Wednesday, October 24, 2012

വിദ്യാരംഭവും ഉപനയനവും :



എ.ഡി. പത്താം നൂറ്റാണ്ടിനുശേഷം കേരളത്തിൽ രൂപംകൊണ്ട ക്ഷേത്രകേന്ദ്രിതഗ്രാമവ്യവസ്ഥയിലെ വൈദികവിദ്യാഭ്യാസരീതിയിൽ നിന്നാകാം ഇന്നു കാണുന്ന വിദ്യാരംഭമെന്ന ചടങ്ങിന്റെ ഉല്പത്തി. വിദ്യയുടെ അധിദേവത സരസ്വതിയാണ്.




സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ.

ഇതാണ് വിദ്യാരംഭവുമായി ബന്ധപ്പെട്ട ശ്ലോകം. സരസ്വതീപൂജ, ഗണപതിക്കിരുത്തുക, എഴുത്തിനിരുത്തുക, എന്നിങ്ങനെ പല പേരുകളിലും വിദ്യാരംഭം ആചരിക്കപ്പെടുന്നുണ്ട്. ബ്രാഹ്മണരുടെ ഉപനയനമാണ് രൂപഭേദഭാവങ്ങളോടെ വിദ്യാരംഭമായി മാറിയതെന്നും അഭിപ്രായമുണ്ട്.

ആധുനികം എന്നു പറയുന്ന ഈ കാലഘട്ടത്തിൽ ഉപനയനത്തിന്റെയും വിദ്യാരംഭത്തിന്റെയും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പല മാറ്റങ്ങളും വന്നിട്ടുണ്ട്. സാധാരണയായി എഴുത്ത് ആരംഭിക്കുന്നത് “ഓം ഹരിഃ ശ്രീ ഗണപതയേ നമഃ, അവിഘ്നമസ്തു, ശ്രീ ഗുരുഭ്യോ നമഃ” എന്ന മന്ത്രം പച്ചരി നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്. അതുപോലെ നാവിൽ സ്വർണ്ണ മോതിരം ഉപയോഗിച്ച് ഹരിശ്രീ എഴുതുന്നതും കാണാറുണ്ട്. ഇത് പലപ്പോഴും കുട്ടികളുടെ നിസ്സഹകരണത്തിനും തുടർന്ന് കരച്ചിലിലും അവസാനിക്കുന്നതാണ് കാണാറുള്ളത്. ഈ ആചാരത്തിന്റെ പിന്നിൽ കേട്ടുകേൾവിയുള്ള ഒരു കഥ മാത്രമെ ഉള്ളൂ. അത് ബുദ്ധിവികാസം ഇല്ലാതിരുന്ന കാളിദാസന് ദേവി വാളുകൊണ്ട് നാവിൽ ഹരിശ്രീ എഴുതി ജ്ഞാനം പകർന്നു എന്നുള്ളതാണ്. അതല്ലാതെ യാതൊരു ശ്രുതിസ്മൃതികളുടെയും ആധികാരികത അവകാശപ്പെടാനില്ല. ഈ ചടങ്ങ് അരോചകമായി അനുഭവപ്പെടുന്ന കുട്ടികളിൽ വിദ്യയോടുള്ള താല്പര്യം കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

‘ വിദ്യാരംഭം’ ഇന്നും ആധുനിക കാലത്ത് നിലനിൽക്കുന്ന ഒരു ആചാരമായിത്തീർന്നത് എപ്രകാരമാണെന്നു പരിശോധിക്കാം. ഗർഭാധാനം, ബാല്യം, കൌമാരം, യൌവനം, വാർദ്ധക്യം, മരണകാലം എന്നീ ജീവിതത്തിന്റെ പ്രധാനഘട്ടങ്ങളിലെ കാമനകളോടും ചിന്തകളോടും വിശ്വാസങ്ങളോടും ബന്ധപ്പെട്ടാണ് ഷോഡശസംസ്കാരങ്ങളെന്ന വൈദികാചാരങ്ങളുടെയും അതുപോലെ മറ്റ് ആചാരങ്ങളുടെയും ഉത്ഭവം. ജനി മുതൽ മൃതിവരെ ധർമ്മശാസ്ത്രാനുസൃതമായ ആചാരങ്ങളാ‍ൽ നിയന്ത്രിതമാണ് കേരളീയ ബ്രാഹ്മണന്റെ ജീവിതം. ഗർഭാധാനം, പുംസവനം, സീമന്തം, ജാതകർമം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകർമ്മം, കർണവേധം, ഉപനയനം, വേദാരംഭം, കേശാന്തം, സമാവർത്തനം, വിവാഹം, ഔപാസനാഗ്നിസ്വീകരണം, ത്രേതാഗ്നിസംഗ്രഹം എന്നിവയാണ് ഷോഡശസംസ്കാരങ്ങൾ. ഷോഡശസംസ്കാരത്തിലുൾപ്പെടാത്ത ബ്രാഹ്മണ ചടങ്ങുകൾക്കും ഇതരവിഭാഗങ്ങളിലെ താ‍ദൃശമായ ചടങ്ങുകളെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രധാനവും അപ്രധാനവുമായ നിരവധി ആചാരങ്ങളിൽ ദേശ്യവും ജാതീയവുമായ പ്രഭേദങ്ങളോടെ ആദാനപ്രദാനങ്ങൾ നടന്നതായി കാണാം. ഇപ്രകാരം കേരളീയ ജീവിതമുദ്രകളിൽ വൈദികപാരമ്പര്യത്തിന്റെയും ബ്രാഹ്മണീകരണത്തിന്റെയും സംസ്കൃതീകരണത്തിന്റെയും പ്രഭാവം ധാരമുറിയാതെ നിലനിന്നിരുന്നുവെന്ന് തൊന്നുന്നു. ആചാരങ്ങളിൽ ചിലത് അനാചാരമായി മാറിയതായും അവയ്ക്കെതിരെ ഉയർന്ന ചെറുത്തുനില്പും കേരളീയ നവോത്ഥാനചരിത്രത്തിന്റെ ഭാഗമാണ്.

ധർമ്മത്തിൽ തുടങ്ങി മോക്ഷത്തിൽ അവസാനിക്കുന്ന പുരുഷാർത്ഥവും, ബ്രഹ്മചര്യത്തിൽ തുടങ്ങി സന്യാസത്തിൽ അവസാനിക്കുന്ന ആശ്രമങ്ങളും, ശൂദ്രനിൽ തുടങ്ങി ബ്രാഹ്മണ്യത്തിൽ അവസാനിക്കുന്ന വർണ്ണങ്ങളും, കർമ്മയോഗത്തിലാരംഭിച്ച് ജ്ഞാനയോഗത്തിൽ അവസാനിക്കുന്ന സാധനകളും എല്ലാം ഇവിടെയുണ്ട്. ഓരോ ജീവന്റെയും പക്വതയനുസരിച്ച് ഒരു വഴിപിടിച്ചു . മുന്നോട്ടുപോകുകയേ വേണ്ടൂ. അതിന് അനുഭവജ്ഞരും ധർമ്മനിഷ്ഠരുമായ ഗുരുവും ശാസ്ത്രീയ തത്ത്വബോധവും വേണം.

ഗർഭാധാനം, പുംസവനം, സീമന്തോന്നയനം, ജാതകർമ്മം, നാമകരണം, നിഷ്ക്രമണം, അന്നപ്രാശനം, ചൂഡാകർമ്മം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്ന്യാസം, അന്ത്യേഷ്ടി തുടങ്ങിയ സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്കിലും ഇന്നും ആചരിക്കാറുണ്ട്. മുൻ‌പറഞ്ഞ പതിനാറ് ഷോഡശസംസ്കാരങ്ങളെ കൂടാതെ പല ഉപസംസ്കാരങ്ങളും ധർമ്മശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്. അതുപോലെ യുഗ-കാല-ദേശാവസ്ഥകളനുസരിച്ച് ആചാരങ്ങളിലെ വൈവിധ്യവും പ്രകടമാണ്. വൈദിക സംസ്കാരപദ്ധതിയെ ഹിന്ദുക്കൾക്കെല്ലാവർക്കും ഒരേപോലെ സ്വീകാര്യമായ വിധത്തിൽ മഹർഷി ദയാനന്ദ സരസ്വതി പുർനാവിഷ്കരിച്ചിട്ടുണ്ട്. ഷോഡശസംസ്കാരങ്ങളിൽ തന്നെ ചിലത് പിൽക്കാലത്ത് പ്രായോഗികമല്ലാതെയായിട്ടുണ്ട്. സമുദായഘടന ആകപ്പാടെ മാറിയിരിക്കുന്ന ഇക്കാലത്ത് വൈദികസമ്പ്രദായം പലതും പരിഹസിക്കപ്പെട്ടുതുടങ്ങി. എങ്കിലും ചില സംസ്കാരങ്ങൾ ഇപ്പോഴും ചടങ്ങുകളായിട്ടെങ്കിലും ആചരിച്ചു വരുന്നുണ്ട്. ലൌകിക കർമ്മങ്ങൾപോലും വേണ്ടവിധം നടത്തുന്ന ശീലം ഇന്നത്തെ ഹിന്ദുക്കളിൽ വിരളമായിരിക്കുമ്പോൾ, ഇതരമതസ്ഥർ അവരവരുടെ മതബോധകമായ സംസ്കാരങ്ങൾ -ലൌകിക പരിധിയിലാണെങ്കിൽ‌പോലും- കൃത്യമായി ചെയ്യുന്നതാണ് അവരുടെ ശ്രേയസ്സിനും സമുദായ ഐക്യത്തിനും നിദാനമെന്നു കാണാം. വേറൊരു മതത്തിനും ദേശത്തിനും ലഭിച്ചിട്ടില്ലാത്ത ശാസ്ത്രീയമായ മനുഷ്യ ജീവിതാസൂത്രണത്തിന്റെ ജന്മാവകാശികളായിരുന്നിട്ടുകൂടി ഹിന്ദുക്കളുടെ പരാശ്രയഭാവം വിചിത്രം തന്നെ. ഈ മാനസികാടിമത്തം അകറ്റി സ്വയം ശുദ്ധരാവാനും, ധാർമ്മികവും സാന്മാർഗ്ഗികവുമായ മൂല്യങ്ങൾക്ക് തുരങ്കം വയ്ക്കുന്ന ഇതരസൂത്രങ്ങളുടെ പിന്നാലെ പരക്കം പായുന്ന ശ്യോച്യാവസ്ഥ മാറാനും ജീവിതസംസ്കാരപദ്ധതി ഓരോ കുടുംബത്തിലും വീണ്ടും ജ്വലിക്കണം.

ഉപനയനസംസ്കാരം:

യജ്ഞോപവീത ( പൂണൂൽ ) ധാരണത്തിനുള്ള സംസ്കാരമാണിത്. കുട്ടിയുടെ മനസ്സിൽ വിഷയവാസനകൾ ഊറുന്നതിനുമുമ്പ് ഈ കർമ്മം അനുഷ്ഠിക്കണമെന്നുണ്ട്. മുൻ‌പ് വർണ്ണാശ്രമധർമ്മം യഥോചിതം പാലിച്ചിരുന്ന കാലഘട്ടത്തിൽ ദീർഘായുസ്സുണ്ടായിരുന്നതിനാൽ യഥാക്രമം എട്ട്, പതിനൊന്ന്, പന്ത്രണ്ട് എന്നീ വയസ്സുകളിൽ ഉപനയനം നടത്തിയിരുന്നു. ധർമ്മശാസ്ത്രങ്ങളുടെ കാലധർമ്മാനുസൃതമായ വിധിയനുസരിച്ച് അല്പായുസ്സിന്റെ ഈ കാലഘട്ടത്തിൽ കുട്ടിക്ക് അഞ്ചു വയസ്സു കഴിഞ്ഞാൽ ഈ സംസ്കാരം നടത്താവുന്നതാണ്. എന്നാൽ വർണ്ണസങ്കരം സംഭവിച്ചിരിക്കകൊണ്ട് പൂണൂൽ ധാരണം ആർക്കൊക്കെ എന്ന പ്രശ്നത്തേക്കാൾ, ഉപനയനം എല്ലാവർക്കും ആവശ്യമുള്ള കർമ്മമാണെന്ന കാര്യം ഗ്രഹിക്കണം. വിശിഷ്യ എല്ലാ ഹിന്ദുക്കളും ഉപനയന സംസ്കാരവേളയിൽ പൂണൂലോ പകരം കൈത്തണ്ടിൽ നൂലുകൊണ്ട് ‘രക്ഷ’യോ ധരിക്കേണ്ടതാണ്. പവിത്ര സങ്കല്പങ്ങളുടെ ചിഹ്നമാണത്. ധാർമ്മിക കർമ്മാനുഷ്ഠാനങ്ങൾക്ക് ഒരു കുട്ടിക്കുള്ള അർഹതയെ അഭിവ്യഞ്ജിപ്പിക്കുന്ന അടയാളമാണത്. ഉപനയനത്തോടുകൂടി ബാലൻ ബ്രഹ്മചാരിയായിത്തീരുന്നു. വിദ്യാരംഭത്തിന് അഥവാ ജ്ഞാനസമ്പാദനത്തിന് അധികാരിയാക്കുന്നത് ഉപനയനസംസ്കാരം കൊണ്ടാകുന്നു.

ഉപനയനസംസകാരത്തിന് മുൻ‌കൂട്ടി ബാലൻ മൂന്നു ദിവസം അല്ലെങ്കിൽ ഒരു ദിവസമെങ്കിലും പാലും യവവും കഴിച്ച് വ്രതമാചരിക്കണം. പ്രാതഃകാലമാണ് ഉപനയനത്തിന് പറ്റിയ സമയം. ബാലൻ ശൌചസ്നാനാദികൾ കഴിച്ച് വിശേഷവസ്ത്രം ധരിച്ച് യജ്ഞവേദിയുടെ പടിഞ്ഞാറുവശത്ത് പൂർവ്വാഭിമുഖമായിരിക്കുമ്പോൾ അച്ഛനും ആചാര്യനും ബന്ധുമിത്രാദികളും ചുറ്റുമിരുന്ന് ഈശ്വരോപാസന, യജ്ഞം എന്നിവ നടത്തണം. പിന്നീട് പുരോഹിതന്റെയോ ആചാര്യന്റെയോ ആജ്ഞപ്രകാരം ബാലൻ പൂണൂൽ കയ്യിലെടുത്തുകൊണ്ട് ആഹൂതികൾ അർപ്പിക്കണം. എന്നിട്ട് മന്ത്രോച്ചാരണപൂർവ്വം ആചാര്യനാൽ യജ്ഞോപവീതധാരണം ചെയ്യപ്പെടുന്ന ബ്രഹ്മചാരി മന്ത്രം ചൊല്ലി ബ്രഹ്മചര്യാവ്രതം കൈക്കൊള്ളുന്നു. (യജ്ഞോപവീതധാരണമെന്നാൽ സദ്ഗുണങ്ങളുടെ ധാരണമെന്നു ധർമ്മശാസ്ത്രം ഉദ്ബോധിപ്പിക്കുന്നു. അതായത് അഹിംസ, സത്യം, അസ്തേയം, തിതിക്ഷ, അപരിഗ്രഹം, സംയമം, ആസ്തികത, ശാന്തി, പവിത്രത എന്നീ ഒമ്പതു ഗുണങ്ങളുടെ പ്രതീകമാണ് യജ്ഞോപവീതം.) തുടർന്ന് മറ്റു ആചാരങ്ങൾ തുടരുന്നു. അവസാനം ആചാര്യൻ ശിഷ്യനെ ഒരു പാറമേൽ നിർത്തി, ആശിർവ്വദിക്കുന്ന ഒരു മന്ത്രം ഉരുവിടുന്നു. (അർത്ഥം ഇതാണ്) “ആ പാറപോലെ ഉറപ്പുള്ള ശരീരവും മനശ്ശക്തിയും ഹേ ശിഷ്യാ! നിനക്കുണ്ടാകട്ടെ. നിന്റെ പവിത്രവ്രതം ഭംഗപ്പെടുത്തുന്ന എതിർശക്തികളെ തോല്പിക്കുവാനുള്ള കരുത്ത് നിനക്കുണ്ടാകട്ടെ. നീ ബ്രഹ്മചാരിയായി ഉപനീതനായിരിക്കുന്നു. സന്ധ്യാവന്ദനവും നിത്യകർമ്മങ്ങളും മുടക്കം കൂടാതെ ശ്രദ്ധാപൂർവ്വം അനുഷ്ഠിക്കുക. എപ്പോഴും ജ്ഞാനമാർഗ്ഗത്തിലേയ്ക്ക് ജാഗരൂകനായിരിക്കുക.”

വിദ്യാരംഭസംസ്കാരം

വേദത്തിൽ വിദ്യാരംഭത്തെത്തന്നെ വേദാരംഭമെന്നും വിവക്ഷിച്ചിട്ടുണ്ട്. ഗൃഹത്തിലും ഗുരുകുലത്തിലുമായി ആചാര്യന്റെ സാന്നിദ്ധ്യത്തിൽ വസിച്ച് ആദ്ധ്യാത്മികവും ലൌകികവുമായ വിദ്യകൾ അഭ്യസിക്കുന്നതിനും പരിശീലിക്കുന്നതിനും അവസരമുണ്ടാക്കുന്ന സംസ്കാരമാണ് വേദാരംഭം. വേദാരംഭ ദിവസം രാവിലെ സ്നാനാദികൾ കഴിച്ച് ശുഭ്രവസ്ത്രധാരിയയ കുട്ടിയെ രക്ഷാകർത്താവ് യജ്ഞവേദിയിലേയ്ക്ക് ആനയിക്കുന്നു. ഈശ്വരോപാസനയും ഹോമകർമ്മങ്ങളും നടക്കുന്ന യജ്ഞകുണ്ഡത്തിന്റെ വടക്കുഭാഗത്ത് പശ്ചിമാഭിമുഖമായിരിക്കുന്ന ആചാര്യന്റെ അഭിമുഖമായി (കിഴക്കോട്ട് തിരിഞ്ഞ്) ഇടത്തേ കാൽമുട്ടു മടക്കി ഇരുത്തണം. ഇങ്ങനെയിരുന്ന് കൈകൂപ്പിക്കൊണ്ട് ബ്രഹ്മചാരി ആചാര്യനോട് അപേക്ഷിക്കുന്നു: “അധീഹിഭുഃ സാവിത്രീംഭോ അനുബ്രൂഹി”. (ഗുരുദേവ! ആദ്യമായി ഓങ്കാരവും പിന്നീട് മഹാവ്യാഹൃതിയും, സാവിത്രിയും ഇങ്ങനെ യഥാക്രമം മൂന്നും ചേർന്ന പരമാത്മവാചകമായ മന്ത്രം എനിക്ക് ഉപദേശിച്ചു തന്നാലും.) അപ്പോൾ ആചാര്യൻ അഞ്ജലീബദ്ധനായിരിക്കുന്ന ബ്രഹ്മചാരിയുടെ ഇരുകരങ്ങളും ചേർത്തു പിടിച്ചണച്ചുകൊണ്ട് ഇരുവരുടെയും തോളിലൂടെ ഉത്തരീയം കൊണ്ട് മറയുണ്ടാക്കി ഗായത്രീമന്ത്രം ഉപദേശിക്കുന്നു. അനന്തരം ആചാര്യനും ശിഷ്യനും പരസ്പരപ്രതിജ്ഞകൾ ചെയ്തശേഷം കുട്ടിയുടെ ബ്രഹ്മചര്യജീവിതത്തിന്റെ എല്ലാ ചുമതലകളും ആചാര്യൻ സ്വയം ഏറ്റെടുക്കുന്നു.

ഇവിടെയൊരിടത്തും നാവിൽ ഹരിശ്രീ കുറിക്കുന്ന ചടങ്ങിനെപ്പറ്റി പറയുന്നില്ല. കാളിദാസനു ലഭിച്ച അനുഗ്രഹ കഥയുടെ അടിസ്ഥാനത്തിലാണെങ്കിൽ എഴുതുന്നത് വാളുകൊണ്ടോ ചുരുങ്ങിയപക്ഷം നാരായം കൊണ്ടെങ്കിലും ആയിരിക്കണം. എല്ലാ കുട്ടികൾക്കും ഒരേ മോതിരം തന്നെയാണോ, അതോ ഓരോരുത്തരും മോതിരവും കോണ്ടാണോ എഴുത്തിനിരുത്താൻ ചെല്ലേണ്ടത് എന്നൊന്നും ആരും ചോദിക്കാറില്ല.

3 comments:

പാര്‍ത്ഥന്‍ said...

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്നെ അക്ഷരം പഠിപ്പിക്കാൻ ആദ്യമായി എഴുത്തിനിരുത്തിയത് എന്റെ നേർ ജ്യേഷ്ഠൻ. എന്നെക്കാൾ മൂന്നു വയസ് മാത്രം മൂപ്പ്. കാലത്തുകുളിച്ചു വന്ന് മുറ്റത്ത് വെള്ളമണൽ നിരത്തി അതിൽ കയ്യു പിടിപ്പിച്ച് ഹരിശ്രീ എഴുതിച്ചു.
ഹരിശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു
ശ്രീഗുരവേ നമഃ
ശ്രീ സരസ്വതയെ നമഃ

ഇതു കഴിഞ്ഞ് ആ ആ ഇ ഈ യും ക ഖ ഗ ഘയും മുഴുവൻ എഴുതിച്ചു അത്ര തന്നെ

ഇനി എന്റെ നാക്കിൽ എഴുതാഞ്ഞതു കൊണ്ടാണൊ പോലും ഞാൻ ഒരു വായാടി ആയിപ്പോയത് ഹ ഹ ഹ :)

ശ്രീ said...

കുറേയായി എഴുത്തൊക്കെ നിറുത്തിയതു പോലെയാണല്ലോ...