Monday, January 24, 2011

പുനർജന്മം


പുനർജന്മവിശ്വാസമാണ് ലോകപ്രശസ്തമായ ചില മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശ്വാസം ബാലിശമോ അന്ധമോ ഒക്കെയാണെന്ന് ഒരു യുക്തിവാദിക്കോ നാസ്തികനോ തർക്കിക്കാം. പക്ഷെ, ഒരു മതവിശ്വാസിക്ക് അതിനധികാരമില്ല. മരിക്കുന്നയാൾ അനിശ്ചിതദൈർഘ്യമുള്ള ഒരു അചേതനകാലസന്ധിക്കുശേഷം വീണ്ടും ഉയിർത്തെഴുന്നേൽക്കുകയെന്നത് സംഭവിക്കുമെങ്കിൽ, മോക്ഷം നേടും വരെ ജനിച്ചും മരിച്ചും വീണ്ടും ജനിച്ചും കഴിഞ്ഞുകൂടാമെന്നതും സംഭാവ്യമാണ്.

പരമാത്മാവിൽ നിന്നും നേരിട്ട് ജനിക്കുന്ന ആദ്യത്തെ ഒരു ജീവാത്മാവിന് പരമാത്മാവിനു കല്പിച്ചിട്ടുള്ള ശുദ്ധിയുണ്ടായിരുന്നിരിക്കേണ്ടതല്ലെ. ആ ജീവി ദൈവത്തിന്റെ ഇച്ഛക്കനുസരിച്ച് ജീവിച്ചാൽ കളങ്കമില്ലാത്ത ഒരത്മാവായിരിക്കും അവസാനം ബാക്കിയാവുന്നത്. വിചാരണ, നരകം തുടങ്ങിയവയെല്ലാം പിന്നെന്തിന്.
ഈശ്വരൻ തന്റെ സൃഷ്ടികളോട് പക്ഷപാതം കാണിക്കുന്നത് ശരിയാണോ? ഒരാൾ ധനികനും വേറൊരാൾ ദരിദ്രനും ഒരാൾ ഭാഗ്യവാനും പിന്നൊരാൾ ഭാഗ്യദോഷിയുമായി ജനിക്കുന്നത് ഈശ്വരന്റെ നിഷ്പക്ഷതയ്ക്കും ദയാലുതയ്ക്കും കളങ്കമല്ലെ? ഹിന്ദുവിന്റെ ഈശ്വരനെ ഈ ആരോപണം സ്പർശിക്കുകയില്ല. ഹിന്ദുവിന്റെ പുനർജന്മസിദ്ധാന്തം ജഗന്നിയന്താവായ ഈശ്വരനെ ഒരു ദുരാരോപണത്തിൽ നിന്നും രക്ഷിച്ചു മാനിക്കുന്നുണ്ടെന്നുകൂടി സൂചിപ്പിക്കട്ടെ. ഇവിടെ ഓരോ ആത്മാവും അനുഭവിക്കുന്നത് അതാതിന്റെ കർമ്മഫലമാണ്. നന്നാകാൻ സ്വയം ശ്രമിച്ചാൽ മതി. “ഉദ്ധരേദാത്മനാത്മാനം” (സ്വയം ഉദ്ധരിക്കുക) എന്ന ഭഗവദ്ഗീതയുടെ ആഹ്വാനം ഹിന്ദുദർശനത്തിന്റെ മുദ്രാവാക്യമാണ്.
പ്രപഞ്ചസൃഷ്ടി :
പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സൂചനകൾ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഉണ്ടെങ്കിലും, വിശദമായി ചർച്ച ചെയ്യുന്നത് ഐതരേയവും പ്രശ്നവും ബൃഹദാരണ്യകവുമാണ്. ഇക്കാണുന്നതെല്ലാം എവിടെനിന്നുണ്ടായി എന്നതാണ് പ്രശ്നോപനിഷത്തിലെ ആദ്യത്തെ ചോദ്യം. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തിന് സ്വയമേവ സാക്ഷാത്കരിക്കാനുള്ള വിനോദവാസന തോന്നിയതിന്റെ ഫലമാണ് പ്രപഞ്ചസൃഷ്ടി. ആദ്യം സൃഷ്ടിച്ചത് ജഡപ്രകൃതിയെയാണ്. തേജസ്സ്, ഭൂമി, ജലം, വായു, അഗ്നി തുടങ്ങിയവയെ സൃഷ്ടിച്ചതിനുമേൽ ഹിരണ്യഗർഭനെ സൃഷ്ടിച്ചു. ഹിരണ്യഗർഭൻ, വിരാട്പുരുഷൻ, പ്രജാപതി എന്നെല്ലാം വ്യത്യസ്തനാമങ്ങളിൽ പറയുന്നതെല്ലാം ആദ്യസൃഷ്ടിയെയാണ് സൂചിപ്പിക്കുന്നത്. ഹിരണ്യഗർഭൻ വംശവർദ്ധനക്കായി ഒരിണയെ സൃഷ്ടിച്ചുവെന്ന് ‘പ്രശ്നത്തിൽ’ പറയുന്നു. ഭക്ഷണവും പ്രാണനുമാണ് ഈ ഇണ. ചന്ദ്രൻ-സൂര്യൻ എന്നത് അവയുടെ രൂപങ്ങളാണ്. ഭക്ഷണം എന്നു പറയുന്നത് സസ്യലോകവും ജന്തുലോകവുമാണ്. ചന്ദ്രൻ ഔഷധീശനാണ്. ഭക്ഷണസ്ഥാനത്തുള്ള ചന്ദ്രനിൽനിന്നാണ് സസ്യലോകവും അവയെ ഭക്ഷിച്ചു പുലരുന്ന ജന്തുലോകവും ജനിച്ചത്. അവക്കെല്ലാം ഊർജ്ജം പകർന്നു കൊടുക്കുന്നത് പ്രാണസ്ഥാനീയനായ സൂര്യനാണ്. അങ്ങനെ, ഭക്ഷണം-പ്രാണൻ, അഥവാ ചന്ദ്രൻ-സൂര്യൻ എന്ന ഇണയിൽനിന്ന് ഇക്കാണുന്ന നാമരൂപവൈവിധ്യമുള്ള വസ്തുക്കളെല്ലാമുണ്ടായി എന്ന പ്രശ്നത്തിലെ ഉത്തരം തികച്ചും യുക്ത്യധിഷ്ഠിതമാണ്.

ജഡവസ്തുക്കൾ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അവയ്ക്കു പൂർണ്ണത വരുത്താൻ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് ബ്രഹ്മത്തിനു തോന്നി. അങ്ങനെ താൻ കൂടി സ്വസൃഷ്ടിയിൽ പ്രവേശിച്ചതിന്റെ ഫലമാണ് ജീവന്റെ തുടിപ്പെന്നാണ് ‘ഐതരേയം’ പറയുന്നത്.

മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിയുടെ ക്രമത്തെക്കുറിച്ച് ‘ബൃഹദാരണ്യകം’ ഇങ്ങനെ വിവരിക്കുന്നു. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ ക്രമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗം വേണമെന്നതിനാൽ ചാതുർവർണ്ണ്യവും ധർമ്മവും സൃഷ്ടിച്ചു. തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ വിനോദവ്യവഹാരം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താത്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുകയാണ്. ആ ദൌത്യം ജന്തുലോകത്തെ തന്നെയാണ് ഏല്പിച്ചിരിക്കുന്നത്. സന്താനോല്പാദനത്തിന്റെ പ്രാധാന്യമിതാണ്. മനുഷ്യലോകത്തെ ജയിക്കാൻ പുത്രനും, പിതൃലോകത്തെ ജയിക്കാൻ യജ്ഞവും, ദേവലോകത്തെ ജയിക്കാൻ വിദ്യയും വേണമെന്ന് ബൃഹദാരണ്യകം അനുശാസിക്കുന്നു. സന്താനസൃഷ്ടി അങ്ങനെ മനുഷ്യന്റെ കടമയായിത്തീരുന്നു. ഈ നിർദ്ദേശത്തിന്റെ വിശകലനമെന്ന നിലയ്ക്കാണ് ബൃഹദാരണ്യകോപനിഷത്തിന്റെ അവസാനാധ്യായത്തിൽ സന്താനോത്പാദന പ്രക്രിയയായ ലൈംഗികബന്ധത്തെ സൂക്ഷ്മമായി വിസ്തരിക്കുന്നത്.
ജന്മം :
ജീവൻ ശരീരത്തിൽ വസിച്ച് ശരീരധാരണം നിർവഹിക്കുന്നതാണ് ജന്മം. ജീവാത്മാവ് ശരീരം വിടുന്നതാണ് മൃത്യു. ഇവിടെ ശരീരമെന്നു വിശേഷിപ്പിച്ചത് ഏതിനെ. മൂന്നു ശരീരങ്ങളെക്കുറിച്ച് പൌരാണികശാസ്ത്രങ്ങൾ വിവരിക്കുന്നുണ്ട്. കാരണശരീരത്തിൽ നിന്നും ജീവാത്മാവിന് വിടുതലില്ല. മറ്റു രണ്ടു ശരീരങ്ങൾ കാര്യ ശരീരങ്ങളാണ്. അത് ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഈ ശരീരങ്ങളാലാണ് ജീവാത്മാവ് സ്വന്തം മൂന്നു ഗുണങ്ങൾ (കർതൃത്ത്വ – ഭോക്തൃത്വ – ജ്ഞാതൃത്വങ്ങൾ) വികസിപ്പിക്കുന്നത്.
ജീവാത്മാവ് ശരീരത്തിൽ വരുന്നത് എങ്ങിനെയാണ്, എപ്പോഴാണ് ?
ഇതൊരു സാധാരണ ചോദ്യമാണ്. ഈ ചോദ്യത്തിന്റെ അടിസ്ഥാനം ഒരു മിഥ്യാധാരണയാണ്. ശരീരം ആദ്യമേ സമ്പൂർണ്ണമായി ഉണ്ടാവുകയും പിന്നീട് അതിൽ ജീവാത്മാവ് പ്രവേശിച്ച് ജീവിതമാരംഭിക്കുകയും ചെയ്യുന്നു എന്ന വിശ്വാസം നിമിത്തമാണ് ഈ ചോദ്യം ഉണ്ടാകുന്നത്. ഇത് തികച്ചും അബദ്ധവിശ്വാസമാണ്. വീടു പണിഞ്ഞ് ഗൃഹപ്രവേശം നടത്തുന്നതുപോലെയാണ് ജന്മമെടുക്കൽ എന്നത് ശരിയായ വിശ്വാസമല്ല. ജീവാത്മാവ് സ്വന്തം ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്.
ഈ ശരീരം എപ്പോഴാണ് ഉണ്ടാകാൻ തുടങ്ങിയത്? ഇതിനെക്കുറിച്ച് ഐതരേയം എന്തു പറയുന്നു എന്നു നോക്കാം:
“പുരുഷ ഹവാ അയമാദിതോ ഗർഭോ ഭവതി യദേതദ്രേതഃ.
തദേതത് സർവേഭ്യോf ങ്ഗേഭ്യ സ്തേജഃ സംഭൂതമാത്മന്യേവാത്മാനം ബിഭര്തി.
തദ്യദാസ്തിയാം സിഞ്ചത്യഥൈനഞ്ജനയതി തദസ്യ പ്രഥമം ജന്മം.”
ആദ്യം ഈ ഗർഭം പുരുഷന്റെ ശരീരത്തിൽ ഉണ്ടാകുന്നു. അത് വീര്യരൂപത്തിലാണ്. ഈ വീര്യം അംഗങ്ങളിൽ നിന്നും സംഭരിച്ചുണ്ടാക്കി; പുരുഷൻ ഈ ശരീരത്തെ സ്വന്തം ശരീരത്തിൽ വച്ചിരിക്കുന്നു. പിന്നീടത് സ്ത്രീഗർഭത്തിൽ സേചനം ചെയ്യുന്നു. അതിനെയാണ് പ്രഥമജന്മം എന്നു പറയുന്നത്. പുരുഷന്റെ-പിതാവിന്റെ- ശരീരത്തിൽ വരുന്നതിനുമുമ്പ് അത് സൂക്ഷ്മശരീരമായിരുന്നു. ആ സൂക്ഷ്മ ശരീരം പ്രാണമയ-മനോമയ-വിജ്ഞാനമയ കോശങ്ങളോടൊപ്പം പ്രവർത്തിച്ചു.
ജന്മത്തിനു മുമ്പ് ജീവാത്മാവ് എവിടെ ആയിരുന്നു?
ഇതിനെപ്പറ്റി വിഭിന്ന സമൂഹങ്ങളിൽ വിഭിന്നാഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ചിലർ അനാദിയാണ് ജീവാത്മാവെന്ന് അംഗീകരിക്കുന്നില്ല. ജീവാത്മാവ് ഉണ്ടാകുന്നതാണെന്നാണ് അവരുടെ മതം. എപ്പോൾ, എവിടെ, എവിടെനിന്ന് എന്നീ ചോദ്യങ്ങൾക്കൊന്നും സ്പഷ്ടമായ ഉത്തരം നൽകുകയില്ല. അമ്മയുടെയോ അച്ഛന്റെയോ ശരീരത്തിലാണ് ജീവാത്മാവിന്റെ ഉല്പത്തിയെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അമ്മയുടെ ശരീരത്തിൽ നിന്നുത്ഭവിക്കുന്നെന്ന് ഇവരിൽ ഭൂരിപക്ഷവും പറയും. ഇതും യുക്തി സമർത്ഥമല്ല. ശരീരത്തിൽ നിന്നും ശരീരം മാത്രമെ ഉണ്ടാകൂ. ശരീരമല്ല ആത്മാവ്. ശരീരത്തിൽ നിന്നും ഭിന്നമായ ചേതനവും അഭൌതികവുമായ സത്തയാണ് ആത്മാവ്. അതിനാൽ മാതാപിതാക്കളുടെ ശരീരത്തിൽ സന്താനത്തിന്റെ ജീവാത്മാവ് പിറക്കുന്നു എന്നത് ഉചിതമായ ഒരു നിഗമനമല്ല. മാതാപിതാക്കളുടെ ശരീരത്തിൽ ഒരു ജീവാത്മാവ് മുന്നേ തന്നെ സ്വന്തം വ്യക്തിത്വം കൊണ്ടുവന്നില്ലായിരുന്നെങ്കിൽ മാതാപിതാക്കളുടെ ശരീരങ്ങൾക്ക് ആ ജീവത്മാവിനെ സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ജീവാത്മാവിന്റെ തുടക്കം ഈ ജന്മത്തിലല്ലെന്നും മുന്നേ തന്നെ ജീവാത്മാവിന് അസ്തിത്വം ഉണ്ടായിരുന്നെന്നും ഇതിൽ നിന്നും ഗ്രഹിക്കാൻ കഴിയും.

ഒരേ മാതാപിതാക്കൾക്കുണ്ടായ രണ്ടു സന്താനങ്ങളുടെ മാനസിക-ബൌദ്ധിക-വിജ്ഞാനപര-ശാരീരിക വികാസങ്ങൾ വിഭിന്നമായിരിക്കും. ഇതിന്റെ കാരണം ശാരീരികമോ സാമൂഹികമോ ആയ തലത്തിൽ പരതിയാൽ കിട്ടുകയില്ല. മാതാപിതാക്കളിൽ അങ്കുരിക്കുന്നതിനും വളരെ മുൻപിലേക്ക് അന്വേഷണം കൊണ്ടുപോകണം. ഒരു ഉദാഹരണം കൂടി : ഒരു വിദ്യാലയത്തിലെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന നാലു വിദ്യാർത്ഥികളുടെ കഴിവും പ്രജ്ഞയും വിഭിന്നമാണെങ്കിൽ അതിന്റെ കാരണം അന്വേഷിക്കുമ്പോൾ അവരത് പള്ളിക്കൂടത്തിൽ വന്നു നേടിയതല്ല, മറ്റെങ്ങുനിന്നോ നേരത്തെ സമ്പാദിച്ചതാണെന്നു ഗ്രഹിക്കാൻ പ്രയാസമില്ല. അവരുടെ വിദ്യാലയത്തിന്റെ ചുറ്റുപാട് ഒന്നുതന്നെ ആണല്ലൊ. അപ്പോൾ ഇത്രയേറെ അന്തരം അവർക്കിടയിൽ ഉണ്ടായതെങ്ങനെയെന്നതിന് ഉത്തരം കിട്ടുകയില്ല. ഇങ്ങനെ ചിന്തിച്ചാൽ, ശാരീരിക ജീവിതത്തിന്റെ ആരംഭമല്ല ജീവാത്മാവിന്റെ ആരംഭം എന്നു മനസ്സിലാക്കാവുന്നതാണ്.
മരണാനന്തരം:
ജന്മത്തിനുമുമ്പ് എന്ത് എന്നതുപോലെ, മരണാനന്തരം എന്ത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ നാം മരിക്കാത്ത നിമിഷമില്ല. ശരീരത്തിന്റെ അല്പാംശമെങ്കിലും പ്രതിനിമിഷം നമ്മിൽ നിന്നും വേർപ്പെട്ടുപോകുന്നുണ്ട്. ശ്വാസം വിടുമ്പോൾ പ്രാണൻ പുറത്തു പോയി ബാഹ്യാന്തരീക്ഷത്തിൽ ലയിക്കുന്നു. വിയർപ്പും മലമൂത്രാദികളും ശരീരത്തിൽ നിന്ന് വേർപ്പെടുന്നു. നഖവും മുടിയും മുറിച്ചു കളയുന്നു. പൊരിഞ്ഞ ത്വക്ക് ഉരച്ചു കളയുന്നു. കുറച്ചു ദിവസങ്ങൾകൊണ്ട് ശരീരത്തിലെ അണുക്കൾ ഒന്നില്ലാതെ ഒഴിഞ്ഞ് പുതിയതുണ്ടാകുന്നു. ഇത് സദാ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ വേർപാട് വളരെ സാവധാനം സംഭവിക്കുന്നതുകൊണ്ട് നമ്മളാരും ഈ വിനാശപ്രക്രിയ അറിയുന്നില്ല. അങ്ങനെയിരിക്കെ ഒരുനാൾ ഈ ശരീരം മറിഞ്ഞു വീണു കിടക്കും. മടക്കാനോ നടക്കാനോ കഴിവില്ലാതാകും. ഇതിനെ മരണമെന്നു പറയുന്നു.

ശരീരം മൃതമാകുമ്പോൾ ജീവാത്മാവും കൂടെച്ചാകുമോ അതോ ശരീരം വിട്ട് വെളിയിൽ പോകുമോ? സാമാന്യ ജനങ്ങളുടെ സങ്കല്പവും വിശ്വാസവും മരണത്തെത്തുടർന്ന് ജീവാത്മാവ് ശരീരം വിട്ട് വെളിയിൽ എവിടെയോ പോകുന്നു എന്നാണ്. എന്നാൽ ദാർശനികർക്കിടയിലും ഇതിനെപ്പറ്റി അഭിപ്രായഭേദമുണ്ട്. ശരീരത്തിന്റെ അവയവങ്ങളും നാഡീ-മാംസ വ്യവസ്ഥകളും കൂടിച്ചേർന്ന യാന്ത്രികക്കൂടിന്റെ പേരാണ് ജീവാത്മാവെന്ന് അവരിൽ ചിലർ കരുതുന്നു. ആ കൂട്ടായ്മ വേർപ്പെട്ട് ഉടഞ്ഞു തകരുന്നതാണ് മരണമെന്നും പറയുന്നു. അപ്പോൾ മരണത്തോടെ ആത്മാവും ഇല്ലാതാകും. പ്രാചീന ചാർവകന്മാരായ നാസ്തികർ പറയും പോലെ “ഭസ്മീഭൂതസ്യദേഹസ്യ പുനരാഗമനം കുതഃ”- [ചാരമായ ദേഹമുണ്ടോ തിരിച്ചു വരുന്നു.]

ഇതാണ് ആത്മാവിന്റെ അവസ്ഥയെങ്കിൽ മഹാകഷ്ടമാണ്. എന്തെല്ലാം ആഗ്രഹത്തോടെയാണ് അരിഷ്ടിച്ച് കഷ്ടപ്പാടോടെ കുറെകാലം ജീവിച്ചു തീർത്തത്. വല്ലതും നേടാറാകുമ്പോഴേക്കും അതാ കടന്നു വരുന്നു മരണമെന്ന വിഘ്നം. ആഗ്രഹസഫലീകരണമില്ലാത്ത ഈ ജീവിതാന്തത്തിന് എന്തർത്ഥമാണുള്ളത്.
പൂർവ്വികരായ മനീഷികളുടെ വാക്കുകളെല്ലാം തന്നെ തള്ളിക്കളയാനുള്ളതല്ല. ദർശനങ്ങൾ എന്തു പറയുന്നു എന്നു നോക്കാം.
“നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ,
നചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ”
[ആയുധങ്ങൾ ഇതിനെ മുറിവേല്പിക്കില്ല; തീ ഇതിനെ പൊള്ളിച്ചു ദഹിപ്പിക്കില്ല; ജലമിതിനെ നനക്കുകയുമില്ല; മാരുതൻ ഇതിനെ ശോഷിപ്പിക്കുകയില്ല.]
“ചരാചരവ്യപാശ്രയസ്തു സ്യാത് തദ് വ്യപദേശോ ഭക്തസ്തദ്ഭാവിത്വാത് “
[ചരാചരഭൂതങ്ങളിൽ ജനനമരണം കാണാറുള്ളത് ജീവനെ സംബന്ധിച്ച് പ്രധാനമല്ല. ഇന്നാരു മരിച്ച് ഇന്നാർക്ക് ജനിച്ചു എന്നത് ഉപചാരഭാഷയാണ്.]
“നാത്മാfശ്രുതേർനിത്യത്വാച്ച താഭ്യഃ”
[ആത്മാവ് മരിക്കുകയോ ഉണ്ടാവുകയോ ചെയ്യുന്നില്ല. എന്തെന്നാൽ ശ്രുതിയൊന്നും അങ്ങനെ പറയുന്നില്ല. ശ്രുതിയിൽ ആത്മാവിന്റെ നിത്യതയാണ് പ്രതിപാദിച്ചിട്ടുള്ളത്.]
“ന ജായതേ മ്രിയതേ വാ വിപശ്ചിത് നായം കുതശ്ചിന്ന ന ബഭൂവ കശ്ചിത്.
അജോ നിത്യോ ശാശ്വതോfയം പുരാണോ ന ഹന്യതേ ഹന്യമാനേ ശരീരേ.”
[അതുണ്ടാകുന്നില്ല, മരിക്കുന്നുമില്ല, അത് ഏതെങ്കിലും വസ്തുവിന്റെ പരിവർത്തിതരൂപമല്ല. അതിനെ മാറ്റി മറിച്ച് വെറൊന്നാക്കാനും വയ്യ. അത് ജനിക്കാത്ത നിത്യനാണ്. സദാ ഉണ്ടായിരിക്കുന്നതും പുരാതനനുമാകുന്നു. ശരീരത്തിന്റെ നാശത്തിൽ അത് നശിക്കുന്നില്ല.]
“ജീവോപേതം വാവ കിലേദം മ്രിയതേ ന ജീവോ മ്രിയതേ”
[ജീവാത്മാവ് മരിക്കുന്നില്ല. ജീവൻ ശരീരത്തിൽ നിന്നു വെളിയിൽ പോയിക്കഴിഞ്ഞാൽ ഈ ശരീരം മരിക്കുന്നു.]
“ന വാ അരേfഹം മോഹം ബ്രയീഭ്യവിനാശീ വാ അരേfയമാത്മാfനുച്ഛിത്തിധർമാ”
[യാജ്ഞവല്ക്യൻ മൈത്രേയിയോടു പറയുന്നു: എടോ! ഞാൻ വെറുതെ ഒന്നും പറയുകയില്ല. ഈ ആത്മാവ് നാശരഹിതമാണ്. അതിന്റെ ഖണ്ഡനം നടപ്പില്ല.]
അഖണ്ഡവസ്തു അവിനാശി ആയിരിക്കും. അഖണ്ഡവും അവിനാശിയുമായതിന്റെ അസ്തിത്വം മരണാനന്തരവും ഉണ്ടെന്ന് അംഗീകരിച്ചേതീരൂ. സ്ഥൂലശരീരത്തിന്റെ വിനാശത്താൽ ആത്മാവ് നശിക്കുകയില്ല എന്ന നിഗമനത്തിലെത്താൻ പ്രയാസമില്ല.
പുനർജന്മം :
ശരീരത്തിന്റെ ജനനവും മരണവും ജീവാത്മാവിന്റെ ജനനമരണങ്ങളല്ലെന്ന് ഇതിനു മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ആത്മാവ് ശരീരത്തിനു മുമ്പേ ഉണ്ടായിരുന്നു. മരണാനന്തരവും ഉണ്ടായിരിക്കും. ചിലർക്ക് ഈ ആശയം അസ്വീകാര്യമാണ്. അവർ ഉന്നയിക്കുന്ന ആക്ഷേപം ജീവാത്മാവിന്റെ ജ്ഞാനഗുണത്തെ സംബന്ധിച്ചാണ്. നവജാതശിശുവിന് ജ്ഞാനം ഒട്ടുമില്ലെന്നും, അത് പതുക്കെ വൃദ്ധിപ്രാപിക്കുന്നതുമാണെന്നതാണ് അവരുടെ ന്യായം. ഇതിലും അല്പം അബദ്ധമുണ്ട്. എത്ര ചെറിയ ശിശുവാണെങ്കിലും അല്പമെങ്കിലും ജ്ഞാനത്തിന്റെ അംശം ഉണ്ടായിരിക്കും. ചില ശാസ്ത്രജ്ഞർ നവജാത ശിശു അല്പം അനുഭവ പരിചയവുമായാണ് ജനിക്കുന്നത് എന്ന് സ്ഥാപിക്കുന്നുണ്ടെങ്കിലും ആത്മാവ് എന്ന സംജ്ഞയെ തീരെ സ്വീകാര്യമല്ല. കുഞ്ഞുങ്ങൾ പഴയ സംസ്കാരത്തെയും കൂട്ടിയാണ് ജന്മമെടുക്കുന്നതെന്നു അംഗീകരിക്കുന്നുണ്ടെങ്കിലും, ശരീരത്തിലെ പരമാണുക്കൾക്ക് ഈ സംസ്കാരം കൊണ്ടുവരാനാവുകയില്ല എന്നാണ് പൌരാണികശാസ്ത്രം സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടനെ മുലപ്പാൽ നുകരുവാനുള്ള വാസന, സ്മരണയെന്ന ജ്ഞാനം എന്നിവ ഭൌതികമല്ല, ആത്മസംബന്ധിതങ്ങളാണ്.

ജീവൻ അനാദിയും അമർത്യവുമാണെങ്കിൽ അതിനുണ്ടാകുന്ന ശരീരബന്ധം ആകസ്മികമോ സ്വാഭാവികമോ എന്നതാണ് അടുത്ത സംശയം. അനന്തകാലപ്രവാഹത്തിനിടെ ആയിരം വർഷം ജീവിക്കുന്ന ഒരു

ജീവിയുടെ ആയുസ്സും ക്ഷണികമാണ്. ആത്മാവിന്റെ അമരത്വത്തെ അംഗീകരിക്കുന്നവർ അതിന് ഒറ്റ ജന്മമേ ഉള്ളൂ എന്നു വിശ്വസിച്ചാൽ ജീവന്റെ മൌലിക സമസ്യകളൊന്നും പരിഹരിക്കാനാവുകയില്ല. ചിലർക്ക് ജീവിതം രണ്ടുനാളേ ഉണ്ടായിരിക്കുകയുള്ളൂ. ചിലർ നാലോ നാല്പതോ എൺപതോ വർഷം ജീവിക്കും. അപൂർവ്വം പേർ എൺപതും കടക്കാറുണ്ട്. നിത്യസ്വർഗ്ഗം നിത്യനരകം എന്നിവ ധർമ്മാധർമ്മങ്ങൾ തിരിച്ചറിയാത്ത പ്രായത്തിൽ അറിവില്ലാതെ നന്മയോ തിന്മയോ ചെയ്ത കുട്ടിക്ക് ലഭിക്കുമെങ്കിൽ ആ വിശ്വാസം അബദ്ധജടിലമാണ്. മാനവബുദ്ധി സത്യാസത്യ നിർണയത്തിനായി ചമച്ചതാണെങ്കിൽ അത് ഒരിക്കലും അബദ്ധങ്ങളെ സ്വീകരിക്കുകയില്ല.

വൈദികശാസ്ത്രങ്ങൾ ഈ സമസ്യയ്ക്ക് കണ്ടെത്തിയ പ്രാമാണികപൂരണമാണ് ഒരു ശരീരം വിട്ടാൽ പുതിയതൊന്ന് ലഭിക്കും എന്നത്. ഇതിന് പുനർജന്മം എന്ന് സാമാന്യ സംജ്ഞയുണ്ട്. ഈ സിദ്ധാന്തപ്രകാരം മൃത്യുവും ജന്മവും രണ്ടുജീവിതങ്ങളുടെ വാതിലുകളാണ്. പുറത്തുകടക്കാൻ മൃത്യുദ്വാരം. അകത്തുകയറാൻ ജന്മദ്വാരം. ആത്മീകജീവനം അനാദിയും അനന്തവും ആയിരിക്കുന്നതുപോലെ, ശാരീരികജീവിതപ്രവാഹവും അനാദ്യനന്തങ്ങളാണ്. നിരന്തരം ആവർത്തിക്കുന്നതാണ്. ആത്മാവിന് മാറ്റമില്ല. ശരീരം മാറിമാറി വരും. ഇതാണ് പുനർജന്മസിദ്ധാന്തത്തിന്റെ ചുരുക്കം.

ചിലർ പുനർജന്മവിശ്വാസികളല്ല. ഇതിനൊരു തെളിവും പ്രമാണവും ഇല്ലെന്ന് അവർ പറയുന്നു. നിരവധി ഊഹാപോഹാ‍ധിഷ്ഠിതമായ വാദങ്ങൾ അവർ ഉന്നയിക്കാറുണ്ട്. ഒരു ബാലന് ഉണ്ടായിരുന്ന രൂപമോ സ്വഭാവമോ ജ്ഞാനമോ ഇച്ഛയോ പ്രവൃത്തികളോ വൃദ്ധാവസ്ഥയിലില്ല. പക്ഷേ ‘ഞാൻ‘ ഞാനല്ല എന്നു പറയുവാൻ ബാലനയിരുന്ന ‘ഞാൻ‘ വൃദ്ധാവസ്ഥയിലായാലും സാധ്യമല്ല. ബാലനായിരുന്ന ഞാനാണ് വൃദ്ധനായ ഞാൻ ആയത്. ഈ സ്മരണ ജീവിതത്തിൽ സദാ ഉണ്ടായിരിക്കും. ചെറുപ്പത്തിൽ കണ്ടത് വാർദ്ധക്യത്തിൽ ഓർക്കണമെങ്കിൽ ഓർക്കുന്നത് മാറ്റം വന്ന ശരീരമായിരിക്കില്ല. അതിനെ അധിവസിക്കുന്ന ആത്മാവാണെന്നത് സ്വതഃസിദ്ധമാകുന്നു. അതുകൊണ്ടാണ് ഒരുകാലത്തും ആളുകൾ പുനർജന്മത്തെ തീർത്തും നിരാകരിക്കാത്തത്.

ഓർമ്മയുടെ അഭാവമാണ് പുനർജന്മ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ എതിരാളി. അനേകം ജന്മങ്ങളിലൂടെ കടന്നുപോകുന്ന നമുക്ക് എന്തുകൊണ്ടാണ് അതിലൊന്നുപോലും സ്മരണയിൽ ഇല്ലാത്തത്? മറന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അഥവാ ഉണ്ടാകുമോ? സ്മൃതി ഉണ്മയുടെ ഭാവസൂചകമാണെന്നത് ശരി. എന്നാൽ സ്മൃതിയുടെ അഭാവം ഉണ്മയുടെ അഭാവത്തെ സൂചിപ്പിക്കുന്നില്ല. അതായത് ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ അഭാവത്തെ സിദ്ധമാക്കുകയില്ല. വിസ്മൃതിക്ക് മറ്റൊരു തലം കൂടിയുണ്ട്. ഉണ്ടായിരുന്നു എന്നറിയാവുന്നതിനെ മാത്രമെ വിസ്മരിക്കാൻ കഴിയൂ. ഉള്ളതിനെ മാത്രമെ മറക്കാനാവൂ. അതിനാൽ സ്മരണയുടെ അഭാവം ഏതെങ്കിലും ഇല്ലായ്മയുടെ കാരണമാകുകയില്ല. ഇപ്പോഴത്തെ ജീവിതത്തിൽ പോലും നടന്ന പല സംഭവങ്ങളും നമുക്കറിവില്ലാത്തതും ഓർമ്മയില്ലാത്തതും ആണെങ്കിലും അവ ഉണ്ടായില്ലെന്നു നിഷേധിക്കാൻ സാധിക്കുകയില്ല. അവ സംഭവിച്ചതാണെന്ന് നിശ്ചയിക്കാൻ നമുക്ക് പ്രതിബന്ധമൊന്നും ഇല്ല. കഴിഞ്ഞവർഷം ഈ ദിവസം നമ്മൾ എന്തു ഭക്ഷണമാണ് കഴിച്ചതെന്ന് നമുക്ക് ഓർക്കാൻ കഴിയുന്നുണ്ടോ. എന്തിന് ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഒന്നും ഇടവിടാതെ ഓർക്കാൻ നമുക്ക് കഴിയുന്നുണ്ടോ. നമ്മുടെ ജ്ഞാനത്തിന്റെ അഭാവം വസ്തുവിന്റെ / സംഭവത്തിന്റെ അഭാവസൂചകമല്ല. പ്രമാണങ്ങളില്ലാതെ പൂർവ്വ-പുനർജന്മങ്ങളുണ്ടെന്ന് അംഗീകരിക്കണമെന്ന ഒരു താല്പര്യവും ഇല്ല. ഓർമ്മയില്ല എന്ന കാരണത്താൽ നിഷേധിക്കേണ്ട കാര്യമില്ല എന്നു വ്യക്തമാക്കാനായിരുന്നു ഇത്രയും ശ്രമിച്ചത്.

പുനർജന്മം ഉണ്ടെന്ന് വിശ്വസിക്കാവുന്ന ചില തെളിവുകൾ ഉണ്ടായിട്ടും ചിലർ അത് വിശ്വസിക്കുകയില്ല  എന്നു മാത്രമല്ല, ഞങ്ങളുടെ മതഗ്രന്ഥത്തിൽ  പറയാത്തതുകൊണ്ട്    അത്  വിശ്വസിക്കാൻ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധിയും ഉണ്ട്.                                                            (1) രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ വെറ്റിയേറ്റു മരിച്ചുപോയ ജയിംസിന്റെ  ഓർമ്മകൾ  പുനർജനിച്ച  ‘ജയിംസ് ‘ ഓർക്കുന്നു.  വീഡിയോ  ഇവിടെയും ,  ഇവിടെയും -  വാർത്ത ഇവിടെയും.                                   (2)  Brian Weiss ന്റെ  ഭൂതകാല ജന്മസ്മരണകളെക്കുറിച്ചുള്ള  പരീക്ഷണത്തിൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ  ‘കാതറിൻ‘ എന്ന പെൺകുട്ടി  4000 വർഷത്തെ ഓർമ്മകൾ  മനശാസ്ത്ര വിശകലനത്തിലൂടെ വെളിപ്പെടുത്തി.  വാർത്ത  ഇവിടെ. വീഡിയോ ഇവിടെ.  ഇതുപോലുള്ള നിരവധി  വാർത്തകൾ ഉണ്ടായിട്ടും  ഇതൊന്നും വിശ്വസിക്കാൻ കഴിയില്ല എന്ന തീരുമാനത്തിലാണ് ചിലരെല്ലാം.

നിത്യതയുടെ മഹാസാഗരത്തിൽ ഉണ്ടായി മറയുന്ന ക്ഷണികതയുടെ ഒരു തരംഗം പോലെയാണ് ഭാരതീയൻ ജീവിതത്തെ കാണുന്നത്. ജ്ഞാനിയായ ഒരു ഹിന്ദു മരണത്തെ ഓർത്ത് പരിഭ്രാന്തനാവുന്നില്ല. വേഗംതന്നെ വിട്ടുപോകുന്ന കർമ്മത്തിന്റെ പൂർത്തീകരണത്തിനായി മടങ്ങിവരുമെന്നാണവന്റെ പ്രത്യാശ.
-----------------------------------------------------------------------
[ഇതിനു മുമ്പിലത്തെ “ഭ്രൂണശാസ്ത്രം  ഒരു ഭാരതീയ പഠനം” എന്ന പോസ്റ്റും അതിലെ ചില കമന്റുകളും വായിച്ചാൽ മാത്രമെ ഇങ്ങനെ ഒരു പോസ്റ്റ്  എന്തിന് എഴുതി എന്നു മനസ്സിലാവുകയുള്ളൂ.]

18 comments:

പാര്‍ത്ഥന്‍ said...

ജ്ഞാനിയായ ഒരു ഹിന്ദു മരണത്തെ ഓർത്ത് പരിഭ്രാന്തനാവുന്നില്ല. വേഗംതന്നെ വിട്ടുപോകുന്ന കർമ്മത്തിന്റെ പൂർത്തീകരണത്തിനായി മടങ്ങിവരുമെന്നാണവന്റെ പ്രത്യാശ.

യാത്രികന്‍ said...

"പുനർജന്മവിശ്വാസമാണ് ലോകപ്രശസ്തമായ ചില മതങ്ങളിൽ നിന്ന് ഹിന്ദുമതത്തെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശ്വാസം ബാലിശമോ അന്ധമോ ഒക്കെയാണെന്ന് ഒരു യുക്തിവാദിക്കോ നാസ്തികനോ തർക്കിക്കാം. പക്ഷെ, ഒരു മതവിശ്വാസിക്ക് അതിനധികാരമില്ല."
അത് 100% കറക്റ്റ്. എല്ലാ വിശ്വാസവും അന്ധ വിശ്വാസം ആണ്. ഹിന്ദു വിശ്വാസം logical , ഇസ്ലാം വിശ്വാസം (അല്ലെങ്ങില്‍ യഹൂദ വിശ്വാസം) illogical എന്ന ഒരു കാഴ്ചപ്പാട് തെറ്റാണു.

"ഇവിടെ ഓരോ ആത്മാവും അനുഭവിക്കുന്നത് അതാതിന്റെ കർമ്മഫലമാണ്." ഇത് തന്നെ ആണ് യഹൂദ-ക്രിസ്ത്യന്‍ വിശ്വാസം. ദൈവം സൃഷ്ടിച്ചപ്പോള്‍ ആദമും ഹവ്വയും നല്ലവരായിരുന്നു. അവര്‍ പാപം (തെറ്റായ കര്‍മം) ചെയ്തതാണ് കുഴപ്പം ആയതു.

Jack Rabbit said...

ഒരേ മാതാപിതാക്കൾക്കുണ്ടായ രണ്ടു സന്താനങ്ങളുടെ മാനസിക-ബൌദ്ധിക-വിജ്ഞാനപര-ശാരീരിക വികാസങ്ങൾ വിഭിന്നമായിരിക്കും. ഇതിന്റെ കാരണം ശാരീരികമോ സാമൂഹികമോ ആയ തലത്തിൽ പരതിയാൽ കിട്ടുകയില്ല.

എന്തു കൊണ്ടു identical twins fraternal twins or other siblingsനെ ക്കാളും സാമ്യം കൂടുതല്‍ കാണിക്കുന്നുവെന്നാലോചിച്ചു ജീവശാസ്ത്രത്തില്‍ പരതിയാല്‍ കാരണം കിട്ടും. കൂടുതല്‍ കഠോപനിഷത്തില്‍ വായിക്കാം

/JR

പാര്‍ത്ഥന്‍ said...

@ Jack Rabbit:
എന്റെ പരിചയത്തിലുള്ള identical twinsകൾക്ക് മുഖസാദൃശ്യം അല്ലാതെ സ്വഭാവത്തിൽ ഒരുപോലെ എന്നു പറയാൻ ഒന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. എന്നാൽ സ്വഭാവത്തിലും പഠനത്തിലും വ്യത്യസ്ഥത പുലർത്തിയിരുന്നത് അറിയാമായിരുന്നു. ഇവിടെ ഒന്നോ രണ്ടോ ഉദാഹരണങ്ങളെ ആസ്പദമാക്കിയല്ല എഴുതിയിട്ടുള്ളത് എന്നു മനസ്സിലാക്കുമല്ലോ.

Salim PM said...

നന്ദി പാര്‍ഥന്‍; ഇങ്ങനെ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്. ലേഖനം വായിച്ചപ്പോള്‍ ഒരുപാട് സംശയങ്ങള്‍ ഉണ്ടായി. ഓരോന്നോരോന്നായി നിവാരണം ചെയ്യാം എന്നു കരുതുന്നു.

"ഈശ്വരൻ തന്റെ സൃഷ്ടികളോട് പക്ഷപാതം കാണിക്കുന്നത് ശരിയാണോ? ഒരാൾ ധനികനും വേറൊരാൾ ദരിദ്രനും ഒരാൾ ഭാഗ്യവാനും പിന്നൊരാൾ ഭാഗ്യദോഷിയുമായി ജനിക്കുന്നത് ഈശ്വരന്റെ നിഷ്പക്ഷതയ്ക്കും ദയാലുതയ്ക്കും കളങ്കമല്ലെ?"

ഈശ്വരന്‍റെ സൃഷ്ടിപ്പിലുള്ള വൈവിദ്ധ്യം സൃഷ്ടിയുടെ നിലനില്പ്പിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് അല്പം ചിന്തിച്ചാല്‍ മനസ്സിലാകും. പരിപൂര്‍ണ്ണ സമത്വത്തിലുള്ള സൃഷ്ടികളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ഇക്കാര്യം കൂടുതല്‍ മനസ്സിലാക്കാന്‍ "യാതനകളും പീഡകളും എന്തുകൊണ്ട്" എന്ന ഈ പോസ്റ്റ് ഉപകരിക്കും എന്നു കരുതുന്നു.

Salim PM said...

ദൈവം സൃഷ്ടിനടത്തിയത് വെറും ഒരു വിനോദത്തിനു വേണ്ടിയാണെന്ന സിദ്ധാന്തം ആശ്ചര്യകരം തന്നെ. സൃഷ്ടിവിഷയത്തില്‍ ഒത്തിരി സംശയങ്ങള്‍ ബാക്കിയുണ്ടെങ്കിലും പ്രധാന വിഷയമായ പുനര്‍ജന്മത്തിലേക്കു തന്നെ വരാം.

"ജീവാത്മാവ് ശരീരം വിടുന്നതാണ് മൃത്യു" എന്ന് പാര്‍ഥന്‍ ഒരിടത്ത് പറയുന്നു. ഈ ആത്മാവ് തന്നെയാണല്ലോ മറ്റൊരു ജന്മം പ്രാപിക്കുന്നത്. എന്നാല്‍ പാര്‍ഥന്‍ പറയുന്നു "ജീവാത്മാവ് സ്വന്തം ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്."

സ്വന്തം ശരീരം ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെ എന്നും വിവരിക്കുന്നു. അതിങ്ങനെ:

ആദ്യം ഈ ഗര്‍ഭം പുരുഷന്റെ ശരീരത്തിര്‍ ഉണ്ടാകുന്നു. അത് വീര്യരൂപത്തിലാണ്. ഈ വീര്യം അംഗങ്ങളില്‍ നിന്നും സംഭരിച്ചുണ്ടാക്കി; പുരുഷന്‍ ഈ ശരീരത്തെ സ്വന്തം ശരീരത്തില്‍ വച്ചിരിക്കുന്നു. പിന്നീടത് സ്ത്രീഗര്‍ഭത്തില്‍ സേചനം ചെയ്യുന്നു. അതിനെയാണ് പ്രഥമജന്മം എന്നു പറയുന്നത്. പുരുഷന്‍റെ-പിതാവിന്‍റെ- ശരീരത്തില്‍ വരുന്നതിനുമുമ്പ് അത് സൂക്ഷ്മശരീരമായിരുന്നു. ആ സൂക്ഷ്മ ശരീരം പ്രാണമയ-മനോമയ-വിജ്ഞാനമയ കോശങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു.

"പിതാവിന്‍റെ ശരീരത്തില്‍ വരുന്നതിനുമുമ്പ് അത് സൂക്ഷ്മ ശരീരമായിരുന്നു" എന്നിവിടെ പറയുന്നു. അപ്പോള്‍ അത് പുറത്തു നിന്നു വരുന്നതല്ല എന്നെങ്ങനെ പറയും?

പുരുഷന്‍റെ ശരീരത്തില്‍ ഈ അത്മാവ് എപ്പോള്‍ എങ്ങനെ പ്രവേശിക്കുന്നു എന്നു പാര്‍ഥനു വിശദീകരിക്കാമോ?

മനു said...

@ കല്‍കി .. എന്തിനു ദൈവം സൃഷ്ടി നടത്തി എന്ന് ചോദിക്കുമ്പോള്‍ അത് ദൈവത്തിനു മാത്രമേ അറിയുകയുള്ളു എന്ന് പറയുന്നതിലും നല്ലതല്ലേ ഒരു രസത്തിനു ആണെന്ന് പറയുന്നത് ?
@ പാര്‍ത്ഥന്‍
"ഭക്ഷണവും പ്രാണനുമാണ് ഈ ഇണ. ചന്ദ്രൻ-സൂര്യൻ എന്നത് അവയുടെ രൂപങ്ങളാണ്. ഭക്ഷണം എന്നു പറയുന്നത് സസ്യലോകവും ജന്തുലോകവുമാണ്. ചന്ദ്രൻ ഔഷധീശനാണ്. ഭക്ഷണസ്ഥാനത്തുള്ള ചന്ദ്രനിൽനിന്നാണ് സസ്യലോകവും അവയെ ഭക്ഷിച്ചു പുലരുന്ന ജന്തുലോകവും ജനിച്ചത്. അവക്കെല്ലാം ഊർജ്ജം പകർന്നു കൊടുക്കുന്നത് പ്രാണസ്ഥാനീയനായ സൂര്യനാണ്. അങ്ങനെ, ഭക്ഷണം-പ്രാണൻ, അഥവാ ചന്ദ്രൻ-സൂര്യൻ എന്ന ഇണയിൽനിന്ന് ഇക്കാണുന്ന നാമരൂപവൈവിധ്യമുള്ള വസ്തുക്കളെല്ലാമുണ്ടായി എന്ന പ്രശ്നത്തിലെ ഉത്തരം തികച്ചും യുക്ത്യധിഷ്ഠിതമാണ്. " ആ യുക്തി ഒന്ന് വിശദമാക്കാമോ ?

പാര്‍ത്ഥന്‍ said...

@ കൽക്കി : [ഈശ്വരന്‍റെ സൃഷ്ടിപ്പിലുള്ള വൈവിദ്ധ്യം സൃഷ്ടിയുടെ നിലനില്പ്പിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് അല്പം ചിന്തിച്ചാല്‍ മനസ്സിലാകും.

ഈ ലോകം എന്നു പറയുന്നത് മനുഷ്യലോകം മാത്രമല്ലെന്നു മനസ്സിലാക്കിയിരുന്നെങ്കിൽ സൃഷ്ടിപ്പിലെ വൈവിദ്ധ്യം മനുഷ്യന്റെ സ്വഭാവത്തിൽ ആരോപിക്കില്ലായിരുന്നു.

പാര്‍ത്ഥന്‍ said...

@ കൽക്കി: [സൃഷ്ടിനടത്തിയത് വെറും ഒരു വിനോദത്തിനു വേണ്ടിയാണെന്ന സിദ്ധാന്തം ആശ്ചര്യകരം തന്നെ.] അല്ല മാഷെ. സൃഷ്ടികർത്താവിനെ ദിവസവും അഞ്ചുനേരം മുട്ടിപ്പായി പ്രാർത്ഥിച്ചു രക്ഷിക്കാനാണെന്നു പറഞ്ഞാൽ താങ്കൾക്ക് സമ്മതമാവുമോ? പക്ഷെ എനിക്ക് അതിന്റെ ആവശ്യം ഇല്ല. അതാണ് എന്റെ ദൈവം പറഞ്ഞിട്ടുള്ളത്.

പാര്‍ത്ഥന്‍ said...

@ കൽക്കി : [പുരുഷന്‍റെ ശരീരത്തില്‍ ഈ അത്മാവ് എപ്പോള്‍ എങ്ങനെ പ്രവേശിക്കുന്നു എന്നു പാര്‍ഥനു വിശദീകരിക്കാമോ?]

ദേ, ഈ വണ്ടി കൊടകരക്ക് പോണതാ. കൊടകര, കൊടകര, കൊടകര.

പാര്‍ത്ഥന്‍ said...

കൽക്കി പറയുന്നു :

[ദൈവം സൃഷ്ടിനടത്തിയത് വെറും ഒരു വിനോദത്തിനു വേണ്ടിയാണെന്ന സിദ്ധാന്തം ആശ്ചര്യകരം തന്നെ.]

ദൈവം പേടിക്കാനുള്ള ഒരു വസ്തുവാണെന്നും, ദിവസവും ദൈവത്തിനെ പ്രാർത്ഥനയിലൂടെ പ്രീതിപ്പെടുത്തിയില്ല്ലെങ്കിൽ നരകത്തിലേക്കുള്ള കണക്കുപുസ്തകത്തിൽ ക്രെഡിറ്റ് കൂടിക്കൂടി വരുമെന്നും വിശ്വസിക്കുന്നിടത്ത് ഇതെല്ലാം ആശ്ചര്യമായിത്തോന്നും.

ഇക്കാര്യം എത്ര കൃത്യമായി ഭഗവദ് ഗീതയിലൂടെ ഭഗവാ‍ൻ തന്നെ പറഞ്ഞിരിക്കുന്നു:

ആശ്ചര്യവത്‌ പശ്യതി കശ്ചിദേന-
മാശ്ചര്യ വദ്വദതി തഥൈവ ചന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനംവേദനചൈവകശ്ചിത്‌. (ഭ.ഗീ. 2:29)

[ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുവെന്നപോലെ കാണുന്നു. മറ്റുചിലര്‍ ഈ ആത്മാവിനെ അശ്ചര്യവസ്തുപോലെ പറയുന്നു. വേറെ ചിലര്‍ ഈ ആത്മാവിനെ ആശ്ചര്യവസ്തുപോലെ കേള്‍ക്കുകയും ചെയ്യുന്നു. കേട്ടാലും കണ്ടാലും പറഞ്ഞാലും അതിനെ സൂക്ഷ്മമായി അറിയുന്നവരാരും തന്നെയില്ല.]

ദൈവത്തിനെ (പരമാത്മാവിനെ എന്നതാണ് ശരിയായ പ്രയോഗം) അറിയാൻ പരിശ്രമിക്കുന്ന മനുഷ്യൻ അവന്റെ അന്വേഷണത്തിനൊടുവിൽ അത് എന്താണെന്ന് അറിയും. അവരെ ‘ബ്രഹ്മജ്ഞാനികൾ’ എന്നു വിളിക്കാറുണ്ട്. സന്തോഷ് മാധവനെപ്പോലുള്ള ആസാമികളാണ് ഇവർ എന്നു കരുതിയാൽ എല്ലാം കുഴയും. ആനന്ദസ്വരൂപനായ (എപ്പോഴും ആനന്ദം പ്രദാനം ചെയ്യുന്നതാണ് ബ്രഹ്മം) പരമാത്മാവിൽ ലയിക്കുക എന്നു പറയുന്നത് എപ്പോഴും ആനന്ദം അനുഭവിച്ചുകൊണ്ടിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. ആ വ്യക്തി എപ്പോഴും പ്രപഞ്ചത്തിന്റെ ഓരോ സ്പന്ദനവും തന്നിലേയ്ക്ക് ആവാഹിക്കുന്നു. അപ്പോഴേക്കും പഞ്ചേന്ദ്രിയങ്ങളെ വശത്താക്കാനുള്ള സിദ്ധി കൈവന്നിട്ടുണ്ടാകും. ഈ അനുഭവങ്ങൾ എന്താണെന്നു മനസ്സിലാക്കണമെങ്കിൽ അത് അനുഭവിച്ചിട്ടുള്ളവരുടെ ജീവിതത്തെ അറിയാൻ ശ്രമിക്കണം. കാലത്തെയും പ്രപഞ്ചത്തെയും തന്നിൽ തന്നെ അനുഭവിക്കുമ്പോൾ ‘ത്രികാലജ്ഞാനം’ എന്ന വാക്കിനെന്തു പ്രസക്തി.

പാര്‍ത്ഥന്‍ said...

@ മനു :
പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചും ജീവന്റെ ഉല്പത്തിയെക്കുറിച്ചും ‘ബൃഹദാരണ്യകത്തിലെ’ വ്യാഖ്യാനമാണ് പോസ്റ്റിൽ പറഞ്ഞത്. അത് ആധുനികശാസ്ത്രത്തിന്റെ വിശദീകരണങ്ങളോടുപോലും സാമ്യം ഉണ്ട്. പ്രപഞ്ചത്തിലെ ജീവന്റെ നിലനില്പിന് സുര്യന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്. അതുപോലെ ചന്ദ്രന്റെ വൃദ്ധിക്ഷയത്തിലൂടെയാണ് ജീവനുവേണ്ട പോഷണങ്ങൾ പ്രത്യേകിച്ചും ഔഷധികൾ ഉണ്ടാകുന്നത്. സൂര്യൻ ശരീരത്തിനെയും ചന്ദ്രൻ മനസ്സിനെയും സ്വാധീനിക്കുന്നു. ഉന്മാദാവസ്ഥയിലുള്ള ഒരാളെ നിലാവ് കൊള്ളാൻ അനുവദിച്ചാൽ അവരുടെ മനോനിലയിൽ മാറ്റം വരും എന്നത് വെറും ഭംഗിവാക്കല്ല. എന്തിന് പ്രണയജോഡികൾക്ക് ഏറ്റവും പ്രിയം ചന്ദ്രികയിലെ നീരാട്ടുതന്നെയല്ലെ.

ലോകത്തിലെ സകല ജീവജാലങ്ങളും സസ്യസമ്പത്തും മനുഷ്യനുമാത്രം തിന്നാൻ വേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണെന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

Salim PM said...

പാര്‍ഥന്‍, ഞാന്‍ ചോദിച്ചതിനു മറുപടി പറയുക. എന്നിട്ടാകാം ബാക്കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

"പിതാവിന്‍റെ ശരീരത്തില്‍ വരുന്നതിനുമുമ്പ് അത് സൂക്ഷ്മ ശരീരമായിരുന്നു" എന്നിവിടെ പറയുന്നു. അപ്പോള്‍ അത് പുറത്തു നിന്നു വരുന്നതല്ല എന്നെങ്ങനെ പറയും?

പുരുഷന്‍റെ ശരീരത്തില്‍ ഈ അത്മാവ് എപ്പോള്‍ എങ്ങനെ പ്രവേശിക്കുന്നു എന്നു പാര്‍ഥനു വിശദീകരിക്കാമോ?

പാര്‍ത്ഥന്‍ said...

കൽക്കി വീണ്ടും ചോദിക്കുന്നു :

[പുരുഷന്‍റെ ശരീരത്തില്‍ ഈ അത്മാവ് എപ്പോള്‍ എങ്ങനെ പ്രവേശിക്കുന്നു എന്നു പാര്‍ഥനു വിശദീകരിക്കാമോ ? ]
No.7 മദ്രാസ് മെയിലിൽ വന്ന് ഗുരുവായൂര് ഇറങ്ങും. എന്നിട്ട് ഒന്ന് കുളിച്ച് തൊഴുത് അവിടെ ആരെങ്കിലും ആത്മാർത്ഥമായി പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അവരുടെ ശരീരത്തിൽ കയറും. ശരീരത്തിന്റെ ഹർഷപ്രേരണയാൽ ശുക്ല്ലത്തിലൂടെ ഗർഭപാത്രത്തിൽ പ്രവേശിക്കും.

പാര്‍ത്ഥന്‍ said...

@ കൽക്കി : ആത്മാവിനെക്കുറിച്ച് ഒന്ന് വിശദീകരിച്ചിട്ടുണ്ട്. ഇനിയും മനസ്സിലായില്ല എന്നാണെങ്കിൽ കൂടുതലൊന്നും പറയാനില്ല.

ചിത്രഭാനു Chithrabhanu said...

പ്രിയ പാർഥൻ... പുനർജന്മത്തോടാണ് എനിക്ക് ഏറ്റവും അസഹിഷ്ണുത തോന്നിയിട്ടുള്ളത്. ഒരു സംഭവം പറയാം. ഞാനും എന്റെ ഒരു വിശ്വാസിയായ (കേവല മതവിശ്വാസി മാത്രമല്ല; ആത്മീയ വാദിയും ആത്മീയതയിൽ ജീവിക്കുന്നയാളുമാണ്) സുഹ്രുത്തും കൂടി നടക്കുകയായിരുന്നു. ബസ്റ്റാന്റിൽ രണ്ട് കാലുകളുമില്ലാതെ ഒരു യാചകൻ. വല്ലാത്ത ദയനീയമായ കാഴ്ച. അസമത്വങ്ങളെക്കുറിച്ച് ചിന്തിക്കുകയായിരുന്നു ഞാൻ... പെട്ടെന്ന് എന്റെ സുഹ്രുത്ത് പറഞ്ഞു “കഴിഞ്ഞ ജന്മത്തിൽ ഇയാൾ എന്തൊക്കെ പാപം ചെയ്തിട്ടുണ്ടാവും...!!!“ ഞാൻ ഞെട്ടിപ്പോയി. ഈ ആത്മീയാന്ധ വിശ്വാസം മാനവികതയെ ഇല്ലാതാക്കുമെന്ന് അന്നു മുതൽ തോന്നാൻ തുടങ്ങി. ഇനി ആത്മീയ വാദികൾ പറഞ്ഞേക്കാം “അതിനർഥം അയാളെ സഹായിക്കേണ്ട എന്നല്ല” എന്നൊക്കെ. പക്ഷെ അത് ഒരു അഹങ്കാരപരമായ സഹായമാകും.”ഹും നീ കഴിഞ്ഞ ജന്മത്തിൽ ഇത്ര പാപം ചെയ്തല്ലേ. എന്നാലും ഞാൻ നിന്നെ സഹായിക്കാം. അല്ലെങ്കിൽ അടുത്ത ജന്മത്തിൽ ഞാൻ ഇങ്ങനെയായാലോ..” എന്ന മനോഭാവം. ലോകത്തിലെ കഷ്ടതെക്കെല്ലാം കാരണം മുജ്ജന്മ സുക്രുതക്ഷയമാണെന്ന് പറയുന്നത് എനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ സ്റ്റേറ്റ്മന്റ് വഴി സാമൂഹിക അസമത്വങ്ങളെയും ഫ്യൂഡൽ ബന്ധങ്ങളേയും ന്യായീകരിക്കാനാകും. “നീ അടിയാളായത് കഴിഞ്ഞ ജന്മാത്തിലെ കർമ്മം കാരണമാണ്” എന്ന് പറഞ്ഞാൻ ചാതുർവർണ്യത്തെ സാധൂകരിക്കാലോ...

Unknown said...

പുനര്‍ജന്മത്തിന്റെ രണ്ടു വാര്‍ത്തകളും വളരെ അത്ഭുതകരം . സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജിന്റെ പ്രഭാഷണങ്ങളില്‍ കേട്ടിരുന്നു തന്റെ ഉള്ളിലേക്ക് വരുന്ന ആയിരക്കണക്കിനു ബീജങ്ങളില്‍ തന്‍റെ സംസ്ക്കാരത്തിന് യോജിച്ച ബീജത്തെ മാതാവ് തെരഞ്ഞടുക്കുന്നു എന്ന് . സ്വാമിജിയെ അറിയും എന്ന് കരുതുന്നു വൈദികവും ,ആയുര്‍വേദവും ഒക്കെ സ്വാമിജി അതി മനോഹരമായാണ് വിവരിക്കുന്നത് .ഞാന്‍ കണ്ട യദാര്‍ത്ഥ യോഗിയും ആണ് അദേഹം .

SOUL MATE said...

@കല്‍ക്കി... ആത്മാവ് ഈശ്വര അംശം ആണ്. അപ്പോള്‍ അത് നമ്മിലും ഉണ്ട് . അതാണല്ലോ ' രൂഹു " എന്ന് നിങ്ങള്‍ വിളിക്കുന്നത്‌. ഈ ആത്മാവ് നമ്മില്‍ ഉള്ളപ്പോള്‍ ആണ് നമ്മള്‍ അന്വേഷിക്കാന്‍ നോക്കേണ്ടത് . സ്വര്‍ഗ്ഗം ഉണ്ടെന്നു ആര്‍ക്കും കാണിച്ചു കൊടുക്കാന്‍ കഴിയില്ല . അത് പോലെ നരകവും. അതിനാല്‍ തന്നെ അത് തര്‍ക്കിച്ചിട്ടു പ്രയോജനവും ഇല്ല . എന്നാല്‍ ആത്മാവ് ഉണ്ട് എന്ന് വിശ്വസിക്കാന്‍ കഴിയും . കാരണം അത് നമ്മുടെ ജീവന്‍ ആണ് . അത് ഉള്ളത് കൊണ്ടാണ് നമ്മള്‍ക്ക് ഇതൊക്കെ കാണാനും കേള്‍ക്കാനും ഇടയായത് . ചുരുക്കത്തില്‍ എല്ലാം ആത്മജ്യോതിസ്‌ ആണ്.

ഇത് നോക്കുക . ഈശ്വരഃ സര്‍വ്വഭൂതാനാം
ഹൃദ്ദേശേ -ര്‍ജ്ജുന! തിഷ്ഠതി
ഭ്രാമയന്‍ സര്‍വ്വഭൂതാനി
യന്ത്രാരൂഢാനി മായയാ.
(അദ്ധ്യായം 18/61 ഭഗവത്ഗീത )

സര്‍വ്വ ജീവ രാശി കളുടേയും ഹൃദയ ദേശത്ത്‌ ഈശ്വരന്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു ! മായാ യന്ത്രത്തില്‍ കയറി സര്‍വ്വ ജീവനും ഭ്രമണം ചെയ്യുന്നു !

ഇത് പറഞ്ഞത് നമുക്ക് ദൈവം തന്നെ (എല്ലാ മനുഷ്യനും ) ഒരു ദിവ്യ പ്രവാചകര്‍ ആണ്.

എന്നാല്‍ ഇന്ന് ജനം ഇതൊന്നും പഠിക്കുന്നില്ല. ഇപ്പോള്‍ ഉള്ള എല്ലാ മനുഷ്യനും കലങ്ങിയ മതത്തില്‍ ആണ് വിശ്വസിക്കുന്നത് . അതാണ്‌ ആരിലും അറിവ് ഇല്ലാതെ ഇരിക്കുന്നത്. അറിവ് പുസ്തകം വായിച്ചു പഠിക്കുന്നതല്ല . അറിവ് ഉള്ളില്‍ ഉണ്ടാകണം .... നിങ്ങളുടെ ഇടയില്‍ ആരെങ്കിലും ഉണ്ടോ ? നബി തിരുമേനി പറഞ്ഞത് സര്‍വ്വ പ്രവാചകരിലും വിശ്വസിക്കണം എന്നാണ്. അവര്‍ അതിനാല്‍ തന്നെ ആരയും നിരാകരിച്ചില്ല. ഉദാ : ഇത് തന്നെ നോക്കുക :

" പരിശുദ്ധ നബി പറഞ്ഞത് ഓര്‍മ്മ ഉണ്ടോ ? " ഒരുവന്‍ നല്ല വഴി ജീവിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ ഭൂമിയില്‍ ഉള്ള സര്‍വ്വ ജീവികളും (കടലിലും കരയിലും ഉള്ള ) അവന്‍റെ ആത്മീയ ഉന്നതിക്ക് പ്രാര്‍ഥിക്കുന്നു " ഇപ്രകാരം പ്രാര്‍ത്ഥന നടത്തുന്ന നിഷ്കളങ്കരായ ജീവികളെ ആണ് നിങ്ങള്‍ കൊന്നു തള്ളുന്നത് ! മാത്രമല്ല യേശു ദേവര്‍ എന്താണ് പറഞ്ഞത് ? " മദ്യം കഴിക്കതയും മാംസം കഴിക്കതയും നിന്‍റെ സഹോദരന് ഇടര്‍ച്ച വരുത്തുന്ന യാതൊന്നും നീ ചെയ്യരുത് എന്നാണു" ! യേശു ദേവര്‍ ഇനിയും പറയുന്നത് നോക്കൂ " തിരുവെഴുത്തുകളില്‍ പറയുന്നു ' മൃഗ യാഗത്തെക്കാള്‍ ജനങ്ങളുടെ ഇടയില്‍ ദയ കാംക്ഷിക്കുന്നു ' എന്ന ഈ വാക്യത്തിന്‍റെ അര്‍ഥമെന്തെന്നു അറിഞ്ഞിരുന്നെങ്കില്‍ നിരപരാധികളെ നിങ്ങള്‍ വധിക്കില്ല! " (മത്തായി 12 / 6 line ) അപ്പോള്‍ നിങ്ങള്‍ എന്നോട് ബലി കഴിച്ച കഥ പറഞ്ഞു എന്നെ വിഡ്ഢി ആക്കേണ്ട. നിങ്ങള്‍ സശ്രദ്ധം എല്ലാം വായിക്കുക . പ്രവാചകര്‍ വന്നത് ബലി കഴിപ്പിക്കാന്‍ അല്ല. സ്വയം ബലി ആകാന്‍ ആണ്. ആ ബലിക്ക് ആണ് ആത്മ ബലി അഥവാ " തപസ്സു " എന്ന് പറയുന്നത്. കാര്യങ്ങള്‍ ഇപ്രകാരം ഉള്ളപ്പോള്‍ നിങ്ങള്‍ ചിന്തിക്കുക. അതില്ലാതെ രക്ഷയില്ല.

ഇത് പ്രത്യേകിച്ച് ഓര്‍ക്കുക ! വായിക്കു രുചി ഉള്ളവന് ഉള്ളതല്ല ദൈവ രാജ്യവും അറിവും....സത്യവിശ്വാസ്സി എന്ന് നടിക്കാന്‍ ഏവര്‍ക്കും കഴിയും ! അതാണല്ലോ ഇപ്പോള്‍ കാണുന്നത്....