ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസിന്റെ 72-ആം ജന്മദിനമാണിന്ന് (10-01-2012). സർവ്വേശ്വരന്റെ ‘വിഭൂതി’ ലഭിച്ചതിന് ഈശ്വരനോടുള്ള ആത്മ സമർപ്പണമായി കൊല്ലൂർ മൂകാംബികയുടെ സന്നിധിയിൽ ഇന്ന് ഗാനാർച്ചന ചെയ്യുന്നുണ്ട്.
ഭഗവാന്റെ വിഭൂതികളെക്കുറിച്ച് എഴുതിത്തുടങ്ങിയത് പിന്നീട് തുടരാൻ കഴിഞ്ഞില്ല. ഈ സന്ദർഭത്തിൽ ഗന്ധർവ്വനെക്കുറിച്ചാകാം എന്നു കരുതുന്നു. ഗന്ധർവ്വൻ എന്നു കേൾക്കുമ്പോൾ എല്ലാവരുടെ മനസ്സിലേയ്ക്കും ഓടി വരുന്നത് പത്മരാജന്റെ ‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയായിരിക്കും. ഇന്ദ്രലോകത്തുനിന്നും ശാപം ലഭിച്ച്, അതിന്റെ നിവൃത്തിക്കായി ഭൂമിയിൽ അവതരിച്ച് യുവതികളുമായി രമിക്കാൻ വരുന്ന രൂപം.
“ അശ്വത്ഥഃ സർവ വൃക്ഷാണാം ദേവർഷീണാം ച നാരദഃ
ഗന്ധർവാണാം ചിത്രരഥഃ സിദ്ധാനാം കപിലോ മുനിഃ ” (ഭ.ഗീ. 10:26)
[ഞാൻ എല്ലാ വൃക്ഷങ്ങളിലുംവച്ച് അരയാലും, ദേവർഷികളിൽ നാരദനും, ഗന്ധർവ്വന്മാരിൽ ചിത്രരഥനും, സിദ്ധന്മാരിൽ കപിലനെന്ന മുനിയും ആകുന്നു.]
ഗന്ധർവ്വന്മാരെ ഹാഹാ, ഹൂഹൂ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇത് മനശാസ്ത്രപരമായ ഒരു സങ്കല്പമാണ്. ഒരു വസ്തുവിന്റെ ഏറ്റവും സൂക്ഷ്മമായ ഭൌതികരസമാണ് ‘ഗന്ധം‘ എന്നു പറയുന്നത്. സ്ഥൂല വിഷയങ്ങളിൽ രമിക്കുന്നതിനു പകരം ജീവിതത്തിലെ സൂക്ഷ്മമായ രസങ്ങൾ ആസ്വദിക്കത്തക്കവണ്ണം മനസ്സിന്റെ ലാവണ്യബോധം വളർത്തിയെടുത്തവരെയാണ് ‘ഗന്ധർവ്വന്മാർ’ എന്നു പറയുന്നത്. രസാനുഭൂതികൊണ്ട് അവർ ‘ഹാ ഹാ’ എന്നു പറയുന്നതിനാൽ ഗന്ധർവ്വന്മാരെ ഹാഹാ, ഹൂഹൂ എന്നൊക്കെ പറഞ്ഞു പോരുന്നു. നമ്മളിലുള്ള ഏറ്റവും ഉയർന്ന സൌന്ദര്യബോധത്തെ ഈശ്വരീയം എന്നു കണക്കാക്കിയാൽ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ വിശ്വത്തിൽ എല്ലാം സദാ ചലിച്ചുകൊണ്ടിരിക്കുന്നു. അതിലെല്ലാം വൈചിത്ര്യത്തെക്കണ്ട് ഒരു ചിത്രരഥനായി ജീവിക്കുകയാണ് സഹൃദയൻ ചെയ്യുന്നത്. നമ്മിലെ സഹൃദയനാണ് ചിത്രരഥൻ എന്ന ഗന്ധർവ്വസങ്കല്പം.
മനുഷ്യന്റെ ബുദ്ധിശക്തിയുടെയും ഗ്രഹണശക്തിയുടെയും അടിസ്ഥാനത്തിൽ (I.Q.) മനുഷ്യരെ മൂന്നു ഗണങ്ങളായി തിരിച്ചിട്ടുണ്ട്. ദേവഗണം, മനുഷ്യഗണം, അസുരഗണം. ദേവന്മാരും കിന്നരന്മാരും ഗന്ധവർവ്വന്മാരുമെല്ലാം ആദ്യത്തെ ദേവഗണത്തിൽ പെടുന്നവരാണ്. അവർക്ക് ഏതെങ്കിലും വിഷയത്തിന്റെ ആദ്യഭാഗമോ, സൂത്രരൂപമോ കേൾക്കുമ്പോഴേയ്ക്കും അതിലടങ്ങിയിരിക്കുന്ന സമ്പൂർണ്ണതത്ത്വം മുഴുവനും സങ്കല്പിച്ച് മനസ്സിലാക്കാനുള്ള കഴിവുണ്ടായിരിക്കും. “ധർമ്മക്ഷേത്രേ കുരുക്ഷേത്രേ” എന്നു കേൾക്കുമ്പോഴേയ്ക്കും ഭഗവദ് ഗീതയുടെ സാരാംശം മുഴുവനും മനസ്സിലാക്കാൻ കഴിയും എന്നു ഒരാൾ പറഞ്ഞപ്പോൾ, അയാളൊരു ശാസ്ത്രജ്ഞനാണെന്ന കാരണത്താൽ അദ്ദേഹം ഇപ്പോഴും പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്നുണ്ട്. വിമർശിക്കുന്ന പണ്ഡിതന്മാർക്ക് സങ്കല്പിക്കാനുള്ള കഴിവില്ലാതെ പോയത് മഹാഭാരതത്തിന്റെയൊ, ഭഗവദ്ഗീതയുടെയോ കുറ്റമാണോ?
സംഗീതത്തിലെ പാണ്ഡിത്യത്തെക്കാൾ ശബ്ദസൌകുമാര്യം തന്നെയാണ് ആസ്വാദകർക്ക് പ്രിയം. മനുഷ്യരിൽ യാതൊരുതരത്തിലുള്ള പാറലുമില്ലാത്ത (scratch) ശബ്ദത്തിന്റെ ഉടമയെ ഗന്ധർവ്വൻ എന്നു വിളിക്കും. അല്ലാതെ ഗന്ധർവ്വൻ ആകാശത്തു നിന്നും ഇറങ്ങിവരുന്ന രൂപങ്ങളൊന്നുമല്ല. പാറലില്ലാത്ത ശബദമാണ് കുയിലിന്റെയും. അതുകൊണ്ടാണ് കുയിൽനാദത്തെ സംഗീതവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരിലുള്ള പലതരം കഴിവുകളും അതിന്റെ ഏറ്റവും ഉന്നതമായ നിലയിൽ ഉണ്ടാകുമ്പോൾ അതിനെ ഈശ്വരന്റെ വിഭൂതികളെന്നും വിളിക്കും.
6 comments:
സ്ഥൂല വിഷയങ്ങളിൽ രമിക്കുന്നതിനു പകരം ജീവിതത്തിലെ സൂക്ഷ്മമായ രസങ്ങൾ ആസ്വദിക്കത്തക്കവണ്ണം മനസ്സിന്റെ ലാവണ്യബോധം വളർത്തിയെടുത്തവരെയാണ് ‘ഗന്ധർവ്വന്മാർ’ എന്നു പറയുന്നത്.
ഗന്ധര്‍വ വിവരണം നന്നായി
ഹാഹാ, ഹൂഹൂ എന്നു രണ്ട് ആയല്ലേ? ഹാ,ഹാ, എന്നെഴുതിയതു ശരി ആയില്ല എന്നു തോന്നുന്നു
"വിമർശിക്കുന്ന പണ്ഡിതന്മാർക്ക് സങ്കല്പിക്കാനുള്ള കഴിവില്ലാതെ പോയത് മഹാഭാരതത്തിന്റെയൊ, ഭഗവദ്ഗീതയുടെയോ കുറ്റമാണോ? "
IAS പരീക്ഷയുടെ ചോദ്യങ്ങളും അതിനു കിട്ടിയ ഉത്തരങ്ങളും കാണിച്ച് ഒരു മെയിൽ കറങ്ങി നടന്നിരുന്നു.
"How can you drop an egg to a concrete floor without breaking it?"
എന്ന ചോദ്യവും
"Concrete floors are so strong that we cannot break them with an egg" അതിനുള്ള ഉത്തരം ഏതാണ്ട് ഇതു പോലെ ഒന്നും,
അതെഴുതിയ ആൾ വിജയി ആയിരുന്നു എന്നും അവരെ പോലെ ഉള്ളവർ ആണ് നമ്മളെ ഭരിക്കുന്നതെന്നും മറ്റും കളിയാക്കിയ ഒരു മെയിൽ.
അവനവനുമനസിലാകാത്തതൊന്നും മറ്റുള്ളവർക്കു മനസിലാകുകയില്ല എന്നു വിചാരിക്കുന്നവരാണ് കൂടുതൽ
ഹെരിറ്റേജ് മാഷെ,
വായനയ്ക്കും ഉപദേശത്തിനും നന്ദി.
കോമ വേണ്ടായിരുന്നു എന്ന് എനിക്കും തോന്നിയതാണ്. എന്തായാലും മാഷ്ക്കും ആ തോന്നലുണ്ടായതുകൊണ്ട് കോമ വേണ്ടെന്നുവച്ചു. തിരുത്തിയിട്ടുണ്ട്.
ഇപ്പോഴാണ് ഒരു ‘ഹുഹു’നെ ഓർമ്മ വന്നത്. പണ്ട് ഗജേന്ദ്രനെ പരീക്ഷിക്കാൻ ഭഗവാൻ ഏർപ്പാടാക്കിയ മുതല ‘ഹുഹു’ എന്ന ഗന്ധർവ്വനായിരുന്നു.
Post a Comment