൽ ഒരബദ്ധവുമുണ്ടാവാൻ പാടില്ലെന്നൊന്നുമില്ലല്ലോ?


അബദ്ധമാണെന്നും അനാചാരമാണെന്നും മനസ്സിലാക്കുന്നതിനനുസരിച്ച് അതിനെ നവീകരിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് അതിനെ ശാസ്ത്രം എന്ന് വിളിക്കുന്നത്.

കാട്ടിപ്പരുത്തി said...

മാഷെ - ബോണ്‍സായിയില്‍ ചെയ്യുന്നത് മരത്തിന്റെ വേരുകളെ കുറച്ച് അതിന്റെ വളരുവാനുള്ള സാഹചര്യങ്ങള്‍ കുറ്ച്ച് ചട്ടിയിലാക്കി വക്കുന്ന ഒരേര്‍പ്പാട് മാത്രമാണു. ഇത് കൗതുകത്തിന് ചെയ്യുന്നതെങ്കില്‍ അതെപോലെ പല പരീക്ഷനങ്ങളുളും ചെയ്ത് കൂടുതല്‍ ഉത്പാദനക്ഷമമായ സസ്യവര്‍ഗ്ഗങ്ങളും നിറങ്ങളുള്ള പൂക്കള്‍ വിരിയിക്കുന്ന ചെടികളുമെല്ലാം മനുഷ്യന്‍ നിര്‍മിക്കുന്നുണ്ട്- അതിന് നല്ല പൂവുള്ള റോസിന് അതില്ലാത്തതിനേക്കാള്‍ ബുദ്ധിയുണ്ടെന്നു ഏതു ശാസ്ത്രമാണു തെളിയിച്ചിട്ടുള്ളത്.

ഇങ്ങിനെ ഇല്ലാത്തതിനു ബുദ്ധി കൊടുക്കുന്നതിനെ നവീകരണം എന്നു പറയുമോ?
വല്ലാത്ത ശാസ്ത്രം തന്നെ!!!!

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തി :

ഏതു ബോട്ടണിയിലാണു ബോണ്‍സായിയാക്കുന്ന മരത്തിനു സാധാരണമരത്തേക്കാള്‍ ബുദ്ധികൂടുതലുണ്ടെന്നു തെളിയിച്ചിട്ടുള്ളത്?


ഇത് ഒരു എടങ്ങറാക്കുന്ന ചോദ്യമായല്ലോ.

തിരിച്ചൊരു ചോദ്യം : ചാവേറാകുന്ന മനുഷ്യന് ബുദ്ധി കൂടുതലുണ്ടോ ?

(ബുദ്ധി പണയം വെച്ചവർ എന്നു വേണമെങ്കിൽ പറയാം)

കാട്ടിപ്പരുത്തി said...

അല്ല- ആനയുടെ മൂര്‍ദ്ധാവ് എവിടെയാണ്- മനുഷ്യനേക്കാള്‍ മുമ്പേ ഭൂമിയിലുണ്ടായി കുറെകാലമായി സൂര്യപ്രകാശം കൊള്ളുന്ന ജീവിയല്ലെ- അപ്പോള്‍ ബുദ്ധി കൂടണമല്ലോ അല്ലെ

കാട്ടിപ്പരുത്തി said...

ചാവേറാകുന്ന മനുഷ്യനെയും ബോണ്‍സായിയെയും താരതമ്യം ചെയ്ത പാര്‍ത്ഥന്‍ എന്നോടീ ചോദ്യം ചോദിച്ചാലോ?

ഞാന്‍ അങ്ങോട്ട് ചോദിക്കേണ്ടതല്ലെ

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തി :

ഈ ചെറിയ കാര്യത്തിനുപോലും ഇത്രയും ഇടുങ്ങിയ ചിന്താഗതിയായാൽ എന്തു ചെയ്യും മാഷെ. ഒരു മനുഷ്യൻ വളരുന്നു എന്നു പറയുന്നത് അവന്റെ ബുദ്ധിയുടെ വളർച്ചയായാണ് കണക്കാക്കുന്നത്. ശരീരം കൊണ്ടാണെങ്കിൽ, പോത്ത് മനുഷ്യനെക്കാൾ കേമനാകും. ചെടികൾക്ക് നല്ല ഗുണം ഉണ്ടാകുവാൻ വേരിൽ തന്നെയാണ് വളം കൊടുക്കുന്നത്. നിങ്ങൾ പഠിച്ച ശാസ്ത്രം ഏതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്റെ അറിവിന്റെ പരിമിതിയാവാം.

പാര്‍ത്ഥന്‍ said...

മനുഷ്യന്റെ ബുദ്ധിയെക്കുറിച്ച് ഒരു തീരുമാനത്തിലെത്തിയിട്ടുപോരെ ആനബുദ്ധിയിലേക്കു പോകുന്നത്. ആ ചോദ്യം പെൻഡിങ്ങിലാണ്.


ആന ഇവിടത്തെ വിഷയമല്ലല്ലൊ.

‘മാതംഗലീല’ വായിച്ചിട്ടില്ല.
വായിച്ചവർ ആരെങ്കിലും ഉണ്ടെങ്കിൽ മറുപടി പറയും.

കാട്ടിപ്പരുത്തി said...

മനുഷ്യന്റെ ബുദ്ധിയുടെ പ്രധാന കാരണം അതില്‍ സൂര്യ പ്രകാശം കൊള്ളുന്നതിനാലാണെന്നത് ഭാരതീയ ദര്‍ശന പ്രകാരം പാര്‍ത്ഥന്‍ വിവരിക്കുന്നത് എന്റെ അറിവിന് ഉള്‍കൊള്ളാന്‍ കഴിയാത്തതിനെ വിശദീകരിക്കാന്‍ ആവശ്യപ്പെടുകയാണു ചെയ്യുന്നത്. അത് വിശദീകരിക്കുവാനും മറുപടി നല്‍‌കുവാനും കഴിയുന്ന ആളായതിനാലാണല്ലോ ഈ ശാസ്ത്രം എഴുതിയത്.

പിന്നെ സസ്യങ്ങളുടെ ബുദ്ധിയും ശാസ്ത്രമാകുമ്പോള്‍ അറിയാന്‍ താത്പര്യപ്പെടാതിരിക്കുമോ? ഇനി ഭാരതീയ ശാസ്ത്രം പറഞ്ഞത് വിശ്വസിക്കുന്നവര്‍ക്കെ ഇത് മനസ്സിലാകൂ എന്നും വരുമോ?

പാര്‍ത്ഥന്‍ said...

വിതണ്ഡാവാദങ്ങൾക്ക് ഇനി മറുപടിയുണ്ടാവില്ല.

കാട്ടിപ്പരുത്തി said...

മറുപടിയില്ലെന്നറിയിച്ചതിനാല്‍ സംശയങ്ങള്‍ അങ്ങിനെ തന്നെ നില നില്‍ക്കട്ടെ അല്ലെ?

പാര്‍ത്ഥന്‍ said...

@കാട്ടിപ്പരുത്തി:

[മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്.]
-------------------------
മുകളിൽ പറഞ്ഞ വരികളാണ് താങ്കൾക്ക് ഉൾക്കൊള്ളാൻ കഴിയാതിരുന്നത് എന്നു മനസ്സിലായി. ഈ കാര്യത്തിൽ ഞാൻ എങ്ങിനെ ഈ ഒരു ആശയത്തിൽ എത്തിയെന്ന് വിശദീകരിച്ച് കുട്ടേട്ടന്റെ ചോദ്യത്തിന് മറുപടിയായി മുകളിൽ കൊടുത്തിരുന്നു. താങ്കൾ അത് വായിച്ചിട്ടുണ്ടാകില്ല എന്ന് ഞാൻ കരുതുന്നില്ല. മനുഷ്യന് ബുദ്ധിയുണ്ടാവാൻ കാരണം എന്താണെന്ന താങ്കളുടെ അഭിപ്രായവും പങ്കുവെക്കൂ. എന്റെ പ്രസ്ഥാവന മണ്ടത്തരമാണെങ്കിൽ ഞാൻ അത് സമ്മതിച്ചു തരാം. മനുഷ്യന് ബുദ്ധി എങ്ങിനെയാണുണ്ടായതെന്നും അത് എവിടെ ഇരിക്കുന്നു എന്നും ഇവിടെ പറയാൻ താങ്കൾക്കും ബാധ്യതയുണ്ട്.(താങ്കളോടുള്ള എന്റെ ചോദ്യത്തിന് മറുപടി തന്നിട്ടില്ല.)
എന്റെ അഭിപ്രായം ഞാൻ പറഞ്ഞു കഴിഞ്ഞു.
-------------------------
സസ്യങ്ങളുടെ ബുദ്ധിയെക്കുറിച്ച് :

ഇത് എല്ലാ കുട്ടികളും പഠിച്ചിട്ടുണ്ടായിരിക്കേണ്ടതാണ്.
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആധുനിക ശാസ്ത്രത്തിലെ ഇന്ത്യയിലെ ആദ്യ ശാസ്ത്രജ്ഞനായിരുന്ന J.C.Boss നെക്കുറിച്ച് പഠിക്കുന്നത്. വിവിധ ശാസ്ത്രശഖകളിൽ കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള ആളാണ്. അദ്ദേഹമാണ് ശാസ്ത്രീയമായി ജന്തുക്കളെപ്പോലെ ചെടികൾക്കും ജീവനും പ്രതികരിക്കാനുള്ള കഴിവും ഉണ്ടെന്ന് തെളിയിച്ചത്. ജന്തുക്കളുടെയും ചെടികളുടെയും ടിഷ്യുകളുടെ സാമ്യതകളെക്കുറിച്ചും അദ്ദേഹം പുതിയ അറിവുകൾ നൽകിയിരുന്നു. ചെടികളുടെ വളർച്ച അളക്കുന്ന ഒരു യന്ത്രവും കണ്ടുപിടിച്ചിരുന്നു. അതിനെ കളിയാക്കിക്കൊണ്ട് സായിപ്പന്മാർ ഈ യന്ത്രത്തിന്റെ പേരെന്താണെന്നു ചോദിച്ചു. ഒരു പേരും ഇല്ലാതിരുന്ന ആ യന്ത്രത്തിന് ഉടൻ തന്നെ പേരിട്ടു, ‘ക്രസ്കോഗ്രാഫ്’.


(Note : വിതണ്ഡാവാദങ്ങൾക്കാണ് മറുപടിയില്ലെന്നു പറഞ്ഞത്.)

കാട്ടിപ്പരുത്തി said...

"മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്."
-------------------------
മുകളിൽ പറഞ്ഞതിൽ ഏതു വാചകമാണ് ശാസ്ത്രവിരുദ്ധമായി തോന്നുന്നത്.
ശാശ്വത സത്യങ്ങൾക്ക് ഒരു ശാസ്ത്രസമ്മതി വേണമെന്ന നിർബ്ബന്ധമുണ്ടോ.


മുകളില്‍ പറഞ്ഞ ഒരു വാക്യത്തിലും ഒരു ശാസ്ത്രീയതയുമുള്ളതായി തോന്നുന്നില്ല-ശാശ്വത സത്യങ്ങളെന്നു അവനവന് തോന്നിയത് കൊണ്ട് മാത്രം കാര്യമില്ലല്ലോ?

മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാകുന്നതിനെത്രയോ മുമ്പേ സൂര്യകിരണങ്ങള്‍ ഭൂമിയിലുണ്ടല്ലോ? അന്നു മുതല്‍ക്കുള്ള ജീവികള്‍ക്കൊന്നും ഈ സൂര്യന്‍കാരണം ബുദ്ധി കിട്ടാഞ്ഞതെന്തെ?
ആരുടെ തത്ത്വചിന്തയില്‍ നിന്നാണു പാര്‍ത്ഥനിതെഴുതുന്നത്?
മനുഷ്യന്റെയല്ല ഭൂമിയിലെ മൊത്തം ഊര്‍ജജത്തിന്റെ നല്ലൊരു സ്രോതസ്സാണു സൂര്യന്‍- എന്നിട്ടും പരിണാമദിശയിലെ അവസാനത്തെതെന്ന് പറയുന്ന മനുഷ്യന് ബുദ്ധി കൂടാന്‍ കാരണം സൂര്യനെന്നു പറയുന്നതിലെ വൈചിത്രം മനസ്സിലാകുന്നില്ല.
ഇതെല്ലാം ശാസ്ത്രീയമായി പറയുന്നതിന് ശാസ്ത്രമാനദണ്ഡങ്ങളുപയോഗിക്കുമ്പോള്‍ മാത്രമാണു ഞാന്‍ സംശയങ്ങള്‍ ചോദിക്കുന്നത്-

സസ്യങ്ങള്‍ക്ക് പ്രതികരണങ്ങളാണുള്ളത്- ബുദ്ധിയല്ല- ജീവനും ബുദ്ധിയും രണ്ടാണു- ശാസ്ത്രമാനദണ്ഡങ്ങള്‍ പ്രകാരം. വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാനാളല്ല.

മനുഷ്യന്റെ ബുദ്ധിഎന്നു മുതല്‍ ഉണ്ടായി എന്നതിന് ഇന്നെവരെ ശാസ്ത്രീയമായ ഒരു വിശദീകരണമൊന്നും ഉണ്ടായിട്ടില്ല. ചില അനുമാനങ്ങളല്ലാതെ.

അത് സൂര്യന്‍ മൂര്‍ദ്ധാവില്‍ കൊണ്ടിട്ടാണെന്നു എന്തായാലുമില്ല

പാര്‍ത്ഥന്‍ said...

കാട്ടിപ്പരുത്തി പറഞ്ഞു :

അത് സൂര്യന്‍ മൂര്‍ദ്ധാവില്‍ കൊണ്ടിട്ടാണെന്നു എന്തായാലുമില്ല.

പിന്നാരാ കൊണ്ടിട്ടത് ?
------------------
സസ്യങ്ങള്‍ക്ക് പ്രതികരണങ്ങളാണുള്ളത്-

എങ്ങനെയാണ് പ്രതികരിക്കുന്നത്?
ആരുടെ നിർദ്ദേശത്താലാണ് ?
---------------
ജീവനും ബുദ്ധിയും രണ്ടാണു- ശാസ്ത്രമാനദണ്ഡങ്ങള്‍ പ്രകാരം. വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാനാളല്ല.

ദൈവ വിശ്വാസത്തെക്കുറിച്ചാണോ ?
ഹ ഹ ഹാ‍ാ‍ാ.
അത് ഈ ബ്ലോഗിൽ വിൽക്കാൻ വെച്ചിട്ടില്ല.

പാര്‍ത്ഥന്‍ said...

കാട്ടിപ്പരുത്തി പറഞ്ഞു :

സസ്യങ്ങള്‍ക്ക് പ്രതികരണങ്ങളാണുള്ളത്- ബുദ്ധിയല്ല- ജീവനും ബുദ്ധിയും രണ്ടാണു-

അപ്പോ, പ്രതികരിക്കുന്നതിനൊന്നിനും ബുദ്ധിയില്ല എന്നു വിശ്വസിച്ചോട്ടെ.

ഉപാസന || Upasana said...

Wilson aNNaa

yukthikke sthhaanamillaaththa oru vikaaramaaNO 'vizwaasam'...
;-)
Upasana

Unknown said...

വരുന്നു

കാട്ടിപ്പരുത്തി said...

മനുഷ്യന്റെ ബുദ്ധിവികാസം രൂപപ്പെട്ടുവന്നത് അവൻ നിവർന്നു നിൽക്കാൻ തുടങ്ങിയതിനുശേഷമാണ്. ജീവജാലങ്ങൾക്കെല്ലാം ശക്തി പകരുന്ന സൂര്യദേവന്റെ കിരണങ്ങൾ തലയിൽ പതിക്കുന്നതിന്റെ തോതനുസരിച്ചാണ് ബുദ്ധിയുടെ വളർച്ച പ്രത്യക്ഷമാകുന്നത്. നിവർന്നു നിൽക്കുന്ന മനുഷ്യന്റെ മൂർദ്ധാവിൽ (ശിരസ്സിൽ) തന്നെ സൂര്യകിരണം പതിക്കുന്നു. അതുകൊണ്ടാണ് ചിന്താശക്തി മനുഷ്യനിൽ കൂടുതലായി കാണുന്നത്."

ഇപ്പറഞ്ഞതും അതിന്നു കുട്ടേട്ടനു കൊടുത്ത വിശദീകരണവും ശാസ്ത്രീയമല്ല എന്നെ ഞ്ന്ന പറഞ്ഞുള്ളൂ. അതിന്നര്‍ത്ഥം ശാസ്ത്രം വിശദീകരിക്കാത്ത ഒരു ബുദ്ധിയുടെ ഉത്ഭവം എനിക്കറിയാം എന്നര്‍ത്ഥം കൊടുക്കേണ്ടതില്ല.

സസ്യങ്ങള്‍ പ്രതികരിക്കുന്നു എന്നതിന്നര്‍ത്ഥം അവക്കു ബുദ്ധിയുള്ളതിനാലാണെന്നു ഒരു ശാസ്ത്രതത്വമായി എവെടെനിന്നു കിട്ടി?

പ്രതികരിക്കുന്ന ഒന്നിനും ബുദ്ധിയില്ല എന്നു ഞാന്‍ പറഞ്ഞിട്ടില്ല, പ്രതികരിക്കുന്ന എല്ലാറ്റിനും ബുദ്ധിയുണ്ടെന്നും ശാസ്ത്രം പറയുന്നില്ല.

ബ്ലോഗ് വില്‍ക്കേണ്ടതില്ല, വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നതില്‍ വിരോധമില്ലെന്നു കരുതുന്നു.

താരകൻ said...

വെരി സ്റ്റണ്ണിംഗ് പിക്ചേഴ്സ്..വെരി ഇന്ററസ്റ്റിംഗ് നരേഷൻ...

പാര്‍ത്ഥന്‍ said...

@ കാട്ടിപ്പരുത്തീ:

താങ്കൾ ഇവിടെ ‘ശാസ്ത്രീയമാണോ‘ എന്ന ചോദ്യം പലപ്പോഴായി ഉപയോഗിച്ചു കാണുന്നു.
താങ്കളാണെങ്കിൽ ശാസ്ത്രീയമായ അറിവ് പങ്കുവെക്കുന്നും ഇല്ല. ചോദ്യങ്ങൾ മാത്രമെ ഉള്ളൂ.
എന്റെ ബ്ലോഗിൽ ശാസ്ത്രം എന്ന് പലപ്പോഴും ഉപയോഗിക്കാറുള്ളത് ഭാരതീയ ദർശനങ്ങളിൽ ശാസ്ത്രം എന്ന വാക്ക് എന്തിനെ സൂചിപ്പിക്കുന്നു എന്നതിനടിസ്ഥാനപ്പെടുത്തിയാണ്. ആ ‘ശാസ്ത്രം’ എങ്ങിനെയിരിക്കുന്നതാണ് എന്ന് ഇവിടെ ചെറുതായി സൂചിപ്പിച്ചിരുന്നു. ഇനി ആധുനികശാസ്ത്രസംബന്ധമാണെങ്കിൽ ഞാൻ അത് വ്യക്തയായി ‘ആധുനികശാസ്ത്രം’ എന്നുതന്നെ എഴുതാറുണ്ട്. അറിയാതെ എന്തെങ്കിലും അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താറും ഉണ്ട്. ശാസ്ത്രം എന്ന് ഉപയോഗിച്ച ഒരേ ഒരു വാചകം ഇതാണ്.

[ബുദ്ധിയെ മരവിപ്പിച്ചാൽ വളർച്ച മുരടിക്കും. അത് ശാസ്ത്രം തെളിയിച്ച കാര്യമാണ്.]

ഇത് ആധുനിക ശാസ്ത്രത്തിനും സ്വീകാര്യമായതുകൊണ്ട് പ്രത്യേകിച്ച് ആധുനികമാണെന്നോ പൌരാണികമാണെന്നോ തരംതിരിച്ചിട്ടില്ല.

കാട്ടിപ്പരുത്തി said...

ഭാരതീയ ദര്‍ശങ്ങളില്‍ മനുഷ്യന് ബുദ്ധിയുണ്ടായത് മൂര്‍ദ്ധാവില്‍ സൂര്യന്‍ തട്ടിയതിനാലാണെന്നും മരത്തിന്റെ വേരിലാണ് ബുദ്ധിയുള്ളതെന്നും പറയുന്നുണ്ടെതെന്ന് ഞാനാദ്യമായി കേള്‍ക്കുകയാണ്. അതിനാലാണു സംശയങ്ങള്‍ ചോദിച്ചത്- അത് എഴുതിയ ആളോടെല്ലാതെ ആരോടാണു ചോദിക്കുക,

ശാസ്ത്രം എന്നത് മാര്‍ഗ്ഗമിര്‍ദ്ദേശം എന്ന അര്‍ത്ഥത്തിലെടുത്താലും അബദ്ധം മാര്‍ഗ്ഗമാകില്ലല്ലോ അല്ലെ, അപ്പോള്‍ സംശയം ചോദിച്ച ആള്‍ തന്നെ മറുപടി പറയണം എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്- അങ്ങിനെയാണെങ്കില്‍ അദ്ധ്യാപകനോട് സംശയം ചോദിക്കുന്ന വിദ്യാര്‍ത്ഥി മറുപടി പറയാന്‍ ബാധ്യസ്ഥനാകില്ലെ? അല്ലെങ്കില്‍ സംശയം ചോദിക്കാതിരിക്കേണ്ടി വരില്ലെ?

said...

ചര്‍ച്ചകളെക്കുറിച്ചൊക്കെ കോരകോരം ചര്‍ച്ചിക്കുന്നവരുടെ ചര്‍ച്ച കണ്ടപ്പോള്‍ ഒന്നു നോക്കിപ്പോയതാണേ.ഔ ഔ....ബീകരം ഫീപസ്തം!

പാര്‍ത്ഥന്‍ said...

മാപ്ലമാർക്ക് അനുവദിച്ചിട്ടുള്ള ‘O’ വട്ടത്തിനും പുറത്തുള്ള കാര്യങ്ങളായിപ്പോയി ഇവിടത്തെ വിഷയം. എന്റെ അറിവില്ലായ്മകൊണ്ട് ചില മണ്ടത്തരങ്ങൾക്ക് മറുപടി പറയാൻ പോയതാണ് ഈ ഫീകരാവസ്ഥക്ക് കാരണം.

ആരാണ് ക്ഷമിക്കേണ്ടത് ?

പത്രോസ് : കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴച്ചാൽ ഞാൻ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ എന്നു ചോദിച്ചു.
യേശു അവനോട് പറഞ്ഞു : ഏഴുവട്ടമല്ല, ഏഴു എഴുപതുവട്ടം എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.

കാട്ടിപ്പരുത്തി said...

ഹഹഹ---
ഇതവസാനത്തെ അടവാണല്ലോ?!!!

ഇത് തന്നെയാണു ചര്‍ച്ച എന്നു പറയുന്നത്- അല്ലാതെ നീ പറഞ്ഞതും ശരി- ഞാന്‍ പറഞ്ഞതും ശരി എന്നതല്ല- ഇവിടെ ക്ഷമിക്കേണ്ട പ്രശനമെന്ത്? എന്തെങ്കിലും തെറ്റ് ചെയ്തോ?

Myna said...

കുറച്ചു വൈകിയാണ് കാണുന്നത്. നന്ദി. സന്തോഷം