Wednesday, May 6, 2009

വേദങ്ങളെ ഉപേക്ഷിക്കണോ ?

വേദങ്ങൾ - സത്യവേദങ്ങൾ:
ഇതുവരെ കേട്ടതും കേൾക്കാനിരിക്കുന്നതും (വേദങ്ങൾ) ഉപേക്ഷിക്കാൻ ഭഗവാൻ - ഭവവദ് ഗീതയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ചിലർ നെറ്റി ചുളിക്കും. എങ്കിലും ഇത് പറയാതെ പോകുന്നത് ഉചിതമല്ല. വരികളിൽ ഒളിഞ്ഞു കിടക്കുന്ന അർത്ഥതലങ്ങളെ പൂർണ്ണമായും മനസ്സിലാക്കാതെയും മനസ്സിലാക്കിയാൽതന്നെ പുരോഹിതവർഗ്ഗത്തിന് അത് ദോഷം ചെയ്യുന്നതിനാലും ഇതെല്ലാം നമ്മൾ അറിയാതെ പോയതാണ്.

ശാസ്ത്രത്തെ പൊതുവെ ‘സ്മൃതി’ എന്നും ‘ശ്രുതി”എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ‘സ്മൃതി’ എന്നു പറയുന്നത്, അനുഭവത്തിന്റെ വെളിച്ചത്തിൽ വീണ്ടും ഓർമ്മിക്കുന്നതാണ്. ‘ശ്രുതി’ ഗുരുമുഖത്തുനിന്നും നേരിട്ടു കേൾക്കുന്നതും വേദോപനിഷത്തുകളിലെ പരാമർശങ്ങളായി വരുന്നതുമായ നിത്യസത്യങ്ങളാണ്. അതിന് ഒരു കാലവും മാറ്റം വരാനിടയില്ല. 3000 ബി.സി. യിൽ സംഗതമായിരുന്നത് ഇപ്പോൾ സംഗതമല്ല. എന്നാൽ അത് ആകപ്പാടെ അപ്രസക്തവുമല്ല. അതുകൊണ്ട് ധർമ്മശാസ്ത്രങ്ങളെ പ്രമാണമാക്കുമ്പോൾ അതിന്റെ സാംഗത്യത്തെപ്പറ്റി വിചാരം ചെയ്യേണ്ടിയിരിക്കുന്നു. സ്വന്തം അനുഭവങ്ങൾ അഹങ്കാരജന്യമല്ലെന്നു ബോദ്ധ്യമാകുന്നതിന് ഗുരുവിന്റെ ഉപദേശത്തോടും ശാസ്ത്രത്തിന്റെ ശാസനയോടും അതു പൊരുത്തപ്പെട്ടു പോകുന്നു എന്ന നിശ്ചയം വേണം. ജീവിതത്തിൽ വേണ്ടുന്ന അച്ചടക്കം പാലിക്കാത്തവന് അദ്ധ്യാത്മമായ ഉൽക്കർഷം ഉണ്ടാവുകയില്ല. അച്ചടക്കം ഉണ്ടായിരിക്കുക എന്നു പറഞ്ഞാൽ, ശിക്ഷണം വേണമെന്നർത്ഥം. ശിഷ്യനാണ് ശിക്ഷണം ലഭിക്കുന്നത്‌. ശിക്ഷണത്തിനായി ഗുരു പറഞ്ഞു കൊടുക്കുന്നത് ശാസ്ത്രമാണ്.

കേട്ടതും - കേൾക്കപ്പെടേണ്ടതും വേദമാണ്. വേദം ത്രിഗുണാത്മകമാണ്. അതിനെ ഉപേക്ഷിച്ചിട്ട് ഗുണാതീതനായിത്തീരണമെന്നാണ് ഭഗവാൻ അർജ്ജുനനെ ഉപദേശിച്ചത്‌. കർമ്മത്തിനു കാരണമായ ധർമ്മത്തെ പ്രതിപാദിക്കുന്നത് വേദവും, കർമ്മനിവൃത്തിയുണ്ടാക്കുന്ന ബ്രഹ്മത്തെ പ്രതിപാദിക്കുന്നത്‌ വേദാന്തവും ആണ്. കർമ്മപ്രധാനമായ വേദം ആശാപാശങ്ങളെ ഉണ്ടാക്കുന്നതാണ്. ഇതിൽ നിന്നും പിന്തിരിയുന്നതാണ് ‘നിർവ്വേദം’.

ഓരോ പുതിയ മതമുണ്ടാകുമ്പോഴും അതിലെല്ലാം കർമ്മത്തിനായുള്ള അനുശാസനവും ഉണ്ടാകാറുണ്ട്. ഭാരതീയരുടെ വേദം സ്വർഗ്ഗപ്രാപ്തി ലക്ഷ്യമായിക്കരുതിയെങ്കിൽ ഗീതയ്ക്കു ശേഷം ഉണ്ടായിട്ടുള്ള ക്രിസ്തുമതത്തിന്റെ പഴയതും പുതിയതുമായ വേദപുസ്തകങ്ങൾ പറുദീസയെ പുണ്യകർമ്മങ്ങൾകൊണ്ടു നേടാവുന്ന സ്വർഗ്ഗരാജ്യമായി കരുതുന്നു. യഥാർത്ഥത്തിൽ പഴയ നിയമത്തിലെ പറുദീസയല്ല യേശുക്രിസ്തു അദ്ധ്യാത്മജീവിതത്തിന്റെ അന്തിമലക്ഷ്യമായി കരുതിയത്‌. ദൈവരാജ്യവും പറുദീസയും ഒന്നല്ല. മോക്ഷവും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.

സ്വർഗ്ഗപ്രാപ്തിക്കായി അഥവാ വിഷയഭോഗങ്ങൾക്കായി കർമ്മപരിപാടികൾ നിർദ്ദേശിക്കുന്ന വേദങ്ങൾ വീണ്ടും വീണ്ടുമുണ്ടാകാം. വൈദികകർമ്മങ്ങൾ ആഗ്രഹങ്ങളെ വർദ്ധിപ്പിച്ച് നമ്മളെ അവസാനമില്ലാത്ത കർമ്മബന്ധങ്ങളിൽ കൊണ്ടെത്തിക്കുന്നു. അതുകൊണ്ടാണ് ഇനി കേൾക്കാനിരിക്കുന്ന വേദങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ് എന്നു (ഭഗവദ് ഗീതയിൽ) പറഞ്ഞിരിക്കുന്നത്‌.  (ഭഗവദ്‌ ഗീതയ്ക്ക് ശേഷം വന്ന വേദങ്ങൾ, ബൈബിളും, ഖുർ‌ആനും ആണ്.)
---------------------------------------------------------------------------------
ശ്രുതികൾ : വേദങ്ങൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ.
സ്മൃതികൾ : ഉപനിഷത്തുക്കൾക്കു ശേഷമുള്ള സകല പ്രാമാണിക ഹൈന്ദവഗ്രന്ഥങ്ങളും സ്മൃതികളാണ്.
സൂത്രഗ്രന്ഥങ്ങൾ, രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങൾ, പുരാണങ്ങൾ എന്നിവ.

Saturday, April 18, 2009

മത്സരം.

എവിടെ നോക്കിയാലും മത്സരം. ജീവിതത്തിന്റെ ഓരോ മാത്രയിലും മത്സരം. ഒരു വീട്ടിൽ തന്നെയുള്ള കാര്യങ്ങൾ നോക്കൂ. അമ്മായിയമ്മയും മരുമക്കളും തമ്മിൽ മത്സരം. ഏതെങ്കിലും ജോലി ആരാണ് വേഗം ചെയ്തു തീർക്കുന്നത് എന്നുള്ള മത്സരമല്ല. ആരുടെ അഹങ്കാരമാണ്, അധികാരമാണ് മുന്നിലെത്തുന്നത് എന്നുള്ള മത്സരമാണ്. അതുമൂലം ഒരു പണിയും നടക്കില്ല. ഫലമോ, കുടുംബ കലഹം.

ചെറുപ്പം മുതലേ കുട്ടികളെ ഏറ്റവും മുന്നിലെത്താൻ നമ്മൾ മത്സരിപ്പിക്കുന്നു. ക്ലാസിൽ ഒന്നാമനാവാൻ, ഓട്ടത്തിൽ ഒന്നാമനാവാൻ, ആദ്യം ജോലികിട്ടാൻ (അർഹതപ്പെട്ടതല്ലെങ്കിലും), പേരും പ്രശസ്തിയും ലഭിക്കാൻ. എല്ലാറ്റിന്റെ പിന്നിലും സ്വാർത്ഥം എന്ന വികാരമാണ് നമ്മളെ നയിക്കുന്നത്.

മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു തന്നെ പറയേണ്ടി വരും. മത്സരം ഏറ്റവും ചീത്തയായിട്ടുള്ളതിനെയാണ് പ്രകടമാക്കുന്നത് . വിദ്വേഷമാണ് മത്സരത്തിൽ നിന്നും ഉണ്ടാകുന്നത്‌. മത്സരത്തിൽ പങ്കെടുക്കുന്നവർ പരാജയപ്പെട്ടാൽ, ജയിച്ചവനോട് വിദ്വേഷം ജനിക്കും. അപ്പോഴാവും ഒരു വക്കീലിന്റെ പ്രവേശനം. ഇതിനെ നമുക്കു ചോദ്യം ചെയ്യണം. അതിനുള്ള വകുപ്പുണ്ട്. പിന്നെ കേസായി, കോടതിയായി, വിചാരണയായി. അതു കൂടാതെ ഈ വിദ്വേഷം സ്വയം പീഠിപ്പിക്കുന്ന അവസ്ഥയിലേയ്ക്കും എത്തിച്ചേരും. സ്കൂൾ യുവജനോത്സവങ്ങളിൽ പരാജയപ്പെട്ടെന്നറിയുമ്പോൾ ചിലങ്ക വലിച്ചെറിയലും ശപിക്കലും പലപ്പോഴും പ്രകടമാകാറുണ്ട്. എന്തിന് കുട്ടികളെ പറയുന്നു, അന്തർദ്ദേശീയ ടെന്നീസ് മത്സരങ്ങളിൽ അമർഷം പ്രകടിപ്പിക്കാൻ റാക്കറ്റ് വലിച്ചെറിയുന്നത് എത്രയോ തവണ കണ്ടിരിക്കുന്നു. ഏറ്റവും നികൃഷ്ടമായതിനെ ഉത്ഭവിപ്പിക്കുന്ന കേന്ദ്രങ്ങളാണ് മത്സരവേദികൾ.

ഇന്ന് ഏറ്റവും അധമമായ രീതിയിൽ കാണുന്ന ഒരു മത്സരമാണ് നമ്മുടെ പൊതു തിരഞ്ഞെടുപ്പ്. പൊതുജനസേവന തല്പരരായ നേതാക്കന്മാർ അധികാരം കൈക്കലാക്കാനുള്ള വ്യഗ്രതയിൽ അവിഹിതമായ കൂട്ടുകെട്ടിലൂടെയും നികൃഷ്ടമായ മാർഗ്ഗങ്ങളിലൂടെയും എന്തെല്ലാം കാട്ടിക്കൂട്ടുന്നു.

ഏതെങ്കിലും മാറ്റം കൊണ്ടുവരാനാണെങ്കിൽ അത് മത്സരം കൊണ്ട് സാധിക്കില്ല. മാറ്റങ്ങൾ ഉണ്ടാക്കണമെങ്കിൽ സ്നേഹത്തിനു മാത്രമെ സാധിക്കൂ. മാറ്റം ഉണ്ടാകേണ്ടത് മനുഷ്യന്റെ ഹൃദയത്തിലാണ്. അതായത് സ്വരൂപമോ സ്വഭാവമോ സ്വന്തമായില്ലാത്ത മനസ്സിൽ. മനസ്സെന്നു പറയുന്ന ഒരു പ്രത്യേക വസ്തു എവിടെയും നിലനിൽക്കുന്നില്ല. മനുഷ്യർ തമ്മിൽ തമ്മിൽ പരസ്പരസ്നേഹവും, സാഹോദര്യവും, സഹകരണവും വളർത്തിയെടുക്കുമ്പോൾ അവിടെ അനിർവ്വചനീയമായ ഒരു അറിവ്‌ ഉണ്ടാകും. ആ അറിവ് നമ്മളെ നന്മയിലേയ്ക്ക് നയിക്കട്ടെ.

‘ലോകാ സമസ്താ സുഖിനോ ഭവന്തു’

'ജയ് ഹിന്ദ് '

Tuesday, April 7, 2009

ദാസേട്ടൻ ശരത്തിനെതിരെ എന്തെങ്കിലും പറഞ്ഞോ:

മത്സരം ഏറ്റവും നല്ലതിനെ പ്രകടമാക്കുന്നുണ്ടോ എന്നു ചോദിച്ചാൽ, ഇല്ല എന്നു പറയേണ്ടിവരും. മത്സരം വെറുപ്പിന് കാരണമാകും.

ശരത്തിനെ അനുകരിച്ച് യേശുദാസ് സംസാരിച്ചത് ശരിയായില്ല എന്ന് അഖിലേഷിന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നു.
ആ അഭിപ്രായത്തോട് എന്റെ വിയോചിപ്പ് വഴികാട്ടിയിൽ കുറിച്ചിട്ടു.

Wednesday, March 4, 2009

ആരാധന-പ്രാർത്ഥന-ഉപാസന (2)

വിഷയാരാധന:
നമ്മൾ എന്തു കർമ്മം ചെയ്യുന്നതും ആനന്ദത്തിനുവേണ്ടിയാണ്. ഏതേതു കർമ്മങ്ങൾ നിത്യമായ ആനന്ദം തരുന്നു, ഏതേതു കർമ്മങ്ങൾ അനിത്യമായ ആനന്ദം തരുന്നു എന്ന് ഗീതയിലൂടെ ഒരു അവലോകനം നടത്തുകയാണ്.


ധ്യായതേ വിഷയാൻ പുംസഃ സംഗസ്തേഷൂപജായതേ
സംഗാത് സംജായതേ കാമഃ കാമാത് ക്രോധോ f ഭിജായതേ. (ഭ.ഗീ. 2:62)
[വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന് അവയിൽ ആസക്തി ഉണ്ടാകുന്നു, ആസക്തി നിമിത്തം കാമം ഉണ്ടാകുന്നു, കാമത്തിൽ നിന്ന് ക്രോധം ഉണ്ടാകുന്നു.]


ദൈവത്തേയോ ആത്മാവിനെയോ അല്ലെ ധ്യാനിക്കുക. വിഷയത്തെ ആരാധിക്കുന്നത് എങ്ങിയാണ്. ഈ വിഷയാരാധനയിൽ എന്തെങ്കിലും ശരിയുണ്ടോ എന്ന് ഒന്ന് അന്വേഷിക്കാം.

ഭോഗവിഷയത്തിൽ ആസക്തിയുള്ളവന്റെ മനസ്സ് അതിനെ പ്രാപിക്കാനുള്ള സങ്കല്പത്തിൽ മുഴുകിക്കഴിഞ്ഞാൽ വിഷയവൃത്തിയിൽതന്നെ പൂർണ്ണമായി നിറഞ്ഞു നിൽക്കുകയും, അതിൽ നിന്നും ശ്രദ്ധ വേറൊന്നിലേയ്ക്കും വ്യതിചലിക്കാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയെ അതിന്റെ പൂർത്തീകരണത്തിനുള്ള ധ്യാനമെന്നു പറയാം. ഒരു ഭക്തൻ ഈശ്വരനെ സ്നേഹിക്കുകയും സദാസമയവും ഈശ്വരധ്യാനത്തിൽ തന്നെ മുഴുകിയിരിക്കുകയും ചെയ്യുന്നത് എങ്ങിനെയാണോ, അതുപോലെതന്നെയാണ് പിശുക്കനായ ഒരാൾ തന്റെ ധനത്തെ ആത്മതുല്യം സ്നേഹിക്കുകയും അവന് ഒരു നിമിഷം പോലും അതിൽനിന്നും മനസ്സിനെ അകറ്റി നിർത്താൻ കഴിയാതിരിക്കുകയും ചെയ്യുന്നത്. പക്ഷെ ഈശ്വരനിൽ പരായണനായിരിക്കുന്നതിനു പകരം ഭോഗവിഷയങ്ങളിൽ പരായണനായിരിക്കുന്നു. ഇത്തരം സ്വാർത്ഥമായ വിഷയങ്ങളിൽ നിന്നു ലഭിക്കുന്ന ആനന്ദം നാശമുള്ളതാണെന്ന് അറിയുക.

{പൂജ, ആരാധന, ദേവന്മാർ - എന്നൊക്കെ പറഞ്ഞ് ജനങ്ങളെ അന്ധവിശ്വാസികളാക്കിതീർക്കാൻ വിദഗ്ദ്ധമായി വ്യാഖ്യാനിച്ചിട്ടുള്ള ചില വാക്കുകൾ പരിചയപ്പെടുത്താൻ വേണ്ടി മാത്രമാണ് താഴെയുള്ള ശ്ലോകങ്ങൾ എഴുതിയത്. ബോറടിക്കുന്നവർ അത് വായിക്കാതെ വിടുക.}

യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാർച്ചിതുമിച്ഛതി
തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം. (ഭ.ഗീ.7:21)
[ഏതേത് ഭക്തൻ ഏതേത് രൂപത്തെ പൂജിക്കാൻ ആഗ്രഹിക്കുന്നുവോ, അതതു ഭക്തന് ആ ശ്രദ്ധയെത്തന്നെ ഞാൻ ഉറപ്പുള്ളതാക്കി ചെയ്യുന്നു.]

സ തയാ ശ്രദ്ധയാ യുക്തസ്തസ്യാരാധനമീഹതേ
ലഭതേ ച തതഃ കാമാൻ മയൈവ വിഹിതാൻ ഹിതാൻ. (ഭ.ഗീ.7:22)

[അവൻ ആ ശ്രദ്ധയോടുകൂടിയവനായിട്ട് അതിന്റെ ആരാധനത്തെ ചെയ്യാനാഗ്രഹിക്കുന്നു. അതിൽനിന്ന് എന്നാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ആ കാമങ്ങളെത്തന്നെ ലഭിക്കുകയും ചെയ്യുന്നു.]

അന്തവത്തു ഫലം തേഷാം തദ്ഭവത്യല്പമേധസാം
ദേവാൻ ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി. (ഭ.ഗീ.7:23)
[അല്പബുദ്ധികളായ അവരുടെ ആ ഫലമാകട്ടെ നാശമുള്ളതായി ഭവിക്കുന്നു. ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു. എന്റെ ഭക്തന്മാർ എന്നെ പ്രാപിക്കുന്നു.]

(7:21)ൽ ‘യാം യാം തനും ശ്രദ്ധയാ അർച്ചിതും’ (ഏതേതു രൂപത്തെ ശ്രദ്ധയോടുകൂടി പൂജിക്കുന്നതിന്) എന്നു പറഞ്ഞിരിക്കുന്നതിന് ദേവതോപാസന എന്ന അർത്ഥം എടുത്താൽ ഭാരതീയ സാധനാ സമ്പ്രദായങ്ങളോട് നല്ല യോജിപ്പുണ്ടായിരിക്കും. ‘നടരാജഗുരു’ അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിൽ ഭാരതീയർക്ക് മാത്രം ചേരുന്ന ഇടുങ്ങിയ അർത്ഥം എടുക്കുന്നതിനു പകരം മനുഷ്യ വർഗ്ഗത്തിനാകെ യോജിക്കുന്ന കൂടുതൽ വ്യാപ്തിയുള്ള അർത്ഥം എടുക്കുന്നു. ഒരാൾ ദേവതോപാസന നടത്തുന്നതിൽ തല്പരനായിരിക്കുന്നതുപോലെയാണ് വേറൊരാൾ സാഹിത്യോപാസകനായിരിക്കുന്നത്. അതുപോലെ വേറൊരുവൻ ശാസ്ത്രഗവേഷണത്തിൽ പൂർണ്ണ ശ്രദ്ധയുമർപ്പിച്ച് അതിൽ നിരതനായിരിക്കുന്നു. വിപുലമായ അർത്ഥത്തിൽ അതിനെയെല്ലാം ഉപാസനകളായി കണക്കാക്കാം.

(7:22) ൽ ‘തസ്യാഃ ആരാധനം’ എന്നതിന് - ആ ദേവതയുടെ ആരാധനമെന്നും ചില വ്യാഖ്യാനങ്ങൾ കാണാം. മുകളിൽ പറഞ്ഞ പൂജയ്ക്ക് ഒരു മൂർത്തി വേണ്ടെന്നിരിക്കെ, ഇത് മൂർത്തീ പൂജയിലേയ്ക്കുള്ള ശ്രദ്ധതിരിക്കലാവാം. ലോകത്തു സംഭവിക്കുന്നതേതും നിയമയുക്തമായിട്ടേ വരികയുള്ളൂ. അതിലൊരു നിയമമാണ്, ആവർത്തിച്ചു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അതിൽ കാണിക്കുന്ന താല്പര്യവും ഒരാളെ ആ വിഷയത്തിൽ കൂടുതൽ കൂടുതൽ ഉറപ്പിക്കും എന്നുള്ളത്.

(7:23) ‘ദേവയജഃ’ (ദേവാരാധന്മാർ) - ജനങ്ങളിൽ ദൈവവിശ്വാസം തീരെ കുറഞ്ഞുപോയ ഇക്കാലത്ത്, സ്ഥിരമായി ഇഷ്ടദേവതയ്ക്ക് പൂജചെയ്യുന്നവർ വളരെ വിരളമാണ്. ദേവന്മാരെ ഭജിക്കുന്നവരെന്നും എന്നെ ഭജിക്കുന്നവരെന്നും പറയുമ്പോൾ, പ്രാർത്ഥിക്കാതെയും ദൈവത്തെ താത്ത്വികമായി തീരെ അറിയാതെയും കഴിയുന്ന അധികം പേരുടെയും കാര്യത്തിൽ ഗീതയുടെ കാഴ്ചപ്പാട് എന്താണെന്നു നോക്കാം.


ആനന്ദത്തെ ഭജിക്കാത്തവരായിട്ട് ആരുമില്ല. എവിടെ ഒരാൾ അല്പമാത്രമായെങ്കിലും സുഖം കാണുന്നുവോ അവിടെ അത്രയ്ക്ക് ആത്മാവിനെ ഭജിച്ചിരിക്കുന്നു. ആത്മസുഖം ഒരുപക്ഷെ കണ്ടെത്തിയത് അനാത്മാവിൽ ആയിരിക്കാം. എന്നാലും ദുഃഖത്തെ ഒരിക്കലും ആരും ഭജിക്കാത്തതുകൊണ്ട് എല്ലാവരും ആനന്ദത്തെയും, അതിനാൽ ആത്മാവിനെയും ഭജിക്കുന്നവരാണെന്നു പറയാം.
ഇവിടെ ദേവശബ്ദം കൊണ്ട് ഇന്ദ്രിയപ്രീതി ഉണ്ടാക്കുന്ന വിഷയം എന്നു മനസ്സിലാക്കണം. ചിത്രകാരന്മാർ, സംഗീതജ്ഞർ, നർത്തകർ ഇങ്ങനെ അനേകം പേർ ഇന്ദ്രിയ പ്രീതിക്കായി മുഴുവൻ സമയവും കൊടുക്കുന്നുണ്ട്. ഇവരെയും ദേവയജന്മാർ എന്നു പറയാം. എങ്ങനെയും ധനമുണ്ടാക്കണമെന്നു കരുതുന്നവർ പണത്തെ ഒരു വിഗ്രഹത്തെപോലെ കരുതി ആരാധിക്കുന്നു. കലാസൃഷ്ടി ചെയ്യണമെന്നു വിചാരിക്കുന്നവർ അതിൽ നിപുണന്മാരായിത്തീരുന്നു. ഭാര്യാപുത്രാദികൾ ഉണ്ടാകുന്നത് വലിയ നേട്ടമെന്നു കരുതുന്നവർക്കും അതൊക്കെ ലഭിക്കുന്നു. അതുകൊണ്ട് ‘ദേവയജഃ ദേവാൻ യാന്തി’ (ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു) എന്നു പറയുമ്പോൾ ലോകത്തിലെ 99% ആളുകളും ഇതിൽ ഉൾപ്പെടുന്നു.


ബാക്കിയുള്ള ഒരു ശതമാനം ജനങ്ങൾ ആത്മീയമായ ചിന്തകളുമായി കഴിഞ്ഞുകൂടുന്നവരാണ്. അതിൽ തന്നെ വളരെ കുറച്ചു പേർ ആത്മജ്ഞാനത്തിനുവേണ്ടി ശ്രമിക്കുന്നു. അതിലുള്ളവരിൽ തന്നെ ചെറിയൊരു ശതമാനത്തിനു മാത്രമെ ആത്മജ്ഞാനം ലഭിക്കുന്നുള്ളൂ. ബ്രഹ്മത്തിൽനിന്നും തുടങ്ങുന്ന നമ്മൾ ബ്രഹ്മത്തിൽ തന്നെ ചേരുന്നു എന്ന വസ്തുത നമ്മൾ അറിയുന്നില്ല. സമുദ്രത്തിൽ നിന്നും ജീവനം നേടുന്ന നദി അവസാനം സമുദ്രത്തിൽ തന്നെ ചെന്നു ചേരുന്നതുപോലെ. ഈ അവസ്ഥാന്തരം നദിയറിയുന്നില്ല എന്നാണ് ഛാന്ദോഗ്യത്തിൽ പറയുന്നത്. അത് അറിയുന്നവനാണ് ബ്രഹ്മജ്ഞാനി. ആ അനുഭവമാണ് ബ്രഹ്മാനന്ദം. അത് നിത്യമാണ്.

Tuesday, February 24, 2009

ശിവശക്തിത്വം


ഭാരതീയരുടെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്ന്‌,
വിശ്വത്തിന്റെ ഘടനയിൽത്തന്നെ
'അറിവും' 'വസ്തുവും' ഇരിക്കുന്നു എന്നുള്ളതാണ്‌. കപിലന്റേതുപോലുള്ള  പ്രകൃതിശാസ്ത്രപഠനങ്ങളിൽ 
 അ‍റിവിനെ ചിന്മാത്രമെന്നും വസ്തുസംബന്ധമായതിനെ സന്മാത്രമെന്നും രണ്ടായി തിരിച്ചിട്ട്‌, ചിന്മാത്രമായതിനെ പുരുഷനെന്നും സന്മാത്രമായതിനെ പ്രകൃതിയെന്നും വിളിക്കുന്നു. (പ്രപഞ്ച)പുരുഷൻ തന്റെ സാന്നിദ്ധ്യം കൊണ്ടുമാത്രം പ്രകൃതീഘടകങ്ങളായ വസ്തുക്കളെ സ്വാധീനം ചെയ്യുന്നു. ആ വസ്തുക്കൾ കാന്തികക്ഷേത്രത്തിൽ ഉൾപ്പെട്ട അയോരേണുക്കളെപ്പോലെ പ്രതികരിക്കുന്നു. ഗുണത്രയങ്ങളുടെ മിശ്രഭാവങ്ങൾകൊണ്ട്‌ ശക്തിചാലനമുണ്ടാകുന്നു. പുരുഷ-പ്രകൃതികളുടെ ഈ സ്വഭാവത്തെ കണക്കിലെടുത്തുകൊണ്ട്‌ ഈശ്വരീയമായി ചിന്തിക്കുന്നവർ ഈ തത്ത്വങ്ങൾക്ക്‌ ആലങ്കാരികമായ മാനുഷീകരണം നൽകി, ചിന്മാത്രമായതിനെ ശിവനെന്നും സന്മാത്രമായതിനെ ശക്തിയെന്നും സങ്കല്പിക്കുന്നു.
ജീവന്റെ ആദ്യരൂപമായ ബാക്ടീരിയ തുടങ്ങിയവയിൽ സ്ത്രീപുരുഷവ്യത്യാസമുള്ളതായി കാണുന്നില്ല. എന്നാൽ അവയുടെ വർദ്ധനവിന്‌ അന്യോന്യം പരിപൂരണം ചെയ്യുന്ന രണ്ടു ഘടകങ്ങൾ നിശ്ചയമായും അതിലുണ്ടായിരുന്നു. ജീവന്റെ ആദ്യരൂപം ഉണ്ടായത്‌ മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർ ചില പരീക്ഷണങ്ങൾ നടത്തി. ഭൂമി ഇന്നത്തെപോലെ ആകുന്നതിനും മുമ്പ്‌, അഗ്നിപർവ്വതങ്ങൾ പൊട്ടി ലാവയും ചാരവും ഒഴുകികൊണ്ടിരിക്കുന്ന കാലത്തെ അന്തരീക്ഷം (ഹൈഡ്രജൻ, കാർബൺ മോണോക്സൈഡ്, അമോണിയ, മീഥൈൻ) പരീക്ഷണശാലയിൽ പുനസൃഷ്ടിച്ചപ്പോൾ അതിൽ നിന്നും സങ്കീർണ്ണമായ മാത്രകൾ രൂപം കൊള്ളുന്നത് കാണുവാൻ കഴിഞ്ഞു. പിന്നീട് ആ പഠനം മുന്നോട്ടു പോയപ്പോൾ
അതിൽ നിന്നും ന്യൂക്ലിക് ആസിഡുകളും, അമിനോ ആസിഡുകളും, പ്രോട്ടീൻ ബ്ലോക്കുകളും ഉരുത്തിരിഞ്ഞു വന്നു. മാത്രകൾ തമ്മിലുള്ള സംഘർഷവും സമ്മേളനവും ആയിരിക്കണം ആദ്യത്തെ ജീവരൂപങ്ങളെ ഉണ്ടാക്കുവാനിടയാക്കിയ ആ ഇണചേരൽ.

ആ അവ്യക്തതയിൽ നിന്ന് മനസ്സും പഞ്ചഭൂതങ്ങളും ഉണ്ടായിവന്നു എന്ന് കപിലൻ പറയുമ്പോൾ, ആ‍ധുനിക ശാസ്ത്രജ്ഞൻ പറയുന്നത് Deoxy-ribo Nucleic Acid (DNA) എന്നാണ്. വളരെ സൂക്ഷിച്ചു നോക്കിയാൽ നമുക്കതിൽ കാണാൻ കഴിയുന്നത് ശിവശക്തികളെയെന്നു പറയാം. ഈ ഒരു ബിന്ദുവിൽ കപിലൻ ദർശിച്ചത് ശിവശക്തിയും, ആധുനിക ശാസ്ത്രജ്ഞൻ കണ്ടെത്തിയത് DNA യും. ഇവിടെ ശിവനെന്നു പറയുമ്പോൾ അമിനോ ആസിഡിൽ ഇരിക്കുന്ന സംരചനാ‍പദ്ധതി എന്നു മനസ്സിലാക്കണം, ശക്തിയെന്നു പറയുമ്പോൾ അതിന് അതിന്റെ പ്രതിരൂപങ്ങളെ പ്രസവിക്കുവാനുള്ള കഴിവ്‌ എന്ന് മനസ്സിലാക്കണം. ഇങ്ങനെ പറയുന്നു എങ്കിലും , DNA = ശിവശക്തി ആണെന്ന് ആരും തെളിയിച്ചിട്ടില്ല.

അറിഞ്ഞോ അറിയാതെയോ ശങ്കരാചാര്യർ ‘സൌന്ദര്യലഹരി‘യിൽ ഇങ്ങനെ പറഞ്ഞു:

ശിവഃ ശക്ത്യാ യുക്തോ യദി ഭവതിശക്തഃ പ്രഭവിതും;
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതു മപി;

[പ്രപഞ്ചത്തിന് ആധാരഭൂതയായ അല്ലയോ അമ്മേ! ശിവൻ ശക്തിയോടു കൂടിചേരുന്നുവെങ്കിൽ പ്രഭവിക്കുന്നതിനു (സൃഷ്ടിസ്ഥിതിസംഹാരാദികളായ പ്രവൃത്തികൾ ചെയ്യുന്നതിന്) ശക്തനായി ഭവിക്കുന്നു.]


പ്രകൃതി നൽകുന്ന ആദിരൂപം മുതൽ മനുഷ്യന്റെ ധാരണാശക്തിയിൽ രൂപം കൊള്ളുന്ന മനോഹരമായ സൌന്ദര്യാവിഷ്കരണംവരെ നിറഞ്ഞു നിൽക്കുന്ന രചനാവൈഭവത്തിൽ ധനാത്മകതയും ഋണാത്മകതയും ആദ്യബിന്ദുവിൽത്തന്നെ ഒരു കടംകഥയായി ഒളിഞ്ഞു കിടക്കുന്നു. ഇപ്പോൾ സ്ത്രീയെന്നും പുരുഷനെന്നും പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ചില സങ്കല്പങ്ങളുണ്ട്. എങ്കിലും കൃത്യമായി അങ്ങനെയൊന്നുമല്ല സ്ത്രീത്വവും പുരുഷത്വവുമിരിക്കുന്നത്‌. നമ്മുടെ ആദ്യജീവരൂപങ്ങളിൽ ആണും പെണ്ണും കൂടി ഒന്നിലായിരുന്നു. ഉദാഹരണത്തിന് നാടവിര, കക്കാ, ഒച്ച് എന്നിവയിലൊക്കെ ശിവശക്തിമാർ പകുതി പകുതി ഇണങ്ങി അർദ്ധനാരീശ്വരന്മാരായിരിക്കുകയാണ്. ബീജാധാനം ചെയ്യുവാനുള്ള കരുത്തും, ബീജത്തെ ഗർഭിതമാക്കുവാനുള്ള ഉപകരണവും ഒരേ ജീവിയിൽത്തന്നെ ഇരിക്കുന്നു. കാമവിഷയത്തിൽ പൊതുവെ രണ്ടു വ്യക്തികൾ കൂടിച്ചേരേണ്ടി വരുന്നു. പണ്ടൊക്കെ പൊതുവെ സ്ത്രീയെന്നും പുരുഷനെന്നും പറയാമായിരുന്നു. ഇപ്പോൾ സ്ത്രീക്ക് കാമസന്ദർഭങ്ങളിൽ വരുന്നത് വേറൊരു സ്ത്രി തന്നെയാകാം, പുരുഷന് പുരുഷൻ തന്നെയുമാകാം.



പുരുഷനിലും സ്ത്രീയിലും ഒരുപോലെ കാണുന്ന ദാഹങ്ങളുടെയും അന്വേഷണങ്ങളുടെയും ക്രിയാസ്വഭാവങ്ങളെയും പ്രതികരണങ്ങളെയും അന്വേഷിച്ചു ചെന്ന മനഃശാസ്ത്രജ്ഞന്മാർക്ക് കാണാനിടയായത് സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഭാരതീയർ വരച്ചു കാട്ടിയ അർദ്ധനാരീശ്വരനെയാണ്. സ്ത്രീപുരുഷന്മാരെ സംബന്ധിക്കുന്ന സകല രഹസ്യങ്ങളുടെയും ഏറ്റവും സമ്പന്നമായ പ്രതീകമായി അർദ്ധനാരീശ്വരതയെ കാണാൻ കഴിയുന്നതാണ്.



(അവലംബം : യതിയുടെ ലേഖനം, സൌന്ദര്യലഹരി)

Tuesday, February 17, 2009

ആദ്യത്തെ ദൈവം.

ദൈവം മനുഷ്യനെയാണോ സൃഷ്ടിച്ചത്, അതോ മനുഷ്യൻ ദൈവത്തിനെയോ. ഇപ്പോഴും അതിനൊരു ഉത്തരം കിട്ടിയിട്ടില്ല. ഈ ചോദ്യകർത്താക്കൾക്കൊന്നും അതിനു കഴിയുന്നും ഇല്ല.

ആധുനികനും പാശ്ചാത്യ ഋഷിയുമായ കാറൽ മാർക്സ്‌ ‘മൂലധനം‘ എന്ന പേരിൽ ഒരു പുസ്തകം എഴുതാൻ തുടങ്ങിയപ്പോൾ മനുഷ്യന്റെ രണ്ട്‌ ആവശ്യങ്ങളെപ്പറ്റിയാണ്‌ ചിന്തിച്ചത്‌. ഒന്ന്, ശരീരത്തിന്റെ ആവശ്യം; രണ്ട്‌, മനസ്സിന്റെ ആവശ്യം. ശരീരത്തിന്റെ ആവശ്യത്തെ അദ്ദേഹം പ്രതീകാത്മകമായി 'വിശപ്പ്‌' എന്നു വിളിച്ചു. വിശപ്പ്‌ ഒരു ആത്യന്തികമായ ആവശ്യമാണ്‌. അതുണ്ടാകുന്ന സമയത്തൊക്കെ നിറവേറലുണ്ടായില്ലെങ്കിൽ സകല ജീവജാലങ്ങൾക്കും ജീവിതം അസാദ്ധ്യമായിവരും. പണ്ടുപണ്ട്‌ ഭാരതത്തിലുണ്ടായിരുന്ന ഋഷിമാർക്കും ഇതേ സങ്കല്പം തന്നെയാണ്‌ ഉണ്ടായിരുന്നത്‌ എന്നു പയുമ്പോൾ, Das Capital വായിച്ചിട്ടായിരിക്കും എന്നു തോന്നും. ഇത്‌ അതിനും മുമ്പുള്ള കാര്യം തന്നെയാണ്‌. ഒന്നു വിശദമാക്കാം.

സകല ജീവരൂപങ്ങളിലും ‘വിശപ്പ്‘ അഗ്നിപൊലെയിരുന്ന് ഇന്ധനത്തെ (ആഹാരത്തെ) എരിച്ചുകൊണ്ടിരിക്കുന്നു. ഇതിൽനിന്നും ആദ്യമായി മനുഷ്യനുണ്ടായ ഭയത്തെ വിശപ്പിന്റെ ദേവനായി സങ്കല്പിച്ചു. വിശപ്പുകൊണ്ട്‌ ആർത്തനായി വായ്‌ തുറന്നു വരുന്ന ദേവൻ. മധുവിലായാലും മലത്തിലായാലും കൊതിയോടെ അതിൽ വിശപ്പടക്കാൻ ചെന്നിരിക്കുന്ന ഈച്ച. ഈച്ചയെ നാക്കെത്തിപ്പിടിക്കുന്ന തവള. വലിയ വായ്‌ തുറന്ന്‌ തവളയെ പിടിക്കുന്ന പാമ്പ്‌. പാമ്പിനെ കൊത്തിക്കൊണ്ടു പറന്നു പോകുന്ന പ്രാപിടിയൻ. അതിനെ കണ്ടിട്ട്‌ വായിൽ വെള്ളമൂറുന്ന വേടൻ. ഇങ്ങനെ വിശ്വം മുഴുവൻ അഗ്നിയായിരിക്കുന്ന ആ വിശപ്പാണ്‌ ജീവന്റെ യോനി, എന്ന്‌ പ്രാക്‌ വൈദികരായ പൂർവ്വികർ പറയുന്നതു കേട്ട്‌ ആര്യബ്രാഹ്മണൻ അതിന്‌ സംസ്കൃതത്തിൽ ഒരു പേരുകൊടുത്തു - ‘വൈശ്വാനരൻ‘.


അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ
പ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുർവിധം. (ഭ.ഗീ. 15:14)
[ഞാൻ ജീവികളുടെ ശരീരത്തെ ആശ്രയിച്ചു വൈശ്വാനരനായി തീർന്നിട്ട് പ്രാണൻ, അപാനൻ എന്നീ വായുക്കളോടു ചേർന്ന് നാലുതരമായി ആഹാരത്തെ പചിക്കുന്നു.]
അരൂപിയായ പരമാത്മാവുതന്നെ വൈശ്വാനരനായി അന്നപാനാദികളെ ഭുജിക്കുന്നു എന്നാണ് ഇവിടെ പറയുന്നത്. അരൂപിയായ വിശ്വേശ്വരൻ ആഹാരം കഴിക്കുന്നു. ഇതാണ് ഗീത പറയുന്നതെല്ലാം നുണയാണെന്ന് ജനങ്ങൾ പറയുന്നത്.

എന്താണ്‌ ചതുർവിധത്തിലുള്ള അന്നം?
ഗന്ധരൂപവും, രസരൂപവും, തേജോരൂപവും, സ്പർശരൂപവും എന്നു ചിലർ എണ്ണുന്നു. ചവച്ചുതിന്നാവുന്നത്‌ (ചർവ്യം) കടിച്ചുതിന്നാവുന്നത്‌ (ഖാദ്യം) കുടിക്കാവുന്നത്‌ (പേയം) നക്കിത്തിന്നാവുന്നത്‌ (ലേഹ്യം) എന്നു വേ‍റെ ചിലർ പയുന്നു. ശരീരത്തെ പോഷിപ്പിക്കുന്നത്‌, പ്രാണനെ പോഷിപ്പിക്കുന്നത്‌, മനസ്സിനെ പോഷിപ്പിക്കുന്നത്‌, വിജ്ഞാനത്തെ പോഷിപ്പിക്കുന്നത്‌ എന്നും ചതുർവിധമായ അന്നത്തെപ്പറ്റി പറയുന്നു.

സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്ന ചോദിതമായ ആവശ്യം (demand ) എന്നതിനെയാണ്‌ വൈശ്വാനരന്റെ വിശപ്പായി പറയുന്നത്‌. അതിന്റെ നിവേറ്റലാണ്‌ (supply ) ചതുർവിധമായ അന്നത്തിൽ കൊടുത്തിരിക്കുന്നത്‌. ചതുർയുഗങ്ങളിൽക്കൂടി സംഭവിക്കുന്ന പ്രഭവപ്രലയനം എടുത്തുനോക്കിയാൽ ചാക്രികമായിട്ടാണ്‌ അത്‌ സംഭവിക്കുന്നത്‌. ഇതു വലിയ ഒരു രചനാരഹസ്യമാണ്‌. മനുഷ്യാദ്ധ്വാനത്തിലൂടെ അവൻ ഉൽപാദകനായി ഉപഭോഗവസ്തുക്കളെ ഉണ്ടാക്കുന്നു. ഭോക്താവായി, ഉൽപന്നമായതിനെയെല്ലാം അനുഭവിക്കുന്നു.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും
.
സ്രഷ്ടാവിലും സൃഷ്ടിയിലും സൃഷ്ടിജാലങ്ങളിലും ഒരേ തത്ത്വംതന്നെ എപ്രകാരം സങ്കീർണ്ണമായിരിക്കുന്നു എന്നതാണ്‌ ഗുരുദേവനും സമർത്ഥിക്കുന്നത്‌.

ആദ്യമൊന്നും ജീവരൂപങ്ങൾക്ക് കണ്ണോ, നമുക്കുള്ളതുപോലെ സങ്കീർണ്ണമായ മസ്തിഷ്കമോ ഉണ്ടായിരുന്നില്ല. ഒരു ബാക്റ്റീരിയയോ അമീബയോ പോഷണം നൽകുന്ന ഏതിന്റെയെങ്കിലും മുകളിൽക്കൂടി നിരങ്ങിപ്പോയാൽ മതി വിശപ്പു തീരും. മനുഷ്യനു വിശന്നാൽ എന്തു ചെയ്യും. വിശക്കുമ്പോൾ ഒരു നല്ല കവിതയെഴുതി വായിച്ചാലോ, ഒരു പാട്ടു കേട്ടാലോ, ചിത്രം വരച്ചാലോ പോര. ചോറോ, പഴമോ, കിഴങ്ങോ, മുട്ടയോ, മത്സ്യമോ, മാംസമോ എന്തെങ്കിലും ചൈതന്ന്യമുള്ളതിനെത്തന്നെ കൊടുത്താലേ വിശപ്പെന്ന അഗ്നി അടങ്ങുകയുള്ളൂ. വിശപ്പിന് പ്രജാരൂപത്തിലുള്ള ജീവരൂപങ്ങൾ തന്നെ ആഹാരമായിട്ടു വേണം. വിശപ്പു മാറ്റുവാൻ കോഴിക്ക് പുഴുവിനെ, കുറുക്കനു കോഴിയെ, രക്തം കൊതിച്ചു നടക്കുന്ന കൊതുകിനു മനുഷ്യനെ - എന്നിങ്ങനെ ഏർപ്പാടു ചെയ്തു വെച്ചിരിക്കുന്ന ആ ശക്തിവിശേഷത്തെ ‘പ്രജാപതി‘ എന്ന് ഉപനിഷദ്‌ഋഷി പേരിട്ടു. നിറവേറലിനേക്കാൾ വിശപ്പ് മുറുകി വന്നപ്പോൾ അന്വേഷണത്തിന്റെ ആധിക്യം കൂടി. ഗുണമുള്ളതും വിഷമുള്ളതും, പ്രിയമായതും ഹിതമായതും തിരിച്ചറിയുക എന്നത് മുഖ്യ പരിപാടിയായി. ഏതു രസങ്ങളുടെ പിന്നാലെ പോയാൽ അത് വ്യക്തിയുടെ ആകെ നന്മക്ക് ഉതകുന്നതാകും അല്ലെങ്കിൽ നാശകരമാകും എന്നുള്ള അന്വേഷണം ജീവിതത്തിന് മൂല്യമുണ്ടാക്കി.

ഇന്ദ്രിയങ്ങളുടെ ശ്രദ്ധയെ പിടിച്ചുപറ്റുന്ന ഈ ഭൌതിക പ്രപഞ്ചത്തിൽ ഓരോ വിഷയവും നമ്മുടെ മുൻപിൽ തടസ്സം സൃഷ്ടിച്ചുകൊണ്ടു നിൽക്കുന്നു. അവയൊക്കെ ‘വിതർക്കങ്ങൾ‘ എന്നു പറയുന്നു. ബോധത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് ഇതൊക്കെ തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണ് കണ്ണ് കൂടുതൽ തുറന്നു നോക്കി പരിശോധിക്കുന്നത്. കാതു കൂർപ്പിച്ചു കേൾക്കുന്നത്. ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ തേടുന്നത്. പിന്നെയും പിന്നെയും തൊട്ടുനോക്കുന്നത്. ചിലപ്പോൾ തൊട്ടാൽ പോര. ഒന്നു തടവണം. അതുകൊണ്ടും മതിയാവുന്നില്ല. കെട്ടിപ്പിടിക്കണം. കൊതിയടങ്ങുന്നില്ല. ഒന്ന് ഉമ്മവയ്ക്കണം. അത്രയും ആയാൽ വൈശ്വാനരന്റെ വിശപ്പടക്കേണ്ടുന്നതിനായ് അടുത്ത പ്രജയുടെ ഉത്പാദനത്തിനുള്ള സമയമായി. പിന്നെ സുരതമായി. സുരതത്തിന്റെ അന്തിമദശയിൽ പുരുഷന്റെ ശുക്ലം സ്രവിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? വിശപ്പാളികളായ ലക്ഷക്കണക്കിന് ബീജങ്ങൾ സ്ത്രീയിലെ അണ്ഡത്തെ തേടി ഓടുകയാണ്. വിശക്കുന്നവർക്ക് മുഴുവൻ ആഹാരം പ്രകൃതി കരുതി വച്ചിട്ടില്ല. പലരെയും വിളിക്കുന്നു. എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്നതോ വളരെ കുറച്ചുമാത്രം. അങ്ങനെ ഗർഭപാത്രത്തിലെ അണ്ഡത്തിലേയ്ക്ക് പ്രവേശിക്കുവാനോടുന്ന അനേക ലക്ഷങ്ങളിൽ ഒരുവനുമാത്രം വാതിൽ തുറന്നു കിട്ടുന്നു. ഇണകളുടെ ഈ മൈഥുനവേളയിൽ സ്ത്രീപുരുഷന്മാർ എല്ലാ അഹന്തയും ശരീരബോധവും മറന്ന് സ്ത്രീയിൽ പുരുഷനും, പുരുഷനിൽ സ്ത്രീയും നിറഞ്ഞിരിക്കുന്നു. അങ്ങനെ ഗർഭത്തിൽ ബീജാധാനം ലഭിച്ച അണ്ഡം വിശപ്പ് മാറിയതുപോലെ പ്രശാന്തമായി കുറച്ചു നേരത്തേയ്ക്ക് സുഷുപ്തിയിൽ ലയിക്കുന്നു. ഇവിടെയാണ് യോഗി അതായത് ‘നോർമൽ പേഴ്സൺ’ അവന്റെ ഐഹികമായ ഏറ്റവും വലിയ സുഖവും സമാധാനവും കണ്ടെത്തുന്നത്. തൽക്കാലം നമുക്ക് അതിനെ വിതർക്കത്തിൽ നിന്നും ഉണ്ടാകുന്ന സമാധി എന്ന പേരിൽ ‘സവിതർക്കസമാധി’ എന്നു വിളിക്കാം.

ചുരിക്കിപ്പറഞ്ഞാൽ സകലതിലും നിറഞ്ഞു നിൽക്കുന്നതായിട്ടുള്ള ഒരു വിശപ്പുണ്ട്. ആ വിശപ്പാണ് വൈശ്വാനരൻ. ബൃഹദാരണ്യകോപനിഷത്തിൽ തുറന്ന വായോടു കൂടിയ വൈശ്വാനരൻ എന്ന അഗ്നിയെ ജീവന്റെ മുന്നോടിയായാണ് അവതരിപ്പിച്ചിട്ടുള്ളത്. ഛാന്ദോഗ്യോപനിഷത്തിലും വൈശ്വാനരാത്മാവിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

[അവലംബം : ഭവവദ്‌ഗീത, ഗുരുദേവകൃതികൾ, ഉപനിഷദ് വ്യാഖ്യാനം, യതിയുടെ ലേഖനം.]


Friday, February 13, 2009

മതത്തിന്റെ യുക്തി; യുക്തിയുടെ മതം:

(കേരള യുക്തിവാദി സംഘം പ്രസിഡന്റ്‌ യു.കലാനാഥനും കൊളത്തൂർ അദ്വൈതാശ്രമം ആചാര്യൻ സ്വാമി ചിദാനന്ദപുരിയും കൂടി നടന്ന ഒരു ചർച്ചയുടെ പ്രസക്ത ഭാഗം. "പിറവി” മാസികയിൽ - ഡിസമ്പർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. )

ഇതിലെ പോയാൽ ‘വഴികാട്ടി’ യിലെ (മതത്തിന്റെ യുക്തി; യുക്തിയുടെ മതം:)പോസ്റ്റ് വായിക്കാം.