Sunday, May 11, 2008

ജനനവും മരണവും

ചിജ്ജഡസംയോഗമാണ്‌ പ്രപഞ്ചം. പ്രപഞ്ചാനുഭവം ചിജ്ജഡങ്ങളുടെ സംയോഗമാണെങ്കില്‍ ഇവയുടെ സ്വരൂപമെന്താണ്‌.
ചിത്ത്‌ എന്താണ്‌? ജഡമെന്താണ്‌?

ചിത്ത്‌, ഉണ്ടാകാത്തതും നശിയ്ക്കാത്തതുമായ ശാശ്വത സത്തയാണ്‌.
ഉണ്ടായി നശിയ്ക്കുന്നതായി കാണപ്പെടുന്നതെല്ലാം ജഡമാണ്‌.

ജനനം, വളര്‍ച്ച, ക്ഷയം, നാശം ഇവയെല്ലാം ജഡത്തിന്റെ സ്വഭാവങ്ങളാണ്‌. ഒരു സ്വഭാവ പരിണാമവുമില്ലാതെ എന്നും ഒന്നുപോലെ വിലസുന്നതാണ്‌ ചിത്ത്‌.
നിരന്തരം പരിണമിയ്ക്കുന്നതും, ഒരിയ്ക്കലും പരിണമിയ്ക്കാത്തതുമായ രണ്ടു ഘടകങ്ങളുടെ കൂടിച്ചേരലാണ്‌ പ്രപഞ്ചം എന്ന്‌ അറിഞ്ഞാല്‍ത്തന്നെ സത്യവും അസത്യവും വേര്‍പിരിഞ്ഞുകിട്ടും.

ഉണ്ടാകാതെ, നശിയ്ക്കാതെ കാണപ്പെടുന്നത്‌ സത്യം.
ഉണ്ടായി നശിയ്ക്കുന്നത്‌ അസത്യം.

ഈ നിര്‍വ്വചനമനുസരിച്ച്‌, ജഡത്തിന്റെ വ്യാപ്തി ഏതുവരെയാകാം..

അതിസൂക്ഷ്മമായ ശക്തിസ്പന്ദനം വരെ 'ജഡം' എന്നാണ്‌ വേദാന്തം സിദ്ധാന്തിച്ചിട്ടുള്ളത്‌.

ചിജ്ജഡങ്ങള്‍ പാരസ്പര്യപ്പെട്ട്‌ ജീവന്‌ ശരീരത്തെ ഉണ്ടാക്കിക്കൊടുക്കുമ്പോള്‍, അനവധി വിയോഗങ്ങളില്‍ കൂടിയും, സംയോഗങ്ങളില്‍ക്കൂടിയും അതിന്‌ കടന്നുപോകേണ്ടതായിട്ടുണ്ട്‌.

ഓരോ വിയോഗത്തിലും മരണമുണ്ട്‌. ഓരോ സംയോഗത്തിലും ജനനമുണ്ട്‌.

ആദ്യത്തെ വിയോഗം, പിതൃശരീരത്തില്‍ നിന്നും ബീജത്തിനുണ്ടാവുന്നതാണ്‌.
ബീജം പിതാവിനെ വിട്ട്‌, മാതാവിന്റെ അണ്ഡാശയത്തിലേയ്ക്ക്‌ പ്രവേശിയ്ക്കുന്നത്‌, പിതാവില്‍ നിന്നും മരണം പ്രാപിച്ചാണ്‌.
മാതാവില്‍ ജനനത്തെ സ്വീകരിയ്ക്കുകയും ചെയ്യുന്നു.
എല്ലാ വിയോഗങ്ങളും, ആഴത്തില്‍ ദു:ഖം ഉളവാക്കുന്നതാണ്‌.
അച്ഛനെ വിട്ടുപോകുന്നതായിരിയ്ക്കും ഒരു പ്രജയുടെ ആദ്യത്തെ ദു:ഖം. ബീജം അണ്ഡത്തില്‍ ഗര്‍ഭിതമായതിനുശേഷം, പ്രജ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പത്തുമാസം സുരക്ഷിതമായി വസിയ്ക്കുന്നു. പിന്നെ, അമ്മയോട്‌ വിട പറയേണ്ട ദിവസം, അമ്മയില്‍ നിന്നുള്ള വിയോഗം മാത്രമല്ല; പ്രജയുടെ മരണം കൂടിയാണ്‌.
പ്രജ മരിച്ചിട്ട്‌ ശിശു ജനിയ്ക്കുന്നു.
ബോധാവസ്ഥയില്‍ അല്ലെങ്കില്‍പ്പോലും, അബോധാവസ്ഥയില്‍ ഏറ്റവും വലിയ ആകാംക്ഷയും പ്രതിരോധപ്രവണതയും ഉണ്ടാക്കുന്ന നിമിഷമാണത്‌.
**********************************************************************************
ശ്രീനാരായണഗുരുദേവന്റെ "ചിജ്ജഡചിന്തനം" വായിച്ചപ്പോള്‍ ഭഗവദ്ഗീതയിലെ (13:8- ഇന്ദ്രിയാര്‍ത്ഥേഷു വൈരാഗ്യമനഹങ്കാര ഏവ ച ജന്മമൃത്യുജരാവ്യാധി ദുഃഖദോഷാനുദര്‍ശനം) എന്ന ഈ ശ്ലോകവുമായി അതിന്‌ ബന്ധമുണ്ടെന്നു തോന്നി. ചിജ്ജഡചിന്തനത്തിന്റെ ആമുഖവും ഗീതാശ്ലോകത്തിന്റെ വ്യാഖ്യാനവും ചേര്‍ന്നതാണ്‌ ഈ കുറിപ്പ്‌.

*********************************************************************************
വായനക്കാരന്‍ എന്ന നിലയില്‍ പരിചയപ്പെട്ട കുറെ നല്ല സുഹൃത്തുക്കളാണ്‌ ബൂലോകത്തേയ്ക്ക്‌ കടന്നുവരാന്‍ എനിയ്ക്ക്‌ പ്രചോദനമായത്‌. ജീവിതാനുഭവങ്ങളില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവുകളില്‍ ചിലത്‌ ഇവിടെ കുറിയ്ക്കുന്നു.
*********************************************************************************

20 comments:

പാര്‍ത്ഥന്‍ said...

അച്ഛനെ വിട്ടുപോകുന്നതായിരിയ്ക്കും ഒരു പ്രജയുടെ ആദ്യത്തെ ദു:ഖം.
അമ്മയോട്‌ വിട പറയേണ്ട ദിവസം, അമ്മയില്‍ നിന്നുള്ള വിയോഗം മാത്രമല്ല; പ്രജയുടെ മരണം കൂടിയാണ്‌.
പ്രജ മരിച്ചിട്ട്‌ ശിശു ജനിയ്ക്കുന്നു....

മുസാഫിര്‍ said...

തമസ്സോ മാ ജ്യോതിര്‍ഗ്ഗമയാ !
നല്ല വിജ്ഞാനം പകരുന്ന ലേഖനം പാര്‍ത്ഥന്‍.അറിവീന്റെ മുത്തുകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കട്ടെ.
പുരാണങ്ങളില്‍ നിന്നോ ഇതിഹാസങ്ങളില്‍ നിന്നോ വേദങ്ങളില്‍ നിന്നോ ഉള്ള റഫറന്‍സുകളും കൊടുത്താല്‍ നന്നായിരിക്കും എന്നു തോന്നുന്നു.

അപ്പു ആദ്യാക്ഷരി said...

പാര്‍ത്ഥേട്ടാ, സ്വാഗതം ഈ ബ്ലോഗ് ലോകത്തേക്ക്.
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം എന്നു പറയുന്നതിതാണ്. സൌരഭ്യം നേരത്തേയുണ്ടെന്നറിയാം, ഇപ്പോള്‍ അത് എഴുതിവയ്ക്കുവാന്‍ ഒരിടവും ആയല്ലോ.

വീണ്ടുംവീണ്ടും എഴുതൂ. ഗാണ്ഡീവം എന്ന പേരും സുന്ദര്‍! (അതുപിന്നെ പറയണോ? പേരിടീലിന്റെ ആ‍ശാനല്ലേ കൂടെയുള്ളത്)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വലിയ ചിന്ത സുന്ദരമായി പറഞ്ഞു..
ബ്ലോഗില്‍ പുതിയതാണങ്കിലും പാര്‍ത്ഥാ,
ജീവിതവീക്ഷണത്തില്‍ അങ്ങ് ഒരു പടി മുന്നിലാണന്നു തോന്നുന്നു,

കാത്തിരിക്കുന്നു. ഭാവുകങ്ങള്‍.

കുറുമാന്‍ said...

വളരെ നല്ല ലേഖനം.

ബൂലോഗത്തിലേക്ക് സ്വാഗതം..

ഹരിയണ്ണന്‍@Hariyannan said...

യത്ര ഗീതാവിചാരശ്ച
പഠനം പാഠനം ശ്രുതം
തത്രാഹം നിശ്ചിതം പൃത്ഥീ
നിവസാമി സദൈവ ഹി!!

സ്വാഗതം പാര്‍ത്ഥാ..!! :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

‘നിയതം കുരു കര്‍മ ത്വം
കര്‍മ ജ്യായോഹ്യകര്‍മണ’(ഭഗവത് ഗീത, കര്‍മയോഗം.എട്ടാമത്തെ ശ്ലോകത്തിലെ ആദ്യ രണ്ടു വരികള്‍)
തുടക്കം ഗംഭീരം
നന്നായിരിക്കുന്നു

Kaithamullu said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

എന്റെ ആദ്യപോസ്റ്റ്‌ കണ്ട്‌ അഭിപ്രായം കുറിച്ചിട്ട മുസാഫിര്‍, അപ്പു, വഴിപോക്കന്‍, കുറുമാന്‍, ഹരിയണ്ണന്‍, കിലുക്കാംപെട്ടി, കൈതച്ചേട്ടന്‍ (ആഗ്നേയയെ കടമെടുത്തതാണ്‌) എന്നിവര്‍ക്കെല്ലാം എന്റെ സ്നേഹം പങ്കുവെയ്ക്കുന്നു. മുസാഫിര്‍ പറഞ്ഞതുപോലെ ഇത്തരം കുറിപ്പുകള്‍ക്ക്‌ ആധാരികമായ കൃതിയെക്കുറിച്ച്‌ സൂചിപ്പിക്കുന്നത്‌ നല്ലതാണ്‌. അതുകൊണ്ട്‌ ചെറിയ ഒരു കുറിപ്പ്‌ എഡിറ്റു ചെയ്ത്‌ ചേര്‍ത്തിട്ടുണ്ട്‌. ഞാന്‍ ഈ എഴുതുന്നതെല്ലാം കൊളമ്പസ്സ്‌ അമേരിക്ക കണ്ടുപിടിച്ചു എന്ന് പറയുന്ന പോലെയുള്ളൂ. വായിച്ച്‌ ഇഷ്ടപ്പെട്ടത്‌ പകര്‍ത്തിവെയ്ക്കുന്നു. അത്രമാത്രം.

അഭിലാഷങ്ങള്‍ said...

ഗാണ്ഡീവവുമായ് കുരുക്ഷേത്രഭൂമിയിലേക്കിറങ്ങിയ പാര്‍ത്ഥനെപ്പോലെ, ‘ഗാണ്ഢീവ‘മെന്ന ബ്ലോഗ് ടൈറ്റിലുമായ് ഈ ബ്ലോഗ് ഭൂമിയിലേക്ക് ആഗതനായ പാര്‍ത്ഥന്‍ ആദ്യമായി സ്വാഗതമരുളട്ടെ..

സ്വാഗതം പാര്‍ത്ഥാ.. സുസ്വാഗതം... :-)

ഒന്നുമാത്രമേ പറയാനുള്ളൂ....

കുരുക്ഷേത്രഭൂവില്‍ വച്ച് സംഭ്രമം മൂലം പാര്‍ത്ഥന്‍ കൃഷ്ണനോട് തന്റെ ഗാണ്ഡീവം കൈയ്യില്‍ നിന്ന് വഴുതിപ്പോവുകയാണ്‍ എന്ന് പറഞ്ഞത് ഓര്‍ക്കുന്നില്ലേ?

“ഗാണ്ഡീവം സ്രംസതേ ഹസ്‌താത്
ത്വക്ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മനഃ”

ബ്ലോഗ് ഭൂമിയിലേക്ക് കാലെടുത്തുവച്ച ഈ പാര്‍ത്ഥര്‍ന്റെ കൈയ്യില്‍ നിന്ന് തന്റെ ‘ഗാണ്ഡീവം‘ ഒരിക്കലും വഴുതിപ്പോകാനിടയാകാതിരിക്കട്ടെ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെ ഒരിക്കല്‍കൂടി സ്വാഗതമരുളുന്നു....

ആദ്യപോസ്റ്റ് തന്നെ മികച്ച നിലവാരം പുലര്‍ത്തുന്നു..

പാര്‍ത്ഥന്‍ ഇവിടെ ഒരു നിറഞ്ഞ സാന്നിദ്ധ്യമാവട്ടെ..

നമുക്ക് നന്മകള്‍ പരസ്പരം കൈമാറാം...

Viswaprabha said...

തത്തമ്മ

Kaithamullu said...

പാര്‍ഥാ,

ജനനത്തോടൊപ്പം സംഭവിക്കുന്നു, മരണവും. മനുഷ്യജന്മത്തെ ബന്ധിപ്പിക്കുന്ന പാശങ്ങള്‍ ധര്‍മ്മം, ബ്രഹ്മചര്യം,ബ്രാഹ്മണ്യം ഇവയാണല്ലോ? കാലം,കര്‍മ്മം,സ്വഭാവം ഇവയില്‍ അധിഷ്ഠാനമായ മായയാണ് പഞ്ചഭൂതാത്മകമായ ശരീരത്തെ നില നിര്‍ത്തുന്നതും. അതിനാല്‍ ജനനവും മരണവും വിട്ടൂള്ള അനശ്വരമായ, അനിയതമായ ജീവിതത്തിലേക്ക് ഗാണ്ഡീവ സമേതം കടന്നു വരൂ.

-സ്വാഗതം!

കാവലാന്‍ said...

കൊള്ളാം കൊള്ളാം......
ആരവങ്ങള്‍ക്കിടയിലേയ്ക്ക് അവനവനിസത്തിന്റെ രണഭൂമികയിലേയ്ക്ക് സുസ്വാഗതം.
പക്ഷങ്ങളുടെ കരുത്തിനുമുന്നില്‍ പതറാതിരിക്കാനാവട്ടെ.

നല്ല എഴുത്തു ശൈലി,വിവരണം.
തുടരുക........ ഭാവുകങ്ങള്‍.

തറവാടി said...

സ്വാഗതം :)

അനു said...

നല്ല എഴുത്ത്...

നല്ല പേര്.. നല്ല തിരഞ്ഞെടുക്കല്‍..

നിങ്ങളാരാണ്..

ഗീത said...

ഗാണ്ഡീവവുമായി ബൂലോകകുരുക്ഷേത്ര ഭൂവിലേയ്ക്കു വന്ന പാര്‍ത്ഥന് സ്വാഗതം.....
പാര്‍ത്ഥസാരഥി കൂടെയുണ്ടോ?

ഈ അറിവിന്‍ നുറുങ്ങുകള്‍ ഹൃദ്യം.

എതിരന്‍ കതിരവന്‍ said...

വിധ്വംസനത്തിന്റെ അടയാളവുമായാണല്ലൊ വരവ്! യുദ്ധം എല്ലാം കഴിഞ്ഞ് ദുശ്ശളയുടെ അടുത്ത് എത്തിയ പാര്‍ത്ഥന്‍ അതിയായ വിഷാദത്തില്‍ പെട്ടു -ഗാണ്ഡീവം കൊണ്ടുള്ള കളികള്‍ കൊണ്ട് ഒന്നും നേടിയില്ല എന്ന അറിവു മൂലം.

ധര്‍മ്മത്തിനു ഗ്ലാനി വരുമ്പോള്‍ കൃഷ്ണന്‍ കുട്ടിച്ചേട്ടനേയും കൂട്ടു പിടിച്ച് വില്ലു കുലയ്കാനിരിക്കുകയാണോ?

ഉഗാണ്ട രണ്ടാമന്‍ said...

നല്ല ലേഖനം...സ്വാഗതം...:)

വല്യമ്മായി said...

സത്യാന്വേഷണത്തിന് ആശംസകള്‍

mayilpeili said...

“യദ് മനഃകൃതം തദ് കൃതം രാമ”

അല്ലയോ രാമാ എന്താണ്‌ മനസ്സിൽ ചെയ്തത് അതാണ്‌ ശരിക്കും ചെയ്തത് ....(യോഗാവാസിഷ്ടം).. പണ്ട് രാമനോട് അദ്ദേഹത്തിന്റെ ഗുരുവായ വസിഷടമുനി പറഞ്ഞതാണ്‌ ..... താത്പര്യം ഇതാണ്‌ : പുറമേയ്ക്ക് നാം കാണിക്കുന്നതല്ല യഥാർത്ഥത്തിൽ ,പക്ഷെ നാം എന്താഗ്രഹിക്കുന്നുവോ മനസ്സിൽ അതു ചെയ്തിരിക്കുന്നു എന്നർത്ഥം ...... മനസ്സിൽ ചെയ്തതെന്തായാലും ഇവിടെ അറിവുകളാകട്ടെ എന്ന് പ്രത്യാശിക്കുന്നു .......... ആശംസകൾ .....പ്രണാമം................കണ്ണൻ..........:)))