Thursday, October 29, 2009

ധർമ്മം

മനുസ്മൃതിയും ഒരു ധർമ്മശാസ്ത്ര ഗ്രന്ഥമാണ് എന്ന് ഇതിനു മുൻപുള്ള പോസ്റ്റുകളിൽ നിന്നും മനസ്സിലായിക്കാണുമല്ലൊ. അത് ഒരു നിയമസംഹിതയായത് പിന്നീടുള്ള കാലഘട്ടങ്ങളിലായിരിക്കും. ധർമ്മം എന്താണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിനുശേഷമാവാം ധർമ്മശാസ്ത്രം വളർന്നത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ധർമ്മം എന്താണ്, അത് ഉണ്ടായത് എങ്ങിനെയാണ്, ആരാണ് അത് നിർമ്മിച്ചത് എന്നൊക്കെയുള്ള ഒരു ചെറിയ അന്വേഷണമാണ് ഇവിടത്തെ പ്രധാന വിഷയം.

നിയന്ത്രിതമായ പെരുമാറ്റ രീതിയെ ‘ധർമ്മം’ എന്ന് ഒറ്റവാക്കിൽ പറയാം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ നല്ല രീതിയിലുള്ള പെരുമാറ്റച്ചിട്ടയെ ‘ധർമ്മം’ എന്നു മനസ്സിലാക്കാം. ധർമ്മാധർമ്മങ്ങൾ എന്തെന്നറിഞ്ഞാലേ തെറ്റും ശരിയും തിരിച്ചറിയുകയുള്ളൂ. അതിന് ആധികാരികമാക്കുന്നത് സ്മൃതികളോ നിയമസംഹിതകളോ അല്ല. പ്രകൃതിയിൽ കാണുന്ന ഓരോ വസ്തുക്കൾക്കും അതിന്റെതായ വസ്തുധർമ്മം ഉണ്ട്. പക്ഷെ മനുഷ്യൻ ശ്വാശ്വതമായ മൂല്യങ്ങളോട് സാമൂഹികതയെ ബന്ധപ്പെടുത്തി കാലദേശങ്ങൾക്കിണങ്ങുന്ന ധർമ്മസംസ്കാരം വളർത്തിയെടുക്കുന്നു. അതിനാൽ ‘ധർമ്മം’ സർവ്വലോകസത്യമായ ഒരു വസ്തുതയല്ല. അത് ലോകത്തിലെ നിയമസംഹിതക്കൊന്നും ഇണങ്ങിയില്ലെങ്കിലും നിർമ്മലമായ ബുദ്ധിയുള്ള ഒരാൾക്ക് ധർമ്മത്തെ അധർമ്മത്തിൽ നിന്നും വേർതിരിച്ചറിയാനാകും.

നാരായണഗുരു ‘ആത്മോപദേശശതക’ ത്തിൽ ധാർമ്മികതയുടെ സ്വരൂപം വർണ്ണിക്കുന്നത് ഇങ്ങനെയാണ്:
“പ്രിയപരന്റെയതെൻ പ്രിയം സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നൽകും
ക്രിയയപരപ്രിയഹേതുവായ് വരേണം.”

ഒരു പ്രവൃത്തി ധർമ്മമോ അധർമ്മമോ എന്നു തീരുമാനിക്കുന്ന ഘടകം എന്താണ് ?
ഒരു പ്രവൃത്തിയുടെ ഭൌതികഫലം എന്തുതന്നെയായാലും അതു തന്നിലും അന്യനിലും ചിത്തശുദ്ധിവഴി ആത്മപ്രസന്നത ഉളവാക്കുമെങ്കിൽ അതു ധർമ്മമെന്നു കരുതാം. സ്വന്തം ഇന്ദ്രിയങ്ങളുടെയോ മനസ്സിന്റെയോ ലാളനമായിരിക്കരുത് കർമ്മത്തിനുള്ള പ്രേരണ.

സത്യവും ധർമ്മവും എന്താണെന്ന് തിരിച്ചറിയാനാവാത്തതാണ് ഈ ലോകത്തിന്റെ വലിയ ശാപം. വീടുകളിൽ യാചിച്ചു വരുന്നവർ ധർമ്മക്കാർ. അവർക്കു കൊടുക്കുന്ന ചില്ലിക്കാശ് ‘ധർമ്മം’ എന്ന അവസ്ഥയിലേക്ക് ധർമ്മം ചുരുങ്ങിപ്പോയിരിക്കുന്നു.
വർണ്ണാശ്രമധർമ്മങ്ങൾ ഭഗവദ് ഗീതയും മനുസ്മൃതിയും കൂടി ശൂദ്രന്റെ മേൽ അടിച്ചേൽപ്പിച്ചിട്ടുള്ള ഒരു അതിക്രമം ആയിട്ടാണല്ലോ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. അതിനെക്കുറിച്ച് ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ ഇവിടെ പകർത്തുന്നു.

ജൈമിനിയുടെ മീമാംസാദർശനം തുടങ്ങുന്നതുതന്നെ ധർമ്മത്തിനെ നിരൂപണം ചെയ്തുകൊണ്ടാണ്. “അഥാ തോ ധർമ്മജിജ്ഞാസ”. ഞാൻ ആര്, ഇതെന്ത്, എന്തുകൊണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇടം നൽകുന്ന സർവ്വസാധാരണമായ ഒന്ന് ബോധത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. വ്യാപകമായ അർത്ഥത്തിൽ ഇതിനെവേണം ‘ധർമ്മം‘ എന്നു പറയുവാൻ. “ജിജ്ഞാസക്ക് വിഷയമായിരിക്കുന്നത് ധർമ്മമാണ്”. ഒരു അന്വേഷണത്തിൽ നിന്നും അത് അന്വേഷകന് പ്രയോജനം ചെയ്യുന്നതാണ്, അല്ലെങ്കിൽ ദ്രോഹം ചെയ്യുന്നതാണ് എന്ന് വല്ല സൂചനയും കിട്ടിയാൽ അന്വേഷണം വളരെ തല്പര്യത്തോടെ മുമ്പോട്ടു കൊണ്ടുപോകും. താല്പര്യം ജനിപ്പിക്കുന്നില്ലെങ്കിൽ അത് അന്വേഷണ വിഷയമാകാതെ വിട്ടുകളയും.

ധർമ്മത്തിന് ജൈമിനി നൽകുന്ന നിർവ്വചനം, “ചോദനാ ലക്ഷണോfർത്ഥോ ധർമ്മഃ” എന്നാണ്. ചോദനയാണ് ധർമ്മത്തിന്റെ ലക്ഷണം. ഇന്ദ്രിയജന്യമായ അറിയിപ്പുകൊണ്ട് അഥവാ സംവേദനം കൊണ്ട് ഏതൊരു സവിശേഷതയെയാണ് എടുത്തു കാണിക്കുന്നത്, അതിനെയാണ് ലക്ഷണം എന്നു പറയുന്നത്.

“ആചാരപ്രഭവോ ധർമ്മഃ” - ആചാരങ്ങളിലൂടെയാണ് ധർമ്മം നിലനിൽക്കുന്നത്. എല്ലാ പൌരാണിക ഗ്രന്ഥങ്ങളിലും ലോകസംഗ്രഹത്തിനുവേണ്ടിയുള്ള ആചാരങ്ങളെക്കുറിച്ചുള്ള സൂചനകൾ ഉണ്ട്. സദാചാരങ്ങളുടെ സമൂഹമാണ് ‘ധർമ്മം’.

ആചാരാല്ലഭിതേഹി ആയുഃ
ആചാരാ ദീപ്‌സതാ പ്രജാ
ആചാരാത് ധനമക്ഷയ്യ
മാ ചാരോ ഹന്ത്യ ലക്ഷണം.
ആചാരങ്ങളനുഷ്ഠിക്കുന്നത് ആയുരാരോഗ്യസൌഖ്യത്തിനും, ധനധാന്യസമൃദ്ധിക്കും, സുഹൃദ്ബന്ധം സാമൂഹികബന്ധം എന്നിവ ദൃഢമാക്കുന്നതിനും വേണ്ടിയാണ്. നന്മനിറഞ്ഞ ജീവിതമാണ് ആചാരങ്ങളനുഷ്ഠിക്കുന്നവന്റെ ലക്ഷണം. ആചാരങ്ങൾ അനുഷ്ഠിക്കുന്നത് മുകളിൽ എവിടെയോ ഉള്ള സാങ്കല്പികസ്വർഗ്ഗം ലഭിക്കാൻ വേണ്ടിയുള്ള എളുപ്പവഴിയാണെന്ന് ഇവിടെ പറയുന്നില്ല. ജീവിതത്തെ സ്വർഗ്ഗസമാനമാക്കാനാണ് ആചാരങ്ങൾ അനുഷ്ഠിക്കുന്നത്. ഓരോ വ്യക്തിയും സ്വധർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനോടൊപ്പം കുടുബധർമ്മം, സമൂഹധർമ്മം, രാഷ്ട്രധർമ്മം എന്നിവയും അനുഷ്ഠിക്കുമ്പോഴാണ് സദാചാരപ്രകാരം ഒരു മനുഷ്യന്റെ കർമ്മം നിറവേറ്റപ്പെടുന്നത്.

കർമ്മകാണ്ഡത്തെ പ്രതിഷ്ഠിക്കാൻ പൂർവ്വമീമാംസകനായ ജൈമിനി കർമ്മത്തെ ധർമ്മമായി പ്രസ്താവിക്കുകയാണ് ആദ്യം ചെയ്തത്. ധർമ്മമെന്ന കർമ്മമാണ് കർത്തവ്യ രൂപത്തിൽ എല്ലാവരെയും നിയന്ത്രിക്കുന്ന പുരുഷാർത്ഥസാധനമെന്ന് ശങ്കരാചാര്യരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സകല സത്കർമ്മങ്ങളെയും ധർമ്മമെന്ന പേരിൽ കർമ്മത്തിലുൾക്കൊള്ളിക്കുന്ന ദീർഘദൃഷ്ടിയോടുകൂടിയ കൃത്യമാണ് ആചാര്യ ജൈമിനി ചെയ്തു വെച്ചത്. ധർമ്മാചരണത്തിന് അനന്തരകാലത്ത് വർദ്ധിച്ച പ്രാധാന്യമുണ്ടായി. ധർമ്മത്തിലൂടെ കാമാർത്ഥങ്ങൾ സാധിച്ച് മോക്ഷത്തിലെത്താമെന്ന് പുരുഷാർത്ഥങ്ങളെ നിയമനം ചെയ്യുകയുമുണ്ടായി, പിൽകാലത്ത്. ജീവിതത്തിലെ ലക്ഷ്യം നേടുവാൻ പുരുഷാർത്ഥങ്ങൾ എന്നറിയപ്പെടുന്ന ധർമ്മാർത്ഥകാമമോക്ഷ മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്തിനും ആദ്യം ശീലിക്കേണ്ടത് ധർമ്മം എന്ന ആചാരമാണ്. അതിനായി ‘സത്യം വദ’, ‘ധർമ്മം ചര’ എന്ന ജീവിത മന്ത്രം അനുഷ്ഠിക്കണം.

ഛാന്ദോഗ്യം ധർമ്മത്തിന് മൂന്നു സ്കന്ധങ്ങളുണ്ടെന്ന് പറയുന്നു. യജ്ഞാദികൾ, തപസ്സ്, ആശ്രമധർമ്മങ്ങൾ എന്നിവയാണവ. ഇവ മൂന്നും അനുഷ്ഠിക്കുന്നവർക്ക് പുണ്യലോകത്തിന് അർഹതയുണ്ടെന്ന് അഭിപ്രായപ്പെടുന്നു.

വർണ്ണത്തിന്റെയും ധർമ്മത്തിന്റെയും സൃഷ്ടാവ്:

തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ ലീലാവിലാസം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താല്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുക എന്നതാണ്. ആ ദൌത്യം ജന്തുലോകത്തെയാണ് ഏല്പിച്ചിരിക്കുന്നത്. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ സുഗമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗമെന്ന രീതിയായിരിക്കും ഫലിക്കുകയെന്ന വിചാരത്താലാണ് ചാതുർവർണ്ണ്യം സൃഷ്ടിച്ചതത്രെ. ബൃഹദാരണ്യകോപനിഷത്തിലെ ഈ ദർശനമാണ് ചാതുർവർണ്ണ്യത്തിന്റെ ആവിർഭാവത്തിന് ശ്രദ്ധേയമായിരിക്കുന്നത്.
“ബ്രഹ്മണാ സൃഷ്ടാവർണ്ണാഃ കർമ്മാർത്ഥം”. ഈ ഘട്ടത്തിൽ വർണ്ണ വ്യവസ്ഥയിൽ ഉച്ചനീചസങ്കല്പമില്ലായിരുന്നു. ദേവനും ബ്രാഹ്മണനും ശുദ്രനും ബ്രഹ്മം തന്നെയാണ്.

പ്രജാപതി മുഖത്തുനിന്ന് അഗ്നിയെ സൃഷ്ടിച്ചതുപോലെ അഗ്നി ദേവതാകന്മാരായ ബ്രാഹ്മണരെയും സൃഷ്ടിച്ചു. ബ്രഹ്മം ഒറ്റക്കായിരുന്നതുകൊണ്ട് കർമ്മം ചെയ്യാൻ ശക്തമായില്ല. അതുകൊണ്ട് ബലത്തിനാശ്രയമായ ബാഹുക്കളിൽ നിന്ന് ഇന്ദ്രൻ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന ക്ഷത്രിയനെയും സൃഷ്ടിച്ചു. എന്നിട്ടും ധനധാന്യസമ്പാദനത്തിന് ആളില്ലാതെ കർമ്മം അസാധ്യമായിത്തീർന്നു. അതുകൊണ്ട് ഉത്സാഹത്തിനാശ്രയമായ ഊരുക്കളിൽ നിന്ന് അഷ്ടവസുക്കൾ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന വൈശ്യനെയും സൃഷ്ടിച്ചു. എന്നിട്ടും കർമ്മം ചെയ്യുവാൻ സാധിച്ചില്ല. അതിനാൽ പാദങ്ങളിൽ നിന്ന് പൂഷാവെന്നു പറയുന്ന പൃഥിവീ ദേവതയെയും ശൂദ്രനെയും സൃഷ്ടിച്ചു.

എന്നിട്ടും അവൻ കർമ്മം ചെയ്യാൻ ശക്തനായില്ല. അതുകൊണ്ട് ബ്രഹ്മം പ്രശസ്തരൂപമായ ധർമ്മത്തെ സൃഷ്ടിച്ചു. അതിനാധാരമായി അവസാനം സത്യത്തെയും സൃഷ്ടിച്ചു. ആ ധർമ്മം എന്നു പറയുന്നത് സത്യം തന്നെയാകുന്നു. അതിനാൽ സത്യം പറയുന്നവനെപ്പറ്റി ധർമ്മം പറയുന്നുവെന്നു പറയുന്നു. അതുകൊണ്ട് സമുദായത്തിലെ ധർമ്മവ്യവസ്ഥയുടെ സംസ്ഥാപകനും ബ്രഹ്മം തന്നെ.

നമ്മുടെ കർമ്മത്തിന് രണ്ടു തലങ്ങളുണ്ട്. താഴ്ന്ന തലത്തിൽ സുഖപ്രാപ്തിയാണ് ലക്ഷ്യം. ഉയർന്ന തലത്തിൽ ഈശ്വരാർപ്പിതമായ പ്രവൃത്തികളോ നിഷ്കാമവും പരാർത്ഥവുമായ കർമ്മങ്ങളോ ആണുണ്ടാവുക. ഈ ഉയർന്ന തലത്തെ ഉദ്ദേശിച്ചാണ് ‘യോഗ’മെന്ന് ഭഗവദ് ഗീത പറയുന്നത്. ഈ ഉന്നത തലത്തെ നിവൃത്തിമാർഗ്ഗമെന്നും അനവതതലത്തെ പ്രവൃത്തിമാർഗ്ഗമെന്നും പറഞ്ഞു വരുന്നു. ഈ ലോകജീവിതമെന്ന മായാബന്ധനത്തിൽനിന്നും മുക്തി നേടുവാനുള്ള ആത്മീയജീവിതമാണ് നിവൃത്തിമാർഗ്ഗം. മറിച്ച് സുഖദുഃഖമിശ്രമായ ലൌകിക ബന്ധനങ്ങളിലേക്ക് വീണ്ടും വീണ്ടും മടങ്ങിവരാനുള്ള സാഹചര്യമൊരുക്കുന്ന പ്രവർത്തനങ്ങളുടേതാണ് പ്രവൃത്തിമാർഗ്ഗം. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ, ഒരു കാര്യം. ആ തിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുക്കുന്നതിൽ നമുക്കു കിട്ടിയിട്ടുള്ള മുജ്ജന്മവാസനാനുസൃതമായ ജീവിതത്തിനും അപ്രധാനമായ ഒരു പങ്കുണ്ട്. അതിന്റെ കരുത്തിനനുസരിച്ചിരിക്കും നമ്മുടെ പ്രയത്നത്തിന്റെ വിജയാപജയങ്ങൾ. പക്ഷെ, നാം നമ്മുടെ പങ്കു നിർവ്വഹിക്കുവാൻ സന്നദ്ധരാകണം. വിജയപ്രാപ്തി നീണ്ടേക്കാം. ഇന്നല്ലെങ്കിൽ നാളെ ഉണ്ടാകുമെന്നു തീർച്ചയാണ്. ശുഭാപ്തിവിശ്വാസത്തോടെ ഗതി എപ്പോഴും മുന്നോട്ടു മാത്രമാകുവാൻ ശ്രദ്ധിക്കുക. “ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാനിബോധത” - എന്ന കഠോപനിഷദ്വാക്യമാകട്ടെ നമ്മുടെയെല്ലാം ആത്മീയജീവിതത്തിന്റെ വിജയമന്ത്രം.

Thursday, October 1, 2009

മനുസ്മൃതിയുടെ സ്ഥാനം :

ആർഷ സംസ്കാരത്തിൽ മനുസ്മൃതിക്ക് എത്രകണ്ട് പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാകണമെങ്കിൽ ഭാരതത്തിലെ ആദ്ധ്യാത്മിക-ദാർശനിക ഗ്രന്ഥങ്ങളെക്കുറിച്ച് ഒരു ഏകദേശരൂപം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കിൽ മനുസ്മൃതിയാണ് ഭാരതീയ സംസ്കൃതിയുടെ ആധാരശില എന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്.

വേദങ്ങൾ:
വേദസംഹിതകളെ പൊതുവായി നാലായി തിരിച്ചിട്ടുണ്ട്. ഋഗ്വേദം, യജുർവ്വേദം, സാമവേദം, അഥർവ്വവേദം എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്.

ഋഗ്വേദം:
വേദങ്ങളിലെ പ്രമുഖസ്ഥാനം ഋഗ്വേദത്തിനാണ്. 10,552 വരികൾ 64 അദ്ധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
യജുർവ്വേദം:
ഇതിൽ ശുക്ലയജുർവ്വേദം എന്ന പദ്യങ്ങൾ മാത്രമുള്ളതും, കൃഷ്ണയജുർവ്വേദം എന്ന പദ്യവും ഗദ്യവും കൂടിച്ചേർന്നതുമായ രണ്ട് വിഭാഗങ്ങൾ ഉണ്ട്.
സാമവേദം:
ഋഗ്വേദമന്ത്രവും യജുർവ്വേദമന്ത്രവും ദേവന്മാരെ സന്തോഷിപ്പിക്കാൻ വേണ്ടി യാഗസമയത്ത് ചൊല്ലാനായി സാമഗാനരൂപത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
ഈ മൂന്ന് വേദങ്ങളും ആത്മീയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ളതുകൊണ്ട് ‘വേദത്രയം’ എന്ന് അറിയപ്പെടുന്നു.
അഥർവ്വവേദം:
വ്യക്തിപരവും സാമൂഹികവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഇത്. ഇതിൽ രോഗചികിത്സ, കൃഷി, ഗോസംരക്ഷണം, തുടങ്ങിയ ഭൌതിക കാര്യങ്ങളാണ് വിവരിക്കുന്നത്. കൂടാതെ രാജ്യകാര്യങ്ങളെ സംബന്ധിച്ച് - രാജാധികാരം, ശത്രുനാശനം, വിജയം തുടങ്ങിയ കാര്യങ്ങളും വിവരിക്കുന്നു.

ബ്രാഹ്മണങ്ങൾ:
ഗദ്യരൂപത്തിൽ എഴുതിയിട്ടുള്ള വേദമന്ത്രങ്ങളിലെ ക്രിയാഭാഗങ്ങളാണ് ബ്രാഹ്മണങ്ങൾ.

ആരണ്യകം:
ഗ്രഹസ്ഥാശ്രമം കഴിഞ്ഞ് വാനപ്രസ്ഥ കാലഘട്ടത്തിൽ യാഗങ്ങൾ നടത്തുമ്പോൾ അവിടത്തെ പരിമിതികൾക്കനുസരിച്ച് എങ്ങിനെ യാഗങ്ങൾ നടത്താം എന്ന് അതിൽ വിവരിക്കുന്നു.

ഉപനിഷത്തുക്കൾ:
ബ്രഹ്മജ്ഞാനം നൽകുകയെന്ന ഒരേ ഒരു ലക്ഷ്യത്തോടെ രചിക്കപ്പെട്ടിരിക്കുന്ന ഉൽകൃഷ്ടകൃതികളാണ് ഉപനിഷത്തുക്കൾ
പ്രധാനമായ 108 ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ തന്നെ അതിപ്രധാനമായ 10 ഉപനിഷത്തുക്കളെ ദശോപനിഷത്തുക്കൾ എന്നു പറയുന്നു.
ബ്രഹ്മസൂത്രം :
ബ്രഹ്മസൂത്രത്തിന്റെ ആധാരശിലകൾ ഉപനിഷത്തുക്കൾ ആണ്. ദുർഗ്രഹരചനാരീതിയിലുള്ള ഉപനിഷത്തുക്കളെ മനസ്സിലാക്കുന്നതിനും അവയുടെ ആത്യന്തികസന്ദേസങ്ങൾ വേർതിരിച്ചെടുത്തു വ്യഖ്യാനിക്കുന്നതിനും ബ്രഹ്മസൂത്രത്തിന്റെ രചനയിലൂടെയാണ് സാധിച്ചത്.

പുരാണങ്ങൾ:
ധാർമ്മികമൂല്യങ്ങൾ ഒരു വ്യക്തിയിൽ നിന്ന് തലമുറകളിലേയ്ക്ക് പകർന്നുകൊടുക്കുക എന്ന ഉദ്ദേശത്തോടെ എഴുതപ്പെട്ട കൃതികളാണ് പുരാണങ്ങൾ. 18 പുരാണങ്ങളും 18 ഉപപുരാണങ്ങളും ഉണ്ട്.

ഇതിഹാസങ്ങൾ:
രാമായണവും മഹാഭാരതവും ആണ് ഇതിഹാസങ്ങൾ. രാമായണം ആദ്യകാവ്യം എന്നും അറിയപ്പെടുന്നു. അന്നോളം നിലവിലുള്ള ധർമ്മശാസ്ത്രങ്ങളുടെ പ്രായോഗിക വശങ്ങൾ ജീവിതത്തിലൂടെ നമുക്ക് കാണിച്ചുതരികയാണ് അവതാരങ്ങളെന്നു വിശ്വസിക്കുന്ന രാമനും കൃഷ്ണനും.

ദർശനങ്ങൾ:
ന്യായശാസ്ത്രം (ഗൌതമമഹർഷി), വൈശേഷികം (കണാദമഹർഷി), സാംഖ്യദർശനം (കപിലമഹർഷി), യോഗശാസ്ത്രം (പതഞ്ജലി), മീമാംസ (ജൈമിനി), വേദാന്തം (ബാദരായണൻ). ഇവ ഷഡ്‌ദർശനങ്ങൾ എന്ന് അറിയപ്പെടുന്നു.

വേദാംഗങ്ങൾ:
വേദാംഗങ്ങളെ 6 വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. (ശിക്ഷാഗ്രന്ഥങ്ങൾ, നിരുക്തം, വ്യാകരണം, ഛന്ദശാസ്ത്രം, കല്പശാസ്ത്രം, ജ്യോതിഷം.)


ശിക്ഷാഗ്രന്ഥങ്ങൾ, നിരുക്തം, വ്യാകരണം, ഛന്ദശാസ്ത്രം:
വേദത്തിലെ ശ്ലോകങ്ങളെ, വാക്കുകളെ, അക്ഷരങ്ങളെ തമ്മിൽ ചേർക്കുമ്പോഴുള്ള നിയമങ്ങൾ എപ്രകാരമാണ് സാഹിത്യത്തെ സമ്പുഷ്ടമാക്കുന്നത് എന്ന് കാണിക്കുന്ന അതിപ്രധാനമായ ഗ്രന്ഥസമുച്ചയങ്ങളാണ് ഇവയെല്ലാം.

കല്പശാസ്ത്രം:
ഓരോ വ്യക്തിയും അനുഷ്ഠിക്കേണ്ടതായ ആചാരങ്ങളെക്കുറിച്ചും യാഗകർമ്മങ്ങളെക്കുറിച്ചും ഒരു രാജ്യത്തിലെ ധാർമ്മിക നിയമങ്ങളെക്കുറിച്ചും വിശദമാക്കുന്നു. ശ്രൌതസൂത്രം, ശുൽബസൂത്രം, ഗൃഹ്യസൂത്രം, ധർമ്മസൂത്രം എന്നിങ്ങനെ നാല് പ്രധാന ഭാഗങ്ങളുള്ള ഗ്രന്ഥസമുച്ചയത്തിനെ കല്പശാസ്ത്രം എന്നു പറയുന്നു. (ഉദാ : ആപസ്തംബ ശ്രൌതസൂത്രം, ആപസ്തംബ ശൂൽബസുത്രം, ആപസ്തംബ ഗൃഹ്യസൂത്രം, ആപസ്തംബ ധർമ്മസൂത്രം എന്നിവ ചേർന്ന ‘ആപസ്തംബ കല്പശാസ്ത്രം’ )
ഇതിൽ ആപസ്തംബ/ഗൌതമ/വസിഷ്ഠ/ബൌദ്ധായന-കല്പശാസ്ത്രം പ്രാധാന്യമർഹിക്കുന്നു.

ശ്രൌതസൂത്രം:
അശ്വമേധയാഗം, പുത്രകാമേഷ്ടിയാഗം,അതിരാത്രയാഗം, സോമയാഗം തുടങ്ങിയ യാഗകർമ്മങ്ങൾ എപ്രകാരമാണ് നടത്തേണ്ടത് എന്നും, അതിനുവേണ്ട മന്ത്രതന്ത്രാദികളും ചേർത്തു വിശദീകരിക്കുന്ന ഗ്രന്ഥമാണ് ശ്രൌതസൂത്രം.
ശുൽബസൂത്രം:
യാഗകർമ്മങ്ങൽക്കുവേണ്ടി തയ്യറാക്കുന്ന സ്ഥലത്തിന്റെയും യാഗകുണ്ഡത്തിന്റെയും യാഗശാലയുടെയും അളവുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ള ഗ്രന്ഥഭാഗത്തിനെ ശുൽബസൂത്രം എന്നു പറയുന്നു.
ഗൃഹ്യസൂത്രം :
ഒരു ഗൃഹസ്ഥൻ വിവാഹത്തിനുശേഷം അനുഷ്ഠിക്കേണ്ട സമഗ്രമായ യജ്ഞകർമ്മങ്ങൾ, ആചാരങ്ങൾ എന്നിവ ഇതിൽ വിവരിക്കുന്നു.
ധർമ്മസൂത്രം :
ഒരു രാജ്യത്ത് ധാർമ്മികമൂല്യങ്ങൾ നിലനിർത്താൻ ആചരിക്കേണ്ട എല്ലാവിധ ധാർമ്മിക നിയമങ്ങളും വിവരിക്കുന്നതാണ് ധർമ്മസൂത്രങ്ങൾ. വ്യക്തികളുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ധർമ്മങ്ങളെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ധർമ്മസൂത്രങ്ങൾ ‘സ്മൃതികൾ’ എന്നും അറിയപ്പെടുന്നു.
യാജ്ഞവൽക്യസ്മൃതി, വിഷ്ണുസ്മൃതി, വ്യാസസ്മൃതി, വസിഷ്ഠസ്മൃതി, കാത്ത്യായനസ്മൃതി, മനുസ്മൃതി തുടങ്ങിയവ കൂടാതെ സ്വതന്ത്ര സ്വഭാവമുള്ള അനേകം ധർമ്മസൂത്രങ്ങളും എഴുതപ്പെട്ടിട്ടുണ്ട്.
ജോതിഷം :
ഇതിലെ പ്രധാന ഭാഗം ഗണിതമാണ്. അതിൽ അസ്ടോണമി എന്ന ഗോളശാസ്ത്രവും കാലക്രിയാഭാഗവും ഉൾപ്പെടുന്നു. ജോതിശാസ്ത്രം എന്ന ഗണിത വിഭാഗത്തിൽ അന്ധവിശ്വാസം തീരെയില്ല. പക്ഷെ നിമിത്തം, പ്രശ്നം, ജാതകം തുടങ്ങിയ ഭാഗങ്ങൾ വിശ്വസിക്കണോ തള്ളിക്കളയണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാവുന്നതാണ്. ഭാവിപ്രവചങ്ങൾ ശരിയോ തെറ്റോ എന്ന് കണ്ടുപിടിക്കാൻ വേറെ മാർഗ്ഗങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് നന്മയുടെയോ ശരിയുടെയോ എന്തെങ്കിലും ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് സ്വീകരിക്കാവുന്നതാണ്.
ഉപവേദങ്ങൾ :
ധനുർവ്വേദം, ഗന്ധർവ്വവേദം, ആയുർവ്വേദം, സ്ഥാപത്യവേദം (തച്ചുശാസ്ത്രം) തുടങ്ങിയവ അതിൽ പെടുന്നു.

(അവലംബം : www.iish.org)