വിഷയാരാധന:
നമ്മൾ എന്തു കർമ്മം ചെയ്യുന്നതും ആനന്ദത്തിനുവേണ്ടിയാണ്. ഏതേതു കർമ്മങ്ങൾ നിത്യമായ ആനന്ദം തരുന്നു, ഏതേതു കർമ്മങ്ങൾ അനിത്യമായ ആനന്ദം തരുന്നു എന്ന് ഗീതയിലൂടെ ഒരു അവലോകനം നടത്തുകയാണ്.
ധ്യായതേ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത് സംജായതേ കാമഃ കാമാത് ക്രോധോ f ഭിജായതേ. (ഭ.ഗീ. 2:62)
[വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന് അവയിൽ ആസക്തി ഉണ്ടാകുന്നു, ആസക്തി നിമിത്തം കാമം ഉണ്ടാകുന്നു, കാമത്തിൽ നിന്ന് ക്രോധം ഉണ്ടാകുന്നു.]
ദൈവത്തേയോ ആത്മാവിനെയോ അല്ലെ ധ്യാനിക്കുക. വിഷയത്തെ ആരാധിക്കുന്നത് എങ്ങിയാണ്. ഈ വിഷയാരാധനയിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് ഒന്ന് അന്വേഷിക്കാം.
ഭോഗവിഷയത്തിൽ ആസക്തിയുള്ളവന്റെ മനസ്സ് അതിനെ പ്രാപിക്കാനുള്ള സങ്കല്പത്തിൽ മുഴുകിക്കഴിഞ്ഞാൽ വിഷയവൃത്തിയിൽതന്നെ പൂർണ്ണമായി നിറഞ്ഞു നിൽക്കുകയും, അതിൽ നിന്നും ശ്രദ്ധ വേറൊന്നിലേയ്ക്കും വ്യതിചലിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ അതിന്റെ പൂർത്തീകരണത്തിനുള്ള ധ്യാനമെന്നു പറയാം. ഒരു ഭക്തൻ ഈശ്വരനെ സ്നേഹിക്കുകയും സദാസമയവും ഈശ്വരധ്യാനത്തിൽ തന്നെ മുഴുകിയിരിക്കുകയും ചെയ്യുന്നത് എങ്ങിനെയാണോ, അതുപോലെതന്നെയാണ് പിശുക്കനായ ഒരാൾ തന്റെ ധനത്തെ ആത്മതുല്യം സ്നേഹിക്കുകയും അവന് ഒരു നിമിഷം പോലും അതിൽനിന്നും മനസ്സിനെ അകറ്റി നിർത്താൻ കഴിയാതിരിക്കുകയും ചെയ്യുന്നത്. പക്ഷെ ഈശ്വരനിൽ പരായണനായിരിക്കുന്നതിനു പകരം ഭോഗവിഷയങ്ങളിൽ പരായണനായിരിക്കുന്നു. ഇത്തരം സ്വാർത്ഥമായ വിഷയങ്ങളിൽ നിന്നു ലഭിക്കുന്ന ആനന്ദം നാശമുള്ളതാണെന്ന് അറിയുക.
{പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക.}
യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം. (ഭ.ഗീ.7:21)
[ഏതേത് ഭക്തൻ ഏതേത് രൂപത്തെ പൂജിക്കാൻ ആഗ്രഹിക്കുന്നുവോ, അതതു ഭക്തന് ആ ശ്രദ്ധയെത്തന്നെ ഞാൻ ഉറപ്പുള്ളതാക്കി ചെയ്യുന്നു.]
സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാൻ മയൈവ വിഹിതാൻ ഹിതാൻ. (ഭ.ഗീ.7:22)
[അവൻ ആ ശ്രദ്ധയോടുകൂടിയവനായിട്ട് അതിന്റെ ആരാധനത്തെ ചെയ്യാനാഗ്രഹിക്കുന്നു. അതിൽനിന്ന് എന്നാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ആ കാമങ്ങളെത്തന്നെ ലഭിക്കുകയും ചെയ്യുന്നു.]
അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി. (ഭ.ഗീ.7:23)
[അല്പബുദ്ധികളായ അവരുടെ ആ ഫലമാകട്ടെ നാശമുള്ളതായി ഭവിക്കുന്നു. ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്മാർ എന്നെ പ്രാപിക്കുന്നു.]
(7:21)ൽ ‘യാം യാം തനും ശ്രദ്ധയാ അർച്ചിതും’ (ഏതേതു രൂപത്തെ ശ്രദ്ധയോടുകൂടി പൂജിക്കുന്നതിന്) എന്നു പറഞ്ഞിരിക്കുന്നതിന് ദേവതോപാസന എന്ന അർത്ഥം എടുത്താൽ ഭാരതീയ സാധനാ സമ്പ്രദായങ്ങളോട് നല്ല യോജിപ്പുണ്ടായിരിക്കും. ‘നടരാജഗുരു’ അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ ഭാരതീയർക്ക് മാത്രം ചേരുന്ന ഇടുങ്ങിയ അർത്ഥം എടുക്കുന്നതിനു പകരം മനുഷ്യ വർഗ്ഗത്തിനാകെ യോജിക്കുന്ന കൂടുതൽ വ്യാപ്തിയുള്ള അർത്ഥം എടുക്കുന്നു. ഒരാൾ ദേവതോപാസന നടത്തുന്നതിൽ തല്പരനായിരിക്കുന്നതുപോലെയാണ് വേറൊരാൾ സാഹിത്യോപാസകനായിരിക്കുന്നത്. അതുപോലെ വേറൊരുവൻ ശാസ്ത്രഗവേഷണത്തിൽ പൂർണ്ണ ശ്രദ്ധയുമർപ്പിച്ച് അതിൽ നിരതനായിരിക്കുന്നു. വിപുലമായ അർത്ഥത്തിൽ അതിനെയെല്ലാം ഉപാസനകളായി കണക്കാക്കാം.
(7:22) ൽ ‘തസ്യാഃ ആരാധനം’ എന്നതിന് - ആ ദേവതയുടെ ആരാധനമെന്നും ചില വ്യാഖ്യാനങ്ങൾ കാണാം. മുകളിൽ പറഞ്ഞ പൂജയ്ക്ക് ഒരു മൂർത്തി വേണ്ടെന്നിരിക്കെ, ഇത് മൂർത്തീ പൂജയിലേയ്ക്കുള്ള ശ്രദ്ധതിരിക്കലാവാം. ലോകത്തു സംഭവിക്കുന്നതേതും നിയമയുക്തമായിട്ടേ വരികയുള്ളൂ. അതിലൊരു നിയമമാണ്, ആവർത്തിച്ചു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അതിൽ കാണിക്കുന്ന താല്പര്യവും ഒരാളെ ആ വിഷയത്തിൽ കൂടുതൽ കൂടുതൽ ഉറപ്പിക്കും എന്നുള്ളത്.
(7:23) ‘ദേവയജഃ’ (ദേവാരാധന്മാർ) - ജനങ്ങളിൽ ദൈവവിശ്വാസം തീരെ കുറഞ്ഞുപോയ ഇക്കാലത്ത്, സ്ഥിരമായി ഇഷ്ടദേവതയ്ക്ക് പൂജചെയ്യുന്നവർ വളരെ വിരളമാണ്. ദേവന്മാരെ ഭജിക്കുന്നവരെന്നും എന്നെ ഭജിക്കുന്നവരെന്നും പറയുമ്പോൾ, പ്രാർത്ഥിക്കാതെയും ദൈവത്തെ താത്ത്വികമായി തീരെ അറിയാതെയും കഴിയുന്ന അധികം പേരുടെയും കാര്യത്തിൽ ഗീതയുടെ കാഴ്ചപ്പാട് എന്താണെന്നു നോക്കാം.
ആനന്ദത്തെ ഭജിക്കാത്തവരായിട്ട് ആരുമില്ല. എവിടെ ഒരാൾ അല്പമാത്രമായെങ്കിലും സുഖം കാണുന്നുവോ അവിടെ അത്രയ്ക്ക് ആത്മാവിനെ ഭജിച്ചിരിക്കുന്നു. ആത്മസുഖം ഒരുപക്ഷെ കണ്ടെത്തിയത് അനാത്മാവിൽ ആയിരിക്കാം. എന്നാലും ദുഃഖത്തെ ഒരിക്കലും ആരും ഭജിക്കാത്തതുകൊണ്ട് എല്ലാവരും ആനന്ദത്തെയും, അതിനാൽ ആത്മാവിനെയും ഭജിക്കുന്നവരാണെന്നു പറയാം.
ഇവിടെ ദേവശബ്ദം കൊണ്ട് ഇന്ദ്രിയപ്രീതി ഉണ്ടാക്കുന്ന വിഷയം എന്നു മനസ്സിലാക്കണം. ചിത്രകാരന്മാർ, സംഗീതജ്ഞർ, നർത്തകർ ഇങ്ങനെ അനേകം പേർ ഇന്ദ്രിയ പ്രീതിക്കായി മുഴുവൻ സമയവും കൊടുക്കുന്നുണ്ട്. ഇവരെയും ദേവയജന്മാർ എന്നു പറയാം. എങ്ങനെയും ധനമുണ്ടാക്കണമെന്നു കരുതുന്നവർ പണത്തെ ഒരു വിഗ്രഹത്തെപോലെ കരുതി ആരാധിക്കുന്നു. കലാസൃഷ്ടി ചെയ്യണമെന്നു വിചാരിക്കുന്നവർ അതിൽ നിപുണന്മാരായിത്തീരുന്നു. ഭാര്യാപുത്രാദികൾ ഉണ്ടാകുന്നത് വലിയ നേട്ടമെന്നു കരുതുന്നവർക്കും അതൊക്കെ ലഭിക്കുന്നു. അതുകൊണ്ട് ‘ദേവയജഃ ദേവാൻ യാന്തി’ (ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു) എന്നു പറയുമ്പോൾ ലോകത്തിലെ 99% ആളുകളും ഇതിൽ ഉൾപ്പെടുന്നു.
ബാക്കിയുള്ള ഒരു ശതമാനം ജനങ്ങൾ ആത്മീയമായ ചിന്തകളുമായി കഴിഞ്ഞുകൂടുന്നവരാണ്. അതിൽ തന്നെ വളരെ കുറച്ചു പേർ ആത്മജ്ഞാനത്തിനുവേണ്ടി ശ്രമിക്കുന്നു. അതിലുള്ളവരിൽ തന്നെ ചെറിയൊരു ശതമാനത്തിനു മാത്രമെ ആത്മജ്ഞാനം ലഭിക്കുന്നുള്ളൂ. ബ്രഹ്മത്തിൽനിന്നും തുടങ്ങുന്ന നമ്മൾ ബ്രഹ്മത്തിൽ തന്നെ ചേരുന്നു എന്ന വസ്തുത നമ്മൾ അറിയുന്നില്ല. സമുദ്രത്തിൽ നിന്നും ജീവനം നേടുന്ന നദി അവസാനം സമുദ്രത്തിൽ തന്നെ ചെന്നു ചേരുന്നതുപോലെ. ഈ അവസ്ഥാന്തരം നദിയറിയുന്നില്ല എന്നാണ് ഛാന്ദോഗ്യത്തിൽ പറയുന്നത്. അത് അറിയുന്നവനാണ് ബ്രഹ്മജ്ഞാനി. ആ അനുഭവമാണ് ബ്രഹ്മാനന്ദം. അത് നിത്യമാണ്.
39 comments:
ആനന്ദത്തെ ഭജിക്കാത്തവരായിട്ട് ആരുമില്ല. എവിടെ ഒരാൾ അല്പമാത്രമായെങ്കിലും സുഖം കാണുന്നുവോ അവിടെ അത്രയ്ക്ക് ആത്മാവിനെ ഭജിച്ചിരിക്കുന്നു. ആത്മസുഖം ഒരുപക്ഷെ കണ്ടെത്തിയത് അനാത്മാവിൽ ആയിരിക്കാം. എന്നാലും ദുഃഖത്തെ ഒരിക്കലും ആരും ഭജിക്കാത്തതുകൊണ്ട് എല്ലാവരും ആനന്ദത്തെയും, അതിനാൽ ആത്മാവിനെയും ഭജിക്കുന്നവരാണെന്നു പറയാം.
ഒറ്റവായനക്ക് ഉള്‍കൊള്ളാന്‍ അവില്ല
പക്ഷെ അതാണ് ശരി.
ചിന്ത പങ്കു വച്ചതിനു നന്ദി
അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി.
ആനന്ദത്തിന്റെ അനന്ദസാധ്യതകള്..
മറ്റൊരു ന്നല്ല കുറിപ്പ് മാഷേ
നമ്മൾ എന്തു കർമ്മം ചെയ്യുന്നതും ആനന്ദത്തിനുവേണ്ടിയാണ്. ഏതേതു കർമ്മങ്ങൾ നിത്യമായ ആനന്ദം തരുന്നു, ഏതേതു കർമ്മങ്ങൾ അനിത്യമായ ആനന്ദം തരുന്നു
--
ഹാ ഹാ ..
പാര്‍ത്ഥാ,
ഇനി വായിച്ച് തുടങ്ങട്ടേ...
തലയില്‍ കേറുമോ ആവോ?
സ്വധർമ്മം തിരിച്ചറിഞ്ഞവനു ആനന്ദമുണ്ടാവും. ലളിതമായി പറഞ്ഞാൽ, അവനവനെ അറിയുക. ഇക്കാലത്തെ സാമൂഹികവും, സാംസ്കാരികവുമായ ചുറ്റുപാടുകൾ, മനുഷ്യനെ സ്വന്തം ആനന്ദത്തിനും ഉപരി, സമൂഹത്തിലെ അംഗീകാരത്തിനു വേണ്ടി ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
അങ്ങനെ പരിധിയിൽ കവിഞ്ഞു സമൂഹത്തെ ഭയപ്പെട്ടും, തെറ്റാണെന്നറിഞ്ഞു കൊണ്ട് തന്നെ, തെറ്റുകൾ ചെയ്യാൻ നിർബന്ധിതമായും ജീവിക്കേണ്ടി വരുമ്പോൾ മനസ്സു നിറയുന്ന ആനന്ദം എങ്ങനെ ഉണ്ടാകും?
വായിച്ചു.ഇനിയും വായിക്കും,മനസ്സിലാകേണ്ടേ
ബ്രഹ്മത്തിൽനിന്നും തുടങ്ങുന്ന നമ്മൾ ബ്രഹ്മത്തിൽ തന്നെ ചേരുന്നു എന്ന വസ്തുത നമ്മൾ അറിയുന്നില്ല. സമുദ്രത്തിൽ നിന്നും ജീവനം നേടുന്ന നദി അവസാനം സമുദ്രത്തിൽ തന്നെ ചെന്നു ചേരുന്നതുപോലെ. ഈ അവസ്ഥാന്തരം നദിയറിയുന്നില്ല എന്നാണ് ഛാന്ദോഗ്യത്തിൽ പറയുന്നത്. അത് അറിയുന്നവനാണ് ബ്രഹ്മജ്ഞാനി. ആ അനുഭവമാണ് ബ്രഹ്മാനന്ദം. അത് നിത്യമാണ്.
--
വീണ്ടും വായിച്ചു, പാര്‍ത്ഥാ.
അവസാനിപ്പിച്ചത്ര ലളിമല്ല ബാക്കി ഭാഗങ്ങള്‍ എന്നതിനാല്‍ ഒറ്റവായന നടത്തുന്നവര്‍ക്ക് ആശയം മുഴുവന്‍ അപ്രാപ്യമാകുന്നതില്‍ അത്ഭുതമില്ല തന്നെ.
വളരെ നല്ല പോസ്റ്റ്.. ഇനിയും പോരട്ടെ ...
ഗഹനമായ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ വിവരിച്ചു തരുന്നതിനു നന്ദി.(അവസാനം വായിച്ചപ്പോള്‍ നീളം കൂടിയതു പോലെ തോന്നി,എഡിറ്റ് ചെയ്തോ ?)
കുറച്ചുകൂടെ ഷാര്‍പ്പ് ആക്കിയാല്‍ - മനുഷ്യന് ചുറ്റുവട്ടത്തുള്ള എന്തിലെങ്കിലും വത്യാസം വരുത്തിയാല്‍ കൂടുതല്‍ സന്തോഷിക്കുമെന്ന് കരുതുമ്പോള്‍ ആ പ്രവൃത്തിയില്‍ മുഴുകുന്നു. അത് സാദ്ധ്യമാകുകയാണെങ്കില് അല്‍പ്പനേരം ആനന്ദമുണ്ടാകുന്നു. സാദ്ധ്യമായില്ലെങ്കില്‍ ദു:ഖമുണ്ടാകുന്നു. ഇങ്ങനെ തന്നെ ചൂഴുന്ന അവസ്ഥയോടുള്ള അപ്രീതിയോ അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ പ്രീതിപ്പെടുത്തി ചുറ്റുമുള്ളത് നഷ്ടപ്പെടുമെന്തിനെതിരേ മുന്‍കരുതലോ ആണ് പ്രവൃത്തികളെല്ലാം. സാദ്ധ്യമായി കുറച്ചു കഴിയുമ്പോള്‍ അതില്‍ നമ്മള് പരിചിത്രാകുകയും പുതിയതിനു ആഗ്രഹിക്കുകയും ചെയ്യുന്നു.
അത് സാദ്ധ്യമാക്കിത്തരണേ എന്നു പ്രാര്‍ത്ഥിച്ചിട്ട് അതു നടന്നാല്‍ ദൈവാനുഗ്രഹം എന്നും അത് നടന്നില്ലെങ്കില്‍ വിധി എന്നും ചിലര്‍ വിളിക്കുന്നു.
മറ്റു ചിലരാകട്ടെ ആത്മീയത എന്നു വച്ച് സകല അപ്രീതികളെയും അടക്കാന്‍ ശീലിക്കുന്നു. അതിനാല്‍ അവര്‍ക്ക് സന്തോഷമോ ദു:ഖമോ ഇല്ലാത്ത അവസ്ഥ വരുന്നു. നിങ്ങളതിനെ ആനന്ദമെന്നു വിളിക്കുന്നു.
ഇങ്ങനെ ആണോ പറഞ്ഞത്?
ഇതിങ്ങനെ മനസ്സിലാക്കാമോ- എനിക്കിപ്പോള്‍ വിശക്കുന്നു. ചോറുകഴിക്കാന് ശ്രമിക്കേണ്ടതാണ്. ഹോട്ടലില്‍ പോയാല്‍ അഞ്ചുമണിക്ക് ഊണു കിട്ടിയെന്നും ഇല്ലെന്നും വരും. കിട്ടിയാല്‍ എനിക്കു സന്തോഷമാകും. കിട്ടിയില്ലെങ്കില്‍ ദേഷ്യവും വരും.
ഊണു കാണണണേ ദൈവമേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിട്ട് പോയിട്ട് കിട്ടിയാല്‍ അത് ദേവപ്രീതിയാണ്. കിട്ടിയില്ലെങ്കില്‍ അത് വിധിയാണ്.
പകരം ഊണുകഴിക്കാനുള്ള ആശയങ്ങ് അടക്കിയാല്‍ സന്തോഷവും സങ്കടവുമില്ലാത്ത അവസ്ഥ കൈവരിക്കാം.
സംശയം അതിലല്ല. ഇങ്ങനെ ഒരു നിഷ്ക്രിയമായ ആത്മീയത കൈവരിച്ചാല്‍ ലോകത്ത് ഇന്നു കാണുന്ന വൃത്തികളൊക്കെ പിന്നെ ആരു ചെയ്യും? അതിനു ആത്മീയത കുറഞ്ഞ ആളു വേണ്ടിവരില്ലേ?
മനസ്സിലാകാഞ്ഞിട്ട് ചോദിച്ചതാണ്. എന്നെ ഒരു ലൗകിക പ്രവര്‍ത്തിയും സന്തോഷിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ അത് ഒന്നുകില്‍ ചെയ്യില്ല, അല്ലെങ്കില്‍ "എന്റെ കര്‍മ്മം" എന്നു പറഞ്ഞ് എങ്ങനെയെങ്കിലും വരുത്തി തീര്‍ക്കും. ആര് സര്‍വ്വവും ത്യജിച്ച് ജനസേവനത്തിനിറങ്ങും? ആരു കമ്പ്യൂട്ടറും വൈദ്യുതിയും കണ്ടുപിടിക്കും? ആരു രാജ്യസേവനത്തിനായ് സ്വന്തം സ്വസ്ഥത കളഞ്ഞ് ഇറങ്ങി വരും? ആരു ഓസ്കാര്‍ അവാര്‍ഡ് വാങ്ങിക്കാന്‍ പോകും? അതോ ഇതൊക്കെ മായ ആണോ
അല്പം തമാശയായി തോന്നിയെങ്കിലും ഇതുവായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര ഡൌട്ട്.... ബ്ലോഗ്, ബ്ലോഗെഴുത്ത് തുടങ്ങിയവയോടുള്ള ആസക്തിയും ഒരു വിധത്തില്‍ നാശത്തിനല്ലേ പാര്‍ത്ഥേട്ടാ.. :-)
ഞാന്‍ എന്റെ കാര്യം ചിന്തിച്ചതാ.
പ്രിയപ്പെട്ട പാർത്ഥൻ
ഒരു സംശറ്യം ചോദിച്ചോട്ടെ, മരത്തലയനാണേ
ഈ പോസ്റ്റിട്ടതിലൂടെ താങ്കൾക്ക് കിട്ടുന്നത് നിത്യമായ ആനന്ദമോ അനിത്യമായ ആനന്ദമോ?
അനിത്യമായ ആനന്ദമാണേൽ എന്തിനു സമയം മിനക്കെടുത്തണം?
പേടിക്കേണ്ട.
---------
“ഒന്നിന്നുമില്ല നില
ഉന്നതമായ കുന്നുമെന്നല്ല
ആഴിയുമൊരിക്കൽ
നശിക്കുമോർത്താൽ”
(കുമാരനാശാൻ)
മരത്തലയാ:
ബ്ലൊഗ് മുഴുവൻ വായിക്കൂ.
എന്നാലും ദുഃഖത്തെ ഒരിക്കലും ആരും ഭജിക്കാത്തതുകൊണ്ട് എല്ലാവരും ആനന്ദത്തെയും,.....
(ആനന്ദം ലഭിക്കാൻ വേണ്ടിത്തന്നെ)
താങ്കൾ പറയുന്നു
“ബ്രഹ്മത്തിൽനിന്നും തുടങ്ങുന്ന നമ്മൾ ബ്രഹ്മത്തിൽ തന്നെ ചേരുന്നു എന്ന വസ്തുത നമ്മൾ അറിയുന്നില്ല. സമുദ്രത്തിൽ നിന്നും ജീവനം നേടുന്ന നദി അവസാനം സമുദ്രത്തിൽ തന്നെ ചെന്നു ചേരുന്നതുപോലെ. ഈ അവസ്ഥാന്തരം നദിയറിയുന്നില്ല എന്നാണ് ഛാന്ദോഗ്യത്തിൽ പറയുന്നത്. അത് അറിയുന്നവനാണ് ബ്രഹ്മജ്ഞാനി. ആ അനുഭവമാണ് ബ്രഹ്മാനന്ദം. അത് നിത്യമാണ്.
”
ഞാൻ വാദത്തിനു വേണ്ടി താങ്കൾ പറഞ്ഞത് പൂർണ്ണമായി അംഗീകരിക്കുന്നു. അതുൾക്കൊള്ളുന്നു. പക്ഷെ എനിക്ക് ആനന്ദമുണ്ടാകുന്നില്ലല്ലോ? താങ്കൾക്കുണ്ടാകുന്നുണ്ടോ? ഉണ്ടെങ്കിൽ തന്നെ അത് നിത്യമാണെന്നെന്താ ഉറപ്പ്?
പട്ടൌടിയുടെ സംശയം:
മനസ്സിലാകാഞ്ഞിട്ട് ചോദിച്ചതാണ്. എന്നെ ഒരു ലൗകിക പ്രവര്‍ത്തിയും സന്തോഷിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ അത് ഒന്നുകില്‍ ചെയ്യില്ല, അല്ലെങ്കില്‍ "എന്റെ കര്‍മ്മം"
എന്നു പറഞ്ഞ് എങ്ങനെയെങ്കിലും വരുത്തി തീര്‍ക്കും. ആര് സര്‍വ്വവും ത്യജിച്ച് ജനസേവനത്തിനിറങ്ങും? ആരു കമ്പ്യൂട്ടറും വൈദ്യുതിയും കണ്ടുപിടിക്കും? ആരു രാജ്യസേവനത്തിനായ് സ്വന്തം സ്വസ്ഥത കളഞ്ഞ് ഇറങ്ങി വരും? ആരു ഓസ്കാര്‍ അവാര്‍ഡ് വാങ്ങിക്കാന്‍ പോകും? അതോ ഇതൊക്കെ മായ ആണോ
----------
ഗീത പറയുന്നത്, ഏതു കർമ്മവും അത് ചെയ്യുന്ന ആൾക്ക് ഒരു ആനന്ദം പ്രദാനം ചെയ്യുന്നുണ്ട് എന്നാണ്. നിങ്ങൾ പോക്കറ്റടിക്കുന്നതും, ഒരാളെ കൊല്ലുന്നതു പോലും നിങ്ങളിൽ സന്തോഷം തരുന്നുണ്ട് എന്നാണ് ഗീതാവ്യാഖ്യാനം.
പക്ഷെ അത് തെറ്റാണെന്നറിയുമ്പോൾ അവിടെ ഒരാൾ അവതരിക്കും, നിങ്ങളുടെ മനസ്സിന്റെ ഉള്ളിൽ നിന്ന്.
---------
എല്ലാവരും ആത്മാന്വേഷികളാവണോ എന്ന് പണ്ടൊരാൾ ചോദിച്ചതിന് ഇങ്ങനെ ഒരു മറുപടിയുണ്ട്.
സാധാരണ ജനങ്ങൾ അവരുടെ ധർമ്മങ്ങൾ ചെയ്യുക മാത്രമെ വേണ്ടൂ. ഉദാഹരണം: പഠിക്കുക, ജോലി ചെയ്യുക, കല്ല്യാണം കുട്ടികൾ കുടുംബം പുലർത്തുക, പ്രത്യേകിച്ച് മാതാപിതാക്കളെ സംരക്ഷിക്കുക, പിന്നീട് നമ്മളെ ഇത്രയും വളർത്തിയ ചുറ്റുപാടുകളോടുള്ള കടമയും നിർവ്വഹിക്കുക. അത്രയൊക്കെയെ വേണ്ടൂ. ഈശ്വരാ എന്ന ഒരു വാക്ക് ഉച്ചരിക്കുകപോലും വേണ്ട, നിങ്ങൾ നിങ്ങളുടെ കടമകൾ നിറവേറ്റുന്നുണ്ടെങ്കിൽ.
ആത്മജ്ഞാനികളോ തത്ത്വജ്ഞാനികളോ ആവേണ്ടത് ജനങ്ങളെ ഭരിക്കാൻ നിയോഗിച്ചിട്ടുവരാണ്. അവർ ഇതെല്ലാം പഠിച്ചിരിക്കണം. എങ്കിലേ ഒരു നല്ല ഭരണം കാഴ്ചവെയ്ക്കാൻ കഴിയൂ. പുരാണങ്ങളെ ഉദാഹരിച്ചാൽ ബ്രാഹ്മണ്യം പൊന്തിവരും. ആധുനികം പറയാം.
മാഴ്സിലൊണിയയിലെ രാജാവായിരുന്ന ഫിലിപ്പും, മകൻ അലക്സാണ്ഡറും, തത്ത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ ശിഷ്യന്മാരായിരുന്നു. അവർക്കുപോലും അത് അറിയാം. നമ്മളെ ഭരിക്കുന്ന രാഷ്ട്രീയ കോമരങ്ങൾക്കുമാത്രമെ അത് അറിയാതുള്ളൂ. പിന്നെ ഒരു പണിയും ഇല്ലാതെ വാനപ്രസ്ഥം കഴിഞ്ഞവർക്കും ആകാം.
മരത്തലയാ:
ഈ സംശയം ചോദിച്ച ഭാഗത്തിന്റെ മുകളിലെ വരി ആ സംശയത്തിനുള്ള മറുപടിയാണ്. വ്യാഖ്യാതാക്കൾ ലക്ഷത്തിൽ ഒരാൾക്ക് എന്നൊക്കെയാണ് പറയുന്നത്. എന്റെ കണക്കിൽ 10 ലക്ഷത്തിൽ ഒരാൾക്ക് എന്നു പറയുന്നതാവും ശരി. താങ്കൾക്ക് ഒരു കുറിപ്പടി എഴുതിത്തരാം.
പതഞ്ജലിയുടെ അഷ്ടാദ്ധ്യായി ദിവസവും മൂന്നു നേരം സേവിക്കുക.
പ്രിയപ്പെട്ട പാർത്ഥാ
ഞാൻ ചോദിച്ച രണ്ടു ചോദ്യത്തിനും താങ്കൾ നേരിട്ടുള്ള ഉത്തരം പറഞ്ഞില്ലെങ്കിലും ഉത്തരം നെഗറ്റീവ് ആണ് എന്ന് തന്നെ ഊഹിക്കട്ടെ.
താങ്കളുടെ കണക്കനുസരിച്ച് 120 കോടി ജനസംഖ്യയുള്ള നമ്മുടെ ഭാരതത്തിൽ ബ്രഹ്മ ജ്ഞാനം സിദ്ധിച്ച, ബ്രഹ്മാനന്ദൽ ആറാടുന്ന ഏകദേശം 1200 പേരെങ്കിലും ഉണ്ടാകുമല്ലോ? അതിലൊരാളെ ഒന്നു ചൂണ്ടിക്കാണിക്കാമോ..ഒരാളുടെ പേരു പറയാമോ? ഒന്നു സമീപിച്ചു നോക്കാനാ..എന്റെ അപരാധങ്ങൾ അദ്ദേഹം ക്ഷമിക്കുമാരിക്കും.
പതഞ്ജലിയുടെ അഷ്ടാദ്ധ്യായി എത്ര നാളായി താങ്കൾ സേവിക്കുന്നുണ്ട്? ഫലസിദ്ധി കിട്ടാൻ എത്ര നാൾ കഴിക്കേണ്ടി വരും ?
പാര്ത്ഥന് ജീ,
"..പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക."
ജനങ്ങളെ അന്ധവിശ്വാസികളാക്കാന്‍ ആരോ വിദഗ്ധമായി വ്യാഖ്യാനിച്ചത് എന്നൊക്കെ നൂറ്റാണ്ടുകള്‍ക്കിപ്പുറം താങ്കള്‍ക്കിപ്പോള്‍ പറയാം. എന്നാല്‍ ഈ മൂന്നു വാക്യങ്ങളില്‍ കൃഷ്ണമതം എന്ന മതത്തിന്റെ ആവിര്‍ഭാവവും ഭാഗവതപ്രസ്ഥാനത്തിന്റെ ചരിത്രവും മുഴുവന്‍ ഉറങ്ങുന്നു. അത് തിരിച്ചറിയാനാണ് മുന്‍പ് ഇവിടെത്തന്നെയുള്ള ഏതോ ഒരു പോസ്റ്റില്‍ ഈയുള്ളവന് പറഞ്ഞത്, ചരിത്രപശ്ചാത്തലത്തില്‍ വേണം ഇതൊക്കെ നോക്കിക്കാണാനെന്ന്.
ഇന്ന് ലഭ്യമായ ചരിത്രരേഖകളില്‍ കൃഷ്ണന് എന്ന പേര് ആദ്യം ഉപയോഗിക്കുന്ന ഗ്രന്ഥം ഋഗ്വേദമാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കാന് കഴിവുള്ള, മായാവിയും സുന്ദരഗാത്രനുമായ കൃഷ്ണന് എന്ന ദസ്യുവിനെ അയാളുടെ പതിനായിരം കൂട്ടാളികളോടൊപ്പം അംശുമതീ തീരത്ത് വച്ച് ഇന്ദ്രന് വധിച്ചെന്നാണ് ഋഗ്വേദ കഥ. രാജസ്ഥാന് ഭാഗത്തെ ദ്രാവിഡവര്‍ഗ്ഗമായ ആഭീരന്മാര് എന്നറിയപ്പെടുന്ന ഇടയഗോത്രങ്ങളുടെ പുരാണകഥാപാത്രമായി ഉയര്‍ന്നു വന്ന ഇടയദൈവ സങ്കല്പമാണ് ഗോപാലകനായ കൃഷ്ണന്. ഈ ഗോപാല കൃഷ്ണന് ഇന്ദ്രന്റെ അഹങ്കാരമടക്കുന്ന ഗോവര്‍ദ്ധനപര്‍വ്വത കഥ ഇന്ദ്രാരാധകരായ ആര്യ ഗോത്രങ്ങളുമായി ഈ ഇടയ ഗോത്രങ്ങള്‍ക്കുണ്ടായിരുന്ന സംഘര്‍ഷത്തെ സൂചിപ്പിക്കുന്നു. (ഋഗ്വേദത്തിലെ അസുരനായ കൃഷ്ണനും ആഭീരന്മാരുടെ ദേവതയായ കൃഷ്ണനും ഒന്നാണെന്ന് ചില പണ്ഡിതര്‍ ) ഗോവര്‍ധന ധാരിയായ കൃഷ്ണനാണ് ആ ദൈവത്തിന്റേതായി ഇന്ന് ലഭ്യമായിട്ടുള്ള ആദ്യ ബിംബങ്ങളിലൊന്ന്. ആഭീരന്മാര്‍ക്കിടയിലുണ്ടായ കഥയാണ് നന്ദപുത്രനായ, രാധാകാമുകനായ യാദവ കൃഷ്ണന്. ആഭീരനായ രാജാവ് മധുവിന്റെ മകള്‍ മധുമതിയുടെ പുത്രനാണ് യദു. യാദവ കുലവും അന്ധകന്മാരും വൃഷ്ണികളും ഒക്കെ ആഭീരന്മാരില്‍ നിന്ന് വികസിച്ചതാണെന്ന് ഹരിവംശത്തില്‍ നിന്നും സൂചനയുണ്ട്. ഇന്ദ്രന്, ബ്രഹ്മന്‍ തുടങ്ങിയ ആര്യദേവതകളുമായി കൃഷ്ണന് സംഘര്‍ഷത്തിലാവുന്ന പുരാണകഥകള്‍ രണ്ട് ഗോത്രങ്ങളുടെ വൈരത്തിന്റെ കഥയും കൂടിയാണ്.
സൂര്യാരാധകന്മാരായ ഒരു ഗോത്രത്തിന്റെ ആചാര്യനായ ഘോരാംഗിരസ്സിന്റെ ശിഷ്യനാണ് ദേവകിയുടെ പുത്രനായ കൃഷ്ണന്. ഈ ‘ദേവകീപുത്രകൃഷ്ണ’നെപ്പറ്റി ഛാന്ദോഗ്യത്തില്‍ (BC 800) തന്നെയാണ് ചരിത്രത്തിലെ ആദ്യപരാമര്‍ശമുള്ളത്. വാസുദേവന്‍ എന്നൊരാള്‍ മുഖ്യ ആചാര്യനായി വളര്‍ന്ന ഈ മത സെക്റ്റിന്റെ ഫിലോസഫികളാണ് കഠോപനിഷത്തിന്റെ ജനനമരണ-കര്‍മ്മ സിദ്ധാന്തങ്ങളില്‍ കാണുന്നത്. കഠോപനിഷത്തുമായി ഭഗവദ് ഗീതയ്ക്കുള്ള സാദൃശ്യം യാദൃച്ഛികമല്ല എന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.
വാസുദേവന്‍ എന്ന ദേവതാ സങ്കല്പം ‘വാസുദേവന്‍ & സംഘര്ഷണന്’ / നാരായണന് & നരന് എന്ന ഒരു ദേവതാദ്വയത്തിന്റെ ഭാഗമായി പില്ക്കാലത്ത് ഉയര്‍ന്നുവന്നതായി ചരിത്രകാരന്മാര് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാസുദേവനും കൂട്ടാളിയായ സംഘര്‍ഷണനും നടത്തുന്ന വീരകൃത്യങ്ങള്‍ കാലക്രമേണ അര്‍ജ്ജുനന്റെയും കൃഷ്ണന്റെയും അക്കൌണ്ടിലായി. നരനാരായണന്മാര് എന്നതിനും വന്നു വേറെ കുറേ വ്യാഖ്യാനങ്ങള്‍. മെസൊപ്പൊട്ടേമിയന്‍ ആദിപുരാണവീരനായ ഗില്ഗമേഷും സഖാവായ എന്‍കിടുവും നടത്തുന്ന ചില സാഹസങ്ങള്‍ അര്‍ജ്ജുന-കൃഷ്ണന്മാരുടെ സാഹസങ്ങളുമായി സാമ്യമുള്ളവയാണ്. കര്‍ണ്ണനെ കൊല്ലുന്ന മഹാഭാരതരംഗം സൂര്യപുത്രനായ ഹംബാബ എന്ന ഭീകരനെ വധിക്കുന്ന ഗില്‍ഗമേഷിന്റെ കഥാസന്ദര്‍ഭവുമായി വളരെ സാമ്യമുള്ളതാണ്. ഹംബാബയെ വധിക്കാന്‍ പോകുന്ന ഗില്‍ഗമേഷിന്റെ സന്ദേഹങ്ങള്‍ തീര്‍ക്കാന്‍ സുഹൃത്ത് എന്‍കിടു കുറെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു ഗീതോപദേശസന്ദര്‍ഭവുമായുള്ള സാമ്യവും ശ്രദ്ധേയം. വാസുദേവന്റെ കൂട്ടാളിയായ സംഘര്ഷണന് പില്ക്കാലത്ത് കൃഷ്ണന്റെ ചേട്ടനായ ബലഭദ്രനായി പരിണമിച്ചു. (ജൈനമതത്തില്‍ ഇത് തീര്‍ത്ഥങ്കരന്മാരിലൊരാളായ ബലദേവനായി മാറുകയും ചെയ്തു)
ഗോവര്‍ദ്ധനധാരിയും ഇന്ദ്രദര്‍പ്പമടക്കിയവനുമായ ഗോകുലകൃഷ്ണന്‍, വാസുദേവന്‍ എന്ന സൈദ്ധാന്തികന്‍, മൂന്നോ നാലോ ദേവതാ സങ്കല്പങ്ങളില് നിന്നും ഉറഞ്ഞുകൂടിയ ഒരു മൂന്നാം ദേവതയാണ് ഇന്ന് നാം അറിയുന്ന ദേവകീപുത്രനും, നന്ദഗോപരുടെ വളര്‍ത്തുമകനും കാളിയമര്‍ദ്ദകനും, ടീനേജ് തുടങ്ങും മുന്‍പ് ഗോപികളെ പ്രണയവിവശനാക്കിയവനും, കംസവധം നടത്തിയവനും പില്ക്കാലത്ത് അര്‍ജ്ജുനന്റെ സഖാവായതും, ഇന്ദ്രനോടേറ്റ് വിജയിച്ചവനും ജരാസന്ധനെ പിളര്‍ത്തിയവനുമായ ശ്രീകൃഷ്ണന്.
ഈ ഹീറോയിക് കഥാപാത്രവുമായി വാസുദേവന്റെ ഫിലോസഫിയും വിഷ്ണു എന്ന ആര്യ ദേവതയുടെ സങ്കല്‍പ്പവും പ്രജാപതിയുടെ അവതാര കഥകളും കൂടിച്ചേരുമ്പോഴാണ് ഭാഗവതമതത്തിന്റെ ബീജരൂപമാകുക. ഇതിന്റെ വികസിത രൂപമാണ് ഇന്നത്തെ നിയോബ്രാഹ്മണിക് മതങ്ങളില്‍ ഒന്നായ വൈഷ്ണവിസം.
ഭഗവദ് ഗീതയില്‍ അപൂര്‍വ്വം ചിലയിടത്തുമാത്രമേ വിഷ്ണു എന്ന സൂപ്പര്‍ ദൈവത്തിന്റെ അംശമാണ് കൃഷ്ണന് എന്ന് സൂചനയുള്ളൂ. മഹാഭാരതത്തിലേയ്ക്ക് ഗീതയെ ചേര്‍ത്തതിനോടൊപ്പമാവണം ഈ വിഷ്ണു സങ്കല്‍പ്പവും കൂടി വിളക്കിയത് എന്ന് ചരിത്രകാരന്മാര് അനുമാനിക്കുന്നു. ഇതു മാറ്റി നിര്‍ത്തിയാല്‍ ഗീത കൃഷ്ണമതം എന്ന ഏകദൈവതാധിഷ്ഠിതമായ ഒരു വേറിട്ട മതത്തിന്റെ ഫിലോസഫിക്കല്‍ വിശകലനമാണ്.ആര്യന്മാരുടെ യജ്ഞാധിഷ്ഠിതമായ വൈദിക ഫിലോസഫിയില്‍ നിന്നുമുള്ള ഒരു കുതറിമാറല്‍ കൂടിയാണ് ഭഗവദ് ഗീത.യോഗത്തെയും തപസ്സിനെയും യജ്ഞത്തെയും ഒക്കെ പരാമര്‍ശിച്ചുപോകുന്നുണ്ടെങ്കിലും യോഗയോ യജ്ഞമോ ഒന്നുമില്ലാതെ “കര്‍മ്മ”ത്തിലൂടെ തന്നെ ആരാധിക്കാനും പ്രാപിക്കാനും കഴിയും എന്നാണ് കൃഷ്ണമതത്തിന്റെ ദേവതയുടെ മുഖ്യ ആഹ്വാനം തന്നെ. ഇത് മൌര്യ/ഗുപ്ത കാലഘട്ടത്തിലുയര്‍ച്ച പ്രാപിച്ച നാസ്തിക മത സെക്റ്റുകളെ ഭക്തിയിലേക്ക് തിരികെ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കപ്പെട്ടതാണ്. അന്യദേവതകളെ ആരാധിക്കുന്നവര്‍ക്കും അനുഗ്രഹങ്ങള്‍ നല്‍കുന്നത് ആത്യന്തികമായി ഞാന്‍ തന്നെ എന്ന് കൃഷ്ണന് സ്വയം പ്രഖ്യാപിക്കുന്നത് ഈ ചരിത്ര പശ്ചാത്തലത്തിലാണ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
ഈ വിഷയം ഒത്തിരി കൂടുതല്‍ എഴുതാനുണ്ട്. വിസ്താരഭയത്താല്‍ ഇത്രയും തല്ക്കാലം.
പട്ടൌടി പറഞ്ഞു,
മനസ്സിലാകാഞ്ഞിട്ട് ചോദിച്ചതാണ്. എന്നെ ഒരു ലൗകിക പ്രവര്‍ത്തിയും സന്തോഷിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ അത് ഒന്നുകില്‍ ചെയ്യില്ല, അല്ലെങ്കില്‍ "എന്റെ കര്‍മ്മം"
എന്നു പറഞ്ഞ് എങ്ങനെയെങ്കിലും വരുത്തി തീര്‍ക്കും. ആര് സര്‍വ്വവും ത്യജിച്ച് ജനസേവനത്തിനിറങ്ങും? ആരു കമ്പ്യൂട്ടറും വൈദ്യുതിയും കണ്ടുപിടിക്കും? ആരു രാജ്യസേവനത്തിനായ് സ്വന്തം സ്വസ്ഥത കളഞ്ഞ് ഇറങ്ങി വരും? ആരു ഓസ്കാര്‍ അവാര്‍ഡ് വാങ്ങിക്കാന്‍ പോകും? അതോ ഇതൊക്കെ മായ ആണോ
കര്‍മ്മം എന്നുള്ളത് കൊണ്ട് ഇവിടെ താങ്കള്‍ ഉദ്ദേശിച്ചത് ‘വിധി‘ എന്നോ മറ്റോ ആവും എന്ന് കരുതുന്നു. നിഷ്ക്രിയമായി ഇരിക്കുക എന്നുള്ളത് സാധ്യമല്ലാത്ത ഒരു കാര്യമാണ് കാരണം ഒന്നും ചെയ്യാതെ വനത്തില്‍ കണ്ണടച്ചിരിക്കുന്നതും കര്‍മ്മം ചെയ്യലാണ് എന്നുള്ലത് കൊണ്ട്. സര്‍വ്വവും ത്യജിച്ച് തപസ്സ് ചെയ്യുന്ന സന്യാസിയും കുടുംബവും ദേശവും പുലര്‍ത്തുന്ന ഗൃഹസ്ഥാശ്രമിയും ഒരേ കര്‍മ്മം തന്നെയാണ് അനുഷ്ഠിയ്ക്കുന്നത് എന്ന് നിഷ്ക്രിയമായ ആത്മീയതയുടെ നിശിതമായ വിമര്‍ശകനായിരുന്ന സ്വാമി വിവേകാനന്ദന് പറയുന്നു.
താങ്കള്‍ പറഞ്ഞ വിശക്കുമ്പോള്‍ ചോറ് കിട്ടണേ എന്ന് പ്രാര്‍ത്ഥിയ്ക്കുന്ന ഉദാഹരണത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം നിഷ്ക്രിയനായി ഇരിക്കാനല്ല ഗീത ഉല്ഘോഷിയ്ക്കുന്നത്. കര്‍മ്മഫലം ഇച്ഛിയ്ക്കാതെ ചോറ് ലഭിയ്ക്കാന്‍ വേണ്ട കര്‍മ്മത്തില്‍ മുഴുകാനാണ്. എന്നിരുന്നാലും ചിലപ്പോള്‍ ചോറ് കിട്ടിയെന്നും കിട്ടിയില്ലെന്നും വരാം. ആഗ്രഹത്തില്‍ നിന്ന് മുക്തനായി ചോറ് കിട്ടാനുള്ള കര്‍മ്മം അനുഷ്ഠിയ്ക്കുന്നതില്‍ മാത്രം ചിന്ത അര്‍പ്പിച്ച ഒരുവന് കര്‍മ്മഫലം അതിയായ നിരാശയോ അതിയായ സന്തോഷമോ പ്രദാനം ചെയ്യുന്നില്ല.
സ്വന്തം കര്‍മ്മം അനുഷ്ഠിച്ച് ഫലത്തില്‍ ശ്രദ്ധ ചെലുത്താതിരിക്കാന്‍ പറഞ്ഞതിനെയാണ് നമ്മള് പലപ്പോഴും ‘എല്ലാം വിധി എന്ന് പറഞ്ഞ് വെറുതെയിരിക്കല്‍‘ ആക്കി കാണുന്നത്. രണ്ടും രണ്ടാണ് എന്ന് വ്യക്തമാണ്. എല്ലാം വിധി പോലെ വരും എന്ന് പറഞ്ഞ് പരീക്ഷ എഴുതാതിരിക്കുന്നതും തന്നാല്‍ കഴിയുന്ന രീതിയില്‍ പഠിച്ച് പരീക്ഷയെഴുതി റിസല്‍റ്റ് വിധി പോലെ വരും എന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
കര്‍മ്മം ചെയ്യുക എന്നുള്ളതില്‍ സര്‍വ്വവും അര്‍പ്പിച്ച് കര്‍മ്മഫലം വിധിയ്ക്ക് വിട്ട് കൊടുക്കുന്നവന് കര്‍മ്മഫലം അനുകൂലമായാലും പ്രതികൂലമായാലും അമിതമായ സന്തോഷമോ ദുഖമോ അനുഭവപ്പെടുന്നില്ല. He is fully indulged in the show but he is able to stand apart and watch the show unfold unaffected by the emotions involved. If this is not peace and bliss then what is?
(തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍ തിരുത്തി തരും എന്ന് കരുതുന്നു)
സൂരജ്,
പുതിയ ചില സൂചനകൾ (ഗിൽഗമേഷിന്റെ) നൽകിയതിൽ സന്തോഷം. എപ്പിക്കുകളെ എല്ലാം ഒരുപേലെ കാണാനാണ് എനിക്കിഷ്ടം. ചിലത് ചരിത്രവും വേറെ ചിലത് സങ്കല്പവും ആയി തരം തിരിക്കാറില്ല.
കൃഷ്ണൻ എന്ന പേര് ഋഗ്വേദത്തിൽ പറഞ്ഞെന്നു കരുതി വേറെ എവിടെയും പറയാൻ പാടില്ല എന്ന രീതിയോട് എനിക്ക് യോചിക്കാനാവുന്നില്ല. അത് ഒരു തരം ഇടമറുക് ശൈലിയാണ്.
സൂരജിന്റെ പേര് 100 വർഷത്തിനു ശേഷം വേറെ ആരെങ്കിലും ഉപയോഗിക്കുന്ന പോലെയല്ലെ ഇതും. മഹാഭാരതത്തിലെ കൃഷ്ണനും ഭാഗവത കൃഷ്ണനും രണ്ടാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. അർജ്ജുനന്റെ സമകാലികനായി പറയുന്ന കൃഷ്ണൻ തന്നെ വേറെ ഏതോ കാലത്തുണ്ടായിരുന്ന ഒരു സങ്കല്പമാണെന്നും പറയുന്നുണ്ട്. അപ്പച്ചിയുടെ മകനും സഖാവുമായ അർജ്ജുനന്റെ കൂടെയുള്ള ബാലലീലകളൊന്നും കൃഷ്ണനെ ചേർത്തു പറയുന്നില്ല. ദ്രൌപതിയുടെ വിവാഹ സമയത്ത് ഒരു കാഴ്ചക്കാരനായാണ് കൃഷ്ണനെ ആദ്യം കാണിക്കുന്നത്,(കീരിക്കാടൻ സ്റ്റൈലിൽ) ഗീതയിൽ ആ പാത്രസൃഷ്ടിയുടെ പ്രാധാന്യം മാത്രം പരിശോധിച്ചാൽ പോരെ.
പതഞ്ജലിയും അഷ്ടാദ്ധ്യായി എഴുതിയിട്ടുണ്ടോ? അതു ഞാൻ അറിഞ്ഞില്ലല്ലോ...
ഉമേഷ്ജി,
തെറ്റ് ചൂണ്ടി കാട്ടിയതിന് നന്ദി.
പാണിനിയായി ഒരടുപ്പവും ഇല്ലാത്തതുകൊണ്ട് പറ്റിയതാണ്.
യോഗസൂത്രത്തിലെ
8 അദ്ധ്യായങ്ങൾ എന്ന് സൂചിപ്പിച്ചതാണ്(അഷ്ടാംഗയോഗം).
(യമ, നിയമ,ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി.)
കുറിപ്പടി മാറ്റിക്കൊടുക്കാം.
(മരത്തലയൻ എന്നോട് പൊറുക്കുക)
മരത്തലയൻ ആയിപ്പോയില്ലേ?
പൊറുത്തിരിക്കുനു.
പക്ഷെ ഒരഭ്യർഥനയുണ്ട്
ആ 1200 ൽ ഒരാളെ ദയവു ചെയ്ത് പറഞ്ഞുതരണേ..
കുറെയേറ് കാര്യങ്ങളിൽ സംശയ നിവൃത്തി വരുത്താനുണ്ട് ഈ മരത്തലയന്
:(
മരത്തലയൻ എന്നെ വിടാനുള്ള ലക്ഷണം ഒന്നും കാണാനില്ല. എന്തായാലും താങ്കൾക്ക് ഭാഗ്യം ഉണ്ട്.
ബ്ലോഗിൽ തന്നെ ഒരാളെ കണ്ടെത്തിയിരിക്കുന്നു.
സസ്യങ്ങള്‍ക്ക് ജീവനില്ലേ? എന്നു ചോദിക്കുന്ന ഇദ്ദേഹം മഹാജ്ഞാനിയാകണം. പ്രകൃതിയിലെ എല്ലാ ചരാചരങ്ങളും ഒന്നണെന്നറിയുന്നവനാണ് ജ്ഞാനി.
അവിടെ പോയി പാദസേവ ചെയ്ത് ഉദ്ദേശം അറിയിക്കുക.
ഇവിടം കൊണ്ട് നടന്നില്ലെങ്കിൽ പിന്നെ ഹിമാലയത്തിലോട്ടുതന്നെ ചെല്ലണം. അവിടെ കൈലാസത്തിലല്ലെ ശിവനും പാർവ്വതിയും ഉള്ളത്.
ഡൽഹിക്ക് ട്രെയിനിൽ പോയാൽ മതി, അവിടന്ന് ഹരിദ്വാരിലേയ്ക്ക് ബസ്സ് മതി. പിന്നങ്ങോട്ട് നടക്കണം. കൈലാസം എത്തുന്നതിനുമുമ്പ് ചൈനാ പട്ടാളത്തിന്റെ കൈയ്യിൽ പെടാതെ നോക്കണം. അവരുടെ കയ്യിൽ പെട്ടാൽ ജ്ഞാനത്തിനു പകരം മോക്ഷമാകും ലഭിക്കുക. ശ്രദ്ധിക്കുക. മംഗളം ഭവിക്കട്ടെ.
പാര്ത്ഥന് ജീ... കൊട്ട് മനസിലായി...
ആരാണ് ഭഗവാന്റെ ഏറ്റവും വലിയ ഭക്തന് എന്ന് നാരദര് വിഷ്ണുഭഗവാനോട് ചോദിക്കുന്ന ഒരു കഥയുണ്ട്. 'നാരദര്' എന്ന ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയാല്‍.
അങ്ങിനെ തന്റേ ഏറ്റവും വലിയ പത്ത് ഭക്തന്മാരെ നാരദന് മഹാവിഷ്ണു കാട്ടിക്കൊടുക്കുന്നു....
അതില്‍ ഒരാള്‍ ഒരു ബ്രാഹ്മണന് ആയിരുന്നു. ഉണങ്ങിയേ പുല്ല് മാത്രമേ അദ്ദേഹം ഭക്ഷിക്കൂ... പച്ചപ്പുല്ലിലും ജീവചൈതന്യം ഉണ്ടെന്നതിനാല്‍...
വിശ്വാസങ്ങളുടേ ഭാഗം ആയി സസ്യാഹാരം നിര്‍ദ്ദേശിക്കുന്നവര്‍ അതും വായിച്ചാല്‍ കൊള്ളാം...
സസ്യങ്ങള്‍ക്ക് ജീവനുണ്ടായിരുന്നു എന്ന് പൗരാണിക കാലത്തേ നമുക്കറിവുണ്ടായിരുന്നു എന്നും തട്ടിവിടാലോ... ശംഭോ മഹാദേവ....
‘കാമത്തിൽ നിന്ന് ക്രോധം ഉണ്ടാകുന്നു‘. ഇതില്‍ ക്രോധം എന്നു പറയുന്നതിന്റെ അര്‍ത്ഥമൊന്നു വിശദീകരിക്കുമോ പാര്ത്ഥന്?
അതായത് ക്രോധം എന്നു പറഞ്ഞാല്‍ മലയാളത്തില്‍ ദേഷ്യം എന്നാണ്്. ഇതാണോ ഇവിടുത്തെ അര്‍ത്ഥം. കൂടുതല്‍ സംസ്കൃത ശ്ലോകം ചൊല്ലരുതേ:) മലയാള്ത്തില് എഴുതുമല്ലോ? മനസിലാക്കുന്നതിനു വെണ്ടിയാണ്്.
എന്താണാവനാഴി മാഷേ ഇങ്ങനെ?
കാമിച്ച കാര്യം നടന്നില്ലേൽ ആർക്കാണ് ക്രോധം വരാത്തത്? ഇവിടെയും അതു തന്നെയല്ലേ സംഭവിച്ചത്?
പാർത്ഥൻ ജീ
ആർക്കും എന്തും വിശ്വസിക്കാം . പക്ഷെ തന്റെ വിശ്വാസത്തെ ശാസ്ത്രീയമായി തെളിയിക്കാൻ ശ്രമിക്കുമ്പോൾ, ( ഇവിടെ നിത്യമായ പരമാനന്ദത്തെക്കുറിച്ച് വർണ്ണിക്കുമ്പോൾ) ഏതെങ്കിലുമൊരു മരത്തലയൻ എന്തെങ്കിലും പൊട്ട ച്ചോദ്യങ്ങൾ ചോദിക്കുമ്പോൾ ദയവായി സംയമനം നഷ്ടപ്പെടാതിരിക്കുക..അല്ലെങ്കിൽ ക്ഷുഭിതനാകാതിരിക്കുക..ക്രോധം പരമജ്ഞാനവും പരമാനന്ദവും പ്രാപ്യമാകുന്നതിൽ ബാധകൾ സൃഷ്ടിക്കില്ലേ?
ഇനി ഇങ്ങോട്ടില്ല എന്നു പറഞ്ഞു പിണങ്ങിപ്പോകുന്നില്ല..വരാം
ഇവിടെ ഓഫാണെങ്കിലും പേരു വലിച്ചിഴക്കപ്പെട്ട സ്ഥിതിയ്ക്ക് പറയാതെ പോകാന്‍ കഴിയുന്നില്ല.
മാംസാഹാരം വര്‍ജ്ജിക്കുന്നവര്‍ സാത്വികരാണ് എന്ന് പറയുന്നവര്‍ക്ക് ആണീ കമന്റ് :-
സസ്യങ്ങള്‍ക്ക് ജീവനുണ്ട് എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. കോശഘടനയില്‍ തുടങ്ങി സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള വ്യത്യാസങ്ങള്‍ അനന്തമാണെങ്കിലും സസ്യങ്ങള്‍ ഭക്ഷണത്തിനായി മറ്റു ജീവജാലങ്ങളെ ആശ്രയിക്കുന്നില്ല എന്നതാണ് പ്രാഥമികമായ വ്യത്യാസം ( എക്സപ്ഷന്‍സ് ഉണ്ട്. അത് പ്രസക്തമല്ലാത്തതിനാല്‍ ഇവിടെ പ്രതിപാദിക്കുന്നില്ല.)
ജന്തുക്കള്‍ ഭക്ഷണത്തിനായി പ്രാഥമികമായി ആശ്രയിക്കുന്നത് മറ്റു ജീവനുള്ള വസ്തുക്കളേയാണ്. അത് സസ്യമോ സസ്യേതരമോ ആവാം.
സസ്യഭോജിയായ ഒരു ജന്തു ഒരു സസ്യത്തെ ആഹരിക്കുമ്പോള്‍ ഒരു ജീവനെ തന്നെയാണ് സംഹരിക്കുന്നത്.
ഇതിനപവാദമായുള്ളത് വിത്തുവിതരണത്തിനായി സസ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന പഴങ്ങള്‍, കായകള്‍( പച്ചക്കറികളില്‍ പെടുന്നവ), ഇവ മാത്രമാണ്.
വിത്തുവിതരണം എന്ന സുന്ദരമനോഹരപദ്ധതിയ്ക്ക് വേണ്ടി സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ഇടയിലെ ഒരു മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണ് ഇത് എന്ന് പറയാം.
മാങ്ങ കഴിച്ച് അണ്ടി ചുരണ്ടി വൃത്തിയാക്കി സൂക്ഷിച്ച് എവിടെയെങ്കിലും ഉപേക്ഷിക്കുന്ന അണ്ണാന്, ഉണങ്ങിയ പുല്ല് നെല്ലടക്കം കഴിച്ച് പുല്ലിനെ ദഹിപ്പിച്ച് നെല്ലിനെ ചാണകത്തോടൊപ്പം എവിടെയെങ്കിലും നിക്ഷേപിക്കുന്ന പശുവര്‍ഗം അങ്ങനെ നിരവധി ഉദാഹരണങ്ങള്‍.
ഇവിടെ സസ്യം പ്രതീക്ഷിക്കുന്നത്, പഴം അല്ലെങ്കില്‍ കായയുടെ മാംസളമായ ഭാഗം ജന്തുക്കളുടെ ഭക്ഷണം ആവുകയും, വിത്ത് ആവാതിരിക്കുകയും ചെയ്യും എന്നതാണ്. അത് കൊണ്ടാണ് മിക്കവാറും വിത്തുകള്‍ക്കെല്ലാം കട്ടിയുള്ള പുറന്തോട് ഉണ്ടാവുന്നത്
വിത്തുവിതരണം ജന്തുക്കള്‍ വഴി മാത്രമല്ല. കാറ്റ്( അപ്പൂപ്പന് താടി), വെള്ളം ( തെങ്ങ്), മൃഗങ്ങളുടെ രോമം (കുറുക്കന് പുല്ല് - വസ്ത്രങ്ങളില്‍ ഒട്ടിപ്പിടിക്കുന്നവ), അങ്ങനെ പല പല രീതികള്‍ ഉണ്ട്.
സസ്യങ്ങള്‍ ഭക്ഷണം എന്ന രീതിയില്‍ സ്വയമേവ വെച്ച് നീട്ടുന്നത് പഴങ്ങളും പച്ചക്കറിവര്‍ഗത്തിലെ കായ്കളും മാത്രമെന്ന് സാരം.
എങ്കിലും ഭക്ഷ്യശൃംഖല അവിടം കൊണ്ട് അവസാനിച്ചില്ല. സസ്യഭോജികളില്‍ തന്നെ സസ്യങ്ങളുടെ മറ്റു ഭാഗങ്ങളും ആഹാരമാക്കുന്ന പ്രവണത പരിണാമത്തിന്റെ ദിശയില്‍ എവിടെയോ സംഭവിച്ചു.
പശു ഉണങ്ങിയ വൈക്കോല്‍ മാത്രമല്ല, പച്ചപ്പുല്ലും തിന്നാന്‍ തുടങ്ങി. അതേ പോലെ ഒട്ടനേകം ഉദാഹരണങ്ങള്‍. ഭക്ഷ്യദൗര്‍ലഭ്യം ആവാം ഇതിനൊരു കാരണം. പരിണാമത്തിന്റെ ഭാഗമായി വികാസം പ്രാപിക്കുന്ന ശരീരഘടനയെ നിലനിര്‍ത്താന്‍ വേണ്ടിയും ആവാം.
മൃഗങ്ങളെ തന്നെ ഭക്ഷിക്കുന്ന മാംസഭോജികളും, സസ്യ-സസ്യേതരഭക്ഷണങ്ങള്‍ ഭക്ഷിക്കുന്ന മിശ്രഭോജികളും ഉണ്ടായി.
മാംസഭോജികളെപ്പോലെ തന്നെ , സസ്യത്തിന്റെ വിത്തുവിതരണത്തിനു വേണ്ടിയല്ലാത്ത മറ്റെന്ത് ഭാഗങ്ങള്‍ കഴിക്കുന്ന ജീവജാലങ്ങളും മറ്റൊരു ജീവനെ തന്നെയാണ് ആഹരിക്കുന്നത്.
മനുഷ്യന് പ്രകൃത്യാ തന്നെ ഒരു മിശ്രഭുക്കാണ്.
അതില്‍ തന്നെ സസ്യഭോജനം എന്നത് വെറും കായ്കനികളില്‍ ഒതുങ്ങുന്നില്ല. പലതരം ഇലവര്ഗങ്ങള് കിഴങ്ങുകള്‍ എന്നുവേണ്ട വിത്തുകള്‍ വരെ അവന്റെ ആഹാരമാണ്. നെല്ല് ഗോതമ്പ് മാത്രമോ, തേങ്ങ ചക്കക്കുരു പയറുവര്‍ഗങ്ങള്‍ തുടങ്ങി ഏറ്റവും കട്ടികൂടിയ ആവരണത്തോട് കൂടിയ വിത്തുകള്‍ വരെ തന്റെ വികാസം പ്രാപിച്ച വിരലുകള്‍ കൊണ്ട് നിര്‍മിച്ച ആയുധങ്ങള്‍ ഉപയോഗിച്ച്
കുത്തിത്തുറന്ന് അവന് തിന്നു.
ദഹിക്കാത്തവയെ അഗ്നിശുദ്ധി ചെയ്തെടുത്തു. വെള്ളത്തില്‍ വേവിച്ച്, ആവിയില്‍ വേവിച്ച്, എണ്ണയില്‍ വറുത്ത് ഏതെല്ലാം രീതിയില്‍ ആണ് അവന് വിത്തുകളെ കശാപ്പു ചെയ്തത്?
ഒരു കോഴിമുട്ട കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം മനുഷ്യന് ചെയ്യുന്നെവെങ്കില്‍ , ഒരു ചക്കക്കുരു കഴിക്കുമ്പോഴും നെല്ല് കുത്തി അരിയാക്കി ചോറ് വെച്ച് കഴിക്കുമ്പോഴും അതേ പാപം തന്നെയാണ് അവന് ചെയ്യുന്നത്.
ഒരു കോഴിയെ കഴിക്കുമ്പോള്‍ എന്തെങ്കിലും പാപം ചെയ്യുന്നുണ്ടെങ്കില്‍ , ഒരു ചെടിയെ "സമൂലം " പിഴുത് ഔഷധമാക്കുമ്പോഴും അവന് അതേ പാപം ചെയ്യുന്നു.
മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ കഴിക്കാത്ത ഏതെങ്കിലും പ്രകൃതിജീവനക്കാരുണ്ടോ? ശാന്തം പാപം!
ഒരു ഇന്‍ഫന്റിനെയാണ് അവര്‍ ആഹാരമാക്കുന്നത്. വേവിക്കാതെ കഴിക്കുമ്പോള്‍ ജീവനോടെയാണ് ആഹരിക്കുന്നത്.....
മുകളില്‍ പറഞ്ഞ എല്ലാത്തരം ഭക്ഷണങ്ങളും മനുഷ്യന് എന്ന ജീവിയ്ക്ക് ആവശ്യമാണ്. അവന്റെ പോഷകാഹാര ആവശ്യങ്ങള്‍ നിറവേറാന്‍ പല തരം ഭക്ഷണങ്ങള്‍ ആഹരിച്ചേ മതിയാകൂ....
ഇതിനര്‍ഥം മനുഷ്യന് ഒരു പ്രകൃതിവിരുദ്ധശക്തി ആണ് എന്നല്ല.
വിത്തുകള്‍ ഭക്ഷണമാക്കുമ്പോല്‍ തന്നെ, അവയില്‍ ഒരു പങ്ക് സൂക്ഷിച്ച് വെച്ച് അവന് കൃഷി ചെയ്യുന്നു. അങ്ങനെ വിത്തുകള്‍ കൊണ്ടുള്ള ആത്യന്തികധര്‍മം അവന് നിറവേറ്റുന്നു.
അതേ പോലെ മുയലിറച്ചി ഭക്ഷിക്കുന്ന അവന് മുയല്‍കൃഷിയും ചെയ്യുന്നുണ്ട്. കൃഷിസ്ഥലത്ത് മുയലുകളോട് ക്രൂരമായി പെരുമാറുന്നവര്‍ ഉണ്ടാവാം. അത് അവരുടെ സ്വഭാവദൂഷ്യം. അങ്ങനെയല്ലാത്ത എത്രയോ പേര് കാണും.
സ്പീഷിസുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടൂള്ളത് മനുഷ്യന് ആഹാരത്തിനു വേണ്ടി ഉപയോഗിക്കുമ്പോഴല്ല. വിനോദത്തിനു വേണ്ടീ വേട്ടയാടുമ്പോഴാണ്. വിനോദത്തിന് വേണ്ടി മരങ്ങള്‍ നശിപ്പിക്കുന്നതും അതേ പോലെ വിപത്താണ്. കുറ്റകരവും.
ഭക്ഷ്യശൃംഖല പ്രകൃതിയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുള്ളതാണ്. മനുഷ്യന് ആ വ്യവസ്ഥിതിയില്‍ ഒരു മിശ്രഭുക്ക് ആണ്.
സ്വന്തം ഭക്ഷണം തിരഞ്ഞെടുക്കാന്‍ ഗന്ധം, സ്വാദ് എന്നീ രണ്ട് ഘടകങ്ങള്‍ എല്ലാ ജന്തുക്കള്‍ക്കും പ്രകൃതി നല്‍കിയിട്ടൂണ്ട്. ഒരു ഭക്ഷണപദാര്‍ത്ഥം വായക്കടുത്ത് എത്തുമ്പോള്‍ തന്നെ അതിന്റെ ഗന്ധം തലച്ചോര്‍ പിടിച്ചെടുത്ത് "ഏഡിബിള്‍" ആണോ അല്ലയോ എന്ന് തീരുമാനിക്കും.
കുറേ നെല്ല് എടുത്ത് മൂക്ക്കിനടുത്ത് പിടിച്ചാല്‍ നമുക്ക് കഴിക്കാന്‍ തോന്നില്ല. പക്ഷേ നന്നായി വേവിച്ച് ചോറ് ചൂടോടെ മണത്തു നോക്കൂ. വിശപ്പുണ്ടെങ്കില്‍ കഴിക്കാന്‍ തോന്നാതിരിക്കില്ല.
ചൂടില്ലാത്തതാണെങ്കില്‍ അത്ര ഇഷ്ടം തോന്നില്ല. പഴകിയതാണെങ്കില്‍ ശര്‍ദ്ദിക്കാന്‍ വരും
അതേ പോലെ തന്നെയാണ് മാസാഹാരവും. ഫ്രഷ് ആയ മത്സ്യമോ മാസമോ നന്നായി വേവിച്ച ശേഷം ( ഒരു മസാലയും ചേര്‍ക്കാതെ തന്നെ) മണക്കുമ്പോള്‍ അത് കഴിക്കാന്‍ തോന്നും. ( ചെറുപ്പത്തിലേ ഉള്ള ശീലങ്ങള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചേക്കാം)
ഫ്രഷ് അല്ലാത്ത മാസം ആണെങ്കിലും, സസ്യഭക്ഷണം ആണെങ്കിലും തലച്ചോര്‍ അതിനെ നിരാകരിക്കുകയും ചെയ്യും.
ചുരുക്കിപ്പറഞ്ഞാല്‍ എന്താണ് ആഹാരയോഗ്യം എന്ന് തലച്ചോര്‍ തിരിച്ചറിയുന്നു. അതില്‍ മാംസാഹാരവും പെടുന്നു.
ഓഫ് ഒന്ന് :-
സാധാരണ ബൂലോഗത്തെ പോസ്റ്റുകളില്‍ ഒരു ഓഫടിച്ച് പോവാറാണ് പതിവ്. ഒരു ബ്രഹ്മജ്ഞാനിയുടെ "പദവി" എനിക്ക് അനുഗ്രഹിച്ച് തന്നത് കൊണ്ട് ഇത്തവണ കാര്യമായി വലിച്ചു നീട്ടി കമന്റെഴുതി എന്ന് മാത്രം.
ഓഫ് രണ്ട് :-
ഇത്രയും മനസിലാക്കാന്‍ ബ്രഹ്മജ്ഞാനസിദ്ധിയൊന്നും വേണ്ട. "മതമില്ലാത്ത ജീവനെ " വിമര്‍ശിക്കാന്‍ ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകം തുറന്നതിന്റെ കൂടെ (അഷ്ടാദ്ധ്യായിയും പെടും)
ആ സയന്‍സ് ബുക്ക് കൂടെ ഒന്നു തുറന്ന് വായിച്ചാല്‍ മതി.
ശ്രീഹരി ജി
ഈ മരത്തലയന്റെ പ്രണാമം സ്വീകരിച്ചാലും
ഓഫ്: ഇത് ഓഫല്ല
മരത്തലയന് ജീ
അപ്പോ പാര്‍ത്ഥന്‍ജീ പറഞ്ഞത് കാര്യാക്കി എടുത്തൂ ല്ലേ ;)
പോസ്റ്റുകള്‍ കണ്ടു... ആ വഴി വിശദമായി വരുന്നുണ്ട്...
ശ്രീഹരിയെ ഇവിടെയ്ക്ക് വലിച്ചിഴച്ചതുകൊണ്ട് നമുക്ക് ഒരു നല്ല ലേഖനം വായിക്കാറായി. മരത്തലയന് ഒരു ഗുരുവിനെയും കിട്ടി. ശംഭോ മഹാദേവ.
(മരത്തലയന്റെയും ശ്രീഹരിയുടെയും ബ്ലോഗുകളിലൂടെ പോയാൽ മനസ്സിലാകും രണ്ടാൾക്കും ഇവിടെ പറയുന്ന കാര്യങ്ങളും കളികളും മനസ്സിലാക്കാനുള്ള കഴിവുള്ളവരാണെന്ന്.)
സംയമനം പാലിക്കുന്നത് പരിസ്ഥിതിക്കനുസരിച്ചാണ്. ഗാന്ധിജിയോ യേശുക്രിസ്തുവോ ആവാൻ എനിക്കാവില്ല. ഇക്കാര്യത്തിൽ എനിക്കൊരു പോളിസിയുണ്ട്.
ആദ്യത്തെ അടി കൊള്ളുമ്പോൾ, അത് അടിച്ചവന്റെ കൊള്ളരുതായ്മയായി കണക്കാക്കും. രണ്ടാമത്തെ അടികൊള്ളുമ്പോൾ, എന്റെ തന്നെ കൊള്ളരുതായ്മയായി കണക്കാക്കും. ഞാൻ കൊള്ളരുതാത്തവൻ എന്ന പേര് സമ്പാദിക്കണം എന്നില്ലല്ലോ.
-----------
ആവനാഴിമാഷേ, എന്നോടു തന്നെ വേണോ?
(ഞാൻ ഈ കാര്യത്തിൽ ഒരു ശിശു ആണ്. എന്റെ ആദ്യത്തെ പോസ്റ്റ് കണ്ടാൽ മനസ്സിലാക്കാം എന്തുകൊണ്ടാണ് ഞാൻ ബ്ലോഗ് തുടങ്ങിയത് എന്ന്. പിന്നെ പച്ചയും ചുകപ്പും കണ്ടു മടുത്തപ്പോ ഒരു മഞ്ഞക്കണ്ണട ഞാനും എടുത്തു വെച്ചു എന്നേയുള്ളൂ)
ഈ ബ്രഹ്മജ്ഞാനം പത്തുലക്ഷം പേരിലൊരാള്ക്കാണു കിട്ടുന്നതെന്തിന്റെ അടിസ്ഥാനത്തിലാണു പറഞ്ഞത്... ഒരാള്‍ക്കു ബ്രഹ്മജ്ഞാനം കിട്ടിയോ എന്നു വേരിഫൈ ചെയ്യാന്‍ വകുപ്പുണ്ടോ, അതോ ചുമ്മാ അങ്ങു പറഞ്ഞാല്‍ മതിയോ. അങ്ങിനെയാണെങ്കില്‍ ലോകത്തെല്ലാവര്‍ക്കും ബ്രഹ്മജ്ഞാനമുണ്ടെന്നു പറയേണ്ടിവരും. ആ വാക്കിനുതന്നെ പ്രസക്തിയില്ലാതാകും.
ഏതു പത്താം ക്ലാസുകാരനേയും പറഞ്ഞു മനസ്സിലാക്കാന്‍ പാടുള്ള കാര്യമാണോ ? മുകളില്‍ വിവരിച്ചതു വച്ചു പറഞ്ഞതാണു. (ഇതില്‍ വല്ല സാംഗത്യവുമുണ്ടോ എന്നത് വേറെ വിഷയം)
പിന്നെന്തിനാണു ഇതേതോ വലിയ സംഭവമെന്നമട്ടില്‍ പത്തുലക്ഷത്തിലൊരാള്ക്കെന്നൊക്കെ വാദിക്കുന്നത്.
സംഭവം പണ്ടു വരേണ്യ ബ്രാഹ്മണന് കീഴെയുള്ളവനെ സംസ്കൃത മാജിക്ക് കാണിച്ചു വിസ്മയിപ്പിച്ചു നിര്‍ത്തിയതിന്റെ ബാക്കിയല്ലേ... കാലം മാറിയില്ലേ സംസ്കൃതത്തില്‍ പൊതിഞ്ഞ അബദ്ധങ്ങളൊക്കെ ഇന്നു ചിലവാകില്ലെന്നാണു ശുഭാപ്തിവിശ്വാസം.
തട്ടിപ്പു കണ്ടാല്‍ അത്യാവശ്യം തിരിച്ചറിയാനുള്ള ബോധം ഏതായാലും കോരനും കിട്ടിയിട്ടുണ്ട്.. ശാസ്ത്രത്തിനു നന്ദി..
വായിച്ചു, അന്തം വിട്ടു, മടങ്ങി പോണു. പോണ പോക്കില്‍ ..
നന്നായി മാഷെ... നല്ല ശ്രമങ്ങള്‍ തുടരുക.
വായിച്ചു,പോസ്റ്റും കമന്റുകളും മെച്ചം അഭിനന്ദനങ്ങള്‍,ചരിത്രത്തിന്റെ കണ്ണിലൂടെ വിശ്വാസത്തെനിരൂപണം ചെയ്ത സൂരജിനും അഭിനന്ദനങ്ങള്‍.
Sreehari/ശ്രീഹരി... ഇവിടെ പറഞ്ഞു:
അതില്‍ ഒരാള്‍ ഒരു ബ്രാഹ്മണന് ആയിരുന്നു. ഉണങ്ങിയേ പുല്ല് മാത്രമേ അദ്ദേഹം ഭക്ഷിക്കൂ... പച്ചപ്പുല്ലിലും ജീവചൈതന്യം ഉണ്ടെന്നതിനാല്‍...
ഈ പറഞ്ഞ കാര്യം ഏതു മഹാവിഷ്ണു പറഞ്ഞു എന്നു പറഞ്ഞാലും, വിശ്വസിക്കാൻ എന്നെ കിട്ടില്ല. മഹാവിഷ്ണു പറയുന്നതായാലും എനിയ്ക്കു സ്വീകാര്യമായ ലോജിക്കുണ്ടായിരിക്കണം എന്ന നിർബ്ബന്ധമുണ്ട്.
ഗീതയുടെ വെളിച്ചത്തിൽ തന്നെ പറയട്ടെ; എന്റെ ഭക്തൻ എന്നു പറയുന്ന വിഭാഗം, സാധാരണ ജനങ്ങളാണ്.
" നിത്യ കര്‍മ്മങ്ങൾ " ( ഭുക്തി, സുഷുപ്തി, മൈഥുനം, വിഹാരം )മുടക്കില്ലാതെ ചെയ്യുന്നവർ. കുടുംബം പുലർത്താൻ കർമ്മം ചെയ്യുന്നവരും ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നവരും.
അതിൽ നിരാഹാരിയായ ഒരാൾ ബ്രഹ്മജ്ഞാനിയാകും എന്നു പറയുന്നില്ല. പുരോഹിത വർഗ്ഗത്തിന്റെ ഒരു ചെപ്പടിവിദ്യ മാത്രമാണത്. പ്രാർത്ഥനയിൽ നിന്നുപോലും സാധാരണ ജനങ്ങളെ അകറ്റി നിർത്തുന്ന തന്ത്രം. നിങ്ങൾക്കുവേണ്ടി കർമ്മങ്ങളും പ്രാർത്ഥനയും ഞാൻ ചെയ്തോളാം. അതിനുള്ള വക പണമായോ, സ്വർണ്ണമായോ ഇവിടെ തൃപ്പടിയിൽ വെച്ചാൽ മതി എന്ന രീതി.
ഈ ലോകത്തിലെ ജീവി വർഗ്ഗം നിലനിൽക്കണമെങ്കിൽ ഓരോ ജീവിയും ജീവനുള്ളതിനെത്തന്നെ ആഹരിക്കണം. അങ്ങിനെയാണ് ഈ പ്രപഞ്ചത്തിന്റെ രചന. അത് ഇവിടെ സൂചിപ്പിച്ചിരുന്നു.
[ചോറോ, പഴമോ, കിഴങ്ങോ, മുട്ടയോ, മത്സ്യമോ, മാംസമോ എന്തെങ്കിലും ചൈതന്ന്യമുള്ളതിനെത്തന്നെ കൊടുത്താലേ വിശപ്പെന്ന അഗ്നി അടങ്ങുകയുള്ളൂ. വിശപ്പിന് പ്രജാരൂപത്തിലുള്ള ജീവരൂപങ്ങൾ തന്നെ ആഹാരമായിട്ടു വേണം. വിശപ്പു മാറ്റുവാൻ കോഴിക്ക് പുഴുവിനെ, കുറുക്കനു കോഴിയെ, രക്തം കൊതിച്ചു നടക്കുന്ന കൊതുകിനു മനുഷ്യനെ - എന്നിങ്ങനെ ഏർപ്പാടു ചെയ്തു വെച്ചിരിക്കുന്ന ആ ശക്തിവിശേഷത്തെ ‘പ്രജാപതി‘ എന്ന് ഉപനിഷദ്ഋഷി പേരിട്ടു.]
അതുകൊണ്ട് സസ്യമായാലും പക്ഷിമൃഗാദികളായാലും ജീവനുള്ളതിനെ തന്നെ ആഹരിക്കാൻ വേണ്ട സംവിധാനങ്ങൾ ഈ പ്രപഞ്ചത്തിന്റെ നിയമത്തിലുണ്ട്. ചൈതന്യമില്ലാത്തതു മാത്രം ഭക്ഷിച്ചാൽ ജീവൻ നിലനിൽക്കുകയില്ല. ജീവചൈതന്യമില്ലെങ്കിൽ ജീവിതത്തിന്റെ ലക്ഷ്യത്തിലെത്തുകയില്ല. അതിനുശേഷമല്ലെ, ബ്രഹ്മവും, മോക്ഷവുമെല്ലാം.
പാര്ത്ഥന് ജീ,
ആ ഭക്തബ്രാഹമണന്റെ ഉദാഹരണം എന്റെ മതമല്ല... സസ്യാഹാരത്തിന്റെ സാത്വികതയും പറഞ്ഞ് വന്നവരോട് ഒരു പുരാണകഥ ഓര്‍മ്മിപ്പിച്ചുവെന്ന് മാത്രം( അത് താങ്കള്‍ അല്ല വേറേ ചിലര്‍).
ആഹാരവുമായി ബന്ധപ്പെട്ട എന്റെ മതം രണ്ടാമത്തെ കമന്റില്‍ പറഞ്ഞത് മാത്രം ആണ്.
/അതുകൊണ്ട് സസ്യമായാലും പക്ഷിമൃഗാദികളായാലും ജീവനുള്ളതിനെ തന്നെ ആഹരിക്കാൻ വേണ്ട സംവിധാനങ്ങൾ ഈ പ്രപഞ്ചത്തിന്റെ നിയമത്തിലുണ്ട്. ചൈതന്യമില്ലാത്തതു മാത്രം ഭക്ഷിച്ചാൽ ജീവൻ നിലനിൽക്കുകയില്ല. /
പാര്‍ത്ഥന്‍ജീ താങ്കള്‍ വീണ്ടും സസ്യത്തിന്റെ കാര്യം മറക്കുന്നു. ജീവനുള്ള ഭക്ഷണം സസ്യങ്ങള്ക്കാവശ്യമില്ല. ഇതിനു മറുപടി എഴുതി എഴുതി വലുതായപ്പോള്‍ അതൊരു പോസ്റ്റായി ഇട്ടു. താഴെയുള്ള ലിങ്കില്‍ വായിക്കാം
ജീവന്-ആഹാരം-ഊര്‍ജ്ജം-കോസ്മോളജി
ചര്‍ച്ചകളെ നല്ല സ്പിരിറ്റില്‍ എടുത്തതിന് വളരെ നന്ദി :)
ഒന്നും ചെയ്യേണ്ടതില്ല(മനസ്സിനെ വെറുതെയിരിക്കാൻ അനുവദിക്കുക.). കർമങ്ങള്താനേ നടന്നുകൊള്ളും
-രമണ മഹർഷി
Post a Comment